Movies

ചെന്നൈ: ചലച്ചിത്ര നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ റെയിഡ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായാണ് വിവരം. തങ്ങള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ സമിതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ കുട്ടികളില്‍ ഒരാളുടെ അമ്മയായ പ്രഭാവതിയാണ് ഭാനുപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ഒന്നര വര്‍ഷമായി വീട്ടുജോലിക്ക് നില്‍ക്കുന്ന തന്റെ മകള്‍ക്ക് ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവു എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും മനുഷ്യക്കടത്താണ് ഇതെന്ന് സംശയമുണ്ടെന്നും പറയുന്ന കത്തില്‍ ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ താരത്തിനെതിരെ നേരത്തേ കേസെടുത്തിരുന്നു. അതിന് ശേഷം നടന്ന അന്വേഷണമാണ് റെയിഡില്‍ എത്തിയത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള വീട്ടമ്മയായ പ്രഭാവതി സമാല്‍കോട്ട് പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ പരാതി നല്‍കിയത്.

ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമം. തിരുവനന്തപുരം ലോക്സഭാ മണ്ഢലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍.എസ്.എസ് ആരംഭിച്ചു.ബി.െജ.പി ക്കാര്‍ ആരും ജനകീയ മുന്നണി കമ്മിറ്റിയില്‍ ഉള്‍പ്പെടില്ല. ഇതിനു പുറമേ പത്തനംതിട്ടയിലും ,തൃശൂരും പൊതു സമ്മതരെ മല്‍സരിപ്പിക്കാനുള്ള നീക്കവും ആര്‍.എസ്.എസ്. ആരംഭിച്ചിട്ടുണ്ട്.

അയ്യപ്പഭക്തസംഗമവും, ശബരിമല സമരവും കര്‍മ സമിതി നടത്തിയതുപോലെ പ്രത്യേക ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കി മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. അയ്യപ്പ ഭക്ത സംഗമത്തില്‍ വേദിയില്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റുള്‍പ്പെടെയുള്ളവരെ കയറ്റിയിരുന്നില്ല. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട ജനകീയമുന്നണിയാണെങ്കില്‍ എല്ലാ മത വിഭാഗക്കാരുടേയും വോട്ടും സമാഹരിക്കാന്‍ കഴിയുമെന്ന ചിന്തയാണ് ആര്‍.എസ്.എസ് നീക്കത്തിനു പിന്നില്‍.

കൂടാതെ പാര്‍ട്ടിയുടേതല്ലാത്ത സ്ഥാനര്‍ഥിയായി ആണെങ്കില്‍ മോഹന്‍ലാലും സമ്മതം പ്രകടിപ്പിക്കുമെന്നാണ് ആര്‍.എസ്.എസ് പ്രതീക്ഷ. പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ.നന്ദകുമാര്‍ അടക്കമുള്ള ഉന്നതരാണ് നീക്കത്തിനു പിന്നില്‍ . സ്ഥാനാര്‍ഥിയാകണമെന്നു മോഹന്‍ലാലിനെ പ്രധാനമന്ത്രിയടക്കമുള്ളവരെ കൊണ്ട് നേരിട്ടു ആവശ്യമുന്നയിക്കാനും നീക്കമുണ്ട്.

ജനകീയ മുന്നണി രുപീകരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ പല പ്രമുഖരേയും ആര്‍.എസ്.എസ്. സമീപിച്ചിട്ടുണ്ട്. ക്രൈസ്തവ മത മേലധ്യക്ഷന്മാരേയും കമ്മിറ്റിയിലുള്‍പ്പെടുത്തുന്നതിനും ശ്രമമുണ്ട് . പാര്‍ട്ടിക്കു സാധ്യതയുണ്ടെന്നു വിലയിരുത്തുന്ന പാലക്കാട്ടും തൃശൂരും സമാനരീതിയിലുള്ള പരീക്ഷണം നടത്തും . തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്ത ആര്‍.എസ്.എസ്. എല്ലാ മണ്ഢലങ്ങളിലും ചുമതലക്കാരെയും ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു. പുതിയ പരീക്ഷണം വിജയിച്ചാല്‍ പഞ്ചായത്ത് , നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമാന നീക്കം നടപ്പാക്കും.

