Most Popular

മലരേ….. ഒറ്റ സിനിമ കൊണ്ട് മലയാളികളെ വട്ടം ചുറ്റിച്ച നായികയായിരുന്നു പ്രേമം എന്ന സിനിമയിലൂടെ എത്തിയ മലര്‍ എന്ന സായ് പല്ലവി. തൂവാനത്തുമ്പികളിലെ ക്ലാര ആയി എത്തിയ സുമലത കഴിഞ്ഞ് മലയാളികളുടെ ഹൃദയം കവര്‍ന്ന മറ്റൊരു നായിക ഉണ്ടായിട്ടില്ല. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മലര്‍ ഒരു വല്ലാത്ത ഫീല്‍ തന്നെയാണ് നല്‍കിയത്.

ദാ മലര്‍ കഴിഞ്ഞ് നോട്ടം കൊണ്ട് മലയാളികളെ മാത്രമല്ല സിനിമാ പ്രേമികളെ മൊത്തം കീഴ്പ്പെടുത്തിയിരിക്കുകയാണ് അഡാര്‍ ലൗ എന്ന ഒമര്‍ ലുലു സിനിമയിലെ നായിക പ്രിയ വാര്യര്‍. ഒറ്റ കണ്ണിറുക്കല്‍… ആളുകള്‍ നെഞ്ചും തല്ലി ഈ നായികയ്ക്ക് മുന്നില്‍ വീണെന്നതിന്‍റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഈ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്.

അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഗാനത്തിനിടയില്‍ പ്രിയ പുരികം പൊക്കുന്നതിന്‍റേയും ഒരു കണ്ണ് ഇറക്കുന്നതിന്‍റേയും രംഗങ്ങളാണ് മണിക്കൂറുകള്‍ കൊണ്ട് വൈറലായത്. ഓഡിഷന്‍ വഴി ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സിനിമയുടെ സംവിധായകന്‍ ചിത്രത്തിലേക്ക് നായികമാരില്‍ ഒരാളായി തെരഞ്ഞെടുക്കുകയായിരുന്നു. ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകളില്‍ നിന്ന് നായികയെ തെരഞ്ഞെടുക്കാനുള്ള ശ്രമം ഒമര്‍ ആരംഭിച്ചത്. പ്രിയയുടെ ആദ്യ സീനായിരുന്നു ഗാനരംഗത്തിനിടയിലെ കണ്ണോണ്ടുള്ള കുസൃതികള്‍.

ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നെങ്കിലും തനിക്ക് സിനിമയില്‍ ഇത്ര പ്രാധാന്യമുള്ള റോള്‍ കിട്ടുമെന്നോ ഇത്രയധികം താന്‍ സ്വീകരിക്കപ്പെടുമോ എന്നോ കരുതിയിരുന്നില്ലെന്നും തൃശ്ശൂര്‍കാരിയായ പ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ ഫോളേവേഴ്സിന്‍റെ കാര്യത്തില്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താഴെയാണ് ഇപ്പോള്‍ പ്രിയയുടെ സ്ഥാനം. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ ഒറ്റ ദിവസം കൊണ്ട് പിന്തുടര്‍ന്നത്. പ്രിയയെ 6.06 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് പിന്തുടര്‍ന്നത്. 8.8 ലക്ഷം ഫോളോവ്ഴ്സുമായി അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയല്‍ ഒന്നാം സ്ഥാനത്ത്.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാര്‍ ലൗ. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്യ മലരായ പൂവിലെ’ എന്ന ഗാനം ഒറ്റദിവസം കൊണ്ട് ഒരു മില്യണ്‍ പേരാണ് കണ്ടത്. പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് സിനിമയില്‍ അഭിനയിക്കുന്നത്.

കൊച്ചി: നിര്‍ധനരായ പെണ്‍കുട്ടികളോട് കന്യാസ്ത്രീകളുടെ ക്രൂരത. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിങ് കോണ്‍വെന്റിലെ ഇരുപതോളം പെണ്‍കുട്ടികളെയാണ് രാത്രി തെരുവിലിറക്കി വിട്ടത്. സംഭവത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു.

