Main News

പേരന്റിംഗ് അഡൈ്വസില്‍ അച്ഛന്‍മാരെ പൂര്‍ണ്ണമായും അവഗണിച്ച് എന്‍എച്ച്എസ്. എന്‍എച്ച്എസ് പുറത്തിറക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പിതാക്കന്‍മാരെ ബര്‍ത്തിംഗ് പാര്‍ട്ണര്‍മാര്‍ എന്നു മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതിനെതിരെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന തിങ്ക്ടാങ്ക് രംഗത്തെത്തി. സ്ത്രീകളുടെ ഗര്‍ഭകാലത്ത് തങ്ങളെ ഒരു സ്‌പെയര്‍ പാര്‍ട്ട് മാത്രമായാണ് എന്‍എച്ച്എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കാക്കുന്നതെന്ന് പത്തില്‍ ഏഴ് അച്ഛന്‍മാരും കണക്കാക്കുന്നുവെന്ന് തിങ്ക്ടാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പിതാവിന്റെയോ പിതാവിനൊപ്പം കരുതാവുന്ന ഒരു വ്യക്തിത്വത്തിന്റെയോ അസാന്നിധ്യം കുട്ടികളിലും കൗമാരക്കാരിലും ക്രിമിനല്‍, സാമൂഹ്യവിരുദ്ധ സ്വഭാവം സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണം എന്‍എച്ച്എസ് നിഷേധിച്ചു. തങ്ങളുടെ വ്യത്യസ്ത സൈറ്റുകളിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍എച്ച്എസ് ഇക്കാര്യം വിശദീകരിക്കുന്നത്. അതേസമയം യുവര്‍ പ്രെഗ്നന്‍സി ആന്‍ഡ് ബേബി ഗൈഡ് എന്ന തലക്കെട്ടില്‍ ഒരു സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഫാദര്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നതെന്ന് സിഎസ്‌ജെ ചൂണ്ടിക്കാണിക്കുന്നു. ബര്‍ത്തിംഗ് പാര്‍ട്ണര്‍ എന്ന പദവും ക്ലോസ് ഫ്രണ്ട്, പാര്‍ട്ണര്‍, റിലേറ്റീവ് എന്നീ പദങ്ങളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ബര്‍ത്തിംഗ് പാര്‍ട്ണര്‍ എന്ന പദം മാത്രം 14 തവണ ഉപയോഗിച്ചിട്ടുണ്ടെന്നും സിഎസ്‌ജെ ആരോപിക്കുന്നു.

എന്‍എച്ച്എസ് ക്ലിനിക്കുകളില്‍ ഫാദര്‍ എന്ന പദത്തിന് അയിത്തം കല്‍പ്പിക്കുന്നതായി നുഫീല്‍ഡ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടില്‍ ദി ഫാദര്‍ഹുഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുട്ടികള്‍ ജനിക്കുന്ന സമയത്ത് 95 ശതമാനം മാതാപിതാക്കളും ദമ്പതികളായി ജീവിക്കുകയായിരിക്കും. കുട്ടിയുടെ ജനനം ഒരുമിച്ച് രജിസ്റ്റര്‍ ചെയ്യുന്നവരും 95 ശതമാനം വരും. ആയിരത്തില്‍ ഒരു ജനനം മാത്രമാണ് രണ്ട് സ്ത്രീകള്‍ പങ്കാളികളായ ബന്ധങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്രെക്‌സിറ്റില്‍ ആടിയുലയുന്ന തെരേസ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം. ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ബ്രെക്‌സിറ്റ് ധാരണയില്‍ ജനുവരി 14 വരെ കോമണ്‍സില്‍ വോട്ടെടുപ്പുണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ നീക്കം. ഇത്തരത്തില്‍ സുപ്രധാനമായ ഒരു വിഷയത്തില്‍ ഒരു മാസം വോട്ടെടുപ്പിന് കാത്തു നില്‍ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോര്‍ബിന്‍ പറഞ്ഞു. തെരേസ മേയ് യുകെയെ ഒരു ദേശീയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിസാരമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ സര്‍ക്കാരിന് സമയമില്ല എന്നായിരുന്നു ഇതേപ്പറ്റി നമ്പര്‍ 10 വൃത്തങ്ങള്‍ പ്രതികരിച്ചത്.

