Main News

ലണ്ടന്‍: പാര്‍ലമെന്റിന് സമീപത്തുള്ള ‘ട്യൂബ് ടണലില്‍’ അഭയം പ്രാപിച്ചിരുന്ന വീടില്ലാത്തവരെ ഒഴിപ്പിച്ച് പോലീസ്. തങ്ങളെ ഒഴിപ്പിക്കാന്‍ എം.പിമാരാണ് നിര്‍ദേശം നല്‍കിയതെന്ന് ടണലില്‍ വിശ്രമിക്കുകയായിരുന്നു ഒരാള്‍ പറഞ്ഞു. പോലീസ് ഇവിടെയെത്തിയപ്പോള്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയത് എം.പിമാരാണെന്ന് വ്യക്തമാക്കിയിരുന്നതായി ഇയാള്‍ പറുന്നു. ടണലില്‍ യാചക വേഷത്തില്‍ കഴിയുന്നവര്‍ തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നതായി എം.പിമാര്‍ പരാതിയ പറഞ്ഞതായും പോലീസ് ഇവരോട് പറഞ്ഞു. പാര്‍ലമെന്റിന് സമീപത്തുള്ള ഈ ടണലില്‍ വീടില്ലാത്ത അനവധി പേര്‍ക്ക് വലിയ ആശ്രയമാണ്. തണുത്ത കാലാവസ്ഥയോട് മല്ലടിച്ച് ജീവിക്കുന്നവരില്‍ പലര്‍ക്കും ഈ ടണലില്‍ വിശ്രമിക്കാന്‍ കഴിയും. യാത്രക്കാരെയോ സമീപ പ്രദേശത്ത് കൂടി സഞ്ചരിക്കുന്നവരെയോ ഇവര്‍ ബുദ്ധിമുട്ടിക്കാറുമില്ല.

ഏതാണ്ട് 195 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടനില്‍ ഭിക്ഷാടനവും തെരുവില്‍ അലസമായി കിടന്നുറങ്ങുന്നതും നിരോധിച്ച് നിയമം കൊണ്ടുവരുന്നത്. ഇതേ നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇവരെ മെട്രോപോലീസ് ഒഴിപ്പിച്ചിരിക്കുന്നത്. പ്രസ്തുത നിയമം മനുഷ്യത്വ വിരുദ്ധമാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ലിബറള്‍ ഡെമോക്രാറ്റിക് എം.പി ലൈല മോറണ്‍ ഇത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ടായില്ല. യു.കെയില്‍ മാത്രം ആയിരങ്ങള്‍ തെരുവില്‍ താമസിക്കുന്നതായിട്ടാണ് കണക്കുകള്‍. യൂറോപ്പിലെ മൊത്തം കണക്ക് പരിശോധിച്ചാല്‍ ഇതിന്റെ നാലിരട്ടി വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍.

60കാരനായ പീറ്റര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ ടണലിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അതിശൈത്യത്തെയും മറ്റു പ്രതിസന്ധികളെയും മറികടക്കാന്‍ പീറ്ററിന് സഹായകമായതും ടണലിലെ ജീവിതമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ഏതാണ്ട് 8 മണിയോടെ പീറ്ററിനെ പോലീസ് ടണലില്‍ നിന്ന് ഇറക്കിവിട്ടു. 22കാരനായ എലിയറ്റിനും സമാന അനുഭവമാണ്. 16 വയസുമുതല്‍ തെരുവില്‍ ജീവിക്കേണ്ടി വന്നയാളാണ് എലിയറ്റ്. ടണലില്‍ താന്‍ ബൈബിള്‍ വായിച്ചിരിക്കുമ്പോളാണ് പോലീസെത്തിയതെന്നും തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ പോലീസ് ഇറക്കിവിട്ടെന്നും എലിയറ്റ് പറയുന്നു.

