മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ് മെഗാ സ്റ്റാർ ചിരഞ്ജീവി. മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ തെലുങ്ക് റീമേക്കിന്റെ പേര് ഗോഡ് ഫാദർ എന്നാണ്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് സൂചന. മോഹൻലാൽ ചെയ്ത സ്റ്റീഫൻ എന്ന നായക വേഷത്തിൽ മെഗാ സ്റ്റാർ ചിരഞജിവി എത്തുമ്പോൾ മഞ്ജു വാര്യർ ചെയ്ത പ്രിയദർശനി എന്ന നായികാ വേഷം ചെയ്യാൻ ഒരുങ്ങുന്നത് ലേഡി സൂപ്പർ സാർ നയൻതാര ആണ്.
പൃഥ്വിരാജ് മലയാളത്തിൽ ചെയ്ത സയ്ദ് മസൂദ് എന്ന അതിഥി വേഷം ചെയ്യാൻ തെലുങ്കു റീമേക്കിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ആണെന്നും, സൽമാൻ ഒഴിഞ്ഞപ്പോൾ ഇപ്പോൾ തമിഴിലെ സൂപ്പർ താരം ചിയാൻ വിക്രമിനെ ആണ് അവർ സമീപിച്ചിരിക്കുന്നത് എന്നുമാണ് വാർത്തകൾ പറയുന്നത്. ഇപ്പോഴിതാ മലയാളത്തിൽ വിവേക് ഒബ്‌റോയ് ചെയ്ത ബോബി എന്ന നെഗറ്റീവ് കഥാപാത്രം ചെയ്യുന്നത് ആരാണെന്നും തീരുമാനമായി കഴിഞ്ഞു.
മലയാളത്തിലെ പ്രശസ്ത താരം ബിജു മേനോൻ ആണ് തെലുങ്കിൽ ആ കഥാപാത്രം ചെയ്യുന്നത്. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ അത് തുറന്നു പറയുകയും ചെയ്തു. ചിത്രത്തിന്റെ ഷെഡ്യൂളുകൾ തീരുമാനിച്ചു കഴിഞ്ഞാൽ ഡേറ്റ് നൽകും എന്നും ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം ഉറപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബിജു മേനോന്റെ മൂന്നാമത്തെ മാത്രം തെലുങ്കു ചിത്രമായിരിക്കും ഗോഡ് ഫാദർ. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. ഈ ചിത്രത്തിന്റെ അടുത്ത ഭാഗമായ എംപുരാൻ അടുത്ത വർഷം ആരംഭിക്കും. മൂന്നു ഭാഗങ്ങൾ ആണ് ലൂസിഫറിന് ഉള്ളത്.
മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പല പിന്തിരപ്പന്‍ പൊതുബോധങ്ങളും നവമുതലാളിത്തവുമൊക്കെയുണ്ടെന്ന് ചിന്താ ജെറോം. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയ ഡോ. ചിന്താ ജെറാം തന്റെ ഗവേഷണ വിഷയത്തെക്കുറിച്ചും ഗവേഷണത്തില്‍ മനസിലാക്കിയ കാര്യങ്ങളെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ചിന്തയുടെ വാക്കുകള്‍
‘അക്കാലത്തെ രണ്ടുവീതം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഞാന്‍ ഫോക്കസ് ചെയ്തത്. ദേവാസുരം, ആറാം തമ്പുരാന്‍, ധ്രുവം, വല്യേട്ടന്‍ എന്നിവയില്‍ പല പിന്തിരിപ്പന്‍ പൊതുബോധങ്ങളെയും നവമുതലാളിത്തം എങ്ങനെ ഭംഗിയായി വില്‍ക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ വ്യക്തമായി കാണാം. ഈ സിനിമകളിലുണ്ട്. അച്ഛനാരാണെന്ന് നായകനോട് പറയില്ലെങ്കിലും എല്ലാംകൊണ്ടും യോഗ്യനായ ആളാണെന്നും രാജരക്തമാണെന്നും പറയുന്ന ദേവാസുരത്തിലെ കഥാപാത്രം, സ്വന്തം സുഹൃത്ത് പേരു വിളിച്ചിട്ടും നില്‍ക്കാതെ തമ്പുരാന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ മാത്രം നില്‍ക്കുന്ന ആറാം തമ്പുരാനിലെ നായകന്‍, രാഷ്ട്രീയത്തെയും നീതിവ്യവസ്ഥയെയുമൊക്കെ നോക്കുകുത്തിയാക്കി സ്വന്തം നിലയില്‍ നീതി നടപ്പാക്കുന്ന ധ്രുവത്തിലെ നാട്ടധികാരി എന്നിവയിലൊക്കെ വായിക്കാവുന്നത് ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയയാണ്’, ചിന്ത പറയുന്നു.
