ശബരിമലക്ഷേത്രത്തെ അതുല്യമാക്കുകയും ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത തത്വമസിയെ (അത് നീയാകുന്നു) നടന്‍ അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസും പരിഹസിച്ചത് വിവാദമാകുന്നു. സച്ചിന്‍ എന്ന സിനിമയിലെ ചില സീനുകളിലാണ് ഋഗ് വേദത്തിലെ ഛന്ദോഗ്യോപനിഷത്തില്‍ പറയുന്ന ഉപദേശവാക്യത്തെ പരിഹസിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ഭക്തരുടെ ശ്രദ്ധയില്‍പ്പെട്ടത്. എസ്.എല്‍ പുരം ജയസൂര്യ തിരക്കഥ എഴുതി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ താമസിക്കാതെ തിയേറ്ററുകളിലെത്തും.
ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ ധ്യാന്‍ശ്രീനിവാസിന്റെ കഥാപാത്രം അജു അവതരിപ്പിക്കുന്ന ജെറിയോട് ചോദിക്കുന്നു, ‘ നമ്മുടെ അമ്പലത്തിന് മുന്നില്‍ എഴുതി വെച്ചിട്ടില്ലേ? തത്വമസി അതിനന്റെ അര്‍ത്ഥം എന്താണ്’ എന്ന് ചോദിക്കുന്നു. തത്വ മെസി യോ എന്ന് അജു തിരികെ ചോദിക്കുന്നു. മെസി ലോകം അറിയപ്പെടുന്ന ഫുഡ്‌ബോള്‍ കളിക്കാരനാണ്. സച്ചിന്റെ കടുത്ത് ആരാധകനായ ജെറി തത്വമസിയിലെ മസി മെസിയാക്കി. തൊട്ട് പിന്നാലെ സംശയം തീര്‍ക്കാന്‍ ഹരീഷ് കണാരന്‍ അവതരിപ്പിക്കുന്ന പൂച്ച ഷൈജുവിനെ കാണാന്‍ ഇവര്‍ പോകുന്നു. ‘ തത്വം നമുക്കെല്ലാം അറിയാം എന്നാല്‍ അതിനെടേല്‍ എങ്ങനെയാണ് അസി കടന്ന് വന്നത്, അതൊരു മുസ്്‌ലിം പേരല്ലേ? ഇനി വാവര് സ്വാമീടെ വിളിപ്പേരാണോ?’ എന്ന് പൂച്ച ഷൈജു ചോദിക്കുന്നു.
സ്വാമി അയ്യപ്പന്റെ സുഹൃത്തും വലംകയ്യുമായ വാവര് സ്വാമിയെ കളിയാക്കുന്ന സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് വ്യക്തമായതോടെ ജാതിമത വ്യത്യാസമില്ലാതെ ഭക്തര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് യുവതീപ്രവേശനവുമായി ബന്്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികളും നാമജപവും നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും കാണുകയും ചെയ്യുന്ന സിനിമ പോലൊരു മാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഉപയോഗിച്ചത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നുവെന്ന വാര്‍ത്ത ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. താരം തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ വന്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ സണ്ണിയുടെ നായകന്‍ ആയി എത്തുന്നത് അജു വര്‍ഗീസ് ആണെന്നാണ്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.
അജു വര്‍ഗീസിന്റെ നായികയായി സണ്ണി എത്തുമ്പോള്‍ അതൊരു ഹിറ്റ് ചിത്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്‍മൂട്, സലിം കുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.
വേഷവിധാനം കൊണ്ടും തന്റേതായ ശൈലി കൊണ്ടും മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ നടൻ ജയൻ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്ടര്‍ അപകടത്തിൽ മരണപ്പെട്ടു.ഇന്ന് ജയന്‍ മരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നും സംശയത്തോടെ കാണുന്ന ജയന്റെ മരണത്തെ കുറിച്ച് അവസാന നിമിഷം കൂടെയുണ്ടായിരുന്ന സോമന്‍ അമ്പാട്ട് നേരത്തെ പറഞ്ഞ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്.
