Middle East

യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് ആറ് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ചത്. ജൂണ്‍ ഏഴിനാണ് അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്നാല്‍ മേയ് 31 വെള്ളിയാഴ്ചയിലെയും ജൂണ്‍ ഒന്ന് ശനിയാഴ്ചയിലെയും വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാണ് പൊതുമേഖലയ്ക്ക് ലഭിക്കുന്നത്.

എന്നാല്‍ ഇത്തവണ സ്വകാര്യ മേഖലയ്ക്കും നീണ്ട പെരുന്നാള്‍ അവധി ലഭിച്ചേക്കുമെന്നാണ് സൂചന. നേരത്തെ യുഎഇ ക്യാബിനറ്റ് അംഗീകരിച്ച തീരുമാനപ്രകാരം ചെറിയ പെരുന്നാളിന് (ഈദുല്‍ ഫിത്വര്‍) അഞ്ച് ദിവസം വരെ അവധി ലഭിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധിയെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. റമദാനില്‍ 30 ദിവസം ലഭിക്കുകയാണെങ്കില്‍ അഞ്ച് ദിവസം അവധി ലഭിക്കും. റമദാനില്‍ 29 ദിവസം മാത്രമേ ഉണ്ടാകുവെങ്കില്‍ അവധി ദിനങ്ങളുടെ എണ്ണം നാലായി കുറയും. മാസപ്പിറവി ദൃശ്യമാവുന്നതിനെ ആശ്രയിച്ചിരിക്കും അവധിയുടെ കാര്യത്തിലും അന്തിമ തീരുമാനമാവുന്നത്.

യുഎഇ ഇസ്ലാമികകാര്യ വകുപ്പിന്റെ അനുമാനപ്രകാരം ഇത്തവണ റമദാനില്‍ 30 ദിനങ്ങളുണ്ടാകും. ജൂണ്‍ നാലായിരിക്കും റമദാനിലെ അവസാന ദിനം. അങ്ങനെയാണെങ്കില്‍ ജൂണ്‍ മൂന്ന് തിങ്കള്‍ മുതല്‍ ജൂണ്‍ ഏഴ് വെള്ളിയാഴ്ച വരെ സ്വകാര്യ മേഖലക്ക് അവധി കിട്ടും. ശനിയാഴ്ചയിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസം അവധി ലഭിച്ചേക്കും. എന്നാല്‍ മാസപ്പിറവി ദൃശ്യമാവുന്നത് അനുസരിച്ചായിരിക്കും ഇതില്‍ അന്തിമ തീരുമാനമാവുന്നത്. സ്വകാര്യ മേഖലയുടെ ഇത്തവണത്തെ അവധി ദിനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

ദുബായ്∙ കേരളത്തിൽ യുഡിഎഫ് 19 സീറ്റ് നേടിയപ്പോൾ ദുബായിൽ എബി നേടിയത് അഞ്ചു പവൻ. ഉമ്മൽഖുവൈൻ(യുഎക്യു) ഫ്രീ ട്രേഡ് സോണുമായി ചേർന്നു നടത്തിയ പ്രവചന മൽസരത്തിൽ കോട്ടയം സ്വദേശി എബി തോമസ്(29) വിജയിച്ചു

ആയിരക്കണക്കിന് മൽസരാർഥികളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണു യുഡിഎഫിന് 19 സീറ്റു ലഭിക്കുമെന്ന് ഉത്തരമെഴുതിയത്. തിരുവനന്തപുരത്തെയും വടകരയിലെയും വിജയികളെയും കൃത്യമായി എഴുതിയതോടെ എബി വിജയിയായി.

റാസൽകോറിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ എബി കോട്ടയം കുറവിലങ്ങാട് കാഞ്ഞിരത്താനം കളപ്പുരയ്ക്കലിൽ തോമസ് ഏബ്രഹാം-ആനി ദമ്പതികളുടെ മകനാണ്. ദുബായിൽ എത്തിയിട്ട് രണ്ടു വർഷം.

നിർബന്ധിത  വിവാഹങ്ങൾ സ്ത്രീകളുടെ  ഇടയിൽ  മാത്രമല്ല പുരുഷന്മാരുടെ ഇടയിലും വർധിക്കുന്നു എന്ന്  ഫോഴ്സ്ഡ് മാര്യേജ് യൂണിറ്റ്  ഒരു  പഠനത്തിൽ  വെളിപ്പെടുത്തി .

ഇങ്ങനെയുള്ള 1764 സംഭവങ്ങളാണ് 2018-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  മുൻവർഷത്തെ  അപേക്ഷിച്ച് 47 % വളർച്ച .

