Movies

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ ‘മോണ്‍സ്റ്റ’റിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു.

താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തെലുങ്ക് സിനിമയായ വീര സിംഹ റെഡി. ചിത്രത്തില്‍ തെലുങ്ക് നായകന്‍ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായിട്ടാണ് താരം അവതരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങില്‍ ഹണി റോസ് പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഹണി റോസ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിന് സംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും നന്ദി പറഞ്ഞു. നന്ദൂരി ബാലകൃഷ്ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷന്‍ സിനിമയാണ് ഇത്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു വീഡിയോ ആണ്. വേദിയിലേക്ക് ഹണി റോസിനെ അവതാരിക ക്ഷണിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കാനാണ് ഹണി റോസിനെ വേദിയിലേക്ക് ക്ഷണിച്ചത്.

തുടര്‍ന്ന് ഹണി റോസ് തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് വേദിയിലേക്ക് നടന്നുപോയി. നടക്കുന്നതിനിടയിലാണ് വിവാ ദപരമായ കാര്യം സംഭവിച്ചത്. ഹണി റോസിനെ നോക്കി അശ്ലീല ആഗ്യം ബാലകൃഷ്ണ കാണിച്ചു. താരം നടന്നുപോകുമ്പോള്‍ താരത്തിന്റെ പുറകിലോട്ട് നോക്കി ചുണ്ട് കടിക്കുകയാണ് ബാലയ്യ ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍. ബാലയ്യ പോലത്തെ ഒരു വലിയ ഇതിഹാസ നടനില്‍ നിന്നും ഇത്തരം കാര്യം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴി വച്ചിരിക്കുന്നത്. അതേസമയം ബാലയ്യ ഇതല്ല ഇതിനപ്പുറം ചെയ്യും എന്നാണ് സിനിമ പ്രേക്ഷകര്‍ പറയുന്നത്. ഇതിന് മുന്‍പും ഇത്തരത്തില്‍ ഇയാളുടെ ഭാഗത്തുനിന്നും പല കാര്യങ്ങളും ഇതേ രീതിയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം എന്തോ വലിയ സംഭവമാണെന്നും ഹീറോയിസം ആയിട്ടുമാണ് ആരാധകര്‍ ഇത് കണക്കാക്കുന്നത്.

എറണാകുളം കലക്ടര്‍ രേണു രാജിനെപ്പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. രേണുരാജ് വളരെ മനോഹരമായാണ് മലയാളത്തില്‍ സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.

‘കലക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കലക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ.

അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയന്‍ പറഞ്ഞപ്പോഴാണ് കലക്ടര്‍ ആണെന്ന് അറിയുന്നത്.”-മമ്മൂട്ടി പറഞ്ഞു. പ്രസംഗം നിര്‍ത്തിയപ്പോള്‍ തന്നെ രേണുരാജിനോട് സോറി പറയുകയും പക്ഷേ സത്യസന്ധമായ കാര്യമാണ് വേദിയില്‍ പറഞ്ഞതെന്ന് പറയുകയും ചെയ്തു.

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 83-ാം പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കൊച്ചി പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഗായകരായ എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോന്‍, ബിജു നാരായണന്‍, സംഗീതസംവിധായകരായ വിദ്യാധരന്‍ മാസ്റ്റര്‍, ശരത്, നടന്മാരായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. അമേരിക്കയിലെ വസതിയിലിരുന്ന് യേശുദാസും ഭാര്യ പ്രഭയും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ നടിയാണ് ശാലിൻ സോയ. ഓരോ ഫോട്ടോഷൂട്ടിന്റെയും വിശേഷങ്ങള്‍ ശാലിൻ സോയ പങ്കുവയ്‍ക്കാറുണ്ട്. ശാലിൻ സോയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.ഇപ്പോഴിതാ ശാലിൻ സോയയുടെ ഗ്ലാമർ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

അവതാരകയായി തിളങ്ങിയ ശാലിൻ സോയ, ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്. ശാലിൻ സോയ അവതരിപ്പിച്ച ദീപ റാണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

 സീരിയലിനുപുറമെ ഒട്ടേറെ സിനിമകളിലും ശാലിൻ സോയ വേഷമിട്ടിട്ടുണ്ട്.ധമാക്ക, അരികില്‍ ഒരാള്‍, ഡ്രാമ, യാത്ര, മല്ലു സിംഗ് തുടങ്ങിയവയാണ് ശാലിൻ സോയ അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍.

 ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ വാർത്തയായിരുന്നു. ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവച്ചിരുന്നു.

68-ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആയി ചുരുക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് ശാലിൻ ഇത് സാധിച്ചെടുത്തത്.

