മീററ്റ്: രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ജനങ്ങള്‍ക്ക് സഹായവുമായി ബോളിവുഡ് താരം സോനു സൂദ് രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളില്‍ സഹായവുമായി അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും എത്താറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അഭ്യർഥന കണ്ട് സഹായമെത്തിച്ചിരിക്കുകയാണ് സോനു.
മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ അമ്മായിക്ക് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്നായിരുന്നു റെയ്ന ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സോനു വിവരങ്ങൾ തിരക്കുകയും സജ്ജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു.
10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തും ഭായ് എന്ന് സോനു ട്വിറ്ററിലൂടെ തന്നെ മറുപടി നൽകി. തുടര്‍ന്ന് ഓക്സിജന്‍ ലഭ്യമായെന്ന റെയ്നയുടെ ട്വീറ്റുമെത്തി.
ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
തമിഴ് ഹാസ്യരംഗത്ത് സജീവമായിരുന്ന സഹോദരൻ സെൽവരാജിനൊപ്പമാണ് പാണ്ഡു സിനിമാ ലോകത്തെത്തിയത്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് പെയിന്റ് തൊഴിലാളിയായ അദ്ദേഹം എഐഎഡിഎംകെ പാർട്ടിയുടെ പതാക രൂപകൽപന ചെയ്തവരിൽ ഒരാളായിരുന്നു.
1970ൽ സിനിമാ ലോകത്ത് ഹാസ്യം അവതരിപ്പിച്ച് തുടങ്ങിയ പാണ്ഡു, എംജിആർ, ശിവജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. ‘കാതൽ കൊട്ടൈ’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. വിജയിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ‘ഗില്ലി’, ‘ഗോകുലകത്തിൽ സീത’, ‘കാലമെല്ലാം കാതൽ വാഴ്ക’ , ‘മന്നവാ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നേരത്തെ കൊവിഡ് ബാധിച്ച് തമിഴ് സംവിധായകൻ താമിര, ഛായാഗ്രാഹകൻ കെ.വി. ആനന്ദ് എന്നിവരും മരിച്ചിരുന്നു.
ഒരു നിർമ്മാതാവ് എന്ന നിലയിലും ഒരുപിടി സിനിമകൾ സൃഷ്ടിച്ച ഒരാളാണ് മോഹൻലാൽ. എന്നാൽ പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമ്മിച്ച പല സിനിമകളും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി എന്ന ആശയം കൈവിട്ടു. നിർമ്മിച്ച ചിത്രങ്ങൾ പരാജയപ്പെട്ടത് കൊണ്ട് ഒരുപാട് സാമ്പത്തിക നഷ്ടം മോഹൻലാലിന് ഉണ്ടായി എന്ന് പറയുകയാണ് നടൻ ശ്രീനിവാസൻ.
ശ്രീനിവാസൻ മോഹൻലാലിൻറെ ആ സമയത്തെ അവസ്ഥയെ പറ്റി പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു സമയത്ത് ഹിമാലയത്തിൽ സന്യസിക്കാൻ പോകാൻ പോലും അദ്ദേഹം തീരുമാനിച്ചതായി ശ്രീനിവാസൻ ഇന്റർവ്യൂയിൽ പറയുന്നു.വാനപ്രസ്തം പോലെയുള്ള സിനിമകൾ കൊണ്ട് അദ്ദേഹത്തിന് അവാർഡുകൾ കിട്ടിയിരുനെങ്കിലും ലക്ഷകണക്കിന് രൂപയാണ് നഷ്ടം വന്നതെന്ന് അദ്ദേഹം പറയുന്നു.
ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ..
മോഹൻലാൽ നിർമാതാവായത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നെനിക്കറിയില്ല. പണം നഷ്ടപ്പെട്ടു ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം ഒരു ഫിലോസഫറേ പോലെയായിരുന്നു. കാരണം പണം കുറെ പോകുമ്പോൾ ജീവിതം അര്ഥമില്ലാത്തതാണ്., എന്താണ് എല്ലാത്തിന്റെയും അർഥം എന്ന് തുടങ്ങുന്ന ഫിലോസഫി പലർക്കും വരാൻ സാധ്യതയുണ്ട്.ഒരു തവണ കുറെ ലക്ഷങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ആലപ്പുഴ ഒരു ഹോട്ടൽ റൂമിൽ വച്ചു ഞാൻ ലാലിനെ കണ്ടു. വളരെ വിഷാദമുഖനായി ആണ് ലാലിനെ കണ്ടത്. അങ്ങനൊന്നും ലാലിനെ കാണാറേ ഇല്ലാത്തതാണ്. ഞാൻ ചോദിച്ചു ലാലിന് എന്താ പ്രശ്നം..? അയാൾ പറഞ്ഞു അത് സന്ധ്യ ആയതു കൊണ്ടാണ്.. സന്ധ്യ ആകുമ്പോൾ ഭയങ്കര വേദനയാണ് . ഈ അസ്തമയ സൂര്യൻ കടലിൽ മുങ്ങാൻ പോകുമ്പോൾ നമ്മുടെ നെഞ്ചിലും വേദനയും ഒക്കെ വരും ഞാൻ ചോദിച്ചു എപ്പോൾ മുതലാണ് ഇത് തുടങ്ങിയത്. ലാൽ പറഞ്ഞു കുറച്ചു നാളായി ഞാനിങ്ങനെയാണ് സന്ധ്യയാകുമ്പോൾ.
