ഭാവന കേന്ദകഥാപാത്രമാവുന്ന ബജ്‌രംഗി 2ന്റെ ഷൂട്ടിങ് കഴിഞ്ഞ ജൂണില്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. നടന്‍ ശിവരാജ്കുമാറും സംവിധായകന്‍ എ ഹര്‍ഷനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബജ്‌രംഗി 2. ചിത്രത്തില്‍ ഭാവന അഭിനയിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആദ്യമായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡയറക്ടര്‍ ഹര്‍ഷനാണ് ഭാവനയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിലാണ് ഭാവന ചിത്രത്തിലെത്തുന്നത്. ഭാവന പെണ്‍കുട്ടി എന്ന നിലയിലാണ് കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നതെന്നും, ഇത്തരമൊരു ക്യാരക്ടര്‍ ഭാവന ആദ്യമായിട്ടാണ് ചെയ്യുന്നതെന്നും, ഭാവനയുടെ അഭിനയ ജീവിതത്തിലെ പിന്‍കാലത്ത് അടയാളപ്പെടുത്താന്‍ പറ്റുന്ന ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാവും ഇതെന്നും സംവിധായകന്‍ ഹര്‍ഷന്‍ പറയുന്നു.
ശിവരാജ് കുമാറിനൊപ്പം ഇത് രണ്ടാം തവണയാണ് ഭാവന ഇത്തരമൊരു ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്നതെന്നും ഹര്‍ഷന്‍ കുറിക്കുന്നു. ശിവരാജ് കുമാറും ഇത്തരത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമായിട്ടാണ് സിനിമയില്‍ എത്തുന്നതെന്നും, മറ്റ് പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ ആഴ്ച്ചതന്നെ പുറത്തിറക്കുമെന്നും ഹര്‍ഷന്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം കര്‍ണ്ണാടകയില്‍ പുരോഗമിക്കുകയാണ്.
ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. “ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.” എന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.
ഉല്ലാസം സിനിമ ഡബ് ചെയ്യാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ എല്ലാ കാര്യങ്ങളിലും താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നടന്‍ ഷെയിന്‍ നിഗം. ഇക്കാര്യം വ്യക്തമാക്കി ഷെയിന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്കും അമ്മയ്ക്കും കത്ത് നല്‍കി. എന്നാല്‍ ഷെയിന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലെന്ന ഉറച്ചനിലപാടിലാണ് നിര്‍മാതാക്കളുെട സംഘടന.
ഡബ്ബിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ‘അമ്മ’യുടെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നടന്‍ ഷെയിന്‍ നിഗം. ഒമ്പതിന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും.
നിര്‍മാതാക്കള്‍ക്ക് ഇതുസംബന്ധിച്ച് ഷെയിന്‍ കത്ത് നല്‍കി; പകര്‍പ്പ് ‘അമ്മ’യ്ക്ക് കൈമാറി.ഡബ്ബിങ് തീര്‍ക്കാതെ ഷെയിന്‍ വിഷയത്തില്‍ ‘അമ്മ’യുമായി ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയിന് ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്നവസാനിക്കും.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഈ ദശാബ്ദത്തിൽ പ്രേക്ഷകനിലേക്ക് എത്തിയ മലയാളസിനിമകൾ എണ്ണിയാൽ തീരാത്തവ ആണെന്ന് പറയേണ്ടതില്ലല്ലോ.. എങ്കിലും അവയിൽ നിന്ന് ഞാൻ ഇഷ്ടപെടുന്ന, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രം.
സിനിമ, നിരന്തരം മാറ്റങ്ങൾക്ക് വിധേയം ആയികൊണ്ടിരിക്കുന്നു. കഥ അവതരണത്തിലും രൂപത്തിലും എല്ലാം മാറ്റങ്ങൾ പരീക്ഷിച്ച മലയാള സിനിമ, ലോക സിനിമയ്ക്കു മുമ്പിലും ഇന്ന് അഭിമാനത്തോടെ നിലകൊള്ളുന്നു. ഈ പതിറ്റാണ്ട് മലയാളി പ്രേക്ഷകന് സമ്മാനിച്ച മികച്ച സിനിമകൾ ഇവിടെ പറയുന്നു. ഇതിലും മികച്ച വിജയം നേടിയ ചിത്രങ്ങൾ ഉണ്ടാകാം.. എങ്കിലും കലാമൂല്യവും തിയേറ്റർ വിജയവും അടിസ്ഥാനപ്പെടുത്തിയാണ് സിനിമകളെ തിരഞ്ഞെടുത്തിരിക്കുന്നത്.
