വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

എനിക്ക് ലഭിച്ചിട്ടുള്ളത്തിൽ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് നീ. പക്ഷേ ഞാൻ അതിന് അർഹനാണെന്ന് തോന്നുന്നില്ല. എന്നെക്കാൾ നല്ലൊരാൾ നിനക്കായ് ഉണ്ടാകും.ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോട് ക്ഷമിക്കുക ‘ മാത്യു ഹാൾ എന്ന യുവാവ് തന്റെ കാമുകിയ്ക്ക് അവസാനമായി അയച്ച മെസ്സേജാണ് ഇത്. മണിക്കൂറുകൾക്ക് ശേഷം മാത്യുവിന്റെ മൃതദേഹം റയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്തു.മാത്യുവിന്റെ മരണം ആത്മഹത്യ ആണെന്ന് പോലീസ് അറിയിച്ചു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മാത്യുവിന്റെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച ഒരാൾ എങ്ങനെ ആത്‍മഹത്യയിലേയ്ക്ക് തിരിഞ്ഞു എന്നാണ് മാത്യുവിനെ അറിയാവുന്നവർ ചോദിക്കുന്നത്.

താൻ അർബുദ രോഗിയാണ് എന്ന ചിന്തയാകാം മാത്യുവിനെ ആത്‍മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. തന്റെ സുഹൃത്തുക്കളോട് താനൊരു അർബുദ രോഗിയാണെന്ന് മാത്യു പല തവണ പറഞ്ഞിരുന്നു. എന്നാൽ മാത്യുവിന്റെ മെഡിക്കൽ രേഖകൾ പരിശോധിച്ച പോലീസ് പറയുന്നത് മാത്യുവിന് അത്തരത്തിലുള്ള ഒരു രോഗ ലക്ഷണങ്ങളുമില്ല എന്നാണ്. എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ മാത്യുവിന് ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്.

മരണത്തിന് തൊട്ടു മുൻപത്തെ ദിവസം കാണുമ്പോൾ മാത്യു നന്നായി മദ്യപിച്ചിരുന്നതായി കാമുകി ജെസീക്ക ഖോക്കർ പറഞ്ഞു. മാത്യു പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും തുടർന്ന് അതൊരു വഴക്കിലേയ്ക്ക് നീങ്ങുകയും ചെയ്തതായി ജെസീക്ക പറയുന്നു. അതിന് ശേഷമാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള മാത്യുവിന്റെ മെസ്സേജ് ലഭിക്കുന്നത്. എന്നാൽ അടുത്ത ദിവസം നേരം പുലർന്നപ്പോൾ ജെസീക്ക കേൾക്കുന്നത് മാത്യുവിന്റെ മരണ വാർത്തയാണ്.