ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ തെരേസ മേയ്ക്ക് ലോക്കല്‍ ഇലക്ഷന്‍ ഫലം തലവേദന സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച്ച നടക്കാനിരിക്കുന്ന ലോക്കല്‍ ഇലക്ഷനില്‍ ടോറികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രമുഖ കണ്‍സര്‍വേറ്റീവ് അനലിസ്റ്റിന്റെ പ്രവചനം. ഏതാണ്ട് 800ല്‍ കൂടുതല്‍ സീറ്റുകളില്‍ തോല്‍വി പ്രതീക്ഷിക്കാമെന്ന് അനലിസ്റ്റ് വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മേയ് സര്‍ക്കാരിന് കഴിയാതിരിക്കുന്നതാണ് ജനങ്ങള്‍ക്കിടയില്‍ ടോറി വിരുദ്ധ വികാരത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാല്‍ മേയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. സ്വന്തം പാര്‍ട്ടിയിലെ വിമത നീക്കമുള്‍പ്പെടെ നേരിടാനൊരുങ്ങുന്ന മേയ്ക്ക് ലോക്കല്‍ ഇലക്ഷന്‍ ഫലം കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാക്കി മാറ്റാനാണ് സാധ്യത.

ലിബറള്‍ ഡെമോക്രാറ്റ്‌സിനോട് അഞ്ചൂറിലധികം സീറ്റുകളിലും ലേബര്‍ പാര്‍ട്ടിയോട് 300ലധികം സീറ്റുകളിലും കണ്‍സര്‍വേറ്റീവ് തോല്‍ക്കുമെന്നാണ് അനലിസ്റ്റ് റോബര്‍ട്ട് ഹെയ്‌വാര്‍ഡ് പ്രവചനം. സ്വന്തം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിക്കുന്ന ഹെയ്‌വാര്‍ഡ് ബ്രെക്‌സിറ്റ് പ്രതിസന്ധി വരും ദിവസങ്ങളില്‍ പാര്‍ട്ടിക്ക് വലിയ ജനപിന്തുണ നഷ്ടപ്പെടുത്താന്‍ സാധ്യതയുള്ളതായി പരോക്ഷമായി ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരാനുള്ള പ്രധാനമന്ത്രി തെരേസ മേയ് സമര്‍പ്പിച്ച നയരേഖ പരാജയപ്പെട്ടത് പാര്‍ട്ടിയുടെ പോരായ്മയായി ഹെയ്‌വാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ഇത് തന്നെയാണ് ലോക്കല്‍ ഇലക്ഷനില്‍ തിരിച്ചടിക്ക് കാരണമാവുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

അതേസമയം നിലവില്‍ മേയുടെ വിഡ്രോവല്‍ നയരേഖ അംഗീകരിക്കാന്‍ ലേബര്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ബ്രെക്‌സിറ്റ് കരാറില്‍ കാതലായ മാറ്റങ്ങള്‍ വരുത്താതെ ഇക്കാര്യത്തില്‍ യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലേബര്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെറമി കോര്‍ബന്‍ ഇക്കാര്യം വ്യക്തമാക്കി നേരത്തെ രംഗത്ത് വന്നിരുന്നു. രണ്ടാം ജനഹിത പരിശോധനയ്ക്ക് സാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ വീണ്ടും സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നേരത്തെ ലേബര്‍ ആവശ്യപ്പെട്ടിരുന്നു.
ലണ്ടന്‍: ഓപിയോയിഡ് മരുന്നുകള്‍ക്കൊപ്പം ‘അഡിക്ഷന്‍’ മുന്നറിയിപ്പ് നിര്‍ബന്ധമാക്കി യു.കെ. ഓപിയോയിഡ് മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവടങ്ങളില്‍ സമീപകാലത്ത് ഓപിയോയിഡ് വേദന സംഹാരികള്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നത് 60 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് വേദന സംഹാരികളുടെ പാര്‍ശ്വഫലങ്ങളില്‍ നിന്നും മുക്തി ലഭിക്കേണ്ടതുണ്ടെന്ന് മാറ്റ് ഹാന്‍കോക്ക് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധരും രംഗത്ത് വന്നിട്ടുണ്ട്.

