പ്രാണേശ്വര്‍
നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്നും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമ വന്നിരിക്കയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം വീണ്ടും സത്യന്‍ അന്തിക്കാടും ഫഹദും ഒരുമിച്ചിരിക്കയാണ്. ഈ സിനിമ ഫഹദിനെ കുടുംബ പ്രേക്ഷകരിലേക്ക് കൂടുതലടുപ്പിക്കും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. എങ്കിലും ഫഹദില്‍ നിന്ന് പ്രകാശനിലേക്കുള്ള ദൂരം വളരെ കുറവായത് പോലെയാണ് എനിക്കനുഭവപ്പെട്ടത്. സത്യന്‍ അന്തിക്കാട് സിനിമയുടെ പതിവ് രീതിയോട് ഒരുപാട് മാറ്റം അനുഭവപ്പെടുന്നു എന്ന വാദത്തോട് പൂര്‍ണ്ണമായും യോജിക്കാന്‍ പറ്റുന്നില്ല. കാരണം സാധാരണ ജീവിത പരിസരങ്ങളില്‍ നിന്ന് ഒട്ടും വളച്ചുകെട്ടില്ലാതെ കഥയെ നയിക്കുന്നയാളിന്റെ ജീവിത പ്രതിസന്ധികളെയും ജയപരാജയങ്ങളെയും തമാശയുടെ കണ്ണുകളിലൂടെ നോക്കിക്കാണാറുള്ള സംവിധായകനെ തന്നെയാണ് ഞാനീ സിനിമയിലും കണ്ടത്.
മറ്റൊരു പ്രധാന ചട്ടുകം കാസ്റ്റിംഗാണ്. ആദ്യപകുതിയില്‍ നായികയായി വന്ന നിഖില വിമലും സിനിമയെ വലുതായിത്തന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ടാം പകുതിയിലെ പത്താം ക്ലാസ്സുകാരിയായി വേഷമിട്ട ദേവിക സഞ്ജയും സിനിമ പറയാന്‍ സംവിധായകനെ സഹായിച്ച നല്ല ഉപകരണങ്ങളില്‍ പെട്ടവയാണ്. പണം ജീവിതത്തിന്റെ മുകളില്‍ കയറിനിന്നു കൊണ്ട് ഒരുതരം ശൂന്യതയില്‍ അകപ്പെട്ടുപോകുന്ന പുതിയ തലമുറയുടെ വാര്‍പ്പ് മാതൃകയായിത്തന്നെ പി ആര്‍ ആകാശ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട പ്രകാശിനെ കാണാം. പ്രൊഫഷന് ഒട്ടും വില കല്‍പ്പിക്കാതെ കാശിനുവേണ്ടി ഏതു നിലവാരത്തിലേക്ക് പോകാനും മടിക്കാത്ത പ്രകാശനെ അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് ജര്‍മനിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന പ്രകാശനെ മേക്കാട്ടു പണിക്കു മലയാളികളെ സപ്ലൈ ചെയ്യുന്ന ഗോപാല്‍ജി യുടെ അടുത്ത് എത്തിച്ചുകൊണ്ടു തന്റെ ആക്ഷേപഹാസ്യത്തിന്റെ കുന്തമുന ഇപ്പോഴും യൗവനയുക്തമായിത്തന്നെ നില്‍ക്കുന്നു എന്ന് തെളിയിക്കുകയാണ്.
ഇതേ പ്രകാശനെ നഴ്‌സിംഗ് എന്ന പ്രൊഫഷന്റെ വില മനസ്സിലാക്കിക്കൊടുത്തു ഗസറ്റില്‍ പബ്ലിഷ് ചെയ്തു പി ആര്‍ ആകാശ് എന്ന് പേര് മാറ്റി പ്രകാശന്‍ എന്ന് പേര് പറയിപ്പിക്കുന്നിടത്തു വീണ്ടും ആക്ഷേപഹാസ്യത്തിന്റെ ശ്രീനിവാസന്‍ ടച്ച് പ്രകടമാണ. വളരെ മികച്ച രീതിയില്‍ സിനിമയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള ആര്‍ട്ടും പിന്നെ പ്രകാശന്റെ ചലനങ്ങള്‍ക്കൊപ്പം നടന്ന ക്യാമറയും ഞാന്‍ പ്രകാശനിലെ എടുത്തു പറയേണ്ട ഘടകങ്ങളാണ്. പ്രൊഫഷന് ഒട്ടും വില കല്‍പ്പിക്കാതെ പോകുന്ന പഴയ, പുതിയ തലമുറകളിലെ മനുഷ്യര്‍ക്ക് ഒരു നല്ല സന്ദേശം കാഴ്ചവച്ചു വൈന്‍ഡ് അപ്പ് ചെയ്യുന്ന സിനിമ തീര്‍ച്ചയായും സിനിമയെ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട ഒന്നാണ്. റേറ്റിംഗ് 7.5/10.
മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് നടന്‍ ധ്രുവനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. ധ്രുവനെ ചിത്രത്തില്‍ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തില്‍ പകരക്കാരനായി ഉണ്ണി മുകുന്ദന്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ താന്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ ഉണ്ണി മുകുന്ദനുമായി താന്‍ ഒരു തരത്തിലുമുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവിനെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജീവ് പിളള പറഞ്ഞു. 2019ല്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഫെയസ്ബുക്കില്‍ കുറിച്ചു. തന്റെ ഈ വര്‍ഷത്തെ രണ്ടു പ്രധാന ചിത്രങ്ങളില്‍ ഒന്ന് ചോക്ലേറ്റും മറ്റേത് മാമാങ്കവും എന്നായിരുന്നു ഉണ്ണിയുടെ പ്രഖ്യാപനം. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് നടന്‍ ധ്രുവന്‍ പറഞ്ഞു.
പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്‌കാരമായ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. വന്‍ താരനിരയെ അണിനിരത്തി വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ക്വീന്‍ എന്ന സിനിമയിലൂടെ മലയാളത്തിലെ പുത്തന്‍താരോദമായി ഉയര്‍ന്ന ധ്രുവനും പ്രധാന വേഷം ചെയ്തിരുന്നു. എന്നാല്‍ മുന്നറിയിപ്പുകളില്ലാതെ ധ്രുവന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല.
സജീവ് പിളള എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് മാമാങ്കം. ധ്രുവനെ ചിത്രത്തില്‍ ഒഴിവാക്കിയതിനെ കുറിച്ച് അറിയില്ലെന്നും ഒഴിവാക്കിയെങ്കില്‍ ഈഗോ പ്രശ്‌നങ്ങള്‍ മൂലമാകാനേ സാധ്യതയുളളുവെന്നുമായിരുന്നു സംവിധായകന്‍ സജീവ് പിളളയുടെ പ്രതികരണം.
വര്‍ഷങ്ങള്‍ക്കുശേഷം സീരിയലിലൂടെ ചാര്‍മിള മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. പിന്നീട് സിനിമയിലേക്കും. ഇതിനിടെ പല അഭിമുഖങ്ങളിലും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ചാര്‍മിള പങ്കുവെച്ചിരുന്നു. മൂന്നു വിവാഹങ്ങള്‍ ചെയ്ത് ജീവിം തകര്‍ന്ന ചാര്‍മിളയുടെ കഥ വളരെ ദയനീയമായാണ് മലയാളികള്‍ കേട്ടത്. എന്നാല്‍, സിനിമയിലേക്ക് തിരിച്ചുവന്നത് അവര്‍ക്ക് നല്ലൊരു ജീവിതം നല്‍കുമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാല്‍, വാടക വീട്ടിലായിരുന്നു ചാര്‍മിളയുടെ ജീവിതം. ഒരുപാട് സ്വത്തുക്കളും ആര്‍ഭാട ജീവിതവും നയിച്ചിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍.
തമിഴ്നാട്ടിലെ ഒരു ചെറ്റക്കുടിലിലാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നും തന്റെ അമ്മയും മകനും ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളും അതിന്റെ പരാജയവുമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്നാണ് അവര്‍ പറയുന്നത്. മകന്‍ ഇങ്ങനെയായിരുന്നില്ല ജീവിക്കേണ്ടതെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് അവന്റെ ജീവിതം കൂടി തകര്‍ന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. മകന്റെ സ്‌കൂള്‍ ഫീസ് തമിഴ് നടന്‍ വിശാലിന്റെ കാരുണ്യംകൊണ്ട് മുടങ്ങുന്നില്ലെന്നും മകന് വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈനായി പിസ ഓര്‍ഡര്‍ ചെയ്ത് കൊടുക്കാറുള്ളതാണ് അവന്റെ സന്തോഷമെന്നും ചാര്‍മിള പറഞ്ഞു.
