Movies

കോവിഡ് -19 സ്ഥിരീകരിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവർ ആശുപത്രി വിട്ടു. ഇവരുടെ കോവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

” നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. എല്ലാവരോടും എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അവർ ഇപ്പോൾ വീട്ടിലാണ്. ഞാനും അച്ഛനും ആരോഗ്യവിദഗ്ധരുടെ സംരക്ഷണയിൽ ആശുപത്രിയിൽ തുടരുന്നു,” അഭിഷേക് കുറിച്ചു.

ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ അഭിഷേകും തനിക്ക് രോഗബാധ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തുടർന്ന് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്റൈനിലായിരുന്നു ഐശ്വര്യയും ആരാധ്യയും. ജൂലൈ പതിനെട്ടിനാണ് ഇരുവരെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബച്ചൻ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ജയബച്ചൻ അടക്കമുള്ള ആളുകൾ രോഗബാധിതരല്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.

 

സോഷ്യൽമീഡിയയിലൂടെയുള്ള അധിക്ഏഷപം സഹിക്കാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് തമിഴ്‌നടി വിജയ ലക്ഷ്മി. അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് തന്റെ അവസാന വീഡിയോ ആണെന്നും ജീവനൊടുക്കുകയാണെന്ന് അറിയിച്ചും ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷമായിരുന്നു വിജയലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം.

നടിെ കുറിച്ച് ചിലർ അപകീർത്തികരമായ പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തി വരികയായിരുന്നെന്നാണ് വിവരം. നാം തമിഴർ പാർട്ടി നേതാവ് സീമാനും അനുയായി ഹരി നാടാർ എന്നിവരാണ് വിജയലക്ഷ്മിക്കെതിരെ വ്യാപകമായി അധിക്ഷേപം ചൊരിഞ്ഞിരുന്നത്. ഇതേതുടർന്ന് നടി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു.

തന്നെക്കുറിച്ച് ഹരിനാടാർ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തിയിരുന്നുവെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ഈ സമ്മർദ്ദങ്ങൾക്കിടയിലും തനിക്ക് ജീവിക്കാനുള്ള പ്രചോദനം തന്റെ അമ്മയും സഹോദരിയുമായിരുന്നുവെന്നും പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ തന്റെ നേർക്കുള്ള ആക്രമണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ അമ്മയെയും സഹോദരിയെയും നോക്കണമെന്നും സീമനെയോ പരി നാടാരെയോ ജാമ്യമെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്. അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതനിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് വിജയലക്ഷ്മി. ഫ്രണ്ട്‌സ്, ബോസ് എങ്കിറാ ഭാസ്‌കർ, മീസയാ മുറുക്ക് എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

കെ.എസ്.ചിത്രയുടെ ഏതെങ്കിലും ഒരു പാട്ടു കേള്‍ക്കാതെ അല്ലെങ്കില്‍ മൂളാതെ ദിനം പോലും മലയാളി കടന്നു പോകുന്നില്ല. വിനയത്തിന്റെ രാഗപൗര്‍ണമിയായി നിന്നുകൊണ്ട് അവര്‍ പാടിയ ഭാവാര്‍ദ്രമായ ഗാനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്. അതില്‍ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല.

എപ്പോഴും വിനയത്തിന്റെ രാഗ പൗര്‍ണമിയായി നിലകൊള്ളുവാനും സാധാരണക്കാരന്റെ മനസിലെ പാട്ടായി മാറുവാനും കഴിഞ്ഞു എന്നതാണു ചിത്രയെന്ന ഗായികയുടെ ഇതുവരെ കേട്ട ഈണങ്ങളേക്കാള്‍ മധുരതരമാക്കുന്നത്.

കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛന്‍ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛന്‍ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്.

അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. എങ്കിലും സംവിധായകന്‍ സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട രജനീ പറയൂ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിനു കരുത്തേകി.

തെന്നിന്ത്യയുടെ തന്നെ ഗായികയാക്കി കെ.എസ് ചിത്രയെ മാറ്റുന്നത് ഇളയരാജയുടെ ഗാനങ്ങളായിരുന്നു. നീ താനേ അന്തക്കുയില്‍ എന്ന ഗാനത്തിലൂടെ തമിഴിനു ഇളയരാജ ചിത്രയെ പരിചയപ്പെടുത്തി. സിന്ധുഭൈരവിയിലവെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’… എന്ന പാട്ടിലൂടെ അവരുടെ പ്രിയഗായികയാക്കിയും മാറ്റി.