ഓപിയോയിഡ് വേദന സംഹാരികള്‍ ചിലപ്പോള്‍ വലിയ ദുരന്തമായി മാറിയേക്കുമെന്നും, ആസക്തി ഗണ്യമായി വര്‍ധിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പിയത്തില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഓപിയോയിഡ് മരുന്നുകളോ മോര്‍ഫിനുകളോ ‘അഡിക്ഷന്‍’ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2008ല്‍ 14 മില്യണ്‍ പ്ര്‌സ്‌ക്രിപ്ഷനായിരുന്നു ഇംഗ്ലണ്ട് വെയില്‍സ് എന്നിവിടങ്ങളില്‍ നിന്ന് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇത് 23 മില്യണ്‍ ആണ്. ആശങ്കജനകമായ വര്‍ധനവാണിതെന്ന് വിദ്ഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാനഡയില്‍ വേദന സംഹാരി(ഓപിയോയിഡ്)കളുടെ ഉപയോഗം ഗുരുതര പ്രശ്നമായി മാറിയതോടെ പരിഹാര മാര്‍ഗങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഇത്തരം വേദന സംഹാരികളുടെ അമിതമായ ഉപയോഗം കാരണം കഴിഞ്ഞ വര്‍ഷം മാതംര കാനഡയില്‍ 4,000 ത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കയുടെയും സ്ഥിതി ആശാവഹമല്ല.

ഓപിയോയിഡ് വേദന സംഹാരികള്‍ കടുത്ത അഡിക്ഷന്‍ ഉണ്ടാക്കുമെന്ന് മുന്‍പും മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. വേദനാ സംഹാരിയായി ഉപയോഗിച്ചതിന് ശേഷം പിന്നീട് ഇവ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് കാണപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് കടുത്ത തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്ത് ഓപിയോയിഡ് ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യു.കെ, അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഓപിയോയിഡ് വേദന സംഹാരികള്‍ വളരെയധികം പ്രചാരത്തിലുള്ളത്. കാനഡയിലെ ഓപിയോയിഡ് ദുരുപയോഗ മരണസംഖ്യ ഗണ്യമായി കൂടിയതോടെ സാധാരണ ജനങ്ങള്‍പോലും ഔഷധനയം പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്ത് വന്നിരുന്നു.
ജയിലില്‍വച്ച് തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ് ശിക്ഷ വിധിച്ച് മോൾഡ് ക്രൌൺ കോടതി. റെക്സ്ഹാം ജയിലിൽവെച്ച് തടവുകാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥ എമിലി വാട്ട്സണെയാണ് കോടതി ശിക്ഷിച്ചത്. റെക്സ്ഹാമിലെ എച്ച്എംപി ബെർവിൻ ജയിലിലെ പ്രിസണറാണ് എമിലി. ഇതേ ജയിലിലെ ജോൺ മക്ഗീ എന്നയാളുമായി സെല്ലിനുള്ളിൽവെച്ച് എമിലി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നായിരുന്നു പരാതി.
സെല്ലിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഐഫോൺ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സെല്ലിനുള്ളിൽ അനധികൃതമായി ഫോണും ചാർജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചിട്ടുണ്ട്. അപകടകരമായ ഡ്രൈവിങിലൂടെ ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോൺ മക്ഗീ. തടവുകാരനായ ജോണ്‍ മക്ഗീയുടെ സെല്ലിൽ മൂന്നു തവണ പോയ എമിലി ഒരുതവണ മക്ഗീയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്ന് കോടതി കണ്ടെത്തി. 2017 ഒക്ടോബർ മുതൽ 2018 ജനുവരിവരെയുള്ള കാലത്ത് എമിലിയുമായി ബന്ധമുണ്ടായിരുന്നതായി ജോൺ മക്ഗീ കോടതിയിൽ സമ്മതിച്ചു.
മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധത്തെ സാങ്കേതികവിദ്യ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിദഗ്ദ്ധര്‍. കണ്ടംപററി സൈക്കോഅനാലിസിസ് ആന്‍ഡ് ഡെവലപ്‌മെന്റല്‍ സയന്‍സിലെ വിദഗ്ദ്ധരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളും കുട്ടികളുമായുള്ള സുപ്രധാനമായ ബന്ധം ഇല്ലാതാക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചയെന്ന് പ്രൊഫ.പീറ്റര്‍ ഫോനാഗി പറയുന്നു. തലമുറകള്‍ തമ്മിലുള്ള ബന്ധത്തെ ഡിജിറ്റല്‍ ലോകം ഇല്ലാതാക്കുകയാണെന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നത്. സൈക്കോളജിയില്‍ 19 പുസ്തകങ്ങളും 500ലേറെ പ്രബന്ധങ്ങളും എഴുതിയിട്ടുള്ള ആളാണ് പ്രൊഫ.ഫോനാഗി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്ന ഫ്രോയ്ഡ് നാഷണല്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസ് എന്ന മെന്റല്‍ ഹെല്‍ത്ത് ചാരിറ്റി കുട്ടികളുടെ മാനസിക വളര്‍ച്ച സംബന്ധിച്ച് 50 വര്‍ഷത്തിലേറെയായി പഠനം നടത്തി വരികയാണ്.

