മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2 ഒടിടി റിലീസായി എത്തും. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പുതുവത്സര ദിനത്തിൽ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.
ചിത്രത്തിന്റെ ആഗോള പ്രീമിയർ ഞങ്ങളിലൂടെ എന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിക്കുകയും ചെയ്തു. ആരാധകർ തീയ്യേറ്ററിലെത്തി കാണാമെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയായിരുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ എത്തുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനത്തോടൊപ്പം മോഹൻലാലും ആമസോൺ പ്രൈം വീഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 ചിത്രത്തിൽ ആദ്യഭാഗത്തിലെ താരങ്ങളോടൊപ്പം മുരളി ഗോപി, സായ്കുമാർ തുടങ്ങിയവർ കൂടി എത്തും. ദൃശ്യത്തിലെ താരങ്ങളായ മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ, എന്നിവരെല്ലാം ദൃശ്യം2വിലും ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്.
‘ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലർ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്ത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം – ദൃശ്യം 2 സ്‌നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.’ ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകളിങ്ങനെ.
മലയാളത്തിന്റെ മെഗാതരം മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള താല്‍പര്യം തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു. മറുനാടന്‍ മലയാളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു മനസ് തുറന്നത്.
മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്‌ഐക്കാരനായിരുന്നു. അത് തുടര്‍ന്ന് പോകുന്നു. പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ്. നമ്മള്‍ പിണറായി വിജയനെ വിമര്‍ശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല എന്നാണ് ജോയ് മാത്യു പറഞ്ഞത്. താന്‍ തിരക്കഥയെഴുതിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പിണറായിയെ പ്രശംസിക്കുന്ന രംഗം തിരുത്താന്‍ ശ്രമിച്ചപ്പോള്‍ മമ്മൂട്ടി തടഞ്ഞുവെന്നും ജോയ് മാത്യു പറയുന്നു.
‘ഞാന്‍ തിരക്കഥ എഴുതിയ അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. കഥയില്‍ സദാചാരത്തിന്റെ പേരില്‍ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തില്‍ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, ‘വേണ്ടിവന്നാല്‍ ഞാന്‍ വിജയേട്ടനെ വിളിക്കുമെന്ന്’ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. തിയ്യറ്ററില്‍ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാല്‍ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്.’
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഈ സംഭാഷണം ഞാന്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയില്‍ പറയുന്നത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ആ സംഭാഷണം ശരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞതായി ജോയ് മാത്യു പറയുന്നു.
കഠിനമായ സ്‌നേഹമുള്ള ആളാണ് മമ്മൂട്ടി. നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാല്‍ മമ്മൂട്ടി അപ്പോള്‍ തന്നെ വിളിക്കും. കൊറോണ സമയത്ത് സഹായം എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹമെന്നെ വിളിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയം പറയില്ല. പക്ഷെ നമ്മള്‍ പറയുന്നതൊക്കെ കേള്‍ക്കും. വളരെ കൂളായ വ്യക്തിയാണ് അദ്ദേഹമെന്നും ജോയ് മാത്യു പറഞ്ഞു.
ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് നോക്കി നില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്നുമായിരുന്നു മീനു പറഞ്ഞിരുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും
പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കാനും പോലീസ് ശ്രമിക്കുന്നുണ്ടെന്നും മീനു ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് നടന്നിരിക്കുകയാണ് ഇപ്പോള്‍. ഫ്‌ളാറ്റി ലെ അന്തേവാസിയായ വീട്ടമ്മയാണ് മീനു മുനീറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നുമാണ് ഇവര്‍ പറയുന്നത്. ഈ വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നടി തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഫ്‌ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍, ബില്‍ഡര്‍ ഓഫിസ് മുറി നിര്‍മിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. സംഭവത്തില്‍ സിനിമ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മീനുവിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിര്‍ വിഭാഗത്തിന്റെ പരാതിയില്‍ താരത്തിനെതിരെയും കേസെടുത്തു. ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫഌറ്റില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി മീനു കുര്യന്‍ എന്ന മിനു മുനീറിന്റെ പരാതിയില്‍ ഫളാറ്റിന്റെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തില്‍ പുരുഷന്റെ അടിയേറ്റ് നടി നിലത്തു വീഴുന്നുണ്ട്. ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ അനധികൃതമായി ഓഫിസ് മുറി നിര്‍മിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മീനുവിന്റെ പരാതി.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വീഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചു. ഇതില്‍ സുമിത മാത്യുവിനെ നടി പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാല്‍ ഈ സമയം പോലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ഇവരെ പിടിച്ചുമാറ്റാനായില്ല. ഓഫിസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്നും പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചതാണെന്നും ഫ്‌ളാറ്റ് ജീവനക്കാര്‍ പറയുന്നു. ഫഌറ്റില്‍ സിനിമാ ചിത്രീകരണം നടത്താന്‍ അനുമതി തേടിയപ്പോള്‍ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മീനുവിനെതിരെ സുമിതയും കൂട്ടരും പരാതിയില്‍ പറയുന്നു. ഇരുകൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട മീനു ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കോവിഡിനെ പ്രതിസന്ധിയിലായ സിനിമാമേഖല പുനരുജ്ജീവിപ്പിക്കണമെന്ന് ഉണ്ണി മുകുന്ദന്‍. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിക്കണമെന്നും തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും താരം ഫെയ്സ്ബുക്കില്‍ പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
”സിനിമയും ഒരു തൊഴിലാണ്
കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാല്‍ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂര്‍വ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങള്‍ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ സാധിക്കാനാത്തതിനാല്‍ കൊറോണയ്ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചതുള്‍പ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.
സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തീയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്. തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു”.
വീട്ടുജോലിക്കാരൻ വളർത്തുനായയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി ബോളിവുഡ് നടി അയേഷ ജുൽക മൃഗസംരക്ഷണ പ്രവർത്തകയും സൊസൈറ്റി ഫോർ ആനിമൽ സേഫ്റ്റിയുടെ വൈസ് പ്രസിഡന്റും കൂടിയാണ് നടി. ലോണാവാലയിലെ തെരുവിൽ നിന്നാണ് അയേഷ നായയെ എടുത്തു വളർത്തിയത്. റോക്കി എന്നായിരുന്നു പേര്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നായ ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നതെന്നും മുങ്ങി മരിക്കാനുള്ള സാധ്യതകൾ കുറവാണെന്നും കണ്ടെത്തിയിരുന്നു. ലോണാവാല പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ കുറ്റപത്രം തയ്യാക്കി. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ വിചാരണ നീണ്ടു പോവുകയാണെന്ന് ജുൽക പറയുന്നു. ഇക്കാര്യം അന്വേഷിച്ച് ഫോറൻസിക് വകുപ്പിനെ സമീപിച്ചപ്പോൾ മനുഷ്യരുടെ കേസുകൾ ബാക്കിയുണ്ടെന്നും അതുകഴിഞ്ഞിട്ട് മതി ഇതെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. എന്നാൽ, ഫോറൻസിക് വകുപ്പ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മലയാളകര കണ്ട എക്കാലത്തെയും മികച്ച കംപ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ. വില്ലന്റെ വേഷത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് സിനിമ ലോകം വരെ കീഴടക്കിയ നടൻ. ഏത് കഥാപാത്രം വേണമെങ്കിൽ പുഷ്പം പോലെ ചെയ്യാൻ കഴിവുള്ള നടനാണ് ലാലേട്ടൻ. എന്നാൽ മലയാള മാത്രമല്ല തമിഴ് അടക്കം നിരവധി അന്യഭാക്ഷകളിൽ താരം അരങേറിട്ടുണ്ട്. ഒരു നടൻ മാത്രമല്ല നിർമതവ്, ഗായികൻ തുടങ്ങി നിരവധി മേഖലയിൽ കഴിവുള്ള ഒരു മനുഷ്യൻ.
മോഹൻലാൽ ആദ്യമായി സംവിധായകൻ്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്.എന്നാൽ വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം ഒരു സിനിമക്ക് വേണ്ടി കഥയെഴുതിയിട്ടുണ്ട്.സ്വപ്നമാളിക എന്നാണ് ആ ചിത്രത്തിൻ്റെ പേര്.കരിമ്പില്‍ ഫിലിംസിൻ്റെ ബാനറിൽ മോഹൻദാസ് നിര്‍മ്മിച്ച ചിത്രം കെ.എ ദേവരാജനാണ് സംവിധാനം ചെയ്തത്.മലയാള മനോരമ ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ലാലിൻ്റെ തർപ്പണം എന്ന കഥയാണ് സ്വപ്നമാളികയായത്.
ലാലിൻ്റെ കഥയെ തിരക്കഥ രൂപത്തിലേക്ക് മാറ്റിയത് സുരേഷ് ബാബുവാണ്.മോഹൻലാല്‍ നായകനായ ഈ ചിത്രത്തില്‍ ഇസ്റയേൽ നടിയായ ഐറിൻ നായികയായി.ഇവരെ കൂടാതെ ഇന്നസെൻ്റ്, ബാബു നമ്പൂതിരി, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, സാജു കൊടിയൻ, അഭിലാഷ്, സുകുമാരി, ഊർമ്മിള ഉണ്ണി, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങി നിരവധി നടീനടന്മാര്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അപർണ്ണയുടെ വരികൾക്ക് ജയ് കിഷന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകൾ അന്ന് റിലീസ് ആയിരുന്നു.വാരണാസിയിൽ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം,നിർമ്മാതാവിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിന്നീട് മുടങ്ങി.കുറച്ച് നാളുകർക്ക് ശേഷം ഒറ്റപ്പാലത്ത് വച്ച് ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂളും പൂർത്തിയാക്കി.നിർമ്മാതാവിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തിരക്കഥയിൽ ചില വലിയ മാറ്റങ്ങൾ വരുത്തിയാണ് ഒറ്റപ്പാലത്തെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്.
