Movies

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തിന്റെ ഷൂട്ടിംഗ് ഹൈദ്രബാദില്‍ തുടങ്ങിയത് ജനുവരി 6 നാണ്. തൊട്ടടുത്ത ദിവസമായിരുന്നു റഹ്മാന്‍ ജോയിന്‍ ചെയ്തത്. രാമോജി ഫിലിം സിറ്റിയില്‍ പണി കഴിപ്പിച്ച പൊന്നിയിന്‍ ശെല്‍വത്തിന്റെ കൂറ്റന്‍ സെറ്റിനകത്തിരുന്നുകൊണ്ട് റഹ്മാന്‍ സംസാരിച്ചു.

‘ഏതൊരു അഭിനേതാവിന്റെയും സ്വപ്‌നമാണ് മണിരത്‌നത്തെപ്പോലൊരു ഫിലിം മേക്കറുടെ സിനിമയില്‍ അഭിനയിക്കുക എന്നുള്ളത്. അതിനുള്ള ഭാഗ്യം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെത്തേടി എത്തിയിരുന്നു. പക്ഷേ ആ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തതുകൊണ്ട് ഉപേക്ഷിച്ചു. അപ്പോഴും എന്റെ കാത്തിരിപ്പ് തുടരുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ്ടും ഒരു ക്ഷണം കിട്ടി. ഇത്തവണ പൊന്നിയിന്‍ ശെല്‍വത്തിനുവേണ്ടിയായിരുന്നു. ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട നാലാമത്തെ നടനായിരുന്നു ഞാനപ്പോള്‍. എന്നിട്ടും ആ വിവരം രഹസ്യമായി സൂക്ഷിച്ചു. സിനിമയാണ്, എന്തും സംഭവിക്കാം. ഷൂട്ടിം തുടങ്ങിയതിനുശേഷം അറിയിക്കാമെന്ന് കരുതി കാത്തിരുന്നു.’ റഹ്മാന്‍ പറഞ്ഞുതുടങ്ങി.

‘ചോളരാജ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചരിത്രപുരുഷനാണ് പൊന്നിയിന്‍ ശെല്‍വന്‍. അദ്ദേഹത്തിന്റെ കഥ സിനിമയാക്കാന്‍ എം.ജി.ആര്‍. മുതലുള്ള അഭിനേതാക്കള്‍ ശ്രമം തുടങ്ങിയതാണ്. പിന്നീട് ശിവാജി ഗണേശനും കമലഹാസനുമൊക്കെ ആ സ്വപ്‌നത്തിനു പിന്നാലെ കുറെ സഞ്ചരിച്ചിരുന്നവരായിരുന്നു. അവരിലൂടെയെല്ലാം കയ്യൊഴിയപ്പെട്ട കഥാപാത്രമാണ് ഇപ്പോള്‍ മണിരത്‌നത്തിലൂടെ ജീവന്‍ വയ്ക്കുന്നത്.’

‘ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യ ടി.വി. പൊന്നിയിന്‍ ശെല്‍വത്തെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സീരിയല്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. അന്ന് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ തേടി വന്നത് എന്നെയായിരുന്നു. പിന്നീട് ആ പ്രോജക്ട് തന്നെ ഉപേക്ഷിക്കപ്പെട്ടു. നിര്‍മ്മാണച്ചെലവ് തിരിച്ചുപിടിക്കാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു.’

‘പക്ഷേ ചിലത് ചിലര്‍ക്കായി കാലം കരുതിവയ്ക്കുമെന്ന് പറയാറില്ലേ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും എന്നിലേയ്ക്കുതന്നെ അത് കറങ്ങിത്തിരിഞ്ഞെത്തുകയായിരുന്നു, പൊന്നിയിന്‍ ശെല്‍വനായിട്ടല്ലെന്നു മാത്രം. പൊന്നിയിന്‍ ശെല്‍വനോളം തുല്യ പ്രാധാന്യമുള്ള എട്ടോളം കഥാപാത്രങ്ങള്‍ അതില്‍ വേറെയും ഉണ്ട്. അതിലൊന്നാണ്.’