14 മുതല്‍ 19 വരെ വയസ് പ്രായമുള്ള പെണ്‍കുട്ടികളില്‍ ഇമോഷണല്‍ ഡിസോര്‍ഡറുകള്‍ കാണുന്നത് സാധാരണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ആത്മഹത്യാ ശ്രമങ്ങള്‍ നടത്തി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ആണ്‍കുട്ടികളില്‍ അക്രമ സ്വഭാവം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവം യുവാക്കളുമായി സംസാരിക്കുകയെന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി മാറ്റിയിട്ടുണ്ട്. യുവാക്കള്‍ മുതിര്‍ന്നവരുമായി സംസാരിക്കുന്നത് വളരെ ചുരുങ്ങിയിട്ടുണ്ട്. യുവാക്കള്‍ തമ്മിലാണ് ഇപ്പോള്‍ കൂടുതല്‍ ആശയവിനിമയം നടക്കുന്നത്.

എന്നാല്‍ നമ്മുടെ മസ്തിഷ്‌കം അതിനു വേണ്ടി മാത്രമല്ല രൂപകല്പന ചെയ്തിട്ടുള്ളത്. മുതിര്‍ന്നവരുമായി സോഷ്യലൈസ് ചെയ്യാനും അവരില്‍ നിന്ന് വളര്‍ച്ചയില്‍ സഹായങ്ങള്‍ നേടാനും പാകത്തിനാണ് അതിന്റെ ഘടന. സുഹൃത്തുക്കളും ഇന്റര്‍നെറ്റുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ഭക്ഷണം പോലും കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന എന്‍എച്ച്എസ് ഡോക്ടറും യുകെയില്‍ നിന്നുള്ള ഫാര്‍മസിസ്റ്റും നടത്തിയത് നാസി ശൈലിയിലുള്ള പ്രവര്‍ത്തനമെന്ന് വെളിപ്പെടുത്തല്‍. തടവുകാരുടെ ശരീരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുകയും അവയവങ്ങള്‍ എടുത്ത് ഗുരുതരമായി പരിക്കേറ്റ തീവ്രവാദികള്‍ക്ക് നല്‍കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. 2014ല്‍ ഐസിസില്‍ ചേരാന്‍ സിറിയിയിലേക്ക് കടന്ന ഇസ്സാം അബുവന്‍സ എന്ന എന്‍എച്ച്എസ് ഡോക്ടറും മുഹമ്മദ് അന്‍വര്‍ മിയാ എന്ന ഫാര്‍മസിസ്റ്റുമാണ് ഇവര്‍. 40 കാരനായ അബുവന്‍സ ഷെഫീല്‍ഡ് സ്വദേശിയാണ്. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഇംഗ്ലണ്ടില്‍ ഉപേക്ഷിച്ചിട്ടാണ് അബുവന്‍സ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയത്. പിന്നീട് ഇയാളെ ഐസിസ് ആരോഗ്യ മന്ത്രിയായി അവരോധിച്ചു.

