നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് ഇടപാട് കേസിൽ ഒരു മാസത്തെ വിചാരണ തടവിന് ശേഷം നടി റിയ ചക്രബർത്തി ജയിലിൽ നിന്ന് പുറത്തിറങ്ങി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് മുംബൈയിലെ ബൈക്കുള വനിത ജയിലിൽ നിന്ന് റിയ ചക്രബർത്തിയെ മോചിപ്പിച്ചത്. മുംബയ് പൊലീസിന് മുന്നിൽ 10 ദിവസം കൂടുമ്പോളും എൻസിബിക്ക് മുന്നിൽ മാസത്തിലൊരിക്കലും ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് റിയ ചക്രബർത്തിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നത്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യവും കെട്ടിവയ്ക്കണം.
സുശാന്ത് സിംഗ് രാജ് പുത്തിന്‌റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്തിനും ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. അതേസമയം റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിക്ക് കോടതി ജാമ്യം നിഷേധിച്ചു.
പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട്, കറുത്തവര്‍ മേയ്ക്കപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എവിടെ ആണ് പൊള്ളുന്നത്..? നടി സഞ്ജു സുനിച്ചന്റെ ചോദ്യമാണ് ഇത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴും ഞാന്‍ ഒരുങ്ങും. കണ്ണെഴുതും പൊട്ട് വെക്കും. ലിപ്സ്റ്റിക് ഇടും. മുഖം ഡ്രൈ ആകുന്നതിനാല്‍ പൗഡര്‍ ഇടാറില്ല, എന്നാല്‍ ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്നം ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം ചേട്ടന്‍മാരും ചേച്ചിമാരും ഉടനെ വന്ന് പുട്ടിയിട്ടതെന്തിനാ, ചായത്തില്‍ വീണോ, കറുപ്പായിരുന്നു നല്ലതെന്നൊക്കെ പറഞ്ഞ് വരും.
ഒഴിച്ചുകൂടാന്‍ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാന്‍ നിങ്ങള്‍ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൗണ്ടേഷന്‍ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. കറുത്തവര്‍ മേക്ക് അപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എവിടെ ആണ് പൊള്ളുന്നതെന്ന് പുട്ടി കഥ പറയുന്നവരോട് ചോദിക്കാന്‍ തോന്നാറുണ്ട്. മേക്കപ്പ് ചെയ്യുന്നത് സ്‌കിന്‍ ടോണിലാണ്, വൈറ്റ് വാഷ് അല്ല.- മഞ്ജു രോഷത്തോടെ കുറിച്ചു. കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന അനുഭവം കൂടി പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാൻ ഇത് പറയുന്നത്.. എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച് നിങ്ങളോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ… അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടിൽ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്.. പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തിൽ fair and lovely തേച്ചു പെണ്ണുങ്ങൾ വെളുക്കുന്നത് കണ്ട് അതും പപ്പയെ കൊണ്ടു മേടിപ്പിച്ചു തേച്ചു നോക്കിയിട്ടുണ്ട്. പണ്ടേ കറുത്തിരുന്ന മുഖത്ത് കുറെ കുരു വന്നതല്ലാതെ കൈ വെള്ള പോലും വെളുത്തില്ല.. പിന്നീട് കുറച്ചു കൂടി മുതിർന്നപ്പോൾ മനസിലായി ഈ കളർ എന്ന് പറയുന്നത് ഒരു ഉണ്ടയും അല്ലെന്ന്. അങ്ങനെ ഞാൻ എന്നെയും എന്റെ നിറത്തെയും സ്നേഹിക്കാൻ തുടങ്ങി…
പിന്നീട് ഞാൻ നന്നായി ഒരുങ്ങും.. പൊട്ട് വെക്കും.. പൌഡർ ഇടും… കണ്ണെഴുത്തും… ഇതൊക്കെ ചെയ്ത് ഞാൻ എന്നെ കണ്ണാടിയിൽ നോക്കുമ്പോൾ എന്തൊരു സന്തോഷമാണെന്നോ.. പൌഡർ ഇട്ടതു കൊണ്ടു വെളുത്തു എന്ന തോന്നലിലല്ല.. മറിച് ഒരുങ്ങിയപ്പോൾ എന്നെ എനിക്ഷ്പ്പെട്ടതു കൊണ്ടാണ്.. ഇപ്പോഴും ഞാൻ ഒരുങ്ങും.കണ്ണെഴുതും പൊട്ട് വെക്കും.. ലിപ്സ്റ്റിക് ഇടും..പൌഡർ ഇടാറില്ല, മറ്റൊന്നും കൊണ്ടല്ല മുഖം dry ആകുന്നത് കൊണ്ട്.. പക്ഷെ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഞാൻ ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടൻമാരും സെച്ചിമാരും ഉടനെ വരും കറുപ്പായിരുന്നു നല്ലത്.. പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തിൽ വീണോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഏറ്റവും രസം എന്താണെന്നു വെച്ചാൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാൻ നിങ്ങൾ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൌണ്ടേഷൻ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട് പലപ്പോഴും ചോദിക്കാൻ തോന്നാറുണ്ട്. കറുത്തവർ make up ചെയ്യുമ്പോൾ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത്.ഒരു കാര്യം നിങ്ങൾ മനസിലാക്കണം make up ചെയ്യുന്നത് skin tonil ആണ്. അല്ലാതെ white വാഷ് അല്ല.
കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാം… ഞാൻ തിരുവനന്തപുരം വഴുതക്കാട് ഉള്ള റിലൈൻസ് ഫ്രഷിൽ ഒരുദിവസം പോയി.വണ്ടി പെട്ടെന്ന് വന്നത് കൊണ്ട് കണ്ണ് എഴുതാൻ പോയിട്ട് ഒരു പൊട്ട് വെക്കാൻ പോലും പറ്റിയില്ല. കയ്യിൽ കിട്ടിയ മാസ്കും എടുത്തുവെച്ചു കാറിലേക്ക് ഓടി കയറിയതാണ്. ബാഗിൽ ഒരു ക്ലിപ്പ് ഉണ്ടായിരുന്നത് കൊണ്ട് മുടിയിൽ ഇടാൻ സാധിച്ചു. ഇപ്പോൾ നിങ്ങൾക് ഊഹിക്കാം ഞാൻ ഏത് വിധത്തിൽ ആണ് പോയിട്ടുണ്ടാവുക എന്ന്. അങ്ങനെ കടയിൽ കയറി.. സാധനങ്ങൾ എടുക്കുമ്പോൾ എനിക്ക് പുറകിൽ നിന്ന കടയിലെ staff പെൺകുട്ടി എന്തോ പിറുപിറുക്കുന്നു. ശ്രദ്ധിച്ചപ്പോൾ മനസിലായി, എന്നെ കുറിച്ചാണ്.. അവൾ ആ കടയിലെത്തന്നെ മറ്റൊരു staff പയ്യന് എന്നെ മനസിലാക്കി കൊടുക്കുകയാണ്. ഞാൻ തിരിഞ്ഞു നിന്ന് ചിരിച്ചു.. ഒരു കാര്യവുമുണ്ടായില്ല. വൃത്തിയായി ഞാൻ ചമ്മി.. കാരണം ഞാൻ അറിയാതിരിക്കാൻ തിരിഞ്ഞു നിന്നായിരുന്നു അവരുടെ സംസാരം. ഞാൻ മെല്ലെ ഇപ്പുറത്തെ സൈഡിൽ വന്നു വെണ്ടയ്ക്ക പെരുകുമ്പോൾ കടയിലെ ചെറുക്കന്റെ അടക്കിപിടിച്ചുള്ള സംസാരം..” അയ്യേ എന്തോന്നിത് “(ഞാൻ ഞെട്ടി.. എന്നെയാണ്.. ഞാൻ തുണിയുടുത്തിട്ടുണ്ടല്ലോ ദൈവമേ.. ഇവൻ എന്ത് അയ്യേ വെച്ചത്, ഒന്നും മനസിലായില്ല )അപ്പോൾ അടുത്തത്.. “ഇവൾ എന്തോന്ന് കാണിച്ചേക്കുന്നത്”
(വീണ്ടും എന്റെ ഞെട്ടൽ.. എടുക്കാൻ പാടില്ലാത്തത് എന്തേലും ഞാൻ എടുത്തോ? )അപ്പൊ വെള്ളിടി പോലെ അടുത്ത അവന്റെ ഡയലോഗ്.. “എന്തൊരു മേക്കപ്പ്.. എന്തൊരു മേക്കപ്പ്. അയ്യേ.. വൃത്തികേട്.. എന്തൊരു കറുത്തതായിരുന്നു അവൾ.. അയ്യേ.. “അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.. എനിക്ക് കുരു പൊട്ടി.. ഞാൻ മേക്കപ്പ് ചെയ്താലോ ചെയ്തില്ലെങ്കിലോ ഇവനെന്താ. കടയിൽ വരുന്നവരുടെ ഇത്തരം കാര്യങ്ങൾ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഞാൻ കറുത്തത് ആയതാണ് ആ സായിപ്പൻകുഞ്ഞിന്റെ പ്രശ്നം .. അവിടുത്തെ ലൈറ്റ് അടിയിൽ നിന്നപ്പോൾ കുറച്ചു കളർ അവന് തോന്നിയിരിക്കാം. ഉടനെ കറുത്തവൾ മേക്കപ്പ് ചെയ്തു ഇറങ്ങിയിരിക്കുന്നു എന്നാക്കി. പിന്നെ ഒന്നും നോക്കിയില്ല ഞാനും അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു “വെളുത്തതല്ലേടാ. പണിയില്ലാതെ വീട്ടിരുന്നപ്പോ ഒന്ന് വെട്ടം വെച്ചതാ. അടുത്ത ദിവസം ഷൂട്ട് തുടങ്ങും. കറുത്തോളും nee ടെൻഷൻ അടിക്കേണ്ട.. ” എനിക്ക് തൽക്കാലത്തേക്ക് ആശ്വാസം കിട്ടി.