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സിനിമാ സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ തന്നെ മാറ്റം വരുത്തിയ ഭുവന്‍ഷോം ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍.
1923 മേയ് 14ന് കിഴക്കൻ ബംഗാളിലെ ഫെരിദ്പൂരിൽ ജനനം. കൽക്കത്ത യൂണിവേഴ്സിറ്റിയിൽ ഊർജ്ജതന്ത്രത്തിൽ ബിരുദം. പത്രപ്രവർത്തകനായും മെഡിക്കൽ റപ്രസന്റേറ്റീവായും, കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തു. ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. നാല്‌പതുകളിലെ ബംഗാൾ ക്ഷാമവും, രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാൾസെന്നിനെ പിടിച്ചുലച്ചു.
തന്റെ നീണ്ട സിനിമാ ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാർഡുകളും കാൻ, വെനീസ്, ബർലിൻ, മോസ്കോ, കെയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായി പ്രവർത്തിച്ചു. 1981–ൽ പത്മഭൂഷനും 2005–ൽ ദാദാ സാഹബ് ഫാൽകേ പുരസ്കാരവും നൽകി ആദരിക്കപ്പെട്ടു. 1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്.
സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാല പടങ്ങള്‍. അവയില്‍തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത അക്കാലത്തെ പടങ്ങളില്‍നിന്ന് കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സെന്‍ പറഞ്ഞത് ”ശത്രുവിനെ ഞാന്‍ എന്റെ ഉള്ളില്‍ തന്നെ തിരയുന്നു” എന്നാണ്. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങിയവ രചനകള്‍ സൗഷ്ഠവവും ആശയ സമ്പന്നതയും രാഷ്ട്രീയ നിലപാടും ഒത്തുചേര്‍ന്നവയാണ്. ഒരിക്കല്‍ സെന്‍ പറഞ്ഞു. ”എവരി ആര്‍ട്ട് ഇസ് പ്രൊപ്പഗാന്റ ബട്ട് എവരി പ്രൊപ്പഗാന്റ ഈസ് നോട്ട് ആര്‍ട്ട്” അതുപോലെ. ”എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്. ചിലത് പ്രതിലോമകരമാണെന്നുമാത്രം”. സിനിമയെകുറിച്ചായാലും രാഷ്ട്രീയത്തെകുറിച്ചായാലും അഭിപ്രായം വെട്ടിതുറന്നു പറയുന്ന സ്വഭാവമാണ് മൃണാള്‍ സെന്നിന്റേത്. എമര്‍ജന്‍സിയെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത സംവിധായകനാണ് അദ്ദേഹം.
ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുങ്കിലും (ഒക ഉരി കഥ) പടങ്ങള്‍ സംവിധാനം ചെയ്ത സെന്‍ മലയാളത്തിലും ഒരു സിനിമ സാക്ഷാത്ക്കരിക്കേണ്ടതായിരുന്നു. കൈയ്യൂരിന്റെകഥ എന്നപടത്തിന്റെ ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയിരുന്നു. എന്തുകൊണ്ടോ ആ പ്രോജക്ട് ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. സെന്നിന്റെ മൃഗയയിലെ അഭിനത്തിനാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. സത്യജിത്ത് റെയെപോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. 80 കഴിഞ്ഞിട്ടും സെന്‍ പടം ചെയ്തിരുന്നു. അവസാന രചനകളില്‍ ഏറെ ശ്രദ്ധേയമായ പടങ്ങളിലൊന്നാണ് ലോക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന അമര്‍ ഭുവന്‍.
മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയതോടെയാണ്. അദ്ദേഹം ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ മേളകളില്‍ അദ്ദേഹം ജ്യൂറി അംഗവുമായിരുന്നു.
