സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫിനെതിരെ ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യൻ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും പരാതി നൽകി. ഇയാളെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്നാണ് ആവശ്യം.
നാലു വർഷമായി ലുലുവിൽ ജോലി ചെയ്യുന്ന 42കാരനായ ഷിജു വിതരണക്കാരിൽനിന്നു സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുമുൻപുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു
ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിയമ വിരുദ്ധമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.
43 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗില്‍ സംശയകരമായ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെത്തിയെന്നാണ് കേസ്. ഇവ എന്താണെന്ന് തിരിച്ചറിയാന്‍ യുഎഇയിലെ ജനറല്‍ അതോരിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന് കൈമാറി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണെന്നും ഇസ്ലാമിക നിയമങ്ങള്‍ക്ക് ഇവ എതിരാണെന്നുമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം വസ്തുക്കള്‍ നശിപ്പിച്ച് കളയണമെന്നും ഇസ്ലാമിക് അഫയേഴ്സ് അതോരിറ്റി നിര്‍ദ്ദേശം നല്‍കി.
തുടര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നുവെന്ന കുറ്റം ചുമത്തി കേസെടുത്തു. യുഎഇ നിയമപ്രകാരം ഇവ കുറ്റകരമാണ്. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കാനായി തന്റെ നാട്ടിലുള്ള സുഹൃത്ത് ഇവ തന്നുവിട്ടതാണെന്നായിരുന്നു ഇയാള്‍ അധികൃതരോട് പറഞ്ഞത്. ഇവ മരുന്നുകളാണെന്നും, യുഎഇയിലുള്ള ഒരാള്‍ക്ക് ചികിത്സക്കായി ഇവ ആവശ്യമാണെന്നും പറഞ്ഞായിരുന്നു തന്നുവിട്ടത്. കൂടോത്രത്തിനോ ദുര്‍മന്ത്രവാദത്തിനോ ഉപയോഗിക്കുന്ന സാധനങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. ഔഷധങ്ങളാണെന്ന് കരുതിയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം സാധനങ്ങള്‍ മനഃപൂര്‍വ്വം രാജ്യത്തേക്ക് കൊണ്ടുവന്നതല്ലെന്ന് അഭിഭാഷകനും കോടതിയില്‍ വാദിച്ചു. എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ ബാഗ് തുറന്നപ്പോള്‍ തന്നെ ഇവ കണ്ടെടുത്തു. ഒളിപ്പിച്ച് കടത്താന്‍ കൊണ്ടുവന്നതാണെങ്കില്‍ ഇത്ര ലാഘവത്തോടെ ഇവ ബാഗില്‍ സൂക്ഷിക്കുമായിരുന്നില്ല. തുണികള്‍ക്കിടയില്‍ പോലും ഒളിപ്പിക്കാതെ കൊണ്ടുവന്നത് എന്താണെന്ന് അറിയാത്തതിന് തെളിവാണെന്നും അതുകൊണ്ട് ഇയാളെ വെറുതെ വിടണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. കേസ് ഒക്ടോബറില്‍ പരിഗണിക്കാനായി മാറ്റിവെച്ചു.
യുഎഇയിൽ വരുന്ന ഏതാനും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം തിങ്കളാഴ്ച പുലര്‍ച്ചെ യുഎഇയുടെ പലയിടങ്ങളിലും മഞ്ഞുമൂടിയ നിലയിലായിരുന്നു.
രാത്രി സമയങ്ങളിലും പുലര്‍ച്ചെയും ആപേക്ഷിക ആര്‍ദ്രത കൂടുമെന്നതിനാല്‍ കനത്ത മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണം. ഞായറാഴ്ച 46.8 ഡിഗ്രി സെല്‍ഷ്യസ് വരെ രാജ്യത്ത് പരമാവധി താപനില രേഖപ്പെടുത്തി. അടുത്ത നാല് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം പുറത്തിവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച്ച ചൂട് കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി കൊല്ലപ്പെട്ടു. പാലക്കാട് പട്ടാമ്പി സ്വദേശി നവീന്‍ ടിഎന്‍ ആണ് മരിച്ചത്. കുവൈത്ത് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന നവീന്‍ തന്റെ ആദ്യ വിവാഹ വാര്‍ഷികത്തിന്റെ തലേന്നാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനായിരുന്നു നവീന്റെ വിവാഹം. ഭാര്യ നാട്ടിലാണ്. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു നവീനെ മരണം കവര്‍ന്നെടുത്തത്.
രാവിലെ അഞ്ചു മണിക്ക് ഡ്യൂട്ടിക്ക് പോകുന്ന വഴി ഫഹാഹീലില്‍ വച്ച് നവീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. നവീന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഖത്തറും. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ സഹായധനം പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് നൽകുന്നതെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു. അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്‍റെ (ഏകദേശം 95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ചാരിറ്റിയിലൂടെ അടിയന്തരസഹായമായി നടപ്പാക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നൽകിയിരുന്നു. രാജ്യത്തെ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും 40 ലക്ഷം റിയാലിന്‍റെ (7.6 കോടി രൂപ) ധനസഹായം ഖത്തര്‍ ചാരിറ്റി വഴി സമാഹരിച്ച് കേരളത്തിന് കൈമാറുന്നതിനുള്ള നടപടികളും ഖത്തര്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
ദുബായ്: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു കോടി രൂപ ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്‍റെ സാന്പത്തികകാര്യ ഉപദേഷ്ടാവ് അറിയിച്ചു.