അവനെ പോലെയുള്ള മാക്രി കൂട്ടങ്ങളുടെ അസുഖം എന്താണെന്ന് അറിയാനാണ് ഞാൻ ഇത്രയും പറഞ്ഞത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണം. പിന്നെ നിങ്ങൾ ഒന്നുടെ പറയണം.. “അവർ കറുത്തതാണ്.. അവർ മേക്കപ്പ് ചെയ്യും.. filter ഇട്ട് ഫോട്ടോ ഇടും.. ആർക്കെങ്കിലും അത് കണ്ട് ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളാൻ…. എന്റെ കൂട്ടുകരോട്.. നിറഞ്ഞ സ്നേഹം.. ❤️❤️❤️
പോർഷെയുടെ നിരയിലെ ഏറ്റവും സ്റ്റൈലിഷ് വാഹനം 911 കരേര എസ് സ്വന്തമാക്കി മലയാള സിനിമയിലെ ക്യൂട്ട് കപ്പിൾ ഫഹദ് ഫാസിലും നസ്രിയയും. കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.നിലവിൽ ഈ നിറത്തിൽ ഇന്ത്യയിൽ ഒരണ്ണം മാത്രമേയുള്ളൂ. ഏകദേശം 1.90 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.
ഫഹദും നസ്രിയയും ചേർന്നാണ് വാഹനം സ്വീകരിച്ചത്. 2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്.
പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന പേരിൽ ചിത്രീകരിക്കുന്ന ചിത്രം ചിത്രീകരണം പൂർത്തിയായാലും പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ല എന്ന് കടുവാക്കുന്നേൽ കുറുവച്ചൻ. എന്നാൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം സാങ്കൽപികമാണെന്നും യഥാർഥ കുറുവച്ചനുമായി ബന്ധമില്ലെന്നും കടുവ സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം. നിയമ പോരാട്ടങ്ങൾക്കൊടുവിൽ പൃഥ്വിരാജ് നായകനാകുന്ന സിനിമക്ക് ചിത്രീകരണത്തിന് കോടതി അനുമതി നൽകുകയും സുരേഷ്‌ഗോപി ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.
സുരേഷ്‌ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥയാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്ന് പറഞ്ഞു കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ കഥ വായിച്ചു, എന്നാൽ അതിൽ എന്റെ ജീവിത കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്. എന്റെ യഥാർത്ഥ ജീവിതത്തിലെ കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സുപ്രീം കോടതിയടക്കമുള്ള നീതിന്യായപീഠങ്ങൾക്കു മുമ്പിൽ രേഖാമൂലം വെളിവാക്കപ്പെട്ടതാണ്.