ബ്രിട്ടൻ പുതുവത്സര പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സംഗീതജ്ഞന്‍ നിതിന്‍ സോനെയും. യു.കെ.യിലെ ഇന്ത്യന്‍ സമൂഹത്തിലെ അസാധാരണനേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കു നല്‍കുന്നപുരസ്‌കാരമാണ് ഇത്
എ.ആര്‍. റഹമാന്‍, പോള്‍ മക് കാര്‍ട്ട്ണി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് സോനെ.തായലാൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ജൂനിയർ ഫുട്‌ബോൾ ടീമിലെ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരും യു.കെ.യിലെ പുതുവത്സര ധീരതാപുരസ്കാര പട്ടികയിൽ ഇടം പിടിച്ചു..
വെള്ളിയാഴ്ച രാത്രിയാണ് പട്ടിക പുറത്തുവിട്ടത്. ഇവർക്കൊപ്പം മുൻ മോഡൽ ട്വിഗ്ഗി, കോമഡി സംഘം മോണ്ടി പൈതോൺസിലെ അംഗം മൈക്കിൾ പാലിൻ, ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ, ജിം കാർട്ടർ എഴുത്തുകാരൻ ഫിലിപ് പുൾമാൻ, അഭിഭാഷകൻ ജോൺ റെഡ്‌വുഡ് എന്നിവരും ഉണ്ട്. രക്ഷപ്പെടുത്താൻ ബ്രിട്ടീഷ് വിദഗ്ധ സംഘത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു പേർക്കു ‘വിശിഷ്ടമായ ധീരതാ പുരസ്കാരവും’ മൂന്നു പേർക്കു ‘മെമ്പേഴ്‌സ് ഓഫ് ദ മോസ്റ്റ് എക്‌സലന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (എം.ബി.ഇ.)’ പുരസ്കാരവും ലഭിക്കും. മോഡലിങ് രംഗത്ത് പതിറ്റാണ്ടു നീണ്ട സേവനങ്ങൾ മുൻനിർത്തിയാണ് ലെസ്‌ലെയ് ലോസൺ എന്ന ട്വിഗ്ഗിക്ക് പുരസ്കാരം
ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധരംഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ബക്കിങ്ങാം കൊട്ടാരത്തിലെ അംഗങ്ങളാണ് ഇവര്‍ക്ക് പുരസ്കാരം സമ്മാനിക്കുന്നത്.
ഹോട്ടല്‍ റൂമില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവ തിരക്കഥാകൃത്ത് അറസ്റ്റില്‍. സുഹൃത്തുക്കളെയും പിടികൂടിയിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിലീപ് കുര്യനാണ് പോലീസിന്റെ പിടിയിലായത്. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നതായും ദിലീപിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നതായും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനോട് മൊഴി നല്‍കി.
ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ദിലീപ് കുര്യന്‍ രണ്ടാമത്തെ സിനിമയുടെ തിരക്കഥയുടെ ജോലികളിലായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. ഇയാളില്‍ നിന്ന് മൂന്നു ഗ്രം കഞ്ചാവ് പിടിച്ചെടുത്തു.
മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും തങ്ങളുടെ സിനിമയുടെ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ‘ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ ലഭിച്ച അറിവു വച്ചാണ് സണ്ണി ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. എന്തായാലും ഈ സംഭവം നിര്‍മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ഇതെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്. മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ സണ്ണിയുടെ ഐറ്റം ഡാന്‍സ് ഉണ്ടാവും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. എന്നാല്‍, സിനിമയുടെ അണിയറക്കാര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.
മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഒപ്പം ആക്ഷന്‍ കൊറിയോഗ്രഫി ചെയ്ത പീറ്റര്‍ ഹെയ്നും ഇതു തന്നെയായിരുന്നു പറഞ്ഞിരുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റണ്ട്മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌ന്‍ സിനിമ സംവിധാനം ചെയ്യുന്നു.മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയനിലും സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത് പീറ്ററാണ്.
സംവിധായകന്‍ ആകണമെന്നും മോഹന്‍ലാലിനെ നായകനാക്കി ഒരു ഡ്രീം പ്രൊജക്റ്റ് മനസില്‍ ഉണ്ടെന്നും കഴിഞ്ഞ വര്‍ഷം പീറ്റര്‍ ഹെയ്ന്‍ ഒരു പ്രമുഖ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക് പേജില്‍ ഒരു ആരാധകനു നല്‍കിയ മറുപടിയിലും പീറ്റര്‍ ഹെയ്ന്‍ അത് സൂചിപ്പിക്കുന്നു.
