നടി കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ കാര്യം കങ്കണ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിലവില്‍ ക്വാറന്റീനിലാണ് നടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണിന് ചുറ്റും അസ്വസ്ഥതയുണ്ടായിരുന്നതായി കങ്കണ പറഞ്ഞു. ഹിമാചല്‍ യാത്ര തീരുമാനിച്ചിരിക്കെ ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വൈറസിനെ പേടിക്കരുതെന്നും അങ്ങനെ വന്നാല്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുമെന്നും കങ്കണ പറഞ്ഞു. ഒരുമിച്ച് കൊവിഡിനെ നേരിടാം. ഇത് ചെറിയൊരു പനിയാണെന്നും അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കരുതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
View this post on Instagram
‘കുട്ടി ഇഷാനിയെ കൈയ്യില്‍ എടുത്തു നില്‍ക്കുന്ന, പിങ്ക് സാരി ഉടുത്ത ആന്റിയാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി.) ഇന്നവര്‍ കോവിഡിന് കീഴടങ്ങി. ഏപ്രില്‍ അവസാനത്തില്‍ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ വീട്ടിലേക്ക് വന്ന ഒരാളില്‍ നിന്നാണ് അവര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. ക്ഷണിക്കാന്‍ വന്ന ആള്‍ വീട്ടില്‍ വന്നതിനു രണ്ടു നാള്‍ കഴിഞ്ഞു കോവിഡ് പോസിറ്റീവ് ആയി. അമ്മൂമ്മയ്ക്കും ചില ലക്ഷണങ്ങള്‍ കണ്ടു, ഒടുവില്‍ തിങ്കളാഴ്ച അമ്മൂമ്മയും കോവിഡ് പോസിറ്റീവ് ആയി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ ആക്കിയ അമ്മൂമ്മ ഇന്ന് മരിച്ചു. ഞങ്ങള്‍ക്കാര്‍ക്കും തന്നെ വിശ്വസിക്കാന്‍ ആവുന്നില്ല, ഈ സാഹചര്യം – അമ്മൂമ്മ പോയി എന്നും,’ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗത്തില്‍ നടി അഹാന കുറിച്ച വാക്കുകള്‍ ആണിവ.
അഹാനയുടെ അമ്മ സിന്ധുവിന്റെ അമ്മയുടെ ഇളയ സഹോദരി മോളിയാണ് ഇന്ന് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍.
‘എന്റെ അമ്മയ്ക്ക് അവരുമായി ചേര്‍ന്ന ധാരാളം ഓര്‍മ്മകള്‍ ഉണ്ട്. വളരെ ആക്ടിവ് ആയ ഒരാള്‍. എനിക്കുറപ്പുണ്ട്, ആശുപത്രിയില്‍ അഡ്മിറ്റ് ആവുമ്പോഴും അമ്മൂമ്മ കരുതിയിട്ടുണ്ടാവില്ല അവര്‍ മരിക്കുമെന്ന്. 64 വയസായിരുന്നു, വാക്സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. ഞാനിതു വരെ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു… രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ കോവിഡ് ബാധയുണ്ടായാല്‍ കൂടി അത് വളരെ മൈല്‍ഡ് ആയിരിക്കും എന്നും. എനിക്ക് തെറ്റി. രണ്ടു ഡോസ് വാക്സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്സിന്‍ ചിലര്‍ക്കെല്ലാം ഒരു ഷീല്‍ഡ് ആണ്, ഒരിക്കലും ഒരു ഗ്യാരന്റി അല്ല. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അമ്മൂമ്മ ടെസ്റ്റ് ചെയ്തിരുന്നെങ്കില്‍ എന്നും ഞാനിപ്പോള്‍ ആശിച്ചു പോകുന്നു. ടെസ്റ്റ് ചെയ്യുന്നതില്‍ വന്ന താമസം വൈറസ് ഉള്ളില്‍ പടരാന്‍ കാരണമായിരുന്നിരിക്കാം.
നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവായി ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയൂ
കൃത്യമായി വാക്സിന്‍ എടുത്ത, ഏറെ പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടു. അത് കൊണ്ട്, വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക.
ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഉടനെ ടെസ്റ്റ് ചെയ്യുക. കൃത്യവും സമയനിഷ്ഠവുമായ പ്രതികരണത്തിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ.
വീട്ടിലിരിക്കുക. മറ്റു വീടുകളില്‍ പോകാതിരിക്കുക. അത് അവര്‍ക്കും നിങ്ങള്‍ക്കും നല്ലതല്ല. എല്ലാം പിന്നീടാകാം. അത് കൊണ്ട് ദയവായി ശ്രദ്ധിക്കുക.
