മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്‍വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു.
സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചു.
ദൂരെ മലയിടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങൾ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങൾ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ, പോരുമ്പോൾ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകൾ നിരങ്ങി താഴോട്ടുപോകാം…
ഛത്രുവിൽനിന്ന് ആറോ ഏഴോ മണിക്കൂർ നടന്നാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാൻ പരിചയസമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്ക് അവിടെയെല്ലാം നന്നായറിയാം. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്പന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.
ഞങ്ങൾ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഛത്രുവിൽ എത്തുന്നതുവരെ മനസ്സിൽ ഭീതിയായിരുന്നു.
ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായി. രാത്രി കിടക്കാൻ ചിലർക്കു കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫിസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.
രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്ക് ഒരു കോൾ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തോടെയായിരുന്നു.
പിറ്റേ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നൽകിയിരുന്നുവെന്ന് അവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.
കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.
റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങൾ മൂടിനിൽക്കുന്നതിനാൽ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല. വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു.
മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്…
ഈ രക്ഷപ്പെടിൽ സിനിമ കഥപോലെ അത്ഭുതം…. മഞ്ജു പറഞ്ഞു നിർത്തി
കൊച്ചി: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ദിലീപും ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ഹൈബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ദിലീപിന്റെ കോളെത്തിയതിനുപിന്നാലെ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടുവെന്നും രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഹൈബി ഈഡൻ പറയുന്നു.
ഹിമാചൽപ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെട്ട സംഘത്തെ രക്ഷപ്പെടുത്തിയെന്നും മണാലിയിലേക്ക് സംഘം തിരിച്ചതായി കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. നേരത്തെ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇടപെട്ടിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുമായി വി.മുരളീധരൻ സംസാരിച്ചിരുന്നു.
സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയതായിരുന്നു മഞ്ജു വാര്യർ അടക്കമുളളം സംഘം. കനത്ത മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്.
മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.
സഹോദരൻ മധു വാര്യരെ മഞ്ജു വാര്യർ ഇന്നലെ വിളിച്ചിരുന്നു. സാറ്റലൈറ്റ് ഫോണിലൂടെയാണ് സംസാരിച്ചത്. 15 സെക്കൻഡ് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുളളൂ. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമേ കൈയ്യിലുളളൂവെന്നാണ് മഞ്ജു സഹോദരനോട് പറഞ്ഞത്. 200 ഓളം പേർ ഇവിടെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.
‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്നസ് ഫ്രീക്കായി സോഷ്യൽ മീഡിയയിൽ രംഗപ്രവശം ചെയ്ത നവ്യ ഇപ്പോഴിതാ വർക്കൗട്ട് വിഡിയോയുമായി എത്തിയിരിക്കുന്നു. നൃത്ത വേദികളിൽ തിളങ്ങി നിൽക്കുന്ന താരം തന്റെ ശരീര സൗന്ദര്യം ഇപ്പോഴും ചെറുപ്പം പോലെ സൂക്ഷിക്കുന്നത് നൃത്തവും അതിനൊപ്പം കൃത്യമായ ശരീരപരിശീലനം കൊണ്ടുമാണ്. ജിമ്മിൽ ക്രോസ്ഫിറ്റ് എക്സർസൈസ് ചെയ്യുന്ന നവ്യയുടെ വിഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിസ് പോഞ്ഞിക്കര, ഫീമെയ്ൽ മമ്മൂട്ടി തുടങ്ങിയ വിശേഷണങ്ങളും നവ്യയെ തേടിയെത്തി.
ഇത്രയ്ക്ക് മെലിയേണ്ടിയിരുന്നില്ലെന്നായിരുന്നു ചിലരുടെ കമന്റ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയുടെ ശൈലിയാണ് താരം പിന്തുടരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് നവ്യ പറയുന്നു. ഏകദേശം ഒരു മാസത്തിനു ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് കിളിപോയ അവസ്ഥയിലായിരുന്നു താനെന്നും വിഡിയോയ്ക്ക് അടിക്കുറിപ്പായി നവ്യ എഴുതി.
മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ കെ.പി.എ.സി ലളിതയുടെയും കഥാപാത്രങ്ങള്‍ ചൈനീസില്‍ സംസാരിക്കുന്നതാണ് ടീസറിന്റെ ഹൈലൈറ്റ്. ചിരിക്കൂട്ടുമായി സിദ്ധിഖും സലിം കുമാറും ടീസറിലുണ്ട്. ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അച്ഛനും മകനുമായി മോഹന്‍ലാല്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. മകന്‍ ഇട്ടിമാണി തൃശ്ശൂരില്‍ ഇട്ടിമാണി കേറ്ററിംഗ് സര്‍വ്വീസ് നടത്തുകയാണ്. ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകി. ഹണിയുടെ കഥാപാത്രം ലണ്ടനില്‍ നഴ്‌സാണ്.
മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്‌സ് ആണ്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
മോഹന്‍ലാലും സൂര്യയും ഒന്നിച്ചു അഭിനയിച്ച കാപ്പാന്‍ സെപ്റ്റംബര്‍ ഇരുപതിന് തീയേറ്ററുകളില്‍ എത്തുകയാണ്. പ്രശസ്ത സംവിധായകന്‍ കെ വി ആനന്ദ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് കെ വി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാല്‍ സെറ്റില്‍ എത്തിയപ്പോള്‍ തന്നെ പൂര്‍ണ്ണമായും ആ കഥാപാത്രമായി അദ്ദേഹം മാറി എന്ന് കെ വി ആനന്ദ് പറയുന്നു. അദ്ദേഹം തന്റെ മനസ്സില്‍ ആ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടാക്കിയിരുന്നു കെ വി ആനന്ദ് വിശദീകരിക്കുന്നു.
മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്ന മട്ടില്‍ സംശയം പ്രകടിപ്പിച്ച തന്റെ സഹസംവിധായകന്‍ ചിത്രത്തിന്റെ എഡിറ്റ് ചെയ്ത വിഷ്വല്‍സ് കണ്ടു അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ചോദിച്ചത് എങ്ങനെയാണു സര്‍ ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നത് എന്നാണെന്നു കെ വി ആനന്ദ് പറയുന്നു.
അതേസമയം, മോഹന്‍ലാലിന് മുന്നില്‍ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ തനിക്കു ആദ്യം തോന്നിയത് ഒരു മായാ ലോകത്താണ് താനെന്നാണ് എന്ന് സൂര്യ പറയുന്നു. ഓരോരുത്തരുമായും മോഹന്‍ലാല്‍ സര്‍ ഇടപെടുമ്പോള്‍ അവരുടെ പ്രായത്തിലേക്കു ഇറങ്ങി ചെന്ന് അവരുടെ ഒരു കൂട്ടുകാരനെ പോലെയാവും അദ്ദേഹം എന്നും അദ്ദേഹത്തെ പോലെ ഒരു സീനിയര്‍ നടന്‍ ഓരോ ജൂനിയര്‍ ആയ ആളുകളോടും കാണിക്കുന്ന എളിമയും സൗഹൃദവും താന്‍ അടക്കമുള്ളവര്‍ക്ക് മുന്നോട്ടുള്ള ലൈഫില്‍ ഒരു വലിയ പാഠമാണ് എന്നും സൂര്യ പറയുന്നു.
ഗുരുത്വാകര്‍ഷണ നിയമം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് ആരാണ്? സര്‍ ഐസക് ന്യൂട്ടന്‍ എന്നായിരിക്കും യാതൊരു ശങ്കയുമില്ലാതെ ഏതൊരാളും നല്‍കുന്ന ഉത്തരം. എന്നാല്‍ ന്യൂട്ടനേക്കാളും മുന്‍പ് ഭൂഗുരത്വാകര്‍ഷണത്തെ കുറിച്ച് സംസാരിച്ചത് ഇന്ത്യയിലെ വേദങ്ങളാണെന്നാണ് കേന്ദ്ര മന്ത്രി രമേഷ് പോഖ്രിയാല്‍ നിഷാങ്ക് പറയുന്നത്.
പുരാതന ഇന്ത്യയിലെ ശാസ്ത്രത്തെ കുറിച്ച് ഐഐടികളും എന്‍ഐടികളും കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ശിക്ഷ സന്‍സ്‌ക്രിതി ഉത്തന്‍ ന്യാസ് സംഘടിപ്പിച്ച ഗ്യാനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐഐടികളുടേയും എന്‍ഐടികളുടേയും ഡയറക്ടര്‍മാരും വേദിയിലുണ്ടായിരുന്നു.
”ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം ലോകത്ത് മറ്റാരാളേക്കാളും ഒരുപാട് മുന്‍പിലാണ് ഇന്ത്യയെന്ന് പറയുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ എന്നെ ചോദ്യം ചെയ്യും. എന്താണ് പറയുന്നതെന്ന് ചോദിക്കും. നമ്മള്‍ യോഗയെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ പരിഹസിക്കും. പണ്ട് ഉണ്ടായിരുന്നതൊന്നും യുവാക്കള്‍ക്ക് നല്‍കാനായിട്ടില്ല. നമ്മുടെ അറിവ് അവരുമായി പങ്കുവെക്കുന്നതില്‍ എവിടെയോ പരാജയപ്പെട്ടു” അദ്ദേഹം പറഞ്ഞു.
”നമ്മള്‍ പറയുന്ന ചരകനും ആര്യഭടനുമൊക്കെ ഉണ്ടായിരുന്നുവെന്നും ന്യൂട്ടന്‍ പറയും മുമ്പേ നമ്മുടെ വേദങ്ങള്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും നമുക്ക് തെളിയിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മ ലിസിയുടെ പാത പിന്തുടര്‍ന്ന കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്. ബിഗ്ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കല്യാണിക്ക് കഴിഞ്ഞു. ഇപ്പോള്‍ പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്. മലയാളത്തില്‍ കല്യാണിയുടെ ആദ്യ ചിത്രമാണിത്.
ചിത്രത്തില്‍ കല്യാണിയുടെ ഷൂട്ട് പൂര്‍ത്തിയായി. ഇനി അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് കല്യാണി പറയുന്നത്. കാരണം, ഇഷ്ടമില്ലാഞ്ഞിട്ടല്ല. പേടിയാണ് കല്യാണിക്ക്. എനിക്ക് അച്ഛന്റെ ഒപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഒട്ടും ആഗ്രഹമില്ലെന്നാണ് കല്യാണി പറയുന്നത്.
ഏതാണ്ട് ബോധം പോവുന്ന അവസ്ഥയിലായിരുന്നു ഞാന്‍. സെറ്റ് മുഴുവനും എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാം. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛന്‍ മൈക്ക് പിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരു വരി പോലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് ഇരുവര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നെനിക്ക് മനസ്സിലായി.
എന്റെ ആദ്യ ഷോട്ടിന് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുണ്ടായിരുന്നു. മരയ്ക്കാറിലെ വേഷം അച്ഛനോട് ചോദിച്ചു വാങ്ങുകയായിരുന്നെന്നും കല്യാണി പറഞ്ഞു. തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോള്‍ഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. അത്തരത്തില്‍ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയാകില്ലെന്നുമാണ് താരം പുതിയ ചിത്രമായ ‘കന്നിരാശി’യുടെ പ്രസ് മീറ്റിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.
കന്നിരാശി എന്ന ചിത്രം പ്രണയ വിവാഹത്തിന് പ്രധാന്യം കൊടുക്കുന്നതാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നും ഉടന്‍ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും വരലക്ഷ്മി പറയുന്നു. എന്നാല്‍ റിയല്‍ ലൈഫില്‍ താന്‍ വിവാഹത്തോട് എതിരാണ്, വിവാഹിതയാകില്ലെന്നും പറഞ്ഞു.
വര്‍ഷങ്ങളായി വരലക്ഷ്മിയും നടന്‍ വിശാലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.
ബോളിവുഡ് നടി വിദ്യ സിൻഹ (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മോഡലായി കരിയർ തുടങ്ങിയ വിദ്യ തന്റെ 18ാം വയസിലാണ് വിനോദവ്യവസായത്തിന്റെ ഭാഗമാകുന്നത്. 1974 ല്‍ പുറത്തിറങ്ങിയ ബസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പം വേഷമിട്ടിരുന്നു. ചോട്ടി സി ബാത്, പാട്ടി പാട്നി ഓര് വോ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 1974 ല്‍ പുറത്തിറങ്ങിയ രാജ കാക എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ ബോളിവുഡ് പ്രവേശം. ടെലിവിഷന്‍ ഷോകളിലും നടി തിളങ്ങിയിരുന്നു.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്താണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിക്കുന്നത്. മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്റെ കുറിപ്പ്.