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിമാനത്തില്‍ ജര്‍മ്മനിയിലേക്ക് പറന്ന യാത്രക്കാര്‍ എത്തിച്ചേര്‍ന്നത് എഡിന്‍ബറോ വിമാനത്താവളത്തില്‍. വിമാനം എഡിന്‍ബറോയില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് യാത്രക്കാര്‍ക്ക് തെറ്റായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്ന് മനസിലായത്. ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് ഒന്നും മനസിലായില്ലെന്നും ലക്ഷ്യം സ്ഥാനം മാറിയത് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ ഡബ്ല്യു.ഡി.എല്‍ എവിയേഷന്‍ ഓപ്പറേറ്റഡ് വിമാനത്തിനാണ് അബദ്ധം പിണഞ്ഞത്. പൈലറ്റിന് നല്‍കിയ മാര്‍ഗ നിര്‍ദേശ രേഖയിലെ തെറ്റാണ് അബദ്ധത്തിന് കാരണം. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം വിമാനം ജര്‍മ്മനിയിലേക്ക് പറക്കുകയും ചെയ്തു.

ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ 7.47 ജര്‍മ്മനിയിലേക്ക് പറന്ന ബി.എ3271 വിമാനമാണ് ലക്ഷ്യ സ്ഥാനം മാറി ലാന്‍ഡ് ചെയ്തത്. ഏതാണ്ട് 1.13 മണിക്കൂറിന് ശേഷം വിമാനം എഡിന്‍ബറോയില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം അനുസരിച്ച് വിമാനം ജര്‍മ്മനിയിലാണ് ഇറങ്ങുന്നതെന്നാണ് ഏവരും ധരിച്ചിരുന്നത്. ലാന്‍ഡിംഗിന് ശേഷമാണ് ക്രൂ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അബദ്ധം മനസിലായതെന്നാണ് സൂചന. ലാന്‍ഡിംഗിന് ശേഷം എഡിന്‍ബറോ വിമാനത്താവളം നിങ്ങളെ സ്വാഗതം ചെയ്യുന്നതായി അനൗണ്‍സ്‌മെന്റ് എത്തി. അപ്പോള്‍ മാത്രമാണ് അബദ്ധം പിണഞ്ഞ കാര്യം യാത്രക്കാര്‍ തിരിച്ചിറയുന്നത്. വീണ്ടും ഇന്ധനം നിറച്ച ശേഷം വിമാനം യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തേക്ക് പറക്കുകയും ചെയ്തു.

ജര്‍മ്മനിയിലേക്ക് പറന്ന ഞാന്‍ എങ്ങനെയാണ് എഡിന്‍ബറോയില്‍ എത്തിച്ചേര്‍ന്നതെന്ന് ബ്രിട്ടീഷ് എയര്‍വേഴ്‌സ് അധികൃതര്‍ വിശദീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് യാത്രക്കാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്തു. പലരും ഞെട്ടല്‍ രേഖപ്പെടുത്തിയാണ് സംഭവം സോഷ്യല്‍ മീഡയയില്‍ വിശദീകരിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായതില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ പറയുന്നു.

യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23 ശനിയാഴ്ച ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഒന്നാമത് യുസ്മാ കലാമേള 2019  ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനാപാടവം കൊണ്ടും നീതിപൂര്‍വമായ വിധി നിര്‍ണ്ണയം കൊണ്ടും സമയനിഷ്ഠമായ അവതരണംകൊണ്ടും സര്‍വ്വോപരി മത്സരാര്‍ത്ഥികളുടെ മികവാര്‍ന്ന കലാ പ്രകടനങ്ങള്‍ക്കൊണ്ടും സമൂഹമധ്യത്തില്‍ വേറിട്ടൊരനുഭവമായി മാറി.

മാര്‍ച്ച് 23 ശനിയാഴ്ച്ച രാവിലെ 11 മണിമുതല്‍ മത്സരത്തിനൊരുക്കമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍, ചെസ്റ്റ് നമ്പര്‍ വിതരണങ്ങള്‍ നടത്തി. തുടര്‍ന്ന് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ഉദ് ഘാടന സമ്മേളനത്തില്‍ യുസ്മ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് ഏവരെയും സ്വാഗതം ചെയ്തു.കലാമേള കോര്‍ഡിനേറ്റര്‍മാരായ റീന സജി, ഷിബു സേവ്യര്‍, ജെയിംസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സംഘടനാ ഭാരവാഹികള്‍ നിലവിളക്കു കൊളുത്തി ഒന്നാമത് യുസ്മ കലാമേള ഔപചാരികമായി ഉദ് ഘാടനം ചെയ്തു . തുടര്‍ന്ന് 2 സ്‌റേറജുകളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി സിംഗിള്‍ ഡാന്‍സ്, സിംഗിള്‍ സോംഗ്, ഉപകരണസംഗീതം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോംഗ് ,സ്‌കിറ്റ് എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ അരങ്ങേറി.

