മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വ്യാജ ലൈംഗികാരോപണം നടത്തിയ ജേര്‍ണലിസം വിദ്യാര്‍ഥിയായ യുവതി പിടിയില്‍. ഭിണ്ഡ് ജില്ലയിലെ എം.എല്‍.എ ഹേമന്ത് കട്ടാരെയുടെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.

ജേര്‍ണലിസം വിദ്യാര്‍ഥിയായ യുവതി തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന് കട്ടാരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ എം.എല്‍.എക്കെതിരെ ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും കട്ടാരെ പരാതിയില്‍ ചൂണ്ടികാണിച്ചിരുന്നു.

അതേസമയം, ‘യൂത്ത് മഞ്ച് ആസാദി’ എന്ന വിദ്യാര്‍ഥി സംഘടനയുമായി ബന്ധപ്പെട്ട് പരിചയമുള്ള തന്നെ എം.എല്‍.എ ജിമ്മിലേക്ക് വിളിച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. ചിത്രങ്ങളും വിഡിയോ ദൃശ്യവും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കട്ടാരയെ താന്‍ ഭീഷണിപ്പെടുത്തി പണം പറ്റിയെന്ന് പൊലീസില്‍ വ്യാജപരാതി നല്‍കിയെന്നും യുവതി ആരോപിച്ചു.