മോളി അമ്മൂമ്മേ, റസ്റ്റ് ഇന്‍ പീസ്. അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്റെ ഫേസ്ബുക്കില്‍, ഞാന്‍ എന്ത് കുറിച്ചാലും ഇടുന്ന ഉഷാറായ കമന്റുകള്‍ ഞാന്‍ മിസ്സ് ചെയ്യും. അമ്മൂമ്മയുടെ സഹോദരി, മക്കള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അപ്പൂപ്പന്‍ എല്ലാവരും അമ്മൂമ്മയെ മിസ് ചെയ്യുകയും എല്ലാ ദിവസവും ഓര്‍ക്കുകയും ചെയ്യും. ‘അമ്മൂസേ’ എന്ന വിളി എനിക്ക് ഇപ്പോഴും കേള്‍ക്കാം. ആ ശബ്ദം എന്റെ ഓര്‍മ്മയില്‍ നിന്നും മായാതിരിക്കട്ടെ. ജീവിതത്തിന്റെ മറുകരയില്‍ കാണാം,’ അഹാന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
View this post on Instagram
സാമ്പത്തിക തട്ടിപ്പു കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച് കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസില്‍ പാലക്കാട്ടെ വീട്ടില്‍ നിന്നും ആയിരുന്നു ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
വി.എ ശ്രീകുമാറിന്റെ വാര്‍ത്തക്കുറിപ്പ്:
ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു.
കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.
അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്. ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴില്‍- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രാവിലെ പ്രചരിച്ച വാര്‍ത്തയിലെ അവാസ്തവങ്ങള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഹൃദയതകരാറോടു കൂടിയാണ് മകന്‍ ജനിച്ചതെന്ന് കനിഹ പറയുന്നു. മരണത്തിന്റെ നിന്നും തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കുവെച്ച് നടി കനിഹ ഒരു അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.
ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. പരാജയപ്പെട്ടാല്‍ മരണം ഉറപ്പാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി നടി ഓര്‍ക്കുന്നു.
‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഞാന്‍ ആര്‍ത്തുകരഞ്ഞു. പ്രസവിച്ച് മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ. കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റിയിരുന്നു. മകനെ കാണാന്‍ ഞാന്‍ വാശി പിടിച്ചു. ശരീരം തുന്നിക്കെട്ടിയ വേദനകളെല്ലാം മറന്ന് മകനെ പോയി കണ്ടു.
ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണ്,’ കനിഹ പറഞ്ഞു.
ഈ കാലഘട്ടത്തിലെ ദാമ്പത്യബന്ധങ്ങളുടെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം ‘ഡിവോര്‍സ് ബോക്‌സ്’ ശ്രദ്ധേയമാകുന്നു. കുടുംബ ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് പങ്കാളിയെ പരസ്പരം മനസിലാക്കുന്നതും ഈഗോ ഇല്ലാതെ ഒരുമിച്ച് മുമ്പോട്ട് പോവുക എന്നതും. നിസാരമായ ഈഗോ കാരണം പരസ്പര ധാരണയില്‍ വേര്‍പിരിയലിന് തയ്യാറെടുക്കുന്ന ആനി-ജെറി ദമ്പതികളുടെ കഥയാണ് ഡിവോഴ്‌സ് ബോക്‌സ് പറയുന്നത്.
പൂര്‍ണമായും യുഎസില്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരും അമേരിക്കന്‍ മലയാളികളാണ്. ഡിവോഴ്‌സിന് മുമ്പ് ആനിയെ കാണാന്‍ ജെറി യാത്ര തിരിക്കുന്നത് മുതലാണ് കഥയുടെ ആരംഭം. നമ്മുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ നാം കണ്ടിട്ടുള്ള, അല്ലെങ്കില്‍ പറഞ്ഞ് കേട്ടിട്ടുള്ള ദമ്പതികളുടെ പ്രശ്‌നങ്ങളും അതിനെ സോള്‍വ് ചെയ്യാന്‍ നോക്കുന്ന കൂട്ടുകാരെയും ഒക്കെ വളരെ വ്യക്തമായി കാണിച്ച് വളരെ റിയലിസ്റ്റിക് ആയുള്ള മേക്കിംഗ് തന്നെ ആണ് ഡിവോഴ്സ് ബോക്സിന്റെ പ്രത്യേകത.