ബര്‍മിംഗ്ഹാം സ്വദേശിയാണ് മുഹമ്മദ് അന്‍വര്‍ മിയാ. ഇവര്‍ ഒരുമിച്ചാണ് തടവുകാരുടെ അവയവങ്ങള്‍ നീക്കം ചെയ്തത്. തടവുകാര്‍ക്കു നേരെ ഇവര്‍ ചെയ്ത ക്രൂരതകള്‍ ഐസിസ് തീവ്രവാദികള്‍ പോലും എതിര്‍ത്തിരുന്നുവത്രേ! സിറിയന്‍ സര്‍ക്കാരുമായി നടക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ പിടിക്കപ്പെടുന്ന സൈനികരില്‍ നിന്നും സിവിലിയന്‍സില്‍ നിന്നും ഇവര്‍ ആന്തരികാവയവങ്ങള്‍ അറുത്തെടുക്കുമായിരുന്നത്രെ. ഇങ്ങനെ അപഹരിക്കുന്ന അവയവങ്ങള്‍, ഗുരുതരമായി പരിക്കേറ്റ് അവയവമാറ്റം വേണ്ട അവസ്ഥയിലുള്ള ഐസിസ് പോരാളികള്‍ക്ക് വെച്ചുപിടിപ്പിക്കുകയോ അല്ലെങ്കില്‍ കരിഞ്ചന്തയില്‍ വിറ്റഴിച്ച് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനത്തിലേക്ക് മുതല്‍ക്കൂട്ടുകയോ ചെയ്യുകയായിരുന്നു പതിവ്.

തടവുകാരെ ഭയപ്പെടുത്താന്‍ അവയവങ്ങള്‍ ജയില്‍ സെല്ലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബുവന്‍സയുടെ നേതൃത്വത്തിലുള്ള 10 അംഗ മെഡിക്കല്‍ സംഘം തടവുകാരില്‍ രാസ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതു വിധത്തിലുള്ള പരീക്ഷണമാണ് നടന്നതെന്ന വിവരങ്ങള്‍ വ്യക്തമല്ല. ഐസിസ് കേന്ദ്രങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ‘സൗണ്ട് ആന്‍ഡ് പിക്ച്ചര്‍’ എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ ക്രൂരപീഡനങ്ങളുടെ വിവരങ്ങള്‍ പുറം ലോകത്തിന് കൈമാറിയത്.
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് 36,000 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള നീക്കത്തില്‍ അന്വേഷണം. ഹോം ഓഫീസ് നടപടിക്കെതിരെ നാഷണല്‍ ഓഡിറ്റ് ഓഫീസാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാ കൃത്രിമത്വം നടന്നുവെന്ന പേരില്‍ 2014ല്‍ ആരംഭിച്ച അന്വേഷണത്തിനൊടുവില്‍ 1000 വിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് ഡീപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കൃത്രിമത്വം നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഹോം ഓഫീസ് അറിയിച്ചതെങ്കിലും വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന്റെ വെളിച്ചത്തില്‍ ഇതിനെതിരെ പൊതുജനങ്ങളും പാര്‍ലമെന്റും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹോം ഓഫീസ് തീരുമാനം റിവ്യൂവിന് വിധേയമാക്കുന്നതെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കിയത്.

പരീക്ഷയില്‍ കൃത്രിമത്വം കാട്ടിയെന്ന് ഹോം ഓഫീസ് ആരോപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍, എത്രപേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത് തുടങ്ങിയവയാണ് ഓഡിറ്റ് ഓഫീസ് പരിശോധിക്കുന്നത്. ബിബിസി പനോരമയുടെ രഹസ്യാന്വേഷണത്തിലാണ് പരീക്ഷാ കൃത്രിമത്വം പുറത്തു വന്നത്. ലാംഗ്വേജ് ടെസ്റ്റ് നടത്താന്‍ ചുമതലയുള്ള രണ്ട് സെന്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ആ സമയത്തെ സര്‍ക്കാര്‍ അംഗീകൃത ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോര്‍ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍ (TOIEC) പരീക്ഷയില്‍ ഒരു എഴുത്തു പരീക്ഷയും വാചാ പരീക്ഷയും മറ്റൊരു മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയും ഉള്‍പ്പെട്ടിരുന്നു. അന്വേഷണത്തില്‍ വെളിപ്പെട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നായിരുന്നു അന്നത്തെ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് അഭിപ്രായപ്പെട്ടത്.