ബ്രെക്‌സിറ്റ് ഡീലില്‍ അര്‍ത്ഥവത്തായ ഒരു വോട്ടെടുപ്പിന് കോമണ്‍സില്‍ അവസരമൊരുക്കാന്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും അതിനാല്‍ എംപിമാര്‍ പ്രധാനമന്ത്രിയിലുള്ള അവിശ്വാസം രേഖപ്പെടുത്തണമെന്നും കോര്‍ബിന്‍ ആവശ്യപ്പെട്ടു. അവിശ്വാസം പ്രധാനമന്ത്രിക്കെതിരെ മാത്രമാണ്. ഇത് സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ളതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മേയെ സംബന്ധിച്ച് പ്രമേയം ആശങ്കയ്ക്ക് വകയുള്ളതാണെങ്കിലും ഇതിന്‍മേല്‍ ചര്‍ച്ചയ്ക്ക് മന്ത്രിമാര്‍ സമയം അനുവദിക്കാന്‍ ഇടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സര്‍ക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യം ലേബറിനുണ്ടോ എന്ന വെല്ലുവിളിയാണ് ഈ നിസ്സാരവത്കരണത്തിലൂടെ ഭരണപക്ഷം നടത്തുന്നതെന്ന് ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു.

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ അത് ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നയിച്ചേക്കാമെന്നാണ് കരുതുന്നത്. പാര്‍ലമെന്റംഗങ്ങളില്‍ വലിയൊരു ഭൂരിപക്ഷം തെരേസ മേയ്ക്ക് എതിരെയാണ് നിലകൊള്ളുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പോലും ഇവരുടെ നേതൃത്വത്തിനെതിരെ എംപിമാര്‍ നിലകൊള്ളുന്നതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ മേയ് ജയിക്കാനുള്ള സാധ്യതകളും വിരളമാണ്.

ചെസ്റ്റര്‍: ബ്രിട്ടനിലെ പ്രധാനപ്പെട്ട മൃഗശാലകളിലൊന്നായ ചെസ്റ്റര്‍ മൃഗശാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മൃഗങ്ങള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. അതിദാരുണമായ സംഭവത്തില്‍ ശാലയിലുണ്ടായിരുന്ന അപൂര്‍വ്വ ഇനം പക്ഷികളും ചില ചെറിയ ജീവികളും കൊല്ലപ്പെട്ടതായി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ് തീപടര്‍ന്ന മൃഗശാലയുടെ കാഴ്ച്ച. മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് ഇവിടെയുള്ള പല ജീവികളെയും ജനിപ്പിക്കുന്നതും സംരക്ഷിക്കുന്നതും. അത്രയധികം മാനുഷിക അദ്ധ്വാനം ഇതിന് പിന്നിലുണ്ട്. അത്തരത്തില്‍ സംരക്ഷിക്കുന്ന ഒരു ജീവി ഇല്ലാതാകുകയെന്നാല്‍ മാനസികമായി തകര്‍ന്നുപോകുന്ന കാര്യമാണെന്ന് ചീഫ് ഒപ്പറേറ്റിംഗ് ഓഫീസര്‍ ജാമിയ ക്രിസ്റ്റണ്‍ പ്രതികരിച്ചു.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. അഗ്നിശമന സേന മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മൃഗശാലയിലുണ്ടായിരുന്ന മറ്റു ചില അപൂര്‍വ്വയിനം മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണുന്ന വാലില്ലാക്കുരങ്ങന്‍ ചെസ്റ്റര്‍ മൃഗശാലയിലെ ഒരു സംരക്ഷിത വിഭാഗമാണ്. നീണ്ട കൈകളുള്ള ഈ കുരങ്ങു വര്‍ഗത്തെ താമസിപ്പിച്ചിരുന്നിടത്തേക്ക് തീപടര്‍ന്നിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വേഴാമ്പല്‍, ചില തത്തകള്‍ തുടങ്ങിയവയ്ക്കും പരിക്കുകളേറ്റിട്ടില്ല.

തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ മേല്‍ക്കുര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇവ എത്രയും പെട്ടന്ന് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതര്‍. ഇതിനായി ജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. 50,000 പൗണ്ടാണ് ജനങ്ങളില്‍ നിന്ന് സംഭാവനയായി കണ്ടെത്താന്‍ സ്ഥാപനം ലക്ഷ്യമിട്ടിരിക്കുന്നത്. മൃഗശാല പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് ഇതുവരെ 8,000 ലഭിക്കുകയും ചെയ്തിട്ടുണ്ട്.  പോലീസ് ഇതര സേനാ വിഭാഗങ്ങളുടെ സേവനത്തിന് അധികൃതര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ലണ്ടന്‍: മയക്കുമരുന്ന് വിതരണത്തിനായി മാഫിയകള്‍ പോസ്റ്റല്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നതായി റോയല്‍ മെയില്‍ അധികൃതര്‍. ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകള്‍ പോസ്റ്റലുകള്‍ വഴി എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി കണ്ടെത്തിയതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍ വരെ ഇത്തരത്തില്‍ പോസ്റ്റല്‍ വഴി വിതരണം ചെയ്യുന്നതായിട്ടാണ് സൂചന. റോയല്‍ മെയിലിന്റെ സോര്‍ട്ടിംഗ് ഓഫീസ് ജീവനക്കാരോട് ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്രിസ്മസിനോട് അനുബന്ധിച്ച് ഗ്രീറ്റിംഗ്‌സ് കാര്‍ഡുകള്‍ ധാരാളമായി ആളുകള്‍ പോസ്റ്റല്‍ വഴി കൈമാറുന്നുണ്ട്. ജീവനക്കാര്‍ക്ക് സംശയം തോന്നി പരിശോധിച്ച ചില കാര്‍ഡുകളില്‍ കഞ്ചാവ് കണ്ടെത്തിയതോടെയാണ് ലഹരി മാഫിയയുടെ പുതിയ വിതരണ രീതി പുറത്തുവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡാര്‍ക്ക് വെബുകള്‍ വഴിയാണ് ഇത്തരം ലഹരി വസ്തുക്കള്‍ ആളുകള്‍ വാങ്ങിക്കുന്നത്. കൃത്യമായ വിലാസത്തില്‍ ഇവ വീട്ടിലെത്തുകയും ചെയ്യും. റോയല്‍ മെയിലിന്റെ സ്വിന്‍ഡന്‍ ഓഫീസില്‍ നിന്നാണ് കഞ്ചാവ് അടങ്ങിയ എന്‍വെലപ്പുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏതാണ്ട് 30 ഓളം സമാന കേസുകളാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

ഡാര്‍ക്ക് വെബ് ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തികള്‍ മയക്കുമരുന്ന് മാഫിയകളുമായി നേരിട്ട് ബന്ധപ്പെടുകയും പണം നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കൈമാറ്റമായതിനാല്‍ ഇവരെ പിടികൂടുക ശ്രമകരമായ ജോലിയാണ്. ഉപഭോക്താക്കള്‍ക്ക് ലഹരി മരുന്നുകള്‍ പോസ്റ്റല്‍ കവറിലാക്കി അയക്കുകയാണ് ഇവരുടെ രീതി. ഇത് തടയുന്നതിനായി സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. മെയില്‍ ഓഫീസ് ജീവനക്കാരോട് കത്തുകള്‍ മണത്ത് നോക്കി ലഹരി കണ്ടുപിടിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ക്ലാസ്-ബി ലഹരികള്‍ ഇത്തരത്തില്‍ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ലണ്ടന്‍: ക്രിസ്മസിന് മുന്‍പ് തെരേസ മെയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ച് ലേബര്‍. ജനുവരി പകുതിക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തമായ പാര്‍ട്ടി തീരുമാനം എടുക്കുവെന്നും ലേബര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോമണ്‍സില്‍ ബ്രക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് മെയ് സമര്‍പ്പിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിനെ സസൂക്ഷ്മം പഠിക്കും ശേഷമായിരിക്കും സര്‍ക്കാരിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുകയുള്ളു. ബ്രക്‌സിറ്റ് ഡീലുമായി ബന്ധപ്പെട്ട് മെയ് സമര്‍പ്പിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് എം.പിമാര്‍ക്ക് കൃത്യമായ വ്യക്തത കൈവരാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ജെറമി കോര്‍ബ് വിശദീകരിച്ചിട്ടുണ്ട്. ഇതോടെ ക്രിസ്മസിന് മുന്‍പ് മെയ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ-വിമത നീക്കങ്ങളുണ്ടാവില്ലെന്ന് വ്യക്തമായി.

പാര്‍ട്ടിക്കുള്ളില്‍ തന്നെ തെരേസ മെയ്‌ക്കെതിരെ നീക്കങ്ങള്‍ അതിശക്തമാണ്. ഇയു റെഫറണ്ടത്തില്‍ ജനങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് കണ്‍സര്‍വേറ്റീവ് വിമതരുടെ പരാതി. വിമതരുടെ അവിശ്വാസത്തെ മറികടന്നെങ്കിലും കാര്യങ്ങള്‍ മെയ്ക്ക് അനുകൂലമല്ല. കോമണ്‍സില്‍ ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ വോട്ടിനിടുന്നത് നേരത്തെ വിമത നീക്കത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയിരുന്നു. ബ്രിട്ടീഷ് അറ്റോര്‍ണി ജനറല്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ ഗവണ്‍മെന്റിന് നല്‍കിയ നിയമോപദേശം രഹസ്യമാക്കി വച്ചതിനെതിരെ പാര്‍ലമെന്റില്‍ ഗവണ്‍മെന്റിനെതിരായി വോട്ടിംഗ് നടന്നിരുന്നു. തുടര്‍ന്ന് ലീഗല്‍ അഡ്‌വൈസ് പരസ്യപ്പെടുത്തേണ്ടി വന്നു.

ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ട ബ്രെക്‌സിറ്റ് ഡീല്‍ നേടിയെടുക്കാന്‍ പ്രാപ്തിയുള്ള നേതാവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെടുന്നു. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ കേട്ടതിന് ശേഷം എം.പിമാര്‍ മെയ്‌ക്കെതിരെ തിരിയുമെന്നത് തീര്‍ച്ചയാണ് ആ സമയത്താണ് ലേബര്‍ പാര്‍ട്ടിയും ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തേണ്ടതെന്ന് ഷാഡോ കമ്യൂണിറ്റി സെക്രട്ടറി ആന്‍ഡ്രൂ ജെയ്വിന്‍ വ്യക്തമാക്കി. കോമണ്‍സില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതിന് ശേഷമായിരിക്കും മെയ്‌ക്കെതിരെ ലേബര്‍ നീക്കങ്ങള്‍ ആരംഭിക്കുകയെന്നും അദ്ദേഹം സൂചന നല്‍കുന്നുണ്ട്. നിര്‍ദേശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് വരെ മെയ് തന്റെ ‘മുടന്തുമായി’ സഞ്ചരിക്കട്ടെയെന്നും ലേബര്‍ നേതാവ് പരിഹസിച്ചു.

ജീമോന്‍ റാന്നി, ഹൂസ്റ്റണ്‍.

ഹൂസ്റ്റണ്‍: അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയ-മത-വര്‍ഗീയ-ജാതി ചിന്താഗതികള്‍ക്കതീതമായി 2008 ആഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷന്‍(പി.എം.എഫ്) ജനുവരി  6  നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുമ്പാശേരി  സാജ് എർത്തു റിസോർട്  അണിഞ്ഞൊരുങ്ങുകയാണ്.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറുവാന്‍ പ്രവാസി മലയാളി ഫെഡറേഷനു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഖ്യാതീതമായ അംഗത്വ അപേക്ഷകള്‍. ജന്മം കൊണ്ട് കേരളീയനാണെങ്കില്‍ ഉപജീവനാര്‍ത്ഥമോ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ വിദേശരാജ്യങ്ങളില്‍ കുടിയേറിയവര്‍ പ്രവാസി മലയാളികള്‍ ആണെന്നുള്ള നിര്‍വചനമാണ് ഇത്രയധികം അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള അടിസ്ഥാന കാരണം.

അന്യരാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ചിലവയിക്കുകയും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ നിരവധി കര്‍മ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ വോളണ്ടീയര്‍മാര്‍ ഇവരെ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിവരുന്നു.

അമേരിക്കയില്‍ തായ്‌വേരുറപ്പിച്ച് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍. അമേരിക്കയില്‍ താമസിച്ചു നിശബ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള മാത്യു മൂലേച്ചേരില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ജോസ് മാത്യു പനച്ചിക്കല്‍എന്നിവരാണ് ഈ ആശയത്തിന്റെ സൂത്രധാരർ .കൂടാതെ കഴിവും, പ്രാപ്തിയും, സത്യസന്ധതയും, നിസ്വാര്‍ത്ഥ സേവനവും കൈമുതലായുള്ള ഒരുകൂട്ടം സന്നദ്ധസേവകര്‍ ലോകത്തിന്റെ വിവിധരാജ്യങ്ങളിലിരുന്ന് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അമേരിക്കയില്‍ നിന്നുള്ള ഡോ. ജോസ് കാനാട്ട്  സംഘടനയുടെ അഡ്വൈസറി ബോർഡ് ചെയര്‍മാനായും  , പി പി ചെറിയാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗമായും, സൗദി അറേബിയയിൽ നിന്നുള്ള റാഫി പാങ്ങോട് പ്രസിഡന്റും,. ബഹറിനിൽ  നിന്നുള്ള ജോൺ ഫിലിപ്പ്  സെക്രട്ടറിയായും ,നൗഫൽ മടത്തറ ട്രെഷററായും  പ്രവര്‍ത്തിക്കുന്നു.

1992 മുതല്‍ ഓസ്ട്രിയയില്‍ കുടിയേറി സ്ഥിരോത്സാഹവും, കഠിന പ്രയത്നവും കൊണ്ട് നിരവധി വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കമിടുകയും, സാമൂഹിക സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കൂത്താട്ടുകുളം പൂവംകുളത്ത് പനച്ചിക്കല്‍ ജോസ് മാത്യുവാണ് സംഘടനയുടെ ആഗോള കോര്‍ഡിനേറ്റര്‍. വിവിധ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, സംഘടനയെ ഇന്നത്തെ നിലയില്‍ ലോക മലയാളി സംഘടനകളുടെ മുന്‍നിരയില്‍ എത്തിക്കുന്നതിനും സ്വാര്‍ത്ഥേച്ഛയില്ലാതെ കര്‍മ്മനിരതനായിട്ടുള്ള ജോസ് മാത്യു പനച്ചിക്കല്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.  നെടുമ്പാശേരി  സാജ് റിസോർട് നടക്കുന്ന ആഗോള കുടുംബസംഗമം വിജയിപ്പിക്കുന്നതിന് കണ്‍വെന്‍ഷന്‍ സ്വാഗതം സംഘാംഗങ്ങള്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഭഗീരതപ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഉദ്‌ഘാടന സമ്മേളനത്തിനും, മാധ്യമ സമ്മേളനത്തിനും, ചര്‍ച്ചാ ക്ലാസ്സുകള്‍ക്കും, സംവാദങ്ങള്‍ക്കും, കലാപരിപാടികള്‍ക്കും നെടുമ്പാശേരി  സാജ് എർത്തു റിസോർട്ട് വേദിയാകുന്നു.

മാതൃരാജ്യത്തോടും, പിറന്നുവീണ മണ്ണിനോടും, കുടിയേറിയ രാജ്യത്തോടും കൂറുപുലര്‍ത്തുന്നതും തങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അംഗങ്ങളെ സജ്ജാരാക്കുക എന്ന അലിഖിത നിയമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു എന്നുള്ളതാണ് മറ്റുള്ള സംഘടനകളില്‍ നിന്നും പ്രവാസി മലയാളി ഫെഡറേഷനെ വ്യത്യസ്തമാക്കുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രതിജ്ഞാബദ്ധമായിട്ടുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നമുക്കും അണി ചേരാം!

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് മാത്യു പനച്ചിക്കല്‍(ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍): (91)965-601-2399; (91)974-740-9309(ഇന്ത്യ)

ജിഷിന് പാലത്തിങ്കൽ (കണ്‍വീനര്‍):(91) 9995321010  (ഇന്‍ഡ്യ)

ബേബി  മാത്യു എലക്കാട്ടു:  (91)965-679-2467 (ഇന്‍ഡ്യ)

യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ പ്രവേശിക്കണമെങ്കില്‍ 30,000 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കേണ്ടി വരും. ടെലഗ്രാഫാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുറത്തിറക്കാനിരിക്കുന്ന മൈഗ്രേഷന്‍ ധവളപത്രത്തില്‍ ഇതു സംബന്ധിച്ച് നിര്‍ദേശമുണ്ടെന്നാണ് വിവരം. ധവളപത്രം വൈകുന്നത് ക്യാബിനറ്റില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായിട്ടുണ്ട്. അടുത്തയാഴ്ച പദ്ധതികള്‍ പുറത്തു വിട്ടേക്കും. അഞ്ചു വര്‍ഷത്തെ വിസയില്‍ യൂറോപ്പില്‍ നിന്നുള്ള വിദഗ്ദ്ധ മേഖലയിലെ ജീവനക്കാര്‍ യുകെയില്‍ എത്തണമെങ്കില്‍ 30,000 പൗണ്ട് വരുമാനമുള്ള ജോലി ലഭിച്ചതായി കാണിക്കണം.

അതേസമയം ലോ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിസ അനുവദിക്കാനും വ്യവസ്ഥയുണ്ട്. ജോലിയുണ്ടായിരിക്കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഈ വിസയുടെ കാലാവധി പൂര്‍ത്തിയായാല്‍ ഇവര്‍ രാജ്യം വിടണം. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം മാത്രമേ തിരികെ വരാന്‍ സാധിക്കുകയുള്ളു. കോമണ്‍സില്‍ അവതരിപ്പക്കപ്പെട്ടപ്പോള്‍ ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലികള്‍ പിന്താങ്ങിയ ബില്ലാണ് ഇത്. 2020 ഡിസംബറിനു ശേഷം മാത്രമേ ഇത് നിലവില്‍ വരികയുള്ളു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി ബില്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നതെന്ന് ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞു.

പുതിയ സംവിധാനം വൈദഗ്ദ്ധ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഹോം സെക്രട്ടറി ബിബിസിയോട് പറഞ്ഞിരുന്നു. നാലു ദശാബ്ദങ്ങള്‍ക്കിടയില്‍ നമ്മുടെ ഇമിഗ്രേഷന്‍ സംവിധാനത്തിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് ഇത്. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും വ്യക്തികളും സ്ഥാപനങ്ങളുമായി സംസാരിക്കുകയുമാണ് ചെയ്യുന്നതെന്നും സാജിദ് ജാവീദ് വ്യക്തമാക്കിയിരുന്നു. അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയിലും ശമ്പള പരിധി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തെരേസ മേയ് പറഞ്ഞിരുന്നു.

പ്രതികള്‍ക്കൊ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്കോ എതിരെ ശബ്ദമുയര്‍ത്തിയാല്‍ അതിനെക്കുറിച്ചുള്ള വിവരം പോലീസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണമെന്ന് ചട്ടം വിമര്‍ശന വിധേയമാകുന്നു. പ്രത്യേക ഫോമില്‍ ഇതേക്കുറിച്ചുള്ള വിവരം അറിയിക്കണമെന്നാണ് ചട്ടം. കഴിഞ്ഞ വര്‍ഷം ക്രമസമാധാന പാലനത്തിനായി 313,000 തവണ ഉദ്യോഗസ്ഥര്‍ക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നുവെന്നാണ് ഹോം ഓഫീസ് കണക്കുകള്‍. തന്ത്രപരമായ ഇത്തരം ഇടപെടലുകള്‍ 165,000 വരും. എന്നാല്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുന്നത് സമയം നഷ്ടപ്പെടുത്തുന്ന കാര്യമാണെന്ന വിമര്‍ശനം ഉയരുന്നു. കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊരുതേണ്ട സമയം പേപ്പര്‍വര്‍ക്കിനായി വിനിയോഗിക്കേണ്ടി വരികയാണ് ഉദ്യോഗസ്ഥര്‍ക്ക്. ഡ്യൂട്ടിയില്‍ ബലപ്രയോഗം വേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നാഷണല്‍ ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് പറയുന്നത്.

അറസ്റ്റിനെ എതിര്‍ക്കുന്ന പ്രതിക്ക് കൈവിലങ്ങ് വെക്കുന്നതും തോക്കുകള്‍ ഉപയോഗിക്കേണ്ടി വരുന്നതും റിപ്പോര്‍ട്ട് ചെയ്യണം. കുറ്റകൃത്യം ചെയ്യുന്നയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് ബലപ്രയോഗമായി കണക്കാക്കുന്നില്ലെങ്കിലും അത്തരം സംഭവങ്ങള്‍ ടാക്ടിക്കല്‍ കമ്യൂണിക്കേഷന്‍ ആയി രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. റാങ്ക് ആന്‍ഡ് ഫയല്‍ ഓഫീസര്‍മാരെ പ്രതിനിധാനം ചെയ്യുന്ന പോലീസ് ഫെഡറേഷന്‍ ഇപ്രകാരം വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും അതിനായി എടുക്കുന്ന സമയത്തെക്കുറിച്ച് ആശങ്ക അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ഇത്തരം സംഭവങ്ങളില്‍ രണ്ടു ലക്ഷവും പ്രതികള്‍ക്ക് വിലങ്ങിട്ടതുമായി ബന്ധപ്പെട്ടുള്ളതാണ്. 111,000 സംഭവങ്ങളില്‍ ആയുധമുപയോഗിക്കാതെ കുറ്റവാളികളെ ശാരീരികമായി നേരിടേണ്ടി വന്നു.

12 സന്ദര്‍ഭങ്ങളില്‍ തോക്ക് പുറത്തെടുക്കേണ്ടി വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വക്താവ് പ്രതികരിച്ചത്. എന്തിനാണ് ബലപ്രയോഗം നടത്തിയതെന്നും അത് നിയമപരമായിരുന്നോ എന്നും അത്യാവശ്യമായിരുന്നോ എന്നും വിലയിരുത്തുന്നതിനായാണ് ഇത് എവിഡ്യന്‍ഷ്യല്‍ നോട്ട്‌സ് ആന്‍ഡ് സ്‌റ്റേറ്റ്‌മെന്റ്‌സില്‍ രേഖപ്പെടുത്തുന്നതെന്നും വക്താവ് വ്യക്തമാക്കി.

ഡെയ്ഡ്രീ ചുഴലിക്കാറ്റ് യുകെയില്‍ മൈനസ് താപനില കൊണ്ടു വരുന്നു. താപനില പൂജ്യത്തിനു താഴേക്ക് നീങ്ങുകയും കനത്ത മഴയും ഇതിന്റെ ഭാഗമായി ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വിന്റര്‍ അതിന്റെ രൗദ്രഭാവത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഈയവസരങ്ങളിലാണ് റോഡ് സുരക്ഷയെക്കുറിച്ച് നാം കൂടുതല്‍ ചിന്തിക്കേണ്ടത്. അപകടങ്ങളും ബ്രേക്ക്ഡൗണുകളും ഒഴിവാക്കാനും വാഹനങ്ങളുടെ പരിപാലനത്തില്‍ ചില മുന്നറിയിപ്പുകള്‍ എടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. റേഡിയേറ്ററുകള്‍ ഫ്രീസാകാനും ബ്ലാക്ക് ഐസ് മൂലം വാഹനങ്ങള്‍ സ്‌കിഡ് ചെയ്യാനും സൂര്യപ്രകാശം ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്. വിന്ററില്‍ ഡ്രൈവര്‍മാര്‍ക്ക് പിന്തുടരാന്‍ ഇതാ ചില ടിപ്പുകള്‍.

മഞ്ഞില്‍ ഡ്രൈവ് ചെയ്യുമ്പോള്‍

ഡ്രൈവ് ചെയ്യുമ്പോള്‍ ഉണങ്ങിയതും യോജിക്കുന്നതുമായ ഷൂസ് ധരിക്കുക. നനഞ്ഞതും കാലിനിണങ്ങാത്തതുമായ ഷൂസ് പെഡലുകളില്‍ തെന്നാന്‍ സാധ്യതയുണ്ട്. സെക്കന്‍ഡ് ഗിയറില്‍ വാഹനം ഓടിക്കുക. വീല്‍ സ്പിന്‍ ഒഴിവാക്കാന്‍ ക്ലച്ച് സാവധാനം റിലീസ് ചെയ്യുക. കയറ്റം കയറുമ്പോള്‍ ഇടക്കു നിര്‍ത്തരുത്. തൊട്ടു മുന്നിലുള്ള കാറില്‍ നിന്ന് ആവശ്യമായ അകലം പാലിക്കുക. ഒരേ സ്പീഡില്‍ വാഹനമോടിക്കുക. അതിനായി ഒരു ഗിയറില്‍ മാത്രം ഓടിക്കുക. കയറ്റത്തില്‍ ഗിയര്‍ മാറാനുള്ള സാഹചര്യം ഒഴിവാക്കുക. ഇറക്കമിറങ്ങുമ്പോള്‍ വേഗത കുറയ്ക്കുക. ലോ ഗിയറില്‍ ബ്രേക്ക് ഉപയോഗിക്കാതെ വേണം ഡ്രൈവ് ചെയ്യാന്‍. മുന്നിലുള്ള വാഹനത്തില്‍ നിന്ന് അകലം പാലിക്കുകയും വേണം. ബ്രേക്ക് ചെയ്യേണ്ടി വരികയാണെങ്കില്‍ സാവധാനം മാത്രം ഉപയോഗിക്കുക.

മഞ്ഞില്‍ കുടുങ്ങിയാല്‍ സ്റ്റിയറിംഗ് നേരെയാക്കി വീലില്‍ മഞ്ഞുകുടുങ്ങാതെ നോക്കുക. ഡ്രൈവിംഗ് വീലില്‍ ഗ്രിപ്പ് കൂടുതല്‍ കിട്ടുന്നതിന് ഒരു ചാക്കോ പഴയ തുണിയോ ചുറ്റുക. നീങ്ങിത്തുടങ്ങിയാല്‍ ഉറപ്പുള്ള റോഡ് കിട്ടുന്നതുവരെ നിര്‍ത്തരുത്. വാഹനം സ്പീഡി കുറച്ചു മാത്രം ഓടിക്കുക. ബ്ലാക്ക് ഐസ് വളരെ അപകടകാരിയാണ്. അതിനാല്‍ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം. 4 ഡിഗ്രിയില്‍ പോലും റോഡില്‍ ഐസ് രൂപംകൊള്ളാം. അതുകൊണ്ടുതന്നെ മഞ്ഞോ മഴയോ ഇല്ലെങ്കില്‍ പോലും ബ്ലാക്ക് ഐസ് ഉണ്ടായേക്കാം. ബ്ലാക്ക് ഐസില്‍ സ്‌കിഡ് ആയാല്‍ തെന്നിയ അതേ ദിശയിലേക്ക് തന്നെ പോകുക. ബ്രേക്ക് ചെയ്യാനോ ആക്‌സിലറേറ്റ് ചെയ്യാനോ ശ്രമിക്കരുത്. ബ്രേക്ക് ചെയ്യുന്നതിനു പകരം ഗിയര്‍ മാറ്റിയാല്‍ മതിയാകും.