‘ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ, രണ്ട് വര്‍ഷം മുമ്പാണ് ഈ സിനിമയിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന്. അന്നുമുതല്‍തന്നെ ഞങ്ങള്‍ക്ക് പരിശീലനവും കിട്ടിത്തുടങ്ങിയിരുന്നു. ഞങ്ങളെന്ന് പറഞ്ഞാല്‍ ഞാനും വിക്രമും കാര്‍ത്തിയും ജയംരവിയും അടക്കമുള്ള ചിലര്‍. വാള്‍പയറ്റിലും കുതിരസവാരിയിലുമായിരുന്നു പ്രധാനമായും പരിശീലനം. കാലക്കേടിന് ഷൂട്ടിംഗ് നീണ്ടു പൊയ്‌ക്കൊണ്ടിരുന്നു. കൊറോണയും ലോക്ക് ഡൗണും എത്തിയതോടെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ അനിശ്ചിതമായി തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ഈ പ്രോജക്ട് നടക്കുമോ എന്നുപോലും ഭയന്നു. ഏതായാലും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് പൊന്നിയിന്‍ ശെല്‍വന്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.’

‘എന്റെ കഥാപാത്രത്തിന്റെ മേക്കോവറിനായി രണ്ട് ഓപ്ഷനുകളാണ് ഡയറക്ടര്‍ നല്‍കിയത്. ഒന്നുകില്‍ തലയിലെ കുറ്റിമുടി മെയ്‌ന്റൈന്‍ ചെയ്യണം അല്ലെങ്കില്‍ മുടി നീട്ടി വളര്‍ത്തണം. കുറ്റിമുടി പരിപാലിക്കാന്‍ നിന്നാല്‍ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് മുടി നീട്ടി വളര്‍ത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ മുടി നീട്ടിവളര്‍ത്തിയതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. എന്നിട്ടും പറഞ്ഞ സമയത്തൊന്നും ഷൂട്ടിംഗ് തുടങ്ങാനായില്ല. നേരത്തേ പൂര്‍ത്തീകരിക്കാനുള്ള സിനിമയില്‍ എനിക്ക് ജോയിന്‍ ചെയ്യണമായിരുന്നു. ആ കഥാപാത്രത്തിനുവേണ്ടി തല്‍ക്കാല്‍ മുടി മുറിച്ച് അഭിനയിച്ചു. അത് മണിരത്‌നം സാറിന് ഇഷ്ടമായില്ല. എങ്കിലും എനിക്ക് അദ്ദേഹം ഒരു പരിഗണന നല്‍കി. റഹ്മാനൊഴികെ മറ്റൊരാള്‍ക്കും വിഗ് നല്‍കരുതെന്നായിരുന്നു കല്‍പ്പന.’

‘ഇന്നലെ മുതലാണ് അഭിനയിച്ച് തുടങ്ങിയത്. ലോകസുന്ദരി ഐശ്വര്യറായിക്കൊപ്പമായിരുന്നു എന്റെ ആദ്യ സീന്‍. ഏതൊരഭിനേതാവിനും ചില ആഗ്രഹങ്ങളുണ്ടാകുമല്ലോ. ഇന്ന അഭിനേതാവിനോടൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് ഷെയര്‍ ചെയ്താല്‍ കൊള്ളാമെന്നൊക്കെ. എനിക്കുമുണ്ടായിരുന്നു അങ്ങനെ ചില ആഗ്രഹങ്ങള്‍. അതിലൊന്ന് സില്‍ക്ക് സ്മിതയോടൊപ്പം അഭിനയിക്കണമെന്നായിരുന്നു. പക്ഷേ അത് നടന്നില്ല. രണ്ടാമത്തെയാള്‍ ഐശ്വര്യറായിയാണ്. ലോകസുന്ദരീപട്ടം നേടിയ സ്ത്രീയാണ്. അവര്‍ക്ക് അഹങ്കാരവും തലക്കനവുമുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെയും ചില ടെക്‌നീഷ്യന്‍മാരില്‍നിന്നൊക്കെ ഞാനും കേട്ടിരുന്നു. പക്ഷേ അടുത്തറിഞ്ഞപ്പോഴാണ് അവരുടെ മഹത്വം മനസ്സിലായത്. വളരെ ഡൗണ്‍ടു എര്‍ത്താണ്. എന്നോടൊപ്പം അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ അവരും എക്‌സൈറ്റഡായിരുന്നു. റഹ്മാന്‍ സാര്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിസംബോധന. സാര്‍ വിളി ഒഴിവാക്കണമെന്ന് ഞാനവരോട് പറഞ്ഞു. ഞാന്‍ എത്രയോ സീനിയര്‍ ആക്ടറാണെന്നായിരുന്നു അവരുടെ മറുപടി. വളരെ പെട്ടെന്ന് അവരുമായി അടുത്തു. ഞാന്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞപ്പോള്‍, കുട്ടികള്‍ക്ക് എത്ര വയസുണ്ടെന്നാണ് അവര്‍ അന്വേഷിച്ചത്. ഊഹിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ മൂത്ത കുട്ടിക്ക് എട്ട് വയസ്സുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. മോളുടെ യഥാര്‍ത്ഥ വയസ്സ് കേട്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ ഐശ്വര്യ പറഞ്ഞു, അഭിഷേകും മകളും വരുന്നുണ്ടെന്ന്. ഞാനവരെ കാത്തിരുന്നു. ഐശ്വര്യതന്നെയാണ് എന്നെ അഭിഷേകിനെ പരിചയപ്പെടുത്തിയത്. ഞാനാദ്യമായിട്ടാണ് അഭിഷേകിനെ കാണുന്നത്. അധികം സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ കൂടിക്കാഴ്ച മറക്കാനാകില്ല. അതിനുശേഷമാണ് ഞാന്‍ മുറിയിലേയ്ക്ക് മടങ്ങിയത്.’