ചെന്നൈ: തമിഴ് നടന്‍ രജനിയുടെ തലൈവനെന്ന് വിളിച്ച് പിന്നാലെ നടക്കുന്നവരെ തിരുത്താനാവില്ല, കൊല്ലുകയാണ് വേണ്ടതെന്ന് സംവിധായകന്‍ നാം തമിഴര്‍ കച്ചി നേതാവുമായി സീമാന്‍. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ മുന്‍പും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് സീമാന്‍. രജനി തമിഴകത്തിന്റെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തമിഴ് പോലുമല്ലെന്നുമാണ് സീമാന്റെ വാദം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രജനി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സീമാന്റെ വിവാദ പരാമര്‍ശം.

വിഷയത്തോട് രജനികാന്ത് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നടന്‍ രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും കൊന്നുകളയുകയാണ് വേണ്ടത്. സിനിമാകൊട്ടകയില്‍മാത്രമാണ് നടന്മാര്‍ നേതാക്കളാകുന്നത്. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാല്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാന്‍ ചോദിച്ചു. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ടീസര്‍’ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് സീമാന്റെ വിവാദ പരാമര്‍ശങ്ങള്‍.

രജനികാന്ത് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇക്കാര്യം നിഷേധിച്ചു. തമിഴ്‌നാട്ടില്‍ ബി.ജെ.പി വിരുദ്ധ വികാരം വര്‍ധിക്കുന്നതിനാല്‍ രജനി അത്തരമൊരു നീക്കം നടത്തില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം കേരളത്തില്‍ മോഹന്‍ലാലിനെയും തമിഴ്‌നാട്ടില്‍ രജനികാന്തിനെയും ഇറക്കാന്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രജനിയെ ഇക്കാര്യം നേരിട്ടറിയിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ബ്ലസി ഒരുക്കുന്ന ആടുജീവിതത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോർദാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ലുക്ക് ആണ് സമൂഹമമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലൂസിഫര്‍ തിരക്കിനിടെ താരത്തെ ഈ ഗെറ്റപ്പില്‍ കണ്ടതോടെ അമ്പരപ്പിലാണ് ആരാധകര്‍.

കഥാപാത്രത്തിനുവേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമുള്ള പൃഥ്വിയെ ചിത്രത്തിൽ കാണാം. ശാരീരികമായി പൃഥ്വിക്ക് ഏറെ മാറ്റങ്ങൾ വേണ്ടിവരുന്നതും വെല്ലുവിളികൾ നേരിടേണ്ടതുമായ ചിത്രമാണ് ആടുജീവിതം. ഏറെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണ് നജീബ്. സിനിമയുടെ അടുത്ത ഷെഡ്യൂളിൽ പൃഥ്വിക്ക് മെലിേയണ്ടി വരും.

ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തിൽ അമലാപോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസൻ, അപർണാ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി അബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടും, ജോർദാനും, ഈജിപ്തുമാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകൾ. ബെന്യാമിന്റെ നോവലിനോട് പൂർണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു.

നജീബിന്റെ കേരളത്തിലെ രംഗങ്ങളാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. മൊറോക്കോയിലും ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന.

റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസിനു കാലതാമസമുണ്ടാകുമെന്ന് ബ്ലെസി പറഞ്ഞിരുന്നു.

കാൽനൂറ്റാണ്ടിനു ശേഷം സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ആടുജീവിതത്തിലൂടെ ഒരു മലയാള ചിത്രത്തിനു സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് റസൂൽ പൂക്കുട്ടിയാണ്. കെ.യു. മോഹനാണ് ഛായാഗ്രഹണം. രഞ്ജിത്ത് അമ്പാടി മേക്കപ്പ്.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും ആരാധകരെ എന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് മമ്മൂട്ടി എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയിലേക്ക് നോക്കിയാല്‍, നിലവില്‍ ഇന്നസെന്റ്, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. ജഗദീഷ്, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എന്നാല്‍ മോഹല്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കുറച്ചധികം നാളുകളായി ഈയൊരു ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.

വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ മോഹൻലാൽ ആരാധകർ ഒരേ സ്വരത്തിൽ ആ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും ഉള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

‘ലാല്‍ സാര്‍ മത്സരിക്കുന്നൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ആളുകള്‍ ഇങ്ങനെ പറയും. അദ്ദേഹം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട് ഇക്കാര്യത്തെ കുറിച്ച്. അദ്ദേഹം മത്സരിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ കാലത്തും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഇല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,’ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിമല്‍ പറയുന്നു.

