നടനും നിർമാതാവുമായ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ ക്രിസ്മസ് ഏറെ പ്രത്യേകതയുള്ളതായിരുന്നു. കാരണം ജയസൂര്യയെ നായകനാക്കി വിജയ് ബാബു നിർമ്മിച്ച ‘തൃശൂർ പൂരം’ തീയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്.
ആട്, ആട് 2, ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്നിങ്ങനെ വിജയ്ബാബു-ജയസൂര്യ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജയസൂര്യയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിജയ് ബാബു.
‘ജയസൂര്യ എന്റെ അടുത്ത കൂട്ടുകാരനാണ്. ഇപ്പോഴത്തെ പ്രശ്നമെന്താണെന്ന് വെച്ചാൽ കഴിഞ്ഞാഴ്ച വിമാനത്താവളത്തിൽവെച്ച് ഒരാളെ കണ്ടപ്പോൾ പറഞ്ഞത് ജയസൂര്യയോട് എന്റെ അന്വേഷണം പറയണം എന്നാണ്,അല്ലാതെ എന്റെ ഭാര്യയോടും കൊച്ചിനോടും അന്വേഷണം പറയണമെന്നല്ല. ഞങ്ങൾ ഒരുപാട് പടം ചെയ്യുന്നുവെന്ന് കരുതി ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഞങ്ങൾ വളരെ നല്ല ഫ്രണ്ട്സാണ്.
ജയസൂര്യ എന്ന നടനെ എനിക്കൊരുപാട് ഇഷ്ടമാണ്. ഭയങ്കര പ്രൊഫഷനലാണ്. ഒരു ദുശീലവുമില്ലാത്ത,അഭിനയമാണ് ജീവിതമെന്ന് വിചാരിച്ച് നടക്കുന്ന വ്യക്തിയാണ്. കൃത്യമായി ഷൂട്ടിംഗിന് വരും. ചില കോമ്പിനേഷൻസ് നമുക്ക് ഭാഗ്യം കൊണ്ടുവരും.ജയസൂര്യയുമായി ഞാൻ ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്’-വിജയ് ബാബു പറഞ്ഞു.
സോണി കല്ലറയ്ക്കൽ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാമാങ്കം തീയേറ്ററുകളിൽ ഗംഭീര വിജയം നേടി പ്രദർശനം തുടരുകയാണ്. അതും പ്രക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും ഭംഗം വരുത്താതെ തന്നെ.
നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ച മാമാങ്കം മലയാളത്തിന്റെ തലയെടുപ്പുള്ള ചിത്രം കൂടിയാണെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്തെ ചോരക്കളമാക്കിയ ചാവേറുകളുടെ
പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒരേ സമയം സിനിമ മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് പ്രേക്ഷകർക്ക് കാണിച്ച് തരുന്നു.
മമ്മൂട്ടിക്കും ആരാധകർക്കും മാത്രമല്ല, മലയാള സിനിമയ്ക്ക് തന്നെ എല്ലാ അർത്ഥത്തിലും ഒരു സ്വപ്ന ചിത്രം കൂടിയാണിത് . ആദ്യ പോസ്റ്റർ മുതൽ ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പിന്നീട്
വിവാദങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട ചിത്രം ഒടുവിൽ പുതുജീവൻ കിട്ടിയത് പോലെ ഉയർത്തെഴുന്നേക്കുകയായിരുന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ബാലതാരം അച്യുതനുമാണ്
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രോത്ത് തറവാട്ടിലെ ചാവേര്‍ പോരാളികളുടെ ജീവിതം ആസ്പദമാക്കി സജീവ് പിള്ളയുടെ കഥ മുൻ നിർത്തിയുള്ള ശങ്കര്‍ രാമകൃഷ്ണന്റെ
അവലംബിത തിരക്കഥ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം അത് എന്താണെന്ന് പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്.
മുന്നൂറ് വർഷങ്ങൾക്ക് മുൻപ് നടന്ന പകയുടെ പോരിന്റെ കാലത്തിലേക്കാണ് സിനിമ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്. അവരുടെ പോരിന്റെ കാഴ്ചക്കാരാവുകയാണ് നാം.
ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.
മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് അന്തസ്സ് നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്ര പ്രസിദ്ധമാണ്. അതിലൊന്നാണ് ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍സേനാനികളുടെ പോരാട്ടം. മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി മരണം വരെ പോരാടാൻ തയ്യാറാകുന്ന ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കത്തിനയയ്ക്കുമായിരുന്നു. ലക്ഷ്യം സാമൂതിരിയെ വധിക്കുക എന്നതും. വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തില്‍ പണിക്കർ, പുതുമന പണിക്കർ, കോവില്‍ക്കാട്ട് പണിക്കർ, വേര്‍ക്കോട്ട് പണിക്കര്‍ എന്നീ നാലു പടനായര്‍ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. ഇവരുടെ കഥയാണ് പത്മകുമാർ പറയുന്നത്. പതിഞ്ഞ തുടക്കത്തിന് ശേഷം പതിയെ സിനിമ സഞ്ചരിക്കുന്നത് നമുക്ക് ക്ലാസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പാതയിൽ ആണ്. അവിടെ നിന്നു രണ്ടാം പകുതിയിൽ സിനിമ കത്തി കയറുമ്പോൾ ഏതൊരു പ്രേക്ഷകനും കൈയടിച്ചു പോകുന്ന തരത്തിലൊന്നായി സിനിമ മാറുന്നു.
കൊട്ടിക്കലാശം ഞരമ്പുകൾ മുറുക്കുന്ന, ഗ്രിപ്പ് ചെയ്യുന്ന വലിയൊരു അനുഭവമാക്കി മാറ്റുന്നതിൽ അണിയറക്കാരുടെ മികവ് എടുത്ത് പറയേണ്ടതാണ്. സിനിമ എന്ന സങ്കേതത്തിന്റെ പൂർണ സാദ്ധ്യതകൾ ഉൾക്കൊണ്ട് കൊണ്ട് വിഷ്വലി ചരിത്രത്തിനെ തിരികെ കൊണ്ട് വരുമ്പോഴും, രചനാപരമായി മാമാങ്കം ഒരു ഗംഭീര വർക്ക് ആണ്.
എഴുത്തിന്റെ മികവും എടുത്തു പറയേണ്ട ഒന്നാണ്. തീവ്രവും കാഴ്ചയിൽ ആകർഷകവുമായ ഒരു യുദ്ധകാലത്തിലേക്കാണ് മാമാങ്കം നമ്മളെ കൊണ്ടുപോകുന്നത്.സാമൂതിരിക്ക് എതിരെ നടക്കുന്ന പട പുറപ്പാടിലേക്ക് ചാവേറുകളിലേക്ക് സിനിമ അവിടെ നിന്നും നീളുന്നു.
ഒന്നൊന്നായി പലരും മരിച്ചു വീഴുന്നിടത്തു നിന്നു സിനിമ ഇരുപത്തി നാല് വർഷം പുറകിലേക്ക് സഞ്ചരിക്കുന്നു. ചന്തുണ്ണി എന്ന യുവ യോദ്ധാവിലേക്ക് കഥ സഞ്ചരിക്കുന്നു. ആദ്യ ഭാഗങ്ങളിൽ കഥ കഥാപാത്രങ്ങളെ ബില്‍ഡ് ചെയ്യാൻ ആണ് ഉപയോഗിക്കുന്നത്. അതിന്റെ ഉപയോഗം തന്നെയാണ് സിനിമയെ രണ്ടാം പകുതിയിൽ ത്രസിപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നത്. പ്രൊഡക്ഷൻ വാല്യൂവിനു കൈയടി നൽകിയേ പറ്റു. അത്രക്ക് വിഷ്വൽ ട്രീറ്റ് ആണ് സിനിമ നൽകുന്നത്. ഒരു സ്ഥലത്തും വിട്ടു വീഴ്ച നടത്തിയിട്ടില്ല അണിയറക്കാർ.