‘എല്ലാവരും കരുതുന്നതുപോലെ പൊന്നിയിന്‍ശെല്‍വന്‍ ഒരു ഹിസ്റ്റോറിക് മൂവി ഒന്നുമല്ല. ഫിക്ഷന് പ്രാധാന്യമുള്ള കഥയാണ്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രീകരിക്കുന്നത്. ബിഗ് കാന്‍വാസിലാണ് ചിത്രീകരണം. പ്രധാന സാങ്കേതിക പ്രവര്‍ത്തകരടക്കം മുന്നൂറോളം പേരാണ് ചിത്രീകരണത്തില്‍ ഒരേസമയം പങ്കെടുക്കുന്നത്.’ റഹ്മാന്‍ പറഞ്ഞുനിര്‍ത്തി.

2016ലിറങ്ങിയ ഒരു മുത്തശ്ശി ഗദ  എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ മുത്തശ്ശിയാണ് രജനി ചാണ്ടി. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനം കവരാന്‍ രജനിയ്ക്ക് സാധിച്ചിരുന്നു.

പിന്നീട് ബിഗ്ബോസ് അവസാന സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ ഏറെ വിവാദങ്ങള്‍ക്കും രജനി സാക്ഷ്യം വഹിച്ചു. രജിത് കുമാറുമായുണ്ടായ ബിഗ്ബോസ് ഹൗസിലെ പ്രശ്നങ്ങളും തുടര്‍ന്ന് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷം രജിത് കുമാറിനെ കുറിച്ച് നടത്തിയ പരാമര്‍ശവുമാണ് ഇത്തരത്തില്‍ വിവാദത്തിന് കളം ഒരുക്കിയിരുന്നത്. ഇപ്പോഴിതാ രജനി നാളുകള്‍ക്ക് ശേഷം ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തുകയാണ്.

ചര്‍മം കണ്ടാല്‍ പ്രായം പറയില്ല എന്ന് പറയുന്ന പോലെ ലുക്ക് കണ്ടാല്‍ പ്രായം പറയില്ല എന്നാണ് രജനി ചാണ്ടിയുടെ അള്‍ട്രാ മോഡേണ്‍ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു ഫ്രീക്കത്തി ഫോട്ടോഷൂട്ട് ചെയ്യുകയാണെന്നെ തോന്നു. അത്രയ്ക്കും ലുക്കിലും സ്റ്റൈലിഷായിട്ടുമാണ് രജനി ചാണ്ടി പ്രതൃക്ഷപ്പെട്ടിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ഫോട്ടോഷൂട്ടിനും പിന്നാലെ വന്ന വിവാദങ്ങള്‍ക്കും മറുപടി നല്‍കി രജനി ചാണ്ടിയുടെ ഭര്‍ത്താനും ഫോട്ടോഗ്രഫറായ ആതിര ജോയിയും രംഗത്തെത്തുകയാണ്. ഞാന്‍ ഫൊട്ടോഷൂട്ടിന്റെ കാര്യം പറയുമ്പോള്‍ പുള്ളിക്കാരി ശരിക്കും ഞെട്ടിപ്പോയി. വേണോ, വേണ്ടയോ എന്ന് കണ്‍ഫ്യൂഷനിലായി. ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടിയോട് ചോദിക്കാതെ ഒരു ഫൊട്ടോഷൂട്ടും നടക്കില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. വീട്ടിലെത്തി അങ്കിളിനെ കണ്ട് തഞ്ചത്തില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. -ആതിര ജോയി പറയുന്നു.

