കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, വിവിധ രാജ്യങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച ഫോണ്‍ കോളുകളെ കുറിച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. പൃഥ്വിരാജാണ് തന്നെ ആദ്യം വിളിച്ചതെന്നും, പിന്നീട് മൂന്നരമാസക്കാലം ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിലെ നമസ്‌തേ കേരളം പരിപാടിയില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.
ഇപ്പോഴും പല രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ വിളിക്കുന്നുണ്ട്. കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ മാസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തതിന്റെ ഭാഗമായി ഇത്തവണ പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റിയില്ലെന്നും സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
‘വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകള്‍, അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും നോര്‍ക്ക, കൊവിഡ് വാര്‍ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു. ഞങ്ങള്‍ക്കൊരു സുരക്ഷ വേണം, നാട്ടില്‍ എത്തുമ്പോള്‍ എത്താന്‍ കഴിയട്ടെ എന്ന് ആദ്യം പറഞ്ഞത് പൃഥ്വിരാജാണ്. ഐശ്വര്യ പൂര്‍ണമായ തുടക്കമായിരുന്നു അത്. അന്ന് മുതല്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഏതാണ്ട് മൂന്നരമാസക്കാലം ഇപ്പോഴും ഇന്നലെയും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു. ഇത് ഒരിക്കലും ഇങ്ങനെ അണമുറിയാതെ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.
ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരിക. അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പലസമയത്താണ് കോളുകള്‍ വരുന്നത്. അങ്ങനെയുളള കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ എന്റെ മാനസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ആ ദിവസം എനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല. വൈകുന്നേരം കുടുംബവുമായി ചേര്‍ന്ന് ഒരു കേക്ക് കട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് ആഘോഷത്തിന്റെ അംശം എന്ന് പറയുന്നത്. ഉച്ചയ്ക്ക് ഗവര്‍ണറുടെ അവിടെ കൊടുത്തയച്ച പായസത്തിന്റെ ഒരു അംശം, ബോളി ഇതൊക്കെ ആയിരുന്നു ആഘോഷം. അങ്ങനെ ഒരു മാനസിക നില ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു ചാനലിലും ജന്മദിനത്തിന് വരാതിരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരുടെ അവകാശമാണ് ഈ ആഘോഷമെന്ന് പറഞ്ഞ് ഞാനതിനെ വിട്ടുകൊടുക്കുകയായിരുന്നു’, സുരേഷ് ഗോപി പറഞ്ഞു.
ലോക്ഡൗണ്‍ സമയത്ത് കോടികളുടെ ചൂതാട്ടം നടത്തിയ തമിഴ് പ്രമുഖ നടന്‍ ഷാം ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ അറസ്റ്റില്‍. രാത്രിയിലാണ് ചൂതാട്ടം നടന്നത്. മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല.
ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ട കേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു വിവരം. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്. 20,000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
നടന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് ചൂതാട്ടം നടന്നത്. ഇവിടെനിന്നും ചൂതാട്ടത്തിനുള്ള ടോക്കണുകളും പോലീസ് കണ്ടെടുത്തു. നിരവധി നടന്മാര്‍ ഇവിടെ വന്നുപോകുന്നുവെന്നുള്ള വിവരവും പോലീസിന് ലഭിച്ചു.
ഇസ്മായില്‍-ഫാത്തിമ ദമ്പതികള്‍ക്ക് പിറന്ന മുഹമ്മദുകുട്ടി. നടനാകണം, സിനിമയില്‍ അഭിനയിക്കണം ഹൃദയം കൊണ്ട് കണ്ട സ്വപ്‌നങ്ങള്‍. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കഥ പറയുന്ന ‘ചമയങ്ങളുടെ സുല്‍ത്താന്‍’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നം കണ്ട്, അതിനു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും കഠിനാദ്ധ്വാനവുമാണ് ഡോക്യൂമെന്ററിയുടെ പ്രമേയം.
സ്‌കൂളില്‍ ആദ്യമായി നിഴല്‍ നാടകത്തില്‍ അഭിനയിച്ചത്. ആദ്യമായി മെയ്ക്കപ്പിട്ട് ഫോട്ടോയെടുക്കാന്‍ എട്ട് കിലോമീറ്ററോളം മഴ കൊണ്ടു നടന്ന കാലം. 50 പൈസ ചാര്‍ജ് കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് കരഞ്ഞൊരു കാലം. മനസിലും ഹൃദയത്തിലും അഭിനയമോഹം നിറഞ്ഞ മുഹമ്മദുകുട്ടി മലയാള സിനിമയുടെ അഭിമാനമായി മാറിയ ചരിത്രമാണ് ഡോക്യമെന്ററി പറയുന്നത്.
