ടൊവീനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗില്‍ നിന്നുമാണ് ടൊവീനോയുടെ ചിത്രത്തിന്റെ പേരുണ്ടായത്. അതുകൊണ്ടു തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായി ടൊവീനോയും അണിയറ പ്രവര്‍ത്തകരും തിരഞ്ഞെടുത്തതും മോഹന്‍ലാലിനെയായിരുന്നു.
മഴപെയ്യുന്ന മദ്ദളം കൊട്ടുന്ന ചിത്രത്തിലെ ‘ഹൗമെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്’ എന്ന ശ്രീനിവാസന്റെ ഡയലോഗ് ടൊവീനോ പറഞ്ഞതും മോഹന്‍ലാല്‍ മറുപടി നല്‍കി.” കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്” ഇതോടെയാണ് പോസ്റ്റര്‍ റിലീസ് പൂര്‍ത്തിയായത്.
ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടൊവീനോയും ഗോപീ സുന്ദറും റംഷി, സിന്ദു സിദ്ധാര്‍ത്ഥുമാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍.
പോണ്‍ ലോകത്ത് നിന്നും ബോളിവുഡിലും അതിനു പിന്നാലെ തെന്നിന്ത്യന്‍ സിനിമയില്‍ എത്തി നില്‍ക്കുന്ന താരമാണ് സണ്ണിലിയോണ്‍. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ചിത്രമാണ് രംഗീല. ചിത്രത്തിന്റെ ലോക്കേഷനില്‍ താരത്തിനോടൊപ്പം നില്‍ക്കുന്ന ചിത്രം സലിംകുമാര്‍ പങ്കുവെച്ചിരുന്നു. ഇതിന് മോശമായ കമന്റുകള്‍ ലഭിച്ചിരുന്നു. ഇപ്പോഴിത ഇതിനെതിരെ നടി അഞ്ജലി അമീര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.
ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി.മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ .ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയില്‍ എനിക്ക് പറയാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മന്റിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചാട്ടാണ് .
ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മള്‍ സിൽക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത് അവര്‍ സന്തോഷിക്കട്ടെ. സണ്ണി ലിയോണിന് നല്ല നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മലയാളത്തില്‍ എത്തുന്നതിനും മുന്‍പ് തന്നെ സണ്ണി ലിയോണിനെ കേരളത്തില്‍ വളരെ വലിയ ആരാധകരുണ്ട്. ഈ വര്‍ഷം സണ്ണിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തു വരുന്നത്. രംഗീല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. കൂടാതെ മമ്മൂട്ടി ചിത്രമായ മധുരാജയിലും താരം ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ മുംബൈയിലെ അദ്ധേരിയിലെ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ അഴുകിയ നിലയിലായിരുന്നു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് പേരെടുത്തത്. 80-കളിലും 90-കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് മഹേഷ് ആനന്ദിനെ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയത്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്ബര്‍ 1, വിജേത, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രജയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം. 57 വയസ്സായിരുന്നു.
സാധാരണ അതിഥിയായി എത്തിയ പരിപാടിയിൽ അടിയുണ്ടായാൽ സെലിബ്രിറ്റികൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനാണ് ശ്രമിക്കുന്നത്. എന്നാൽ ഷറഫുദ്ദീൻ വേറെ ലെവലാണെന്ന് സോഷ്യൽമീഡിയ. ഷറഫുദ്ദീൻ അതിഥിയായി എത്തിയ കൊളേജ് പരിപാടിയിലാണ് അടിയുണ്ടായത്. വിദ്യാർഥികൾ സംഘം തിരിഞ്ഞ് പൊരിഞ്ഞതല്ല് നടന്നു. എന്നാൽ ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്.
അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് നിറകയ്യടിയോടെയാണ് മറ്റുള്ളവർ സ്വീകരിച്ചത്. ഷറഫുദ്ദീൻ നായകനായ നീയും ഞാനും എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രിയ വാര്യയും റോഷനും അഭിനയിച്ച ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ പുതിയ ടീസറെത്തി. തമിഴ് ഭാഷയിലാണ് ടീസർ. ലൈക്കുകളെക്കാൾ അധികം ഡിസ്‌ലൈക്കുകളാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്.
റോഷനും പ്രിയയും തമ്മിലുള്ള ലിപ് ലോക് രംഗമാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള ടീസറിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി പതിന്നാലിന് പുറത്തിറങ്ങിയ ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനം വൻ ഹിറ്റായിരുന്നു. പുതുമുഖങ്ങളെ മാത്രം അണിനിരത്തിയാണ് ഒമർ ലുലു ചിത്രമൊരുക്കിയിരിക്കുന്നത്.
വരുന്ന ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ റിലീസ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം ഭക്ഷണത്തിലൂടെയുള്ള അലര്‍ജി മൂലം ആശുപത്രിയില്‍. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് സോനുവിനു വിനയായത്.
മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്വന്തം ചിത്രം ഗായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രമിലൂടെ പുറത്തു വിട്ടത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം പറയുന്നു. ചികിത്സ പുരോഗമിക്കുന്നു. ഉടന്‍ സുഖം പ്രാപിക്കുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ച ആരാധകര്‍ക്കു നന്ദി. അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും ഉപദേശം. തനിക്കു സീ ഫുഡ് അലര്‍ജിയാണ്. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നെന്നും സോനു നിഗം ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.
