Movies

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ നാലാം പ്രതിയായ വി.പി. വിജീഷും തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുൾ റോഹ്തഗി ഹാജരാകും.

സംസ്ഥാന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് മുൻപ് പരിഗണിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.

തെന്നിന്ത്യന്‍ താരറാണി കീര്‍ത്തി സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കീര്‍ത്തി സംവിധായകന്‍ വെങ്കി അത്‌ലൂരിയെ ഓടിച്ചിട്ട് കുട വെച്ച് തല്ലുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സിനിമാസെറ്റില്‍ ചിത്രീകരണത്തിനിടെ കിടന്നുറങ്ങുന്ന കീര്‍ത്തിയുടെ ചിത്രം നിഥിനും വെങ്കിയും ചേര്‍ന്ന് പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. അതിന് മറുപടിയായാണ് ഇപ്പോള്‍ കീര്‍ത്തിയും രംഗത്തെത്തിയിരിക്കുന്നത്.

ഇനി മേലാല്‍ സെറ്റില്‍ കിടന്നുറങ്ങില്ല. തന്റെ ചിത്രമെടുത്തവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നും കീര്‍ത്തി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകനെ ഓടിച്ചിട്ട് തല്ലുന്ന വീഡിയോ കീര്‍ത്തി പങ്കുവച്ചത്. ഒരാളെ വീഴ്ത്തി. ഇനി ഒരാള്‍ കൂടിയുണ്ടെന്നാണ് കീര്‍ത്തി പറയുന്നത്.

അടുത്തത് നടന്‍ നിഥിനാണെന്ന് വ്യക്തം. താന്‍ കാത്തിരിക്കുകയാണെന്ന് നിഥിന്‍ മറുപടിയും നല്‍കുന്നുണ്ട് കമന്റിലൂടെ. എന്തായാലും ‘പ്രതികാര’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

 

നടന്‍ സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലീം ഖാന്റെയും ഭാര്യ ഹെലന്റെയും പ്രണയകഥ അടുത്തിടെ വൈറലായിരുന്നു. സലീമിന്റേത് രണ്ടാം വിവാഹമായിരുന്നെങ്കിലും ഹെലനുമായി വലിയ സ്‌നേഹത്തിലും സന്തോഷത്തിലുമായി കഴിയുകയാണ്. എന്നാല്‍ മക്കളുടെ കാര്യത്തില്‍ പ്രണയബന്ധങ്ങള്‍ക്ക് വലിയ ആയൂസില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുകയാണ്.

മൂത്തമകന്‍ സല്‍മാന്‍ ഖാന്‍ ഇനിയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുപാട് പ്രണയബന്ധങ്ങളുണ്ടായിരുന്നു. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ള നടിമാരുമായി സല്‍മാന്‍ ഇഷ്ടത്തിലായിരുന്നു. അതുപോലെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ഭാര്യ മലൈക അറോറയുമായി വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ഉപേക്ഷിച്ചത്.

ഇപ്പോഴിതാ വീണ്ടും ഖാന്‍ കുടുംബത്തില്‍ മറ്റൊരു വേര്‍പിരിയല്‍ കൂടി ഉണ്ടായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. സല്‍മാന്റെ ഇളയസഹോദരന്‍ സൊഹെയില്‍ ഖാനും ഭാര്യ സീമ ഖാനും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ഒരു പ്രമുഖ ഷോ യില്‍ പങ്കെടുക്കവേയാണ് സെഹേയിലിന്റെയും സീമയുടെയും ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആദ്യ സൂചന പാപ്പരാസികള്‍ കണ്ടുപിടിക്കുന്നത്.

മാത്രമല്ല മകന്‍ നിര്‍വാന്‍ ഖാന്‍ തിരികെ വന്നതിന് ശേഷം തന്നോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് സീമ ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും താമസിക്കുന്നത് ഒന്നിച്ചല്ലെന്നും താരദമ്പതിമാരുടെ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ തുടങ്ങിയെന്ന തരത്തില്‍ വ്യാപകമായ വാര്‍ത്തകള്‍ വരികയാണ്. എന്നാല്‍ വെറും ഗോസിപ്പുകള്‍ മാത്രമാണിതെന്നും ചിലര്‍ പറയുന്നു.