മാധ്യമങ്ങളോട് മാത്രമല്ല, മോഹന്‍ലാല്‍ അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിബു പറയുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമാണെന്നതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമ്മയ്ക്കുന്നതാണെന്നും ഷിബു വ്യക്തമാക്കി.

‘അദ്ദേഹം മത്സരിക്കില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. അപ്പോളേക്കും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. പുള്ളി മത്സരിക്കുന്നു എന്നൊക്കെ അപ്പോഴേക്കും വാര്‍ത്ത വന്നു. പുള്ളി എന്തായാലും രാഷ്ട്രീയത്തില്‍ വരില്ല,’ ഷിബു വ്യക്തമാക്കി.

ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൂടെ ബിജെപി പുകമറ സൃഷ്ടിക്കുകയാണ് എന്നായിരുന്നു അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് രാജന്റെ പ്രതികരണം.

‘അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത്. ഇനി സിനിമാ മേഖലയില്‍ നിന്നും രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്താല്‍ പോലും അദ്ദേഹം മത്സരിക്കില്ല. ഒരുപാട് പേര് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് രാഷ്ട്രീയം താത്പര്യമില്ല. അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കാന്‍, ഒരു പുകമറ സൃഷ്ടിയ്ക്കാന്‍ ആയിരിക്കും ഒ. രാജഗോപാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,’ രാജന്‍ പറയുന്നു.

അരുൺ ഗോപിയുടെ സംവിധാനത്തിൽ പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ വിമർശനവുമായി അധ്യാപികയായ മിത്ര സിന്ധു. മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്കൂള്‍ കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണമെന്നും മിത്ര സിന്ധു തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.
കൂടാതെ സിനിമയുടെ നിർമ്മാതാവിനെയും തന്റെ ഫേസ്ബുക്കിന് പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുകയാണ് സിന്ധു ‘പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയിലിട്ടേ’.. എന്നാണ് നിർമ്മാതാവിനോട് സിന്ധു പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇരുപത്തൊന്നാം നൂറ്റാണ്ട്

പദ്മഭൂഷൺ മോഹൻലാൽ സ്വന്തം കാശു മുടക്കി പ്രണവ് മോഹൻലാലിന്റെയും അരുൺ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്കളങ്കനും നിർമമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണംഇല്ലേൽ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണം.. ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം ,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും
ഏകതാനമായി നിലനിർത്താ നേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്കളങ്കതയും നിർവികാരതയും ഒരു പക്ഷേ ജീവിതത്തിൽ നല്ല താകും എന്നാൽ അഭിനയത്തിൽ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കൾക്കറിയുമല്ലോ..

പിന്നെ ആ മുളക് പാടം മൊതലാളിയോടൊന്നു പറയണം നൂറ്റാണ്ടിലെ കിട്ടിയ സിനിമകളിൽ നിന്നൊക്കെ എടുത്ത സന്ദർഭങ്ങളും ഡയലോഗും കൂട്ടിക്കലർത്തി ആരേലും പടം പിടിക്കാൻ കഥയും കൊണ്ടു വന്നാ കാശിങ്ങനെ വാരിക്കോരി ക്കൊടുത്തേക്കരുതെന്ന്! പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയി ലിട്ടേച്ചാ മതീന്ന്! ഒരു ഉപകാരത്തിൽ പെടുമല്ലോ.

ആ അരുൺ ഗോപിയോട് പറയണം ജയിലില് നൂറു ദിവസം കെടന്ന ഒരു പാവം ചേട്ടന്റെ പടമായോണ്ട് മാത്രാ ഞങ്ങളന്ന് രാമലീല കണ്ട് സഹകരിച്ച് തന്നതെന്ന്! ഇനി ണ്ടാവില്ലാന്നാ സത്യായിട്ടും അന്ന് കരുതീത്. അതും കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ ട്രെയിൻ ഫൈറ്റ് ഒക്കെ കാണിച്ച് ഞങ്ങളെയൊന്നും പറ്റിക്കരുതെന്ന്!.. വാട്സാപ്പും ഫേസ് ബുക്ക് ലൈവും ഒക്കെ ഉപയോഗിച്ച് ധർമ്മജൻ ബോൾഗാട്ടി വരെ ‘വീര ശൂര ഓപ്പറേഷൻ ‘ നടത്തുമ്പോ പാവം പോലീസുകാര് മാത്രം റോഡ് ഷോ നടത്തുന്ന കാഴ്ച അതീവ ദയനീയമായിപ്പോയി… ഇതൊന്നും ആ കൊച്ചന്റെ ചങ്ക് ഫാൻസ് പോലും സഹിക്കൂലാ ട്ടോ.. പാർക്വാറിന് പകരം സർഫിങ് ഒന്നും കൊണ്ടു വന്നാലൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ടാവില്ലെന്ന് ഗോപിക്കൊന്നു പറഞ്ഞു കൊടുക്കണേ!