പിന്നിട് ഒരിക്കൽ കണ്ടപ്പോൾ ലാൽ പറഞ്ഞു, എന്താണടോ ഈ സിനിമ.. അതിലൊന്നും ഒരു കാര്യമില്ല.. ഞാൻ ഒരു പരിപാടി ആലോചിക്കുകയാണ്. താനും കൂടിയാൽ എനിക്ക് സന്തോഷമാകും. ഇവിടന്നു ഹിമാലയം വരെ ഒരു യാത്ര പോകുകയാണ്. സന്യാസമാണോ.? ഞാൻ ചോദിച്ചു. ലാൽ പറഞ്ഞു അങ്ങനൊന്നും പറയണ്ട.. നമ്മൾ കൈയിൽ കാശൊന്നും കരുതാതെ ആണ് ഹിമാലയത്തിലേക്ക് പോകുന്നത്. വിശക്കുമ്പോൾ അടുത്ത് കാണുന്ന സ്ഥലത്ത് എന്തെങ്കിലും ജോലി ചെയ്തു കാശിനു പകരം ഭക്ഷണം കഴിക്കാം.. അങ്ങനെ ഹിമാലയം വരെ പോകാം കൈയിലെ പൈസ എല്ലാം പോയി പൊളിഞ്ഞു പാളീസായി നിൽക്കുന്ന ഒരാളുടെ ചിന്തകളായിരുന്നു അത്…..
ജയന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് പകരം മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായിരുന്നു സ്ഫോടനം.
1981ല് റിലീസ് ചെയ്ത പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത സിനിമയില്‍ തങ്കപ്പന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ജയന് വേണ്ടി എഴുതിവച്ച റോളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അതേസമയം ആ ചിത്രത്തിലേക്ക് മമ്മൂട്ടി ആ എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോട് ഒരിക്കല്‍ മനസ് തുറന്നിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
സ്ഫോടനം എന്ന വലിയ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഹീറോ ആയിട്ട് ജയന് ചേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ വച്ചായിരുന്നു ആ സിനിമ ഉണ്ടാക്കിയത്.
അന്നത്തെ അദ്ദേഹത്തിന്റെ വീരകൃത്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള സിനിമ. അന്ന് ജയന് ചേട്ടന് ചെയ്യുന്നതിനെല്ലാം കൈയടിയാണ്.
അങ്ങനെ ഷൂട്ടിംഗിനായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. അവിടെയേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുളളൂ.
അങ്ങനെ മദ്രാസിലെത്തി നായികയും നിര്‍മാതാവുമായ ഷീലാമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് ഒകെ തീരുമാനിച്ചു. ഷൂട്ടിംഗ് ഡേറ്റ് അടുത്ത സമയത്താണ് ജയന് ചേട്ടന് മരിക്കുന്നത്.
കോളിളക്കം കഴിഞ്ഞ് അദ്ദേഹത്തിന്റേതായി വരേണ്ട പടം ഇതായിരുന്നു. ഇനി എന്ത് ചെയ്യും, ആരെ വച്ച് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു ഞങ്ങള്‍.
കാരണം ഉദയ സ്റ്റുഡിയോയ്ക്കകത്ത് മൊത്തം സെറ്റിട്ടിരിക്കുകയായിരുന്നു. ഇനി എപ്പോ ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ആലോചിച്ചു.
അപ്പോ ബാബു സാറാണ് പറഞ്ഞത് മേളയില്‍ അഭിനയിച്ചൊരു ആളുണ്ടല്ലോ എന്ന്. എറണാകുളത്തുകാരനാണ്, അഡ്വേക്കേറ്റാണ്.