നിര്‍ധനരായ 24 വിദ്യാര്‍ത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലുള്ളത്. ഇതില്‍ ആറു മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 20 പെണ്‍കുട്ടികള്‍ രാത്രി റോഡരികില്‍ നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ കാര്യം അന്വേഷിച്ചു. കോണ്‍വെന്റില്‍ നിന്ന് ഇറക്കി വിട്ടതാണെന്ന് പറഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുകയും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത് പറഞ്ഞപ്പോഴും അടിയും വഴക്കുമായിരുന്നു. കുട്ടികള്‍ ഛര്‍ദിച്ചതോടെ ഒരാഴ്ച മുഴുവന്‍ കഞ്ഞിയും അച്ചാറും മാത്രം നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

കുട്ടികളെ നോക്കാന്‍ ചുമതലപെടുത്തിയിട്ടുള്ള സിസ്റ്റര്‍ അംബിക, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തില്‍ കുട്ടികള്‍ ഇറങ്ങി പോയതാണെന്നാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം. സിസ്റ്റര്‍ അംബികയെ കുട്ടികളുടെ പരിചരണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ നാട്ടുകാരോട് പരാതിപ്പെടുന്ന വീഡിയോ താഴെ

https://www.facebook.com/Sajeshps89/videos/1845642068841265/

 

മലയാളം യുകെ ന്യൂസ് ടീം.

മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ മാസത്തിൽ നടക്കും. കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് മിഡ് ലാൻസ് വേദിയൊരുക്കും. നാളെയുടെ പ്രതീക്ഷകളുടെ പുതുനാമ്പുകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിക്കുന്ന, പ്രവാസികളുടെ മനസിൻറെ പ്രതിബിംബമായ മലയാളം യുകെ ഓൺലൈൻ ന്യൂസ് ജനങ്ങളോടൊപ്പം ആഘോഷിക്കുവാൻ വീണ്ടും എത്തുകയാണ്. നേർവഴിയിൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട്  സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിൻറെ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിൻറെ പൂർണ സഹകരണത്തോടെയാണ് ഇവൻറ് സംഘടിപ്പിക്കുന്നത്.

2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു. യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറമണിയും നഴ്സുമാരുടെ ലേഖന മത്സരവും  മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകൻറെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിൻറെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിൻറെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായിരുന്നു  മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെ വൻവിജയം.

മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിൻറെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും.  സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം  ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.

മിഡ് ലാൻസിൽ നടക്കുന്ന ഇവൻറ് ജൂലൈ മാസമായിരിക്കും നടക്കുക. മലയാളം യുകെയുടെ പുതിയ പ്രോജക്ടിന് ആതിഥേയത്വം വഹിക്കുവാൻ താത്പര്യമുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും ഇവൻറ് പ്രോഗ്രാം കമ്മറ്റിയെ ബന്ധപ്പെടേണ്ടതാണ്. മലയാളം യുകെയോടൊപ്പം നിന്ന് സമൂഹത്തിൽ ഊർജ്ജം പകരാനും സംസ്കാരിക സമന്വയത്തിൽ വലിയ പങ്കുവഹിക്കാനുമുള്ള അവസരമാണ് ആതിഥേയരെ കാത്തിരിക്കുന്നത്. സമൂഹത്തിൻറെ മുഖ്യധാരയിലെത്തി കലാ സാംസ്കാരിക രംഗങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ  താത്പര്യമുള്ളവർക്ക് മലയാളം യുകെയുടെ ഇവന്റ് ഓർഗനൈസിംഗിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.  ബിൻസു ജോൺ (ഫോൺ നമ്പർ : 07951903705)

നവീകരിച്ച ഓൺലൈൻ പോർട്ടലിൽ, 24 മണിക്കൂർ ന്യൂസ് അപ്ഡേറ്റുമായി മലയാളം യുകെ ന്യൂസ് അതിൻറെ പ്രവർത്തനമേഖല ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ജനങ്ങൾ അറിയാനാഗ്രഹിക്കുന്ന എല്ലാ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും എത്തിക്കാൻ മലയാളം യുകെ പര്യാപ്തമായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ന്യൂസായി www.malayalamuk.com മാറിയിരിക്കുന്നു.

