എൻഡിഎ സഖ്യത്തിന്റെ ശക്തമായ നെടുംതൂണുകളാണ് ശിവസേനയും അകാലിദളുമെന്നും, ഈ കക്ഷികളില്ലാതെ എൻഡിഎ എന്നൊരു സഖ്യമില്ലെന്നും ശിവസേനാ നേതാവ് സഞ്ജയ് റൌത്ത്. കാർഷികബില്ലുകളുമായി ബന്ധപ്പെട്ടുയർന്ന വിയോജിപ്പുകളുടെ പിന്നാലെ ശിരോമണി അകാലിദൾ എൻഡിഎ വിട്ടതിനു പിന്നാലെയാണ് റൌത്തിന്റെ ഈ പ്രസ്താവന. ശനിയാഴ്ച രാത്രിയിലായിരുന്നു എൻഡിഎയുടെ ദീർഘകാല കക്ഷിയായ അകാലിദളിന്റെ വിടുതൽ പാർട്ടി തലവനായ സുഖ്ബീഡ സിങ് ബാദൽ പ്രഖ്യാപിച്ചത്. അകാലിദളിന്റെ മന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് നേരത്തെ തന്നെ രാജി വെച്ചിരുന്നു. കാർഷികബില്ലുകളിൽ നിന്നും പിന്നാക്കം പോകാൻ ബിജെപി തയ്യാറല്ലെന്ന് വന്നതോടെയാണ് അകാലിദൾ പിൻവാങ്ങാൻ നിർബന്ധിതമായത്. ബില്ലുകൾ സംബന്ധിച്ച് കർഷകരെ ബോധവൽക്കരിക്കുക എന്ന നിലപാടിലാണ് ബിജെപി ഇപ്പോഴുള്ളത്. പ്രധാനമന്ത്രി ഇതിനായി കഴിഞ്ഞദിവസം ആഹ്വാനം ചെയ്യുകയുമുണ്ടായി.

എൻഡിഎക്ക് ഇപ്പോൾ ചില പുതിയ പങ്കാളികളെ കിട്ടിയിട്ടുണ്ടെന്നും അവർക്ക് താൻ നന്മകൾ നേരുന്നുവെന്നും സഞ്ജയ് റൌത്ത് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ എൻഡിഎയിൽ സംഭവിച്ച വലിയ കൊഴിഞ്ഞു പോക്കുകളാണ് സഖ്യത്തിൽ സംഭവിച്ചത്. തെലുഗുദേശം പാർട്ടി, ശിവസേന, അകാലിദൾ എന്നീ കക്ഷികൾ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് സഖ്യം വിട്ടത്.

അസം ഗണപരിഷദ്, ഹരിയാന ജൻഹിത് കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ കഴകം, പട്ടാളി മക്കൾ കച്ചി, ജനസേനാ പാർട്ടി, ആർഎസ്പി ബോൾഷെവിക്, ജനാധിപത്യ രാഷ്ട്രീയ സഭ, സ്വാഭിമാന പക്ഷ, ഹിന്ദുസ്ഥാൻ അവാം മോർച്ച, നാഗ പീപ്പിൾസ് ഫ്രണ്ട് തുടങ്ങി ചെറുതും വലുതുമായി നിരവധി കക്ഷികൾ എൻഡിഎ വിടുകയുണ്ടായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ.

തങ്ങളുടെ അഭിപ്രായത്തെ മറികടന്നാണ് സർക്കാർ ബില്ലുകൾ പാസ്സാക്കിയെടുത്തതെന്നാണ് ശിരോമണി അകാലിദൾ പറയുന്നത്. എന്നാൽ തുടക്കത്തിൽ ബില്ലിനെ അനുകൂലിച്ച് നിലപാടെടുക്കുകയായിരുന്നു അകാലിദൾ എന്നാണ് വിമർശനമുയരുന്നത്. പിന്നീട് കർഷകർർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോൾ അകാലിദൾ മറ്റ് മാർഗങ്ങളില്ലാതെ മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. ബില്ലിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യാൻ സാധിച്ചാൽ സഖ്യത്തിൽ തുടരാമെന്ന ധാരണയിൽ അകാലിദൾ ആ സന്ദർഭത്തിൽ നിന്നുവെങ്കിലും ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതെത്തുടർന്നാണ് ഇന്നലെ സഖ്യം വിടുന്നതായി പാർട്ടി പ്രഖ്യാപിച്ചത്.

നേരത്തെ ജമ്മു കാശ്മീർ ഓഫീഷ്യൽ ലാംഗ്വേജസ് ബില്ലിൽ പഞ്ചാബി കൂടി ഉൾപ്പെടുത്തണമെന്ന അകാലിദളിന്റെ ആവശ്യവും എൻഡിഎ തള്ളിയിരുന്നു.അതെസമയം സഞ്ജയ് റൌത്ത് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്സുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹതയുണർത്തുന്നുണ്ട്. ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് തങ്ങൾ കൂടിക്കാഴ്ച നടത്തിയതെന്നാണ് റൌത്ത് പറയുന്നത്. തങ്ങൾക്ക് പ്രത്യയശാസ്ത്ര വിയോജിപ്പുകളുണ്ടെങ്കിലും ശത്രുക്കളല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതെസമയം തങ്ങൾ കൂടിക്കാഴ്ച നടത്തിയത് സാമന പത്രത്തിലേക്കുള്ള ഒരു അഭിമുഖത്തിനു വേണ്ടിയാണെന്നാണ് ഫഡ്നാവിസ് പറയുന്നത്. സാമനയുടെ ചീഫ് എഡിറ്റർ കൂടിയാണ് റൌത്ത്.