അതിമാനുഷികര്‍ മാറി ചെറിയ ജോലിയൊക്കെ ചെയ്തു ജീവിക്കുന്ന നായകന്മാര്‍ നമ്മുടെ സിനിമയില്‍ വീണ്ടും വന്നു തുടങ്ങുന്നത് ‘ഫോര്‍ ദ് പീപ്പിള്‍’ കാലഘട്ടത്തിലാണെന്ന് ചിന്ത പറയുന്നു. രണ്ടായിരത്തിനു ശേഷമുള്ള സിനിമകളില്‍, ആഗോളീകരണകാലത്തെ മാറിയ ജീവിത ശൈലിയുടെ ചിഹ്നങ്ങള്‍ ഭാഗമാകുന്നതെന്നും ചിന്ത വിശദീകരിക്കുന്നുണ്ട്. ചാപ്പാകുരിശില്‍ കഥാകേന്ദ്രമാകുന്ന ഐഫോണ്‍, ബാംഗ്ലൂര്‍ ഡേയ്‌സിലെ മെട്രോ കള്‍ച്ചര്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെയും ഡയമണ്ട് നെക്ലേസിലെയും ക്രെഡിറ്റ് കാര്‍ഡ് എന്നിവയെല്ലാം ആഗോളീകൃത ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണെന്ന് ചിന്ത വ്യക്തമാക്കുന്നു.
റഷ്യന്‍ നടി അലക്സാന്റ്ര ജാവി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 23 വയസായിരുന്നു. രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്സാന്റ്ര പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഈയടുത്ത് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
റഷ്യന്‍ സ്വദേശിയായ അലക്സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു.
മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ‘ചേര’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിവാദമാകുന്നു. നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്നു ചിത്രം സംവിധാനം ചെയ്യുന്നത് ലിജിന്‍ ജോസ് ആണ്. സംവിധായകനും നിമിഷയ്ക്കും റോഷനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പോസ്റ്റര്‍ പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കും എന്ന ചിലര്‍ പറയുന്നു. ”പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ ജന ശ്രദ്ധ മാക്‌സിമം പിടിച്ചുപറ്റനുള്ള പുതിയ രീതി കൊള്ളാം, ഇത് നോക്കി നില്‍ക്കാന്‍ ആവില്ല, മലയാള സിനിമയിലെ താലിബാനിസം അവസാനിപ്പിക്കണം”, ”ഈ സിനിമ ഇറക്കാന്‍ ഒരിക്കലും അനുവദിക്കില്ല” എന്നിങ്ങനെയാണ് ചില കമന്റുകള്‍.
”കര്‍ത്താവിനെ വിറ്റും കാശു വാങ്ങുന്ന ക്രിസ്ത്യാനി’..മാര്‍ക്കറ്റ് തന്ത്രം അതും’ ഈശോയുടെയും ദൈവമാതാവിന്റെയും ചിത്രം വച്ച്… നന്മയാണെന്ന് വരുത്തി തീര്‍ത്ത് വിവാദം ഉണ്ടാക്കി പടം വിജയിപ്പിക്കുന്ന തന്ത്രം.. യുദാസ് യേശുവിനെ ഒറ്റിയത് കാശിനായിരുന്നു. കാശ് അവനെ രക്ഷിച്ചില്ല. അവന്റെ നാശം തൂങ്ങി മരണമായിരുന്നു.. തിന്മയുടെ ആധിപത്യം നിങ്ങളുടെ കുടുംബത്തിന്റെ തലമുറയുടെ നാശത്തിന് കാരണമാകും… അത് കാലം തെളിയിക്കും…” എന്നാണ് മറ്റൊരാളുടെ കമന്റ്.
ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. ലൈന്‍ ഓഫ് കളേഴ്‌സ് ആണ് നിര്‍മ്മാണം. നജീം കോയയുടേതാണ് തിരക്കഥ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ക്യാമറയും ഫ്രാന്‍സീസ് ലൂയിസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പോസ്റ്റര്‍ പങ്കുവച്ച കുഞ്ചാക്കോ ബോബനും എതിരെയും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം.
”കുഞ്ചാക്കോ ബോബന്റെയും പിന്തുണ സിനിമക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു… എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്??? തരംതാണ് അന്നം കഴിക്കണോ, തമ്പുരാന്‍ പൊറുക്കട്ടേന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ഒരാളുടെ കമന്റ്.
”മിസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണ്…. കള്ളകടത്തും മലദ്വാരം വഴിയും വരുന്ന കോടികള്‍ മേടിച്ചു നക്കുമ്പോള്‍ നീയൊക്കെ ഒന്നോര്‍ത്തോളൂ, നാളെ നിന്റെ ഒക്കെ അണ്ണാക്കില്‍ വെച്ച് പൊട്ടിക്കാന്‍ സാധനം ആയിട്ട് താലിബാന്‍ മോഡല്‍ വരും…” എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.
”അല്ല ചാക്കോച്ചന്‍,, നിങ്ങള്‍ സിനിമാക്കാര്‍ക്ക് മര്യാദ എന്നൊരു സാധനം ഇല്ലാതയോ…… അതോ അഹങ്കാരം കൂടിയത് കൊണ്ടാണോ….? ആദ്യം ഒരു പേര് ആരുന്നു…..അത് ഒരു പേര് മാത്രം അല്ലേ എന്നോര്‍ത്തു സമാധാനിച്ചു……..??അതിന്റെ പ്രശനങ്ങള്‍ കഴിയുന്നതിനു മുന്നേ അടുത്തത്…….ഇങ്ങനെ കുറെ ആള്‍ക്കാരുടെ വിശ്വാസതെ അപമാനിച്ചിട്ട് അവരുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടാലെ നിങ്ങള്‍ക്കൊക്കെ ഉറക്കം വരു എന്നായോ ഇപ്പൊ….??അതോ അവരൊക്കെ പരസ്പരം ഈ പേര് പറഞ്ഞു തമ്മില്‍ തല്ലി ചാവന്‍ നോക്കി ഇരിക്കുവാണോ……?” എന്നും ചിലര്‍ ചോദിക്കുന്നു.
ഫ്രൈഡേ ഫിലിം ഹൗസില്‍ നടന്ന തിരിമറിയാണ് നടനും സഹനിര്‍മ്മാതാവുമായിരുന്ന വിജയ് ബാബുവുമായി പ്രശ്നമുണ്ടാകാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. സിനിമയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്വത്ത് തര്‍ക്കങ്ങളുണ്ടായിട്ടില്ല. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ് എന്ന് സാന്ദ്ര പറയുന്നു.
പക്ഷെ, ആശുപത്രിയില്‍ എത്തുമ്പോഴാണ് മാന്‍ഹാന്‍ഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവര്‍ കൊടുത്തതും താന്‍ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പോയതും താന്‍ അറിഞ്ഞില്ല. പെട്ടെന്ന് ആകെ പരിഭ്രമിച്ചുപോയി. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്റ്റൊക്കയിട്ടു.
ആളുകള്‍ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്നമല്ലായിരുന്നു തങ്ങള്‍ തമ്മിലുണ്ടായിരുന്നത്. തന്നെ സംബന്ധിച്ചിടത്തോളം തന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. തന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ സഹിക്കാന്‍ പറ്റോ? താന്‍ മുഖം നോക്കാതെ നടപടിയെടുത്തു. അത് വിജയിക്ക് വേദനയുണ്ടാക്കി.