തുടക്കത്തില്‍ കുടുംബകഥയെന്ന് തോന്നിപ്പിച്ച്, എന്നാല്‍ പിന്നീട് ത്രില്ലര്‍ മൂഡിലേക്കുള്ള മാറ്റമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ക്ലൈമാക്‌സ് കൂടിയായപ്പോള്‍ ഡിവോഴ്സ് ബോക്‌സ് ഒരു നല്ല കാഴ്ചാനുനുഭവം തന്നെയായി മാറുന്നുണ്ട്. ‘ഓണ്‍ലൈന്‍ ഭജന’ എന്ന ഹ്യൂമര്‍ ചിത്രത്തിന് ശേഷം അനീഷ് കുമാര്‍ ‘മുത്താരംകുന്ന് മീഡിയ’യുടെ ബാനറില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് ഡിവോഴ്‌സ് ബോക്‌സ്.
ചിത്രസംയോജകന്‍ കൂടിയായ സംവിധായകന്‍ അനീഷ്‌കുമാറിന് ത്രില്ലര്‍ മൂഡിലേക് പ്രേക്ഷകരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നത് ക്യാമറയിലൂടെ യുഎസിന്റെ മറ്റൊരു മുഖം നമുക്ക് കാണിച്ച് തന്ന വികാസ് രവീന്ദ്രന്‍ ആണ്.
ഒപ്പം ഡ്രോണ്‍ ക്യാമറ ചലിപ്പിച്ച പ്രേം, കിരണ്‍ നായര്‍ എന്നിവരും ചേര്‍ന്ന് ലോക്കേഷന്റെ സൗന്ദര്യത്തെ വളരെ മികച്ച രീതിയില്‍ നമുക്ക് മുമ്പില്‍ എത്തിച്ചിരിക്കുന്നു. ആനി-ജെറി ദമ്പതിമാരായി എത്തിയ ഗായത്രി നാരായണന്‍, കിരണ്‍ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. മജീഷ് കുമാര്‍ ആണ് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. മനുവായി ചെറിയ വേഷത്തിലും മജീഷ് കുമാര്‍ എത്തുന്നുണ്ട്.
മീററ്റ്: രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ജനങ്ങള്‍ക്ക് സഹായവുമായി ബോളിവുഡ് താരം സോനു സൂദ് രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളില്‍ സഹായവുമായി അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും എത്താറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അഭ്യർഥന കണ്ട് സഹായമെത്തിച്ചിരിക്കുകയാണ് സോനു.
മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ അമ്മായിക്ക് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്നായിരുന്നു റെയ്ന ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സോനു വിവരങ്ങൾ തിരക്കുകയും സജ്ജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു.
10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തും ഭായ് എന്ന് സോനു ട്വിറ്ററിലൂടെ തന്നെ മറുപടി നൽകി. തുടര്‍ന്ന് ഓക്സിജന്‍ ലഭ്യമായെന്ന റെയ്നയുടെ ട്വീറ്റുമെത്തി.
ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
തമിഴ് ഹാസ്യരംഗത്ത് സജീവമായിരുന്ന സഹോദരൻ സെൽവരാജിനൊപ്പമാണ് പാണ്ഡു സിനിമാ ലോകത്തെത്തിയത്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് പെയിന്റ് തൊഴിലാളിയായ അദ്ദേഹം എഐഎഡിഎംകെ പാർട്ടിയുടെ പതാക രൂപകൽപന ചെയ്തവരിൽ ഒരാളായിരുന്നു.
1970ൽ സിനിമാ ലോകത്ത് ഹാസ്യം അവതരിപ്പിച്ച് തുടങ്ങിയ പാണ്ഡു, എംജിആർ, ശിവജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. ‘കാതൽ കൊട്ടൈ’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. വിജയിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ‘ഗില്ലി’, ‘ഗോകുലകത്തിൽ സീത’, ‘കാലമെല്ലാം കാതൽ വാഴ്ക’ , ‘മന്നവാ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നേരത്തെ കൊവിഡ് ബാധിച്ച് തമിഴ് സംവിധായകൻ താമിര, ഛായാഗ്രാഹകൻ കെ.വി. ആനന്ദ് എന്നിവരും മരിച്ചിരുന്നു.
ഒരു നിർമ്മാതാവ് എന്ന നിലയിലും ഒരുപിടി സിനിമകൾ സൃഷ്ടിച്ച ഒരാളാണ് മോഹൻലാൽ. എന്നാൽ പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമ്മിച്ച പല സിനിമകളും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി എന്ന ആശയം കൈവിട്ടു. നിർമ്മിച്ച ചിത്രങ്ങൾ പരാജയപ്പെട്ടത് കൊണ്ട് ഒരുപാട് സാമ്പത്തിക നഷ്ടം മോഹൻലാലിന് ഉണ്ടായി എന്ന് പറയുകയാണ് നടൻ ശ്രീനിവാസൻ.