തീർന്നില്ല, ഗോപീ സുന്ദറിനോടും ഒരു കാര്യം പറയാനുണ്ട്.. ഒരാൾടെ എല്ലാ സിനിമക്കും ഒരേ സംഗീതം എടുത്തിടുന്നത് ശരിയല്ലാന്ന്!. പത്തു വയസ്സുകാരി മോള് സിനിമക്കിടയിൽ പറഞ്ഞു ” മമ്മാ ഇത് രാമലീലേലെ മ്യൂസിക് ആണല്ലോ ” എന്ന്.. (അവൾക്ക് നേരായിട്ടും അറിയില്ലാര്ന്നു ഇത് രാമലീലേടെ ആൾടെ ലീല തന്നെ ആണെന്ന്!)
എന്ത്? ആ ചെഗുവേര ചുരുട്ടു വലിച്ച് വന്നപ്പോള്ള സീനിലെ മ്യൂസിക് ! ഒന്നും കൂടി കേട്ടു നോക്കണേ! ഒരു പാവം സംവിധായകനെ, തിരക്കഥാകൃത്തിനെ ഇങ്ങനെ പറ്റിക്കാൻ പാടില്ലായിരുന്നു… ല്ലേ? സത്യായിട്ടും ഈ സിനിമേല് ആകെ ഇഷ്ടായാ ഒന്നായിരുന്നു മദർ തെരേസയും
ചെഗുവേരയും കൂടിളള ആ കോമ്പിനേഷൻ! എന്നാൽ അതു പോലും ഇവിടെ ഞങ്ങടെ എട്ടാം ക്ലാസ്കാര് അവരുടെ സാഹിത്യ സമാജം പീരിയഡിൽ ചെയ്യുന്ന ഒന്നായിപ്പോയി..

പിന്നേ സായക്കുട്ടിയോട് പറയണം.പുരികം മേലോട്ടും താഴോട്ടും ചലിപ്പിച്ചാലും ചുണ്ട് ഇടത്തോട്ടും വലത്തോട്ടും വലിച്ചിട്ടാലും അഭിനയം ആവില്ലാന്ന്.. ഇതൊക്കെ ആ സംവിധായകൻ പറഞ്ഞു കൊടുത്തതാകുമോ!?ഏതായാലും അടുത്ത സിനിമേലെങ്കിലും കുട്ടിക്ക് നന്നാവാൻ കഴിയട്ടെ.

ഇനി ഇവരെല്ലം കൂടി ‘മൂന്നാം പിറ ‘ക്കുള്ള വട്ടം കൂട്ടലാണെന്ന ഒരു അനൗൺസ്മെന്റും കേട്ടു..
ദൈവമേ.. ഇവരെ രക്ഷിക്കണേ.. സ്വന്തം ഫാൻസ്കാര്ടെ കൂടി തല്ലുമേടിക്കാനിടവരുത്താതെ ഈ കൊച്ചുങ്ങളെ കാത്തോളണേ.!

വാല് :- പിന്നേയ് ,ഒരു കാര്യം ണ്ട്
അടുത്ത പടം ഇതിലും പൊളിയാണെങ്കി ഒരു ഗുണം കിട്ടും.. ചില വല്യ നിരൂപകമ്മാര് ഇത് വമ്പൻ സിനിമയായിരുന്നു എന്നൊക്കെ എഴുതിയങ്ങ് വൈറലാക്കിത്തരും.. ഇരുപത്തൊന്നാം നൂറ്റാണ്ട് രാമലീല പോലെ ശക്തമായ സിനിമയായില്ല എന്നൊക്കെ പറഞ്ഞ് രാമലീലയെ എട്ത്തങ്ങ് ഉയർത്തിയ പോലെ..!

ലാലേട്ടാ..അപ്പൊ ശരി.. എല്ലാം പറഞ്ഞപോലെ..
മിത്ര സിന്ധു.

