Movies

അമ്മ സംഘടനയില്‍ ദിലീപിനെ തിരിച്ചു എടുക്കുന്നതുമായി ബന്ധപെട്ടു മോഹന്‍ലാല്‍ നടത്തിയ പത്ര സമ്മേളനത്തിനെതിരെ ജോയ് മാത്യു രംഗത്ത് .ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ടായിരുന്നു എന്ന മോഹന്‍ലാലിന്റെ വാദം തെറ്റാണെന്നു ജോയ് മാത്യു വെളിപ്പെടുത്തി .

നേരത്തെ വനിതാ സംഘടനയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പത്ര സമ്മേളനത്തിന് മോഹന്‍ലാല്‍ പറഞ്ഞ പല കാര്യങ്ങളും അക്കമിട്ട് പറഞ്ഞ് കുറ്റപ്പെടുത്തിയാണ് വനിതാ കൂട്ടായ്മ പ്രതികരിച്ചത്.  വാര്‍ത്ത സമ്മേളനത്തില്‍ പറയുന്ന ഗൗരവമേറിയ കാര്യങ്ങള്‍ അബദ്ധം പറ്റുന്നത് സംഭവിച്ചു കൂടാത്തതാണെന്നും ജോയ് മാത്യൂവിന്റെ കത്തില്‍ പറയുന്നു .

കൂടാതെ കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ചു നോക്കാനും പറയുന്നു. ദിലീപിന് എതിരായി ഒന്നും തന്നെ പ്രസ്തുത അജണ്ടയില്‍ ഇല്ല എന്നത് എഴുത്തും വായനയും അറിയാത്ത ഏതൊരാള്‍ക്കും മനസിലാകും (എനിക്ക് പോലും മനസിലായി ) എന്നും  കത്തില്‍ പറയുന്നു. അമ്മ അംഗങ്ങളുടെ ഇമെയിയില്‍ അയച്ച കത്തിലാണ് മോഹന്‍ലാലിനെതിരെ ഉള്ള രൂക്ഷ വിമര്‍ശനം

ജോയ് മാത്യുവിന്റെ കത്ത് വായിക്കാം–

ബഹുമാനപ്പെട്ട പ്രസിഡന്റ് ,കൂടെയുള്ള ജനറൽ സെക്രട്ടറി തുടങ്ങിയവരും സംഘടനയിലെ അംഗങ്ങളും അറിയുവാൻ, കഴിഞ്ഞദിവസം പ്രസിഡന്റ് ശ്രീ മോഹൻലാൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കാണുവാനും പിന്നീട് കേൾക്കുവാനും ഇടവന്നു.

സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ മാധ്യമങ്ങളെ കാണുവാൻ കാണിച്ച താല്പര്യത്തിനും കഴിഞ്ഞ ജനറൽ ബോഡിയിൽ മാധ്യമങ്ങളെ അകറ്റി നിർത്തിയതിനും ക്ഷമചോദിച്ചതും അന്തസ്സായി. എന്നാൽ വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങളിൽ അബദ്ധങ്ങൾ ,അതും ഗൗരവപ്പെട്ട വിഷയം അവതരിപ്പിക്കുമ്പോൾ സംഭവിച്ചു കൂടാത്തതാണ് എന്ന് ഓർമിപ്പിക്കുവാനാണ് ഈ എഴുത്ത്.

സംഘടനയിലെ ഒരംഗം കൂടിയായ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറൽ ബോഡിൽ അവതരിപ്പിക്കേണ്ട അജണ്ടയിൽ ഉണ്ടായിരുന്നുവെന്നും അംഗങ്ങൾ ആരും അതേപറ്റി സംസാരിക്കാൻ തയാറായില്ല എന്നും പറയുന്നത് കേട്ടു . അത് തെറ്റല്ലേ സാർ ?