 

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വാർത്തയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നു എന്നത്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിലാണ് അതിഥി താരമായി മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹൈദരാബാദ് സെറ്റിൽ മോഹൻലാൽ ഇന്ന് ജോയിൻ ചെയ്തു എന്ന വാർത്തയാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നും നാളെയുമായി രണ്ട് ദിവസമാണ് മോഹൻലാലിന് ഈ ചിത്രത്തിൽ ഷൂട്ട് ഉണ്ടാവുക. ഒരു കംപ്ലീറ്റ് സർപ്രൈസ് പാക്കേജ് ആയാണ് മോഹൻലാൽ കഥാപാത്രം ഈ ചിത്രത്തിൽ വരിക എന്നാണ് സൂചന. ഇതാദ്യമായാണ് മോഹൻലാൽ രജനികാന്തിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത് എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

അമിതാബ് ബച്ചൻ, കമൽ ഹാസൻ, എൻ ടി ആർ, രാജ് കുമാർ, ശിവാജി ഗണേശൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളുടെയെല്ലാമൊപ്പം വേഷമിട്ട താരമാണ് മോഹൻലാൽ. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു, മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ കമൽ ഹാസൻ അതിഥി വേഷം ചെയ്യും. രജനികാന്ത് ചിത്രമായ ജയിലറിലെ അതിഥി വേഷം ഷൂട്ട് ചെയ്തതിന് ശേഷം മോഹൻലാൽ ജോയിൻ ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലാണ്.

കോലമാവ്‌ കോകില, ഡോക്ടർ എന്നീ വലിയ ഹിറ്റുകളും ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും ഒരുക്കിയ നെൽസൺ ദിലീപ്കുമാർ ആണ് ജയിലർ സംവിധാനം ചെയ്യുന്നത്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അഭിനയിക്കുന്ന ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്.

 

ഇന്ത്യാ മിഷൻ പ്രവർത്തകനും ചങ്ങനശ്ശേരി മാമ്മൂട് വെങ്കോട്ട സ്വദേശിയുമായ പാസ്റ്റർ മനു കെ.എം വാഹനാപകടത്തിൽ മരണപ്പെട്ടു. ബീഹാറിലെ ഷെയ്ക്പുര ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷമായി മനുവും ഭാര്യ തോംസിയും സുവിശേഷ പ്രവർത്തനം ചെയ്യുകയായിരുന്നു. സംസ്കാരം സ്വദേശമായ കോട്ടയത്ത് പിന്നീട് നടക്കും. ഏക മകൾ: സാറ.

ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ കൂട്ടുകെട്ട് മറ്റൊരു എക്സ്ട്രാ ഓർഡിനറി കഥയുമായി വീണ്ടും എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.. ‘ആനക്കട്ടിയിലെ ആനവണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ്.

ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റർറ്റെയ്നറുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്റെർറ്റൈനെർ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.. ഹിറ്റ് ചിത്രം ഓർഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ. എന്നാൽ ഇത് ഓർഡിനറിയുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല… ഇതിനെപറ്റി ചോദിച്ചപ്പോൾ അണിയറപ്രവർത്തകരുടെ പ്രതികരണം ഇപ്രകാരമായിരുന്നു ; “ഓർഡിനറി എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്.. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ഒരു തുടർച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്”..

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജനാർദ്ദനൻ, ഛായാഗ്രാഹകൻ ഫൈസൽ അലി.ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ മികച്ച പ്രൊജെക്ടുകളുമായി 2023 – ൽ ഇഫാർ മീഡിയ മലയാളസിനിമാ നിർമാണ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. താരനിർണയം പുരോഗമിക്കുന്ന ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്ന് അണിയറക്കാർ അറിയിച്ചു.

കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ വിയോ​ഗ വേദനയിലാണ് മലയാള സിനിമാലോകം. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പിന്നണി ഗായകനായി താൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന ​ഗാനം എഴുതിയത് ബീയാര്‍ പ്രസാദ് ആണെന്ന് വിനീത് കുറിക്കുന്നു.

“ബീയാർ പ്രസാദ്. പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്. ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. ‘കൂന്താലിപ്പുഴ’ എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്‌ടിയാണ്.പ്രസാദേട്ടനെ സ്നേഹപൂർവ്വം,ആദരപൂർവ്വം ഓർക്കുന്നു.കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു”, എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ വാക്കുകൾ.

കവിത പാടുന്ന കുട്ടനാടന്‍ കാറ്റിന്റെ തലോടല്‍ ആ പാട്ടുകളിലെല്ലാമുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം പോലെ മധുരമുള്ള പാട്ടുകള്‍ മലയാളിക്ക് പകര്‍ന്നുതന്ന്, മഴത്തുള്ളികള്‍ പൊഴിഞ്ഞ നാടന്‍ വഴികളിലൂടെ ബീയാര്‍ പ്രസാദ് നമ്മെ കൈപിടിച്ചു കൊണ്ടുപോയത് പാട്ടിന്റെ പച്ചത്തുരുത്തിലേക്കായിരുന്നു. അവിടെ കേരനിരകളും ഒന്നാംകിളി പൊന്നാണ്‍കിളിയും കസവിന്റെ തട്ടമിട്ട മൊഞ്ചത്തിയുമൊക്കെ ചേര്‍ന്ന് നമ്മെ സ്വീകരിച്ചു. പൊന്നോടു പൂവായതും മാന്‍ചുനപോല്‍ പൊള്ളുന്നതുമായ പാട്ടുകള്‍ നമുക്കായി എഴുതി. ജലം പുഷ്പതീർഥമായ് തളിക്കുവാന്‍ നദികള്‍ മത്സരിച്ചപോല്‍ ബീയാര്‍ പ്രസാദിന്റെ പാട്ടുകള്‍ ആസ്വാദകരുടെ ഉള്ളില്‍ ഏതാണ് പ്രിയപ്പെട്ടതെന്നറിയാതെ മത്സരിച്ചു നിന്നു.

മങ്കൊമ്പിലെ മേളവാദ്യ കലാകാരനായ അച്ഛന്‍ ബാലകൃഷ്ണപ്പണിക്കരുടെ താള ബോധം കുട്ടിക്കാലത്തു തന്നെ മകനിലേക്കും പകര്‍ന്നു കിട്ടി. ബീയാറിന്റെ മൂന്നാം വയസിലാണ് അമ്മ കല്യാണിക്കുട്ടിയമ്മയെ അച്ഛന്‍ മലയാളം വിദ്വാന്‍ പഠിക്കുവാന്‍ അയക്കുന്നത്. അമ്മയ്‌ക്കൊപ്പം മിക്ക ദിവസവും ക്ലാസുകളില്‍ മകനെയും കൂട്ടി. അതോടെ കുട്ടിക്കാലത്തു തന്നെ സാഹിത്യ സ്‌നേഹവും വന്നു ചേര്‍ന്നു. വായനയിലേക്ക് അതിവേഗത്തില്‍ കടക്കുവാന്‍ അത് സഹായകമായി. യൗവനകാലത്ത് സജീവ നാടക പ്രവര്‍ത്തകനായിരുന്നു. അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്കും നാടക രചനയിലേക്കും എത്തി. പിന്നെ കവിതയും പാട്ടെഴുത്തുമൊക്കെയായി. കോളജ് പഠനകാലത്ത് തന്നെ ട്യൂട്ടോറിയല്‍ കോളജില്‍ മലയാളം അധ്യാപകനുമായി.

എഴുത്തും നാടകപ്രവര്‍ത്തനവുമായി നീങ്ങുന്നതിന് ഇടയിലാണ് സിനിമാപ്രവേശം. 1993ല്‍ പുറത്തിറങ്ങിയ ജോണി എന്ന ചിത്രത്തിന്റെ രചന നടത്തിയെങ്കിലും ബീയാര്‍ പ്രസാദ് ഗാനരചയിതാവാകുന്നത് പിന്നെയും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. തിരക്കഥാകൃത്തായി അറിയപ്പെടേണ്ടിയിരുന്ന ബീയാര്‍ പ്രസാദിനെ ഇന്ന് സിനിമ ആസ്വാദകര്‍ക്ക് കൂടുതല്‍ പരിചയം ഗാനരചയിതാവായാണ്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ചയാണ് സിനിമാ ഗാനരചനയിലേക്ക് എത്തിക്കുന്നത്. ബീയാര്‍ പ്രസാദിന്റെ, ദേവദാസി സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥ, ഒരിക്കല്‍ ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ചു. കഥ കണ്ട് നിര്‍മാതാവായ ഗുഡ്‌നൈറ്റ് മോഹന്‍ വിളിക്കുന്നു. ‘ഈ കഥ നമുക്ക് പ്രിയദര്‍ശനെക്കൊണ്ട് സിനിമയാക്കിയാലോ?’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ബീയാര്‍ സമ്മതംമൂളി. പ്രിയദര്‍ശനെ കണ്ട് കഥ സംസാരിച്ചെങ്കിലും ഇത് വലിയൊരു ക്യാന്‍വാസില്‍ ഹിന്ദിയിലോ ഇംഗ്‌ളീഷിലോ ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഥാ ചര്‍ച്ചയ്ക്ക് ശേഷം ബീയാറും പ്രിയദര്‍ശനും തമ്മില്‍ സാഹിത്യം സംസാരിക്കുവാന്‍ തുടങ്ങി. വയലാറിന്റെയും പി. ഭാസ്‌ക്കരന്റെയും ഒ.എന്‍.വിയുടെയുമൊക്കെ കവിതകള്‍ വിഷയമായി. അവരുടെ കവിതകള്‍ അക്കമിട്ട് ബിയാര്‍ ചൊല്ലിയതോടെ പ്രിയദര്‍ശനും അതിശയം. പാട്ടെഴുത്തും വശമുണ്ടെന്ന് മനസ്സിലാക്കിയ പ്രിയദര്‍ശന്‍ എന്റെ അടുത്ത പടത്തില്‍ പാട്ടെഴുതാന്‍ നിങ്ങളെ വിളിച്ചിരിക്കുമെന്ന് പറഞ്ഞെങ്കിലും ബീയാര്‍ അതൊരു വെറും പറച്ചിലായി മാത്രം കണ്ടു.

