നടന്‍ കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങള്‍ ആരും നോക്കാനില്ലാതെ നശിച്ച് പോവുകയാണെന്നും.കുടുംബത്തിന് വേണ്ടെങ്കില്‍ അവ ലേലത്തിന് വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു ആരാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനല്ലെന്നും, ആരോപണങ്ങൾ ശ്രദ്ധയിൽപെട്ടത് കൊണ്ട് പ്രതികരിക്കുകയെന്നും മറുപടിയുമായി സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മണിയുടെ സഹോദരന്റെ പ്രതികരണം. ഈ കാര്യത്തില്‍ ഞാന്‍ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തീര്‍ച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകള്‍ ഉണ്ട്.ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറയുന്നു.
രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;
പ്രിയ സ്നേഹിതരെ, കുറച്ച് നാളായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമർശങ്ങൾ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു.
ഈ കാര്യത്തിൽ ഞാൻ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്.സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാൻ താമസിക്കുന്നത്.
മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അർഹതപ്പെട്ട അവകാശികളിൽ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ കുപ്രചരണങ്ങൾ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്.മണി ചേട്ടൻ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങൾ.പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപെട്ടിട്ടുണ്ട്.
വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ കുപ്രചരണങ്ങൾ ഏറിയത്. ഈ ഓട്ടോറിക്ഷ മണി ചേട്ടൻ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്.ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആൽബത്തിൽ ഇത് മണി ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്. മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടൻ ഓടിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടൻ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു.
അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തിൽ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസ യോഗമല്ലാതാവുകയും അവർ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു. ആ വീടിന്റെ മുൻപിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാൽ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാൻ സാധിച്ചിട്ടില്ല. മൂത്ത സഹോദരന്റെ കുടുംബം ഇപ്പോൾ മണി ചേട്ടൻ പണിയിച്ച കലാഗൃഹത്തിലാണ് താമസം. അതിനിടയിലാണ് ഈ കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴിനടത്തുന്നത്… ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങൾ സാമ്പത്തികമായി ഏറെ പുറകിൽ നിൽക്കുന്നവരാണ്.മണി ചേട്ടൻ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം.മണി ചേട്ടന്റെ തണലിൽ ആണ് ഞങ്ങൾ ജീവിച്ചത്.കാര്യങ്ങൾ അറിഞ്ഞ് മാത്രം കുപ്രചരണങ്ങൾ നടത്തുക. ചാലക്കുടിയിൽ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാൻ വേണ്ടി അവനവന് തോന്നുന്ന രീതിയിൽ പ്രചാരണം നടത്താതിരിക്കുക…… സത്യം വദ … ധർമ്മം ചര…
കൊച്ചി: സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ചിലര്‍ വെള്ളം കുടിക്കുമെന്ന് നടി പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ മുന്നറിയിപ്പ്. അഡാറ് ലവിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് നടിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് സൂചന. സംഭവം ആരാധകര്‍ ഏറ്റുപിടിച്ചതോടെ പ്രിയ പോസ്റ്റ് പിന്‍വലിച്ചു.
‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ.. കാരണം കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആസമയം അത്ര ദൂരെയുമല്ല’- പ്രിയ പറയുന്നു.
ഒരു അഡാര്‍ ലവ് പുറത്തിറങ്ങിയതിന് ശേഷം പ്രിയയുമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രത്തിലെ നായിക നൂറിന്‍ ഷെരീഫും സൂചനകള്‍ നല്‍കിയിരുന്നു. പ്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഒരു അഭിമുഖത്തില്‍ നൂറിന്‍ പറഞ്ഞത്. പ്രിയ ഒരുപാട് മാറിയെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. സംഭവം എന്തായാലും ഒരിക്കല്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
കന്നഡ സൂപ്പർതാരം യാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം. യാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷന് നൽകിയെന്ന് കന്നഡ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളുരു പൊലീസിലെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്യാങ്സ്റ്റര്‍ സംഘത്തില്‍ നിന്നും വിവരം ലഭിച്ചത്. നാല് ഗുണ്ടകളെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് ഒരു കന്നഡ താരത്തെ കൊല്ലാന്‍ തയ്യാറെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചത്. ചേരി ഭാരത് എന്ന് വിളിപ്പെരുളള ഗുണ്ടാനേതാവ് ആണ് കൊല നടത്താന്‍ പദ്ധതി ഇടുന്നതെന്നും അദ്ദേഹം ഇപ്പോള്‍ ജയിലിലാണെന്നും വിവരം ലഭിച്ചു.
ക്വട്ടേഷൻ സംഘങ്ങൾ തേടുന്ന താരം യാഷ് ആണെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയതോടെ ആരാധകർ ആശങ്കയിലായി. നിരവധി സന്ദേശങ്ങളും ഫോൺ കോളുകളുമാണ് യാഷിനെ തേടിയെത്തിയത്. വാർത്തകൾ നിഷേധിച്ച് യാഷ് തന്നെ രംഗത്തെത്തി. പൊലീസുമായി താന്‍ ബന്ധപ്പെട്ടെന്നും എന്നാല്‍ ഗ്യാങ്സ്റ്ററുകളുടെ ഹിറ്റ്‍ലിസ്റ്റില്‍ തന്റെ പേരില്ലെന്നാണ് വിവരം ലഭിച്ചതെന്നും യാഷ് പറഞ്ഞു.
വാർത്താസമ്മേളനം വിളിച്ചാണ് തനിക്ക് വധഭീഷണിയുണ്ടെന്ന പ്രചരണത്തോടെ യാഷ് പ്രതികരിച്ചത്. വാർത്തകൾ പ്രചരിച്ചതോടെ ഞാൻ അഡീഷണൽ കമ്മീഷ്ണർ അലോക് കുമാറുമായും ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവർ എനിക്കു ഉറപ്പു നൽകി. ഞാൻ അറവുകാരനല്ല കുഞ്ഞാടല്ല, എന്റെ കരുത്തിനെ കുറിച്ച് എനിക്ക് ഉത്തമബോധ്യമുണ്ട്– യാഷ് പറഞ്ഞു.
ഈ പ്രചരണം കാരണം എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതീവ ദുഖത്തിലാണ്. എന്നെ തൊടാൻ മാത്രം ധൈര്യമുളള ആരുമില്ല. ഇവിടെ സർക്കാരുണ്ട് പോലീസുണ്ട് ജനങ്ങളുണ്ട് എന്നെ അത്ര പെട്ടെന്ന് കൊല്ലാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല– യാഷ് പറഞ്ഞു. കന്നഡ സിനിമയിലുളള പ്രമുഖൻ ക്വട്ടേഷൻ നൽകിയെന്നായിരുന്നു പ്രചരണം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ കന്നഡ സിനിമയെ തന്നെയാണ് നാം അപമാനിക്കുന്നതെന്ന് ഓർക്കണമെന്നും താരം പറഞ്ഞു. കന്നഡ സിനിമയിൽ ആരോഗ്യപരമായ മത്സരമുണ്ട് എന്നത് സത്യമാണ് എന്നാൽ ആരും ഇത്രയും തരംതാഴുകയില്ല– യാഷ് കൂട്ടിച്ചേർത്തു.
മലയാളത്തില്‍ ശ്രദ്ധേയമായ ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ചിത്ര. അമരത്തില്‍ മമ്മൂട്ടിയോടൊപ്പം ചിത്ര ചെയ്ത കഥാപാത്രം മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാളികളുടെ മനസിലേക്ക് ഇടം നേടിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചിത്ര ചെയ്തു. എന്നാല്‍ ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തില്‍ ഒരു ബാധ്യതയായി മാറുകയായിരുന്നു എന്നാണ് ചിത്ര വ്യക്തമാക്കുന്നത്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രയുടെ ഈ തുറന്നു പറച്ചില്‍.
ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതു കൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍ തട്ടി. സിനിമ സൂപ്പര്‍ഹിറ്റായി
എന്നാല്‍ സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. എന്നാല്‍ ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. ‘പ്രായിക്കരപാപ്പാനി’ലും സ്ഥിതി വ്യത്യസ്തമല്ല. ‘ആറാം തമ്പുരാനി’ലെ തോട്ടത്തില്‍ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവില്‍ ചെയ്ത ‘സൂത്രധാരന്‍ ‘വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു.
എന്നെപ്പോലുള്ളവര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ‘ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകര്‍ നമ്മളെ കട്ട് ചെയ്യുമെന്നും ചിത്ര തുറന്ന് പറയുന്നു. കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറസ് ആണെന്നും. ഒരിക്കല്‍ അമരത്തിലെ ഏതോ സ്റ്റില്‍ തമിഴ് മാസികയില്‍ അച്ചടിച്ചു വന്നപ്പോള്‍ ഒരുപാട് തമിഴ് പത്രപ്രവര്‍ത്തകര്‍ വിളിക്കുകയും, ചിത്ര എന്തിന് ഗ്ലാമര്‍ റോള്‍ ചെയ്തു എന്ന് ചോദിക്കുകയും ചെയ്തു. കള്ളിയും ബ്ലൗസും കേരളത്തിലെ നാടന്‍ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ക്യാരക്ടര്‍ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂവെന്നും ചിത്ര വ്യക്തമാക്കി.
നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3 .30ഓടെ ചെങ്ങന്നൂരിലെ സെഞ്ചുറി ആശുപത്രിയില്‍ വെച്ചാണ് മരണം.
സംവിധായകനും തിരക്കഥാകൃത്തുമായ നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ എന്നിവർ മക്കളാണ്.
സ്ത്രീയെ വിൽപ്പനച്ചരക്കാക്കുന്നത് സ്ത്രീകൾ തന്നെയാണെന്ന വാദവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബാലചന്ദ്രമേനോൻറെ വിമർശനം. വനിതാ ദിനവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കിടയിലെ സ്വയംഭോഗം എന്ന വിഷയത്തിൽ നടന്ന ഒരു മാധ്യമചർച്ചയെ മുൻനിർത്തിയാണ് കുറിപ്പ്. സ്ത്രീപുരുഷ സമത്വം, ശബരിമലയിലെ സുപ്രീം കോടതി വിധി, തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്.
വനിതാദിനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമം സംഘടിപ്പിച്ച ചർച്ചയുടെ വിഷമായി സ്വയംഭോഗം തിരഞ്ഞെടുത്തത് തന്നെ ഞെട്ടിച്ചു. പലരും ഗോപ്യമായി കൈകാര്യം ചെയ്യുന്ന ഒന്നിനെ ഒരു കൂസലുമില്ലാതെ മഹിളകൾ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതുകൊണ്ട് പുരുഷന് തുല്യമാകുമെന്ന് കരുതുന്നുണ്ടോ? എന്നാൽ, സ്വകാര്യതയിൽ ആവോളം ആസ്വദിക്കാൻ പറ്റുന്ന കിടക്കറവിവരങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ യൂ റ്റിയൂബിൽ സുലഭമാണ്. ആ പ്രവണതയെ നാം എങ്ങിനെ ന്യായീകരിക്കും ? ബാലചന്ദ്രമേനോൻ ചോദിക്കുന്നു.
ആർത്തവത്തിൽ തുടങ്ങിയാണ് ഈ അപഥസഞ്ചാരം . സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ , ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു ‘ആർപ്പോ ആർത്തവം ‘ എന്ന ഒരു പ്രതിഭാസം വരെയാക്കി ! ആർത്തവം ഇന്നലെ ആരും കണ്ടുപിടിച്ചതല്ല .പണ്ടുകാലത്ത് . ‘പുറത്തുമാറി ‘ എന്നും ‘തീണ്ടാരിയാ ‘ എന്നുമൊക്കെ അടക്കിപറഞ്ഞിരുന്ന ഒന്നിന് ബുദ്ധിജീവികൾക്കിടയിൽ ഇടം കിട്ടിയത് ഇടക്കാലഘട്ടത്തിൽ ഏതോ പുരോഗമനസാഹിത്യകാരൻ (‘?)’ആർത്തവരക്തത്തിന്റെ ചുവപ്പു നിറത്തെ അസ്തമയ സന്ധ്യയുമായി താരതമ്യം ചെയ്തപ്പോഴാണ്..ആർത്തവത്തെപ്പറ്റി സമൂഹത്തിൽ വനിതകൾ അധരവ്യായാമം നടത്തിയാൽ സ്ത്രീ ശാക്തീകരണം ഉറപ്പായും ഉണ്ടാകുമോ ?
സ്ത്രീയെ വില്പനച്ചരക്കാക്കുന്നത് സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾക്കു പരസ്യമായി സംവദിക്കാൻ ആർത്തവവും സ്വയംഭോഗവും വിഷയങ്ങളായി കണ്ടെത്തുന്നവരുടെ കെണിയിൽ ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ കൈമോശം വരരുത്. വനിതകളുടെ സജീവമായ ശ്രദ്ധ പതിയേണ്ട എന്തെന്തു വകകൾ നമ്മുടെ സമൂഹത്തിലുണ്ട്? യൊവ്വനയുക്തയായ ഒരു വനിതയുടെ തുറന്ന മാറിടത്തിൽ ഒട്ടിച്ചേർന്നു പാലുകുടിക്കുന്ന ഒരു ദൃശ്യം കവർ ഫോട്ടോ ആയി കാണിച്ചു നാല് കാശ് ഉണ്ടാക്കാനുള്ള കച്ചവട ശ്രമത്തെ മുലയൂട്ടൽ വാരത്തിന്റെ പെടലിക്ക് കെട്ടിവെക്കുന്ന അധമമായ ചിന്തയോട് യോജിക്കാൻ കഴിയുന്നില്ല .
ചിലർ സ്ത്രീകളെ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് . പുരുഷ സമത്വം എന്ന മോഹം കൊതിപ്പിച്ചു മാധ്യമങ്ങ്ങളും സംഘടനകളും ചുടു ചോറ് വാരിക്കുകയാണ് . മുക്ക് ഇടയിൽ അതായത് ആണിനും പെണ്ണിനും ഇടയിൽ ഒരു പ്രശ്‌നവുമില്ല . അഥവാ ഉണ്ടായാൽ തന്നെ നാം അത് ഒരു നോട്ടം കൊണ്ട് അല്ലെങ്കിൽ കള്ളച്ചിരി കൊണ്ട് പരിഹരിക്കും . ‘ ചേട്ടന് പണ്ടത്തെപ്പോലെ എന്നെ ഇഷ്ട്ടമല്ല ‘ എന്ന് പറഞ്ഞു കേൾക്കുമ്പോൾ വഴക്കുണ്ടാക്കി ഫാമിലി കോർട്ടിൽ പോകണ്ട . കൂടുതൽ സ്നേഹവും പരിചരണവും കൊടുത്താൽ മാത്രം മതി .പുരുഷന് ചെയാവുന്ന എന്തും സ്ത്രീക്ക് പുഷ്പ്പം പോലെ ചെയ്യാൻ പറ്റുമെന്ന് ഞാൻ ശിരസ്സു കുനിച്ചു പറയുന്നു.
യാദൃച്ഛികമാവാം വനിതാദിനത്തിൽ തന്നെ വനിതാ പൈലറ്റിനോട് ഒരു ടാക്സി ഡ്രൈവർ അപമര്യാദയായി പെരുമാറി എന്ന വാർത്തയും വായിച്ചുകണ്ടു. സ്ത്രീകൾ മാത്രം മേധാവിത്വം വഹിക്കുന്ന ഒരു സിനിമയെപ്പറ്റിയും വായിച്ചു. പുരുഷ സാന്നിധ്യം വർജ്യമാണെന്നൊരു സന്ദേശം നൽകുന്നതിൽ എന്താണർത്ഥം ?
അല്ലെങ്കിലും പെണ്ണായാൽ ‘ഇച്ചിരി’ നാണം വേണം. കാവ്യഭാവന പറയുന്ന പോലേ ‘കാലുകൊണ്ട് നഖം ‘ വരയ്ക്കണം എന്നൊക്കെ പറയാൻ ഞാൻ ‘പോഴനൊ’ ന്നുമല്ല. എപ്പോഴും നാണിക്കണമെന്നുമില്ല . നാണം വരുമ്പോൾ അതിനെ തടയാതിരുന്നാൽ മതി . നാണിച്ചാൽ എന്റെ ‘മൂച്ചൊക്കെ’ പോകും എന്ന അബദ്ധധാരണ വേണ്ട .അല്ലെങ്കിൽ തന്നെ നാണമില്ലാത്ത പെണ്ണ് ഉണ്ടോ എന്ന് എനിക്ക് സംശയമാണ്”- ബാലചന്ദ്രമേനോൻ ചോദിക്കുന്നു.
യു.കെ മലയാളിയായ ജെയ്ഡനും, മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരം മീനാക്ഷികുട്ടിയും ചേര്‍ന്ന് അഭിനയിക്കുന്ന ‘മധുരനെല്ലിക്ക’ മാര്‍ച്ച് 9ന് റിലീസിനൊരുങ്ങുന്നു. ഇതിനോടകം തന്നെ മധുരനെല്ലിക്കയുടെ ടീസര്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത ആ നല്ല ബാല്യകാലത്തിലേക്കു നമ്മളേവരേയും കൈ പിടിച്ചു കൊണ്ടുപോകുന്ന മധുരനെല്ലിക്കയുടെ ടീസര്‍ കാണാം.
First Teaser
Second Teaser
ജോണ്‍സൺ മാഷ് പൊടുന്നനെ മരിച്ചതിന് പിന്നാലെ രണ്ടു മക്കളും. അടിക്കടിയെത്തിയ മൂന്ന് മരണങ്ങളാണ് ജോണ്‍സണ്‍ മാഷിന്‍റെ കുടുംബത്തെ മാനസികമായി തകര്‍ത്തു. ഒറ്റക്കായിപ്പോയ റാണി ആ നാളുകളെ ഓര്‍ക്കുന്നു
‘അവന് കമ്പം ബൈക്കുകളോടെയാണ്. പഠിച്ചാലും ഞാൻ ജോലിക്കൊന്നും പോവില്ല അമ്മേ.. ഞാൻ ബൈക്ക് റൈസിനേ പോകൂ. അത്ര ജീവനായിരുന്നു അവന് ബൈക്കുകളോട്. ഇങ്ങനെയാണെങ്കിലും അവൻ ഒരു അമ്മക്കുട്ടിയായിരുന്നു. എന്തും എന്നോട് പറയും. അന്നും രാവിലെ ബൈക്കിൽ ഒാഫിസിലേക്ക് പോയതാണ്. വട്ടം ചാടിയ ഒരു സ്ത്രീയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതാണ്. പക്ഷേ ബൈക്ക് മറിഞ്ഞു. അവൻ തെറിച്ചുപോയി. ഹെൽമറ്റും. വീഴ്ചയിൽ തലയിടിച്ചു. അവന്റെ സുഹൃത്തുക്കളാണ് വീട്ടിൽ വിളിച്ചു പറയുന്നത് റെൻ ജോൺസണ് ഒരു ആക്സിഡന്റായി ആശുപത്രിയിലാണെന്ന്. ഞാൻ ഒാടി െചന്നപ്പോഴേക്കും അവനും…’
ജോൺസൺ മാസ്റ്റർ പിന്നാെല കുടുംബത്തിന് വൻ ആഘാതമായി മകൻ റെന്നിന്റെ അപകടമരണം. അവനെ കല്ലറയിൽ അടക്കിയശേഷം എന്നോട് പലരും പിന്നീട് പറഞ്ഞു. ജോൺസന്റെ പെട്ടി അലിഞ്ഞുതീർന്നിരുന്നില്ല. അച്ഛന്റെ നെഞ്ചോട് ചേർത്താണ് മകനെയും വച്ചതെന്ന്… ഒരു ആയുസിൽ ഒരു മകന്റെ കയ്യിൽ നിന്നും കിട്ടേണ്ട സ്നേഹം അവൻ ഇൗ ചെറിയകാലം കൊണ്ട് എനിക്ക് തന്നിട്ടുണ്ട്. ഇടാറാതെ ഇൗ അമ്മ പറയുന്നു.