പ്രളയകാലത്ത് കൈയ്മെയ് മറന്നിറങ്ങി രക്ഷാപ്രവർത്തന രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന നടനാണ് ടൊവീനോ. പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയായിരുന്നു ഇതെന്ന് വിമർശനമുയര്‍ന്നെങ്കിലും പലരും ആ നല്ല മനസിന് കയ്യടിച്ചു. പ്രളയകാലത്തെ ടൊവീനോയുടെ ഇടപെട‌ലിനെ നർമരസത്തോടെ അവകരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി.

പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലർ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന ടൊവീനോ പൊട്ടിച്ചിരിച്ചു, പിന്നെ പ്രതികരിച്ചു.
ഇത്തരം വിമർശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന പിഷാരടിയുടെ ചോദ്യത്തിന് അത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകുന്ന കാര്യമാണെന്നായിരുന്നു ടൊവീനോ മറുപടി പറഞ്ഞത്. നോക്കിനിൽക്കുമ്പോളാണ് വെള്ളം ഉയർന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയിൽ എന്തു സിനിമ? എന്തു പ്രൊമോഷന്‍?” ടൊവീനോ വിഡിയോയിൽ പറയുന്നു.

 

സിനിമാ–സീരിയൽ താരം അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹം കേരമാകെ ചർച്ചയായി. ഇതിന് പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണിതെന്നും വിവാഹതട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ടെന്നുമടക്കം വാർത്തകൾ പൊന്തിവന്നു. അമ്പിളി ദേവിയുടെ മുൻ ഭർത്താവും ക്യാമറാമാനുമായ ലോവൽ ഷൂട്ടിങ് സെറ്റിൽ േകക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. സീരിയൽ കഥയെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞ വിവാഹകഥ ഇരുവരും തുറന്നു പറയുകയും ചെയ്തു.

38 വയസിനിടെ നാലുകല്ല്യാണം കഴിച്ചുവെന്ന വാർത്തകൾ ജയൻ ആദിത്യൻ നിഷേധിച്ചു. ഒപ്പം കേരളത്തിലെ ഒരു എംഎല്‍എയാണ് തനിക്കെതിരെ എല്ലാ നീക്കങ്ങളും നടത്തിയെതെന്ന് ആദിത്യന്‍‌ തുറന്നടിക്കുന്നു. ആദിത്യന്റെ വാക്കുകള്‍ ഇങ്ങനെ: 2009 ൽ എന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരു എംഎൽഎ എന്നെ അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു. എന്നേക്കാൾ വലിയ നടൻമാരെ ഒതുക്കിയ നാടാണ് ഇത്. സ്ത്രീവിഷയത്തിലും ആക്രമണകേസിലും ആണ് ഒതുക്കിയിരിക്കുന്നത്. 2009 ൽ എന്നെ വീട്ടിൽ വിളിച്ചു സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു. ചേട്ടാ, എനിക്കു ചേട്ടൻ പറയുന്ന കാര്യം മനസിലാകുന്നില്ല. ഇത് എന്റെ സ്വകാര്യ കാര്യമാണ്. ഞാൻ ഒരാൾക്ക് അടി കൊടുത്തിട്ടുണ്ടെങ്കിൽ അതിനു വ്യകതമായ കാരണമുണ്ട്. ക്ഷമിക്കുകയോ പ്രവർത്തിക്കുകയോ പറഞ്ഞു തീർക്കുകയോ ചെയ്യണമെങ്കിൽ ഞാനാണ് ചെയ്യേണ്ടത്.

അതിനു പിന്നിൽ പ്രമുഖരായ രണ്ട് നടൻമാർ ഉണ്ടായിരുന്നു. വളരെയധികം നേരം തർക്കിച്ചതിനു ശേഷമാണ് ഞാൻ അന്നു അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്. എനിക്കു നൊന്ത കാര്യം ഞാൻ നിങ്ങൾ പറഞ്ഞാൽ വിടുമോ..? എനിക്കു മാനസികമായി നൊന്ത കാര്യമാണ് ഇത്. പിറ്റേദിവസം ഏക്സിക്യൂട്ടിവ് മീറ്റിങ്ങ് കൂടി ഞാൻ ഗുണ്ടാബന്ധമുളള ആളാണെന്ന് അയാൾ പറഞ്ഞു.