പ്രസിഡന്റ് കഴിഞ്ഞ ജനറൽ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. പ്രസ്തുത അജണ്ടയിൽ (കാര്യപരിപാടി എന്നും പറയാം ) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമർശം പോലും ഇല്ലെന്നു എഴുത്തും വായനയും അറിയാത്തവർക്ക് പോലും മനസിലാകും. (എനിക്ക് പോലും മനസ്സിലായി!)

അങ്ങനെ വരുമ്പോൾ പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്നു വരുന്നു. (നുണ എന്ന് ഞാൻ പറയില്ല , കരുതിക്കൂട്ടി പറയുന്നതാണല്ലോ നുണ ). അതുകൊണ്ട് സംഘടനക്ക് കുഴപ്പമൊന്നുമില്ലായിരിക്കാം. പക്ഷെ പ്രസ്തുത വിഷയം അജണ്ടയിൽ ഉണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോൾ അത് സംഘടനയിലെ അംഗങ്ങൾ എല്ലാം ഒരു പോലെ ചിന്തിക്കുന്ന, പ്രതികരണ ശേഷിയില്ലാത്തവരാണ് എന്ന് കരുതരുത് അത് പ്രതികരണശേഷി ഇനിയും മരിച്ചിട്ടില്ലാത്ത അംഗങ്ങളെ അപമാനിക്കലല്ലേ സാർ.

അജണ്ടയിൽ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചുപോയ ഒരു അബദ്ധം ആണെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിക്കട്ടെ. അടുത്ത വാർത്താസമ്മേളനത്തിലെങ്കിലും ഈ അബദ്ധം തിരുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു. മറുപടി അയയ്ക്കുക എന്നൊരു കീഴ്‌വഴക്കം നമ്മുടെ സംഘടനക്ക് ഇല്ലാത്തതുകൊണ്ട് ആ സങ്കൽപം കിഴുക്കാം തൂക്കായിത്തന്നെ നിൽക്കട്ടെ.

ബഹുമാനം (ഒട്ടും കുറക്കാതെ)

ജോയ് മാത്യു, ഒരു ക്ലാസ്സ് ഫോർ അംഗം.

.

പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സനെ പിതാവ് ജോ ജാക്സൺ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി വെളിപ്പെടുത്തൽ. മൈക്കിൾ ജാക്സന്റെ ഡോക്ടറായിരുന്ന കോൺറാഡ് മുറെയുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്സൺ മൈക്കിൾ ജാക്സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിൾ ജാക്സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോൺറാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാൾ.

മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാർഥങ്ങൾ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു. ക്രൂരനായ ആ മനുഷ്യൻ മരിച്ചതിൽ ഒരുതുള്ളി കണ്ണുനീര്‍ പോലും ആരും പൊഴിക്കേണ്ടതില്ല. അതിന് അയാൾ അർഹനല്ല. അത്രയ്ക്ക് നീചനാണ് അയാൾ. ഈ പാപമൊക്കെ നരകത്തിൽ വച്ച് പൊറുക്കപ്പെടട്ടെ’– മുറെ പറഞ്ഞു.
മരണത്തിനു ശേഷം നടന്ന പരിശോധനയിൽ കടുത്ത വേദനാ സംഹാരികൾ മുറെ ജാക്സന് നൽകിയതായി കണ്ടെത്തി. റൂമിൽ നിന്ന് മുറെയുടെ ബാഗും കണ്ടെടുത്തിരുന്നു. ഇതിൽ അനസ്തേഷ്യക്കുള്ള മരുന്നുകൾ ഉണ്ടായിരുന്നു.

രാത്രിയിൽ ഉറക്കമില്ലാത്തതിനാൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മൈക്കിള്‍ ജാക്സൺ അറിയിച്ചപ്പോഴാണ് ഈ മരുന്നുകൾ നൽകിയിരുന്നതെന്ന് ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്രയും ഡോസുള്ള മരുന്നുകൾ ജാക്സണ് നൽകിയിരുന്നതായി മുറെ ആരോടും പറഞ്ഞിരുന്നില്ല. ഇതാണ് ഡോക്ടറെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. നിരപരാധിയാണെന്ന ഡോക്ടറുടെ വാദം അംഗീകരിച്ച് ജോ ജാക്സൺ മുറെയ്ക്കെതിരായ കേസ് പിൻവലിക്കുകയായിരുന്നു.

പാൻക്രിയാറ്റിക് കാൻസറിനെത്തുടർന്ന് ലാസ് വേഗാസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോ ജാക്സൺ ജൂൺ 27 2018 ലാണ് മരിച്ചത്. മൈക്കിൾ ജാക്സന്റെ ഒൻപതാം ചരമവാർഷികത്തിനു രണ്ടു ദിവസത്തിനു ശേഷമാണ് ജോയുടെ മരണം. 2009 ജൂൺ 25നായിരുന്നു മൈക്കിൾ ജാക്സൺ അന്തരിച്ചത്.

1928ൽ യുഎസിലെ ഫൗണ്ടൻ ഹില്ലിലാണു ജോയുടെ ജനനം. അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഇദ്ദേഹം. മക്കളായ ജാക്കി, ടിറ്റോ, ജെർമെയ്ൻ, മാർലൺ, മൈക്കിൾ എന്നിവരെ ഉൾപ്പെടുത്തി 1965ലാണ് ഇദ്ദേഹം സംഗീത ബാൻഡ് ആരംഭിക്കുന്നത്. ഈ സംഗീത ബാൻഡിലൂടെയാണ് മൈക്കിൾ ജാക്സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാൻഡിൽ പാടുമ്പോൾ ഏഴു വയസ്സായിരുന്നു അദ്ദേഹത്തിന്.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ താരമാണ് അനുപമ പരമേശ്വരന്‍. അടുത്തിടെ അനുപമ, പ്രകാശ് രാജിനൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ആ തമാശകള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അതത്ര ചെറിയ തമാശകളല്ല.

‘ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനുപമയെ സഹതാരം പ്രകാശ് രാജ് ശകാരിച്ചുവെന്നും നടി പൊട്ടിക്കരഞ്ഞുവെന്നും പിന്നീട് വയ്യാതായ അനുപമയെ സെറ്റിലുള്ളവര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമെല്ലാമായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് മൂന്നു ദിവസത്തേക്ക് നിര്‍ത്തിവച്ചു എന്നായിരുന്നു അറിഞ്ഞത്.

സംഭവത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ നക്കിന ത്രിനാഥ റാവു ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞത് ഇങ്ങനെ:

“മുതിര്‍ന്ന താരങ്ങള്‍ യുവതാരങ്ങളെ ഉപദേശിക്കുന്നതൊക്കെ പതിവു കാര്യങ്ങളാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഒരു സീനില്‍ അനുപമ കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് തോന്നിയതിനെ തുടര്‍ന്ന് പ്രകാശ് രാജ് അവരെ ഉപദേശിച്ചു. ഒരുപക്ഷെ അനുപമയ്ക്ക് വിഷമം തോന്നിയിരിക്കാം. അത്രയേ സംഭവിച്ചിട്ടുള്ളൂ,” അദ്ദേഹം പറഞ്ഞു.

അനുപമ തലകറങ്ങിവീണത് ഫുഡ് പോയിസണ്‍ മൂലമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. “രാവിലെ മുതലേ അവര്‍ വളരെ ഡള്ളായിരുന്നു. വിശ്രമിക്കാന്‍ പറഞ്ഞിട്ടും ഷൂട്ട് തുടരാം എന്ന് അനുപമ തന്നെയാണ് പറഞ്ഞത്. പിന്നീട് വയ്യാതായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 10 മിനിറ്റില്‍ തിരിച്ചു പോന്നു. ചിത്രീകരണം നിര്‍ത്തിവച്ചത് അതുകൊണ്ടൊന്നും അല്ല. പ്രകാശ് രാജിന്റെ ഡേറ്റ് അതുവരെയേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടായിരുന്നു. പിന്നീട് ഷൂട്ട് നടത്തുകയും ചെയ്തു,” അദ്ദേഹം വ്യക്തമാക്കി.