ശ്രീനിവാസൻ മോഹൻലാലിൻറെ ആ സമയത്തെ അവസ്ഥയെ പറ്റി പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു സമയത്ത് ഹിമാലയത്തിൽ സന്യസിക്കാൻ പോകാൻ പോലും അദ്ദേഹം തീരുമാനിച്ചതായി ശ്രീനിവാസൻ ഇന്റർവ്യൂയിൽ പറയുന്നു.വാനപ്രസ്തം പോലെയുള്ള സിനിമകൾ കൊണ്ട് അദ്ദേഹത്തിന് അവാർഡുകൾ കിട്ടിയിരുനെങ്കിലും ലക്ഷകണക്കിന് രൂപയാണ് നഷ്ടം വന്നതെന്ന് അദ്ദേഹം പറയുന്നു.
ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ..
മോഹൻലാൽ നിർമാതാവായത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നെനിക്കറിയില്ല. പണം നഷ്ടപ്പെട്ടു ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം ഒരു ഫിലോസഫറേ പോലെയായിരുന്നു. കാരണം പണം കുറെ പോകുമ്പോൾ ജീവിതം അര്ഥമില്ലാത്തതാണ്., എന്താണ് എല്ലാത്തിന്റെയും അർഥം എന്ന് തുടങ്ങുന്ന ഫിലോസഫി പലർക്കും വരാൻ സാധ്യതയുണ്ട്.ഒരു തവണ കുറെ ലക്ഷങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ആലപ്പുഴ ഒരു ഹോട്ടൽ റൂമിൽ വച്ചു ഞാൻ ലാലിനെ കണ്ടു. വളരെ വിഷാദമുഖനായി ആണ് ലാലിനെ കണ്ടത്. അങ്ങനൊന്നും ലാലിനെ കാണാറേ ഇല്ലാത്തതാണ്. ഞാൻ ചോദിച്ചു ലാലിന് എന്താ പ്രശ്നം..? അയാൾ പറഞ്ഞു അത് സന്ധ്യ ആയതു കൊണ്ടാണ്.. സന്ധ്യ ആകുമ്പോൾ ഭയങ്കര വേദനയാണ് . ഈ അസ്തമയ സൂര്യൻ കടലിൽ മുങ്ങാൻ പോകുമ്പോൾ നമ്മുടെ നെഞ്ചിലും വേദനയും ഒക്കെ വരും ഞാൻ ചോദിച്ചു എപ്പോൾ മുതലാണ് ഇത് തുടങ്ങിയത്. ലാൽ പറഞ്ഞു കുറച്ചു നാളായി ഞാനിങ്ങനെയാണ് സന്ധ്യയാകുമ്പോൾ.
പിന്നിട് ഒരിക്കൽ കണ്ടപ്പോൾ ലാൽ പറഞ്ഞു, എന്താണടോ ഈ സിനിമ.. അതിലൊന്നും ഒരു കാര്യമില്ല.. ഞാൻ ഒരു പരിപാടി ആലോചിക്കുകയാണ്. താനും കൂടിയാൽ എനിക്ക് സന്തോഷമാകും. ഇവിടന്നു ഹിമാലയം വരെ ഒരു യാത്ര പോകുകയാണ്. സന്യാസമാണോ.? ഞാൻ ചോദിച്ചു. ലാൽ പറഞ്ഞു അങ്ങനൊന്നും പറയണ്ട.. നമ്മൾ കൈയിൽ കാശൊന്നും കരുതാതെ ആണ് ഹിമാലയത്തിലേക്ക് പോകുന്നത്. വിശക്കുമ്പോൾ അടുത്ത് കാണുന്ന സ്ഥലത്ത് എന്തെങ്കിലും ജോലി ചെയ്തു കാശിനു പകരം ഭക്ഷണം കഴിക്കാം.. അങ്ങനെ ഹിമാലയം വരെ പോകാം കൈയിലെ പൈസ എല്ലാം പോയി പൊളിഞ്ഞു പാളീസായി നിൽക്കുന്ന ഒരാളുടെ ചിന്തകളായിരുന്നു അത്…..
ജയന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് പകരം മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായിരുന്നു സ്ഫോടനം.
1981ല് റിലീസ് ചെയ്ത പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത സിനിമയില്‍ തങ്കപ്പന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ജയന് വേണ്ടി എഴുതിവച്ച റോളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അതേസമയം ആ ചിത്രത്തിലേക്ക് മമ്മൂട്ടി ആ എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോട് ഒരിക്കല്‍ മനസ് തുറന്നിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
സ്ഫോടനം എന്ന വലിയ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഹീറോ ആയിട്ട് ജയന് ചേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ വച്ചായിരുന്നു ആ സിനിമ ഉണ്ടാക്കിയത്.