അപ്പു നായർ എന്ന ഡോക്ടർ തൻ്റെ അച്ഛൻ്റെ അസ്ഥി ഒഴുകുന്നതിനായി വാരണാസിയിൽ വരുമ്പോൾ അവിടെ വച്ച് തൻ്റെ ഭർത്താവിൻ്റെ ചടങ്ങുകൾ ചെയ്യാൻ വരുന്ന ഡോക്ടറായ രാധ കാർമെൽ എന്ന വിദേശ സ്ത്രീയെ പരിചയപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിൻ്റെ കഥ.ഏറെ പ്രതീക്ഷകളുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ നായകനും തിരക്കഥകൃത്തും സംവിധായകനും തമ്മിൽ ഒറ്റപ്പാലത്തെ ഷെഡ്യൂളിന് ശേഷമുണ്ടായ അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിൽ ഇപ്പോഴും കുരുക്കില്‍പ്പെട്ടു കിടക്കുകയാണ്.
മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രം എന്ന പേരിലാണ് സ്വപ്നമാളിക എന്ന ‘ഡ്രീം പ്രൊജക്റ്റ്’ 2007 ൽ തുടങ്ങിയത്.2008-ല്‍ പുറത്തുവരും എന്നായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ സിനിമ ഇതുവരെയും റിലീസ് ആയിട്ടില്ല.ചിത്രത്തിൻ്റെ ട്രെയിലറും, വാർത്തകളും യൂറ്റുബിൽ ലഭ്യമാണ്.ട്രെയിലറിൽ മോഹൻലാലിന് വേണ്ടി മറ്റാരേ ആണ് ശബ്ദം നൽകിയിരിക്കുന്നത്.തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിൻ്റെ പേരിൽ മോഹന്‍ലാലും സുരേഷ്‌ബാബുവും സംവിധായകൻ ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നു എന്നൊക്കെ 2008ൽ ചിത്രത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു.
2008ൽ ആരാധകർ ഏറെ കാത്തിരുന്ന ഒരു സിനിമയാണ് സ്വപ്നമാളിക. ഈ കുറിപ്പ് പങ്കുവെച്ചത് അനന്തൻ വിജയനാണ്. വെളിച്ചം കാണാതെ പോയ സിനിമ എന്ന ക്യാപ്ഷൻ നൽകിയാണ് അനന്തൻ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആരാധകാർക്ക് ഇടയിലുള്ള ഒരു ചോദ്യമാണ് എന്തുകൊണ്ട് സിനിമ പൂർത്തീകരിച്ചിട്ടും ഇതുവരെ ബിഗ്‌സ്‌ക്രീനിലേക്ക് വരാത്തത് എന്നാണ്.
കോവിഡിനെ അതിജീവിച്ച് സിനിമ സംവിധായകനും തിരക്കഥാകൃത്തും ഇടത് സഹയാത്രികനുമായ എം.എ.നിഷാദ്. തന്റെ ശരീരത്തിൽ വെെറസ് സംഹാര താണ്ഡവമാടിയതിന്റെ ഓർമകൾ വളരെ വെെകാരികമായ കുറിപ്പിലൂടെ പങ്കുവയ്‌ക്കുകയാണ് അദ്ദേഹം. ഇത് തന്റെ രണ്ടാം ജന്മമാണെന്നാണ് നിഷാദ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നെന്നും ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയെന്നും നിഷാദ്. ഈ കാലയളവിൽ സുഹൃദ്‌ബന്ധങ്ങൾ തനിക്ക് നൽകിയ കരുത്തിനെ കുറിച്ചും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഭിച്ച ചികിത്സയെ കുറിച്ചും നിഷാദ് വിശദമായി കുറിച്ചിരിക്കുന്നു.
എം.എ.നിഷാദിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്, പൂർണരൂപം
രണ്ടാം ജന്മം….
എങ്ങനെയെഴുതണമെന്ന് എനിക്കറിയില്ല…എവിടെ തുടങ്ങണമെന്നും…
പക്ഷെ,ജീവിതത്തിലെ, ഒരു നിർണ്ണായകഘട്ടം, അത് കടന്ന് വന്ന വഴി, നിങ്ങൾ സുഹൃത്തുക്കളെ അറിയിക്കണമെന്നുളളത് എന്റെ കടമയാണെന്ന്, ഞാൻ വിശ്വസിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി, കൂടുതൽ സമയവും,ഞാൻ പുനലൂരിലായിരുന്നു. വിശ്രമമില്ലാത്ത നാളുകളിൽ എപ്പോഴോ കോവിഡ് എന്ന വില്ലൻ,എന്നെയും ആക്രമിച്ചു. മാധ്യമ സുഹൃത്തായ ന്യൂസ് 18 ലെ മനോജ് വൺമളയിൽ നിന്നാണ്, എനിക്കും രാജേഷ് ചാലിയക്കരക്കും,കോവിഡ് പിടിപെട്ടത്.
പുനലൂർ താലൂക്ക് ആശുപത്രിയിലെ,സൂപ്രണ്ട് ഡോ.ഷഹർഷാ,ഞങ്ങളോട് ഹോം ക്വാറന്റെെനിൽ പോകാൻ നിർദേശിച്ചു. അതനുസരിച്ച് എന്റെ പുനലൂരിലെ വീട്ടിൽ, ഞങ്ങൾ ക്വാറന്റെെനിൽ പ്രവേശിച്ചു..,
സുഹൃത്തുക്കളും, പാർട്ടി സഖാക്കളും, എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു.., ഏഴാം തിയതി, പോസിറ്റീവായ എനിക്ക് തുടക്കത്തിൽ വലിയ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ല. ഇടക്കിടക്ക് വരുന്ന പനി അലോസരപ്പെടുത്തിയിരുന്നു.