പരീക്ഷാ ദിനങ്ങളിലടക്കം ബോധക്ഷയം അഭിനയിച്ച് തിയേറ്ററിലേക്ക് പോയ യാത്രകള്‍. കെമിസ്ട്രി പരീക്ഷ ഉപേക്ഷിച്ച് അടിമപ്പെണ്ണ് സിനിമ കാണാന്‍ പോയി. റിസള്‍ട്ട് വന്നതോടെ മകനെ ഡോക്ടറാക്കണം എന്ന മോഹം അവസാനിപ്പിച്ച മാതാപിതാക്കളെ കുറിച്ചും ഡോക്യുമെന്ററിയില്‍ പറയുന്നു.
മലയാള സിനിമയിലെ വിവിധ മേഖലകളിലൂടെ ശ്രദ്ധേയരായ ഒരു കൂട്ടം ആരാധകര്‍ ചേര്‍ന്നാണ് അവരുടെ ഇഷ്ട താരത്തിന് വേണ്ടിയുള്ള ഈ സമര്‍പ്പണം ഒരുക്കിയിരിക്കുന്നത്. അറുപതിലധികം താരങ്ങള്‍ ഒരുമിച്ചാണ് ഈ ഡോക്യുമെന്ററി പുറത്തിറക്കിയത്. അനു സിത്താരയാണ് കഥപറച്ചില്‍ ആരംഭിക്കുന്നത്. ഒരു സിനിമാ താരം എന്നതിലുപരി ഒരു മമ്മൂട്ടി ആരാധിക കൂടിയാണ് അനു സിത്താര. ചമയങ്ങളുടെ സുല്‍ത്താന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സാനി യാസ് ആണ്. വൈശാഖ് സി. വടക്കേവീടാണ് നിര്‍മ്മാണം.
കോവിഡ് -19 സ്ഥിരീകരിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവർ ആശുപത്രി വിട്ടു. ഇവരുടെ കോവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
” നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. എല്ലാവരോടും എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അവർ ഇപ്പോൾ വീട്ടിലാണ്. ഞാനും അച്ഛനും ആരോഗ്യവിദഗ്ധരുടെ സംരക്ഷണയിൽ ആശുപത്രിയിൽ തുടരുന്നു,” അഭിഷേക് കുറിച്ചു.
ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ അഭിഷേകും തനിക്ക് രോഗബാധ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തുടർന്ന് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്റൈനിലായിരുന്നു ഐശ്വര്യയും ആരാധ്യയും. ജൂലൈ പതിനെട്ടിനാണ് ഇരുവരെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബച്ചൻ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ജയബച്ചൻ അടക്കമുള്ള ആളുകൾ രോഗബാധിതരല്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
സോഷ്യൽമീഡിയയിലൂടെയുള്ള അധിക്ഏഷപം സഹിക്കാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് തമിഴ്‌നടി വിജയ ലക്ഷ്മി. അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് തന്റെ അവസാന വീഡിയോ ആണെന്നും ജീവനൊടുക്കുകയാണെന്ന് അറിയിച്ചും ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷമായിരുന്നു വിജയലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം.
നടിെ കുറിച്ച് ചിലർ അപകീർത്തികരമായ പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തി വരികയായിരുന്നെന്നാണ് വിവരം. നാം തമിഴർ പാർട്ടി നേതാവ് സീമാനും അനുയായി ഹരി നാടാർ എന്നിവരാണ് വിജയലക്ഷ്മിക്കെതിരെ വ്യാപകമായി അധിക്ഷേപം ചൊരിഞ്ഞിരുന്നത്. ഇതേതുടർന്ന് നടി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു.
തന്നെക്കുറിച്ച് ഹരിനാടാർ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തിയിരുന്നുവെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ഈ സമ്മർദ്ദങ്ങൾക്കിടയിലും തനിക്ക് ജീവിക്കാനുള്ള പ്രചോദനം തന്റെ അമ്മയും സഹോദരിയുമായിരുന്നുവെന്നും പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ തന്റെ നേർക്കുള്ള ആക്രമണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ അമ്മയെയും സഹോദരിയെയും നോക്കണമെന്നും സീമനെയോ പരി നാടാരെയോ ജാമ്യമെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്. അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതനിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് വിജയലക്ഷ്മി. ഫ്രണ്ട്‌സ്, ബോസ് എങ്കിറാ ഭാസ്‌കർ, മീസയാ മുറുക്ക് എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
കെ.എസ്.ചിത്രയുടെ ഏതെങ്കിലും ഒരു പാട്ടു കേള്‍ക്കാതെ അല്ലെങ്കില്‍ മൂളാതെ ദിനം പോലും മലയാളി കടന്നു പോകുന്നില്ല. വിനയത്തിന്റെ രാഗപൗര്‍ണമിയായി നിന്നുകൊണ്ട് അവര്‍ പാടിയ ഭാവാര്‍ദ്രമായ ഗാനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്. അതില്‍ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല.