അത്യന്തം മികവുറ്റതും, മിഴിവാര്‍ന്നതുമായ കലാപ്രകടനങ്ങള്‍ ആണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.ഏറ്റവും മത്സര പ്രിയ ഐറ്റം ആയി മാറിയത് 10 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സിംഗിള്‍ സോംഗ് മത്സരങ്ങള്‍ ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനങ്ങളായിരുന്നു ഡാന്‍സ് ഫ്‌ലോറില്‍ അരങ്ങേറിയത്.
കീ ബോര്‍ഡ്, ഗിത്താര്‍ വിഭാഗം ഉപകരണസംഗീത മത്സരത്തില്‍ 15 ഓളം കലാപ്രതിഭകള്‍ മാറ്റുരച്ചു. സ്‌കോട് ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും  എഡിന്‍ബര്‍ഗ്ഗ്, ഗ്ലാസ് ഗോ, കിര്‍ക്കാള്‍ഡി, ഫാല്‍കിര്‍ക്ക്, സ്റ്റെര്‍ലിംഗ് ,ലിവിംഗ് സ്റ്റണ്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും അസോസിയേഷനുകളെ പ്രതിനിധീകരിച്ചും വ്യക്തിഗത അടിസ്ഥാനത്തിലുമായി 75 ലധികം കലാപ്രതിഭകള്‍ മാറ്റുരച്ച അവിസ്മരണീയമായ മുഹൂര്‍ത്തത്തിനാണ് ലിവിംഗ് സ്റ്റണ്‍ ഇന്‍വെറാള്‍ മോഡ് ഹൈസ്‌കൂള്‍ കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചത്.

മത്സരാര്‍ത്ഥികള്‍ക്കും അനുവാചകര്‍ക്കും വിധികര്‍ത്താക്കള്‍ക്കുമായി പാചക നൈപുണ്യതയില്‍ പ്രശസ്തനായ രാജു ക്ലൈഡ് ബാങ്ക് നടത്തിയ ഫുഡ് സ്റ്റാളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മത്സരത്തില്‍ വിജയികളായ എല്ലാവര്‍ക്കും ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌കോകോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട് സ്‌കോട്‌ലാന്‍ഡ് മലയാളീ കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട കലാമേള ഇന്നേവരെ സ്‌കോട് ലാന്‍ഡ് മലയാളികള്‍ക്ക് പരിചിതമല്ലാത്ത കലോത്സവമാമാങ്കത്തിന്റെ പുതുവസന്ത വര്‍ണ്ണ വിസ്മയ കാഴ്ചകള്‍ വാരി വിതറി. പരാതികള്‍ക്കിടം നല്കാതെയുള്ള വിധി നിര്‍ണ്ണയവും, സംഘടനാ പ്രവര്‍ത്തകരുടെ തോളോടുതോള്‍ചേര്‍ന്ന പ്രവര്‍ത്തനവും, മത്സരാര്‍ത്ഥികളുടെ മികവും, കാണികളുടെ നിര്‍ലോഭമായ പ്രോത്സാഹനവും കൂടി ചേര്‍ന്നപ്പോള്‍ ഒന്നാമത് യുസ്മാ കലാമേള സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്ര താളുകളില്‍ രജതരേഖ രചിച്ചു.

യുസ് മാ കലാമേള കഴിഞ്ഞ്  മണിക്കൂറുകള്‍ക്കുള്ളില്‍ വരും വര്‍ഷങ്ങളിലെ യുസ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകന്‍ സന്നദ്ധത പ്രകടിപ്പിച്ച് യുകെ സമുഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവര്‍ മുന്നോട്ട് വരുന്നത് ഞങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും ഊര്‍ജ്ജവും പകരും എന്നതില്‍ സംശയമില്ല.

യുസ്മാ കലാമേളയുടെ വിജയത്തിനു ശേഷം സെപ്തംബറില്‍ യുസ്മാ കായികമേള നടത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു. കലാമേള 2019 ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സംഘടനാ ട്രഷറര്‍ ഡോ.രാജ് മോഹന്‍ നന്ദി അറിയിച്ചു.

കലാമേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

https://www.facebook.com/groups/622486761500847/permalink/680840392332150/

https://drive.google.com/folderview?id=111P8gelCqgySBl-AZYBlmJmVk6ewlv3P

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി കടുത്തതോടെ സമ്മര്‍ദ്ദത്തിലായ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പിന്തുണയുമായി മിനിസ്റ്റര്‍മാര്‍. മേയ് മന്ത്രിസഭയിലെ വിശ്വസ്തരായ എന്‍വിറോണ്‍മെന്റ് സെക്രട്ടറി മൈക്കല്‍ ഗോവ്, പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ഡേവിഡ് ലിഡിംഗ്ടണ്‍ എന്നിവരാണ് മേയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാന്‍ മേയ് സമര്‍പ്പിച്ച നയരേഖ കൃത്യതയില്ലാത്തതെന്ന് ആരോപിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ എം.പിമാര്‍ മറുചേരിയിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മേയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മിനിസ്റ്റര്‍മാരെത്തുന്നത് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം രണ്ടാം തവണ ബ്രെക്‌സിറ്റ് ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പടുകൂറ്റന്‍ റാലി നടന്നിരുന്നു. ഇതോടെ മേയ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുകയും ചെയ്തിരുന്നു.

നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് കപ്പലിത്താനെ മാറ്റുന്നത് ഉചിതമായ തീരുമാനം ആയിരിക്കില്ലെന്നായിരുന്നു മൈക്കല്‍ ഗോവിന്റെ പ്രതികരണം. തെരേസ മേയ് നൂറ് ശതമാനം പിന്തുണ അര്‍പ്പിച്ച് താനുണ്ടെന്ന് ഡേവിഡ് ലിഡിംഗ്ടണും പ്രസ്താവനയിറക്കി. ഈ ആഴ്ച്ച നയരേഖയ്ക്ക് പിന്തുണതേടി മൂന്നാം തവണ മേയ് പാര്‍ലമെന്റിലെത്തുമെന്നാണ് സൂചന. മേയ് പുറത്തുപോകേണ്ടി വന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഡേവിഡ് ലിഡിംഗ്ടനാണ്. എന്നാല്‍ തനിക്ക് പ്രധാനമന്ത്രി പദത്തിലെത്തണമെന്ന് നിലവില്‍ യാതൊരു ആഗ്രഹവുമില്ലെന്നും കാര്യങ്ങള്‍ നന്നായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് ഡേവിഡ് ലിഡിംഗ്ടണ്‍ പ്രതികരിച്ചത്.

തെരേസ മേയ് സ്ഥാനത്ത് നിന്ന് മാറ്റി കെയര്‍ സ്ഥാനത്തുള്ള ആരെയെങ്കിലും താല്‍ക്കാലി ചുമതല നല്‍കാന്‍ കാബിനെറ്റ് മിനിസ്റ്റര്‍മാര്‍ കരുനീക്കങ്ങള്‍ നടത്തുന്നതായി യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കാബിനെറ്റ് അംഗങ്ങള്‍ ആരും തയ്യാറായിട്ടില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നീക്കത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ചാവും എം.പിമാര്‍ മേയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയെന്നാണ് സൂചന.

ലണ്ടന്‍: ജീവനക്കാരുടെ അപര്യാപ്തത കാരണം എന്‍.എച്ച്.എസ് രോഗികള്‍ക്ക് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. മിറര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടോറികള്‍ അധികാരത്തിലെത്തിയതിന് ശേഷം ഏതാണ്ട് 120 മില്യണ്‍ പൗണ്ടാണ് നഷ്ടപരിഹാര തുകയായി നല്‍കേണ്ടി വന്നിരിക്കുന്നത്. മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വലിയ തുകയാണിത്. കൃത്യമായ പരിചരണം ലഭിക്കാതെ വരുന്നതോടെയാണ് രോഗികള്‍ നഷ്ടപരിഹാരത്തിനായി പരാതി നല്‍കുന്നത്. അത്യാവശ്യം വേണ്ട ജീവനക്കാരില്ലാത്തതിനാലാണ് പരിചരണം ഉറപ്പുവരുത്താന്‍ എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ക്ക് കഴിയാതെ വരുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പോലും കൃത്യമായ പരിചരണം നല്‍കാന്‍ ആശുപത്രികള്‍ക്ക് കഴിയുന്നില്ല.