മൂന്ന് നാല് ദിവസത്തിനുള്ളിൽ മണവും രുചിയും, പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. എനിക്ക് അസുഖം വന്നാൽ, ലോകത്തിന്റെ ഏത് കോണിൽ നിന്നാണെങ്കിലും ഞാൻ വിളിക്കുന്നത് ഞങ്ങളുടെ കുടുംബത്തിന്റെ സ്വന്തം ഡോക്ടറായ പി.കെ.നസീറുദ്ദീനെയാണ്. എന്റെ ഉമ്മയുടെ സഹോദരി ഭർത്താവായ അദ്ദേഹം, ഞങ്ങൾക്കെല്ലാവർക്കും എന്നും ഒരാശ്വാസമാണ്. പ്രത്യേകിച്ച് എനിക്ക്. അദ്ദേഹത്തിന്റെ സ്വരം കേട്ടാൽ തന്നെ എന്റെ അസുഖം പകുതി മാറും, അതൊരു വിശ്വാസമാണ്…അത്രക്ക് കൈപുണ്യമാണദ്ദേഹത്തിന്.
അദ്ദേഹം കുറിച്ച് തന്ന മരുന്നുകൾ ചെറുതല്ലാത്ത ആശ്വാസം നൽകിയിരുന്നു. അതോടൊപ്പം പ്രിയ സുഹൃത്തും ജ്യേഷ്ഠ സഹോദരനെപോലെ ഞാൻ സ്നേഹിക്കുന്ന ചെറിയാൻ കല്പകവാടിയും എന്നും ഫോണിൽ വിളിച്ച് അന്വഷിച്ചുകൊണ്ടിരുന്നു. മസ്ക്കറ്റിൽ നിന്നും അനുജൻ ഷാലു നാട്ടിൽ വന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. അവനോടും,എന്റെ ഉമ്മയുടെ സഹോദരൻ അഡ്വ.ഷാഫിയോടും, കസിൻ നിയാസിനോടും,അടുത്ത സുഹൃത്തുക്കളായ,മനോജ്, എബി മാമ്മൻ,ഗംഗ വിനോദ്, അരുൺ.എസ്,നിമ്മി ആർ.ദാസ് അങ്ങനെ കുറച്ച് പേരോട് മാത്രമേ വിവരമറിയിച്ചുളളൂ.
കോവിഡ് രോഗം ബാധിച്ചത്, ഒരു വ്യാപക പ്രചരണമായി മാറാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. കോവിഡ് ബാധിച്ച അഞ്ചാം നാൾ മുതൽ എന്റെ ആരോഗ്യം വഷളായി തുടങ്ങി. വൈറസ് എന്റെ ശരീരത്തിൽ അതിന്റെ സംഹാര താണ്ഡവമാടി തുടങ്ങി.
അത് മനസ്സിലായത്, ചുമച്ചപ്പോൾ കണ്ട രക്ത കറകളിലാണ്. ഉടൻ തന്നെ ഞാൻ ഡോ ഷഹർഷായെ വിളിച്ചു. അദ്ദേഹം ആംബുലൻസ് തയ്യാറാക്കി. ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ വിവരം അറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ചു. എന്ത് സഹായത്തിനും കൂടെയുണ്ട് എന്ന കരുതൽ നിറഞ്ഞ ഉറപ്പും നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സെക്രട്ടറി പ്രഭാവർമ്മ സാർ നിർദ്ദേശിച്ചു. പ്രഭാവർമ്മ സാർ, അങ്ങയോടുളള നന്ദി ഞാൻ എങ്ങനെ പ്രകടിപ്പിക്കും! സ്വകാര്യ ആശുപത്രിയിൽ പോകാനിരുന്ന എന്നെ ‘തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതി’ എന്നുളളത് വർമ്മ സാറിന്റെ തീരുമാനമായിരുന്നൂ.
ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകംപിള്ളി സുരേന്ദ്രൻ വിവരം അറിഞ്ഞ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഷർമ്മിദിനെ ബന്ധപ്പെട്ടു. എനിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്നും നിർദ്ദേശിച്ചു. ഡോ ഷർമ്മിദ് എന്റെ ബന്ധുവാണ്. അദ്ദേഹം എന്നെ അഡ്മിറ്റ് ചെയ്യാനുളള എല്ലാ നടപടികളും ചെയ്തു.
പുനലൂരിൽ നിന്നും ഉണ്ണി എന്ന സഹോദരൻ എന്നെയും കൊണ്ട് ആംബുലൻസുമായി തിരുവനന്തപുരത്തേക്ക്..,ജീവിതത്തിലാദ്യത്തെ ആംബുലൻസ് യാത്ര. മെഡിക്കൽ കോളജിൽ അഡ്മിറ്റായ ശേഷവും പനിയും,ക്ഷീണവും വിട്ടു മാറിയില്ല.