എപ്പോഴും വിനയത്തിന്റെ രാഗ പൗര്‍ണമിയായി നിലകൊള്ളുവാനും സാധാരണക്കാരന്റെ മനസിലെ പാട്ടായി മാറുവാനും കഴിഞ്ഞു എന്നതാണു ചിത്രയെന്ന ഗായികയുടെ ഇതുവരെ കേട്ട ഈണങ്ങളേക്കാള്‍ മധുരതരമാക്കുന്നത്.
കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛന്‍ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛന്‍ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്.
അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. എങ്കിലും സംവിധായകന്‍ സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട രജനീ പറയൂ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിനു കരുത്തേകി.
തെന്നിന്ത്യയുടെ തന്നെ ഗായികയാക്കി കെ.എസ് ചിത്രയെ മാറ്റുന്നത് ഇളയരാജയുടെ ഗാനങ്ങളായിരുന്നു. നീ താനേ അന്തക്കുയില്‍ എന്ന ഗാനത്തിലൂടെ തമിഴിനു ഇളയരാജ ചിത്രയെ പരിചയപ്പെടുത്തി. സിന്ധുഭൈരവിയിലവെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’… എന്ന പാട്ടിലൂടെ അവരുടെ പ്രിയഗായികയാക്കിയും മാറ്റി.
ആറു ദേശീയ പുരസ്‌കാരങ്ങളും 15 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സര്‍ക്കാര്‍ ഒമ്പതു പ്രാവശ്യവും തമിഴ്‌നാട് നാലു പ്രാവശ്യവും കര്‍ണാടക മൂന്നു പ്രാവശ്യവും ഒറിസ സര്‍ക്കാര്‍ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ആദരിച്ചു. ചിത്രയെ തേടി വരാത്ത അംഗീകാരങ്ങള്‍ കുറവാണെന്നു തന്നെ പറയാം.
മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകനാണ് താനെന്ന് നടൻ ഗോകുൽ സുരേഷ് . സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ പൃഥ്വിരാജ് ചിത്രങ്ങൾ തീയേറ്ററിൽ പോയി കാണാറുണ്ട് എന്നും അച്ഛന്റെ മേൽവിലാസം റിലീസ് ആയപ്പോഴും താൻ തീയേറ്ററിൽ പോയി കണ്ടത് പൃഥ്വിരാജ് ചിത്രം ആണെന്ന് ഗോകുൽ സുരേഷ് പറയുന്നു.
ആക്ഷൻ ചിത്രങ്ങളാണ് എനിക്കു കൂടുതൽ താൽപര്യം സംവിധായകൻ ആവാൻ ആയിരുന്നു കൂടുതൽ ആഗ്രഹം, അഭിനയം താൻ ഏറെ ആസ്വദിക്കുന്നുണ്ടെങ്കിലും സംവിധായകൻ ആവുക എന്ന ലക്ഷ്യത്തോടെ സിനിമയേക്കുറിച്ചു കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും ഗോകുൽ സുരേഷ് പറഞ്ഞു.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷൻ ചിത്രമൊരുക്കണമെന്നാണ് തന്റെ വലിയൊരു ആഗ്രഹമെന്നും ഗോകുൽ വെളിപ്പെടുത്തി. അച്ഛന്റെ ആക്ഷൻ ചിത്രങ്ങൾ തന്നെയാണ് ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും ഗോകുൽ സുരേഷ് തുറന്നു പറഞ്ഞു.
പക്വതയും സിനിമാ മേഖലയിൽ പരിചയ സമ്പത്തുമുണ്ടായതിന് ശേഷം ഒരിക്കൽ താൻ സംവിധായകന്റെ തൊപ്പിയണിയും എന്ന വിശ്വാസത്തോടയാണ് മുന്നോട്ടു പോകുന്നതിനും ഗോകുൽ സുരേഷ് വ്യക്തമാക്കി .
ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് തമിഴ് നടൻ വിശാലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. അച്ഛന് പോസിറ്റീവ് ആണെന്നും തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നുമാണ് വിശാലിന്റെ പോസ്റ്റ്. എന്നാൽ, കോവിഡ് തന്നെയാണോ എന്ന് താരം പോസ്റ്റിൽ കുറിച്ചിട്ടില്ല.
“അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ കാണിച്ചു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ വലിയ സന്തോഷമുണ്ട്,” വിശാൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.
പലരും വിശാലിന്റെ പോസ്റ്റുകൾക്ക് താഴെ നിരവധി സംശയങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോവിഡ് തന്നെയാണോ എന്ന് ചിലർ ചോദിച്ചിരിക്കുന്നു. കോവിഡിന് വാക്‌സിൻ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ആയുർവേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്‌താവനയെ മറ്റു ചിലർ ചോദ്യം ചെയ്‌തിരിക്കുന്നു. എന്നാൽ, ആയുർവേദ മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്നാണ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡിനെ ചെറുക്കാൻ ആയുർവേദ മരുന്ന് ഫലപ്രദമായ രീതിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധ വാക്‌സിനായുള്ള ഗവേഷണം അന്തിമ ഘട്ടത്തിൽ എത്തിയിട്ടേയുള്ളൂ. 2021 ഓടെ മാത്രമേ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കൂ എന്നാണ് ശാസ്ത്രലോകവും പറയുന്നത്. ഇതിനിടയിലാണ് വിശാലിന്റെ പോസ്റ്റ്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. ഒരു നടന്റെ ആരാധകർ ആദ്യമായാണ് കോവിഡ് കാലത്ത് ഇങ്ങനെയൊരു ഉദ്യമം നിറവേറ്റുന്നത്.
വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് മെഗാതാരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 22 പേരെ വഹിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തിയത്.
ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് മൈഗ്രേഷനും സിൽക് എയർവെയ്‌സും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകവുമായി ചേർന്നാണ് വിമാനം ചാർട്ട് ചെയ്‌തത്. പെർത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറി ബിനോയ് പോൾ ഫ്ലാഗ് ഓഫ് ചെയ്‌തു.
വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവർക്ക് സൗജന്യ യാത്ര ഒരുക്കിയതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് അറിയിച്ചിരുന്നു. ചാർട്ടേഡ് വിമാനം ഒരുക്കിയ ആരാധകർക്ക് മമ്മൂട്ടി നന്ദി അറിയിക്കുന്ന ശബ്‌ദസന്ദേശം റോബർട്ട് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചു. ആരാധകരെ മമ്മൂട്ടി അഭിനന്ദിച്ചു. ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാർ മമ്മൂട്ടി ഫാൻസിനു നന്ദി അറിയിച്ചു.
വിസ പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക് ഫ്ലൈ വേൾഡ് മൈഗ്രെഷനുമായി ചേർന്ന് മമ്മൂട്ടി ഫാൻസ് സൗജന്യ കൗൺസിലിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ‘ദിൽ ബേചാരാ’ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ. ഒടിടി പ്ലാറ്റ്ഫോമിലൂടെ ആരാധകരിലേക്ക് എത്തിയ ചിത്രം സിനിമാസ്വാകരെയൊന്നടങ്കം ആസ്വദിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. അറം പറ്റിപ്പോയ സിനിമയാണെന്ന് ചില ആരാധകരെങ്കിലും ചിത്രത്തെക്കുറിച്ച് പറയുന്നുണ്ട് .സമൂഹമാധ്യമങ്ങളിൽ ദിൽ ബേചാരായെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇപ്പോൾ ട്രെൻഡിങ്ങാണ്. സിനിമയിലെ നായകന്റെ വിയോഗവും സുശാന്തിന്റെ വേർപാടും ഒന്നിച്ചു വന്നതും ആരാധകരെ വിഷമത്തിലാക്കുന്നു.
പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു ഒരുക്കിയിരിക്കുന്നതാണ്. ഇതേ പേരിൽ ഹോളിവുഡിലും ഇതേ കഥ സിനിമയായി 2014–ൽ ഇറങ്ങിയിട്ടുണ്ട്. ദിൽ ബേചാരയിൽ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അഭിനയിക്കുന്നുണ്ട്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാക്ഷാൽ എ.ആർ റഹ്മാനാണ്. പുതുമുഖമായ സഞ്ജനയാണ് നായിക.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടർന്നാണ് ഒാൺലൈനിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുന്നത്. മലയാളത്തിൽ കാളിദാസ് ജയറാമിനെ നായകനാക്കി ബാക്ക് പാക്കേഴ്സ് എന്ന പേരിൽ ജയരാജും ഇതേ കഥ സിനിമയാക്കുന്നുണ്ട്. ചിത്രീകരണം അവസാനിച്ച ആ സിനിമയും റിലീസിന് തയാറെടുക്കുകയാണ്.