ജനാധിപത്യ സംവിധാനങ്ങൾക്ക് സർവ്വ പിന്തുണയും നല്കുന്നതോടൊപ്പം എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും  ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന മലയാളം യുകെ ന്യൂസ് ടീം,  ജനതയുടെ മനസറിഞ്ഞ്  സമൂഹത്തിൽ വികസനത്തിൻറെയും സൗഹൃദ കൂട്ടായ്മയുടെയും പുതുവസന്തമായി ഒരുക്കുന്ന പുതിയ സംരംഭത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ്. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റിൻറെ വേദിയും തീയതിയും  ഗൈഡ് ലൈനും ഉടൻ തന്നെ മലയാളം യുകെ ന്യൂസ് ടീം പ്രഖ്യാപിക്കുന്നതാണ്.

ന്യൂസ് ഡെസ്ക്

ഇസ്രയേൽ ഫൈറ്റർ ജെറ്റ് സിറിയൻ മിലിട്ടറി വെടിവച്ചിട്ടതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം. ഫൈറ്റർ 16 ജെറ്റാണ് സിറിയൻ മിസൈലിന്റെ പ്രഹരത്തിൽ തകർന്നത്. ഉടൻ തന്നെ ഇസ്രയേൽ സിറിയയുടെ വിവിധ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിക്കൊണ്ട് തിരിച്ചടിച്ചു. 2010 ൽ സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയതിൽ പിന്നെ സംഘർഷം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുകയാണ്.

സിറിയയിൽ നിന്ന് പറന്നുയർന്ന ഒരു ഡ്രോണിനെ തകർക്കാൻ ഇസ്രയേൽ ഫൈറ്റർ ജെറ്റ് പിന്തുടരുന്നതിനിടയിൽ ആണ് ഫൈറ്ററിനെ സിറിയ തകർത്തത്. തന്ത്രപ്രധാനമായ വിവിധ മിലിട്ടറി കേന്ദ്രങ്ങളിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി തിരിച്ചടിച്ചു. സിറിയയിലെ 12 ഏരിയൽ ഡിഫൻസ് ബാറ്ററി സിസ്റ്റം അടക്കം ഇറാന്റെ സിറിയയിലെ ചില കേന്ദ്രങ്ങളും ഇസ്രയേൽ തകർത്തു. ഗൾഫിലെ പുതിയ സംഭവ വികാസത്തെ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സംഘർഷം ലഘൂകരിക്കാൻ വിവിധ ലോകരാജ്യങ്ങൾ അടിയന്തിരമായി ഇടപെടുന്നുണ്ട്.

പുറത്തിറങ്ങി മണിക്കുറുകള്‍ക്കകം ഹിറ്റായി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്ക മലരായ പൂവി മഹതിയാം ഖദീജ ബീവി’ എന്ന ഗാനം. ഇന്നലെ യൂടുബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്. റഫീക് തലശ്ശേരിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം ക്യാമ്പസ് പശ്ചാത്തലത്തെയാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ക്യാമ്പസിലെ ഒരു പരിപാടിക്കിടയില്‍ നടക്കുന്ന സംഭവങ്ങളെയാണ് ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയയുടെ ഗാനത്തിലെ അഭിനയത്തിന് വലിയ പ്രശംസയാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രിയയുടെ ആദ്യ സിനിമയാണ് അഡാറ് ലവ്. ഓഡിഷന്‍ വഴിയാണ് പ്രിയ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

വഞ്ചനാ കുറ്റത്തിന് തമിഴ് നടി ശ്രുതിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ആര്‍ഐ യുവാവിനെ പറ്റിച്ച് 41 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ശ്രുതി കൂടാതെ അവരുടെ മാതാവിനെയും സഹോദരനെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് സംഭവം നടക്കുന്നത്. ജര്‍മനിയില്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് മാട്രിമോണിയല്‍സൈറ്റില്‍ വിവാഹാലോചനയ്ക്ക് ഫോട്ടോ നല്‍കിയിരുന്നു. തുടര്‍ന്ന് മൈഥിലി വെങ്കിടേഷ് എന്ന യുവതി ഈ വെബ്‌സൈറ്റിലൂടെ യുവാവിനെ വിവാഹം ആലോചിച്ച് വരുകയുണ്ടായി. കൂടാതെ മൈഥിലി തന്റെ കുടുംബഫോട്ടോയും അയച്ച് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു.

