മലയാള സിനിമയിൽ കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുകയാണ്. നടന്‍ ദിലീപ് കേസിലെ പ്രതിയാണ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്. തൊട്ടുപിന്നാലെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
ഇപ്പോഴിതാ നടന്‍ ദിലീപിന്റെ പരാതിയില്‍ ചലച്ചിത്ര താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രേവതി, രമ്യാ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്ക് കോടതി നോട്ടീസ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് നടപടി.
നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതിനെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ വിമര്‍ശിച്ചിരുന്നു. കൂടെ നില്‍ക്കേണ്ടവര്‍ തന്നെ ചതിച്ചെന്നും ഇത് ലജ്ജാവഹമാണെന്നും ചൂണ്ടിക്കാട്ടി ഡബ്ലിയുസിസി അംഗങ്ങള്‍ രംഗത്തെത്തി. നടിമാരായ പാര്‍വ്വതി, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി സമ്പത്ത് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.
അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. നടന്‍ സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ എന്തുകാണ്ടാണ് ഭാമ ഇങ്ങനെ ചെയ്തതെന്നായിരുന്നു രേവതി ചോദിച്ചത്. സ്വന്തം സഹപ്രവര്‍ത്തകരേപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ദു:ഖകരമാണെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു.
സാക്ഷികളുടെ കൂറുമാറ്റത്തില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്ങല്‍ പറഞ്ഞതിങ്ങനെയായിരുന്നു…
കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. നാല് പേര്‍ അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. നമുക്കറിയാവുന്നത് പോലെ, ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിതെന്നായിരുന്നുറിമ കുറിച്ചത്.
വേദനാജനകമായ സാഹചര്യത്തെ അതിജീവിച്ചത് നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ എങ്ങനെയാണ് ചതിക്കാന്‍ പറ്റുന്നത് എന്ന് രമ്യാ നമ്പീശനും ചോദിച്ചു.സംഭവിച്ച ക്രൂരതക്ക്അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിക് അബുവും വിമര്‍ശിച്ചിരുന്നു.
ഭാമയുടെ നീക്കം കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിയ്ക്കും അവർക്കൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും ആരാധകർക്കും നൽകിയത്. കാരണം നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. 2017 ൽ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് ഭാമ രംഗത്ത് വന്നിരുന്നു. ‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു’- ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാൽ അതിന് വിരുദ്ധമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയും അവരത് നീക്കം ചെയ്യുകയും ചെയ്തു.
വിമർശനങ്ങൾക്ക് പുറമെ സെെബർ ആക്രമണം ശക്തമായതോടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമൻറ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്തു. ഫെയ്സ്ബുക്കിൽ പോസ്റ്റുകൾക്ക് താഴെ വന്ന ഏതാനും മോശം കമന്റുകൾ നടി നീക്കം ചെയ്യുകയും ചെയ്തു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, ഇത് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയായിരുന്നു ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമർശനവുമായി രേവതി, റിമ കല്ലിങ്കൽ,ആഷിക് അബു, രമ്യ നമ്പീശൻ തുടങ്ങിയവർ രംഗത്തെത്തി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്നാണ് റിമ അഭിപ്രായപ്പെട്ടത്.
കേസിൽ ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിയെ സമീപിച്ചിരുന്നു.
കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ വാവിട്ട് കരഞ്ഞ നടി പായല്‍ രജപുതിന്റെ വീഡിയോ വൈറല്‍. നടി തന്നെയാണ് കോവിഡ് ടെസ്റ്റിനിടെ കരയുന്ന സ്വന്തം വീഡിയോ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. സിനിമാ ഷൂട്ടിങ് തുടങ്ങിയ സാഹചര്യത്തില്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായല്‍ കോവിഡ് ടെസ്റ്റ് നടത്തിയത്.
പേടിച്ചാണ് താന്‍ സ്വാബ് ടെസ്റ്റിന് ഇരുന്നു കൊടുത്തതെന്ന് നടി പറയുന്നു. ‘അഞ്ച് സെക്കന്‍ഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന ഭീകരമായ അനുഭവം തന്നെയാണ്. എന്തായാലും കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം വേറെയുണ്ട്.’-പായല്‍ പറയുന്നു.
പായല്‍ രജപുതിന്റെ വീഡിയോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് വീഡിയോ ഇപ്പോള്‍. ആര്‍ഡിഎക്‌സ് ലൗ, ആര്‍എക്‌സ് 100 എന്നീ സിനിമകളിലൂടെ
ശ്രദ്ധേയയായ താരമാണ് പായല്‍.