എന്നാല്‍ വിമര്‍ശകരെ ഭയക്കാതെ കട്ടയ്ക്ക് നില്‍ക്കുന്ന മറുപടിയാണ് രാജിനി ചണ്ടിയുടെ ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടി നല്‍കുന്നത്.ഇത്രയും നാള്‍ അവള്‍ എന്റെ ഭാര്യയായി ജീവിച്ചു. അവള്‍ക്ക് അവളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതെല്ലാം. ഇനി അവള്‍ അവളായി ജീവിക്കട്ടെ, രാജിനിയായി അവള്‍ തിളങ്ങട്ടെ. രാജിനിയുടെ ഈ മോക്കോവര്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, മറ്റാരേക്കാളും. വിമര്‍ശകര്‍ എന്തു വേണമെങ്കിലും പറയട്ടെ. ആ ചിത്രങ്ങള്‍ ഭര്‍ത്താവായ എന്നെ അസ്വസ്ഥനാക്കുന്നില്ല.- വര്‍ഗീസ് ചാണ്ടി പ്രതികരിക്കുന്നു.

 

രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറ്റവുമധികം ട്രോളുകൾക്ക് ഇരയായ സിനിമ താരങ്ങളാണ് നടൻ കൃഷ്ണകുമാറും സുരേഷ് ഗോപിയും. സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരായി പ്രചരിക്കുന്ന ട്രോളുകൾ ഇവരുടെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് വിചാരിക്കരുത്. ഇത്തരം ട്രോളുകളോടുള്ള പ്രതികരണമാണ് ഇപ്പോൾ കൃഷ്ണകുമാർ നടത്തുന്നത്.

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുമ്പോൾ എന്തുകൊണ്ടാണ് താനും സുരേഷ് ഗോപിയും മാത്രം ട്രോൾ ചെയ്യപ്പെടുന്നത് എന്നും, നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്നും, നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്ണകുമാര്‍.

തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. ട്വന്റി ഫോറിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച വിവരം കൃഷ്ണകുമാര്‍ പങ്കുവെക്കുന്നത്.

‘അഞ്ചാം പാതിര’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആറാം പാതിരയുടെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ പങ്കുവച്ചു. അഞ്ചാം പാതിര റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്.

”അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന സൂചനകള്‍ സംവിധായകനും കുഞ്ചാക്കോ ബോബനും നേരത്തെ നല്‍കിയിരുന്നു.

”അഞ്ചാം പാതിരയ്ക്ക് ശേഷം അതേ ടീമിനൊപ്പം മറ്റൊരു ത്രില്ലറുമായി ഞങ്ങള്‍ തിരിച്ചെത്തുന്നു” എന്ന ക്യാപഷനോടെ കുഞ്ചാക്കോ ബോബന്‍ മിഥുന്‍ മാനുവല്‍ തോമസിനും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. 2020 ജനുവരി 10ന് ആയിരുന്നു അഞ്ചാം പാതിര റിലീസ് ചെയ്തത്.

ഏറെ പ്രേക്ഷകപ്രീതി നേടിയ സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റ് ആയാണ് കുഞ്ചാക്കോ ബോബന്‍ വേഷമിട്ടത്. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്‍, ഉണ്ണിമായ, രമ്യ നമ്പീശന്‍, അഭിരാം, ജാഫര്‍ ഇടുക്കി, മാത്യു തോമസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ തീയ്യേറ്ററുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആഘോഷത്തോടെയാണ് വിജയ് ആരാധകർ ഏറ്റെടുത്തത്. മുഴുവൻ കാണികളെ ഉൾക്കൊള്ളിച്ച് കൊണ്ട് തീയ്യേറ്ററുകൾ തുറക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പകുതി കാണികളെ ഉൾക്കൊള്ളിച്ചുകൊണ്ട് തീയ്യേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് മാറിയിരിക്കുന്നത്.