ഇതേത്തുടര്‍ന്ന് പരീക്ഷ നടത്തിയിരുന്ന അമേരിക്കന്‍ കമ്പനിയായ എജ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസിനോട് 2001 മുതല്‍ 2014 വരെ നടത്തിയ 58,000 ടെസ്റ്റുകളില്‍ പരിശോധന നടത്താന്‍ ഹോം ഓഫീസ് ഉത്തരവിട്ടു. 30,000ലേറെ പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി പ്രോക്‌സി ടെസ്റ്റ് ടേക്കേഴ്‌സ് ഉപയോഗിക്കപ്പെട്ടുവെന്ന് ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പരിശോധന വ്യക്തമാക്കി. ഇതില്‍ 25 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പല വിദ്യാര്‍ത്ഥികളും തെറ്റായി അകപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ലേബര്‍ എംപി സ്റ്റീഫന്‍ ടിംസ് പറഞ്ഞു.
തിരുവനന്തപുരം • ‘കല്ലട സുരേഷ്’ ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന്, അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനത്തിനു മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് 500 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ബസുകളുടെ ബുക്കിങ് ഓഫിസോ പാര്‍ക്കിങ് കേന്ദ്രമോ പാടില്ല. ബുക്കിങ് ഓഫിസുകളുടെ ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍ ചരിത്രം പാടില്ല. പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റു വസ്തുക്കള്‍ പാഴ്‌സലായി ബസുകളില്‍ കയറ്റരുതെന്നും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 സെക്ഷന്‍ 93 അനുസരിച്ച് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നല്‍കാനോ അനുവാദമില്ല. ചരക്കുകള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. എന്നാല്‍ നിയമലംഘനം വ്യാപകമാണ്. ബുക്കിങ് ഏജന്റുമാര്‍ക്കുവേണ്ട എല്‍എപിടി ലൈസന്‍സ് ദുരുപയോഗം ചെയ്താണ് സ്വകാര്യ ബസുകള്‍ ഇതര സംസ്ഥാനങ്ങളിലേക്കു സര്‍വീസ് നടത്തുന്നത്. എല്‍എപിടി ലൈസന്‍സില്ലാതെ പോലും സര്‍വീസ് നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്.
ബുക്കിങ് ഓഫിസുകള്‍ക്ക് 150 ചതുരശ്രഅടി വലുപ്പം വേണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 10 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള പാസഞ്ചര്‍ ലോഞ്ച് വേണം. ശൗചാലയം, ലോക്കര്‍ റൂം എന്നിവ നിര്‍ബന്ധം. ഓഫിസിന്റെ 6 മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ കഴിയുന്ന സിസിടിവി സംവിധാനം ഏര്‍പ്പെടുത്തണം. യാത്ര പുറപ്പെടുന്ന സ്ഥലത്തും അവസാനിപ്പിക്കുന്ന സ്ഥലത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ മതിയായ സ്ഥലം കണ്ടെത്തണം. മറ്റു വാഹനങ്ങളുടെ ഗതാഗതത്തെ ബാധിക്കാന്‍ പാടില്ല.
കേരള പൊലീസിന്റെയും ആര്‍ടിഒ ഓഫിസുകളുടേയും നമ്പരുകളും എല്‍എപിടി ലൈസന്‍സിന്റെ കോപ്പിയും ഓഫിസില്‍ പ്രദര്‍ശിപ്പിക്കണം. ബുക്കിങ് ഓഫിസിന്റെ പേരും ലൈസന്‍സ് നമ്പരും ഓഫിസിന്റെ ബോര്‍ഡില്‍ ഉണ്ടാകണം. ഓപ്പറേറ്ററുടെ പേരും ബസിന്റെ സമയക്രമവും പ്രദര്‍ശിപ്പിക്കണം. യാത്രക്കാരുടെ പേരുവിവരങ്ങളടങ്ങിയ റജിസ്റ്റര്‍ ലൈസന്‍സ് ഉടമ സൂക്ഷിക്കണം. അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ ഇതു ഹാജരാക്കണം.
ടിക്കറ്റില്‍ വാഹനം, ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവരുടെ വിവരങ്ങളും ഹെല്‍പ്പ് ലൈന്‍ നമ്പര്‍, പൊലീസ്, മോട്ടര്‍ വെഹിക്കിള്‍ വകുപ്പ്, വനിതാ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ നമ്പരുകളും ഉള്‍പ്പെടുത്തണം. ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് സര്‍വീസ് നടത്താനാവശ്യമായ സാമ്പത്തിക പശ്ചാത്തലം ഉണ്ടോയെന്നു പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ജൂണില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന ഔദ്യോഗിക വിരുന്ന് ബഹിഷ്‌കരിക്കുമെന്ന് ജെറമി കോര്‍ബിന്‍. വംശീയതയും സ്ത്രീവിദ്വേഷവും പ്രസംഗിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് റെഡ് കാര്‍പറ്റ് വിരിക്കുന്നത് തെറ്റാണെന്ന് ലേബര്‍ നേതാവ് പറയുന്നു. യുകെ-യുഎസ് ബന്ധം കാണിക്കാന്‍ പൊങ്ങച്ചത്തിന്റെയും ആഘോഷത്തിന്റെയും ആവശ്യമില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ട്രംപിന് ആദരം നല്‍കുമെന്ന് 2016ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം തെരേസ മേയ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോസ്, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ തുടങ്ങിയവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രധാനമായ അന്താരാഷ്ട്ര കരാറുകള്‍ തകര്‍ക്കുകയും കാലാവസ്ഥാ മാറ്റത്തില്‍ നിഷേധ നിലപാട് എടുക്കുകയും വംശീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ട്രംപിനെ ആദരിക്കാന്‍ പരവതാനി വിരിക്കാനുള്ള നീക്കത്തില്‍ നിന്ന് തെരേസ മേയ് പിന്‍മാറണമെന്ന് പ്രസ്താവനയില്‍ കോര്‍ബിന്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പൊങ്ങച്ചത്തിന്റെയോ സ്‌റ്റേറ്റ് വിസിറ്റ് ആഘോഷത്തിന്റെയോ ആവശ്യമില്ല. അമേരിക്കന്‍ ഭരണകൂടത്തിനു മുന്നില്‍ സാഷ്ടാംഗം വീഴാന്‍ പ്രധാനമന്ത്രി വീണ്ടും തയ്യാറായിരിക്കുന്നത് നിരാശാജനകമാണെന്നും കോര്‍ബിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് വരുന്നതിനെ സ്വാഗതം ചെയ്യുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