കണ്ണിറുക്കി ലോകം എമ്പാടും ആരാധകരെ സ്വന്തമാക്കിയ മലയാളി താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലൗ എന്ന സിനിമയിലാണ് പ്രിയ വാര്യർ ആദ്യമായി അഭിനയിച്ചത്. സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങിയതോടെ പ്രിയ വാര്യർ ലോകം മുഴുവനും വൈറലാവുകയും പിന്നീട് ഇന്ത്യയിലെ ഏറെ സെൻസേഷണൽ താരമായി മാറുകയും ചെയ്തു.
വീഡിയോ ഒരുപാട് ആളുകളാണ് യൂട്യൂബിൽ കണ്ടത്. എന്നാൽ തിയേറ്ററിൽ സിനിമ എത്തിയപ്പോൾ വലിയ വിജയം കൈവരിച്ചില്ല. പാട്ട് ഇറങ്ങി പ്രിയ വൈറലായതോടെ പതിയെ പ്രിയയ്ക്ക് എതിരെ ഒരുപാട് ട്രോളുകളും പിന്നീട് അത് വിമർശനങ്ങളായി മാറുകയും ചെയ്തു. എന്നാൽ പ്രിയയെ തേടി അവസരങ്ങൾ ഒരുപാട് വന്നിരുന്നു. ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ എത്തി.
പ്രിയ വാര്യർ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രത്തിൽ അഭിനയിച്ച നടൻ സൽമാൻ ഖാന്റെ അനിയൻ അർബാസ് ഖാനും സിനിമയിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
കുറച്ചു നാളുകളായി ട്രോളുകളും വിമർശനങ്ങളും മാത്രം കേൾക്കേണ്ടി വന്നിട്ടുള്ള പ്രിയ വാര്യരുടെ ഈ ട്രൈലെറിന് പക്ഷേ സോഷ്യൽ മീഡിയയിൽ കൈയടിയാണ് ലഭിക്കുന്നത്. ബോളിവുഡിലെ പലരേക്കാളും പ്രിയ ആയിരം മടങ്ങ് മികച്ചതാണെന്നാണ് യൂട്യൂബിൽ വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകൾ. ബോളിവുഡിൽ നല്ലൊരു സ്ഥാനം നേടാൻ കഴിയട്ടെയെന്നും ചിലർ ആശംസിക്കുന്നുണ്ട്.
ജിബിൻ ആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം
സംഗീതത്തെയും പാട്ടുകളെയും സ്നേഹിക്കുന്ന ലോകമെമ്പാടും ഉള്ള സംഗീത ആസ്വാദകരും സംഗീതപ്രേമികളും കേൾക്കരുതേ എന്നാഗ്രഹിച്ച വാർത്ത ആയിരുന്നു ഇന്നലെ സംഭവിച്ചത്.ഏവരെയും വേദനിപ്പിച്ചു കൊണ്ട് അതുല്യ ഗായകൻ, സംഗീതം പഠിക്കാതെ തന്നെ ദൈവം കണ്ഡത്തിൽ തൊട്ടനുഗ്രഹിച്ച ആ ശബ്ദമാധുര്യ,മാന്ത്രിക ഗായകൻ എസ്പിബി എന്ന എസ്.പി.ബാലസുബ്രഹ്മണ്യം സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ ഉച്ചയ്ക്ക് 1:04 ന് യാത്രയായി. ആന്ധ്രാപ്രദേശിൽ നെല്ലൂരിനടുത്ത് കൊനെട്ടമ്മപേട്ടയിൽ ജനിച്ച എസ്പിബി തന്റെ സംഗീതത്തോടുള്ള താൽപര്യം മൂലം എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ചു സംഗീതലോകത്തേയ്ക്ക് കടന്നു വന്നപ്പോൾ അതൊരു വിസ്മയമായി മാറുകയായിരുന്നു.
പാട്ടിലൂടെ മലയാളം, തമിഴ്, കന്നഡ സിനിമാലോകത്തെ സംഗീത പ്രേമികളുടെ മനം കീഴടക്കിയ എസ്പിബി ഹിന്ദി,തെലുങ്ക്, തുളു,ഒറിയ, അസമീസ് ,പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി നാൽപതിനായിരത്തോളം പാട്ടുകൾ ആലപിച്ചു സംഗീതലോകത്ത് ഇന്ദ്രജാലം സൃഷ്ടിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യച്ചിട്ടില്ലാത്ത എസ്പിബി ശങ്കരാഭരണം പോലെയുള്ള ശാസ്ത്രീയ സംഗീത ഗാനങ്ങൾ പാടി സംഗീതലോകത്തെ വിസ്മയിപ്പിച്ചു. 6 ദേശീയ പുരസ്കാരങ്ങൾ ഈ സംഗീത മാന്ത്രികനെ തേടിയെത്തി. പത്മശ്രീ, പത്മവിഭൂഷൺ എന്നീ അംഗീകാരങ്ങൾ നൽകി രാജ്യം ആദരിച്ചു.