കുഴപ്പമില്ലാന്ന് തോന്നുന്നു. ഉടനെ പി.ജി. വിശ്വംഭരന് സാര്‍ പറഞ്ഞു പുളളിയെ വിളിക്ക്, ആളെ കാണട്ടെ എന്ന് പറഞ്ഞു.
അന്ന് മമ്മൂട്ടി അത്ര സെലിബ്രിറ്റിയായിട്ടില്ല. കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ഹീറോയിസമുളള പടങ്ങളില്‍ വന്നിരുന്നില്ല.
മമ്മൂക്കയുടെ കട്ട ഹീറോയിസം സ്ഫോടനം എന്ന ചിത്രത്തിലാണ് വരുന്നത്. കാരണം ജയന് ചേട്ടന് വന്നു ചെയ്യുന്ന വേഷമാണ് ഇദ്ദേഹം ചെയ്യുന്നത്. അത് ചെയ്തു.
ജയന് ചേട്ടനെ പോലെ ഞങ്ങള്‍ ഉദ്ദേശിച്ച രൂപമല്ലായിരുന്നു മമ്മൂക്കയുടേത്. എന്നാലും അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ലയിച്ചുചേര്‍ന്നു.
എല്ലാവര്‍ക്കുമൊരു ഇഷ്ടമുളള താരമായിരുന്നു ജയന് ചേട്ടന്. പിന്നെ ഇത് ഉള്‍ക്കൊണ്ടല്ലെ പറ്റൂളളൂ എന്ന രീതിയില്‍ എല്ലാവരും അങ്ങ് ഉള്‍ക്കൊണ്ടു.
നായകന് മാറിയപ്പോ സിനിമ വിജയിക്കുമോ എന്ന കാര്യത്തില്‍ കണ്ഫ്യൂഷന് ഒന്നും ഉണ്ടായിരുന്നില്ല. പുളളി ചെയ്യുമെന്ന് അറിയാം.
ഷൂട്ട് ചെയ്ത മമ്മൂക്കയുടെ രംഗങ്ങള്‍ കണ്ടപ്പോഴെല്ലാം വലിയ പ്രശ്നങ്ങളില്ലെന്ന് എല്ലാവര്‍ക്കും തോന്നി. അങ്ങനെ ആ സിനിമ പൂര്‍ത്തികരിക്കുകയാണ് ചെയ്തത്-ചന്ദ്രന് പനങ്ങോട് പറഞ്ഞു.
ചിത്രം സിനിമയിൽ ബാലതാരമായി അഭിനയിച്ച നടൻ ശരൺ (40) കുഴഞ്ഞ് വീണു മരിച്ചു.
കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
പ്രിയദർശൻ- മോഹൻലാല്‍ സൂപ്പർ ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട്.
സിനിമ- സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തില്‍ എത്തിയതോടെ തിരക്കുള്ള നടിയായി മാറി. അടുത്തിടെയാണ് നിഖിലയുടെ അച്ഛന്‍ എആര്‍ പവിത്രന്‍ മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ വിയോഗത്തെ കുറിച്ച് വൈകാരിമായി പ്രതികരിച്ചിരിക്കുകയാണ് നിഖില. ഒരു മാഗസിന് അുവദിച്ച അഭിമുഖത്തിലാണ് നിഖില അച്ഛനെ കുറിച്ച് പറഞ്ഞത്.
അച്ഛന്‍ എം.ആര്‍ പവിത്രന്‍ നേതാവായിരുന്നു. ആക്ടിവിസ്സ്റ്റായിയിരുന്നു. കുറച്ചു കാലം മുന്‍പ് ഒരു അപകടത്തിനുശേഷം അച്ഛന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് കോവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്. അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അത് കഴിഞ്ഞു അച്ഛന്. പിന്നെ ചേച്ചിക്കും പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ന്യുമോണിയായി മാറിയിട്ടുണ്ട് ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട്. പക്ഷേ ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ കാരണം ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍ ഇതും അതിജീവിക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ആറു ദിവസത്തോളം അച്ഛന്‍ ആശുപത്രിയില്‍ കിടന്നു.
ആര്‍ക്കും കയറി കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. അമ്മയും, ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റെത് കോവിഡ് മരണമായതുകൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാന്‍. മാത്രമല്ല കോവിഡിന്റെ തുടക്കകാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു.
ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തില്‍ എത്തിച്ചതും ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും. അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു സംഗീത. മലയാള സിനിമകളിൽ അടക്കം താരം പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മികച്ച ഗായിക കൂടിയാണ് സംഗീത. തമിഴിൽനിന്നും ആയിരുന്നു താരത്തിന് കൂടുതൽ മികച്ച വേഷങ്ങൾ ലഭിച്ചത്. ഉയിർ, പിതാമഹൻ എന്നീ ചിത്രങ്ങളാണ് താരത്തിന് തമിഴ്നാട്ടിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തത്. അരുന്ധതി എന്ന നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഒരുപാട് ഗ്ലാമർ പ്രദർശനം നടത്തണമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞത്. താൻ അതിനോട് സമ്മതിച്ചില്ല എങ്കിലും പിന്നീട് തനിക്ക് വഴങ്ങേണ്ടിവന്നു. ഒരു തവണ മാത്രമാണ് താൻ ആ സിനിമ തീയേറ്ററിൽ പോയി കണ്ടത് എന്നും സംഗീത കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംഗീത തൻറെ പഴയകാല ജീവിത അനുഭവങ്ങൾ എല്ലാം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
സംവിധായകൻ തന്നോട് കഥ പറഞ്ഞപ്പോൾ തന്നെ അത് പുതുമയുള്ള ഒന്നാണ് എന്ന് തനിക്ക് തോന്നിയിരുന്നു. എന്നാൽ അതിൽ അഭിനയിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലായിരുന്നു. അന്ന് വൈകിട്ട് താൻ തൻ്റെ മനശാസ്ത്രജ്ഞൻ കൂടിയായ ഒരു സുഹൃത്തിനെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹം നടിയോട് വിചിത്രമായ ഒരു കേസിൻ്റെ കാര്യവും പറഞ്ഞു. ഭർത്താവിൻറെ സഹോദരനുമായി അവിഹിതബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന് ഉറക്കഗുളിക നൽകി കൊടുക്കുന്ന ഒരു സ്ത്രീയുടെ കഥ ആയിരുന്നു മനശാസ്ത്രജ്ഞൻ തന്നോട് പറഞ്ഞത്. ഇത് കേട്ടപ്പോൾ നടി ഞെട്ടി പോയി. കാരണം ഇതേ കഥ ആയിരുന്നു സിനിമയുടെ കഥ എന്ന നിലയിൽ സംവിധായകൻ തന്നോട് പറഞ്ഞത്.
ഇത് ഒരു ബോധവൽക്കരണ ചിത്രമാണ് എന്ന ബോധ്യം വന്നതുകൊണ്ട് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു. എന്നാൽ അധികം ശരീരപ്രദർശനം പറ്റില്ല എന്ന് ഞാൻ തീർത്തുപറഞ്ഞു. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയാൽ പോലും അത് തൻ്റെ ദൃശ്യങ്ങൾ ഉള്ളതുകൊണ്ട് ആയിരിക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു നടിക്ക്. ഈ കണ്ടീഷൻ സമ്മതിച്ചതിന് ശേഷം ആയിരുന്നു സംവിധായകൻ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയശേഷം ചിത്രത്തിന് കുറച്ച് എരിവും പുളിയും ചേർക്കാൻ ഗ്ലാമർ പ്രദർശനം ആവശ്യമാണ് എന്ന് സംവിധായകൻ പറഞ്ഞു. ഒരു വിധത്തിൽ ആ സിനിമ അഭിനയിച്ച തീർക്കുകയായിരുന്നു എന്നും സംഗീത കൂട്ടിച്ചേർത്തു.
ഒരു തവണ മാത്രമാണ് ചിത്രം തിയേറ്ററിൽ നിന്നും കണ്ടത്. അത് അമ്മയുടെ ഒപ്പമായിരുന്നു കണ്ടത്. ആ സിനിമ വലിയ ഒരു ബ്രേക്ക് ആയിരുന്നു. അത്ഭുതാവഹമായ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ഒരു തവണ പോലും തനിക്ക് മര്യാദയ്ക്ക് ആ സിനിമ കാണുവാൻ സാധിച്ചിട്ടില്ല. കാരണം അത്രയും അലോസരപ്പെടുത്തുന്ന രംഗങ്ങളായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അമ്മ എന്നെ പിടിച്ചിരുത്തി സിനിമ കാണിക്കുക ആയിരുന്നു. ഇപ്പോഴും ടിവിയിൽ സിനിമ വന്നാൽ ഞാൻ എഴുന്നേറ്റ് പോകും. ഇത്രയും നെഗറ്റീവ് കഥാപാത്രമായി എനിക്ക് എന്നെ തന്നെ കാണുവാൻ സാധിക്കുന്നില്ല.