ആ വിഷയത്തിന് ശേഷം സിനിമ തന്നെ വേണ്ട എന്നായി. താന്‍ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. സിനിമയേ വേണ്ട എന്ന് താന്‍ പറഞ്ഞു. അപ്പോഴേക്ക് ശരിക്കും മടുത്തു. ആറ് വര്‍ഷം കൊണ്ട് 60 വര്‍ഷത്തെ ജീവിതാനുഭവമാണ് സിനിമ തന്നിരിക്കുന്നത് എന്നും സാന്ദ്ര പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന നടി ചിത്രയുടെ വേർപാടിന്റെ വേദനയിലാണ് ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരം കൂടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ 6 മാസം അപരിചിതരെപ്പോലെയാണ് താനും ഭർത്താവും കഴിഞ്ഞതെന്ന് മുൻപ് ചിത്ര പറഞ്ഞിരുന്നു.
അമ്മ സെലിബ്രിറ്റിയാണെന്ന കാര്യമൊന്നും ചിത്രയുടെ മകളായ മഹാലക്ഷ്മിക്ക് അറിയില്ലായിരുന്നു. ഹൈസ്‌കൂളിലെത്തിയപ്പോഴാണ് അവൾക്ക് അമ്മയുടെ സിനിമകളെക്കുറിച്ചൊക്കെ മനസ്സിലായത്. അമ്മ അഭിനയം നിർത്തേണ്ടിയിരുന്നില്ലെന്നും വീണ്ടും അഭിനയിച്ച് തുടങ്ങണമെന്നുമായിരുന്നു മകൾ അമ്മയോട് പറഞ്ഞതെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു.
ജെ. ശശികുമാർ സംവിധാനം ചെയ്ത ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു ചിത്ര എത്തിയത്. ഇരുവരും തകർത്തഭിനയിച്ച ‘നാണമാവുന്നു മേനി നോവുന്നു’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തി.
അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർക്കുന്നവയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്ര അഭിനയിച്ചിരുന്നു. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു.
മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി പറഞ്ഞത് നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് ചിത്ര, കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, വിങ്ങലടക്കാൻ സാധിക്കാതെ നിൽക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാളത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും നിറയുകയാണ്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ചിത്രയുടെ ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി.
“മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ നടന് കഴിഞ്ഞിരുന്നു. സ്റ്റൈലീഷ് നടനായും വില്ലനായും തിളങ്ങാൻ ബാലയ്ക്ക് ഒരുപോലെ കഴിഞ്ഞിരുന്നു. കുറച്ച് ദിവസമായി ബാലയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തയാണ് പ്രചരിക്കുന്നത്. ഏറെ നാളുകളായി നടന്റെ പുനർവിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റ് സിനിമാ കോളങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ അന്ന് ബാല ഇത്തരത്തിലുള്ള വാർത്തകൾക്കെതിരെ രംഗത്ത് എത്തുകയായിരുന്നു.
എന്നാൽ അടുത്തിടയ്ക്ക് വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് നടൻ സൂചന നൽകിയിരുന്നു. എന്നാൽ പേരോ മറ്റ് വിവരങ്ങളൊ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് ബാല രംഗത്ത് എത്തിയിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. ചായത്തിൽ Bala V Ellu എന്ന് എഴുതുന്ന വീഡിയോ ആയിരുന്നു നടൻ പങ്കുവെച്ചത്. വീഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയേയും കാണാം. യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്.