അങ്ങനെ ഫോണ്‍ വഴി പരിചയമാകുകയും തനിക്ക് ബ്രെയിന്‍ ട്യൂമര്‍ സര്‍ജറി ആവശ്യമാണെന്ന് അറിയിച്ച് 41 ലക്ഷം രൂപ യുവാവില്‍ നിന്നും തട്ടിയെടുക്കുകയുമായിരുന്നു. സംശയം തോന്നി പെണ്‍കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചപ്പോഴാണ് ഇതൊരു സിനിമാ നടിയാണെന്ന് അവര്‍ തിരിച്ചറിയുന്നത്. മൈഥിലി എന്ന പേരില്‍ ശ്രുതി തന്നെ പറ്റിക്കുകയായിരുന്നെന്ന് അറിഞ്ഞ യുവാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വ്യാജ ലൈംഗികാരോപണം നടത്തിയ ജേര്‍ണലിസം വിദ്യാര്‍ഥിയായ യുവതി പിടിയില്‍. ഭിണ്ഡ് ജില്ലയിലെ എം.എല്‍.എ ഹേമന്ത് കട്ടാരെയുടെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.

ജേര്‍ണലിസം വിദ്യാര്‍ഥിയായ യുവതി തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന് കട്ടാരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ എം.എല്‍.എക്കെതിരെ ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും കട്ടാരെ പരാതിയില്‍ ചൂണ്ടികാണിച്ചിരുന്നു.

അതേസമയം, ‘യൂത്ത് മഞ്ച് ആസാദി’ എന്ന വിദ്യാര്‍ഥി സംഘടനയുമായി ബന്ധപ്പെട്ട് പരിചയമുള്ള തന്നെ എം.എല്‍.എ ജിമ്മിലേക്ക് വിളിച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. ചിത്രങ്ങളും വിഡിയോ ദൃശ്യവും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കട്ടാരയെ താന്‍ ഭീഷണിപ്പെടുത്തി പണം പറ്റിയെന്ന് പൊലീസില്‍ വ്യാജപരാതി നല്‍കിയെന്നും യുവതി ആരോപിച്ചു.

അന്യഗ്രഹജീവിയെപ്പോലെ തോന്നിക്കുന്ന ഒരു അപൂര്‍വ്വ ജീവിയെ ആഴക്കടലില്‍ കണ്ടെത്തിയതായി ഗവേഷകര്‍. സ്രാവുകളുടെ ഗണത്തില്‍പ്പെട്ട ഈ ജീവിയുടെ പേര് വൈപ്പര്‍ ഷാര്‍ക്ക് അഥവാ അണലി സ്രാവ് എന്നാണ്.

വലുപ്പത്തില്‍ സാധാരണ സ്രാവിന്റെ നാലയലത്തു പോലും വരില്ലെങ്കിലും പല്ല് കണ്ടാല്‍ വമ്പന്‍ സ്രാവുകള്‍ പോലും ഒന്നു പേടിക്കും. വായില്‍ ഒതുങ്ങാതെ പുറത്തേക്കു നീണ്ടു നില്‍ക്കുന്ന കൂര്‍ത്ത പല്ലുകളാണ് വൈപ്പര്‍ സ്രാവിന്റെ പ്രധാന പ്രത്യേകത. ഇതിനൊപ്പം കണ്‍മഷിയേക്കാള്‍ കറുത്ത നിറം കൂടിയാകുമ്പോള്‍ അണലി സ്രാവിനെ കാണുന്നവര്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഒന്നു പേടിക്കും.

തായ്‌വാനിലെ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ആഴക്കടല്‍ പര്യവേക്ഷണത്തിനിടെയില്‍ ഈ സ്രാവിനെ കണ്ടെത്തിയത്.

ഇതാദ്യമായല്ല ഈ സ്രാവിനെ ഗവേഷകര്‍ കണ്ടെത്തുന്നതും തിരിച്ചറിയുന്നത്. 1986 ലാണ് ആദ്യമായി ഈ സ്രാവ് ഗവേഷരുടെ ശ്രദ്ധയില്‍ പെടുന്നത്. ആദ്യം കടലിലെ പാമ്പാണെന്നായിരുന്ന അവരുടെ ധാരണ. എന്നാല്‍ പിന്നീട് നടത്തിയ പഠനത്തില്‍ ഈ ജീവി സ്രാവിന്റെ ഗണത്തില്‍ പെട്ട മത്സ്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിനു ശേഷം മൂന്നോ നാലോ തവണ മാത്രമെ ഈ ജീവിയെ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു.