പതിനാറാം തിയതി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. കേരളം ചുവപ്പണിഞ്ഞതിന്റെ സന്തോഷം.., പുനലൂർ നിലനിർത്തിയതിന്റെ സന്തോഷം..,
പതിനാറിന് രാത്രിയിൽ എനിക്ക് ശ്വാസം മുട്ട് തുടങ്ങി ! അന്ന് രാത്രി ഓക്‌സിജന്റെ സഹായത്തോടെയാണ് ഞാൻ ഉറങ്ങിയത്. പിറ്റേന്ന് രാവിലെ സ്‌കാനിങ്ങിന് വിധേയനായി. ശ്വാസകോശത്തെ പതുക്കെ വൈറസ് ബാധിച്ചിരിക്കുന്നു! ഓക്‌സിജൻ ലെവൽ താഴുന്നു! ഉടൻതന്നെ, തീവ്ര പരിചരണ വിഭാഗത്തിലേക്ക് (ICU) എന്നെ മാറ്റാൻ തീരുമാനിച്ചു.
ഉമ്മയും വാപ്പയും അറിയണ്ട എന്നാണ് ഞാൻ ആഗ്രഹിച്ചത്. അവർ വിഷമിക്കുമല്ലോ, പക്ഷെ എന്റെ ഉമ്മ ഇതിനോടകം അറിഞ്ഞിരുന്നു. ഉമ്മയോടും, എന്റെ ഭാര്യ ഫസീനയോടും ഒരുപാട് നേരം സംസാരിച്ചു. ഉമ്മ നൽകിയ ധൈര്യം ചെറുതല്ലായിരുന്നു.
ഐസുവിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവായെന്ന ആശ്വാസകരമായ വാർത്ത കേൾക്കാൻ പറ്റിയത് ചെറുതല്ലാത്ത സന്തോഷം നൽകിയെങ്കിലും എന്റെ ശരീരത്തിൽ നല്ല പ്രഹരം ഏൽപ്പിച്ചിട്ട് തന്നെയാണ് വൈറസ് പോയത്.
ജീവിതത്തിൽ ഇന്നുവരെ ആശുപത്രി കിടക്കയിൽ കിടന്നിട്ടില്ലാത്ത ഞാൻ അങ്ങനെ ഐസിയുവിലേക്ക്.., തിരുവനന്തപുരം മെഡിക്കൽ കോളജിലെ Ultra Modern Covid Speciality I C U..,അവിടെയാണ് എന്നെ പ്രവേശിപ്പിച്ചത്.
മൂന്ന് ദിവസം വെന്റിലേറ്ററിൽ..,പുറംലോക വാർത്തകളും കാഴ്‌ചകളും എനിക്കന്ന്യം. ഞാൻ എനിക്ക് പരിചിതമല്ലാത്ത വേറൊരു ലോകം കണ്ടു. ഒരു വല്ലാത്ത മരവിപ്പ്. എന്റെ ഉറ്റവരേയും, ഉടയവരേയും ഓർത്ത്..,ആ കിടക്കയിൽ ഞാൻ.., ദേഹം മുഴുവൻ ഉപകരണങ്ങൾ..,
ഡോ അനിൽ സത്യ ദാസിന്റെയും ഡോ അരവിന്ദന്റെയും നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒരു വിദഗ്ധ സംഘം രോഗികളെ ശുശ്രൂഷിക്കാൻ സജ്ജരായിരുന്നു. ഒന്ന് ഞാൻ പറയാം, തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെ ഇത്രയും സജ്ജീകരണങ്ങളും വിദഗ്ധരും മറ്റെവിടേയുമില്ല..,നിസ്വാർഥ സേവനത്തിന്റെ മകുടോദാഹരണമാണ് അവിടം. എല്ലാ രോഗികളും അവിടെ സമന്മാരാണ്. എല്ലാവരേയും ഒരേ കരുതലിൽ..,വലുപ്പ ചെറുപ്പമില്ല..,
വെന്റിലേറ്ററിലെ ആദ്യ ദിനങ്ങളിൽ എന്റെ ശരീരം സൂചികളുടെ പറുദീസയായിരുന്നു. എന്നും രക്തസാമ്പിളുകൾ എടുത്തുകൊണ്ടേയിരുന്നു. മരുന്നും മറ്റും ട്രിപ്പിലൂടെ ഒഴുകി. എന്റെ മുന്നിൽ കിടന്നിരുന്ന ഒരമ്മച്ചിയുടെ മരണം ഞാൻ കണ്ടു. പിന്നെയും രണ്ട് മൂന്ന് മരണങ്ങൾ. മനസ് വല്ലാതെ അസ്വസ്തമായി..,അന്ന് മലയാളത്തിന്റെ പ്രിയ സുഗതകുമാരി ടീച്ചറെ ഞാൻ കണ്ടു. എന്റെ മൂന്ന് ബെഡ് അകലെ.., ടീച്ചർ അവശയായിരുന്നു. രണ്ട് നാൾ കഴിഞ്ഞ് ടീച്ചറുടെ ചേതനയറ്റ ശരീരം എന്റെ മുന്നിലൂടെ കടന്ന് പോകുന്നത് തീരാത്ത വേദനയായി. ഞാനുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ടീച്ചർക്ക്. പുനലൂർ തൂക്കുപാല സമരത്തിൽ എന്റെ ക്ഷണം സ്വീകരിച്ച് ടീച്ചർ അന്നെത്തിയിരുന്നു. ടീച്ചർക്ക് യാത്രാമൊഴി,
ഡോ അനിൽ സത്യദാസിന്റെ നേതൃത്വത്തിൽ എന്റെ ആരോഗ്യ സ്ഥിതി മോണിറ്റർ ചെയ്തു കൊണ്ടേയിരുന്നു. ദൈവത്തിന്റെ കരസ്‌പർശം ചിലർക്ക് അവകാശപ്പെട്ടതാണ്. അതിൽ ചിലരാണ്,ഡോ.ഷർമ്മിദും ഡോ.അനിൽ സത്യദാസും ഡോ.അരവിന്ദും പിന്നെ എന്റെ കൊച്ചാപ്പ ഡോ നസീറുദ്ദിനുമൊക്കെ..,
ഐസിയുവിടെ അനുഭവം ഒരെഴുത്തിൽ തീരില്ല. അപ്രിയ സത്യങ്ങൾ എന്തിനെഴുതണം. സ്വന്തം ജീവൻ പോലും വകവെക്കാതെ പ്രവർത്തിക്കുന്ന ഒരു വിഭാഗമുണ്ട്. നമ്മുടെ നഴ്‌സ് സഹോദരിമാരും,ആരോഗ്യ പ്രവർത്തകരും. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി ആത്മാർത്ഥമായി ശ്രുശൂഷിക്കുന്ന അവർ. അവരെ നമ്മൾ മലാഖമാർ എന്ന് തന്നെ വിളിക്കണം. അതെ അവർ ഭൂമിയിലെ മാലാഖമാർ തന്നെ.