കടുവ എന്ന ചിത്രവുമായി അതിന്റെ അണിയറ പ്രവർത്തകർ മുന്നോട്ടു പോവുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഷൂട്ട് തുടങ്ങാൻ പോകുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ സമ്മതമില്ലാതെ എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥ സിനിമയാക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ സിനിമ പൂർത്തിയാക്കാൻ കഴിയാതെ വരും. സിനിമ പൂർത്തിയായാലും അത് തീയറ്ററിൽ എത്തിക്കാൻ ഞാൻ സമ്മതിക്കില്ല. കോടതിയിൽ നിന്നും തിരക്കഥ ഔദ്യോഗികമായി ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്റെ അനുവാദത്തോടെ ‘ഗ്യാങ്സ് ഓഫ് കിനോ’ എന്ന യൂട്യൂബ് ചാനൽ എന്റെ ജീവചരിത്രം എട്ടു എപ്പിസോഡുകളിൽ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ പേര് ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നുതന്നെയാണ്. എന്റെ അനുവാദമില്ലാതെ എന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല. അഭിഭാഷകരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.
കടുവയുടെ കഥ അദ്ദേഹം വായിച്ചിട്ടുണ്ട് എന്നു പറയുന്നു. അങ്ങനെ വായിക്കാൻ ആ കഥ ഞാൻ എവിടെയും പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിട്ടില്ല. ചിലപ്പോൾ കടുവയുടെ കഥ ഇതാണെന്ന് പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു സാമ്യവുമില്ലെന്ന് കടുവയുടെ സംവിധായകൻ തന്നെ വ്യക്തമാക്കിയതാണ്. ഇതു തികച്ചും സാങ്കൽപിക കഥാപാത്രമാണ്.
എന്റെ ചുറ്റുപ്പാടുകളിലും വളർന്ന സാഹചര്യങ്ങളിലും കണ്ടതും കേട്ടതും അനുഭവച്ചറിഞ്ഞതുമായ കാര്യങ്ങളാണ് തിരക്കഥയായി എഴുതുക. അതല്ലാതെ ശൂന്യതയിൽ നിന്നും കഥ എഴുതാനുള്ള വിദ്യ എനിക്കറിയില്ല. എന്റെ കഥാപാത്രത്തിന് കടുവാക്കുന്നേൽ കുറുച്ചവൻ എന്ന പേര് എങ്ങനെ വന്നു എന്നതിനുള്ള കൃത്യമായ ഉത്തരം തിരക്കഥയിലുണ്ട്. അത് സിനിമയായി വരുമ്പോൾ നിങ്ങൾക്കും മനസിലാകും. അതല്ലാതെ, ഞങ്ങൾ ആരുടെയും ജീവിതം വികലമായി ചിത്രീകരിച്ചിട്ടില്ല. മാത്രമല്ല അങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ അദ്ദേഹത്തിന് എന്ത് തെളിവാണുള്ളത്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിയുമായി എന്റെ നായകനോ സിനിമയ്ക്കോ യാതൊരു ബന്ധവുമില്ല.
പിന്നെ പേരിന്റെ കാര്യം. കുര്യൻ, കുര്യോക്കാസ് എന്നിങ്ങനെ േപരുള്ള ആളുകളെ കുറുവച്ചൻ, കുറുവാച്ചൻ എന്നൊക്കെ വിളിക്കാറുണ്ട്. അതുപോലെ ജോസഫ്എന്നു പേരുള്ള ആളെ ഔസേപ്പേട്ടാ എന്നാകും നാട്ടിൽ ചിലർ വിളിക്കുക. ഇതൊക്കെ എങ്ങനെയാണ് ഒരാളുടെ മാത്രം സ്വന്തമാണെന്ന് പറയാനാകുക. ഞങ്ങൾ ആവർത്തിച്ച് പറയുന്നു, ഇതൊരു സാങ്കൽപിക കഥാപാത്രമാണ്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ നായകനാകട്ടെ. അത് നല്ല കാര്യം. ഇനിയും ഈ തെറ്റിദ്ധാരണയും വച്ച് നിയമപരമായി മുന്നോട്ടുപോകാനാണെങ്കിൽ അതിലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാ സഹകരണവും ഉണ്ടാകും.