നിമിഷനേരംകൊണ്ട് തന്നെ വീഡിയോ വൈറലാവുകയായിരുന്നു. നടനോടൊപ്പം ബാഡ്മിന്റൻ കളിക്കുന്ന പെൺകുട്ടിയാണോ പ്രതിശ്രുതവധു എന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ കനക്കുകയും ചെയ്തിരുന്നു. ബാല പങ്കുവെച്ച് വീഡിയോയിൽ പെൺകുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇപ്പോഴിത ബാലയുടെ പ്രതിശ്രുത വധുവിനെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് കൊണ്ട് വന്നിരിക്കുകയാണ്. ശ്രീശാന്താണ് പെൺകുട്ടിയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയുടെ പേരോമറ്റ് വിവരങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് വീഡിയോയിൽ ശ്രീശാന്ത് പരിചയപ്പെടുത്തിയിരിക്കുന്നത്. ശ്രീശാന്തിന്റെ വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്..
ബാലയ്ക്കും എലിസബത്തിനും ആശംസകളുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. നന്നായി ബാലേട്ടനും ചേച്ചിയിക്കും നല്ലത് വരട്ടെ .സുഖമായി ജീവിക്കു, എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ബാലയുടെ പോസ്റ്റിന് ലഭിക്കുന്നത്.
2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 9 വർഷത്തിന് ശേഷമാണ് ഇവർ നിയമപരമായി ബന്ധം വേർപിരിയുന്നത്. ഇവർക്ക് അവന്തിക എന്നൊരു മകളുമുണ്ട്, വിവാഹമോചനത്തിന് ശേഷം അമ്മ അമൃതയ്ക്കൊപ്പമാണ് അവന്തിക കഴിയുന്നത്. 2019 ആണ് ബന്ധം നിയമപരമായി വേർപിരിഞ്ഞതെങ്കിലും 2016 മുതൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു റിപ്പേർട്ടിൽ പറയുന്നു.
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മോഹന്‍ലാല്‍ ദുബായില്‍ എത്തി.
യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് എത്തിയത്.
കൊവിഡ് 19 വ്യാപനത്തിന് ശേഷം ആദ്യമായി ദുബായിയിലേയ്ക്ക് പറന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. യാത്രക്കിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ താരത്തിന്റെ ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു.ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് രണ്ടു വര്‍ഷത്തിന് ശേഷം മമ്മൂട്ടി ഗള്‍ഫിലെത്തുന്നത്.
ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.10 വര്‍ഷ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഈ വിസ ലഭിച്ചിരുന്നു.
കറുപ്പണിഞ്ഞ് സൂപ്പര്‍ ലുക്കിലാണ് പ്രിയതാരം ദുബായില്‍ പറന്നിറങ്ങിയത്. 2020ല്‍ മോഹന്‍ലാല്‍ ദുബായില്‍ സ്വന്തമായി വീട് വച്ചിരുന്നു.
‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ, തന്റെ നിലപാടുകളിലൂടെയും സിനിമ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ്. അഭിനയജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് രജീഷ, ഈ ഓണക്കാലത്ത്.
ഓണവും മലയാളിയും
ജാതിമത വേർതിരിവുകൾ ഇല്ലാതെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മൾ മലയാളികൾ ക്രിസ്തുമസും ഈദും ഒരുമിച്ചാഘോഷിക്കുന്നവരാണ്. ഓണവും അത്തരത്തിൽ ഒന്നാണ്. ഓണക്കാലത്ത് ഓരോ മലയാളിയുടെയും മനസ്സിൽ നിറയുന്നത് ഒരുമയുടെ അനുഭവമാണ്.
കുടുംബം
അച്ചന്റെ പേര് വിജയൻ. അച്ഛൻ ആർമിയിലായിരുന്നു. അമ്മയുടെ പേര് ഷീല വിജയൻ. അമ്മ അധ്യാപികയായിരുന്നു. ഒരു അനിയത്തിയുണ്ട്. പേര് – അഞ്ജുഷ വിജയൻ. അവൾ ഇപ്പോൾ ബിരുദം പൂർത്തിയാക്കി. പൂണെ, പഞ്ചാബ്, ഡൽഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു എന്റെ പഠനം. ഉപരിപഠനം ഡൽഹി നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലായിരുന്നു.