നാലാം നാൾ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഓക്സിജൻ മാസ്ക്കിലേക്ക് എന്നെ മാറ്റി. അനുജൻ ഷാലു പിപിഇ കിറ്റും ധരിച്ച് എന്നെ കാണാൻ അകത്ത് വന്നു. അവന്റെ മുഖം കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം അനുർവചനീയമാണ്. ഞാൻ അഡ്മിറ്റായ അന്ന് മുതൽ അവൻ പുറത്തുണ്ട്. എന്റെ രക്തം,എന്റെ കരളിന്റെ കരളാണവൻ. ഷാലുവിനെ പോലെ ഒരനുജനും എന്റെ പൊന്നു പെങ്ങളായ ഷൈനയുമാണ് എന്റെ ശക്തി, എന്റെ പുണ്യം.
ഷാലുവിനൊപ്പം പുറത്ത്, എന്റെ ഹൃദയത്തിന്റെ ഭാഗമായ എന്റെ ഉമ്മയുടെ സഹോദരൻ അഡ്വ.ഷാഫി എന്തിനും ഏതിനും എന്നുമെനിക്ക് താങ്ങും തണലുമാണദ്ദേഹം. ഞങ്ങൾ തമ്മിൽ അധികം പ്രായ വ്യത്യാസമില്ലാത്തത് കൊണ്ട് തന്നെ എല്ലാം തുറന്ന് പറയാൻ എനിക്കെന്നും അദ്ദേഹമുണ്ട്. ഞാൻ വക്കീലെ എന്നാണ് വിളിക്കാറ്. എന്റെ ഭാര്യ ഫസീനക്കും, ഉമ്മാക്കും ധൈര്യം നൽകിയതും വക്കീലാണ്. എന്റെ നന്മ, എന്റെ ഉയർച്ച അത് മാത്രമാണ് അഡ്വ.ഷാഫിയുടെ സന്തോഷം.
പിന്നെ മറ്റൊരാൾ എന്റെ കസിൻ. എന്റെ കളിക്കൂട്ടുകാരൻ, എന്റെ ചങ്ക് നിയാസ്. ഇവരെല്ലാലരും,രാവും പകലും എന്റെ പുറത്തേക്കുളള വരവിന് വേണ്ടിയുളള കാത്തിരുപ്പിലായിരുന്നു. ‘അദ്ഭുതകരമായ മാറ്റം’ അങ്ങനെയാണ് ഡോക്ടർ വിശേഷിപ്പിച്ചത്. ന്യുമോണിയ വളരെ ചെറിയ തോതിലാണ് ബാധിച്ചത്. അത് തുടക്കത്തിൽ തന്നെ നിയന്ത്രണ വിധേയമാക്കി.
ഞാനൊരു കമ്യൂണിസ്റ്റാണ്, അതുപോലെ ഒരു വിശ്വാസിയും.., എന്റെ ഉമ്മയുടെ പ്രാർത്ഥനകൾക്ക് നാഥൻ ഉത്തരം നൽകി. സർവ്വശക്തന്റെ അപാരമായ കരുതലും അനുഗ്രഹവും എനിക്ക് ലഭിച്ചു. നിസ്ക്കാര പായയിലിരുന്ന് എന്റെ ഉമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഐസിയുവിലെ മരവിപ്പ് വീണ അന്തരീക്ഷത്തിൽ ഒരമ്മയുടെ കരുതലും വാത്സല്യവും ഞാനനുഭവിച്ചറിഞ്ഞു, ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ആരോഗ്യ പ്രവർത്തകയായ ലതി ചേച്ചിയിലൂടെ.., സമയത്തിന് എനിക്കാഹാരം നൽകാനും എന്നെ ശുശ്രൂഷിക്കാനും എന്റെ ഉമ്മയുടെ സ്ഥാനത്ത് ലതി ചേച്ചിയുണ്ടായിരുന്നു. ഞാനെങ്ങനെ മറക്കും..,ചേച്ചിയെ ?