നൂറുകോടിക്ക് മുകളിൽ ചെലവഴിച്ച് നിർമിച്ച ബ്രഹ്മാണ്ഡ സെറ്റിൽ വീണ്ടും ഷൂട്ടിങ് ആരംഭിച്ച് എസ്.എസ് രാജമൗലി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഷൂട്ടിങ് നിർത്തിയിരുന്നു. ഇന്നലെ സെറ്റ് വീണ്ടും തുറക്കുന്ന വിഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു. മാസങ്ങളോളം അടച്ചിട്ടതോടെ സെറ്റ് പൂർണമായും പൊടി പിടിച്ച നിലയിലായിരുന്നു. സെറ്റ് വൃത്തിയാക്കാൻ തന്നെ ഒരുദിവസം വേണ്ടി വന്നതായി അണിയറപ്രവർത്തകർ പറയുന്നു. ഏകദേശം നൂറ് കോടിക്ക് മുകളിലാണ് കൂറ്റൻ സെറ്റിന്റെ നിർമാണ ചിലവ്.
ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുക. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം.
തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ. നടി തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം.
അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.
ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ. 2004ൽ ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.
മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇബ്രാഹിംകുട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ എന്ന നിലയിലാണ് മലയാളികൾക്ക് ഇദ്ദേഹത്തെ കൂടുതൽ അറിയുക. ഇബ്രാഹിംകുട്ടിയുടെ യൂ ട്യൂബ് വ്ലോകും ഏറെ ശ്രദ്ധേയമായാണ്. ഇബ്രുസ് ഡയറി ബൈ ഇബ്രാഹിംകുട്ടി എന്ന യൂ ട്യൂബ് ചാനലിൽ വളരെ രസകരമായ വീഡിയോകളാണ് അദ്ദേഹം ചെയ്യാറുള്ളത്. പുതിയ എപ്പിസോഡിൽ മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ എന്ന് സിനിമ പ്രേമികളും ആരാധകരും വിശേഷിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. ഒരു എപ്പിസോഡ് പൂർണ്ണമായും മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളിൽ ലഭിച്ച അനുഭവങ്ങളും ഇബ്രാഹിംകുട്ടി തുറന്ന് പറയുന്നുണ്ട്.
മോഹൻലാലിന്റെ വ്യക്തിത്വവും കുട്ടിത്തം മാറാത്ത ഭാവങ്ങളും ഏതൊരു വ്യക്തിയെ സ്വാധീനിക്കുമെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി. നരസിംഹത്തിലെ മോഹൻലാലിനെക്കാൾ നാടോടികാറ്റിലെ മോഹൻലാലിനെ ആയിരിക്കും പലർക്കും ഇഷ്ടമെന്ന് അദ്ദേഹം പറയുകയുണ്ടായി. ക്ലൈമാക്സ് കാണാത്ത ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ ഉണ്ടെന്നും ക്ലൈമാക്സിലെ കഥാപാത്രത്തിന്റെ പ്രകടനം കണ്ട് സങ്കടം വരും എന്ന് അറിയുന്നത്കൊണ്ടാണ് താൻ അത് കാണാത്തതെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനിൽ പോകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യുമെന്നും ഒരുപാട് പോസിറ്റീവ് എനർജി നൽകുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി വ്യക്തിമാക്കി.
മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ബാപ്പ സിനിമകളുടെ വിശേഷങ്ങൾ ചോദിക്കാതെ മോഹൻലാൽ കൂടെ ഉണ്ടായിരുന്നോ എന്നും അവന്റെ വീട്ടിലും ഇതുപോലെ അച്ഛനും അമ്മയും അവനെ കാത്തിരിപ്പുണ്ടായിരിക്കുമല്ലേ എന്ന് പലപ്പോഴായി പറയാറുണ്ടെന്ന് ഇബ്രാഹിംകുട്ടി തുറന്ന് പറയുകയുണ്ടായി. ഭഗവാൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ഒരു ചമ്മൽ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിലെ സകല ബോക്‌സോഫീസ് റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ദൃശ്യം’. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ഇപ്പോഴിതാ ചിത്രീകരണത്തിനിടയില്‍ നിന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം പകര്‍ത്തിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മക്കള്‍ രണ്ട് പേരും വളര്‍ന്ന് വലുതായെങ്കിലും ജോര്‍ജുകുട്ടിക്കും റാണിയും ഇന്നും ചെറുപ്പം തന്നെയാണ്.