എങ്കിലും മലയാളത്തിന്റെ ബാഹുബലി എന്ന് മാമാങ്കത്തിനെ വിശേഷിപ്പിക്കില്ല. എന്തെന്നാൽ മാമാങ്കം മാമാങ്കം തന്നെയാണ്. 300 വർഷം മുൻപുള്ള കേരളക്കരയുടെ കാഴ്ചക്കാർ അത്ര മാത്രം സത്യസന്ധതയോടെ നമ്മുടെ സംസ്കാരത്തിന്റെ വേരുകളിലൂന്നി അവതരിപ്പിച്ചത് കൊണ്ട് കൂടെയാണ് അത്. ചരിത്ര കഥാപാത്രങ്ങൾ മറ്റാരേക്കാളും അനായാസേന പ്രതിഫലിപ്പിക്കാൻ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റൊരു നടനുള്ളു എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു . മമ്മൂട്ടിയെന്ന അഭിനേതാവിനേക്കാൾ അദ്ദേഹത്തിന്റെ ചാവേറിനെയാണ് നമ്മൾ കാണുക. ഒരു കലാകാരനിൽ നിന്നും യോദ്ധാവിലേക്കുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം അത്രമേൽ സൂഷ്മമാണ്. ചിത്രമിറങ്ങുന്നതിനു മുൻപ് തന്നെ മമ്മൂക്കയുടെ ചിത്രത്തിലെ
സ്ത്രൈണ ഭാവത്തിന്റെ ലൂക്കുകൾ ഹിറ്റായിരുന്നു. സിനിമയിൽ ആ രംഗത്തിലേക്കുള്ള ബിൽഡ് അപ് ഒക്കെ അതി ഗംഭീരമായിരുന്നു. രണ്ട് കാലഘട്ടങ്ങളിലെ വേഷവും മേക്ക് ഓവറും എല്ലാം മഹാനടൻ മനോഹരമാക്കി. കൂടെയുള്ള സിദ്ദിഖും തന്റെ ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു.
ഉണ്ണി മുകുന്ദനെന്ന നടന്റെ കരിയർ ബെസ്റ്റായിരിക്കും മാമാങ്കമെന്ന് നിസംശയം പറയാം. അത്രമേൽ സൂഷ്മതയോടെയാണ് ഉണ്ണി തന്റെ കഥാപാത്രത്തെ അവതരിക്കുന്നത്.
ചാവേർ എന്ന അവസാന ലക്ഷ്യത്തിനൊപ്പം സംവിധായകൻ താരത്തിന് സമ്മാനിക്കുന്ന ഒരു പ്രണയവും ശ്രദ്ധനേടുന്നു. അനു സിതാര, പ്രാചി ടാഹ്ലാൻ എന്നിവരുടെ പ്രകടനം എടുത്തു
പറയേണ്ടതാണ്. ഇനി പറയേണ്ടത് ആക്ഷനാണ്. മമ്മൂട്ടി, പ്രാചി, ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ, സുദേവ് നായർ തുടങ്ങിയവരുടെ ആക്ഷൻ രംഗങ്ങൾ ഒന്നിനൊന്ന് മികച്ചതും അതിശയിപ്പിക്കുന്നതുമാണ്. അക്കൂട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത് ചന്തുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്യുതനെന്ന കുട്ടിയാണ്. രണ്ട് വർഷത്തോളമാണ് ഈ മിടുക്കൻ ചിത്രത്തിനായി മാറ്റിവെച്ചത്. അതുപോലെ തന്നെ മനോജ് പിള്ളയുടെ കരിയർ ബെസ്റ്റ് വർക്ക് ആണിത്.
ഇനിയും നല്ല സിനിമകളിൽ അദ്ദേഹത്തിനെ തേടിയെത്തട്ടെ. എം. ജയചന്ദ്രനാണ് സംഗീത സംവിധാനം. രണ്ടാം പകുതിയിലെ പല പോർഷൻസിലും മാമാങ്കം മികച്ചു നിന്നു.
മാമാങ്കം ഒരു വിസ്മയമാണ് എല്ലാ അർത്ഥത്തിലും. ഒരു മലയാള സിനിമ എന്ന് മാമാങ്കത്തിനെ വിലയിരുത്തരുത്. അഭിമാനമാകേണ്ട സിനിമയാണ്. സിനിമ തീരുമ്പോൾ തിയേറ്ററിൽ ഉയർന്ന കൈയടി എത്രമാത്രം ആ സിനിമ ഒരു പ്രേക്ഷകനെ സ്വാധീനിച്ചു എന്നതിന് തെളിവാണ്. മലയാള സിനിമക്ക് ഒരുപാട് സ്വപ്നം കാണാനുള്ള പ്രചോദനം നൽകുന്ന സിനിമ തന്നെയാണ് മാമാങ്കം. നമുക്ക് ഈ നല്ല സിനിമയെയും അണിയറ പ്രവർത്തകരെയും ഓർത്ത്
അഭിമാനിക്കാം.
സോണി കല്ലറയ്ക്കൽ
തന്നെയും കുടുംബത്തെയും കുറിച്ച് മോശമായ രീതിയില്‍ കമന്റ് ചെയ്തവരുടെ വായടപ്പിച്ച് നടനും അവതാരകനുമായ ആദിൽ ഇബ്രാഹം. അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തു എന്നതിനെ കേന്ദ്രീകരിച്ച് സമൂഹമാധ്യമത്തിൽ വന്ന കമന്റുകള്‍ക്കും അധിക്ഷേപങ്ങൾക്കുമാണ് ആദിൽ ശക്തമായ ഭാഷയിൽ മറുപടി നല്‍കിയത്.
ഡിസംബർ 22ന് ആയിരുന്നു തൃശൂർ സ്വദേശിനി നമിതയുമായി ആദിലിന്റെ വിവാഹം. എന്നാൽ ഈ വിവാഹം ഞെട്ടിച്ചെന്നും ആദിലിനെ അൺഫോളോ ചെയ്യുന്നുവെന്നുമുള്ള കമന്റുകളും സന്ദേശങ്ങളും ആദിലിന് ലഭിച്ചത്. ഇതോടെയാണ് മറുപടിയുമായി താരം രംഗത്തെത്തിയത്.
‘‘എന്നെയും വീട്ടുകാരെയും ഭാര്യയേയും കുറിച്ച് വളരെ മോശം കമന്റുകൾ കാണാനിടയായി. ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കേണ്ട എന്നാണ് ആദ്യം വിചാരിച്ചത്. ആരെ വിവാഹം കഴിക്കണമെന്നത് എന്റെ തീരുമാനമാണ്. ക്ഷമിക്കണം ആളുകളെ ഞാൻ മനുഷ്യരായി മാത്രമേ കാണാറുള്ളൂ. ഇതു രണ്ടു മനുഷ്യർ തമ്മിലുള്ള വിവാഹമാണ്. ഞാൻ മുസ്‌ലിം ആയതുകൊണ്ട് ആരും എന്നെ സ്നേഹക്കുകയോ, പിന്തുടരുകയോ ചെയ്യേണ്ടതില്ല. എന്നെ ഞാനായി തന്നെ ഇഷ്ടപ്പെടുന്ന യഥാർഥ മനുഷ്യര്‍ എന്നെ ഫോളോ ചെയ്താൽ മതി. അല്ലെങ്കിൽ ഈ പെൺകുട്ടിയെപ്പോലെ നിങ്ങൾക്കും എന്നെ അൺഫോളോ ചെയ്യാം. അതിൽ എനിക്ക് സന്തോഷമേയുള്ളൂ.’’ – ആദിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
കൊച്ചി ഗ്രാൻഡ് ഹയാത്തിലായിരുന്നു ആദിലിന്റെ വിവാഹം. സിനിമ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.ദുബായില്‍ ആര്‍ ജെ ആയി ജോലി ചെയ്തിരുന്ന ആദില്‍ മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സ് എന്ന പരിപാടിയുടെ അവതാരകനായാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ‘എൻഡ്‌ലസ് സമ്മര്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. 2014ല്‍ പുറത്തിറങ്ങിയ പേര്‍ഷ്യക്കാരനിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. ജയറാമിനൊപ്പം അച്ചായന്‍സിലും ആദില്‍ പ്രധാന വേഷത്തിലെത്തി. ഏറ്റവുമൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലാണ് ആദില്‍ അഭിനയിച്ചത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ കമല്‍.
ഞങ്ങളുടെയൊക്കെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്.
സിനിമാക്കാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും ദേശസ്‌നേഹം കാപട്യമാണെന്നും അവര്‍ക്ക് ഈ നാടിനോടുള്ള കൂറ് എന്ന് പറയുന്നത് വെറും അഭിനയം മാത്രമാണെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.
”നിങ്ങള്‍ സിനിമയിലൊക്കെ അഭിനയിക്കും. ഇപ്പോള്‍ കുറേ ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇന്നലെ എറണാകുളത്ത് പ്രകടനം നടത്തിയ വലിയ വലിയ സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും ഒക്കെയുണ്ട്. നിങ്ങള്‍ക്ക് ആരോടാണ് പ്രതിബദ്ധത? നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ ഈ നാട്ടില്‍ അഴിച്ചുവിടുന്ന പച്ചക്കള്ളം മൂലം നാട്ടിലുണ്ടാക്കുന്ന ദുരിതവും ദുരന്തവും മനസിലാക്കുന്നില്ലേ? അതുകൊണ്ട് വസ്തുനിഷ്ഠാപരമായ സമീപനമാണ് ആവശ്യം. ”- എന്നായിരുന്നു കുമ്മനം പറഞ്ഞത്.
എന്നാല്‍ കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കമല്‍ നടത്തിയത്. ബി.ജെ.പി നേതാവാണെന്ന് പറഞ്ഞ് ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നാണ് കുമ്മനത്തോട് പറയാനുള്ളതെന്ന് കമല്‍ വിശദീകരിച്ചു.
”ഞങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണെന്റെ സാറേ. സിനിമാക്കാര്‍ വേറെ ഏതെങ്കിലും നാട്ടില്‍ നിന്ന് വന്നവരാണോ? കുമ്മനം രാജശേഖരന്‍ അത് മനസിലാക്കണം. ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരും തെരുവിലിറങ്ങുകയും ചെയ്യുമ്പോള്‍ സിനിമാക്കാര്‍ എന്ന രീതിയില്‍ ഞങ്ങളെ വേറൊരു രാജ്യത്തെ ആള്‍ക്കാരായി കണക്കാക്കുന്നത് ശരിയല്ല.
കുറേനാളായി പാക്കിസ്ഥാനിലേക്ക് പോ ചന്ദ്രനിലേക്ക് പോ എന്നൊക്കെ പറഞ്ഞ് ഇവര്‍ തുടങ്ങിയിട്ട്. ഇതൊക്കെ കുമ്മനം രാജശേഖരന്‍ അയാളുടെ വേറെ ഏതെങ്കിലും വേദിയില്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ അടുത്ത് പറയണ്ട. കലാകാരന്‍മാരുടെ അടുത്ത് കളിക്കണ്ട. അതാണ് പറയാനുള്ളത്.
ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നാല്‍ അത് രാഷ്ട്രീയപകപോക്കലായി കണീരൊഴുക്കുക്കരുതെന്ന് ഭീഷണിമുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെയും കമല്‍ രംഗത്തെത്തി.
സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ ഇന്‍കം ടാക്‌സ് കമ്മീഷണറോ അല്ലല്ലോയെന്നും ഞങ്ങള്‍ ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹമല്ല തീരുമാനിക്കുന്നതെന്നുമായിരുന്നു കമലിന്റെ മറുപടി. ഇത്തരം രീതിയിലുള്ള ഭീഷണികളാണല്ലോ കുറേകാലമായി അവര്‍ നടത്തുന്നത്. ഞങ്ങള്‍ രാജ്യസ്‌നേഹമില്ലാത്തവരാണ് നികുതി വെട്ടിപ്പിക്കുന്നതാണ് എന്നെല്ലാമാണ് പറയുന്നത്.
ഇന്ത്യ മുഴുവന്‍ പ്രതിഷേധം നടക്കുന്നു. വിദ്യാര്‍ത്ഥികളും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരുംഎല്ലാം പ്രതിഷേധിക്കുന്നു. പിന്നെ കലാകാരന്‍മാരും സിനിമാക്കാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കുമ്പോള്‍ മാത്രം ഇവര്‍ക്കെന്താണ് ഇത്രയും കലിപ്പ്.
ഇവര്‍ ഭയപ്പെടുന്നത് ഞങ്ങളെപ്പോലുള്ള കലാകാരന്‍മാരേയും എഴുത്തുകാരേയും ബുദ്ധിജീവികളേയും ഒക്കെത്തന്നെയാണ്. അതാണ് സത്യം. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനില്‍ പോകാന്‍ പറഞ്ഞത്. അതുകൊണ്ടാണ് രാമചന്ദ്ര ഗുഹയെപ്പോലുള്ളവരെ പിടിച്ച് അകത്തിടുന്നത്.
അര്‍ബന്‍ നക്‌സലൈറ്റ് എന്ന് പറഞ്ഞ് മുദ്രകുത്താന്‍ ഇവര്‍ക്ക് എളുപ്പമാണല്ലോ. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ഞങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ടെന്ന് മനസിലാക്കിയാല്‍ മതി- കമല്‍ പറഞ്ഞു.
ഗായികയും അവതാരകയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് സംഘമെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ചുറ്റുപാടുളളവരുമായി ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുളളുവെന്നാണ് പൊലിസ് പറയുന്നത്.
ഇവരുടെ അമ്മ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നതായി പൊലിസ് പറയുന്നു. അമ്മ പുറത്തുപോയിരുന്ന സമയത്താണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകര്‍ ലോങ് മാര്‍ച്ച് നടത്തുന്നു. സംവിധായകരായ കമല്‍, ആഷിക് അബു, ഗീതു മോഹന്‍ദാസ്, നടിമാരായ നിമിഷാ സജയന്‍, റീമാ കല്ലിങ്കല്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ് മാധവന്‍, നടന്‍മാരായ ഷെയ്ന്‍ നിഗം, മണികണ്ഠന്‍, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷകരന്‍, സംവിധായിക അര്‍ച്ചന പദ്മിനി, ഛായാഗ്രഹകന്‍ വേണു തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.രാജേന്ദ്ര മൈതാനിയില്‍ നിന്നു തുടങ്ങിയ പ്രതിഷേധമാര്‍ച്ച് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിക്കുന്നത്. ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്നാണ് മാര്‍ച്ചിന്റെ പ്രധാന മുദ്രാവാക്യം.പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണെന്ന് സംവിധായകന്‍ ആഷിക് അബു പറഞ്ഞു. ഇതില്‍നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. ഏതൊക്കെ തരത്തില്‍ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും ആഷിക് അബു പറഞ്ഞു. നമ്മുടെ രാജ്യത്ത് കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുമ്‌ബോട്ടു പോകുന്നതെന്നും അത് ശരിയാക്കുന്നതിനുവേണ്ടിയാണ് ഈ പ്രതിഷേധമെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.സിനിമാ താരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ലോംഗ് മാര്‍ച്ച് ഇന്ന് രാവിലെ കലൂരിലാണ് ആരംഭിച്ചത്.
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്കു പ്രവേശിച്ച ഈ ചിത്രത്തിന് മികച്ച കളക്ഷൻ ആണ് ലഭിക്കുന്നത്. എന്നാൽ ആദ്യ വാരത്തിൽ വലിയ തോതിൽ ഉള്ള തരാം താഴ്ത്തൽ സോഷ്യൽ മീഡിയയിൽ നേരിട്ട ചിത്രമാണ് മാമാങ്കം. അതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം നേരിട്ട പോലത്തെ ഓൺലൈൻ ആക്രമണം ആണ് ഈ വർഷവും മാമാങ്കവും നേരിട്ടത് എന്ന് സംവിധായകൻ എം പദ്മകുമാർ പറഞ്ഞിരുന്നു. ഇത് ഫാൻ ഫൈറ്റ് അല്ല എന്നും മോഹൻലാൽ ആരാധകർ ആണ് ചിത്രത്തെ തകർക്കാൻ ശ്രമിച്ചത് എന്ന് തനിക്കു അഭിപ്രായം ഇല്ല എന്നും എം പദ്മകുമാർ പറഞ്ഞു. മറ്റേതോ പ്രമുഖർ ആണ് ഇതിനു പിന്നിൽ എന്ന സംശയമാണ് അദ്ദേഹം ഉന്നയിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും അതെ ആരോപണവും ആയി രംഗത്ത് വന്നിരിക്കുകയാണ്. ദി ക്യൂ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം മനസ്സ് തുറന്നതു. തന്റെ ചിത്രത്തെ തകർക്കാൻ ഒരു പ്രമുഖ നിർമ്മാതാവ് ശ്രമിച്ചു എന്നും എന്നാൽ തന്റെ കയ്യിൽ അതിനു തെളിവ് ഒന്നും ഇല്ല എന്നുമാണ് വേണു പറയുന്നത്. മമ്മൂട്ടി ആരാധകർ ആണ് തന്നോട് ആ നിർമ്മാതാവിന്റെ പേര് വിളിച്ചു പറഞ്ഞത് എന്നും വേണു കുന്നപ്പിള്ളി തുറന്നു പറയുന്നുണ്ട്. അതുപോലെ ചിത്രത്തിന്റെ ആദ്യ സംവിധായകൻ സജീവ് പിള്ള ഷൂട്ട് ചെയ്ത മുപ്പത്തിരണ്ട് മിനിട്ടു ദൈർഖ്യമുള്ള രംഗങ്ങൾ യൂട്യൂബ് ചാനലിലൂടെ പുറത്തു വിടും എന്നും വേണു കുന്നപ്പിള്ളി പറഞ്ഞിട്ടുണ്ട്.
വ്യാജ പ്രചാരണത്തിനെതിരെ നടൻ മോഹൻരാജും കുടുംബവും. കീരീക്കാടൻ ജോസ് എന്ന് അറിയപ്പെടുന്ന മോഹൻ രാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാർത്ത തെറ്റാണെന്ന് കുടുംബം വ്യക്തമാക്കി.
കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മോഹൻരാജിന്‍റെ സഹോദരൻ പ്രേംലാൽ പറഞ്ഞു. തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന മോഹൻരാജ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്. അദ്ദേഹത്തിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവര്‍ സഹായിക്കണം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്.
മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും ആരാധകര്‍ക്ക് സുപരിചിതയായ താരമാണ് രചന നാരായണന്‍കുട്ടി. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് രചന. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തെ രണ്ട് പ്രധാന സംഭവങ്ങള്‍ നടന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് താരം പുതിയ എസ് യുവി ഹെക്റ്റര്‍ വാങ്ങിയത്. വാര്‍ത്ത താരം തന്നെ തന്റെ സോഷ്യല്‍മീഡിയയലൂടെ ആരാധകരെ അറിയിച്ചിരുന്നു.5 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തന്റെ ഇഷ്ടവാഹനം രചന സ്വന്തമാക്കിയത്. 12.48 ലക്ഷം മുതലാണ് കാറിന്റെ ഷോറൂം വില.താരത്തിന് നിരവധി പേരാണ് അഭിനന്ദങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഇപ്പോഴിതാ മറ്റൊരു അംഗീകാരവും രചനയെതേടി വന്നിരിക്കുകയാണ്. നര്‍ത്തകിയായ രചന അവതരിപ്പിച്ച നൃത്തത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ രചന തന്നെയാണ് ഇ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. നൃത്തത്തിനായുള്ള ആദ്യത്തെ അംഗീകാരമാണിത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട് .നൃത്ത രംഗങ്ങളില്‍ സജീവമായ താരം നിരവധി സ്‌റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. നൃത്തവുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ അന്താരാഷ്ട്ര അംഗീകാരവും ആരാധകര്‍ സ്വീകരിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ പോസ്റ്റിന് കമന്റ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തന്റെ കയ്യിലെ പരിക്ക് സർജറി നടത്തി നേരെയാക്കിയെടുത്ത ഡോക്റ്ററിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഡോക്ടറിനൊപ്പമുള്ള ഫോട്ടോയാണ് ലാൽ പങ്കുവച്ചത്. വലത് കയ്യിലാണ് താരത്തിന് പരിക്ക് പറ്റിയത്. എന്തായിരുന്നു മോഹൻലാലിന് സംഭവിച്ചത് എന്ന് വ്യക്തമാക്കിയിരുന്നില്ല. പക്ഷെ അത് സംഭവിച്ചത് ബിഗ് ബ്രദറിന്റെ ചിത്രീകരണം നടക്കുന്ന സമയത്താണ്. ഇപ്പോഴിതാ സംഭവം എന്താണെന്നും മോഹൻലാലിന്റെ സഹനത്തെക്കുറിച്ചും തുറന്നു പറയുകയാണ് ബിഗ് ബ്രദറില്‍ സഹനടൻ കൂടിയായ അനൂപ് മേനോൻ.
കയ്യിലെ പരിക്ക് വച്ച് കഠിനമായ ഫൈറ്റ് സീനുകൾ ചിത്രീകരിച്ചിട്ട് ഇരിക്കുകയാണ് അദ്ദേഹം. ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് അനൂപ് മേനോൻ ഈ പോസ്റ്റ് ഇടാൻ കാരണം.
‘എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം..’.ഇതായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്ന് അനൂപ് മേനോന്ഡ കുറിക്കുന്നു.
അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
സംവിധായകൻ സിദ്ധിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു … എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ…ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്… കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം….. ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു…’എന്തു പറ്റി’ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു… അവിടെ വെച്ചൊന്നു വീണു…കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.
‘ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.
“എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം…
സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ ‘ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ’ എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ…
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു…അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ…ഇടയ്ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം…നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം…ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.