ആറു ദേശീയ പുരസ്‌കാരങ്ങളും 15 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സര്‍ക്കാര്‍ ഒമ്പതു പ്രാവശ്യവും തമിഴ്‌നാട് നാലു പ്രാവശ്യവും കര്‍ണാടക മൂന്നു പ്രാവശ്യവും ഒറിസ സര്‍ക്കാര്‍ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ആദരിച്ചു. ചിത്രയെ തേടി വരാത്ത അംഗീകാരങ്ങള്‍ കുറവാണെന്നു തന്നെ പറയാം.

മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകനാണ് താനെന്ന് നടൻ ഗോകുൽ സുരേഷ് . സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ പൃഥ്വിരാജ് ചിത്രങ്ങൾ തീയേറ്ററിൽ പോയി കാണാറുണ്ട് എന്നും അച്ഛന്റെ മേൽവിലാസം റിലീസ് ആയപ്പോഴും താൻ തീയേറ്ററിൽ പോയി കണ്ടത് പൃഥ്വിരാജ് ചിത്രം ആണെന്ന് ഗോകുൽ സുരേഷ് പറയുന്നു.

ആക്ഷൻ ചിത്രങ്ങളാണ് എനിക്കു കൂടുതൽ താൽപര്യം സംവിധായകൻ ആവാൻ ആയിരുന്നു കൂടുതൽ ആഗ്രഹം, അഭിനയം താൻ ഏറെ ആസ്വദിക്കുന്നുണ്ടെങ്കിലും സംവിധായകൻ ആവുക എന്ന ലക്ഷ്യത്തോടെ സിനിമയേക്കുറിച്ചു കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും ഗോകുൽ സുരേഷ് പറഞ്ഞു.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷൻ ചിത്രമൊരുക്കണമെന്നാണ് തന്റെ വലിയൊരു ആഗ്രഹമെന്നും ഗോകുൽ വെളിപ്പെടുത്തി. അച്ഛന്റെ ആക്ഷൻ ചിത്രങ്ങൾ തന്നെയാണ് ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും ഗോകുൽ സുരേഷ് തുറന്നു പറഞ്ഞു.

പക്വതയും സിനിമാ മേഖലയിൽ പരിചയ സമ്പത്തുമുണ്ടായതിന് ശേഷം ഒരിക്കൽ താൻ സംവിധായകന്റെ തൊപ്പിയണിയും എന്ന വിശ്വാസത്തോടയാണ് മുന്നോട്ടു പോകുന്നതിനും ഗോകുൽ സുരേഷ് വ്യക്തമാക്കി .

ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് തമിഴ് നടൻ വിശാലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. അച്ഛന് പോസിറ്റീവ് ആണെന്നും തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നുമാണ് വിശാലിന്റെ പോസ്റ്റ്. എന്നാൽ, കോവിഡ് തന്നെയാണോ എന്ന് താരം പോസ്റ്റിൽ കുറിച്ചിട്ടില്ല.

“അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ കാണിച്ചു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ വലിയ സന്തോഷമുണ്ട്,” വിശാൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.

പലരും വിശാലിന്റെ പോസ്റ്റുകൾക്ക് താഴെ നിരവധി സംശയങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോവിഡ് തന്നെയാണോ എന്ന് ചിലർ ചോദിച്ചിരിക്കുന്നു. കോവിഡിന് വാക്‌സിൻ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ആയുർവേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്‌താവനയെ മറ്റു ചിലർ ചോദ്യം ചെയ്‌തിരിക്കുന്നു. എന്നാൽ, ആയുർവേദ മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്നാണ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡിനെ ചെറുക്കാൻ ആയുർവേദ മരുന്ന് ഫലപ്രദമായ രീതിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധ വാക്‌സിനായുള്ള ഗവേഷണം അന്തിമ ഘട്ടത്തിൽ എത്തിയിട്ടേയുള്ളൂ. 2021 ഓടെ മാത്രമേ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കൂ എന്നാണ് ശാസ്ത്രലോകവും പറയുന്നത്. ഇതിനിടയിലാണ് വിശാലിന്റെ പോസ്റ്റ്.

 

കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. ഒരു നടന്റെ ആരാധകർ ആദ്യമായാണ് കോവിഡ് കാലത്ത് ഇങ്ങനെയൊരു ഉദ്യമം നിറവേറ്റുന്നത്.

വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് മെഗാതാരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 22 പേരെ വഹിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തിയത്.

ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് മൈഗ്രേഷനും സിൽക് എയർവെയ്‌സും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകവുമായി ചേർന്നാണ് വിമാനം ചാർട്ട് ചെയ്‌തത്. പെർത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറി ബിനോയ് പോൾ ഫ്ലാഗ് ഓഫ് ചെയ്‌തു.

വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവർക്ക് സൗജന്യ യാത്ര ഒരുക്കിയതായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട്‌ കുര്യാക്കോസ് അറിയിച്ചിരുന്നു. ചാർട്ടേഡ് വിമാനം ഒരുക്കിയ ആരാധകർക്ക് മമ്മൂട്ടി നന്ദി അറിയിക്കുന്ന ശബ്‌ദസന്ദേശം റോബർട്ട് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചു. ആരാധകരെ മമ്മൂട്ടി അഭിനന്ദിച്ചു. ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാർ മമ്മൂട്ടി ഫാൻസിനു നന്ദി അറിയിച്ചു.

വിസ പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക് ഫ്ലൈ വേൾഡ് മൈഗ്രെഷനുമായി ചേർന്ന് മമ്മൂട്ടി ഫാൻസ് സൗജന്യ കൗൺസിലിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ‘ദിൽ ബേചാരാ’ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ. ഒടിടി പ്ലാറ്റ്ഫോമിലൂടെ ആരാധകരിലേക്ക് എത്തിയ ചിത്രം സിനിമാസ്വാകരെയൊന്നടങ്കം ആസ്വദിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. അറം പറ്റിപ്പോയ സിനിമയാണെന്ന് ചില ആരാധകരെങ്കിലും ചിത്രത്തെക്കുറിച്ച് പറയുന്നുണ്ട് .സമൂഹമാധ്യമങ്ങളിൽ ദിൽ ബേചാരായെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇപ്പോൾ ട്രെൻഡിങ്ങാണ്. സിനിമയിലെ നായകന്റെ വിയോഗവും സുശാന്തിന്റെ വേർപാടും ഒന്നിച്ചു വന്നതും ആരാധകരെ വിഷമത്തിലാക്കുന്നു.

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു ഒരുക്കിയിരിക്കുന്നതാണ്. ഇതേ പേരിൽ ഹോളിവുഡിലും ഇതേ കഥ സിനിമയായി 2014–ൽ ഇറങ്ങിയിട്ടുണ്ട്. ദിൽ ബേചാരയിൽ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അഭിനയിക്കുന്നുണ്ട്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാക്ഷാൽ എ.ആർ റഹ്മാനാണ്. പുതുമുഖമായ സഞ്ജനയാണ് നായിക.

ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടർന്നാണ് ഒാൺലൈനിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുന്നത്. മലയാളത്തിൽ കാളിദാസ് ജയറാമിനെ നായകനാക്കി ബാക്ക് പാക്കേഴ്സ് എന്ന പേരിൽ ജയരാജും ഇതേ കഥ സിനിമയാക്കുന്നുണ്ട്. ചിത്രീകരണം അവസാനിച്ച ആ സിനിമയും റിലീസിന് തയാറെടുക്കുകയാണ്.

ലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ക്വാറന്റൈനിൽ. അമ്മയെ കാണാൻ കഴിഞ്ഞ ദിവസമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. തേവരയിലെ വീട്ടിലാണ് അമ്മയുള്ളത്, എന്നാൽ അമ്മയെ കാണണമെങ്കിൽ 14 ദിവസം കൂടി കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ സർക്കാർ നിർദേശിച്ചതിനാൽ വീട്ടിലേക്ക് പോകാതെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് താരം. തന്റെ ഡ്രൈവർക്ക് ഒപ്പം കാറിലാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.

ജിത്തുജോസഫിന്റെ റാമിന്റെ സെറ്റില്‍ നിന്ന് ചെന്നൈയിൽ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡില്‍ പങ്കെടുക്കാനായി മോഹൻലാൽ ചെന്നൈയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ താരം ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടില്‍ തങ്ങുകയായിരുന്നു. 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇത്രയും നീണ്ടൊരു അവധിക്കാലം കുടുംബത്തോടൊപ്പം താരം ചെലവിടുന്നത് ഇതാദ്യമായാണ്.

ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തിലേറെയായി ചെന്നൈയിലെ വസതിയിൽ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാൽ. മകൾ വിസ്മയ വിദേശത്താണ്. ലോക്ക്ഡൗൺ കാലത്തെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു മോഹൻലാലിന്റെയും മകൻ പ്രണവിന്റെയും പിറന്നാളാഘോഷം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്യാനിരുന്ന ‘ദൃശ്യം 2’ എന്ന മോഹൻലാൽ- ജീത്തുടീമിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിലാകും ചിത്രീകരണം ആരംഭിക്കുക.