ഡിന്നറിന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ ബെര്‍കോവിന്റെ വക്താവ് അറിയിച്ചു. ട്രംപിന്റെ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകനാണ് ബെര്‍കോവ്. അമേരിക്കന്‍ ഭരണകൂടവുമായി മറ്റു വിഷയങ്ങളില്‍ ചര്‍ച്ചകളാണ് നടത്തേണ്ടതെന്നും ഡിന്നര്‍ ബഹിഷ്‌കരിക്കുകയാണെന്നും എസ്എന്‍പി വെസ്റ്റ്മിന്‍സ്റ്റര്‍ നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡും അറിയിച്ചു. അതേസമയം അമേരിക്കന്‍ പ്രസിഡന്റിന് ഏറ്റവും മികച്ച സ്വീകരണം നല്‍കണമെന്നാണ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞത്.
മീസില്‍സ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ വിലക്കു വന്നേക്കുമെന്ന് സൂചന. ഫ്രാന്‍സ്, ഇറ്റലി, ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന ഈ പദ്ധതി ബ്രിട്ടനിലേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതിനുള്ള സാധ്യത തള്ളാന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വിസമ്മതിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ നിരവധി മാതാപിതാക്കള്‍ വൈമുഖ്യം കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2010നും 2017നുമിടയില്‍ പത്തു വയസിനു താഴെ പ്രായമുള്ള അഞ്ചു ലക്ഷത്തോളം കുട്ടികള്‍ മീസില്‍സ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് യുണിസെഫ് കണക്കാക്കുന്നത്.