2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെന്റ് ഈ ദശാബ്ദത്തിന്റെ തുടക്കത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നുമായിരുന്നു. മലയാള സിനിമയെ മറ്റു ഭാഷകളിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്റെ ദിലീപ് ചിത്രം ബോഡി ഗാർഡും മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറും മലയാളി 2010ൽ ആസ്വദിച്ച മികച്ച ചിത്രങ്ങളാണ്.
2011ൽ എനിക്കിഷ്ടപ്പെട്ട മലയാള ചിത്രം ട്രാഫിക് ആണ്. വൻ താരനിര തന്നെ അണിനിരന്ന ട്രാഫിക്കിനൊപ്പം ഉറുമിയും ചാപ്പ കുരിശും സാൾട്ട് ആൻഡ് പെപ്പെറും 2011ലെ മികച്ച ചിത്രങ്ങളായി കണക്കാക്കാം. തിയേറ്ററിൽ വീണു പോയെങ്കിലും പിന്നീട് മികച്ച ചിത്രമായി ആളുകൾ വാഴ്ത്തിപ്പാടിയ പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡും ആ വർഷത്തിലെ ഇഷ്ടചിത്രമാണ്. 2012ൽ മലയാളികളുടെ മനം കവർന്ന രണ്ടുചിത്രങ്ങൾ ആയിരുന്നു ഉസ്താദ് ഹോട്ടലും പ്രിത്വിരാജിന്റെ ആയാളും ഞാനും തമ്മിലും. ഒപ്പം ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്.
പിന്നീടാണ് ഈ പതിറ്റാണ്ടിലെ മികച്ച ചിത്രമായി വിലയിരുത്താവുന്ന ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ദൃശ്യം കടന്നുവരുന്നത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഇന്ന് ചൈനീസ് സിനിമയിലും എത്തി നിൽക്കുന്നു. മലയാളികളുടെ അഭിമാന ചിത്രം… ഒപ്പം ജീത്തുവിന്റെ തന്നെ മെമ്മറീസും ക്രൈം ത്രില്ലർ വിഭാഗത്തിലെ മികച്ച ചിത്രമാണ്. അന്നയും റസൂലും, സെല്ലുലോയ്ഡ്, പുണ്യാളൻ അഗർബത്തീസ് എന്നിവ 2013ലെ മികച്ച ചിത്രങ്ങൾ ആവുമ്പോൾ ലിജോ ജോസിന്റെ ആമേൻ ആ വർഷത്തെ ഗംഭീര ചിത്രമായി പറയാം. മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവന്ന്, കറുത്ത ഹാസ്യവും മാജിക്കൽ റിയലിസവും ചേർത്ത് അവതരിപ്പിച്ച മനോഹര ചിത്രം. 2014ലെ മികച്ച ചിത്രമായി ബാംഗ്ലൂർ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളെ തിരഞ്ഞെടുക്കാം. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളും ആ കൊല്ലത്തെ ഹിറ്റ് ചിത്രങ്ങളാണ്.
പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ ചിത്രങ്ങൾ 2015ലെ ഹിറ്റ് ചിത്രങ്ങൾ ആയപ്പോൾ ആ വർഷത്തെ മികച്ച ചിത്രമായി ഞാൻ വിലയിരുത്തുന്നത് സലിം അഹമ്മദിന്റെ പത്തേമാരിയാണ്. പ്രവാസിജീവിതം തുറന്നുകാട്ടിയ പച്ചയായ ചിത്രം. ഒപ്പം ചാർളിയും 2015ലെ മികച്ച ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം, പുലിമുരുഗൻ പുറത്തിറങ്ങിയത് 2016ലാണ്. എന്നാൽ 2016ലെ മികച്ച ചിത്രമായി പറയാവുന്നത് മഹേഷിന്റെ പ്രതികാരം തന്നെയാണ്. ഫഹദ് ഫാസിൽ കസറിയ ചിത്രം. കൂട്ടിന് ദിലീഷ് പോത്തന്റെ സംവിധാനവും. അതുപോലെ തന്നെ രാജീവ് രവിയുടെ കമ്മട്ടിപ്പാടം. ഉഗ്രൻ ചിത്രമെന്ന് തന്നെ പറയാം. ആക്ഷൻ ഹീറോ ബിജു, ഗപ്പി എന്നീ ചിത്രങ്ങളും മലയാളികൾ കണ്ടാസ്വദിച്ച ചിത്രങ്ങളാണ്. ആഷിഖ് അബുവിന്റെ മായാനദി 2017ലെ ചിത്രമാണ്. പ്രണയകാവ്യം രചിച്ച ഗംഭീര ചിത്രം. സൗബിന്റെ പറവയാണ് ആ വർഷം ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അതുപോലെ തന്നെ സുരാജും ഫഹദും മത്സരിച്ചഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുതുമുഖങ്ങൾ അണിനിരന്ന അങ്കമാലി ഡയറീസ്, ടേക് ഓഫ് എന്ന ചിത്രങ്ങളും 2017ലെ മലയാളിയുടെ ഇഷ്ടചിത്രങ്ങളായി മാറിയവയാണ്.
2018ലെ ഇഷ്ടചിത്രം പെല്ലിശേരിയുടെ ഈ. മ. യൗ തന്നെയാണ്. ഗംഭീര സിനിമ അനുഭവം. ഒപ്പം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവും. രണ്ടു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം. എബ്രിഡ് ഷൈന്റെ പൂമരം, കാർബൺ, അഞ്ജലി മേനോന്റെ കൂടെ, വരത്തൻ, ജോജുവിന്റെ മികച്ച പ്രകടനവുമായി ജോസഫ്, മാജിക്കൽ ഫാന്റസി ചിത്രം ഇബ്‌ലീസ് തുടങ്ങിയവയും 2018ലെ മികച്ച ചിത്രങ്ങളായി വിലയിരുത്താം.
അടുത്ത ദശാബ്ദത്തിന്റെ തുടക്കത്തിലും, 2020ൽ മലയാളിക്ക് പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന ചിത്രങ്ങൾ ഒരുങ്ങുകയാണ്. കുഞ്ചാക്കോബോബന്റെ ത്രില്ലെർ അഞ്ചാം പാതിരാ, ഫഹദിന്റെ ട്രാൻസ്, ദുൽഖറിന്റെ കുറുപ്പ്, സക്കറിയയുടെ ഒരു ഹലാൽ ലവ് സ്റ്റോറി, സിദ്ധാർഥ് ഭരതന്റെ സൗബിൻ ചിത്രം ജിന്ന്, തല്ലുമാല, ബേസിൽ ജോസെഫിന്റെ മിന്നൽ മുരളി, ടിനു പാപ്പച്ചന്റെ അജഗജാന്തരം, തങ്കം, 2403 ഫീറ്റ്, പൃത്വിരാജിന്റെ കടുവ, മോഹൻലാൽ ചിത്രം മരക്കാർ, ബ്ലസി ചിത്രം ആടുജീവിതം, ഫഹദ് ചിത്രം മാലിക് തുടങ്ങിയവയൊക്കെ നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. മലയാള സിനിമ വളർച്ചയുടെ പാതയിൽ തന്നെ മുന്നോട്ട് കുതിക്കട്ടെ എന്ന് ഓരോ സിനിമ പ്രേമിക്കും പ്രത്യാശിക്കാം….
നിറഞ്ഞു കവിഞ്ഞ വമ്പൻ സദസിനെ പോലും തന്റെ സ്വതസിദ്ധമായ തമാശയാൽ നിമിഷനേരം കൊണ്ട് കൈയ്യിലെടുക്കുവാൻ സാധിക്കുന്ന കലാകാരനാണ് രമേശ് പിഷാരടി. സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ച രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും രസകരമായ കമന്റുകൾ ഇട്ട് ആരാധകരെ രസിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു പുഞ്ചിരി ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. കുഞ്ചാക്കോ ബോബൻ, സംവിധായകൻ ജിസ് ജോയി എന്നിവർക്കൊപ്പം ചിരി പങ്കിടുന്ന ചിത്രമായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തതത്. ഒപ്പം, ഇങ്ങനെയൊരു കുറിപ്പും, ‘ചിരിയാണ് സാറേ ഞങ്ങളുടെ മെയിൻ…’
ആ ഫോട്ടോക്ക് കമന്റായി ഒരാൾ ഇട്ടതാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ‘പക്ഷേ താൻ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ല…’ എന്നായിരുന്നു വിമർശകന്റെ കമന്റ്. ‘അവിടെ ചിരി അല്ലാർന്നു മെയിൻ’ എന്നാണ് അതിന് പിഷാരടിയുടെ മറുപടി. ആ കമന്റും മറുപടിയും ആ പോസ്റ്റിൽ നിന്നും ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന നടൻ ദിലീപിന്റെ ഹരജി കോടതി തള്ളി. വിശദമായ വാദം കേട്ടതിനു ശേഷമാണ് പ്രത്യേക കോടതിയുടെ ഈ തീരുമാനം. പത്താംപ്രതി വിഷ്ണുവിന്റെ വിടുതൽ ഹരജിയും കോടതി തള്ളിയിരിക്കുകയാണ്.
