നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തുന്ന ‘ കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തു വന്നപ്പോള്‍ അതില്‍ ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്. സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ മൈ സാന്റയിലും Dileep എന്നായിരുന്നു എഴുതി കണ്ടത്. ഇനിയുള്ള തന്റെ അടുത്ത സിനിമകളില്‍ പുതിയ പേരുമായി തുടരാനാണ് താരത്തിന്റെ തീരുമാനം.
സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയ അംഗമായിരിക്കുകയാണ് നടന്‍ ദിലീപും.
പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.
മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്‍പ് അനുരാധ പദ്വാളാണ് തന്റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.
എന്നാൽ മരണത്തിനു തൊട്ടു മുന്‍പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്റെയും അരുണിന്റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.
1974ൽ അനുരാധയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാൽ തന്റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്‍പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .
വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്‍പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.
തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ ചാര്‍മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മറ്റുചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാര്‍മിള. ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കൈപ്പിടിയിൽ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആർഭാട ജീവിതവും ദാമ്പത്യത്തിലെ തകർച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും താരം പറഞ്ഞിരുന്നു. ഒരു തരത്തിലാണ് ജീവിച്ച് പോകുന്നതെന്നും താരം പറഞ്ഞിരുന്നു.
ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നു താനെന്നും ഇടയ്ക്ക് വെച്ച് അദ്ദേഹം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 2006 ലായിരുന്നു ചാര്‍മ്മിള രാജേഷിനെ വിവാഹം ചെയ്തത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്.
വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പിന്നീട് അധികം വേഷങ്ങള്‍ ലഭിച്ചില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.
പുതുവത്സരത്തില്‍ ‘ഷൈലോക്ക്’ന്റെ രണ്ടാം ടീസറുമായി മമ്മൂട്ടി. മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍. പുതുവര്‍ഷ ദിനത്തില്‍ രാത്രി 12.01 നാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലൂടൊണ് പോസ്റ്റര്‍ പുറത്തുവിടുന്നത്.
പുതുവത്സരാശംസകള്‍. ദൈവത്തിന്റെ അനുഗ്രഹത്തോടെ ഒരു ദൃശ്യവിരുന്ന് ഈ വര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ പ്രോമിസ് ചെയ്യട്ടെ, എന്റെ ഹൃദയത്തോട് ചേര്‍ത്ത്ുവെച്ച ഒരു ചിത്രത്തിലൂടെ. പോസ്റ്ററിലെ മോഹന്‍ലാലിന്റെ വാക്കുകള്‍.
സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം, 2020 മാര്‍ച്ച് 26 നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനെ കൂടാതെ മഞ്ജു വര്യര്‍, അര്‍ജുന്‍ സാര്‍ജ, കീര്‍ത്തി സുരേഷ്, മധു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലേയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. കൂടാതെ പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനും ചിത്രത്തിലുണ്ട്.
സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമാ മേഖലയിലെ പല നടീ നടന്മാരും അപ്രഖ്യാപിത വിലക്കിന് ഇരയാകുന്നു. ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ലോബികളാണ്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുതെന്ന് തീരുമാനിക്കുന്നത് ഇവരാണെന്നും, പ്രമുഖരായ പല നടീ നടന്മാരും ഇപ്പോഴും വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സിനിമ ലൊക്കേഷനുകളില്‍ മദ്യം-മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ പരാതി പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നും, ശക്തമായ നിയമത്തിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളുവെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനൊപ്പം ഓഡിയോ വീഡിയോ പതിപ്പുകളും സമര്‍പ്പിച്ചിട്ടുണ്ട്.
മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന രചയിതാവും സംവിധായകനുമാണ് അന്തരിച്ചു പോയ പദ്മരാജൻ. പപ്പേട്ടൻ എന്നു സിനിമാ ലോകം വിളിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ്. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടന കിളി കരയാറില്ല, കരിയില കാറ്റു പോലെ, തൂവാനത്തുമ്പികൾ, നമ്മുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ, അപരൻ, സീസണ്, ഞാൻ ഗന്ധർവൻ, തിങ്കളാഴ്ച നല്ല ദിവസം, മൂന്നാം പക്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം നമ്മുക്കു സമ്മാനിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിത കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒരു ചിത്രം ഒരുങ്ങാൻ പോവുകയാണ് എന്നു പറയുന്നു അദ്ദേഹത്തിന്റെ മകനും രചയിതാവും ആയ അനന്ത പദ്മനാഭൻ. അടുത്ത വർഷം ഈ ചിത്രം സംഭവിക്കും എന്നും അദ്ദേഹം പറയുന്നു. നടൻ പൃഥ്വിരാജ് താടി വെച്ചുള്ള ഗെറ്റപ്പിൽ പദ്മരാജന്റെ രൂപ സാദൃശ്യം ഉണ്ടെന്നുള്ള ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വെച്ചു കൊണ്ടാണ് അനന്ത പദ്മനാഭൻ ഇത് പറഞ്ഞത്.
അനന്ത പദ്മനാഭന്റെ വാക്കുകൾ ഇങ്ങനെ, “ ഇന്നിപ്പോൾ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബി ൽ പങ്കു വെച്ച ഒരു ചിന്ത. നന്ദി ഹരീഷ് .പക്ഷേ അത്തരമൊരു ബയോപ്പി കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു .ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ.
അച്ഛനെ നന്നായി അറിയുന്നവർ. അമ്മയുടെ ഓർമ്മക്കുറിപ്പുകൾ ആണ് അവർ അവലംബമാക്കുന്നത്.ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ.
പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ൽ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാൾ ആണല്ലൊ വരും വർഷം) .ശരിയാണ് ഹരീഷ് പറഞ്ഞത്, ചിത്രത്തിൽ രാജുവിന് അഛന്റെ ഛായ ഉണ്ട്. സ്നേഹം, ഹരീഷ്..”.
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടന്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇന്ന് ദിലീപ് കോടതിയില്‍ ഹാജരായില്ല. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹർജി സമർപ്പിച്ചത്.
അഭിഭാഷകനാണ് ദിലീപിനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്മേലുള്ള പ്രാരംഭ വിചാരയാണ് ഇന്ന് നടക്കുന്നത്. ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.വിഷ്വലുകൾ ആധികാരികമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടതിനാലാണിത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ കേസിലെ മറ്റ് പ്രതികൾ റെക്കോർഡുചെയ്‌തുവെന്ന് ആരോപിക്കപ്പെടുന്നു, ഇത് പ്രധാന തെളിവുകളിലൊന്നാണ്. വിഷ്വലുകൾ വീണ്ടും പരിശോധിച്ചതിന് ശേഷം, ഒരു വിദഗ്ദ്ധന്റെ സാന്നിധ്യത്തിൽ, വിഷ്വലുകൾ എഡിറ്റ് ചെയ്യുകയും തകരാറിലാക്കുകയും ചെയ്തുവെന്ന് ദിലീപ് അവകാശപ്പെട്ടു, മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. വിഷ്വലുകളുടെ ‘ആധികാരികതയില്ലായ്മ’ നിവേദനം സമർപ്പിക്കാനുള്ള കാരണമായി ദിലീപ് ഉദ്ധരിച്ചതായും പ്രഥമദൃഷ്ട്യാ കേസ് സുസ്ഥിരമല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഒരാഴ്ച മുമ്പാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ദിലീപ് കേസിലെ വിവാദ വിഷ്വലുകൾ പരിശോധിച്ചത്. വിഷ്വലുകളുടെ ഒരു പകർപ്പ് തനിക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുപ്രീംകോടതി അത് നിരസിക്കുകയും ഒരു വിദഗ്ദ്ധന്റെ സാന്നിധ്യത്തിൽ വിഷ്വലുകൾ പരിശോധിക്കാൻ അനുവദിക്കുകയും ചെയ്തു.