നായകനായി അരങ്ങേറി ആദ്യ ചിത്രത്തില കെഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെജി ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച ശശിധരൻ പിന്നീട് തന്റെ ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ കലാലോകത്ത് സ്വീകരിക്കുകയായിരുന്നു. മോഹൻലാൽ നായകനായ ജീത്തു ജോസഫിന്റെ ദൃശ്യം-2 ആണ് രഘുവിന്റെ അവസാന ചിത്രം.
മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആദ്യചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം നായകതുല്യ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്.
ലോസാഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആന്റണി ഹോപ്കിൻസ് ആണ് മികച്ച നടൻ. എൺപത്തിമൂന്നാമത്തെ വയസിലാണ് ‘ദ ഫാദറിലൂടെ’ അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തിയിരിക്കുന്നത്. ക്ലോയി ഷാവോ സംവിധാനം ചെയ്ത നൊമാഡ്‌ലാൻഡിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ക്ലോയി ഷാവോയ്ക്ക് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും. ഫ്രാൻസിസ് മക്‌ഡോർമണ്ടാണ് മികച്ച നടി. നോമാഡ്‌ലാൻഡിലെ അഭിനയത്തിനാണ് പുരസ്‌കാരം.
ചൈനീസ് വംശജയായ അമേരിക്കൻ സംവിധായികയാണ് ക്ലോയി ഷാവോ. സംവിധാനത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും,ആദ്യ ഏഷ്യന്‍ വംശജയുമാണ് ക്ലോയി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാൾഡ് ഫെനലിന്. പ്രോമിസിങ് യങ് വുമൺ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്കാരം ഡാനിയൽ കലൂയ(ജൂഡസ് ആൻഡ് ദി ബ്ലാക് മെസ്സായി) സ്വന്തമാക്കി. യൂൻ യോ ജൂങ്(ചിത്രം: മിനാരി) ആണ് മികച്ച സഹനടി
മികച്ച ആനിമേഷൻ ചിത്രം: സോൾ
മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലര്‍ ( ദി ഫാദർ)
മികച്ച വിദേശ ഭാഷാ ചിത്രം: അനദർ റൗണ്ട് (ഡെൻമാർക്ക്)
മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക് ബോട്ടം
മികച്ച എഡിറ്റിംഗ്: സൗണ്ട് ഒഫ് മെറ്റൽ
ഛായാഗ്രഹണം:എറിക് മെസർഷ്മിറ്റ്(മാൻക്)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്
ഒറിജിനൽ സോംഗ്: ഫൈറ്റ് ഫോർ യു(ജൂദാസ് ആൻഡ് ദ ബ്ലാക്ക് മിസിയ)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം:റ്റു ഡിസ്റ്റന്റ് സ്‌ട്രെയിഞ്ചേഴ്‌സ്
മികച്ച ആനിമേഷൻ ചിത്രം(ഷോർട്ട്): ഈഫ് എനിതിംഗ് ഹാപ്പൻസ് ഐ ലൗ യൂ
മികച്ച ഡോക്യുമെന്ററി(ഷോർട്ട്): കൊളെറ്റ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഓക്ടോപസ് ടീച്ചർ
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ഡോൾബി തിയേറ്ററിലാണ് ചടങ്ങ് ആരംഭിച്ചത്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രത്യേക ഹബ് ഒരുക്കിയിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്ന ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീമഴ തേന്‍മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. കറിയാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെ ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്നു. ജഗതിയുടെ വീട്ടില്‍വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സംവിധായകന്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.
രാജേഷ് കോബ്ര അവതരിപ്പിക്കുന്ന ഉലുവാച്ചി എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് ജഗതി ചെയ്യുന്നത്. കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗലീഫ കൊടിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം കുഞ്ഞു മോഹന്‍ താഹ, എ.വി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
രാജേഷ് കോബ്ര, മാള ബാലകൃഷ്ണന്‍, പി.ജെ. ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മി പ്രിയ, സ്നേഹ അനില്‍, ലക്ഷ്മി അശോകന്‍, സൈഫുദ്ദീന്‍, ഡോ. മായ, സജിപതി, കബീര്‍ദാസ്, ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം, രാജേഷ് പിള്ള, സുരേഷ് പുതുവല്‍, ബദര്‍ കൊല്ലം, ഉണ്ണി സ്വാമി, പുഷ്പ ലതിക, ബേബി സ്നേഹ, ബേബി പാര്‍വതി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.