അന്നത്തെ അദ്ദേഹത്തിന്റെ വീരകൃത്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള സിനിമ. അന്ന് ജയന് ചേട്ടന് ചെയ്യുന്നതിനെല്ലാം കൈയടിയാണ്.
അങ്ങനെ ഷൂട്ടിംഗിനായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. അവിടെയേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുളളൂ.
അങ്ങനെ മദ്രാസിലെത്തി നായികയും നിര്‍മാതാവുമായ ഷീലാമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് ഒകെ തീരുമാനിച്ചു. ഷൂട്ടിംഗ് ഡേറ്റ് അടുത്ത സമയത്താണ് ജയന് ചേട്ടന് മരിക്കുന്നത്.
കോളിളക്കം കഴിഞ്ഞ് അദ്ദേഹത്തിന്റേതായി വരേണ്ട പടം ഇതായിരുന്നു. ഇനി എന്ത് ചെയ്യും, ആരെ വച്ച് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു ഞങ്ങള്‍.
കാരണം ഉദയ സ്റ്റുഡിയോയ്ക്കകത്ത് മൊത്തം സെറ്റിട്ടിരിക്കുകയായിരുന്നു. ഇനി എപ്പോ ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ആലോചിച്ചു.
അപ്പോ ബാബു സാറാണ് പറഞ്ഞത് മേളയില്‍ അഭിനയിച്ചൊരു ആളുണ്ടല്ലോ എന്ന്. എറണാകുളത്തുകാരനാണ്, അഡ്വേക്കേറ്റാണ്.
കുഴപ്പമില്ലാന്ന് തോന്നുന്നു. ഉടനെ പി.ജി. വിശ്വംഭരന് സാര്‍ പറഞ്ഞു പുളളിയെ വിളിക്ക്, ആളെ കാണട്ടെ എന്ന് പറഞ്ഞു.
അന്ന് മമ്മൂട്ടി അത്ര സെലിബ്രിറ്റിയായിട്ടില്ല. കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ഹീറോയിസമുളള പടങ്ങളില്‍ വന്നിരുന്നില്ല.
മമ്മൂക്കയുടെ കട്ട ഹീറോയിസം സ്ഫോടനം എന്ന ചിത്രത്തിലാണ് വരുന്നത്. കാരണം ജയന് ചേട്ടന് വന്നു ചെയ്യുന്ന വേഷമാണ് ഇദ്ദേഹം ചെയ്യുന്നത്. അത് ചെയ്തു.
ജയന് ചേട്ടനെ പോലെ ഞങ്ങള്‍ ഉദ്ദേശിച്ച രൂപമല്ലായിരുന്നു മമ്മൂക്കയുടേത്. എന്നാലും അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ലയിച്ചുചേര്‍ന്നു.
എല്ലാവര്‍ക്കുമൊരു ഇഷ്ടമുളള താരമായിരുന്നു ജയന് ചേട്ടന്. പിന്നെ ഇത് ഉള്‍ക്കൊണ്ടല്ലെ പറ്റൂളളൂ എന്ന രീതിയില്‍ എല്ലാവരും അങ്ങ് ഉള്‍ക്കൊണ്ടു.
നായകന് മാറിയപ്പോ സിനിമ വിജയിക്കുമോ എന്ന കാര്യത്തില്‍ കണ്ഫ്യൂഷന് ഒന്നും ഉണ്ടായിരുന്നില്ല. പുളളി ചെയ്യുമെന്ന് അറിയാം.
ഷൂട്ട് ചെയ്ത മമ്മൂക്കയുടെ രംഗങ്ങള്‍ കണ്ടപ്പോഴെല്ലാം വലിയ പ്രശ്നങ്ങളില്ലെന്ന് എല്ലാവര്‍ക്കും തോന്നി. അങ്ങനെ ആ സിനിമ പൂര്‍ത്തികരിക്കുകയാണ് ചെയ്തത്-ചന്ദ്രന് പനങ്ങോട് പറഞ്ഞു.
ചിത്രം സിനിമയിൽ ബാലതാരമായി അഭിനയിച്ച നടൻ ശരൺ (40) കുഴഞ്ഞ് വീണു മരിച്ചു.
കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
പ്രിയദർശൻ- മോഹൻലാല്‍ സൂപ്പർ ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട്.
സിനിമ- സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.