അന്ന് തുടങ്ങിയ കഷ്ടകാലം ആണിത്. വരുന്ന വർക്കുകളെല്ലാം മുടങ്ങും. പല നിർമ്മാതാക്കളും ജയാ, ഒന്നു പോയി സംസാരിക്കൂവെന്ന് പറയുന്നുണ്ടായിരുന്നു. ഒരു പരിധി വരെ ഞാൻ സംസാരിച്ചു. സുകുമാരിയമ്മ എന്നെ വളരെയധികം പിന്തുണച്ചു. ഈ പറയുന്ന എംഎൽഎ എന്റെ പല വർക്കുകളും ഇല്ലാതാക്കി. അത് എന്നോട് വ്യക്തമായി പറഞ്ഞ ആൾക്കാരുണ്ട്.

പിന്നാലെ പല സംഭവങ്ങളും നടന്നു. എനിക്കു ഭീഷണിയുടെ സ്വരമുളള ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. ഞാനും എന്റെ അമ്മയും ഏഴുമാസം ഗർഭിണിയായ എന്റെ അനുജത്തിയും കേസിൽ പ്രതികളായി. എന്റെ അമ്മ മരിക്കാൻ‌ തന്നെ കാരണം ഈ കേസുമായി ബന്ധപ്പെട്ടാണ്. എംഎൽഎയുടെ വീട്ടിൽ ചെന്ന് മുപ്പതോളം പേരുടെ മുൻപിൽ ചെന്ന് എന്റെ അമ്മ കാലു പിടിച്ചു. ഞാനും കാലുപിടിച്ച് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. എസിപിയുടെ ഓഫിസിൽ വച്ചു എന്റെ അനുജത്തിക്ക് ബ്ലീഡിങ് ആയി. അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് എനിക്ക് അനുകൂലമായി തീരുകയും െചയ്തു– ആദിത്യന്‍ പറഞ്ഞു.

നാല് വിവാഹം കഴിച്ചെന്നുള്ള പ്രചാരണങ്ങള്‍ക്കു ശക്തമായ മറുപടിയുമായി നടന്‍ ആദിത്യന്‍. കഴിഞ്ഞ ദിവസം നടി അമ്പിളി ദേവിയെ വിവാഹം കഴിച്ചതിനുപിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ ചെറുതല്ല.

എന്നാല്‍, താന്‍ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന വാര്‍ത്ത ശരിയല്ല. ഇത്തരം പ്രചാരണങ്ങള്‍ക്കുപിന്നില്‍ ഒരു സിനിമാ നിര്‍മ്മാതാവാണെന്ന് ആദിത്യന്‍ പറയുന്നു.ഇയാള്‍ക്കെതിരെ പല തെളിവുകളും വാര്‍ത്തകളും തന്റെ കൈയിലുണ്ടെന്നും ഇനിയും കുപ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം വെളിപ്പെടുത്തുമെന്നും ആദിത്യന്‍ പറയുന്നു. എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. ഒരു വര്‍ക്ക് ലഭിച്ചാല്‍ അത് മുടക്കും.

തിരുവനന്തപുരത്തു നിന്ന് താമസം മാറാന്‍ തന്നെ കാരണം അയാളാണെന്നും ആദിത്യന്‍ വെളിപ്പെടുത്തുന്നു.18 കൊല്ലമായി അഭിനയ രംഗത്ത് ഞാന്‍ വന്നിട്ട്. നിരവധി നടിമാരുമായി അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും എന്നില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ. ഞാന്‍ ചില തെളിവുകള്‍ പുറത്തുവിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും ആദിത്യന്‍ പറഞ്ഞു.

ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹിതനായിട്ടുള്ളൂ. ആ ബന്ധം വൈകാതെ അവസാനിക്കുകയും ചെയ്തു. ഒരു പ്രമുഖ സീരിയല്‍ നടിയാണ് എന്റെ ആദ്യ ഭാര്യ. അവരുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് വിവാഹമോചിതനാവുന്നത്. അതിന് ശേഷമാണ് ഈ വിവാഹം. ഇക്കാര്യം അമ്പിളിക്കും അവളുടെ കുടുംബത്തിനും നന്നായി അറിയാം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചിലരുടെ താത്പര്യങ്ങളാണ്. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് നന്നായി അറിയാമെന്നും ആദിത്യന്‍ പറയുന്നു.