ടോക്ക് റേഡിയോയില്‍ സംസാരിക്കുമ്പോളാണ് വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശന വിലക്കുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഹാന്‍കോക്ക് സൂചന നല്‍കിയത്. മറ്റു രാജ്യങ്ങളുടെ പാത പിന്തുടരുമോ എന്ന ചോദ്യത്തിന് ബ്രിട്ടന്‍ ഇതുവരെ അവിടെയെത്തിയിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വാക്‌സിന്‍ നല്‍കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഹാന്‍കോക്ക് വ്യക്തമാക്കി. ഓണ്‍ലൈനില്‍ പടരുന്ന വാക്‌സിന്‍ വിരുദ്ധ സന്ദേശങ്ങളില്‍ ആശങ്കയുണ്ടെന്ന് നേരത്തേ ഹാന്‍കോക്ക് അഭിപ്രായപ്പെട്ടിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രചരിക്കുന്ന നുണപ്രചാരണങ്ങളില്‍ ഇടപെടാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മീസില്‍സില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം ലഭിക്കണമെങ്കില്‍ എംഎംആര്‍ വാക്‌സിന്റെ രണ്ടു ഡോസ് കുട്ടികള്‍ക്ക് ലഭിക്കണം. വിവാദമായ ഈ വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ച കുട്ടികളുടെ എണ്ണം 2016-17ല്‍ 95 ശതമാനമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഡോസിനായി എത്തിയവര്‍ 88 ശതമാനമായി കുറഞ്ഞു. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരുന്നത് 95 ശതമാനത്തിന്റെ ലക്ഷ്യമായിരുന്നു. 2017ല്‍ ഇംഗ്ലണ്ടില്‍ മാത്രം 259 പേര്‍ക്ക് മീസില്‍സ് ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 966 ആയി കുതിച്ചുയര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
ബ്രിട്ടീഷ് പെന്‍ഷനര്‍മാരുടെ വരുമാനത്തില്‍ സാരമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 59 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഒരു പെന്‍ഷനര്‍ ഫാമിലിയുടെ ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 27,283 പൗണ്ടായിരുന്നു. 2005-06 വര്‍ഷത്തേതിനേക്കാള്‍ 10,000 പൗണ്ട് കൂടുതലാണ് ഇത്. ഇതേ കാലയളവില്‍ വര്‍ക്കിംഗ് ഫാമിലികളുടെ വരുമാനത്തിലുണ്ടായത് 36 ശതമാനത്തിന്റെ വര്‍ദ്ധന മാത്രമാണ്. 36,332 പൗണ്ട് മാത്രമാണ് ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി വര്‍ദ്ധന. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജോലി ചെയ്യുന്നവരുടെ ശരാശരി വരുമാനം പെന്‍ഷന്‍കാരുടേതിനേക്കാള്‍ കൂടുതലാണെങ്കിലും ഈ അന്തരം കുറഞ്ഞു വരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചെലവുകളുടെ കാര്യത്തിലും വര്‍ക്കിംഗ് ഫാമിലികള്‍ പെന്‍ഷന്‍കാരേക്കാള്‍ മുന്നിലാണ്. ചൈല്‍ഡ് കെയര്‍, മോര്‍ഗിജുകള്‍ തുടങ്ങിയവ ഇവരുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തിനു മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആകര്‍ഷകമായ വര്‍ക്ക്‌പ്ലേസ് പെന്‍ഷനാണ് ലഭിച്ചു വരുന്നത്. ഓരോ വര്‍ഷവും നാണ്യപ്പെരുപ്പ നിരക്ക് അനുസരിച്ച് ഇത് ഉയരുകയും ചെയ്യും. 2010ല്‍ സഖ്യസര്‍ക്കാര്‍ കൊണ്ടുവന്ന ട്രിപ്പിള്‍ ലോക്ക് സ്‌കീം അനുസരിച്ചുള്ള ആനുകൂല്യങ്ങളും പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്‍ഫ്‌ളേഷന്‍, ശരാശരി ശമ്പളം, 2.5 ശതമാനം എന്നിവയില്‍ ഏതാണോ ഉയര്‍ന്നത്, അതനുസരിച്ചുള്ള വര്‍ദ്ധനവ് ഓരോ വര്‍ഷവും പെന്‍ഷനില്‍ വരുത്തുന്ന പദ്ധതിയാണ് ഇത്.

ഇത് പെന്‍ഷന്‍കാരുടെ ശരാശരി വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ബ്രിട്ടനിലെ ജീവനക്കാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ച കാലഘട്ടം കൂടിയാണ് ഇത്. ബാങ്കിംഗ് തകര്‍ച്ചയും ഉത്പാദന മേഖലയിലെ തകര്‍ച്ചയും മൂലം ജോലി നഷ്ടപ്പെടാതിരിക്കാന്‍ വെട്ടിക്കുറച്ച ശമ്പളത്തില്‍ ജോലി ചെയ്യാന്‍ പോലും പലരും നിര്‍ബന്ധിതരായി. പെന്‍ഷന്‍കാര്‍ക്ക് നല്‍കി വരുന്ന സൗജന്യ ബസ് പാസ്, ടിവി ലൈസന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.