മമ്മൂട്ടിയും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ കുടുംബാംഗങ്ങളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്. ബോക്‌സോഫീസില്‍ താരപോരാട്ടം വരുമ്പോഴാണ് ആരാധകര്‍ നേര്‍ക്കുനേര്‍ പൊരുതാറുള്ളത്. മോഹന്‍ലാലിന് സഹായം ആവശ്യമായി വന്ന സമയത്തെല്ലാം മമ്മൂട്ടി കൂടെയുണ്ടായിരുന്നു. ഇവരുടെ ആരാധകരും അത്തരത്തിലുള്ള സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. താരത്തിനെതിരെ വിമര്‍ശനങ്ങളോ മറ്റ് ആരോപണങ്ങളോ ഉണ്ടാവുമ്പോള്‍ മറുപടിയുമായി മമ്മൂട്ടി ഫാന്‍സും എത്താറുണ്ട്.

ഇച്ചാക്കയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇബ്രാഹിം കുട്ടി. ഇബ്രൂസ് ഡയറി ബൈ ഇബ്രാഹിം കുട്ടി എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. മോഹന്‍ലാലിനെക്കുറിച്ച് ബാപ്പ തിരക്കുന്നതിന്റേയും, ഇതുവരെയായിട്ടും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാത്തതിനെക്കുറിച്ചുമൊക്കെയായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞത്. കുടുംബത്തിലെ വിശേഷ അവസരങ്ങളിലെല്ലാം മോഹന്‍ലാല്‍ കുടുംബസമേതം എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.

എന്റെ വിവാഹത്തിന് ചെമ്പിലെ വീട്ടിലേക്ക് മോഹന്‍ലാല്‍ വന്നിരുന്നു. തലേ ദിവസമായിരുന്നു വന്നത്. അക്കാര്യം ഞാനറിഞ്ഞത് പിറ്റേ ദിവസമാണ്. മണവാളനായതിനാല്‍ എന്നോട് നേരത്തെ കിടക്കാന്‍ പറഞ്ഞിരുന്നു. രാത്രി വൈകിയായിരുന്നു അദ്ദേഹം എത്തിയത്. പിറ്റേ ദിവസമാണ് താന്‍ അതേക്കുറിച്ച് അറിഞ്ഞത് തന്നെയെന്നും ഇബ്രാഹിം കുട്ടി പറയുന്നു. നമ്മളുമായി അത്രയും നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്.

ദുല്‍ഖറിന്റേയും സുറുമിയുടേയുമെല്ലാം വിവാഹത്തിനും മോഹന്‍ലാല്‍ വന്നിരുന്നു. സുറുമിയുടെ കല്യാണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ മോഹന്‍ലാലും കുടുംബവും ഇച്ചാക്കയുടെ വീട്ടിലുണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവരൊപ്പമുണ്ടായിരുന്നു. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ഡോക്ടര്‍ മുഹമ്മദ് റഹ്മാന്‍ സയീദായിരുന്നു സുറുമിയെ വിവാഹം ചെയ്തത്. കുട്ടിക്കാലം മുതലേ തന്നെ സിനിമാമേഖലയുമായി പരിചയമുണ്ടെങ്കിലും ചിത്രകളയോടാണ് സുറുമി താല്‍പര്യം പ്രകടിപ്പിച്ചത്.

മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തിരുന്നുവെങ്കിലും തമിഴകത്തെ ചുരുക്കം പേരെയായിരുന്നു സുറുമിയുടെ വിവാഹത്തിന് ക്ഷണിച്ചത്. അജിത്തിനും ശാലിനിക്കും വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. ബാവ ചെല്ലദുരൈയായിരുന്നു തമിഴില്‍ നിന്നും ക്ഷണിക്കപ്പെട്ട രണ്ടാമത്തെ അതിഥി. ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ വിരുന്ന് നടത്തിയത്.

മമ്മൂട്ടിയും മോഹന്‍ലാലും ഒരേനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു വിവാഹ വിരുന്നില്‍ പങ്കെടുത്തത്. അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനും അവിടെത്തെ കാര്യങ്ങള്‍ നോക്കി നടക്കാനുമെല്ലാം മോഹന്‍ലാല്‍ മുന്നിലുണ്ടായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിന് തന്നെ മിസ്സ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുന്നയാളാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ വാപ്പച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയത്.

മോഹന്‍ലാലിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകളുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞിരുന്നു. ലൊക്കേഷനിലൊക്കെ നില്‍ക്കുമ്പോള്‍ നിരവധി പേര്‍ വന്ന് കാണാറൊക്കെയുണ്ട്. വരുന്നവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനൊക്കെ ലാല്‍ സമ്മതിക്കാറുണ്ട്. സാധാരണ ജനങ്ങളോട് സിംപിളായാണ് ലാലും ഇച്ചാക്കയും പെരുമാറാറുള്ളത്. ഏറ്റവും അടുത്തറിയാവുന്ന ആളെന്ന നിലയില്‍ ലാലിനെക്കുറിച്ച് ആധികാരികമായി പറയാനാവും.