നിർബന്ധിത  വിവാഹങ്ങൾ  സ്ത്രീകളുടെ  ഇടയിലാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ അവ പുരുഷന്മാരുടെ   ഇടയിലും  വർധിച്ചുവരുന്നതായി  സ്ഥിതിവിവര കണക്കുകൾ  ചൂണ്ടികാണിക്കുന്നു. ലോക ശരാശരിയേക്കാൾ ഇത് വളരെ കൂടുതലാണ് . ഒരു വികസിത രാജ്യമായ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്ന കണക്കുകൾ ആശ്വാസകരമല്ല

മസ്കറ്റ്: ഒമാനിൽ ഒഴുക്കിൽ പെട്ട് കാണാതായ മഹാരാഷ്ട്ര സ്വദേശി ഷബ്‌ന ബീഗത്തിന്‍റെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ നിന്നും രക്ഷപെട്ട സർദാർ ഫസൽ അഹമ്മദ് പത്താന്‍റെ മാതാവാണ് ഷബ്‌ന ബീഗം. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലിൽ അകപെട്ടാണ് അപകടം സംഭവിച്ചത്.

വാദി ബാനി ഖാലിദില്‍ ഇന്ത്യക്കാരായ ആറു പേരാണ് ശനിയാഴ്ച ഉണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായത്. മറ്റു അഞ്ചു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഷബ്‌ന ബീഗത്തിന്‍റെ മൃതശരീരം ഇബ്രയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒമാനിൽ കനത്തമഴയെത്തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ ആറംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി. ഒമാൻറെ കിഴക്കൻ മേഖലയിലെ വാദി ബനീ ഖാലിദിലാണ്, മുംബൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോയത്. കനത്ത മഴയ്ക്കിടെ, ഇവർക്കായി തിരച്ചിൽ തുടരുകയാണ്

വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനീ ഖാലിദിലാണ് അപകടമുണ്ടായത്. ഇബ്രയിൽ ഫാർമസിസ്റ്റ് ആയി ജോലിചെയ്യുന്ന സർദാർ ഫസൽ അഹ്മദിൻറെ കുടുംബമാണ് ദുരന്തത്തിൽ പെട്ടത്. സർദാർന്റ പിതാവ് ഖാൻ ഖൈറുല്ല സത്താർ, മാതാവ് ഷബ്ന ബീഗം, ഭാര്യ അർഷി ഖാൻ, നാലുവയസുകാരി മകൾ സിദ്റ ഖാൻ, രണ്ടു വയസുള്ള മകൻ സൈദ് ഖാൻ, 28 ദിവസം മാത്രം പ്രായമുള്ള നൂഹ് ഖാൻ എന്നിവരെയാണ് കാണാതായത്. സർദാർ ഖാൻ ഒഴുക്കിനിടയിൽ മരത്തിൽ പിടിച്ചുകയറിയാണ് രക്ഷപെട്ടത്. പെട്ടെന്നുണ്ടായ കനത്തമഴവെള്ളപാച്ചിലാണ് ദുരന്തത്തിനു കാരണം.

മസ്ക്കറ്റ്, മസ്റ, ആമിറാത്ത്, തനൂഫ്, റുസ്താഖ്, നിസ്‌വ, ജഅലാൻ ബൂ അലി, അവാബി, വാദി സിരീൻ, വാദി ബനീ ഗാഫിർ, സമാഈൽ, ഹംറ തുടങ്ങിയ മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. മലകൾ, താഴ്വരകൾ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകരുതെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു.

മോഷണക്കുറ്റത്തിന്‌ പിടിയിലായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ സൗദി കോടതി വിധി. സൗദിയിലെ തെക്കന്‍ നഗരമായ അബഹയിൽ റസ്റ്റോറന്റ്‌ ജീവനക്കാരനായ ആലപ്പുഴ നൂറനാട്‌ സ്വദേശിയാണ്‌ കേസിൽ അകപ്പെട്ടത്‌. നിലവിൽ ഇദ്ദേഹം തടവിലാണ്‌.

താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവാണ്‌ പണം മോഷ്ടിച്ചതെന്ന് തെളിഞ്ഞു. ഇദ്ദേഹം ഇതേ സ്ഥാപനത്തിൽ ആറ്‌ വർഷമായി തൊഴിൽ ചെയ്ത്‌ വരികയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ സഹജീവനക്കാരനായ സുഹൃത്ത് സ്പോൺസർക്ക്‌ നൽകാനുള്ള തുകയ്ക്ക്‌ ജാമ്യം നിന്നിരുന്നു.എന്നാൽ സുഹൃത്ത് തുക തിരിച്ചടയ്ക്കാതായപ്പോൾ കുറ്റാരോപിതനിൽ നിന്ന് ഇടാക്കിയെന്നും പറയപ്പെടുന്നു. ഈ സംഭവമാണ്‌ മോഷണത്തിനു ഇയാളെ പ്രേരിപ്പിച്ചത്‌.

ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക്‌ പോകാൻ രേഖകൾ ശരിപ്പെടുത്തിയതിന്‌ ശേഷമാണ്‌ പ്രതി കുറ്റം ചെയ്തത്‌. മോഷ്ടിക്കപ്പെട്ട മുഴുവൻ തുകയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. സുഹൃത്തുക്കളുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ്‌ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയുടെ വിധി. മേയ്‌ 22 (റമസാൻ 17) വരെ അപ്പീൽ നൽകാനുള്ള സാവകാശമുണ്ട്‌. നാട്ടിലെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ സഈദ്‌ മൗലവി നിയമ സഹായത്തിനായി ഇടപെട്ടിട്ടുണ്ട്‌.

സൗദിയിൽ ഉംറ നിർവഹിച്ചു മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു പെൺകുട്ടി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൽ റസാഖിൻറെ മകൾ സനോബറാണ് മരിച്ചത്. ഇരുപതു വയസായിരുന്നു. ഗുരുതരമായി പരുക്കറ്റ ഇളയ മകൾ തമന്നയെ ജിദ്ദയിലെ നസീം കിങ്‌ അബ്ദുൽ അസീസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലാണ് അബ്ദുൽ റസാഖ് ജോലി ചെയ്യുന്നത്. കുടുംബം അടുത്തിടെ സന്ദർശകവീസയിലെത്തിയതായിരുന്നു

 

കുവൈത്തിൽ നാലായിരത്തി അഞ്ഞൂറ് വിദേശികളെ നാടുകടത്തി. ജനുവരി ഒന്ന് മുതൽ ഏപ്രിൽ മുപ്പത് വരെയുള്ള കണക്കാണ് താമസ കാര്യ വകുപ്പ് പുറത്ത് വിട്ടത്. നാടുകടത്തിയതിൽ ഇന്ത്യക്കാരാണ് കൂടുതൽ.

നാല് മാസത്തിനുള്ളിലാണ് 4500 വിദേശികളെ കുവൈത്തിൽ നിന്ന് നാട് കടത്തിയത്. ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ തുടങ്ങിയവരെല്ലാണ് നാട് കടത്തിയത്.

മദ്യം, മയക്കുമരുന്ന് കേസുകളിൽ പെട്ടവരാണ് കയറ്റി അയച്ചവരിൽ ഭൂരിഭാഗം. താമസ നിയമം ലംഘിച്ചവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും നാട് കടത്തപ്പെട്ടവരിൽ പെടും. കയറ്റി അയച്ചവരിൽ ഇന്ത്യക്കാരാണ് കൂടുതൽ.

ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കഴിഞ്ഞ വർഷം 17000 പേരെയാണ് നാടുകടത്തിയത്. 2016 ൽ 19730 പേരെയും, 2017 ൽ 29000 ആളുകളെയും കുവൈത്ത് കയറ്റി വിട്ടു.

യുഎഇയില്‍ തൊഴിലാളികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകള്‍ നിരോധിക്കാന്‍ തീരുമാനം. രണ്ടായിരത്തിഇരുപത്തിമൂന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്നു ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അറിയിച്ചു.

15 യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സിങ് മാനദണ്ഡങ്ങളില്‍ അബുദാബി പൊലീസ് നേരത്തെ മാറ്റം വരുത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് യുഎഇയില്‍ മിനി ബസുകള്‍ നിരോധിക്കാൻ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. 2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ വിദ്യാർഥികളെ മിനി ബസുകളില്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്കൂള്‍ ബസുകളെ മറികടന്നു പോകുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. യുഎഇ റോഡ് ഭാര നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ച്, റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. റോഡുകളിലെ അപകടങ്ങള്‍, മരണങ്ങള്‍, ഗതാഗത നിയമ ലംഘനങ്ങള്‍ തുടങ്ങിയവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും വിലയിരുത്തി. റോഡപകടങ്ങളിലെ മരണങ്ങൾ കഴിഞ്ഞ വര്‍ഷം 32 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സർക്കാർ ജോലികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ സൗദി രാജാവിന്‍റെ ഉത്തരവ്. സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണെന്ന് ഭരാണാധികാരി സൽമാൻ രാജാവാണ് ഉത്തരിട്ടത്.

ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം, സർക്കുലർ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നൽകിക്കഴിഞ്ഞു. സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലർക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷന്‍ എന്നീ ജോലികളിൽ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം.

ഈ ജോലികളിൽ വിദേശികളുമായി തൊഴിൽ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാൽ സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രം വിദേശികളെ നിയമിക്കാൻ അനുവദിക്കും. അതേസമയം സർക്കാർ മേഖലയിലുള്ള നേഴ്‌സിംഗ് തസ്തികകൾ സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രാധാന ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നിർദ്ദേശം നല്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved