കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന ആലപ്പുഴ സ്വദേശി സലാലയിൽ മരണപ്പെട്ടു. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി സന്തോഷ് കുമാർ(44) ആണ് മരിച്ചത്. കഴിഞ്ഞ 22 ദിവസമായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
12 വർഷമായി ഒമാനിലുള്ള സന്തോഷ് കുമാർ സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായിരുന്നു. പൊന്നമ്പിളിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന മുപ്പതാമത്തെ മലയാളിയാണ് ഇദ്ദേഹം.
മൃതദേഹം സലാലയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
വിഷാദരോഗം എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി സനുഷ. ആത്മഹത്യാ ചിന്തയുണ്ടായി. ചിരി നഷ്ടമായി. സൈക്കോളജിസ്റ്റിനെയോ സൈക്യാട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്. എന്നാല്‍ വിഷാദരോഗമുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് സനുഷ ഓര്‍മിപ്പിക്കുന്നു.
സനുഷയുടെ വാക്കുകൾ:
ഒരുസമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് എന്‍റെ ചിരിയാണ്. കൊറോണയുടെ സമയത്ത് ലോക്ക്ഡൌണ്‍ തുടക്കം എല്ലാംകൊണ്ടും എനിക്ക് ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ എങ്ങനെ ആളുകളോട് പറയുമെന്ന പേടിയായിരുന്നു കുറേക്കാലം. ഒറ്റയ്ക്കായി പോയ പോലെയായിരുന്നു. ആരോടും സംസാരിക്കാന്‍ മൂഡില്ലാതെ, പ്രത്യേകിച്ച് ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥ.
ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയന്നു. ആത്മഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഓടുക എന്നല്ലാതെ ഒരു വഴിയുമില്ല എന്ന അവസ്ഥയിലെത്തി. ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളെ മാത്രം വിളിച്ച്, ഞാൻ വരികയാണ് എന്നും പറഞ്ഞ് കാറുമെടുത്ത് വയനാട്ടിലേക്ക് പോയി. ആളുകളൊക്കെ കാണുന്ന ചിരിച്ചുകളിച്ചു നിൽക്കുന്ന എന്റെ ചിത്രങ്ങൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിക്കേണ്ടിരുന്നപ്പോഴുള്ള സമയത്തേതാണ്. അതിനിടെയിലെ വളരെ വളരെ വിലപ്പെട്ട നിമിഷങ്ങള്‍.. എനിക്ക് തോന്നുന്നത് എല്ലവാരും അങ്ങനെയാണെന്നാണ്. സന്തോഷം മാത്രം കാണിക്കുക, സന്തോഷം മാത്രം പങ്കുവെയ്ക്കുക.. നമ്മുടെ പ്രശ്നങ്ങളെ കുറിച്ചോ പേടികളെ കുറിച്ചോ ആരും ചോദിക്കാറുമില്ല.. പറയാറുമില്ല..
വീട്ടിൽ പറയാനും പേടിയായിരുന്നു. എനിക്ക് അറിയാവുന്ന മിക്ക ആള്‍ക്കാരും പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. അവരോടൊക്കെ വീട്ടില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഉത്തരം. സൈക്കോളജിസ്റ്റിന്‍റെയോ സൈക്കാർട്ടിസ്റ്റിന്‍റെയോ സഹായം മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ തേടുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും മിക്കവരും ചിന്തിക്കുന്നത്. അങ്ങനെയൊരു സഹായം തേടിയാല്‍ ആളുകള്‍ എന്തുവിചാരിക്കുമെന്നാണ് പലരും കരുതുന്നത്. അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നത്. പല മാതാപിതാക്കള്‍ ഉള്‍പ്പെടെ അങ്ങനെയാണ് കാണുന്നത്. ഞാനും ആരോടും പറയാതെ ഡോക്ടറുടെ സഹായം തേടി. ഇനി വീട്ടിൽ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ കാര്യം പറഞ്ഞു. പ്രതീക്ഷിച്ച പോലെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് എന്താ, പ്രശ്നങ്ങളൊന്നുമില്ലല്ലോ, ഞങ്ങളില്ലേ കൂടെ എന്നൊക്കെ അവര്‍ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. എന്നാലും ചില ഘട്ടങ്ങളില്‍ നമുക്ക് പറയാന്‍ കഴിയാറില്ല.
ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നെ വേറെയൊന്നിലും ചാടിക്കാതെ പിടിച്ചുനിർത്തിയൊരു ഘടകം എന്‍രെ അനിയനാണ്. ഞാന്‍ പോയാൽ അവനാര് എന്ന ചിന്ത വന്നപ്പോഴാണ് ജീവിച്ചിരിക്കണമെന്ന് തോന്നിയത്.
പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, മെഡിറ്റേഷന്‍, ഡാൻസ് എല്ലാം തുടങ്ങി. യാത്രകൾ ചെയ്യാന്‍ തുടങ്ങി. കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമയം ചെലവഴിച്ചു. അതിൽ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചു. ഞാൻ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചില്ല.
സുശാന്തിന്റെ മരണം, വേറെ ആത്മഹത്യാ വാര്‍ത്തകളൊക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അവരുടെ സ്ഥാനത്ത് സ്വയം ചിന്തിച്ച് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു എനിക്ക്. ഇപ്പോള്‍ ചിന്തിക്കുമ്പോ സ്വയം അഭിമാനമൊക്കെ തോന്നുന്നു. ചിലപ്പോ നമുക്ക് കുടുംബത്തോടെ കൂട്ടുകാരോടോ പറയാന്‍ പറ്റാത്തത് ഡോക്ടറോട് പറയാന്‍ കഴിഞ്ഞേക്കും. അങ്ങനെ സഹായം തേണമെന്ന് തോന്നുവാണെങ്കില്‍ മടി വിചാരിക്കരുത്. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കായി പറയുന്നതല്ല… ”
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. മുംബൈയിലെ വീട്ടില്‍ ബംഗളൂരു പൊലീസാണ് എത്തിയത്. വിവേകിന്‍റെ സഹോദരീ ഭര്‍ത്താവ് ആദിത് ആല്‍വയെ തേടിയാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.
ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാറന്റുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കെത്തിയതെന്ന് ബംഗളൂരു ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. സിനിമാ മേഖല ഉള്‍പ്പെട്ട സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആല്‍വയെ തേടുന്നത്. താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ 15 പേര്‍ ഇതിനകം അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ താരങ്ങളുമുണ്ട്. പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രാഹുല്‍ തോന്‍സെ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
മലയാളികളും കേസില്‍ അറസ്റ്റിലായി. അറസ്റ്റിലായ അനൂബ് മുഹമ്മദിന്‍റെ സുഹൃത്തായ ബിനീഷ് കോടിയേരിയെയും കേസില്‍ ചോദ്യംചെയ്തിട്ടുണ്ട്. അനൂബും ബിനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍.
ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ പൊലീസ് അറസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിത്യ ആല്‍വ ഒളിവിലാണ്.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ‘അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേര്‍ വിളിച്ചു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും വിളിച്ചിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് ലാലേട്ടന്‍ ഏഴെട്ട് തവണ വിളിച്ചു എന്നുള്ളതാണ്. ഒരുപാട് കോളുകല്‍ വന്നുകൊണ്ടിരുന്നത് കൊണ്ട് അതിനിടയില്‍ ലാലേട്ടന്റെ ഏഴെട്ട് മിസ്ഡ് കോളുകളാണ് വന്നത്. പിന്നീട് തിരിച്ചുവിളിക്കുകയായിരുന്നു’, സുരാജ് പറഞ്ഞു.
‘2019ല്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. സിനിമകളെല്ലാം ആളുകള്‍ കണ്ടു. അതില്‍ സന്തോഷം, സംസ്ഥാന തലത്തില്‍ അംഗീകാരം കൂടി കിട്ടിയപ്പോള്‍ അതിലേറെ സന്തോഷം.’
‘കുറേ ചിരിപ്പിച്ചു, കുറേ വെറുപ്പിച്ചു, നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും താരം പറഞ്ഞു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ കഥാപാത്രം അവസാന റൗണ്ടിലാണ് എന്നെ തേടിയെത്തിയത്’, സുരാജ് പറഞ്ഞു. ജനഗണമന എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോള്‍.
നടി പാർവതിക്കെതിരെ ഒളിയമ്പെയ്ത് ഗണേഷ്‌കുമാർ.’കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ’, ഗണേഷ് കുമാര്‍ പറഞ്ഞു. താരസംഘടന എഎംഎംഎയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാർ.
എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേളബാബുവിന്റെ ഒരു പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇടവേള ബാബുവിനെതിരെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
താര സംഘടനയായ അമ്മ നിര്‍മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ എന്നുമുള്ള സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഡബ്ല്യുസിസി. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച സംഘടന അവള്‍ മരിച്ചിട്ടില്ല, അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നും അറിയിച്ചു. ഫേസ്ബുക്കിലാണ് സംഘടനയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
അവള്‍ മരിച്ചിട്ടില്ല!
അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! ‘മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ‘ എന്ന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
മാധ്യമങ്ങള്‍ ‘ഇര’യായി കണ്ടവളെ ‘അതിജീവിച്ചവളാണെന്ന് ‘പറഞ്ഞു കൊണ്ടായിരുന്നു ഡബ്ല്യുസിസി ചേര്‍ത്തു പിടിച്ചത്. എന്നാല്‍ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായിരുന്നു.
നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത്.
ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.
സോഷ്യല്‍ മീഡിയയില്‍ എ എം.എം.എയുടെ എക്‌സികൂട്ടിവ് അംഗമായ നടന്‍ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പര്‍ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചര്‍ച്ചയില്‍ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടന്‍ സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും, ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും, ഈ തൊഴിലിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.
ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എഎംഎം.എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്.
ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എഎംഎംഎ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആണ്‍കോയ്മയുടെ ബലത്തിലുമാണ് എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അമ്മ അംഗമായിരുന്ന പ്രസിദ്ധ നടന്‍ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.
പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങള്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും പറയുന്നു.
അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് ഡബ്ല്യുസിസി കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിന് അഭിനന്ദനവുമായി നടന്‍ ഷെയ്ന്‍ നിഗം. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം നേര്‍ന്ന് രംഗത്തെത്തിയത്. ഇഷ്‌ക്കിലെ അഭിനയത്തിന് ഷെയ്ന്‍ നിഗവും സുരാജിനൊപ്പം അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നു.
‘അര്‍ഹതപ്പെട്ട അംഗീകാരം… മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് ഏട്ടന് ആശംസകള്‍. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം.’ ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുരസ്‌കാരം നേടിക്കൊടുത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷെയ്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സാംസ്‌ക്കാരിക മന്ത്രി എകെ ബാലനാണ് 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായത്. ‘ബിരിയാണി’ എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/ShaneNigamOfficial/posts/204377804383547
എഎംഎംഎ നിര്‍മിക്കുന്ന ട്വിന്റി ട്വിന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ ഉത്തരം വലിയ വിവാദത്തിലേയ്ക്കാണ് കൂപ്പുകുത്തിയത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വെച്ചവരും സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനം നടത്തി നടി പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതോടെ ഇടവേള ബാബുവിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അതേസമയം, പരാമര്‍ശം വിവാദം കത്തിയതോടെ ട്വന്റി 20 എന്ന ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചതായാണ് കാണിക്കുന്നതെന്നും അതാണ് മരിച്ചവര്‍ എന്ന തരത്തില്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ന്യായീകരണവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതോടെ തെറ്റ് ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയയും രംഗത്തെത്തി. ട്വന്റി ട്വന്റിയില്‍ ഭാവന അവതരിപ്പിച്ച അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രം കോമയിലാണ്, മരിച്ചതല്ലെന്ന് സോഷ്യല്‍മീഡിയ തെറ്റ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ കൂടാതെ, ട്വന്റി ട്വന്റിയുെട രണ്ടാം ഭാഗമല്ല അമ്മ നിര്‍മിക്കുന്നതെന്ന ചിത്രമെന്നും വിവാദ അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നുണ്ട്.
തിരുവനന്തപുരം∙ 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനുള്ള പുരസ്കാരം നേടി. ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി. കുമ്പളങ്ങി നൈറ്റ്സിലെ വില്ലൻ കഥാപാത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനായും, ബിരിയാണി എന്ന ചിത്രത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലന്‍), പ്രിയംവദ കൃഷ്ണൻ എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്സാണ് കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് പൊതുവാൾ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. സുഷിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ. ചിത്രം കുമ്പളങ്ങി നൈറ്റ്സ്. നടൻ വിനീത് കൃഷ്ണൻ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ മികച്ച ഡബ്ബിങ് ആർടിസ്റ്റിനുള്ള പുരസ്‌കാരം നേടി. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കിരൺ ദാസ് മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം നേടി. നജിം അർഷാദാണ് മികച്ച ഗായകൻ. മധുശ്രീ മികച്ച ഗായികയായി.
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ടൊവിനോയുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുറച്ചുദിവസത്തേക്ക് കൂടി വിശ്രമം നിർദേശിച്ചിട്ടുണ്ട്.
പിറവത്ത് ‘കള’ എന്ന സിനിമയുടെ സെറ്റിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൊവിനോക്ക് വയറിന് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടർന്ന് ബുധനാഴ്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ നേരിയ തോതിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് 48 മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്ന് കണ്ടെത്തി. പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണക്കും ആശുപത്രി വിടുന്നതിന് മുമ്പ് ടൊവിനോ വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. ഒരുപാട് പേരുടെ സ്നേഹം തിരിച്ചറിഞ്ഞു. വിചാരിച്ചതിനെക്കാൾ ആളുകൾ തന്നോട് സ്നേഹം കാണിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടൊവീനോ പറഞ്ഞു.