മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന രചയിതാവും സംവിധായകനുമാണ് അന്തരിച്ചു പോയ പദ്മരാജൻ. പപ്പേട്ടൻ എന്നു സിനിമാ ലോകം വിളിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ്. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടന കിളി കരയാറില്ല, കരിയില കാറ്റു പോലെ, തൂവാനത്തുമ്പികൾ, നമ്മുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ, അപരൻ, സീസണ്, ഞാൻ ഗന്ധർവൻ, തിങ്കളാഴ്ച നല്ല ദിവസം, മൂന്നാം പക്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം നമ്മുക്കു സമ്മാനിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിത കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒരു ചിത്രം ഒരുങ്ങാൻ പോവുകയാണ് എന്നു പറയുന്നു അദ്ദേഹത്തിന്റെ മകനും രചയിതാവും ആയ അനന്ത പദ്മനാഭൻ. അടുത്ത വർഷം ഈ ചിത്രം സംഭവിക്കും എന്നും അദ്ദേഹം പറയുന്നു. നടൻ പൃഥ്വിരാജ് താടി വെച്ചുള്ള ഗെറ്റപ്പിൽ പദ്മരാജന്റെ രൂപ സാദൃശ്യം ഉണ്ടെന്നുള്ള ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വെച്ചു കൊണ്ടാണ് അനന്ത പദ്മനാഭൻ ഇത് പറഞ്ഞത്.

അനന്ത പദ്മനാഭന്റെ വാക്കുകൾ ഇങ്ങനെ, “ ഇന്നിപ്പോൾ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബി ൽ പങ്കു വെച്ച ഒരു ചിന്ത. നന്ദി ഹരീഷ് .പക്ഷേ അത്തരമൊരു ബയോപ്പി കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു .ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ.

അച്ഛനെ നന്നായി അറിയുന്നവർ. അമ്മയുടെ ഓർമ്മക്കുറിപ്പുകൾ ആണ് അവർ അവലംബമാക്കുന്നത്.ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ.

പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ൽ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാൾ ആണല്ലൊ വരും വർഷം) .ശരിയാണ് ഹരീഷ് പറഞ്ഞത്, ചിത്രത്തിൽ രാജുവിന് അഛന്റെ ഛായ ഉണ്ട്. സ്നേഹം, ഹരീഷ്..”.