ജീവനക്കാരുടെ അപര്യാപ്തത മൂലം നിലവിലെ തൊഴിലാളികള്‍ക്ക് അമിതജോലിഭാരം ഉണ്ടാകുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കൂടാതെ മിക്ക നഴ്‌സിംഗ് ജീവനക്കാരും അധിക സമയം ജോലി ചെയ്യുന്നത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ടോറികള്‍ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 120 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വന്നുവെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമേഖയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യമേഖല ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങളും നിര്‍വ്വഹിക്കാന്‍ പറ്റാത്തവിധം കാര്യങ്ങള്‍ മാറുമെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

അശ്രദ്ധമൂലം രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കായി എന്‍.എച്ച്.എസ് നല്‍കേണ്ടി വരുന്ന തുക 2020ഓടെ ശരാശരി 3.2 ബില്യണ്‍ പൗണ്ടിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019/10 കാലഘട്ടങ്ങളില്‍ ഇത്തരം 206 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 524ലേക്ക് ഉയര്‍ന്നു. വളരെയധികം ആശങ്കയുണ്ടാക്കുന്ന കണക്കാണിത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജീവനക്കാരുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 40,000 തസ്തികകളാണ് ജീവനക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുറവ് പരിഹരിക്കുന്നതിനായി രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലണ്ടന്‍: 2050 ഓടെ ഇംഗ്ലണ്ടിലെ അവസാനത്തെ വ്യക്തിയും സിഗരറ്റ് ഉപഭോഗം നിര്‍ത്തുമെന്ന് ഗവേഷകര്‍. ഫിലിപ്പ് മോറിസണ്‍ കമ്മീഷന്‍ ചെയ്ത ഗവേഷണത്തിലാണ് ഇക്കാര്യം പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പുകയില വില്‍പ്പന കമ്പനിയാണ് ഫിലിപ്പ് മോറിസണ്‍. ഫ്രോണ്‍ട്ടിയര്‍ ഇക്കണോമിക്‌സിലെ അനലിസ്റ്റുകളാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെയും സമീപ പ്രദേശങ്ങളിലെയും പുകവലിക്കുന്നവരുടെ ശരാശരി കണക്കുകളും മറ്റു വിവരങ്ങളും ഉപയോഗിച്ചാണ് ഗവേഷകര്‍ പ്രവചനത്തിലെത്തിയിരിക്കുന്നത്. സാധാരണ സിഗരറ്റിന് പകരമായി ഇ-സിഗരറ്റ് ഉപയോഗം തുടര്‍ന്നേക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

ബ്രിസ്റ്റോള്‍ നഗരം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പുകയില വിമുക്ത നഗരമായി മാറുമെന്നാണ് ഗവേഷകര്‍ പ്രവചിച്ചിരിക്കുന്നത്. ബ്രിസ്റ്റോളിലെ അവസാനത്തെ പുകവലിക്കാരന്‍ 2024ല്‍ പുകവലി നിര്‍ത്തി സമാന്തര ഉത്പന്നങ്ങള്‍ കണ്ടെത്തുമെന്ന് പഠനം പറയുന്നു. യു.കെയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമുള്ള സംഭവമായി ഇത് മാറുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 1990 മുതല്‍ യു.കെയിലെ ഏതാണ്ട ബഹുഭൂരിപക്ഷം കൗമാര പ്രായക്കാരും സിഗരറ്റ് വലിക്കുന്നത് ശീലമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ വലിയ വ്യതിയാനം സംഭവിച്ചതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റം വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയൊരു ക്യാംപെയ്‌നായി മാറുമെന്നാണ് സൂചന.

ബ്രിസ്റ്റോളിന് പിന്നാലെ യോര്‍ക്ക് ആന്റ് വോക്കിംഗ്ഹാം, ബെര്‍ക്ക്‌ഷെയര്‍ എന്നീ നഗരങ്ങളും പൂര്‍ണമായും പുകയില വിമുക്ത മേഖലയായി മാറും. 2026ല്‍ യു.കെയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങള്‍ പുകയില വിമുക്തമാകുന്നതോടെ ഇത് മറ്റുള്ള മേഖലയിലേക്കും വ്യാപിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇ-സിഗരറ്റുകളുടെ ഉപയോഗവും ഇക്കാലയാളവില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുകവലി ഉപേക്ഷിക്കുന്നതിനായി രാജ്യത്തെ ആരോഗ്യമേഖല പ്രത്യേക പരിഗണന നല്‍കിയതും സിഗരറ്റ് ഉപഭോഗം കുറയാന്‍ കാരണമായതായി പഠനം വ്യക്തമാക്കുന്നു. എന്‍.എച്ച്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