മറ്റ് അഞ്ച് പ്രതികളും അവരുടെ അഭിഭാഷകരും കഴിഞ്ഞ ആഴ്ച വിഷ്വലുകൾ പരിശോധിച്ചിരുന്നു. തുടക്കത്തിൽ ദിലീപ് മാത്രമാണ് വിഷ്വലുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതെങ്കിലും സുപ്രീംകോടതിയെ പിന്തുടർന്ന് മറ്റ് പ്രതികളും ഇതേ അഭ്യർത്ഥനയുമായി വിചാരണ കോടതിയെ സമീപിച്ചു. കേസിന്റെ പ്രീ-വിചാരണ നടപടികൾ എറണാകുളത്തെ അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്.
വിചാരണക്കോടതി ദിലീപിന്റെ അപേക്ഷ നിരസിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകാം, ഇത് കേസിന്റെ വിചാരണ നടപടികളെ കൂടുതൽ വൈകിപ്പിക്കും. കേസിന്റെ വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
വിചാരണ നടപടികൾ വൈകിപ്പിച്ചതായി ദിലീപ്പിനെതിരെ ആരോപിക്കപ്പെട്ടു. നേരത്തെ രണ്ടുതവണ വിഷ്വലുകൾ പരിശോധിച്ചപ്പോൾ മെമ്മറി കാർഡ് വിഷ്വലുകളുടെ പകർപ്പ് ലഭിക്കണമെന്ന നിവേദനവുമായി 2018 ഡിസംബറിൽ അദ്ദേഹം കേസ് സുപ്രീം കോടതിയിലേക്ക് വലിച്ചിഴച്ചു.
ഈ നടപടി വിചാരണ ആരംഭിക്കാൻ ആറുമാസം വൈകിയതിനാൽ സുപ്രീംകോടതി കേസിലെ നടപടികൾ സ്റ്റേ ചെയ്തു. വിഷ്വലുകളുടെ ഒരു പകർപ്പ് ലഭിക്കണമെന്ന ദിലീപിന്റെ അപേക്ഷ കഴിഞ്ഞ മാസം മാത്രമാണ് സുപ്രീംകോടതി നിരസിച്ചത്, പകരം വിചാരണക്കോടതിയുടെ സാന്നിധ്യത്തിൽ ഇത് പരിശോധിക്കാൻ അനുവദിക്കുകയും വിചാരണ നടപടികൾ കൂടുതൽ നിർത്തുകയും ചെയ്തു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഒരു പ്രമുഖ വനിതാ നടനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 2019ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു . മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയം കൂടിയായപ്പോള്‍ സിനിമ തീയേറ്ററില്‍ സൂപ്പര്‍ഹിറ്റായി. പ്രേക്ഷകരെ ആവേശത്തിലാക്കി ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി.
ലൂസിഫറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതോടെ ആരാധകര്‍ക്ക് പിന്നെ അറിയേണ്ടിയിരുന്നത് ചിത്രം എന്ന് തീയേറ്ററുകളിലെത്തുമെന്നാണ്. ഗതികെട്ട് ഒരു പ്രേക്ഷകന്‍ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ എത്രയും പെട്ടെന്ന് സിനിമ തന്നില്ലെങ്കില്‍ കാല് പിടിക്കുമെന്ന് വരെ കമന്റിട്ടു. ഒടുവിൽ ഇതാ ഒരഭിമുഖത്തിൽ സിനിമയുടെ ചീത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുരളി ഗോപി.
‘ലൂസിഫര്‍ 2ന് മുൻപേ ഞാന്‍ വേറൊരു പ്രൊജക്‌ട് ചെയ്യുന്നുണ്ട്. ലാലേട്ടനും വേറൊരു പ്രൊജക്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം. ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും ലൂസിഫര്‍ 2. 2021അവസാനത്തോടെ ചിത്രീകരണം തുടങ്ങും’-മുരളി ഗോപി പറഞ്ഞു.
നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. മരണകാരണം കരള്‍രോഗമാണെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍രോഗമുള്ളതിനാല്‍ മദ്യത്തിന്‍റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പിരശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്.
എറണാകുളം സിബിഐ കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സിബിഐ ഏഴു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കലാഭവൻ മണിയുടെ പാടിയിലെ പാർട്ടിയിൽ പങ്കെടുത്തവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനാ റിപ്പോർട്ടിൽ ദുരൂഹതയില്ലെന്നും സിബിഐ പറഞ്ഞു.