പകല്‍ സമയത്ത് നാനൂറ് മീറ്റര്‍ വരെ ആഴത്തിലും രാത്രിയില്‍ 150 മീറ്റര്‍ വരെ ആഴത്തിലുമാണ് ഇവ ജീവിക്കുന്നത്. ഇരുട്ടില്‍ ജീവിക്കുന്നതിനാല്‍ ശരീരം തിളങ്ങുമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. അഞ്ച് വൈപ്പര്‍ സ്രാവുകളെയാണ് തായ്‌വാനിലെ ഗവേഷകര്‍ പിടികൂടിയത്. എന്നാല്‍ ഇവയില്‍ നാലെണ്ണവും പിന്നീട് ചത്തു. ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് ശേഷിക്കുന്നത്.

പസഫിക് സമുദ്രത്തില്‍ നിന്നു മാത്രമാണ് ഇതുവരെ ഇവയെ കണ്ടെത്തിയിട്ടുള്ളത്. ഇവയെ ആദ്യം കണ്ടെത്തുന്നതും പസഫികില്‍ ജപ്പാനു സമീപത്തു നിന്നുമായിരുന്നു. ഇവയെ കണ്ടെത്തിയ കപ്പലിന്റെ ക്യാപ്റ്റനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ പേരും ഈ വൈപ്പര്‍ സ്രാവിനു നല്‍കിയിട്ടുണ്ട്. ഹിരോമിഷി കബേയ.

വിവാഹം എന്നത് രണ്ടുപേരുടെ ജീവിതത്തിന്റെ പുതിയ തുടക്കത്തേക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. വിവാഹം എന്നത് ഒരു സൗഹൃദ ബന്ധം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട്തന്നെ വിവാഹത്തിന് മുന്‍പ് രണ്ട്‌പേരും പരസ്പരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പരസ്പര ധാരണ ഉണ്ടാകാറില്ല. അതുകൊണ്ടാണ് വിവാഹമോചനങ്ങള്‍ കൂടിവരുന്നത്. ജീവിതകാലം മുഴുവന്‍ നിലനിൽക്കേണ്ട ഒന്നാണ് വിവാഹം എന്നത്.  ഏതൊരു പുരുഷനും അതിനാല്‍തന്നെ നിങ്ങള്‍ ശരിയായ ആളെയാണ് തിരഞ്ഞടുത്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നിങ്ങളെ ഇഷ്ടപ്പെടുന്ന, മനസിലാക്കുന്ന, സംരക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം എല്ലാ കാലത്തും നിലനില്‍ക്കുന്നതും ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നിറയ്ക്കുന്നതുമായിരിക്കും. പക്ഷെ നിങ്ങള്‍ക്കിണക്കാത്ത ഒരാളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലോ അതോടെ ജീവിതം നായനക്കി എന്ന് തന്നെ പറയാം. നിങ്ങള്‍ക്ക് ഇണങ്ങിയ ആളെ തന്നെയാണോ നിങ്ങള്‍ കണ്ടുപിടിച്ചത് എന്ന് അറിയാന്‍ ചില മാര്‍ഗങ്ങള്‍.

അമിത സ്വാര്‍ത്ഥത ബന്ധത്തിന്റെ ആദ്യ കാലങ്ങളില്‍ അല്‍പം സന്തോഷം നല്‍കും എങ്കിലും, പിന്നീടത് ബാധ്യതയാകും. ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാക്കാനും ഈ സ്വാര്‍ത്ഥത ഒന്ന് മാത്രം മതി. സ്വാര്‍ത്ഥത അമിതമാണെങ്കില്‍ അവര്‍ നിങ്ങള്‍ക്കിണങ്ങാത്ത പങ്കാളിയായിരിയ്ക്കും എന്ന് ഉറപ്പാണ്. നിരവധി മുന്‍കാമുകന്‍മാര്‍ ഉണ്ടായിരുന്നു എങ്കില്‍ നിങ്ങളും അതിലൊരാളായി മാറാനുള്ള സാധ്യത കൂടുതലാണ്. പരസ്പരമുള്ള ബന്ധത്തെ അത്ര ഗൗരവത്തോടെ കാണുന്ന പ്രകൃതമായിരിക്കില്ല പെണ്‍ കുട്ടിയുടേത്. ഇതും നിങ്ങള്‍ക്കനുയോജ്യയല്ല അവള്‍ എന്നതിന്റെ ലക്ഷണമാണ്.