ഷാൻ എന്ന ‘അമ്മ’
അവർ രണ്ടുപേരും പെട്ടെന്ന് പോയശേഷം അവളായിരുന്നു എനിക്ക് കൂട്ട്. അച്ചുവിന്റെയും ഡാഡിയുടെയും സ്നേഹം ഞാൻ തരുന്നില്ലേ അമ്മേ. പിന്നെന്തിനാണ് ഇടയ്ക്ക് വിഷമിക്കുന്നത്. അവളുടെ കല്ല്യാണമായിരുന്നു എന്റെ വലിയ സ്വപ്നം. എല്ലാം ഉറപ്പിച്ചുവച്ചിരുന്നു. അങ്ങനെ ആ രാത്രി അവൾ എനിക്ക് ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ പോയതാണ്. ഞാൻ രാവിലെ എഴുനേറ്റ് പള്ളിയിൽ പോയി മടങ്ങി വരുമ്പോഴാണ് എനിക്ക് ഫോൺ വരുന്നത്. അവളെ കല്ല്യാണം കഴിക്കാനിരുന്ന പയ്യൻ എന്നെ വിളിച്ചു. അമ്മേ അവൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ. എന്താ പറ്റിയേ എന്ന്. അതിന് പിന്നാലെ ഞാൻ വിളിച്ചപ്പോഴും അവൾ ഫോണെടുത്തില്ല. വന്നുനോക്കിയപ്പോൾ.. ഹൃദയഘാതമായിരുന്നെന്നാ ഡോക്ടർമാർ പറഞ്ഞത്.’ അവർ രണ്ടുപേരും പോയിക്കഴിഞ്ഞ് ഒരു നാലുവർഷം അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു.
എനിക്ക് ദൈവത്തോട് പരാതില്ല. ഒരു വലിയ മനുഷ്യന്റെ ഭാര്യയാക്കി. രണ്ടു മക്കളെ തന്നു. പക്ഷേ എല്ലാം വേഗം തിരിച്ചെടുത്തു. സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ എനിക്കൊപ്പം ദൈവമുണ്ടെന്ന് എനിക്ക് ഉറപ്പാണ്. മനുഷ്യനെ ആശ്രയിക്കുന്നതിനെക്കാൾ നല്ലത് ദൈവത്തെ ആശ്രയിക്കുന്നതാണ്. ബൈബിളിലെ ഇൗ വചനമാണ് എന്നെ മുന്നോട്ട് നടത്തുന്നത്. ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ വിധികാണിച്ച കൊടുംക്രൂരതയെ പറ്റി ഇൗ അമ്മ പറയുന്നു.
ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ ആളാണ് അരിസ്റ്റോ സുരേഷ്. ഇത്ര പ്രായമായിട്ടും അരിസ്റ്റോ സുരേഷ് വിവാഹം കഴിക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. സുരേഷിനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കണമെന്നാഗ്രഹം മോഹന്‍ലാലിനടക്കം ഉണ്ടായിരുന്നു.
ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് സുരേഷ് വെളിപ്പെടുത്തുന്നു. നടന്‍ അരിസ്റ്റോ സുരേഷിന്റെ തകര്‍ന്ന പ്രണയത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഒടുവില്‍ തന്റെ ഭാവി വധുവിനെ സുരേഷ് തന്നെ കണ്ടെത്തിയിരിക്കുകയാണ്. താന്‍ പ്രണയത്തിലാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ കഴിഞ്ഞാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 36 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് വധു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല.
യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയാണ്. ആദ്യ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകന്‍. കൂടുതല്‍ എന്തുവേണം ‘ലൂസിഫര്‍’ എന്ന ചിത്രത്തിനായി കാത്തിരിക്കാന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരല്‍പം വൈകാരികമായി പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:
‘ആദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ! കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ,’ പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിന്റെ താടി വളര്‍ത്തിയ ചിത്രവും കൂടെ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ.പ്രകാശ്, അനീഷ് ജി.മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങള്‍.
സംവിധായകന്‍ ഫാസിലും ‘ലൂസിഫറി’ല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫാദര്‍ നെടുമ്പിള്ളി എന്ന പുരോഹിത കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്ന ഫാസില്‍ ‘ലൂസിഫറി’ലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ് സംജിത് മുഹമ്മദും നിർവഹിച്ചിരിക്കുന്നു.
From growing up watching his films..to supervising his dubbing for my debut directorial! Couldn’t have asked for more. Thank you #Laletta @Mohanlal 😊 pic.twitter.com/YbgON7hz1U
— Prithviraj Sukumaran (@PrithviOfficial) March 9, 2019