1998 ലാണ് സൊഹോയില്‍ ഖാനും സീമ സച്ചിദേവും തമ്മില്‍ വിവാഹിതരാവുന്നത്. 22 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി സംഭവിച്ച കാര്യങ്ങളിലെ വസ്തുത അന്വേഷിക്കുകയാണ് ആരാധകര്‍. വൈകാതെ താരങ്ങളോ അടുത്ത കുടുംബമോ വാര്‍ത്തയില്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിതിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായ ‘കസബ’യിലെ ചില രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് വിവാദമാങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ നായകനാക്കി താൻ ഒരുക്കിയ ‘കാവല്‍’ എന്ന ചിത്രവും പൊളിറ്റിക്കൽ കറക്ടനസ് നോക്കിയല്ല ഒരുക്കിയിരിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിതിൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോള്‍ സ്‌ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞത്.

ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിനായി എന്തെങ്കിലും ഒഴിവാക്കിയിട്ടുമില്ല. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണ്. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും അത് കാണാം.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. അത് പ്രവചനാതീതമാണ്, പുലിമുരുഗനും കുമ്പളങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്- നിതിന്‍ പറയുന്നു.

ദൃശ്യത്തിന് ശേഷം നല്ല കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് നടി അന്‍സിബ ഹസ്സന്‍. സിനിമാഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്‍ഡിലേക്ക് വിളിക്കുന്നതെന്ന് അന്‍സിബ. പുനര്‍ജന്മം പോലെയായിരുന്നു അവസരമെന്നും അന്‍സിബ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് പോസ്റ്റ് പ്രൊഡക്ഷനിലാണ്.

ആറ് വര്‍ഷം പുറത്തൊക്കെ പഠിക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തുന്ന ഫീല്‍ ആയിരുന്നു ദൃശ്യം സെക്കന്‍ഡിലെ റി യൂണിയന്‍ എന്നും അന്‍സിബ ഹസ്സന്‍. ജോര്‍ജ്ജുകുട്ടിയുടെ ജീവിതസാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷമുളള കഥയാണ് രണ്ടാം ഭാഗം. ഫാമിലി ഡ്രാമയാണ് ദൃശ്യം സെക്കന്‍ഡ്. കുടുംബത്തിന് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പുണ്ടെന്നും അന്‍സിബ.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെയും മീന അവതരിപ്പിക്കുന്ന റാണിയുടെയും മകളുടെ റോളിലാണ് ചിത്രത്തില്‍ അന്‍സിബ ഹസ്സന്‍.

കൊവിഡ് കാലത്ത് മലയാളത്തിലെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം രണ്ടാം ഭാഗം. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും സംവിധായകന്‍ ജീത്തു ജോസഫ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെ അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ , എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജ് കുട്ടി വീണ്ടുമെത്തുമ്പോള്‍ മോഹന്‍ലാല്‍ താടി വച്ച് പുതിയ ലുക്കിലാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. തിയറ്റര്‍ റിലീസായി തന്നെയാണ് ദൃശ്യം സെക്കന്‍ഡ് പ്രേക്ഷകരിലെത്തുക.

2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയുരുന്നു. 75 കോടി ഗ്രോസ് കളക്ഷനും നേടി.മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.