 

നടന്‍മാരായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറോട്ട മത്സരം നടത്തിയെന്ന് പരാമര്‍ശിച്ച് വീഡിയോ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചി-കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും അമിത വേഗതയില്‍ മത്സരയോട്ടം നടത്തിയെന്ന വാദവുമായാണ് വീഡിയോ പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്ന കാര്യം എറണാകുളം ആര്‍ടിഒ ഷാജി സ്ഥിരീകരിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എംസി റോഡില്‍ ഇവരുടെ കാറുകള്‍ അമിതവേഗതയില്‍ പാഞ്ഞെന്നാണ് പറഞ്ഞുകേട്ടത്. ഇതിന്റെയടിസ്ഥാനത്തില്‍ ഈ റോഡിലെ ക്യാമറകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വാഹനങ്ങള്‍ കടന്നുപോകുന്നതായി കാണാന്‍ സാധിച്ചിട്ടില്ല. മറ്റ് സ്ഥലങ്ങളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ല. വൈറലായ വീഡിയോയില്‍ ക്ലാരിറ്റിക്കുറവുണ്ട്. അത് വെച്ച് അമിത വേഗമാണെന്ന് സ്ഥിരീകരിക്കാനോ കേസെടുക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ പോയ റോഡ് ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം നടന്‍മാര്‍ക്കെതിരെ കേസെടുത്തുവെന്ന പ്രചരണം ഇതോടെ പൊളിയുകയാണ്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നേയുള്ളൂവെന്നാണ് ആര്‍ടിഒ വ്യക്തമാക്കുന്നത്. നടന്‍മാരുടേതായി പറയപ്പെടുന്ന ആഡംബര കാറുകളെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു. കാറിലുള്ളത് പൃഥ്വിയും ദുല്‍ഖറുമാണെന്ന് ഇവര്‍ പറയുന്നുമുണ്ട്. വിഷയത്തില്‍ വസ്തുതകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം തുടര്‍ നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ താരം സമീറ റെഡ്ഢി. തന്റെ നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, സുന്ദരിയായി പ്രത്യക്ഷപ്പെടാനുള്ള സാമൂഹിക സമ്മർദ്ദത്തിനെതിരെ താരം സംസാരിച്ചത്. സമൂഹം നിഷ്കർഷിക്കുന്ന അഴകിന്റെ അളവുകോലുകൾക്ക് പിന്നാലെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം അഭ്യർത്ഥിച്ചു.

സമൂഹമാധ്യമത്തിൽ സമീറയ്ക്കു ലഭിച്ച ഒരു സന്ദേശമാണ് ബോഡി ഷെയ്മിങ്ങിനെതിരെ വിഡിയോ ചെയ്യാൻ പ്രേരണയായതെന്ന് താരം വെളിപ്പെടുത്തി. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ: “ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളിൽ തീർച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,” താരം ആമുഖമായി പറഞ്ഞു.

ഏതു രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്ന് സമീറ റെഡ്ഢി ആവർത്തിച്ചു. പ്രസവശേഷം സൗന്ദര്യമെല്ലാം പോയല്ലോ എന്നു നിരാശപ്പെടുന്നവരോട് സമീറ പറയുന്നത് ഇതാണ്– “മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ. സന്തോഷത്തിൽ ഫോകസ് ചെയ്യൂ. സമയമാകുമ്പോൾ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോൾ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.”

പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേതെന്നും വിഡിയോ സന്ദേശത്തിൽ താരം വ്യക്തമാക്കി. “തടി, വൈരൂപ്യം തുടങ്ങിയ വാക്കുകൾക്കെതിരെ ഞാനെപ്പോഴും സംസാരിക്കാറുള്ളതാണ്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഞാൻ കേട്ടു വളർന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിൻസുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയിൽ വന്നപ്പോഴും എന്റെ സഹതാരങ്ങളുമായി ഞാൻ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം, ഞാൻ തന്നെ കുറെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വർധിപ്പിക്കാനും കണ്ണുകൾ തിളങ്ങാനും തുടങ്ങി അഴകളവുകളിൽ ഫിറ്റ് ആകാൻ പാഡുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്,” സമീറ പറഞ്ഞു.

സമീറ റെഡ്ഢിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. താരസുന്ദരിമാരെപ്പോലെ ആകാൻ ശ്രമിച്ച് പരാജയപ്പെട്ടു കടുത്ത മാനസികസമ്മർദ്ദത്തിലേക്ക് പോകുന്നവർക്ക് സമീറയുടെ തുറന്നു പറച്ചിൽ പ്രതീക്ഷ നൽകുന്നതാണെന്നാണ് ആരാധകരുടെ കമന്റുകൾ. സമീറയുടെ വാക്കുകൾ തീർച്ചയായും ഒരു പ്രചോദനമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

Copyright © . All rights reserved