പക്ഷേ പുതിയ റിലീസുകളില്ലാതെ കാണികൾ ഒഴിഞ്ഞുകിടക്കുന്ന തീയ്യേറ്ററിലേക്കാണ് മാസ്റ്റർ സിനിമ എത്തുന്നത്. മാസ്റ്റർ റിലീസ് പ്രഖ്യാപിച്ചതോടെ തീയേറ്ററുകൾ ഇളകിമറിയുന്ന അവസ്ഥയാണ് തമിഴ്‌നാട്ടിൽ.

അതേസമയം ‘മാസ്റ്ററി’ന്റെ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച തമിഴ്‌നാട്ടിലെ തീയ്യേറ്ററുകൾക്ക് മുന്നിൽ നിന്നെത്തുന്ന കാഴ്ചകൾ ആശങ്കയുണർത്തുന്നതാണ്. ‘മാസ്റ്റർ’ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച ചെന്നൈയിലെ തീയ്യേറ്ററുകൾക്ക് മുന്നിലെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

എന്നാൽ, തമിഴ് സിനിമയ്ക്കായി തീയ്യേറ്ററുകൾ തുറക്കേണ്ടെന്ന കേരളത്തിലെ സിനിമാ സംഘടനയായ ഫിയോകിന്റെ ഇന്നലത്തെ നിലപാടോടെ കേരളത്തിൽ ‘മാസ്റ്റർ’ റിലീസിനുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

മലയാളികളുടെ മനസില്‍ ഇഷ്ടം കോരിയിട്ട സൂപ്പര്‍ ഗായികമാരില്‍ ഒരാളാണ് സൈനോര ഫിലിപ്പ്. ചെറിയ പ്രായത്തില്‍ തന്നെ നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും സയനോര നടത്തിയിരുന്നു. അതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വമ്പൻ മുന്നേറ്റം നേടി കൊടുത്തിരുന്നു. ഗായിക മാത്രം അല്ല സംഗീത സംവിധായക കൂടി ആണ് സയനോര.ഇപ്പോഴിതാ ഭര്‍ത്താവ് ആഷ്‌ലിയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചുമൊക്കെയാണ് സയനോര പറയുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന മോശം അനുഭവങ്ങളും പിന്നീട് അതേ സ്‌കൂളില്‍ തന്നെ പോയി ഇക്കാര്യം പറഞ്ഞതിനെ കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരിക്കുകയാണ്. ജിമ്മിൽ ഇൻസ്ട്രക്ടർ ആയ ആഷ്‌ലി ആണ് സയനോരയുടെ ഭർത്താവ്. തങ്ങൾ ആദ്യമായി കാണുന്നതും ജിമ്മിൽ വെച്ച് ആയിരുന്നു എന്ന് സയനോര പറയുന്നു. ആദ്യമായി ജിമ്മിൽ വെച്ച് ആഷ്‌ലിയെ കണ്ടപ്പോൾ കൊള്ളാം ചെക്കൻ നല്ല ചരക്ക് ആണല്ലോ എന്ന് തോന്നിയത് എന്ന് സയനോര പറയുന്നു. ആഷ്‌ലിയായിരുന്നു തന്റെ ഇൻസ്ട്രക്ടറെന്നും നല്ല ഫ്രണ്ടിലിയായ തന്നോട് ലേഡീസ് ബാച്ചിൽ വന്നുകൂടായിരുന്നോ എന്ന് ഒരിക്കൽ ചോദിച്ചിട്ടുണ്ടെന്നും പിന്നീട് സ്ഥിരം മിണ്ടാൻ തുടങ്ങിയെന്നും സയനോര പറയുന്നു.

കണ്ടപ്പോഴെ എനിക്ക് തോന്നി, കൊള്ളാല്ലോ ഇന്‍സ്ട്രകറ്റര്‍. ഇനി ഇങ്ങരേ കാണാന്‍ സ്ഥിരായിട്ട് ക്ലാസിന് വരാമെന്ന് പ്ലാന്‍ ചെയ്തു. എല്ലാവരോടും സംസാരിക്കുന്ന പോലെ അവനോടും ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴെക്കും അതൊരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായത് കൊണ്ട് റൂമറിന് താല്‍പര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് അവനോട് വിളിച്ച് പറഞ്ഞു. എന്നാല്‍ നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓക്കെയാണെങ്കില്‍ കല്യാണം കഴിക്കാം.