കേരളത്തിന് പുറത്തുള്ള സ്കൂൾപഠനകാലവും മലയാളവും
ഞാൻ മലയാളം പഠിക്കാനുള്ള പ്രധാന കാരണം എന്റെ മാതാപിതാക്കളാണ്. കൂടുതൽ ഭാഷകളിലുള്ള അറിവ് കൂടുതൽ സഹായകമാകും. അമ്മ പണ്ട് പറയുമായിരുന്നു, “എവിടെയാണെങ്കിലും ഒരു ബസിന്റെ ബോർഡ് എങ്കിലും വായിക്കാനുള്ള മലയാളം അറിഞ്ഞിരിക്കണമെന്ന്.” സ്കൂളിൽ മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്ന് അമ്മ മലയാളം പഠിപ്പിച്ചതുകൊണ്ടാണ് ഇന്ന് നല്ലതുപോലെ സംസാരിക്കുന്നതും ബുദ്ധിമുട്ടില്ലാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതും.
സിനിമകളുടെ തിരഞ്ഞെടുപ്പ്
എപ്പോഴും ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അതാണ് കൂടുതൽ താല്പര്യം. ജൂൺ പോലെയൊരു കഥാപാത്രം വീണ്ടും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കഥാപാത്രത്തിലൂടെ ഒരു കഥ പ്രേക്ഷകരിലേക്ക് എത്തണമോയെന്ന് ചിന്തിക്കും. തിരക്കഥ വായിക്കുമ്പോൾ അതാണ് മനസ്സിൽ വരിക. നല്ല അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും കൂടെ ഒന്നിക്കാനുള്ള അവസരത്തെക്കാൾ ഉപരിയായി തിരക്കഥയിലാണ് ശ്രദ്ധിക്കുക. എന്റെ കഥാപാത്രമില്ലാതെ തിരക്കഥ പൂർണതയിൽ എത്തുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും, ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുക.
നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ
സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏത് കഥാപാത്രകേന്ദ്രീകൃതമായാണ് കഥ നീങ്ങുന്നതെന്ന് നോക്കാറില്ല. ‘അനുരാഗ കരിക്കിൻ വെള്ളം’ ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. എന്നാൽ അതിൽ നിന്ന് നായിക കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സിനിമ പൂർണമാകില്ല. എന്നാൽ ജൂൺ, ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിലൂടെ നീങ്ങുന്ന ചിത്രമാണ്. അതിന് അതിന്റെതായ സൗന്ദര്യമുണ്ട്.
സിനിമ സംവിധായകന്റെ കലയാണെന്ന് ഞാൻ പറയും. അദ്ദേഹം തന്റെ കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അഭിനേതാക്കളും മറ്റുള്ളവരും. സ്ത്രീപക്ഷ സിനിമയുടെ തിരിച്ചുവരവ് ഈ കാലത്ത് കൂടുതലായി സംഭവിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്.
സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്
കുറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഈയൊരു വാക്ക് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം, എന്റെ രാഷ്ട്രീയം ആയിരിക്കില്ല എന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടേത്. അപ്പോൾ ആരുടെ രാഷ്ട്രീയമാണ് ശരിയെന്ന തോന്നൽ വരും. ആ വാക്ക് മാറ്റി നിർത്തി പറയുകയാണെങ്കിൽ സിനിമയിൽ ഒരു കഥാപാത്രം പീഡിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ലെന്ന് പറയാൻ സാധിക്കില്ല. കാരണം അങ്ങനെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ അങ്ങനെ തന്നെയാണ് സിനിമയിൽ കാണിക്കേണ്ടതും. എന്നാൽ മോശമായ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് സിനിമയെടുക്കുന്ന വ്യക്തിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. തെറ്റിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.
കാഴ്ചപ്പാടും ചിന്താഗതിയും
എന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയെയും സ്വാധീനിക്കുന്നത് ജീവിതാനുഭവങ്ങളാണ്. മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരായ ഒരുപാട് ആളുകളെ കാണാനും അവരുമായി സംവദിക്കാനും അവസരമുണ്ട്. അതിലൂടെ എന്റെ കാഴ്ചപ്പാടുകളും നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറാൻ സ്വയം തയ്യാറാകണമെന്ന് മാത്രം. എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല.