നാവിക സേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയന്‍. 41-ാം വയസില്‍ പ്രശ്‌സതിയുടെ കൊടുമുടിയില്‍ ഇരിക്കുമ്പോഴായിരുന്നു ഹെലിക്കോപ്റ്റര്‍ അപകടത്തിലൂടെ മരണത്തിന് കീഴടങ്ങിയത്. ജയന്‍ ധൈര്യശാലിയായിരുന്നു. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും അദ്ദേഹം തയ്യാര്‍.പ്രൊഡ്യൂസര്‍മാരൊന്നും പക്ഷെ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം അന്ന് സിനിമ ഒരുപരിധി വരെ അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് നിന്നിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവിധ സുരക്ഷ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു.
ബാലന്‍ കെ നായര്‍ അവതരിപ്പിച്ച വില്ലന്‍ ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജയന്റെ കഥാപാത്രം അയാളെ പിടിച്ച് കൊണ്ട് വരുന്ന രംഗമാണ്. അധികം ഉയരത്തിലല്ലായിരുന്നു ഹെലികോപ്റ്റര്‍. ബൈക്കില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് കയറുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. ഡ്യൂപ്പ് ആയിരുന്നു ആ രംഗം ചിത്രീകരിക്കേണ്ടിയിരുന്നതെങ്കിലും ജയന്‍ അതിന് കൂട്ടാക്കിയിരുന്നില്ല. ഹെലികോപ്റ്ററിലേക്ക് കയറിയ ജയന്‍ അതിന്റെ സ്റ്റാന്‍ഡില്‍ കാല്‍ ലോക്ക് ചെയ്ത് നിര്‍ത്തി.
നല്ല ഭാരമുള്ളയാളാണ് ജയന്‍. ബാലന്‍ കെ നായരുടെയും ജയന്റെയും പിന്നെ പൈലറ്റിന്റെയും ഭാരം ഒരു ഭാഗത്തേക്ക് വന്നു. അത് ഹെലികോപ്റ്ററിന്റെ ബാലന്‍സിനെ സാരമായി ബാധിച്ചു.പൈല്റ്റ് ഹെലികോപ്റ്റര്‍ മുകളിലേക്ക് കൊണ്ടുപോയി ബാലന്‍സ് ചെയ്യാന്‍ നോക്കി. പക്ഷെ സാധിച്ചില്ല. പിന്നെ ലാന്‍ഡ് ചെയ്യാന്‍ നോക്കി. പക്ഷെ ലാന്‍ഡിങ്ങിനിടെ ലീഫ് നിലത്ത് തട്ടി ഹെലികോപ്റ്റര്‍ പൂര്‍ണമായും ഇരുന്നു പോയി.
ജയന്റെ കാല് ലോക്ക് ആയതിനാല്‍ താഴേക്ക് ചാടാന്‍ പറ്റിയില്ല. തലയുടെ പിന്‍ഭാഗം നിലത്ത് തട്ടി. പൈലറ്റിന് കാര്യമായ പരിക്കൊന്നും അപകടത്തില്‍ പറ്റിയല്ല. ബാലന്‍ കെ നായരുടെ കാലിന് ഒടിവ് സംഭവിച്ചു. മൂവരെയും അവിടെ നിന്ന് മാറ്റിയപ്പോഴെക്കും ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.ഹോസ്പിറ്റലിലേക്ക് പോകും വഴി ശക്തമായ മഴ പരീക്ഷണമായെത്തി. കാറുകള്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥ. അത് കൊണ്ട് തക്ക സമയത്ത് എത്തിക്കാന്‍ പറ്റിയില്ല. തലയോട്ടിയില്‍ നല്ല പേലെ പരിക്ക് പറ്റിയിരുന്നു. രക്തം ഒരുപാട് വാര്‍ന്ന് പോയി.
കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ജയന്‍ ഇന്നും ജീവിച്ചിരുപ്പുണ്ടായേനെ. ജയന്റെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ കെ നായരുടെ പേര് പലരും വലിച്ചിഴയ്ക്കുന്നുണ്ട്. അതില്‍ യാതൊരു കഴുമ്പുമില്ല. ബാലന്‍ കെ നായര്‍ അങ്ങനെ ചെയ്യില്ല. വളരെ നല് വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന് ജയനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജയനോട് ആര്‍ക്കും വ്യക്തി വൈരാഗ്യം തോന്നില്ല.
തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച സര്‍ക്കാര്‍ സിനിമ കേരളത്തില്‍ നിയമക്കുരുക്കില്‍. പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമാണ് ക്രിമിനല്‍ കേസെടുത്തത്. നടന്‍ വിജയ് ആണ് ഒന്നാം പ്രതി. നിര്‍മാതാവും വിതരണക്കാരനുമാണ് രണ്ടും മുന്നും പ്രതികള്‍. ഡി.എം.ഓ തൃശൂര്‍ ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് സമൻസ് അയക്കും. രണ്ടു വര്‍ഷം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആരോഗ്യവകുപ്പിന്റെ കണ്ണില്‍ കരടായത് ഇങ്ങനെ: നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിച്ചു. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പും പോസ്റ്ററില്ല. തൃശൂരിലെ വിവിധ സിനിമ തിയറ്ററുകള്‍ പരിശോധിച്ചു. ഫാന്‍സുകാരുടെ നല്ല കട്ട പോസ്റ്റര്‍. തലയുയര്‍ത്തി നില്‍ക്കുന്ന വിജയിയുടെ ചുണ്ടില്‍ സിഗരറ്റും. ആദ്യം പോസ്റ്ററുകള്‍ പിടിച്ചെടുത്തു. ഫാന്‍സുകാരുടെ ഫ്ളക്സും പൊക്കി. തൃശൂര്‍ ഡി.എം.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോടതിയില്‍ നിന്ന് സമന്‍സ് കിട്ടിയാല്‍ ഇളയദളപതി തൃശൂരിലേക്ക് വരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഭിഭാഷകരെ നിയോഗിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമോയെന്നും ആരാധകര്‍ക്ക് അറിയണം. പോസ്റ്റര്‍ അടിച്ചവരുടെ അശ്രദ്ധയാണ് ഇവിടെ കേസിന് വഴിയൊരുക്കിയത്. സര്‍ക്കാര്‍ സിനിമ പുറത്തിറങ്ങിയ ദിവസം തൊട്ട് ആരാധകരുടെ വഴിനീളെ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിരുന്നു. ആരോഗ്യവകുപ്പിന് കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് അറിയാവുന്ന ആരോ ഡി.എം.ഒയ്ക്കു പരാതി അയച്ചു. അങ്ങനെ, പരാതി പരിശോധിച്ചപ്പോഴാണ് പോസ്റ്ററിലെ അപാകത കണ്ടെത്തിയതും േകസെടുത്തതും.
അമാനുഷിക കഥാപാത്രങ്ങളുടെ പിതാവ് സ്റ്റാന്‍ ലീ അന്തരിച്ചു. സ്പൈഡര്‍മാനും അയണ്‍ മാനും ഉള്‍പ്പടെ അന്‍പതിലേറെ കോമിക് കഥാപാത്രങ്ങള്‍ മാര്‍വല്‍ കോമിക്സ് മുന്‍ ചീഫ് എഡിറ്ററായിരുന്ന സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ്. അമേരിക്കയിലെ ലോസാഞ്ചലസിലായിരുന്നു 95 കാരനായ സ്റ്റാന്‍ ലീയുടെ അന്ത്യം.
ലോകത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സൂപ്പര്‍ ഹീറോ. ചിലന്തിയെ രക്ഷകനാക്കിയ ഇതിഹാസം. സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലീബര്‍ എന്ന സ്റ്റാന്‍ ലീ. എക്സ് മെന്‍, സ്പൈഡര്‍മാന്‍, ഹള്‍ക് അയണ്‍ മാന്‍, തോര്‍ ഡോക്ടര്‍ സ്ട്രെയിഞ്ച് . പിതാവിന്റെ മരണത്തില്‍ പൊട്ടിക്കരയുന്ന സൂപ്പര്‍ ഹീറോകളുടെ നിര ഇനിയുമേറെ.