ഇന്നലെത്തെ പോസ്റ്റില്‍ മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് കുറേ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. ലിവര്‍ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചത് ക്ലോര്‍ പൈറി പോസ് ,മീഥൈയ്ല്‍ ആല്‍ക്കഹോല്‍ എന്നീ വിഷാംശങ്ങള്‍ ആണെന്ന ഈ റിപ്പോര്‍ട്ട് പലരുടെയും ശ്രദ്ധയില്‍ പെടുന്നത് ഇപ്പോഴാണ്. മണി ചേട്ടന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ വിളിച്ച് ഇന്നലെ കുറേ നേരം സംസാരിച്ചു.സമൂഹമാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ആ സുഹൃത്തിലും ഈ വാര്‍ത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ! ഇപ്പോഴാണ് കാര്യങ്ങള്‍ ക്ലിയറായത് എന്ന് പറഞ്ഞു..
മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളില്‍ കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കള്‍ പോലും ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കാന്‍ മനസ്സു കാണിച്ചില്ല. ഞങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ ഞങ്ങളെ മാറ്റിനിര്‍ത്തി. മണി ചേട്ടനുള്ളപ്പോള്‍ പത്ര, വാര്‍ത്താ മാധ്യമങ്ങളില്‍ മുഖം കാണിക്കാന്‍ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരില്‍ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്.ഒരു വാര്‍ത്താ ചാനലില്‍ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം കിട്ടി. … അയാളെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ അപമാനിച്ചു എന്നാണ് അയാള്‍ പറഞ്ഞത്. … അപ്പോള്‍ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയില്‍ നിങ്ങള്‍ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ?.


ഒരു സഹോദരന്റെ വേര്‍പാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ആസ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ആരുടെ ബുദ്ധിയാണ് ???…… ഇന്ന് ആ പ്രൊഡ്യൂസറെ ചാനല്‍പുറത്താക്കി എന്നാണ് വാര്‍ത്ത..!!!..ഇത്തരക്കാര്‍ക്കു വേണ്ടി ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു ….. നിങ്ങള്‍ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു… ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങള്‍ക്ക് ഒരു കുറവും ഇല്ല….. നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. … ആ വേദന ഞങ്ങള്‍ക്കെ ഉണ്ടാവൂ,…. കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ ഒന്ന് വായിച്ചു നോക്കു ….. സുഖലോലുപരായി … നടക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്.,….. ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓര്‍ക്കുക.
മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് മാതൃഭൂമി പത്രത്തിലെ 9ാം മത്തെ പേജില്‍ വന്ന ഈ വാര്‍ത്ത ‘ മുബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം’ എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ സമാനമായ സ്വഭാവമാണ് മണി ചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന Cause to death ഇപ്രകാരമാണ്. മിഥൈയില്‍ ആല്‍ക്കഹോല്‍ ,ക്ലോര്‍ പൈറി ഫോസ് എന്നീ വിഷാംശങ്ങള്‍ മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചു എന്നാണ്.
അമൃത ലാബിലെ റിപ്പോര്‍ട്ടില്‍ ക്ലോര്‍ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. മീഥെയില്‍ ആള്‍ക്കഹോള്‍ ക്രമാതീതമായ അളവില്‍ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം.അതു കൊണ്ട് തന്നെ ക്ലോര്‍ പൈറി ഫോസിനുള്ള മറുമരുന്ന് (ആന്റി ഡോസ് )മണി ചേട്ടന് നല്‍കിയിട്ടില്ല. മരണാനന്തരം പോസ്റ്റ് മാര്‍ട്ട റിപ്പോര്‍ട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോര്‍ട്ടിലാണ് മീഥൈല്‍ ആല്‍ക്കഹോളിനൊപ്പം, ക്ലോര്‍ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട്ടെ ലാബിന്റെ റിസള്‍ട്ടിനെ തള്ളുകയായിരുന്നു. ഇനി ഈ പത്രത്തില്‍ വന്ന വാര്‍ത്ത നിങ്ങള്‍ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയാത്ത ഒരു കാര്യമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വച്ചാല്‍ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും. വേണ്ട എന്ന് വച്ചാല്‍ എഴുതി തള്ളാനും കഴിയും.മണി ചേട്ടന്റെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പോലീസ് / ക്രൈംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോള്‍ കേസ് സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേല്‍ പറഞ്ഞ വസ്തുതകള്‍ സി.ബി.ഐക്ക് വ്യക്തമായ ഒരു ഉത്തരം തരാന്‍ കഴിയട്ടെ.