പ്രഥമദൃഷ്യട്യാ ഇവർക്കെതിരെ തെളിവുണ്ടെന്നും ഇക്കാരണത്താൽ തന്നെ പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്യുക സാധ്യമല്ലെന്നും പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് ഉത്തരവിട്ടു. തനിക്കെതിരെ കേസിൽ വ്യക്തമായ തെളിവില്ലെന്നും ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള സാഹചര്യത്തെളിവുകളൊന്നും ഇല്ലെന്നും ദിലീപ് വാദിച്ചു. ഒന്നാംപ്രചതി സുനിൽകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസുള്ളതെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വസ്തുതകൂടി പരിഗണിച്ച് കുറ്റപത്രത്തിൽ നിന്നും പേര് നീക്കം ചെയ്യണമെന്നായിരുന്നു ദിലീപിന്റെ വാദം.
ദിലീപടക്കം മുഴുവൻ പ്രതികളും കോടതിയിൽ തിങ്കളാഴ്ച ഹാജരാകണമെന്നും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് പ്രതികൾക്കു മേല്‍ കുറ്റം ചുമത്തുക. കുറ്റം ചുമത്തുന്നത് വൈകിക്കണമെന്ന ദിലീപിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടി വൈകിക്കണമെന്നായിരുന്നു ആവശ്യം. കുറ്റപത്രം മുഴുവൻ പ്രതികളെയും തിങ്കളാഴ്ച വായിച്ചു കേൾപ്പിക്കും.
അതെസമയം ദിലീപ് വിടുതൽ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. അടുത്തയാഴ്ചയാണ് ഹരജി നൽകുക.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ൻറെ നിലപാട്. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ.
ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം 19ാം തീയതി ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ൻ മറുപടി നൽകാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.
നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തുന്ന ‘ കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തു വന്നപ്പോള്‍ അതില്‍ ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്. സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ മൈ സാന്റയിലും Dileep എന്നായിരുന്നു എഴുതി കണ്ടത്. ഇനിയുള്ള തന്റെ അടുത്ത സിനിമകളില്‍ പുതിയ പേരുമായി തുടരാനാണ് താരത്തിന്റെ തീരുമാനം.
സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയ അംഗമായിരിക്കുകയാണ് നടന്‍ ദിലീപും.
പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.
മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്‍പ് അനുരാധ പദ്വാളാണ് തന്റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.
എന്നാൽ മരണത്തിനു തൊട്ടു മുന്‍പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്റെയും അരുണിന്റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.
1974ൽ അനുരാധയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാൽ തന്റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്‍പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .
വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്‍പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.
തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ ചാര്‍മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മറ്റുചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാര്‍മിള. ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കൈപ്പിടിയിൽ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആർഭാട ജീവിതവും ദാമ്പത്യത്തിലെ തകർച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും താരം പറഞ്ഞിരുന്നു. ഒരു തരത്തിലാണ് ജീവിച്ച് പോകുന്നതെന്നും താരം പറഞ്ഞിരുന്നു.
ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നു താനെന്നും ഇടയ്ക്ക് വെച്ച് അദ്ദേഹം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 2006 ലായിരുന്നു ചാര്‍മ്മിള രാജേഷിനെ വിവാഹം ചെയ്തത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്.
വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പിന്നീട് അധികം വേഷങ്ങള്‍ ലഭിച്ചില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.