മാര്‍വല്‍ കോമിക്സില്‍ സാധാരണക്കാരനായി ജോലിക്കുകയറിയ സ്റ്റാന്‍ ലി ഭാവനകളുടെ അതികായനായി വളര്‍ന്നു. ജര്‍മാനിക് മിതോളജിയിലെ ഇടിമുഴക്കത്തിന്റെ ദേവനായ തോര്‍ സ്റ്റാന്‍ ലിയുടെ ഭാവനയില്‍ സൂപ്പര്‍ ഹീറോയായി.
മാര്‍വല്‍ സിനിമകളില്‍ സൃഷികള്‍ക്കൊപ്പം സൃഷ്ടാവും വേഷമിട്ടു. ഒരു ഡോളറിന്റെ ബിസിനസില്‍ നിന്ന് മാര്‍വല്‍ കോമിക് കഥാപാത്രങ്ങളെ സിനിമയായും കംപ്യൂട്ടര്‍ ഗെയിമായും കോടികളുടെ വ്യവസായമാക്കി മാറ്റി സ്റ്റാന്‍ ലീ.
ഗുസ്തി താരത്തെ വെല്ലുവിളിച്ച ബോളിവുഡ് താരം രാഖി സാവന്ത് ഇടികൊണ്ട് ആശുപത്രിയിൽ. ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റസ്‌ലിംഗ് എന്റർടെയ്ൻമെന്റ് മാച്ചിനിടെയാണ് സംഭവം. പഞ്ചകുലയിലെ തൊലാൽ ദേവി സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരം കാണാനെത്തിയതായിരുന്നു താരം. വനിതാ ഗുസ്തി താരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറിയ രാഖിക്ക് മത്സരത്തിനിടയിൽ പരിക്കേൽക്കുകയായിരുന്നു. റിംഗിലെത്തിയ രാഖിയെ ഗുസ്തി താരം പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. നിലത്തുവീണതോടെ താരത്തിന്റെ ബോധം പോയി.
രാഖിയെ സംഘാടകർ താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ പോലീസും സംഘാടകരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന സൂചന. രാഖിയുടെ ബോക്സിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിൽ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഖി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.
സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷങ്ങൾ തുറന്നു പറയുന്ന കാലമാണ് ഇപ്പോൾ. അത്തരത്തിലുള്ള മീ ടു ക്യാംപെയ്‌നില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി നിത്യ മേനോന്‍. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്കു പോരാടാനാണെന്ന് നിത്യ പറയുന്നു. ‘എനിക്ക് പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗങ്ങളുള്ളതിനാലാണ് മീ ടു ക്യാംപെയ്‌നില്‍ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ്’ നിത്യ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് രൂപീകരിച്ച വനിതാ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിത്യ. ‘സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്കു മനസ്സിലാക്കാന്‍ സാധിക്കും. അതിനെ അനുകൂലിക്കുന്നതു കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്.
എന്റെ ജോലി തന്നെയാണ് ഞാന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം അറിയിക്കുന്നത്. എനിക്കു പ്രശ്‌നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങളോടെ പലരും സമീപിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതിനെയൊക്കെ നിശബ്ദമായി മാത്രമേ ഞാന്‍ സമീപിക്കാറുള്ളൂ. ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്.’ – നിത്യ വ്യക്തമാക്കി
നടിയും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി നിര്യാതയായി. 90 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. മുത്തശി കഥാപാത്രങ്ങളിലൂടെയാണ് അവർ ശ്രദ്ധ പിടിച്ചുപറ്റിയത്. ആകാശവാണിയിൽ അവതാരികയായി ജോലി ചെയ്തു. പഞ്ചാഗ്നിയാണ് ആദ്യ ചിത്രം. തൂവൽ കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ കേശുവാണ് അവസാന ചിത്രം.