ജോര്‍ജ് കുട്ടിയേയും കുടുംബത്തെയും മലയാളികള്‍ മറക്കില്ല എന്ന പ്രതീക്ഷയാണ് ദൃശ്യം 2 എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമുള്ള ആലോചനക്ക് ശേഷമാണ് ദൃശ്യം സെക്കന്‍ഡിലേക്ക് എത്തിയതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും. ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കകത്തെ സുഹൃത്തുക്കൾ മോഹൻലാലിനെ ലാൽ, ലാലേട്ടൻ എന്നൊക്കെ വിളിക്കുമ്പോൾ ലാൽ സാർ എന്നാണ് ശോഭന അദ്ദേഹത്തെ വിളിക്കുന്നത്. മോഹൻലാലിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ ശോഭനയുടെ കമന്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

സുന്ദരനായി കുറച്ചുകൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെടുന്നത്. ‘കൂൾ ലാൽ സാർ’ എന്നാണ് ചിത്രത്തിന് ശോഭനയുടെ കമന്റ്. ശോഭനയുടെ കമന്റിന് ആരാധകർ ലൈക്ക് നൽകി തുടങ്ങിയിട്ടുണ്ട്.

സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങൾ​ പങ്കുവയ്ക്കാനായി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതുകൊണ്ടു തന്നെ എല്ലാവർക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമാണ്. പ്രമുഖ ഫൊട്ടോഗ്രാഫർ അനീഷ് ഉപാസനയാണ് ഫോട്ടോയെടുത്തിരിക്കുന്നത്.

‘പക്ഷെ’, ‘മിന്നാരം’, ‘പവിത്രം’, ‘തേന്മാവിന്‍ കൊമ്പത്ത്’, ‘ടി.പി ബാലഗോപാലന്‍ എംഎ’, ‘വെള്ളാനകളുടെ നാട്’, ‘ഉള്ളടക്കം’, ‘മായാമയൂരം’, ‘മണിച്ചിത്രത്താഴ്’, ‘നാടോടിക്കാറ്റ്’ തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയ സിനിമകളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്. മലയാള സിനിമാ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഈ താരജോഡി ഇനിയെന്ന് ഒന്നിക്കുമെന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്.

ശോഭനയും മോഹൻലാലും തമ്മിൽ 37 വർഷത്തെ സുഹൃത്ബന്ധമാണുള്ളത്. 55 സിനികളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുമുണ്ട്.

 

2020-ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിനെയും നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തിയെയും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണമായത്. യാഹൂ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റിയ ഇന്ത്യക്കാര്‍ 2020-ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ നടിയായി മാറിയത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സണ്ണി ലിയോണിനെ പിന്തള്ളിയാണ് റിയയുടെ പേര് മുന്നിലെത്തിയിരിക്കുന്നത്. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് തുടക്കമിട്ട നടി കങ്കണ റണൗട്ട് ആണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണും നാലാം സ്ഥാനത്ത് സണ്ണി ലിയോണുമാണ്.

സുശാന്തിന്റെ കേസില്‍ ചോദ്യം ചെയ്യലിന് വിധേയായ സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാന്‍ പത്താം സ്ഥാനത്ത് ഇടം നേടി. പ്രിയങ്കാ ചോപ്ര, കത്രീന കൈഫ് എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. ഗായിക നേഹ കക്കര്‍ ഏഴാം സ്ഥാനത്തും, ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും, കരീന കപൂര്‍ പട്ടികയില്‍ ഒമ്പതാമതായും ഇടം പിടിച്ചു.

നടന്‍മാരുടെ പട്ടികയില്‍ അമിതാഭ് ബച്ചന്‍ ആണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരാണ് തൊട്ടുപുറകില്‍. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഏഴാമതും സോനു സൂദ്, അനുരാഗ് കശ്യപ്, അല്ലു അര്‍ജുന്‍ എന്നിവര്‍ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. നടിയെന്നതില്‍ ഉപരി തന്റെ നിലപാടുകള്‍ വിളിച്ചു പറയാന്‍ യാതൊരു മടിയും നടി കാണിക്കാറുമില്ല. ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിനില്‍ വന്ന തന്റെ കവര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷോപ്പ് ചെയ്ത് തന്റെ യഥാര്‍ത്ഥ നിറവും മറ്റും മാറ്റിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. രോമമുള്ള തന്റെ കയ്യും യഥാര്‍ത്ഥ നിറവും മാറ്റി ഫോട്ടോ എഡിറ്റ് ചെയ്ത് നല്‍കിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയത്. ഗൃഹലക്ഷ്മി മാസികയുടെ അകത്ത് ചില ചിത്രങ്ങള്‍ ശരിയായി നല്‍കിയിട്ടുണ്ടെങ്കിലും കവര്‍ പേജില്‍ വെളുപ്പിച്ചെടുത്തതിനെ ചോദ്യം ചെയ്യുകയാണ് കനി.