2013 മുതല്‍ സ്വസ്ഥത എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എന്റെ ആദ്യ ഭാര്യയുടെ ഭാഗത്ത് നിന്ന് എന്നെ ദ്രോഹിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് എനിക്ക് ജീവിതം കൈ വിട്ടുപോകാന്‍ ഇടയാക്കിയത്. ആ ബന്ധം ഉപേക്ഷിച്ച് അവര്‍ അവരുടെ വഴിനോക്കി പോയി. പിന്നീടാണ് എനിക്ക് കണ്ണൂരില്‍ നിന്നും ഒരു ആലോചന വരുന്നത്. എല്ലാം വാക്കാലുറപ്പിച്ച ശേഷമാണ് അതിലെ ചില പ്രശ്നങ്ങള്‍ ഞാനറിയുന്നത്. അങ്ങനെ അതില്‍ നിന്നും പിന്മാറിയെന്നും ആദിത്യന്‍ വ്യക്തമാക്കി.

ആദിത്യനും അമ്പിളിയും തമ്മിലുള്ള വിവാഹം ചർച്ചയായ സാഹചര്യത്തിൽ, പുതിയ വെളിപ്പെടുത്തലുമായി ആദിത്യൻ. തനിക്ക് 15 വർഷം മുമ്പേ അമ്പിളിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ ആ പ്രണയത്തെക്കുറിച്ച് തുറന്നുപറയാൻ സാധിച്ചിരുന്നില്ലെന്ന് ആദിത്യൻ വെളിപ്പെടുത്തി. പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യന്റെ തുറന്നുപറച്ചിൽ.

ആദിത്യന്റെ വാക്കുൾ ഇങ്ങനെ:

പതിനെട്ട് വർഷം മുമ്പേ എനിക്ക് അമ്പിളിയെ എനിക്കറിയാം. ഞങ്ങളൊരുമിച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്. എല്ലാവർക്കും വലിയ ഇഷ്ടമാണ്. സെറ്റലും ആള് വളരെ സൈലന്റാണ്. എനിക്ക് അമ്പിളിയോട് പതിനഞ്ച് വർഷം മുമ്പേ പ്രണയം തോന്നിയിരുന്നു. അമ്പിളിയുടെ അച്ഛനും എന്നെ ഇഷ്ടമായിരുന്നു. ഞങ്ങൾ വിവാഹിതരാകണമെന്ന് ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. പക്ഷെ ഞാനെന്റെ പ്രണയം തുറന്നുപറഞ്ഞിട്ടില്ല. അപ്പോഴേക്കും ലോവൽ അമ്പിളിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.

പിന്നീട് ഇവരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളും എന്നോട് ചർച്ച ചെയ്തിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങൾ അയാളുമായുള്ള ജീവിതത്തിൽ അമ്പിളി അനുഭവിച്ചു. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാം. ഒരിക്കലും ഒത്തുപോകാനാവാത്ത രണ്ടുപേർ പിരിയുന്നതാണ് നല്ലതെന്ന തീരുമാനം എടുത്തതോടെയാണ് ഇവർ വേർപിരിയുന്നത്. പിന്നെ എന്തിനാണ് ഇപ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. കുറ്റങ്ങളെല്ലാം അമ്പിളിയുടെ മുകളിൽ ചാർത്താൻ മാത്രമാണത്. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങൾ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.

കല്ല്യാണം കഴിഞ്ഞ് മണ്ഡപത്തിൽ നിന്നിറങ്ങി അമ്പിളിയെയും കൂട്ടി ഞാൻ ആദ്യം പോയത് ഡാൻസ് പരിപാടിക്കായിരുന്നു. ഇന്നലെ മകന്റെ പിറന്നാൾ ഞങ്ങളൊരുമിച്ചാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അമ്പിളി എന്ന കലാകാരിയെയും നർത്തകിയെയും മലയാളി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പോലെ ഞാനും എന്നും ഒപ്പമുണ്ടാകും. ചിലർ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ആരോപണങ്ങളെയും അനാവശ്യ വിവാദങ്ങളെയും ഞങ്ങൾ ഒരുമിച്ച് അവഗണിക്കുകയാണ്. മുന്നിൽ കൈവിട്ടുപോയി എന്ന് ഞാൻ കരുതിയ ജീവിതം മടക്കി കിട്ടിയ സന്തോഷമാണുള്ളത്.

15 വർഷം മുമ്പ് ആദിത്യൻ പ്രണയം തുറന്നുപറഞ്ഞിരുന്നെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്ന് അമ്പിളിയും പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved