ദുബായിലുള്ള യുവാവിന്റെ പ്രണയത്തിന്റെ പേരില്‍ നാട്ടിലുള്ള സഹോദരന് ക്രൂര മര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്.
ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദനമേറ്റു. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്ന് ഉബൈദ് പറയുന്നു. ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വെച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദിച്ചിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് നല്‍കുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും ഉബൈദ് പറയുന്നു. എന്നാല്‍, സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച് നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.
തലയ്ക്ക് 79 ലക്ഷം രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളിയെ ദുബായിൽ നിന്നും പിടികൂടി. നെതര്‍ലാൻഡ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ‘ഏയ്ഞ്ചല്‍ ഓഫ് ഡെത്ത് ‘എന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനായ റിദോണ്‍ ടാഖിയെയാണ് പിടികൂടിയത്. ദുബായ് പൊലീസിന്റെ സഹായത്തോടെ നെതര്‍ലാൻഡ് പൊലീസ് ഇയാളെ കുടുക്കിയത്.
മയക്കുമരുന്ന് കച്ചവടം, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്. വ്യാജ പാസ്‌പോര്‍ട്ട്, വിസ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചാണ് റിദോണ്‍ ദുബായിലെത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.
അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.
സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.
രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.
തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.
അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.
ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.
നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.
കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!
ദുബായില്‍ ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ തുടങ്ങിയ കനത്ത മഴ പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചു.കനത്ത മഴയെ തുടര്‍ന്ന് 10 മണിക്കൂറിനുള്ളില്‍ 154 റോഡപകടങ്ങളില്‍ റിേപാര്‍ട്ട് ചെയ്തതായി ദുബായ് പോലീസ് പ്രസ്താവനയില്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് അര്‍ദ്ധരാത്രി 12 മുതല്‍ 4,581 കോളുകള്‍ ഫോഴ്സിന് ലഭിച്ചതായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു.
കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്ലെങ്കില്‍ വീട്ടില്‍ തുടരണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോളിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ പോലീസ് കൂടുതല്‍ ട്രാഫിക് പട്രോളിങ് സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ‘നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യണമെങ്കില്‍, വേഗത കുറയ്ക്കുകയും ട്രാഫിക് ഒഴുക്ക് തടസ്സപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ക്ക് ഒരു അപകടമുണ്ടെങ്കില്‍ റോഡ് ഹെഡ് ഹോള്‍ഡറില്‍ വലിക്കുകയും ചെയ്യുക.’
ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) ആണ് മരിച്ചത്. ആത്മഹത്യ ചെയ്‍തതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഷാര്‍ജ ഇത്തിസലാത്തിയില്‍ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകളാണ്.വെള്ളിയാഴ്‍ച രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത് 11 മണിയോടെ കുവൈറ്റ് ഹോസ്‍പിറ്റലില്‍ എത്തിച്ചു. സംഭവമറിഞ്ഞയുടൻ ഷാർജ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ മാസം കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന സ്വദേശി മോഹന്‍ റോയി (48)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ മിന അബ്‍ദുല്ലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ നവംബര്‍ 25 മുതല്‍ കാണാനില്ലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് അദ്ദേഹത്തിന്റെ പഴ്‍സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും മൃതദേഹം വിട്ടുനല്‍കുക.
യുഎഇയില്‍ പ്രവാസിയായ ഭര്‍ത്താവ് ജോലിക്ക് പോയിട്ട് തരികെ വരുമ്പോള്‍ കണ്ടത് ഫ്ലാറ്റില്‍ ഭാര്യയ്ക്കൊപ്പം അജ്ഞാത കാമുകനെ കൂടിയായിരുന്നു. സാധാരണ വരുന്ന സമയത്തെക്കാള്‍ മുന്‍പ് ഭര്‍ത്താവ് ഫ്ലാറ്റില്‍ വന്നതോടെയാണ് ഭാര്യയുടെ അവിഹിതം കണ്ടെത്തിയത്. ഒടുവില്‍ ഭാര്യയെയും കാമുകനെയും ഭര്‍ത്താവ് പോലീസില്‍ എല്പ്പിക്കുകയുംചെയ്തു. ഇത് ഒരു ഒറ്റപെട്ട സംഭവമല്ല. ഇത്തരം നിരവധി കേസുകള്‍ ഇപ്പോള്‍ യുഎഇയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
36 ശതമാനം പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തല്‍. ദമ്പതികള്‍ക്കിടയില്‍ ഇത്തരം ബന്ധങ്ങള്‍ തളിര്‍ക്കുന്നത് ,സോഷ്യല്‍ മീഡിയ വഴിയാണെന്നും കാസ്പര്‍ സ്‌കി ലാബ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി കഴിഞ്ഞു. ഓണ്‍ലൈന്‍ ബന്ധങ്ങളും ചാറ്റ് വഴിയുള്ള ബന്ധങ്ങളും ദമ്പതികള്‍ക്കിടയില്‍ വര്‍ദ്ധിച്ച പ്രവണതയിലാണ് കാസ്പര്‍സ്‌കീ സര്‍വെ നടത്തിയത്.
ദമ്പതികള്‍ക്കിടയില്‍ സ്വകാര്യത വര്‍ദ്ധിച്ചു വരുന്നതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്തെ പല ബന്ധങ്ങള്‍ക്കും അതിര്‍വരമ്പുകളില്ല. യു.എ.ഇയില്‍ സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം ആളുകള്‍ക്കും സ്വകാര്യ ബന്ധങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം ദാമ്പത്യബന്ധമാണ് കൂടുതല്‍ ദൃഢമെന്നും ഇക്കൂട്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. 62 ശതമാനം പങ്കാളികള്‍ അവരുടെ പാസ്വേര്‍ഡുകള്‍ പരസ്പരം അറിയാവുന്നവരാണ്. ദാമ്പത്യത്തില്‍ വിള്ളലുണ്ടാകുമ്പോഴാണ് തങ്ങള്‍ മറ്റു ബന്ധങ്ങള്‍ തേടി പോകുന്നതെന്നും ഇവര്‍ തുറന്നു സമ്മതിയ്ക്കുന്നു.
60 ശതമാനം പങ്കാളികളും തങ്ങളുടെ സ്വകാര്യ ബന്ധത്തില്‍ സന്തോഷം ഉള്ളവരാണ്. സ്വകാര്യ ബന്ധങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്ക് അയക്കുന്ന സന്ദേശങ്ങളും, പണം ചെലവഴിയ്ക്കുന്നതിനും, അവരുടെ പേഴ്‌സ്ണല്‍ ഡയറികളും, ഫോണും എല്ലാം പങ്കാളിയില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. ദമ്പതികളില്‍ സ്വകാര്യ ബന്ധമുള്ളവര്‍ക്ക് വാലന്റയിന്‍ ഡേ, ബര്‍ത്ത ഡേ തുടങ്ങി വിശേഷാവസരങ്ങളില്‍ ഇവര്‍ തങ്ങളുടെ പ്രണയിതാക്കള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ കൊടക്കുന്നു. ഇത് പങ്കാളി അറിയാതിരിയ്ക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കും.
ഒരു റൂമിനുള്ളില്‍ പങ്കാളികള്‍ പരസ്പരം വിശ്വാസം അര്‍പ്പിയ്ക്കണം. ഡിജിറ്റല്‍ ലോകത്തിനും ഓണ്‍ലൈന്‍-ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് ദാമ്പത്യബന്ധത്തില്‍ ഒരു അതിര്‍ത്തി വെയ്ക്കണമെന്നാണ് കാസ്പര്‍സ്‌കീ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.
വ്യവസായ ശാലകളില്‍ സൗദി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ചില തൊഴിലുകള്‍ സ്വദേശവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങി. ഇതോടെ വ്യവസായ ശാലകളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. രണ്ടു വര്‍ഷം കൊണ്ട് 36000ത്തോളം തൊഴിലുകളാണ് സ്വദേശവല്‍ക്കരിക്കുക.
ഇത് സംബന്ധിച്ച കരാറില്‍ സൗദി തൊഴില്‍മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഒപ്പുവെച്ചു. 2021 ഓടെ വ്യവസായ മേഖലയില്‍ 35,892 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് കരാര്‍. തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി, വ്യവസായ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പു വെക്കല്‍ ചടങ്ങ്.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്രയും തൊഴിലുകള്‍ സഊദി വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് നിയമനം നല്‍കുന്നതിന് അവസരമൊരുക്കും. സ്വദേശികള്‍ക്ക് തൊഴിലുകള്‍ നല്‍കുന്ന കമ്ബനികള്‍ക്ക് ഉത്തേജക പാക്കേജുകളും അനുവദിക്കുന്നുണ്ട്. പദ്ധതിയിലെ പുരോഗതി സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ടും ഓരോ പാദവര്‍ഷങ്ങളില്‍ പദ്ധതിയിലെ നേട്ടങ്ങളും കോട്ടങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും തയാറാക്കും.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ലക്ഷ്യങ്ങളിലൊന്നാണിതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു.അതേസമയം, സ്ഥാപനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട എല്ലാ നിയമ ലംഘനങ്ങളും പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സ്വയം വിലയിരുത്തലിന് വിധേയമാകാത്ത വന്‍കിട കമ്ബനികള്‍ക്കെതിരെ അടുത്ത ഞായറാഴ്ച മുതല്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ആവശ്യമായ സാവകാശം അനുവദിച്ചിട്ടും ഉപയോഗപ്പെടുത്താത്ത ഇത്തരം സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നതിന് മുമ്ബ് ലംഘനങ്ങള്‍ ശരിയാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌ക്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. അമയ സന്തോഷിനെ(15) വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. രാവിലെ ട്യൂഷന് പോയതിന് ശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് ബിന്ദു സന്തോഷ് പറയുന്നു. പരീക്ഷ പേടിയാകാം വീട്ടിലേക്ക് തിരിച്ച് വരാന്‍ മടിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകന്റെ സുഹൃത്തുക്കളുമായി രക്ഷിതാക്കള്‍ ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഷാര്‍ജയിലെ പ്രധാന ഷോപ്പിംഗ് മാളുകളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അല്‍ ഗര്‍ബ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദുബായ്: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്. ദുബായില്‍ താമസിക്കുന്ന മനോജ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 151 കിലോ ഭാരമുള്ള എ വണ്‍ (A1) പേപ്പര്‍ സൈസില്‍ എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1,500 പേജുകളാണുള്ളത്. 85.5 cm നീളവും, 60.7 cm വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാര്‍തോമ ചര്‍ച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും, കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്ത ശേഷം, ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികാരികള്‍ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയായിരുന്നില്ല ബൈബിള്‍ എഴുതിയുണ്ടാക്കിയതിന്റെ പിന്നിലെ ലക്ഷ്യമെന്നു സൂസന്‍ ആവര്‍ത്തിക്കുന്നു.
മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ് വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി. മെയ് 11-ന് എഴുത്ത് ആരംഭിച്ചു. 153 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 10-നാണ് എഴുത്ത് പൂര്‍ത്തിയായത്. ബൈബിളിലെ 60 പുസ്തകങ്ങളും സൂസന്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി.
ഒരു തീര്‍ത്ഥാടനം പോലെയായിരുന്നു ഈ അനുഭവമെന്നാണ് സൂസന്‍ പറയുന്നത്. ദുബായിലെ മാര്‍ തോമാ സഭയുടെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വെച്ച് മാർത്തോമ സഭാ തലവന്‍ റവ. ഡോ. ജോസഫിന്റെ സാന്നിധ്യത്തില്‍ മനോജും കുടുംബവും തങ്ങളുടെ ഇടവക കൂടിയായ ജെബല്‍ അലിയിലെ ദേവാലയത്തിന് ബൈബിള്‍ കൈമാറി. അവിടെ പ്രത്യേക പെട്ടകത്തില്‍ ഈ ബൈബിള്‍ പ്രദര്‍ശിപ്പിക്കുവാനാണ് പദ്ധതി.