കോവിഡും ഖാലിദ് റഹ്മാന്റെ ‘ലവ്വും’
കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത്. ലവ്, ഖോ ഖോ, കർണൻ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്താണ് പൂർത്തിയാക്കിയത്. ഒരു സിനിമാ സെറ്റിൽ 75 – 150 ആളുകൾ വരെ ഉണ്ടാവുന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 35 ആളുകൾക്ക് മാത്രമായിരുന്നു അന്ന് അനുമതി. ലവ് ൽ അഭിനേതാക്കൾ ആറു പേർ മാത്രമാണെന്നത് ഗുണമായി. അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു ചിത്രീകരണം. താഴത്തെ ഫ്ലാറ്റിൽ ഒരുങ്ങി, മുകളിലത്തെ ഫ്ലാറ്റിലെത്തി അഭിനയിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നു ലവ്. ഫ്ലാറ്റിനുള്ളിൽ തന്നെ 20 – 25 ദിവസത്തെ ഷൂട്ട്. റഹ്മാൻ സിനിമ ഒരുക്കിയ രീതിയും വളരെ വ്യത്യസ്തമായിരുന്നു. മൂന്നുനാലു മാസം മുറിയുടെ ഉള്ളിൽ അടച്ചിരുന്നിട്ട് ഏതുവിധവും ജോലി ചെയ്യണമെന്ന അവസ്ഥയായി. ആ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റഹ്മാന്റെ ക്ഷണം വരുന്നത്. കോവിഡ് നൽകിയ മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ലവ്.
തമിഴിലേക്കുള്ള അരങ്ങേറ്റം – കർണൻ. മാരി സെൽവരാജും ധനുഷും.
തമിഴിലേക്കുള്ള പ്രവേശനം മാരി സെൽവരാജ് എന്ന സംവിധായകാനൊപ്പം ആണെന്നത് വലിയ കാര്യമായി കരുതുന്നു. നല്ലതുപോലെ വായിക്കുന്ന, നല്ലതുപോലെ ചിന്തിക്കുന്ന, സിനിമയെ കൂടുതൽ ദൃശ്യാത്മകമായി സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാസ്സ് പടം എങ്ങനെ ക്ലാസ്സായി എടുക്കാം എന്നതിനുദാഹരണമാണ് കർണൻ. തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, കണ്ണുകൊണ്ടുള്ള അഭിനയം എന്നിവ ഗംഭീരമാണ്. എല്ലാവരുടെയും കൂടി വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.
തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകൾ
ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനേക്കാൾ ഉപരിയായി നല്ല കഥാപാത്രം, നല്ല കഥ, മികച്ച സംവിധായകൻ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. സൂര്യ, കാർത്തി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നുവെന്നത് ഭാഗ്യമായി കരുതുന്നു. ജൂൺ സിനിമയ്ക്ക് ശേഷമാണ് ഈ അവസരങ്ങളെല്ലാം എന്നെ തേടിയെത്തിയതും. ഭാഷയുടെ അതിരുകൾ കൂടാതെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കും. അത് ഉറപ്പാണ്. എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.
തയ്യാറാക്കിയത് – ഷെറിൻ പി യോഹന്നാൻ
മമ്മൂട്ടിയുടെ കരിയറില്‍ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. ശ്യാമ, നിറക്കൂട്ട് എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട രണ്ട് സിനിമകളായിരുന്നു. വിജയിച്ച ആ സിനിമകള്‍ക്ക് ശേഷം എത്തിയ ചിത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ന്യായ വിധി, വീണ്ടും, പ്രണാമം, കഥയ്ക്ക് പിന്നില്‍ എന്നീ സിനിമകളെല്ലാം വന്‍ പരാജയമായിരുന്നു. ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്.
വീണ്ടും എന്ന സിനിമയില്‍ തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. ജോഷിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വീണ്ടും. പ്രണാമം എന്ന സിനിമയില്‍ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.
നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കില്‍ കൂവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസമെന്നും ഷിബു ചക്രവര്‍ത്തി സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പറഞ്ഞു.