1996ൽ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തന്റെ സംഗീത യാത്രയ്ക്ക് തുടക്കം എങ്കിലും എംജിആർ നായകനായ ‘അടിമൈപ്പെൺ’ എന്ന തമിഴ് സിനിമയിലെ പാട്ടിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്. പിന്നീട് അങ്ങോട്ട് ദക്ഷിണേന്ത്യൻ സംഗീതത്തിൽ എസ്പിബി തീർത്തത് ഹിറ്റുകളുടെ പെരുമഴ. ഇളയനിലാ, മലരേ മൗനമാ, ഇതൊ ഇതൊ എൻ പല്ലവി, മണ്ണിൽ ഇൻത കാതൽ എൻട്രൈ തുടങ്ങി നിരവധി ഹിറ്റ്‌ഗാനങ്ങൾ. മലയാളത്തിൽ ആണെങ്കിൽ1969 ൽ ഇറങ്ങിയ കടൽപ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും വാനവും ഭൂമിയും കടന്ന്’,എന്ന ഗാനത്തിലൂടെ തുടക്കം ഇട്ട അദ്ദേഹം, ഓർമകളിൽ,നീലസാഗരതീരം,സ്വർണ മീനിന്റെ ചേലൊത്ത, താരാപഥം ചേതോഹരം, ഊട്ടിപ്പട്ടണം, പാൽനിലാവിലെ, കാക്കാല കണ്ണമ്മ, മട്ടുപൊങ്കൽമാസം, മേനെ പ്യാർ കിയാ തുടങ്ങി നൂറിലേറെ ഗാനങ്ങൾ ആലപിച്ചു.
പാട്ടിനപ്പുറം നടൻ,സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ടിവി അവതാരകൻ എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.’എൻ ശ്വാസം നിലച്ചാലും നിനൈവാലെ ഉണർത്തും ഞാൻ’ എന്ന് പാടിയ എസ്പിബി സർ വിടവാങ്ങുമ്പോൾ ,ആ ശ്വാസം നിലച്ചാലും താൻ ചെയ്തു വച്ച ഗാനങ്ങളിലൂടെ ആ നിനൈവാലെ നമ്മളെ അദ്ദേഹം ഉണർത്തിക്കൊണ്ടേ ഇരിക്കും.നമ്മളിലൂടെ അദ്ദേഹം ജീവിക്കും….
പ്രണാമം
മലയാള സിനിമാ മേഖലയിൽ വലിയൊരു കോളിളക്കം സൃഷ്ടിച്ചതായിരുന്നു പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവം. കേസിൽ പല പ്രമുഖരെയും കുറ്റക്കാരക്കികൊണ്ട് വിചാരണ നടക്കുകയാണ്. എന്നാൽ ഇപ്പോൾ മൊഴി കൊടുത്തിരുന്ന ചില സിനിമാ താരങ്ങൾ കൂറുമാറിയതായി വാർത്തകൾ വരുന്നുണ്ട്. ഇവർ പ്രതിക്കെതിരെ നൽകിയിരുന്ന മൊഴി കോടതിയിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നിരവധിപേർ രംഗത്ത് വരുന്നുണ്ട്.
പലരും സോഷ്യൽ മീഡിയയിലൂടെ കൂറുമാറിയവരോട് ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിനാസ്പദമായി പ്രശസ്ത നടിയും ഗായികയുമായ രേവതി സമ്പത്ത് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
കുറിപ്പിന്റെ പൂർണരൂപം; ഉള്ളിൽ കയറ്റാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല. ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്തയാളാണ് സിദ്ധിഖ്’ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല.
ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്. ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും. സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ.. എന്നാണ് താരം കുറിച്ചത്.
തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോകള്‍ക്കെതിരെയാണ് മേഘ്നയുടെ കുറിപ്പ്.
“ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും” മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു…
ഹൃദയസ്തംഭനത്തെത്തുടർന്ന് ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ആരാധകർക്കും തെന്നിന്ത്യൻ സിനിമാ ലോകത്തിനും ഇന്നും ഞെട്ടലാണ് നടൻ ചിരഞ്ജീവി സർജയുടെ വിയോഗം. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ൽ ലാണ് ഇരുവരും വിവാഹിതരായത്.