ലാലേട്ടനെ വെച്ച് സിനിമയൊരുക്കുമോ എന്ന ചോദ്യത്തിന് അതൊരു സര്‍പ്രൈസ് ആയി ഇരിക്കട്ടെ എന്ന മറുപടിയാണ് പീറ്റര്‍ ഹെയ്ന്‍ നല്‍കിയത്.
വ്യക്തമായ നിലപാടുകൾ കൊണ്ടും വേറിട്ട് നിൽക്കുന്ന അഭിനയ ശൈലികൊണ്ടും മലയാള സിനിമ ലോകത്ത് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ മംമ്ത മോഹൻദാസിന്റെ സാഹസിക സ്കൈ ഡൈവിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മംമ്ത തന്നെയാണ് ഈ വീഡിയോ തന്റെ ആരാധകരുമായി പങ്കുവെച്ചത്.
യുഎസിലെ സാന്റാ ബാർബറയിലായിരുന്നു മംമ്തയുടെ സാഹസിക ആകാശച്ചാട്ടത്തിന് വേദിയൊരുങ്ങിയത്. 18000 അടി ഉയരെ നിന്നുള്ള താരത്തിന്റെ സ്കൈ ഡൈവിംഗ് കാണുന്നവരുടെ നെഞ്ചിടിപ്പേറ്റാൻ പോന്നതാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും മനോഹരവുമായ സ്കൈ ഡൈവിംഗ് എന്നാണ് മംമ്ത ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ കരണ്‍ ജോഹര്‍ അദ്ദേഹത്തിന്റെ വ്യത്യസ്തമായ പ്രതിഭ കൊണ്ടും നിലപാട് കൊണ്ടും പലപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. കരണ്‍ ജോഹര്‍ അവതാരകനായി 2004ല്‍ തുടങ്ങിയ ചാറ്റ് ഷോ കോഫി വിത്ത് കരണ്‍ ഇപ്പോള്‍ ആറാമത്തെ സീസണ്‍ കടന്നിരിക്കുന്നു. തന്റെ മുന്നില്‍ വരുന്നവരോട് യായൊരു മറയുമില്ലാതെ ചോദിക്കാനും ഉത്തരം പറയിക്കാനുമുളള കരണിന്റെ അസാമാന്യ സാമര്‍ത്ഥ്യം തന്നെയാണ് വിജയത്തിന് പിന്നിലും.
എന്നാല്‍ അവതാരകനല്ലാതെ, അതിഥിയായി കരണ്‍ ജോഹര്‍ പങ്കെടുത്ത മറ്റൊരു ചാറ്റ് ഷോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇവിടെ അവതാരകയായ നടി നേഹ ധൂപിയയുടെ ചോദ്യത്തോട് കരണ്‍ ജോഹര്‍ നടത്തിയ പരാമര്‍ശമാണ് ശ്രദ്ധേയമായത്. ലൈംഗികതയെക്കുറിച്ചുളള ചോദ്യത്തിനിടെയാണ് ബോളിവുഡിലെ താരങ്ങള്‍ക്കായി രതിമൂര്‍ച്ഛ എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കാം എന്ന് കരണ്‍ ഉപദേശിച്ചത്. രതിമൂര്‍ഛ അഭിനയിക്കണമെന്ന് സംവിധായകന്‍ പറഞ്ഞാല്‍ അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നവിധമുളള ഭക്ഷണം അമിതമായി കഴിക്കുക. രാവിലെ വയറിളകുന്ന അവസ്ഥ വരെയെത്തിച്ച ശേഷമേ പിന്മാറാകൂ. അടുത്തൊന്നും കക്കൂസും ഉണ്ടാകരുത്. അങ്ങനെയാകുമ്പോള്‍ വരുന്ന ഭാവം കൃത്യമായിരിക്കും- കരണ്‍ പറയുന്നു.
താന്‍ ഒരു ദിവസം മൂന്ന് തവണ അടിവസ്ത്രം മാറാറുണ്ടെന്നും കരണ്‍ ചാറ്റ് ഷോയില്‍ വെളിപ്പെടുത്തി. എല്ലാ നേരവും ഒരേ വസ്ത്രം ധരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അതിന് കാരണമെന്നും കരണ്‍ പറയുന്നു.