നോര്‍വേ: നോര്‍വേയിലെ വെസ്‌റ്റേണ്‍ കോസ്റ്റില്‍ നിയന്ത്രണം നഷ്ടമായി തീരത്തടിഞ്ഞ ‘വൈക്കിംഗ് സ്‌കൈ ക്രൂയിസ് ഷിപ്പില്‍’ കുടുങ്ങിയവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുന്നു. ഷിപ്പില്‍ 1300 പേരുണ്ടെന്നാണ് കണക്കുകള്‍. ഇവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ശനിയാഴ്ച്ചയാണ് ഷിപ്പ് അപകടത്തില്‍പ്പെട്ടതായി അടിയന്തര സന്ദേശമെത്തുന്നത്. മോശം കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാനാവാതെ കപ്പലിന്റെ എഞ്ചിന്‍ തകരാറിലാവുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എഞ്ചിന്‍ തകരാറിലായതോടെ കപ്പലിന്റെ നിയന്ത്രണം പൂര്‍ണമായും നാവികര്‍ക്ക് നഷ്ടമായിട്ടുണ്ട്.

കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് കപ്പല്‍ തീരത്തുള്ള പാറക്കൂട്ടങ്ങളിലേക്ക് അടിച്ചു കയറുകയാണ്. ശക്തമായ തിരമാലകള്‍ കപ്പലുള്ളവരെ ആശങ്കാകുലരാക്കുന്നുണ്ട്. നിലവില്‍ ഹെലികോപ്റ്റര്‍ വഴി യാത്രക്കാരെയും ക്രൂ അംഗങ്ങളെയും പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 26 അടിയിലധികമുള്ള തിരമാലയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമായും തടസം സൃഷ്ടിക്കുന്നത്. നിലവില്‍ കപ്പല്‍ നില്‍ക്കുന്ന സ്ഥലത്ത് പാറക്കൂട്ടങ്ങളുണ്ട്. കപ്പല്‍ ഇത് തട്ടി കൂടുതല്‍ അപകടങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എം.വി വിക്കിംഗ് സ്‌കൈ ക്രൂയിസ് ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2012ലാണ്. ഏതാണ്ട് 400 മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഷിപ്പിന്റെ നിര്‍മ്മാണ ചെലവ്. ലോകത്തിലെ തന്നെ ഏറെ പ്രചാരമേറിയ ആഢബംര കപ്പലുകളിലൊന്നായിരുന്നു വൈക്കിംഗ് സ്‌കൈ. 2017 ജനുവരി 26നാണ് കപ്പലിന്റെ പൂര്‍ണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത്. പിന്നാലെ ഫെബ്രുവരി 25ന് കപ്പലിന്റെ കന്നിയാത്രയും നടന്നു. 227.28 മീറ്ററാണ് വിക്കിംഗ് സ്‌കൈയുടെ നീളം. പതിനാല് ഡെക്കുകളും ഷിപ്പിലുണ്ട്. മണിക്കൂറില്‍ 37 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കപ്പലിന് കഴിയും. 930 യാത്രക്കാരെയും കൂടാതെ 550 ക്രൂ അംഗങ്ങളെയും വഹിക്കാനുള്ള കപ്പാസിറ്റി കപ്പലിനുണ്ട്. നിലവിലുണ്ടായിരിക്കുന്ന എഞ്ചിന്‍ പ്രശ്‌നത്തെക്കുറിച്ച് വിദഗ്ദ്ധമായ അന്വേഷണം ഉടനുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ലണ്ടന്‍: ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന ഒരു മില്യണിലധികം പേര്‍ അണിനരന്ന പടുകൂറ്റന്‍ റാലിക്ക് സാക്ഷിയായി ലണ്ടന്‍ നഗരം. വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്തിയതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നില പരുങ്ങലിലായിരിക്കുകയാണ്. ബ്രെക്‌സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വീണ്ടും ഹിത പരിശോധന ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. മേയ് സര്‍ക്കാര്‍ ബ്രെക്‌സിറ്റ് കരാറിന് അനുമതി തേടി എം.പിമാരെ സമീപിക്കാനൊരുങ്ങുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ രണ്ട് തവണയും ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു പ്രധാനമന്ത്രി ഏറ്റുവാങ്ങിയ വലിയ പരാജയങ്ങളായി വോട്ടെടുപ്പ് മാറിയിരുന്നു. പുതിയ റാലി പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോ ഡീല്‍ ബ്രെക്‌സിറ്റിന് ഏപ്രില്‍ 12 വരെയും കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ മേയ് 22 വരെയുമാണ് യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടിക്കൊടുത്തിട്ടുള്ളത്. ഈ ആര്‍ട്ടിക്കിള്‍ 50 പ്രകാരം ഡിലേ ബ്രെക്‌സിറ്റിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയതിന് ശേഷം ബ്രെക്‌സിറ്റ് അനുകൂലികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് നടപടിയെ തുടര്‍ന്ന് നനഞ്ഞ പടക്കമായി ഈ സമരം മാറിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രെക്‌സിറ്റ് അനുകൂലിക്കുന്നവരുടെ സമരം പരാജയപ്പെടുകയും വീണ്ടും ഹിത പരിശോധന ആവശ്യപ്പെട്ട് ജനലക്ഷങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്ത സ്ഥിതിക്ക് മേയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. രണ്ടാം ലോക യുദ്ധത്തിനുശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വിലയിരുത്തപ്പെടുന്നു.

ഹൈഡ് പാര്‍ക്കില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ വെസ്റ്റ്മിനിസ്റ്റര്‍ വരെ റാലി നടത്തി. അവിടെ സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കൊള സ്റ്റേര്‍ജിയന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ഉപനേതാവ് ടോം വാട്‌സന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. 2016 ജൂണ്‍ 23ന് നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 1.74 കോടി (52%) അനുകൂലമായും 1.61 കോടി (48%) എതിര്‍ത്തും വോട്ട് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന് അനുകൂല നിലപാടുള്ളവര്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ റാലിയില്‍ 7 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, രണ്ടാമതൊരു ഹിതപരിശോധനയെന്ന ആവശ്യം പ്രധാനമന്ത്രി തെരേസ മേയ് നിരസിച്ചിരുന്നു. ബ്രെക്‌സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. ഹിതപരിശോധനയില്‍ അനുകൂല നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുകയാണ്.

ലണ്ടന്‍: ആത്മഹത്യ പ്രവണതയുള്ള രോഗികളെ നോക്കുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ജോലിക്കിടെ ഉറങ്ങുന്നതായി റിപ്പോര്‍ട്ട്. മിറര്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യ പ്രവണതയുള്ള രോഗികളുടെ പരിചരണത്തിനായി 24 മണിക്കൂറും ഹെല്‍ത്ത് കെയര്‍ ജിവനക്കാര്‍ അരികലുണ്ടാകും. ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് രോഗികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിരീക്ഷണ സമയത്ത് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ഉറങ്ങുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. മാനസികാരോഗ്യ രംഗത്ത് വളരെ സൂക്ഷമമായ നിരീക്ഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതായി ഈ മേഖലയിലെ വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു.

ജോലിക്കിടെ ഉറങ്ങുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ചിത്രങ്ങളും മിറര്‍ പുറത്തുവിട്ടിട്ടിട്ടുണ്ട്. ഇതില്‍ ഒരു ചിത്രം എടുത്തിരിക്കുന്ന മെന്റല്‍ കെയര്‍ യൂണിറ്റില്‍ കഴിഞ്ഞ വര്‍ഷം ഒരു കൗമാരക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ജീവനക്കാരുടെ ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവന്‍ തന്നെ നഷ്ടപ്പെടുത്താന്‍ കാരണമായേക്കും. മിറര്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ ഹെല്‍ത്ത് വാച്ച്‌ഡോഗ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച്ച പറ്റിയെന്ന് ബോധ്യമായാല്‍ ജിവനക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കും.

 

രാത്രികാലങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നിരീക്ഷിക്കുന്നത് വളരെ സൂക്ഷമതയോടെ ചെയ്യേണ്ട കാര്യമാണെന്ന് ഒരു രോഗിയുടെ ബന്ധു പ്രതികരിച്ചു. ജീവനക്കാരുടെ ഒരു നിമിഷത്തെ ഉറക്കം വലിയ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ഓര്‍മ്മിക്കണമെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. ജോലിയില്‍ അശ്രദ്ധ കാണിച്ച മൂന്നില്‍ രണ്ട് പേരെ ഏജന്‍സി ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍ ഹെല്‍ത്ത് കെയര്‍ മിനിസ്റ്റര്‍ നോര്‍മാന്‍ ലാംമ്പ് പ്രതികരിച്ചു. രോഗിയുടെ ബന്ധുക്കള്‍ക്ക് തങ്ങളുടെ പ്രിയ്യപ്പെട്ടവര്‍ സുരക്ഷിതമായി ആശുപത്രികളിലിരിക്കുന്നുവെന്ന കാര്യം ഉറപ്പി്ക്കാനുള്ള അവകാശമുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: മൂന്നാം തവണ ബ്രെക്‌സിറ്റ് നയരേഖയ്ക്ക് പിന്തുണ തേടി പാര്‍ലമെന്റിനെ സമീപിക്കാന്‍ തയ്യാറെടുത്ത് പ്രധാനമന്ത്രി തെരേസ മേയ്. എന്നാല്‍ നേരത്തെ കരുതിയിരുന്നത് പോലെ അടുത്ത ആഴ്ച്ച മേയ് പാര്‍ലമെന്റില്‍ വോട്ടെടുപ്പിനായി എത്തിച്ചേര്‍ന്നേക്കില്ല. എം.പിമാരുടെ പിന്തുണ ഇത്തവണ വളരെ നിര്‍ണായകമായതിനാല്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയതിന് ശേഷം പാര്‍മെന്റിലെത്താനാവും മേയ് ശ്രമിക്കുക. ബ്രെക്‌സിറ്റിന്റെ ഭാവി ബ്രിട്ടന്റെ കൈകളിലാണെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പ്രതികരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് വോട്ടെടുപ്പ് കാലതാമസം ഉണ്ടാകുതെന്നാണ് സൂചന. ഇത്തവണ ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നേരത്തെ ആര്‍ട്ടിക്കിള്‍ 50 ബ്രെക്സിറ്റ് ഡിലേ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ അംഗീകാരം ലഭിച്ചിരുന്നു. ഡിലേ നീക്കത്തിന് അംഗീകാരം ലഭിച്ചതോടെ മെയ് 22 വരെ ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് സമയം ലഭിക്കും. ഇക്കാലയളവില്‍ എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ബ്രെക്‌സിറ്റ് പോളിസിയില്‍ വലിയ മാറ്റം വരുത്താനും മേയ് കഴിയും. എന്നാല്‍ പിന്തുണ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. അതേസമയം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഡിലേ പദ്ധതിക്ക് അംഗീകാരം നല്‍കിയത് പ്രതിഷേധത്തിന് ഇടയാക്കി. രാജ്യത്തെ പ്രധാന റോഡുകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ ശ്രമിച്ചു. എന്നാല്‍ പോലീസിന്റെ കൃത്യമായ ഇടപെടല്‍ വലിയ പ്രതിഷേധങ്ങളിലേക്ക് എത്താതെ കാര്യങ്ങള്‍ നിയന്ത്രിതമാക്കുകയായിരുന്നു.

മൂന്നാം തവണ ബ്രെക്സിറ്റ് പോളിസി വോട്ടിനെത്തുമ്പോള്‍ യു.കെയിലെ എം.പിമാര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാനുള്ള സമയം കൂടിയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിച്ച് രാജ്യത്തിന് അനുകൂലമായി ഒരു ബ്രെക്സിറ്റിനായി താന്‍ കഠിന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മേയ് വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് ഡിലേയിലേക്ക് നീങ്ങിയതിന് പിന്നില്‍ എംപിമാരാണെന്ന് ഇന്നലെ രാത്രി നടത്തിയ പ്രഭാഷണത്തില്‍ മേയ് കുറ്റപ്പെടുത്തിയിരുന്നു. മൂന്നാമതും ബ്രെക്സിറ്റ് പാര്‍ലമെന്റിലെത്തിയാല്‍ വിമത എം.പിമാരെ ഒപ്പം നിര്‍ത്താന്‍ കഴിയിഞ്ഞില്ലെങ്കില്‍ വീണ്ടുമൊരു പരാജയത്തിന് കൂടി മേയ് സര്‍ക്കാര്‍ സാക്ഷിയാകേണ്ടി വരും

Copyright © . All rights reserved