അതോടെ ഈ റൂമര്‍ തീരുമല്ലോ എന്നായിരുന്നു അവന്റെ മറുപടി. അതായിരുന്നു അവന്റെ പ്രൊപ്പോസലും. പക്ഷേ ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവന്‍ നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. പിന്നെ പെട്ടെന്നായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിപ്പോള്‍ പത്ത് വര്‍ഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയിനിങ് സെന്റര്‍ നടത്തുന്ന ഭര്‍ത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് നടക്കുന്നതൊഴിച്ചാല്‍ എല്ലാം അടിപൊളി.

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. ഇപ്പോളിതാ അച്ഛന്റെ ഓർമ്മകളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജിഷിൻ

കുറിപ്പിന്റെ പൂർണ്ണ രൂപം

2020.. എല്ലാവർക്കും നഷ്ടങ്ങളുടെ വർഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വർഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആൾ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയൻ. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാൻസറും, ലിവർ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു.

എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച് വളരെ കർക്കശക്കാരനായ, സ്നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം. പക്ഷെ ആ സ്നേഹമെല്ലാം മനസ്സിനുള്ളിൽ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തിൽ. ഒരു വേളയിൽ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയിൽ ഞാൻ പറയുന്നത്. ഇതിലൂടെ അച്ഛന്റെ യഥാർത്ഥ സ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു.
പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാൽ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകർമ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്..

എന്റെ പിതാവിന്റെ വിയോഗത്തിൽ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തിൽ പങ്കു ചേർന്ന എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു

സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. കാവല്‍, വെയില്‍ തുടങ്ങിയ സിനിമകള്‍ക്കായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സമീപിച്ചിരുന്നു. എന്നാല്‍ തിയറ്ററുകാരെ വിചാരിച്ച് കൊടുത്തില്ലെന്നും ജോബി ജോര്‍ജ് പറഞ്ഞു.

‘വെയില്‍ ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ്, മാത്രവുമല്ല ചിത്രത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യേണ്ടതാണെന്ന് തോന്നിയെന്നും നിര്‍മ്മാതാവ്.

സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ‘കാവല്‍’ എന്ന ചിത്രത്തിന് 7 കോടിയോളം രൂപ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘തിയറ്ററുകാരെ വിചാരിച്ചാണ് കൊടുക്കാതിരുന്നത്. സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലെങ്കില്‍ എന്തു ചെയ്യും. മാര്‍ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകണമെന്നില്ല.’

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഞാന്‍ മനസിലാക്കിയതനുസരിച്ച് പ്രൊഡക്ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സമീപിക്കുക. തിയറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒ.ടി.ടിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാലാണ് ഒ.ടി.ടിയില്‍ റിലീസിനെത്തുന്നത്. എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല’, ജോബി ജോര്‍ജ് പറഞ്ഞു.

തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ പ്രശസ്തിക്കും പണത്തിനും എല്ലാം നടുവിൽ കഴിയവെ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു റാണി പത്മിനിയുടെ മരണം.

ജ്വലിക്കുന്ന സൗന്ദര്യവും കണ്ണുകളിലെ പ്രണയഭാവവും കൊണ്ട് ആരാധകരെ സമ്പാദിച്ച റാണി പത്മിനിയുടെ ജീവിതം 1986 ഒക്ടോബർ പതിനഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അവസാനിക്കുകയായിരുന്നു. റാണിയെ സ്വന്തം അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാരാണ് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. താരം മരിച്ച വിവരം പോലും അഞ്ചു ദിവസത്തിനു ശേഷമാണ് പുറമലോകമറിഞ്ഞത്.

1981 ൽ കഥയറിയാതെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റാണി പത്മിനി ആശ, ഇനിയെങ്കിലും, ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രശസ്ത്രിയിലേക്ക് ഉയരുകയായിരുന്നു. പതിയെ റാണിയെ മാദകനടിയാക്കി ചലച്ചിത്ര ലോകം അവതരിപ്പിച്ചു. അഭിനയത്തേക്കാൾ ശരീരപ്രദർശനം സംവിധായകർ ആവശ്യപ്പെട്ട് റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ ഇമേജിനെ തകിടം മറിച്ചു.