സ്‌നേഹം കൊണ്ടുള്ള സ്വാര്‍ത്ഥതയുടെ ഭാഗമായി അല്‍പ സ്വല്‍പം വാശിയുള്ള പങ്കാളിയെ ഏതൊരു വ്യക്തിയും ഇഷ്ടപ്പെടും. എന്നാല്‍ , ഇത് പരിധി വിടാതെ നോക്കണം എന്ന് മാത്രം. ബന്ധുക്കളുമായി ഇടപഴകരുത്, സുഹൃത്തുകളെ കാണരുത് ഇപ്പോഴും എന്റെ അടുത്ത് വേണം തുടങ്ങിയ നിര്‍ബന്ധബുദ്ധി കാര്യങ്ങള്‍ അവതാളത്തിലാക്കും എന്ന് തീര്‍ച്ച.

നിങ്ങളെ ഒഴിവാക്കി സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുകയും അവരോടൊത്ത് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങളുടെ പങ്കാളി എങ്കില്‍ ഉറപ്പിച്ചു കൊള്ളൂ, ഈ ബന്ധം അധികനാള്‍ മുന്നോട്ടു പോകില്ല. ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്. എന്നാല്‍ താന്‍ പിടിച്ച മുയലിനു കൊമ്പ് 3 എന്ന വാശി പോലെ, ഇതു വിധേനയും തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് ഒത്ത് മാറാന്‍ ശഠിക്കുന്ന പങ്കാളികള്‍ ഭാവിയില്‍ തലവേദനയാകും. മാത്രമല്ല പെണ്‍കുട്ടിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറുന്നതിനായി സ്വന്തം വ്യക്തിത്വം മറച്ച് വച്ച് മറ്റൊരാളായി പെരുമാറുക എന്നത് പുരുഷന്റെ വ്യക്തിത്വത്തെ വില്‍ക്കുന്നതിനു തുല്യമാണ്. മറിച്ചും അങ്ങനെ തന്നെ.

കൂടുതല്‍ സമയം അവള്‍ക്കൊപ്പം ചെലവിടുന്നത് ഒഴിവാക്കാന്‍ കാരണം കണ്ടെത്താറുണ്ടോ? സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണോ കൂടുതല്‍ സുഖപ്രദമായി തോന്നുന്നത്. എങ്കില്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് തെറ്റാണന്ന് പറയാം. അസൂയക്കാരായ പെണ്‍കുട്ടികള്‍ക്ക് നല്ല ഭാര്യമാരാവാന്‍ സാധിക്കില്ല. അവര്‍ അധികം വൈകാതെ നിങ്ങളെ നിയന്ത്രിച്ച് തുടങ്ങും. നിങ്ങള്‍ ചെയ്യുന്നതില്‍ അവള്‍ക്ക് താല്പര്യമുണ്ടോ? അതോ നിങ്ങളുടെ ഹോബികളില്‍ താല്പര്യമുണ്ടെന്ന് നടിക്കുകയാണോ? ദമ്പതികള്‍ക്ക് പൊതുവായ താല്പര്യങ്ങളുണ്ടെങ്കില്‍ വിവാഹബന്ധം സന്തോഷപ്രദവും നിലനില്‍ക്കുകയും ചെയ്യും.

പുരുഷന്‍മാര്‍ വീട്ടിൽ വരുന്ന ബില്ലുകൾ അടയ്ക്കുക എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍, നിങ്ങളുടെ വീട്ടിലെ വരവ് ചെലവ് കണക്കുകൾ അറിയാന്‍ പെണ്‍കുട്ടി തീരെ താല്‍പര്യം കാണിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്കനുയോജ്യയാണോ അവള്‍ എന്ന് ഒന്നു കൂടി ചിന്തിക്കുക. ഗൗരവമുള്ള സംസാരങ്ങളേക്കാള്‍ നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കാനാണ് പങ്കാളി ഇഷ്ടപ്പെടുന്നത് എങ്കില്‍ അവള്‍ നിങ്ങള്‍ക്കിണങ്ങുന്നവളാണോ എന്ന് ചിന്തിക്കണം.

നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ നിര്‍ദ്ദേശങ്ങളും ആജ്ഞകളുമായി നിങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ശീലം അവള്‍ നിങ്ങള്‍ക്ക് ഇണങ്ങില്ല എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. നിങ്ങളുടെ ഭാര്യക്ക് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും വിജയകരമായി ചെയ്യാനും കഴിവുണ്ടാകണം. അലസയും ആശ്രിതത്വമുള്ളവളുമായ ഭാര്യക്ക് നിങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനാവില്ല. ഒന്ന് പറയാം പ്രേമത്തിനു കണ്ണില്ലായിരിക്കാം , എന്നാല്‍ വിവാഹം കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും… ഇത് സത്യമാണ്

 

തമിഴ് ലോറി ഡ്രൈവറാണ് എന്ന് തോന്നിക്കുന്ന കാക്കി കുപ്പായം ധരിച്ച ഒരു മധ്യവയ്കന്‍ ഒരു തണ്ണിമത്തനുമായി കടയുടെ വാതിലിനടുത്ത് വന്ന് നില്‍ക്കുന്നത് കണ്ടു. അകത്തേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട് അയാള്‍ തണ്ണിമത്തന്‍ എനിക്ക് നേരെ നീട്ടി. ഇത് എന്താണന്നോ എന്തിനാണന്നോ തിരിയാതെ എന്റെ ആശയ കുഴപ്പം കണ്ടിട്ടാവണം അയാള്‍ ചിരിച്ച് കൊണ്ട് എന്നോട് തമിഴ് കലര്‍ന്ന മലയാളത്തില്‍  എന്നെ മനസ്സിലായിട്ടില്ലേ എന്ന് ചോദിച്ചു. ഇതെന്ത് തട്ടിപ്പാണ് പടച്ചോനെ എന്ന് ചിന്തിച്ച് ഇല്ലന്ന് ഞാന്‍ തലയാട്ടിയപ്പോള്‍  അന്ന് ടയര്‍ പൊട്ടിയ ലോറിയില്ലെ അതിന്റെ ഡ്രൈവറാണ്എന്ന് പറഞ്ഞ് അയാളെന്റെ ഓര്‍മയെ തട്ടിയുണര്‍ത്തി.

നാലഞ്ച് മാസം മുമ്പാണെന്ന് തോന്നുന്നു രാത്രി ഏതാണ്ട് എട്ട് മണി സമയമായിക്കാണും കടയുടെ അമ്പത് മീറ്റര്‍ അപ്പുറം ഒരു ലോറി നിര്‍ത്തി തമിഴനായ ഒരു ഡ്രൈവര്‍ കടയില്‍ വന്ന് ഒരു ടോര്‍ച്ച് കെടയുമോ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ ടയര്‍ പഞ്ചറായതാണ് മാറ്റിയിടാന്‍ വെളിച്ചം ഇല്ലന്ന് പറഞ്ഞു. നല്ല വെളിച്ചം ഉണ്ടല്ലോ കടയുടെ മുന്നിലേക്ക് ഇങ്ങോട്ട് നീക്കി ഇട്ട് ടയര്‍ മാറ്റിക്കോളൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കടയുടെ മുന്നില്‍ നിര്‍ത്താന്‍ അയാള്‍ മടിച്ച പോലെ തോന്നി. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ വണ്ടി കടക്ക് മുന്നിലേക്ക് നീക്കി നിര്‍ത്തി.
ഫുള്‍ തേങ്ങലോഡുമായി പഞ്ചറായ ലോറി ജാക്കി വെച്ച് പൊക്കാന്‍ അറുപതിന് മുകളില്‍ പ്രായമായ അയാള്‍ അരോഗ്യ കുറവ് മൂലം നന്നായി പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി. അടുത്ത് ചെന്ന് ക്ലീനര്‍ ഇല്ലെന്നന്യേഷിച്ചപ്പോള്‍ ഇല്ലന്ന് തലയാട്ടി. ഇക്കോലത്തില്‍ അയാള്‍ക്ക് ഒരു മണിക്കൂറ് കൊണ്ടും ടയര്‍ മാറ്റാന്‍ കഴിയൂല എന്നെനിക്ക് തോന്നി.