നേരത്തേ, കേരളത്തിന് സഹായവുമായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക്
ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പുരുഷ ഡോക്ടറും ഒരു വനിതാ ഡോക്ടറുമാണ് മരിച്ചത്. സഹപാഠികള്‍ ആയ ഇവരെ ശനിയാഴ്ച രാത്രിയാണ് ബുഖ്വാരയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തരും (34) പത്തനംതിട്ട സ്വദേശി ഡോ. ഷംലിനാ മുഹമ്മദ് സലീമും (34) ഒരേ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുമാരാണ്. ഇവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ഹാജരായിരുന്നില്ലെന്നു പറയുന്നു. ശനിയാഴ്ച രാത്രി ഡോ. ഇബ്രാഹിമിന്റെ ഭാര്യ വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ട് തുറക്കാത്തതിനെത്തുടര്‍ന്ന് പോലീസിനെ അറിയിച്ചു.
പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മരണകാരണം അറിവായിട്ടില്ല. ഇബ്രാഹിമിന് ഭാര്യയും ഒരു മകനുമുണ്ട്. ഷംലീനയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. നാലു വയസ്സുള്ള മകളുണ്ട്. ഷംലീനയുടെ പിതാവ് ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. നാട്ടില്‍നിന്ന് ഇരുവരുടേയും ബന്ധുക്കള്‍ ഇന്നലെ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കും.
പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ യെമനിൽ പൊതുനിരത്തിൽ വച്ച് വെടിവച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനകൂട്ടത്തിന് നടുവിൽ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതർ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങൾ സനയിലെ ആള്‍ത്തിരക്കുളള സ്ക്വയറില്‍ ക്രെയിനില്‍ കെട്ടിത്തൂക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പത്തുവയസ് മാത്രമുള്ള ആൺകുട്ടിയെയാണ് പ്രതികൾ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച് ഒരു സ്കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് മൃതദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തിൽ ഒളിപ്പിച്ചു.
പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. മൂന്നാമന് 27 വയസ് പ്രായമുണ്ട്. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാറുണ്ട്. ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചാണ് ഇൗ വധശിക്ഷ നടപ്പാക്കിയത്.
അമിത വേഗത്തിൽ വാഹനമോടിച്ചതിന് യൂറോപ്യൻ സഞ്ചാരിക്ക് ദുബായിയിൽ വൻ പിഴ. 170,000 ദർഹമാണ് പിഴ കൊടുക്കേണ്ടി വന്നത്. ഏകദേശം 31 ലക്ഷത്തിലധികം രൂപ.
ആകെ മൂന്ന് മണിക്കൂർ നേരം മാത്രമാണ് ഇയാൾ വാഹനമോടിച്ചത്. വാടകയ്ക്കെടുത്ത 1.3ദശലക്ഷം ദർഹത്തിന്റെ ലംബോർഗിനി കാറിലായിരുന്നു കറക്കം. മണിക്കൂറിൽ 230-240 കിലോ മീറ്റർ വേഗത്തിലായിരുന്നു ഷെയ്ഖ് സയ്യിദ് റോഡിലുടെ യാത്ര. പുലർച്ചെ 2.30നായിരുന്നു സഞ്ചാരം. ഇയാളുടെ സാഹസികത റോഡിലെ എല്ലാ റഡാറിലും പതിഞ്ഞതനുസരിച്ചാണ് ദുബായ് പോലീസ് പിഴ ഈടാക്കിയത്.
അമിതമായി മദ്യപിച്ച് പൈലറ്റെത്തിയതോടെ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം വൈകിയത് 12 മണിക്കൂര്‍. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്ക് എത്തേണ്ട എഫ് ഇസഡ് 8018 വിമാനമാണ് കുടിച്ചു ലക്കുകെട്ട പൈലറ്റ് മൂലം വൈകിയത്. കൂടെ ജോലിചെയ്യുന്നയാളാണ് പൈലറ്റ് മദ്യപിച്ചാണ് എത്തിയതെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
പരിശോധിച്ചപ്പോൾ അനുവദിച്ചതിലും അധികം മദ്യത്തിന്റെ അളവ് പൈലറ്റിന്റെ രക്തത്തിൽ കണ്ടു. തുടർന്ന് വിമാനം പറത്തുന്നതിൽ നിന്നും വിലക്കിയെന്നാണ് ഫ്ലൈദുബായ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ബുദ്ധിമുട്ടിന് വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു.
‘ഞങ്ങൾ ജീവനക്കാര്‍ക്ക് നിരന്തരം വൈദ്യ പരിശോധന നടത്തുന്നതാണെന്നും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തരുതെന്ന് കർശനമായ നിർദേശമുള്ളതാണെന്നുമാണ്’ അധികൃതർ പറയുന്നത്. ഇത്തരം തെറ്റുകൾ ഒരിക്കലും കമ്പനി അനുവദിക്കില്ലെന്നും യാത്രക്കാരാണ് തങ്ങൾക്ക് പ്രധാനമെന്നും അവർ പറയുന്നു.
അതേസമയം വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചു. എത്രയും വേഗം യാത്ര തുടരാനുള്ള സൗകര്യങ്ങൾ ചെയ്യുമെന്നും വിമാനക്കമ്പനി പറഞ്ഞു. കഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്ക് 5 മണിക്കൂറാണ് യാത്രാസമയം.