എന്നാല്‍, തന്റെ സിനിമകള്‍പോലെ അതൊരു കോമഡിയായിരുന്നില്ല പ്രിയദര്‍ശന്. അദ്ദേഹം വാക്കു പാലിച്ചു. ആറു മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം പ്രിയദര്‍ശന്‍ വിളിച്ചു, ‘എന്റെ പുതിയ പടം തുടങ്ങുന്നു. ബീയാര്‍ വേണം പാട്ടുകളെഴുതാന്‍.’

മുസ്‌ലിം പശ്ചാത്തലത്തിലുള്ള പാട്ടുകളാണ് ചിത്രത്തിലെന്ന് അറിഞ്ഞതോടെ മുസ്‌ലിം ഗ്രന്ഥങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ കണ്ടെത്തി പദസമ്പത്തുകള്‍ പരിചയപ്പെടാന്‍ തുടങ്ങി. ഇസ്‌ലാമിക ദര്‍ശനമടക്കമുള്ള ഗ്രന്ഥങ്ങള്‍ വായിച്ച ബലത്തില്‍ പ്രിയദര്‍ശന്‍ ചിത്രത്തിലെ പാട്ടെഴുതാന്‍ ബിയാര്‍ ചെന്നൈയ്ക്കു വണ്ടി കയറി.

പാട്ടൊക്കെ എഴുതാന്‍ അറിയുമോ എന്നൊന്നു നോക്കണമല്ലോ, മുസ്‌ലിം പശ്ചാത്തലത്തില്‍ പ്രണയം ആവിഷ്‌ക്കരിക്കുന്നൊരു ഗാനം എഴുതാന്‍ പ്രിയദര്‍ശന്‍ ബിയാറിനോട് ആവശ്യപ്പെട്ടു. പഠിച്ചെടുത്ത പദസമ്പത്തുക്കള്‍ നിരത്തി നിമിഷം നേരം കൊണ്ടൊരു പാട്ടെഴുതി. പ്രിയദര്‍ശന്‍ പാട്ട് ശ്രദ്ധിച്ചു വായിച്ചു, ആകെ നിരാശന്‍. ‘അയ്യോ നമുക്കിത്രയും കട്ടിയുള്ള അറബി വാക്കുകളൊന്നും വേണ്ട, വല്ല മൊഞ്ചത്തിയോ മൊഹബത്തോ ചേര്‍ത്തൊരു സാധനം മതി.’ അതോടെ ബീയാറിനും ആശ്വാസമായി. തനിക്കും കൂടുതല്‍ വഴങ്ങുന്നത് അതു തന്നെ.

ഒന്നാംകിളി പൊന്നാണ്‍കിളി വണ്ണാംകിളി മാവിന്‍മേല്‍

രണ്ടാംകിളികണ്ടു കൊതികൊണ്ടുവരവുണ്ടപ്പോള്‍

മൂന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി

അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്….

‘കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍’ വിദ്യാസാഗറിന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനമാണ് ബീയാറിനെ ആസ്വാദകര്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നത്. പുതിയ ഗാനരചയിതാവാണെന്നു കണ്ടതോടെ വിദ്യാസാഗറിന് ആകെ സംശയം. ശരിയാകുമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍തന്നെ ഗ്യാരന്റി പറഞ്ഞു. വിദ്യാസാഗര്‍ ഒന്നാം കിളിയുടെ ട്യൂണ്‍ മൂളി. തേന്‍പുരളും മുള്ളുപോലെ ബിയാര്‍ പ്രസാദ് കേട്ടിരുന്നു. എവിടെ പിടിക്കണമെന്ന് ഒരു പിടിയും ഇല്ല. അത്രത്തോളം വേഗത്തിലുള്ള ട്യൂണ്‍. ഇടയ്ക്ക് ഒരു ഭാഗത്തു ചേര്‍ക്കാന്‍ ‘കിളിച്ചുണ്ടന്‍ മാമ്പഴമേ’ എന്നു മാത്രം കിട്ടി. പിന്നെ അതില്‍ കയറി പിടിച്ചു. എഴുതിക്കഴിഞ്ഞപ്പോഴേക്കും എണ്ണാതതിലേറെ കിളികള്‍ പാട്ടിലൂടെ പറന്നുയര്‍ന്നു.

കല്യാണ ശേഷവും ഭര്‍ത്താവിന് വഴങ്ങി കൊടുക്കാത്ത ഭാര്യ. ഇപ്പോഴും അവളുടെ മനസ്സില്‍ പഴയ കാമുകനാണ്. കിളിച്ചുണ്ടന്‍ മാമ്പഴംപോലെ സുന്ദരിയായ അവള്‍ കാത്തിരുന്നതും അവനു വേണ്ടിത്തന്നെ. ഒരു കിളിയും ഇന്നു വരെ കൊത്താത്ത തേന്‍പഴമാണ് അവള്‍. പല കിളികളും അവളാകുന്ന മാമ്പഴത്തെ കൊതിച്ച് കൊത്തുവാന്‍ വന്നെങ്കിലും അവള്‍ക്ക് പ്രിയപ്പെട്ടത് പഴയ കാമുകനാകുന്ന ഒന്നാം കിളിയാണ്. അതാകട്ടെ പൊന്നാണ്‍കിളിയുമാണ്. അതിനു ശേഷം രണ്ടാം കിളി കണ്ടു, കൊതികൊണ്ടതല്ലാതെ കിട്ടിയില്ല. മൂന്നാം കിളിയും നാലാംകിളിയുമടക്കം എണ്ണാതതിലേറെക്കിളികള്‍ അവളെ കണ്ടു മോഹിച്ചു. അവരെല്ലാം പരസ്പരം കൊത്തിയതല്ലാതെ മാമ്പഴത്തില്‍ മാത്രം കൊത്തിയില്ല. വരികളെഴുതി കണ്ടതോടെ പ്രിയദര്‍ശനും പ്രതീക്ഷിച്ചത് കിട്ടി. വിദ്യാസാഗറിനാകട്ടെ ബീയാറില്‍ വിശ്വാസവുമായി.

കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്

പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തി

കൂന്താലിപ്പുഴയൊരു വമ്പത്തി…

വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ ശബ്ദം മലയാളികള്‍ ആദ്യമായി കേട്ടത് ഈ പാട്ടിലൂടെയായിരുന്നു. ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലെ ടൈറ്റില്‍ ഗാനം ശ്രദ്ധിക്കപ്പെടുമ്പോഴും എല്ലാവരുടെയും സംശയം ഈ ‘കൂന്താലിപ്പുഴ’ എവിടെയാണെന്നാണ്. ‘കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലാണ്. ഞാനത് എന്റെ ഭാവനയില്‍ മെനഞ്ഞെടുത്തു. അവിടെയൊരു പുഴയുണ്ടാകും, ‘കൂന്താലിപ്പുഴ’ എന്ന് പേരുമിട്ടു. ‘കൂന്താലിപ്പുഴ കണ്ടെത്തിയ കഥ ബീയാര്‍ പ്രസാദ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. പിന്നീട് സിനിമയിലും കൂന്താലിപ്പുഴ എന്ന പേര് നിറഞ്ഞു നിന്നു.

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി

നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍

കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ

നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ…

പ്രണയത്തിന്റെ കണ്ണുനീര്‍തുളളി പോല്‍ എത്രയോ ഹൃദയങ്ങളെ ഈ ഗാനം മുറിവേല്‍പ്പിച്ചിട്ടുണ്ടാകും. തോരാത്തൊരു മഴ പോലെ പ്രണയം പെയ്തിറങ്ങിയിരുന്നെങ്കില്‍ എന്ന് ഈ ഗാനം കേട്ടാല്‍ കൊതിച്ചു പോയേക്കാം. ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തില്‍ പുറത്തു വന്ന ‘വെട്ട’-ത്തിലെ തെളിച്ചമുള്ള പാട്ടുകളില്‍ ഒന്നായിരുന്നു ‘മഴത്തുള്ളികളും.’ ‘നമുക്കൊരു കഥ പറയണം ഈ പാട്ടിലൂടെ, വളരെ ലളിതമായ വരികളും ആയിരിക്കണം.’ പ്രിയദര്‍ശന്‍ സന്ദര്‍ഭം പറഞ്ഞതോടെ ബിയാര്‍ സഞ്ചരിച്ചത് പാട്ടിന്റെ മഴത്തുള്ളികള്‍ വീണ നാടന്‍ വഴികളിലൂടെയായിരുന്നു.

ബേണി ഇഗ്നേഷ്യസ് നല്‍കിയ ട്യൂണുമായി ബീയാര്‍ പ്രസാദ് തന്റെ വീട്ടിലേക്ക് മടങ്ങി. നൊമ്പരപ്പെടുത്തുന്ന ഒരീണം കേട്ടപ്പോള്‍ തന്നെ ബീയാറിനും ഹിറ്റു മണത്തു. മഴതോര്‍ന്നൊരു പകലില്‍ മങ്കൊമ്പിലെ നാട്ടുവഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ അറിയാതെ ആ വരികളെത്തി. ടമഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി….’ അടുത്ത ദിവസം തന്നെ ഫോണിലൂടെ ഈ വരികള്‍ എം. ജി. ശ്രീകുമാറിന് പറഞ്ഞു കൊടുക്കുകയും ചെയ്തു.

പാട്ട് തയാറായതോടെ ‘വെട്ട’ത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു ഈ ഗാനത്തിലേക്ക് എത്തുന്ന രംഗം. ‘വഴിയില്‍ വെച്ച് ഒരു മഴയത്ത് എന്റെ കുടക്കീഴിലേക്ക് ഓടി കയറിയ ഒരാളാ താന്‍, മഴ തീര്‍ന്നപ്പോള്‍ ഒക്കെ, ബൈ, താങ്ക്‌സ് എന്നൊക്കെ പറഞ്ഞ് ഒറ്റപ്പോക്കാ അല്ലേടോ…’ ദിലീപ് അവതരിപ്പിച്ച നായക കഥാപാത്രം ഗോപാലകൃഷ്ണന്‍ പറയുന്ന സംഭാഷണത്തിലേക്ക് എത്തിയതു പോലും ഈ പാട്ടിന്റെ വരികളിലൂടെയായിരുന്നു.

ഒരു കാതിലോല ഞാന്‍ കണ്ടീലാ…

തിരുതാളി വെച്ചതും കണ്ടീലാ

കളവാണിയാം കിളിയേ ഓര്‍ത്തീല അകലേ….

വെട്ടത്തിലെ പാട്ടുകളുടെ ചര്‍ച്ചകള്‍ക്കിടയിലാണ് ബീയാര്‍ പ്രസാദ് തന്റെ ‘ഒരു കാതിലോല ഞാന്‍ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീലാ’ എന്ന ഓണപ്പാട്ട് പ്രിയദര്‍ശനെ പാടി കേള്‍പ്പിക്കുന്നത്. എം. ജി. ശ്രീകുമാറായിരുന്നു ഈ ഗാനത്തിന്റെ സംഗീതം. പാട്ടു കേട്ടതോടെ ഈ വരികള്‍ തനിക്കു വേണമെന്നായി പ്രിയദര്‍ശന്‍. മറ്റൊരു പാട്ട് എഴുതാം എന്ന് ബീയാര്‍ പറഞ്ഞിട്ടും പ്രിയദര്‍ശന് ആ വരികളോടുള്ള ഇഷ്ടം മാറിയില്ല. ‘ എന്തായാലും തുടക്കം എനിക്കിതു തന്നെ വേണം’ എന്ന് തീര്‍ത്തു പറഞ്ഞു. പിന്നീട് ആ വരികളില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തുകയായിരുന്നു ബീയാര്‍.

‘കേരനിരകളാടും ഒരു ഹരിത ചാരു തീരം

പുഴയോരം കള മേളം കവിത പാടും തീരം’

കുട്ടനാടിന്റെ കഥ പറഞ്ഞ ‘ജലോത്സവ’ത്തിലെ ഈ ഗാനത്തിലൂടെ കുട്ടനാടാണ് ബീയാര്‍ അവതരിപ്പിച്ചതെങ്കിലും നിറഞ്ഞു നിന്നത് കേരളം തന്നെ. അല്‍ഫോണ്‍സ് സംഗീതം നല്‍കിയ ഗാനത്തില്‍ കുട്ടനാടന്‍ ചേറിന്റെ മണവും ചേര്‍ന്നതോടെ ആസ്വാദകര്‍ക്ക് ആ മണ്ണില്‍ ചവിട്ടിയ സുഖവും. ‘കുട്ടനാടിനെക്കുറിച്ച് നമുക്കൊരു പാട്ടു വേണം. കുട്ടനാട്ടുകാരന്‍ എഴുതുമ്പോള്‍ അത് ഏറ്റവും നന്നാകുമെന്നാണ് എന്റെ പ്രതീക്ഷ’ കുട്ടനാട്ടുകാരന്‍ ബീയാറിനോട് സിബിമലയില്‍ പറഞ്ഞത് ഇത്രമാത്രമാണ്. എന്നാല്‍ അതിലൊരു കുഞ്ഞു പ്രകോപനമില്ലേ. ബിയാറിനും തോന്നിയത് അതുതന്നെ. കുട്ടനാടന്‍ പ്രകൃതിയും മണ്ണും കാറ്റും സ്വര്‍ണമണി നിറമുള്ള പൊന്നാര്യന്‍ കതിരുമൊക്കെ മനസ്സിലേക്ക് ആവാഹിച്ച് എഴുതി തുടങ്ങി.

കന്നോടു തരിയുഴും മണ്ണുതിരും മണമോ

പെണ്ണിനു വിയര്‍പ്പാലേ മധുമണമോ

ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്

പെണ്ണിവള്‍ കള മാറ്റും കളമൊഴിയായ്…

കറുത്ത് സുന്ദരിയായ പെണ്‍കുട്ടി. കയ്യില്‍ നിറയെ വളകളും കിലുങ്ങുന്ന കൊലുസുമൊക്കെയിട്ട് അവള്‍ ക്ലാസിലേക്ക് ഓടി വരും. ആരെങ്കിലുമൊരു പാട്ടുപാടാന്‍ പറഞ്ഞാല്‍ ആദ്യം ചാടി എഴുന്നേല്‍ക്കും. പാരലല്‍ കോളജിലെ തന്റെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു ബീയാര്‍ പ്രസാദിന് അവളും.

കാലവും സാഹചര്യവുമൊക്കെ അവളെയും മാറ്റി എടുത്തു. തന്റെ പ്രിയപ്പെട്ട ശിഷ്യയെ വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുനാഥന്‍ കണ്ടത് ഒരു കൊയ്ത്തുകാലത്തായിരുന്നു. പാടത്തു പണി കഴിഞ്ഞു വരുന്ന ആ സുന്ദരിയ്ക്ക് ഇന്ന് കൈയില്‍ വളകളും കാലില്‍ കൊലുസുമില്ല. ചേറു പുരണ്ട ചിരി മാഞ്ഞു തുടങ്ങി. ബീയാറിന്റെ ഉള്ളില്‍ ഒരു കണ്ണീര്‍ചിത്രമായി അവള്‍ അസ്വസ്ഥതപ്പെടുത്തി കുടിയിരുന്നു. ‘കേരനിരകളാടും’ എന്ന ഗാനമെഴുതുമ്പോള്‍ കുട്ടനാടന്‍ സുന്ദരികളില്‍ ബീയാറിന്റെ ഓര്‍മകളില്‍ ആദ്യം തെളിഞ്ഞ മുഖം അവളുടേതായിരുന്നു. മണ്ണിന്റെ മണമുള്ള അവളുടെ വിയര്‍പ്പിനു മധുമണമല്ലേ. കാലിലെന്തിനാണ് തങ്കവള, ഞാറ്റോല പച്ചവളയില്ലേ. പൊന്നും തെളി കൊലുസവള്‍ക്ക് കുട്ടനാട്ടിലെ മണ്ണുതന്നെ തീര്‍ക്കുന്നില്ലേ. കള മാറ്റുമ്പോഴും അവള്‍ കളമൊഴിയാള്‍ തന്നെയാണ്. ബിയാര്‍ പ്രിയ ശിഷ്യയെ, ആ കുട്ടനാട്ടുകാരിയെ പാട്ടിലൂടെ നമുക്കും പരിചയപ്പെടുത്തി.

ശ്രീനിവാസിന്റെ സംഗീതത്തില്‍ സീതാകല്യാണം, ശരത്തിനൊപ്പം തല്‍സമയം ഒരു പെണ്‍കുട്ടി (”പൊന്നോടു പൂവായ്,’ ‘ഓ തിങ്കള്‍പക്ഷി’) ദീപാങ്കുരനൊപ്പം തട്ടുംപുറത്ത് അച്യുതനിലെ മുത്തുമണി രാധേ തുടങ്ങിയവയാണ് മറ്റ് പ്രധാന ഗാനങ്ങള്‍.

പ്രമുഖ അവതാരകനും നടനുമായ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും ബലാത്സംഗത്തിന് പോലീസ് കേസെടുത്തു. തന്നെ മൂന്നു പ്രാവശ്യം ബലാൽസംഗം ചെയ്തു എന്ന പെൺകുട്ടിയുടെ പരാതിയിന്‍ മേലാണ് എറണാകുളം നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാസമാണ് ഗോവിന്ദൻ കുട്ടിയുടെ യൂ ട്യൂബ് ചാനലിലെ അവതാരകമായ പെൺകുട്ടി തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നതിനിടയാണ് പുതിയ പരാതിയുമായി മറ്റൊരു പെൺകുട്ടി രംഗത്ത് വന്നത്.

നേരത്തെ ഗോവിന്ദൻകുട്ടി തന്നെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചുവെന്നും ചലച്ചിത്രമേഖലയുള്ളവരെ പോലും തന്നെ സ്വാധീനിക്കാൻ ഉപയോഗിച്ചതായും ആദ്യം ഇയല്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഗോവിന്ദന്‍ കുട്ടി തന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി അന്ന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ കേസിൽ എറണാകുളം സെഷൻസ് കോടതി ഗോവിന്ദൻകുട്ടിക്ക് മുൻകൂർ ജാമ്യം അനുവദിച്ച നടപടി തിരുത്തണമെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അന്ന് കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ച് എന്നു ചൂണ്ടി ക്കാട്ടിയാണ് പെണ്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2022 മെയ് 14ന് എറണാകുളം പോണേക്കര റോഡിലുള്ള ഫ്ലാറ്റിൽ വെച്ച് ആദ്യം ബലാത്സംഗം ചെയ്തുവെന്നും പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം ആവർത്തിച്ചു എന്നും വിവാഹക്കാര്യം ചോദിച്ചതോടെ ക്രൂരമായി മർദ്ദിച്ചതായും പീഡനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സമർപ്പിച്ച പരാതിയിൽ പറയുന്നു.

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ലെന. നിരവധി സിനിമകളിൽ അഭിനയിച്ച് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1998 ൽ ജയരാജിന്റെ സ്നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ലെന നായികയായി പുറത്തിറങ്ങിയ ആൽബം സോഗ്സ്‌ ഒരുകാലത്ത് തരംഗമായിരുന്നു.

സിനിമയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം കഴിഞ്ഞ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണെന്നും അയാളെ തന്നെ വിവാഹം കഴിച്ചെന്നും ദാമ്പത്യ ജീവിതത്തിൽ മടുപ്പ് തോന്നിയപ്പോൾ പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേർപെടുത്തിയെന്നും താരം പറയുന്നു. കുറെ കാലം സന്തോഷത്തോടെയാണ് ജീവിച്ചത്. ആറാം ക്ലാസ്സ് മുതൽ ഞാൻ അവന്റെ മുഖവും അവൻ എന്റെ മുഖവുമല്ലേ കാണുന്നത് അതുകൊണ്ട് രണ്ട് പേരും പുതിയ മുഖങ്ങൾ കാണുന്നതിനായി രണ്ട് വഴിക്ക് പിരിഞ്ഞെന്ന് താരം പറയുന്നു.

ഇത്രയും സൗഹൃദത്തോടെ വിവാഹ ബന്ധം വേർപ്പെടുത്തിയ മറ്റൊരു ദമ്പതിമാർ കാണില്ലെന്നും. ഡിവോഴ്‌സിന് വേണ്ടി വക്കീലിനെ കാണാൻ ഒന്നിച്ചാണ് ഞങ്ങൾ പോയത്. വക്കീൽ വരുമ്പോൾ ഞങ്ങൾ ഒരു പ്ളേറ്റിൽ നിന്നും ഗുലാബ് ജാമ് കഴിക്കുന്നതാണ് കണ്ടതെന്നും തരാം പറയുന്നു. ഏതെങ്കിലും സിനിമയിൽ ഈ രംഗം എഴുതണമെന്ന് ആഗ്രഹമുണ്ടെന്നും ലെന പറഞ്ഞു.

ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്ക് ഒപ്പം ചിത്രം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. വൽസേട്ടൻ എന്ത് നല്ല മനുഷ്യൻ ആണെന്നും തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ വിജയമാക്കിയതിനും പ്രേക്ഷകർക്ക് ഉണ്ണി നന്ദി അറിയിച്ചു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്/കണ്ണൂർ തിയേറ്ററുകൾ സന്ദർശനത്തിന് പോയ ഉണ്ണി മുകുന്ദൻ ഇൻസ്റാഗ്രാമിലാണ് ചിത്രം പങ്കുവെച്ചത്.

‘മാളികപ്പുറം’ സിനിമയുടെ കോഴിക്കോട്/കണ്ണൂർ പ്രൊമോഷണൽ ട്രിപ്പിനിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യൻ. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം. വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകൾ ഉടൻ പുറത്തിറങ്ങും. വളരെ നന്ദി.’, ഉണ്ണി മുകുന്ദൻ കുറിച്ചു. നടൻ ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഒരുപാട് കമ്മെന്റുകളാണ് ചിത്രത്തിന് വരുന്നത്. ‘നിങ്ങൾ പുലിയാണ് മലയാള സിനിമയിൽ സുരേഷ് ചേട്ടനും ഉണ്ണിക്കും ഉള്ള നട്ടെല്ല്‌ വേറെ ഒരുത്തനുമില്ല’, ‘ചാണകം’, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ച്’, എന്നിങ്ങനെ നീളുന്ന കമ്മെന്റുകൾ.

ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഉണ്ണിമുകുന്ദന്‍ നായകനായ ചിത്രത്തെ പുകഴ്ത്തി ഒരുപാട് പ്രശസ്തവ്യക്തികള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലും ‘മാളികപ്പുറം’ തരംഗമാണ്. ‘കേരളത്തിന്റെ കാന്താര’എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്. സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന,ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. അഭിലാഷ് പിള്ളയാണ് തിരക്കഥ. ചായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു. സംഗീതം രഞ്ജിൻ രാജ്.

RECENT POSTS
Copyright © . All rights reserved