ചെന്നൈ: ഇളയദളപതി വിജയ്‌യുടെ സർക്കാർ എന്ന ചിത്രത്തിനെതിരേ തമിഴ്നാട് മന്ത്രി രംഗത്ത്. ചിത്രത്തിൽ രാഷ്ട്രീയക്കാരെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്നും ഇതു വെട്ടിമാറ്റിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് തമിഴ്നാട് സിനിമാ മന്ത്രി കടന്പൂർ രാജു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ദീപാവലി ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്പോഴാണ് മന്ത്രിയുടെ ഭീഷണിയെത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിന്‍റെ മാസ്റ്റർ പ്രിന്‍റ് റിലീസ് ദിവസം തന്നെ ഇന്‍റർനെറ്റിൽ ഇടുമെന്ന് തമിഴ് റോക്കേഴ്സ് എന്ന വെബ്‌സൈറ്റ് ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണി അതിജീവിച്ചപ്പോഴാണ് ചിത്രത്തിനെതിരേ മന്ത്രി രംഗത്തുവന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വാർത്തകളിൽ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഉൾപ്പടെ ചർച്ചയായിരുന്നു. ചിത്രത്തിൽ കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ.
കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയാണ് തങ്ങള്‍ നിര്‍മ്മിച്ച ഫിലിം അറബിക്കടലില്‍ റിലീസ് ചെയ്ത് ശ്രദ്ധയാകര്‍ഷിച്ചത്. സൊസൈറ്റി കൂട്ടായ്മ നിര്‍മ്മിച്ച ‘മഴയ്ക്കു മുന്നെ’ എന്ന ഷോര്‍ട്ട് ഫിലിം ആണ് എറണാകുളത്തു അറബിക്കടലിലൂടെ നടത്തിയ ബോട്ട് യാത്രയില്‍ റിലീസ് ചെയ്തത്. പ്രളയവും പേമാരിയും വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ചോ വലിയ സെലിബ്രിറ്റികളെ കൊണ്ടുവന്നോ ഒരു റിലീസ് വേണ്ടെന്ന് ഈ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. മറിച്ച്, പ്രളയദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളുടെ രക്ഷയ്ക്ക് ദൈവദൂതന്മാരെപ്പോലെ ഓടി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ചാണ് ഇവര്‍ അറബിക്കടലിലൂടെ ബോട്ട് യാത്ര നടത്തി ഫിലിം റിലീസ് ചെയ്ത് വിത്യസ്തരായത്.
ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തതിനൊപ്പം മധുരപലഹാരവും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. തുടര്‍ന്ന് പാലാരിവട്ടം ഡോണ്‍ബോസ്‌ക്കോ സ്‌ക്കുളിന്റെ തിയേറ്ററില്‍ മഴയ്ക്ക് മുന്നെയുടെ പ്രദര്‍ശനവും നടന്നു. സിനിമ സ്വപ്നവുമായി നടന്ന കുറെപ്പേര്‍ ഫേസ്ബുക്കിലൂടെയാണ് പരസ്പരം അറിയുന്നത്. സോണി കല്ലറയ്ക്കല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇട്ട ഒരു പോസ്റ്റില്‍ രണ്ടു വര്‍ഷം മുന്‍പ് ഒത്തുകൂടിയവരാണ് സിനിമയെ സ്‌നേഹിക്കുന്ന ഇവര്‍. അന്ന് അവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ സിനിമയാണ് മിറക്കിള്‍.
ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി അന്ന് കിട്ടുകയും ചെയ്തിരുന്നു. പിന്നീട് ഈ കൂട്ടായ്മ പല സിനിമ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. പക്ഷേ സിനിമയില്‍ എത്തിപ്പെടാന്‍ ഇവര്‍ക്ക് ആവശ്യമായ പണമോ പിന്‍ബലമോ ഇല്ലായിരുന്നു. അങ്ങനെയാണ് ഫേസ് ബുക്കില്‍ ഒത്തുചേര്‍ന്നവര്‍ ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കുന്നത്. ആദ്യം ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുക. പിന്നീട് സിനിമയില്‍ ചുവട് ഉറപ്പിക്കുക എന്ന ലൈന്‍ ഈ ഗ്രൂപ്പ് സ്വീകരിക്കുകയായിരുന്നു. അങ്ങനെ ഈ സൊസൈറ്റിയിലെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ പിറന്ന ഷോര്‍ട്ട് ഫിലിം ആണ് മഴയ്ക്ക് മുന്നെ. ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും ക്യാമറയുമെല്ലാം കൈകാര്യം ചെയ്തിരുക്കുന്നത് അംഗങ്ങള്‍ തന്നെ. സൊസൈറ്റി പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം ആണ് ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. കൂടെ സൊസൈറ്റിയുടെ മറ്റ് ഭാരവാഹികളായ ജോഷി സെബാസ്റ്റിന്‍, മുബ് നാസ് കൊടുവള്ളി, വിബിഷ് സി.ടി, ആഷിഖ് അബുദുള്ള എന്നിവര്‍ അസോസിയേറ്റ് – അസിസ്റ്റന്റ് ഡയറക്ടര്‍മാരായും പ്രവര്‍ത്തിക്കുന്നു. ഒപ്പം ഒരു വനിതയും ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ബീനാ ടീച്ചര്‍ എന്ന ഒരു പ്രധാന കഥാപാത്രത്തെ ഇതില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍ ആണ്. അദേഹം രചിച്ച ‘മഴയൊരു നിറവായ്
നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറി കഴിഞ്ഞു. സൗഹൃദ ബന്ധനത്താല്‍ സച്ചിന്‍ ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ
മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. നിശോഭ് താഴെമുണ്ടയാട് എന്ന DOP ഒപ്പം ലെജീഷ് പി വി (അസോസിയേറ്റ്) ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടനാണ് കലാസംവിധാനം. നിര്‍മ്മാണ നിയന്ത്രണം രക്ഷാധികാരി സോണി കല്ലറയ്ക്കല്‍ തന്നെ. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്‍ക്കും അറിയാം.
ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്‌നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം എന്ന വിശ്വാസം ഈ ഗ്രൂപ്പും വെച്ച് പുലര്‍ത്തുന്നു. സ്‌ക്കുള്‍ കുട്ടികളെ സീറോ ബഡ്ജറ്റില്‍ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നതിനും ഇപ്പോള്‍ ഈ ഗ്രൂപ്പ് നേതൃത്വം നല്‍കി വരുന്നു. കുട്ടികളെക്കൊണ്ട് തിരക്കഥ സ്വയം എഴുതിപ്പിച്ച് ചെലവില്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 18 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയ്ക്ക് മുന്നെ സമകാലിക സംഭവത്തിന്റെ ദൃഷ്യാവിഷ്‌ക്കാരവും സാമൂഹിക സന്ദേശം ഉണര്‍ത്തുന്ന വിഷയവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് അടുത്ത ചിത്രവും പുറത്തിറങ്ങുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഈ ഷോര്‍ട്ട് ഫിലിമിനുശേഷം ചെറിയ മുതല്‍ മുടക്കില്‍ ഒരു സിനിമ നിര്‍മ്മിക്കാനും ആലോചിക്കുന്നുണ്ട്. അതിനുള്ള തിരക്കഥാ ചര്‍ച്ചകളും അണിയറയില്‍ നടന്നുവരുന്നു. ഇതിനുള്ള പണം അംഗങ്ങളെക്കൊണ്ട് മാത്രം കണ്ടെത്താന്‍ പരിമിതികള്‍ ഉള്ളതിനാല്‍ പുറത്തുനിന്ന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും സൊസൈറ്റി ശ്രമിച്ചു വരുന്നു. സിനിമയില്‍ അഭിനയിക്കാനും സാങ്കേതികമായി പ്രവര്‍ത്തിക്കാനും താല്പര്യമുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ സ്വപ്നങ്ങള്‍ തങ്ങളുടേതാക്കി മാറ്റി ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ‘മഴയ്ക്ക് മുന്നെ’ കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ 3 ദിവസങ്ങളിലായാണ് ഷൂട്ട് ചെയ്തത്.