ജൂനിയർ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംവിധായകന്‍ പോലീസ് പിടിയിൽ. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍. ബാലകൃഷ്ണനാണ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യ സന്ധ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ധ്യയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമാണ് ബാലകൃഷ്ണന്‍.
ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്. 21ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. തലയടക്കമുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.
തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വര്‍ഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണന്‍, സന്ധ്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റും. സിനിമാസെറ്റില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.
അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കല്‍ അവധിക്കാലത്താണ് സന്ധ്യ ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലെത്തിയത്. എന്നാല്‍, സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആര്‍. നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു.
കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികളാണ് പള്ളിക്കരണിയില്‍ മാലിന്യം ശേഖരിക്കുന്നിടത്ത് നിന്ന് വലതുകൈയും രണ്ട് കാലുകളും കണ്ടെടുത്തത്. മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ തുമ്പായത്. കൈയില്‍ ശിവപാര്‍വതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം.ചോദ്യംചെയ്യലില്‍ ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പൊലീസിന്റെ സംശയം ബലപ്പെട്ടത്.
കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാള്‍ മൊഴിനല്‍കി. ബാലകൃഷ്ണനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ അഡയാര്‍ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയയ്ക്ക് ക്ലിന്‍ചിറ്റ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണമാണ് അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് വഴിമാറിയത്. ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും അമ്മയെ പുഴൽ ജയിലിലേക്കും മാറ്റിയതായി പൊലീസ്.
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്തയായിരുന്നു പുറത്തുവന്നത്. എന്നാല്‍ ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ജനുവരി 25 നാണ് നടി ഭാനുപ്രിയയ്ക്കെതിരെ കേസെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നാണ് പരാതി. തുടര്‍ന്ന് കേസില്‍ മനുഷ്യക്കടത്ത് ബന്ധം പോലും അന്വേഷിച്ചിരുന്നു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബർ 12 ന് ചവറയിൽ ബിജെപിയുടെ പരിപാടിയിൽ വച്ചായിരുന്നു വിവാദ പ്രസംഗം.
കൊല്ലം ചവറയിൽ എൻ.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ചവറ പോലീസ് കേസ് എടുത്തത്. . ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസംഗം.
വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും പ്രസംഗത്തിൽ കൊല്ലം തുളസി വിമർശിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ ഹർജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്കെതിരെ കൊലവിളി നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
അന്വേഷണ ഉദോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പ്രസംഗത്തിനിടെ ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേയ്‌ക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്. ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞിരുന്നു.
ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്‌പർദ്ദ വളർത്തൽ, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്‌തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തത്.വിവാദ പരാമർശത്തിൽ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തിൽ ആവേശം തോന്നിയപ്പോൾ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം ഒരു ഓൺലെെൻ മാദ്ധ്യമത്തിനോട് പറഞ്ഞു.
അയ്യപ്പഭക്തൻ എന്ന നിലയിൽ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രാർത്ഥനായോഗത്തിൽ ഇനിയും പങ്കെടുക്കുമെന്നും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവർക്ക് സത്ബുദ്ധി നൽകണമെന്നാണ് പ്രാർത്ഥനായോഗത്തിൽ പ്രാർത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പൻ. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകൾ കയറി ആചാരങ്ങൾ തെറ്റിക്കാൻ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങൾ തുടരാനുള്ളതാണെന്നും തുളസി നേരത്തെ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരള രാഷ്ട്രീയത്തിലും ആരാധകര്‍ക്കൃമിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിനിടെ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ‘ഞാനറിയുന്ന മോഹന്‍ലാല്‍ മത്സസരിക്കില്ല. കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചിരുന്നു.
മത്സസരിക്കുമെന്ന അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ചിരിച്ചുതള്ളുകയാണ് മോഹന്‍ലാല്‍ ചെയ്തത്. അവര്‍ എന്തെങ്കിലുമൊക്കെ പറയട്ടെ എന്നാണ് ലാല്‍ പറഞ്ഞത്. അഭിനയമാണ് മോഹന്‍ലാലിന് ഏറ്റവും ചേരുക. ഇങ്ങനെയൊരു നടനെ ഇനി കിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു.
തമിഴ്‌നാട്ടില്‍ എംജിആര്‍ മത്സസരിച്ചതുപോലുള്ള സാഹചര്യമല്ല കേരളത്തിലുള്ളത്. മോഹന്‍ലാല്‍ സിനിമയില്‍ തുടരുകയാണ് വേണ്ടത്. രാഷ്ട്രീയത്തില്‍ വേറെ നേതാക്കളെ കിട്ടും എന്നാല്‍ സിനിമയില്‍ ഇങ്ങനെയൊരു നടനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്.
തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സസരിക്കുന്നത് നല്ലതായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞു. ചില വിഷയങ്ങളില്‍ സുരേഷ് ഗോപി ശക്തമായ നിലപാടെടുത്തിരുന്നു. സിനിമാനടി ഹേമമാലിനി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്ത് ഗുണമുണ്ടായി എന്നും മേജര്‍ രവി ചോദിച്ചു.