എന്ത് ജാതി എന്ത് മതം..,മാനവികതയാണ് ഏറ്റവും വലുത്. എന്റെ നാട്ടിലെ പുനലൂരിൽ നിന്നും ഒരു സഹോദരി സിസ്റ്റർ സ്‌മിത, എനിക്കൊരുപാട് ആശ്വാസമായിരുന്നു ആ സഹോദരി. സഖാവ് ശശിധരന്റെ മകൾ. എവിടെ നിന്നൊക്കെയാണ് എനിക്ക് സഹായം ലഭിച്ചതെന്നറിയില്ല. എല്ലാവരും ഞാൻ ആദ്യമായി കണ്ടവർ.
മേൽ നേഴ്സുമാരായ അനീഷ്, മിഥുൻ കൃഷ്ണ, അമൽ. ഒപിയിലെ സെക്യൂരിറ്റി പ്രിയ സഹോദരൻ അരുൺ വർമ. അങ്ങനെ പകരം വെക്കാനില്ലാത്ത എത്രയോ പേർ. എട്ടാം നാൾ ഓക്സിജൻ സഹായമില്ലാതെ ഞാൻ ശ്വസിക്കാൻ തുടങ്ങി. രക്തത്തിലെ ഇൻഫക്ഷൻ പൂർണ്ണമായി മാറി. ജീവിതത്തിലേക്ക് പതുക്കെ ഞാൻ തിരിച്ചുവരുന്നു എന്നുളളത് അനുഭവിച്ചറിഞ്ഞു. ഐസിയുവിൽ നിന്ന് മാറ്റാൻ ഡോക്ടർ തീരുമാനിച്ചു. പേ വാർഡിലേക്ക് മാറ്റണമെങ്കിൽ ബൈ സ്റ്റാൻഡർ വേണം. കോവിഡ് ഒപിയാണ്. ആരും ധൈര്യം കാണിക്കില്ല. പക്ഷെ, വർഷങ്ങളായി ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന റഹീം ഒരു മടിയും കൂടാതെ എന്റെ ബൈ സ്റ്റാൻഡർ ആകാൻ എത്തി. പേ വാർഡിലേക്ക് മാറിയ ദിവസം ഞാൻ സൂര്യപ്രകാശം കൺകുളിർക്കെ കണ്ടു. വീണ്ടും അഞ്ച് ദിവസം കൂടി ഒപിയിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ശബ്ദ നിയന്ത്രണവും ഏർപ്പെടുത്തി.
റൂമിൽ വന്ന ദിവസം ഏറ്റവും ദുഖകരമായ വാർത്ത ഞാൻ അറിഞ്ഞു..,അനിൽ നെടുമങ്ങാട് ഇനിയില്ല എന്ന സത്യം ! താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ വേർപ്പാട്. എത്ര നേരം ഞാൻ കരഞ്ഞു എന്നെനിക്കറിയില്ല. എന്റെ സഹോദര തുല്ല്യൻ. അവൻ നല്ല നടനായിരുന്നു. ജീവിതത്തിൽ അഭിനയിക്കാനറിയാത്ത നല്ല നടൻ. ആഴ്‌ചയിൽ ഒരിക്കൽ ‘നിഷാദിക്ക’ എന്ന വിളി ഇനിയില്ല. എന്തിനാടാ അനിലേ നീ ഇത്രയും വേഗം.., ജീവിതം അങ്ങനെയാണ്..,
ഇന്ന് എന്റെ വീട്ടിലെ ഉമ്മറത്ത് ഇരുന്ന് ഈ കുറിപ്പെഴുതുമ്പോൾ ഒരുപാട് സുമനസ്സുകളെ ഓർക്കാതിരിക്കാൻ കഴിയില്ല. എന്റെ പാർട്ടി സെക്രട്ടറി സ:കാനം രാജേന്ദ്രൻ, സ:മുല്ലക്കര രത്നാകരൻ, സിപിഎം നേതാക്കളായ എസ്.ജയമോഹൻ, ഏരിയാ സെക്രട്ടറി എസ്.ബിജു, സിപിഐ നേതാക്കളായ ആർ.രാധാകൃഷ്ണൻ, വി.പി.ഉണ്ണികൃഷ്ണൻ, ഐ.മൻസൂർ, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാജി സാർ, എസ്.എം.ഖലീൽ, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി ധർമ്മരാജൻ സാർ, പുനലൂരിലെ വ്യവസായിയായ കുമാർ പാലസിലെ സതീഷണ്ണൻ, വിജയകൃഷ്ണ ജുവല്ലേഴ്സിലെ വിജയഅണ്ണൻ….അങ്ങനെ ഒരുപാട് പേർ.., കുഞ്ഞ് നാൾ മുതൽ എന്നെ വാത്സല്ല്യത്തോടെ സ്നേഹിക്കുന്ന ഡോക്ടർ ഷർമ്മിദിന്റെ ഭാര്യാ മാതാവ് മുംതാസിത്ത..,ഇവരുടെയൊക്കെ പ്രാർത്ഥനകൾ ഒരുപാട് അനുഗൃഹം എനിക്ക് നൽകി..,
സുഹൃത്തുക്കൾ പവിഴ മുത്തുകളാണ്..,വിപുലമായ സൗഹൃദവലയം എനിക്കുണ്ട്..,എന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകൻ നാരായണ മൂർത്തി, ഡോ.അമല ആനീ ജോൺ, എൻ.ലാൽ കുമാർ..,അവരുടെയൊക്കെ സമയോചിതമായ ഇടപെടലുകൾ മറക്കാൻ കഴിയില്ല. കൂടെ പടിച്ച എബി മാമ്മനും ഭാര്യ സിലുവും രാജേഷ് കെ.യു, ഷ്യാം എബ്രഹാം ,എന്റെ സഹോദരി ഗംഗയും സഹോദരൻ വിനോദും സ്‌കൂൾ കോളേജ് സൗഹൃദങ്ങളും എല്ലാം എനിക്ക് വേണ്ടി പ്രാർത്ഥിച്ചതും നന്ദിയോടെ സ്മരിക്കട്ടെ.