കാര്‍ തയ്യാറാക്കിയെടുക്കാന്‍ ഒരു 10 മിനിറ്റ് മുമ്പ് ഇറങ്ങുക. വിന്‍ഡ്‌സ്‌ക്രീന്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയിരിക്കണം. വിന്‍ഡോകളും ഡീഐസറോ സ്‌ക്രാപ്പറോ ഉപയോഗിച്ച് വൃത്തിയാക്കണം. ലോക്ക് ഫ്രീസായാല്‍ ഒരു സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് താക്കോല്‍ ചൂടാക്കി ഉപയോഗിക്കാം. മഞ്ഞ് മാറ്റി ഗതാഗതയോഗ്യമായ റോഡുകള്‍ മാത്രം തെരഞ്ഞെടുക്കുക. സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുക. യാത്രകള്‍ക്ക് കൂടുതല്‍ സമയം നല്‍കുക. നിങ്ങളുടെ വാഹനമോ മറ്റു വാഹനങ്ങളോ അപകടത്തില്‍ പെട്ടാല്‍ റോഡില്‍ മണിക്കൂറുകളോളം പെട്ടുപോകാന്‍ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ടോര്‍ച്ച്, സ്‌നോ ഷവല്‍, ഗ്ലൗസുകള്‍, തണുപ്പില്‍ നിന്ന് രക്ഷിക്കുന്ന വസ്ത്രങ്ങള്‍, വെള്ളം, സ്‌നാക്‌സ്, ടോര്‍ച്ചിനും മൊബൈലിനും എക്‌സ്ട്രാ ബാറ്ററി തുടങ്ങിയവ കാറില്‍ കരുതുന്നതും നല്ലതാണ്. കുറഞ്ഞത് മൂന്ന് മില്ലീമീറ്റര്‍ ട്രെഡ് എങ്കിലും ടയറുകള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ ഗ്രിപ്പിനായി എയര്‍ പ്രഷര്‍ കുറയ്ക്കരുത്. ഇത് വാഹനത്തിന്റെ സ്റ്റെബിലിറ്റി കുറയ്ക്കും. വിന്ററിന് യോജിച്ച ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ലണ്ടന്‍: ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അധീനതയിലുള്ള രാജ്യങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനാണ് ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം വിസയ്ക്ക് പകരം ഏതാണ്ട് 7 പൗണ്ട് മുടക്കില്‍ മറ്റൊരു രേഖയ്ക്കായി ബ്രിട്ടീഷുകാര്‍ അപേക്ഷിക്കേണ്ടി വരും. ഒരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഈ രേഖകള്‍ പുതുക്കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. വിസയ്ക്ക് സമാനമല്ലെങ്കിലും മറ്റൊരു രേഖ ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് ആവശ്യമായി വരും. ബ്രക്‌സിറ്റിന്റെ അനന്തരഫലമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.

ഇ.ടി.ഐ.എ.എസ്(European Travel Information and Authorization System) എന്നാണ് വിസയ്ക്ക് പകരമായി വരുന്ന രേഖയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതില്ലാതെ ബ്രിട്ടീഷുകാര്‍ക്ക് ഇ.യു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായി സാധിക്കില്ല. അതേസമയം മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസയ്ക്ക് സമാനമായ നിയമപ്രശ്‌നങ്ങളൊന്നും ഇ.ടി.ഐ.എ.എസിന് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. 2021 ഓടെ പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.

നിലവില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുന്ന ഇ.യു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പരസ്പരം സന്ദര്‍ശിക്കാനോ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ വിസയുടെ ആവശ്യമില്ല. ഇവരെ കൂടാതെ സ്‌പെഷ്യല്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 61 രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇളവുകളുണ്ട്. ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്‌പെഷ്യല്‍ ലിസ്റ്റില്‍പ്പെടുന്നവയാണ്. എന്നാല്‍ കുടിയേറ്റ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് പുതിയ ഇ.ടി.ഐ.എ.എസ് കൊണ്ടുവന്നിരിക്കുന്നത്. ഇ.ടി.ഐ.എ.എസിനായി വളരെ ചെലവ് കുറഞ്ഞ രീതിയാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Copyright © . All rights reserved