ഹിന്ദി സിനിമാലോകത്തേക്ക് പോയ റാണി വേണ്ടവിധം ശോഭിക്കാതെ തിരിച്ച് മദ്രാസിലേക്ക് തന്നെ വണ്ടി കയറി. മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസമാക്കിയതാണ് അവരുടെ ജീവൻ പോലും നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

ബംഗ്ലാവിൽ താമസമാരംഭിച്ച റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. ആദ്യം റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്നയാളാണ് എത്തിയത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു. കാർ മോഷണക്കേസിലുൾപ്പടെ ജയിൽ ശിക്ഷ അനുഭവിച്ച ക്രിമിനലാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും താരവും അമ്മയും അറിഞ്ഞിരുന്നില്ല.

ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തിയിരുന്നു. ഒരിക്കൽ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി പുറത്താക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ ജെബരാജ് റാണിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ഈ ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാനും റാണി പത്മിനി നീക്കം നടത്തി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും മൊത്തം വിലയും പണമായി തന്നെ കൈ മാറാമെന്ന് വാക്കു നൽകുകയും ചെയ്തു.

ഈ വിവരമറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തത്. അവസരം പാർത്തിരുന്ന ജെബരാജ് വാച്ച്മാനെയും പാചകക്കാരനെയും ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15ന് ക്രൂരന്മാർ പ്ലാൻ ചെയ്ത ആ ദാരുണ ദിനമെത്തി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്രതികൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മദ്യപിച്ച റാണി എന്തോ ആവശ്യത്തിന് അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി.

അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ അക്രമികൾ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. അതിനുശേഷം അവരെ കുത്തിക്കൊലപ്പെടുത്തുകയും 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു. ഇരുവരും കൊല്ലപ്പെട്ടതു പോലും പുറംലോകമറിഞ്ഞില്ല.

നേരത്തെ പറഞ്ഞുറപ്പിച്ച പോലെ വീട് വാങ്ങുന്ന കാര്യം സംസാരിക്കാൻ റാണി പത്മിനിയെ കാണാനായി ഒക്ടോബർ ഇരുപതാം തീയതി ബ്രോക്കർ പ്രസാദ് ബംഗ്ലാവിലെത്തിയപ്പോഴാണ് താരത്തിന്റെ ദാരുണമരണം ലോകമറിഞ്ഞത്. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാതെ വന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് വീടിനകത്തു നിന്നും വല്ലാത്ത ഒരു ദുർഗന്ധം വമിക്കുന്നതായി പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി. മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെയും ശല്യം കൂടിക്കൂടി വന്നു.

തിരഞ്ഞുപോയ പ്രസാദ് ഒടുവിൽ എത്തിപ്പെട്ടത് ഒരു കുളിമുറിക്ക് മുന്നിലായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്ന രണ്ട് ശവശരീരങ്ങൾ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി. പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെ പോസ്റ്റ്‌മോർട്ടം കുളിമുറിയിൽ വെച്ചുതന്നെയാണ് നടത്തിയത്.

റാണിയുടെ മരണമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങൾ സീറ്റിൽ വയ്ക്കാൻ പോലും ടാക്‌സിഡ്രൈവർ സമ്മതിച്ചില്ല. രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയതുമില്ല. മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒട്ടേറെ പ്രിയപ്പെട്ട സിനിമകളെ ബാക്കിയാക്കി റാണി പത്മിനിയുടെ ജീവിതം ദുരന്തമായി പര്യവസാനിച്ചു.

മലയാളികളുടെ പ്രിയ സിനിമാതാരം നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മകൾ ശ്രീലക്ഷ്മി. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

പിറന്നാൾ ആശംസകൾ പപ്പാ.. ഞാൻ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ.. ശ്രീലക്ഷ്മി കുറിച്ചു. ജഗതി ശ്രീകുമാർ-കല ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. എന്നും മലയാള സിനിമ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ജഗതിയുടേത്. അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.

ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്. ജഗതിയില്ലാത്ത മലയാള സിനിമ ഓര്‍ക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജഗതിയുടെ ചിരി എന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്.

 

 

View this post on Instagram

 

A post shared by (@sreelakshmi_sreekumar)

RECENT POSTS
Copyright © . All rights reserved