കൊല്ലം മുമ്പ് ചെക്കറായും ഡ്രൈവറായും ബസ്സില്‍ ജോലി ചെയ്തതിനാല്‍ ഒറ്റക്ക് ഒരു ലോഡുള്ള വണ്ടിയുടെ ടയര്‍ മാറ്റാനുള്ള പ്രയാസം നന്നായി അറിയാവുന്നത് കൊണ്ട് ഞാന്‍ കഴിയുന്നത്ര അയാളെ സഹായിക്കാന്‍ തുടങ്ങി. ഞാന്‍ ജാക്ക് ലിവറുമായി വിയര്‍ക്കുന്നത് കണ്ടപ്പോള്‍ മൊറയൂരിലുള്ള മൂന്നാല് യുവാക്കള്‍ ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നു കുടവയറനായ എന്നെയും ഡ്രൈവറെയും മാറ്റി നിര്‍ത്തി ആ പണി ഏറ്റെടുത്തു. ജാക്കി വെക്കലും ടയര്‍ അഴിക്കലും സ്റ്റെപ്പിനി ഇറക്കലും മാറ്റിവെക്കലും എല്ലാം 10 മിനുറ്റ് കൊണ്ട് ജഗപൊഗയായി തീര്‍ത്ത് ഞങ്ങള്‍ അയാളെ യാത്രയാക്കി. നിങ്ങളെ നാട്ടില്‍ കിട്ടുന്ന ഈ ഹെല്‍പ്പ് നമ്മഊരില്‍ കെടയാത് . എന്നും പറഞ്ഞ് നന്ദി പറഞ്ഞ് യാത്രയായ വെങ്കടേഷ് എന്ന ഡ്രൈവറാണ് കേവലം പത്ത് മിനുറ്റിനുള്ളില്‍ കഴിഞ്ഞ തീര്‍ത്തും നിസ്സാരമായ ഒരു സഹായത്തിന് നന്ദി സൂചകമായി മാസങ്ങള്‍ക്ക് ശേഷം തന്റെ ലോറി ഇത് വഴി പോയപ്പോള്‍ അതില്‍ നിന്നൊരു തണ്ണിമത്തനുമായി ഞങ്ങളെ കാണാനെത്തിയത്. അതിന് ശേഷം പലവട്ടം ഇത് വഴി പോയപ്പോഴും രാത്രി കട അടച്ച സമയമായതിനാല്‍ കാണാന്‍ പറ്റിയില്ല എന്നും ഇന്നാണ് കാണാന്‍ കഴിഞ്ഞത് എന്നും പറഞ്ഞ് വെങ്കടേഷ് വന്നപ്പോള്‍ ഒന്ന് ചേര്‍ത്ത് പിടിച്ച് ഞാന്‍ സന്തോഷത്തോടെ ആ തണ്ണിമത്തന്‍ സ്വീകരിച്ചു. നന്ദി എന്ന വാക്കിന്റെ അര്‍ത്ഥം ഡിഷ്‌നറിയില്‍ പോലും കാണാത്ത ഇക്കാലത്ത് മനസ്സ് നിറഞ്ഞ സന്തോഷവുമായി വെങ്കടേഷിന്റെ ഈ തിരിച്ച് വരവിനെ ആശ്ചര്യത്തോടെ തന്നെ ഞാന്‍ ഇവിടെ എഴുതി ചേര്‍ക്കുക്കയാണ്. അയാള്‍ തന്ന സ്‌നേഹം നിറച്ച തണ്ണി മത്തന്‍ മധുരമേറിയതാണ്
സ്‌നേഹത്തിന്റെ മധുരമൂറിയതാണ്.

മലപ്പുറം മോറയൂര്‍ കച്ചവടക്കാരനായ മോങ്ങം സ്വദേശി സി.ടി. അലവിക്കുട്ടി പങ്കുവച്ചതാണ് ഈ സംഭവം

കടപ്പാട്: ദീപിക

RECENT POSTS
Copyright © . All rights reserved