വിദേശങ്ങളിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ‘ഡ്രൈവ് ഇന്‍’ സിനിമാ പ്രദര്‍ശനം ഇനി മുതല്‍ കേരളത്തിലും. ബംഗളൂരു, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും ‘ഡ്രൈവ് ഇന്‍ സിനിമ’ പ്രദര്‍ശനവുമായി എത്തുന്നത്.
കൊച്ചിയില്‍ അടുത്ത മാസം നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാണ് ആദ്യ പ്രദര്‍ശനത്തിന് അവസരമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സോയ അഖ്തറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘സിന്ദഗി ന മിലേഗി ദൊബാര’യാണ് ഉദ്ഘാടന ചിത്രം.
തുറസ്സായ സ്ഥലത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. പ്രദര്‍ശനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.
സത്യം എന്നായാലും മറ നീക്കി പുറത്തു വരുമെന്നാണ് പറയാറ്. കുഴിച്ചു മൂടപ്പെട്ട ആ സത്യം വെളിപ്പെടുമോ ? ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും സ്നേഹിക്കുന്നവര്‍ അത് ആഗ്രഹിക്കുന്നില്ല. അത് യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ദൃശ്യം –2 പുറത്തിറങ്ങുന്നതു വരെ കാത്തിരിക്കണം. കോവിഡിനെ മറികടന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്
ജീത്തു ജോസഫ് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം – 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും അവതരണം.
മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്.
മേക്കപ്പ്ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ.
സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.
സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഇപ്പോള്‍ വിവിധ ചലഞ്ചുകളുടെ കാലമാണ്. കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്, സിംഗിള്‍ ചലഞ്ച് തുടങ്ങിയവയെല്ലാം തരംഗമായി മാറിയിരിക്കുകയാണ്. പ്രശസ്തരുള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ കപ്പിള്‍ ചലഞ്ചിന്റെ ഭാഗമാകാത്തവര്‍ ചുരുക്കം.
ഇപ്പോഴിതാ, കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായി മാറിയിരിക്കുകയാണ്. അതിനുകാരണം മറ്റൊന്നുമല്ല, അത്രയേറെ രസകരമാണ് ധര്‍മജന്റെ പോസ്റ്റ്.
താനും സുഹൃത്ത് രമേഷ് പിഷാരടിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് കപ്പിള്‍ ചലഞ്ച് എന്ന പേരില്‍ ധര്‍മജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കറുത്തമ്മയായാണ് ധര്‍മജന്‍. കൊച്ചു മുതലാളിയുടെ വേഷത്തിലാണ് പിഷാരടി പ്രത്യക്ഷപ്പെട്ടത്.
ഇരുവരും ഒരു കോമഡി സ്‌കിറ്റിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് ഇത്. ധര്‍മ്മജന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Darmajanbolgattyofficial/posts/1580011198826859
യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി സിനിമയിലേക്ക് പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്.
റിയാലിറ്റി ഷോയിലൂടെ ഗായകനെന്ന നിലയില്‍ പ്രശസ്തി നേടിയെങ്കിലും കൊല്ലത്ത് ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ ജീവിക്കുന്നത്. അതിനിടയില്‍ ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ചാണ് ഒരു പാട്ടു നല്കാമെന്ന് ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്കുന്നത്.
എന്നാല്‍ ആ അവസരം ഇമ്രാന് നല്‍കുന്നത് അല്‍പ്പം വ്യത്യസ്തമായി തന്നെയാവാമെന്ന് ഗോപി സുന്ദര്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തി. പിന്നീട്, ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറുകയായിരുന്നു.
യാത്രക്കാരനെ പോലെ തന്റെ ഓട്ടോയില്‍ കയറിയത് ഗോപി സുന്ദറാണെന്ന് ഇമ്രാനും തിരിച്ചറിഞ്ഞില്ല. കാരണം മാസ്‌കും തൊപ്പിയും ധരിച്ചുകൊണ്ടായിരുന്നു ഗോപീ സുന്ദര്‍ എത്തിയത്. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോള്‍ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചു.
ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടിപ്പോയി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.
ഇമ്രാന്‍ ഖാനൊപ്പം ഓട്ടോയില്‍ കൊല്ലത്തിലൂടെ സഞ്ചരിച്ച ഗോപിസുന്ദര്‍ പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം കാലതാമസമില്ലാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദര് അറിയിച്ചു. ഇമ്രാന്‍ ഖാന് സര്‍പ്രൈസ് നല്കുന്ന വിഡിയോ ഗോപിസുന്ദര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
https://www.facebook.com/Official.GopiSundar/posts/2830817867018725