കടുത്ത കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിദ്ദിഖ്, ആശാ ശരത്ത് എന്നിവര്‍ക്ക് പുറമെ സായ്കുമാര്‍, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്.
https://www.facebook.com/JeethuJosephOnline/posts/988220184988213
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ടിന്റെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെയും റിലീസ് അടുത്ത വർഷത്തേക്ക് നീട്ടിയതിന് പിന്നാലെ സിനി വേൾഡ് തിയേറ്ററുകൾ അടിച്ചുപൂട്ടുന്നതായി അറിയിപ്പ്. യുകെയിലെയും അയർലൻഡിലെയും 128 തിയേറ്ററുകളാണ് അടച്ചുപൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ തീയേറ്റർ ശൃംഖല അടച്ചുപൂട്ടുനത്തോടെ ലോക സിനിമ വ്യവസായത്തിന്റെ ഭാവി തുലാസിലാക്കുകയാണ്. ബിഗ് ബജറ്റ് റിലീസുകൾ നീട്ടിവെക്കാനുള്ള ഫിലിം സ്റ്റുഡിയോകളുടെ തീരുമാനം കാരണം വ്യവസായം അസാധ്യമാണെന്ന് സിനി വേൾഡ് മേധാവികൾ അറിയിച്ചു. വാരാന്ത്യത്തിൽ ബോറിസ് ജോൺസണിനും കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡണിനും അവർ കത്തെഴുതുകയുണ്ടായി. ഈ ആഴ്ച ഉടൻ തന്നെ യുകെയിലെ എല്ലാ സൈറ്റുകളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി. ഇതിലൂടെ 5, 500 പേരുടെ തൊഴിലുകളാണ് നഷ്ടമാവുന്നത്.
എന്നാൽ സിനിവേൾഡ് തിയേറ്ററുകൾ അടുത്ത വർഷം വീണ്ടും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’യുടെ റിലീസ് ഇപ്പോൾ രണ്ടുതവണ മാറ്റിവച്ചു. 2021 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം തിയേറ്ററുകൾ അടയ്‌ക്കേണ്ടിവന്നതിനാൽ ഈ വർഷം ആദ്യ പകുതിയിൽ 1.3 ബില്യൺ പൗണ്ടിന്റെ നഷ്ടം ഉണ്ടായതായി സിനിവേൾഡ് റിപ്പോർട്ട് ചെയ്തു.
ലോക്ക്ഡൗൺ മൂലം അടച്ചിട്ട തിയേറ്ററുകൾ ജൂലൈ 10ന് തുറക്കാൻ ഒരുങ്ങിയെങ്കിലും കാലതാമസം നേരിട്ടു. സുരക്ഷാനടപടികൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. എങ്കിലും നേരിട്ട വലിയ നഷ്ടം നികത്താൻ കഴിയാതെവന്നത്തോടെയാണ് അടച്ചുപൂട്ടാൻ ഉടമകൾ തയ്യാറാവുന്നത്. ആറായിരത്തോളം പേർക്ക് ഇപ്പോൾ ജോലികൾ നഷ്ടമാകുമെങ്കിലും അടുത്ത വർഷം വീണ്ടും തുറക്കുമ്പോൾ തൊഴിലാളികൾക്ക് തിരിച്ചെത്താവുന്നതാണ്.
വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ ഒരു ഡോക്‌ടറും സീരിയല്‍ നടനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്‍, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തത്.
വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്‌ത ചിത്രമാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്ബത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്‌തിരുന്നതായി പരാതിയുണ്ടായിരുന്നു.
വീട്ടമ്മയുടെ സഹോദരിയുടെ മകനാണ് കേസിലെ ഒന്നാംപ്രതിയും ദന്തഡോക്‌ടറുമായ സുബു. ഇയാളാണ് മുഖ്യ ആസൂത്രകന്‍. സുബുവിന്റെ ആവശ്യപ്രകാരമാണ് സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്റെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ജസീര്‍ ഖാന് സിം കാര്‍ഡ് എടുത്തുനല്‍കിയതാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം. പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പൊലീസ് നടപടി.