നിങ്ങള്‍ എന്റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു. ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നാണ് കനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന കനിയുടെ അഭിമുഖത്തിനൊപ്പമാണ് എഡിറ്റ് ചെയ്ത ഫോട്ടോ നല്‍യിരിക്കുന്നത്.

എന്നാല്‍ മറ്റ് ചിത്രങ്ങള്‍ ശരിയായി കൊടുത്തതായും കനി കുറിച്ചു. ഈ ചിത്രത്തിലെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണ്?  എന്നാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്. കനിക്ക് പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

തൊലിയുടെ നിറം തന്റെ പല അവസരങ്ങളും ഇല്ലാതാക്കിയെന്നും കനി കുസൃതി പറഞ്ഞിരുന്നു. കാഴ്ചയിലുള്ള നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു.

അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്‌ബോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല. ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്‌ബോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്. കനി പറഞ്ഞിരുന്നു.

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. എറണാകുളത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്.

സൂപ്പർ താരങ്ങളെ പിറകെ നടക്കുക തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായതിനാൽ സൂപ്പർ താരങ്ങളല്ല മറിച്ച് സൂപ്പർ നടന്മാരെ ഉപയോഗിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. താൻ ഒരിക്കൽ മാത്രമേ മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചിട്ടുള്ളുവെന്നും മമ്മൂട്ടി അത് തരികയും ചെയ്തുവെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ബാലചന്ദ്ര മേനോൻ പറഞ്ഞു.

സൂപ്പർ താരങ്ങളെയല്ല സൂപ്പർ നടന്മാരെ ഉപയോഗിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. മമ്മൂട്ടിയോട് ഞാൻ ഒരു തവണയെ ഡേറ്റ് ചോദിച്ചിട്ടുള്ളു അത് ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. സൂപ്പർ താരങ്ങളെ പിറകെ നടക്കുക എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തീരെ കേൾക്കാൻ ഇഷ്ടമല്ലാത്ത കാര്യമാണ് വെയിറ്റ് ചെയ്യുക എന്നത്. താരങ്ങൾക്ക് പുറമേ സിനിമ ചെയ്യാൻ നടന്നാൽ അത്തരം അനുഭവങ്ങൾ വരും അതുകൊണ്ട് പൂർണമായും നടന്മാരെയായിരുന്നു എനിക്ക് ആവശ്യം.

ഞാൻ മറ്റു നടന്മാർക്ക് കൂടുതൽ അവസരം നൽകാതിരുന്നത് നടനെന്ന നിലയിൽ ഞാൻ ഔട്ടാകും എന്ന ഭയം കൊണ്ടായിരുന്നു. എന്നിട്ടും നായികമാരെ പോലെ തന്നെ നടന്മാരെയും ഞാൻ കൊണ്ടു വന്നിട്ടുണ്ട്. മണിയൻ പിള്ള രാജു , ബൈജു തുടങ്ങിയ നടന്മാരെ ഞാൻ സിനിമയിൽ അവതരിപ്പിച്ചു. ‘മണിയൻ പിള്ള അഥവാ മണിയൻ പിള്ള’ എന്ന സിനിമയിൽ കമൽ ഹാസൻ മതി എന്ന് പലരും പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് സുധീർ കുമാർ എന്ന പുതുമുഖ താരം അഭിനയിക്കട്ടെയെന്ന്’.

RECENT POSTS
Copyright © . All rights reserved