ശബ്ദ നിയന്ത്രണത്തിലാണ്. ഒരുമാസം പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നു ഡോക്ടർമാർ. പൊതു പരിപാടികളില്ല. സമൂഹ മാധ്യമങ്ങളിലൂടെ നമ്മുക്ക് സംവേദിക്കാം. എല്ലാവർക്കും നല്ലത് മാത്രം ആശംസിക്കുന്നു.
മലയാളത്തിലെ ഗ്ലാമറസ് നായികമാരിൽ പ്രിയങ്കരിയാണ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രേവേശിച്ചത്. പിന്നീട് മലയാള സിനിമയിലെ മുൻനിര നായികമാറിൽ ഒരാളായി മാറി. ആദ്യ സിനിമക്ക് ശേഷം താരം ഒരുപാട് വേഷങ്ങൾ ചെയ്‌തെങ്കിലും താരത്തിന്റെ കരിയർ മാറ്റിമറിക്കാൻ സഹായിച്ചത് ട്രിവാൻഡ്രം ലോഡ്‌ജ് എന്ന മലയാള സിനിമയാണ്.
അതിൽ താരം ചെയ്ത ധ്വനി എന്ന ശക്തമായ കഥാപാത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രമായി മാറിയിരുന്നു. പിന്നീട് അത്തരം വേഷങ്ങൾ ധാരാളമായി താരത്തെ തേടിയെത്തിയിരുന്നു. ഗ്ലാമറസ് റോളുകൾ ചെയ്യുന്ന ഹണി വൺ ബൈ ടു എന്ന സിനിമയിൽ ലിപ് ലോക്ക് രംഗം ചെയ്‌തിരുന്നു.
എന്നാൽ അതിന്റെ അണിയറപ്രവത്തകർ ആ സീൻ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചെന്ന് ആരോപിച്ചിരുന്നു. താരം ഒരു ചാനൽ അഭിമുഖത്തിൽ ഇത് വെളിപ്പെടുത്തിയിരുന്നു. ആ സീൻനും ആ കഥയും കഥാപാത്രവും ആ രംഗത്തിനു ആവശ്യമുള്ളതാണ്. എന്റെ കഥാപാത്രം ജീവന് തുല്യം സ്നേഹിച്ച ആൾ മരിച്ചു പോകുന്നുത്തിനു മുൻപുള്ള സീൻനാണത്.
പെട്ടന്ന് അയാൾ എന്റെ കഥാപാത്രത്തിന്റെ മുന്നിൽ വരുമ്പോൾ ലിപ് ലോക്ക് രംഗം ആ സീനിന് ആവശ്യമായിരുന്നു. എന്നാൽ താരത്തിന് വിഷമം തോന്നിയത് സീൻ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചപ്പോളാണ്. നല്ല ഉദ്ദേശത്തോടെ ചെയ്തത് പിന്നീട് പലതും മോശമായിമാറും. അതുകൊണ്ട് തന്നെ ഇനി അത്തരത്തിലുള്ള സീനുകൾ വരുമ്പോൾ ഒരു പത്തു തവണയെങ്കിലും ആലോചിക്കുമെന്നും താരം പറഞ്ഞു.
ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷ വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശികളായ ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടര്‍ എമില്‍ ആണ് അനിഷക്ക് മിന്ന് ചാര്‍ത്തിയത്. താരരാജാവ് മോഹന്‍ലാല്‍ ചടങ്ങില്‍ കുടുംബസമേതമാണ് പങ്കുകൊണ്ടത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ആന്റണി പെരുമ്പാവൂര്‍.
പ്രണവും വിസ്മയയും ചടങ്ങില്‍ തിളങ്ങി. പള്ളിയില്‍ വച്ച് നടന്ന വിവാഹത്തിലും പിന്നീട് നടന്ന റിസപ്ഷനിലും മോഹന്‍ലാല്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നീല്‍ വിന്‍സെന്റ് ആണ് എമിലിന്റെ സഹോദരന്‍.
നവംബര്‍ 29ന് കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ക്ക് പുറമേ മോഹന്‍ലാലും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
നാലു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. യോദ്ധ, ഗാന്ധര്‍വം എന്നീ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവന്‍.