 

അമ്മയിൽ ജനാധിപത്യമുണ്ടെന്നുള്ള അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വാദങ്ങൾ ശരിയല്ലെന്ന് നടി പത്മപ്രിയ. ഇന്നലെ മോഹൻലാൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പത്മപ്രിയ രംഗത്തെത്തിയത്. അമ്മ ഭാരവാഹികളെ എല്ലാം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർവതി ആഗ്രഹിച്ചിരുന്നു. അമ്മ സെക്രട്ടറിയെ സന്നദ്ധത അറിയിച്ചതുമാണ്. എന്നാൽ സെക്രട്ടറി പാർവതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാവനയ്ക്കും രമ്യ നമ്പീശനും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നൽകിയിരുന്നുവെന്നും മോഹന്‍ലാലിന്റെ വാദങ്ങള്‍ ഖണ്ഡിച്ച് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പത്മപ്രിയ വ്യക്തമാക്കി.

അമ്മയിൽ ജനാധിപത്യമുണ്ടെന്നും ആർക്കും മൽസരിക്കാമെന്നുമാണ് മോഹൻലാൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. രണ്ട് പേർ മാത്രമാണ് രാജിക്കത്ത് തന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഈ വാക്കുകൾ സത്യമല്ലെന്നാണ് പത്മപ്രിയ പറയുന്നത്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അമ്മ സംഘടനയുടെ ഷോയില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സ്കിറ്റ് സംഘടിപ്പിച്ചത് തമാശയായി കാണാനാകില്ലെന്നും പത്മപ്രിയ തുറന്നു പറഞ്ഞു.
അമ്മ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തുനിഞ്ഞ പാർവതിയെ താൻ പിന്തിരിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് അമ്മ സെക്രട്ടറി ഇടവേള ബാബുവും രംഗത്തെത്തി. പാർവതിയെ പാനലിൽ ഉൾപ്പെടുത്തി ഭാരവാഹിയാക്കാനാണ് താൻ ശ്രമിച്ചതെന്നാണ് ഇടവേള ബാബു പറയുന്നത്. മറ്റൊരു നടിയോട് വൈസ് പ്രിസിഡന്റ് ആകണമെന്ന് പറഞ്ഞിരുന്നു. അവര്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇടവേള ബാബു വിശദീകരിച്ചു.

ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടതായി വെളിപ്പെടുത്തി സംസ്ഥാന അവാര്‍ഡ് ജേതാവ് നിഷാ സാരംഗ്. ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ഇവര്‍ ഇനി ഈ സീരിയലിലേക്ക് താനില്ലെന്ന് നടി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

സിനിമാ മേഖലയില്‍ നിന്നും പല നടിമാരും തങ്ങള്‍ക്ക് നേരെയുണ്ടായ മോശ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത് സമീപകാലത്ത് വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. കാസ്റ്റിംഗ് കൗച്ചുമായും ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ള നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലരും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാള സീരിയല്‍ രംഗത്ത് നിന്ന് ഒരു നടി സംവിധായകനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് ഇതാദ്യമായിട്ടാണ്.

ഉപ്പും മുളകും സീരിയലിന്‍റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍  തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും അന്ന് താന്‍ അതിനെ വിലക്കിയിരുന്നെന്നും ഇവര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ഫ്‌ളവേഴ്‌സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായറിനോടും ഭാര്യയോടും പറഞ്ഞിരുന്നു. അന്ന് ശ്രീകണ്ഠന്‍ നായര്‍ സംവിധായകനെ ശാസിച്ചിരുന്നു. പക്ഷേ ഉണ്ണികൃഷ്ണന്റെ ശല്യം പിന്നീടും തുടര്‍ന്നതായി നിഷാ പറഞ്ഞു.

തന്നെക്കുറിച്ച് ഇയാള്‍ പല അപവാദപങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍ നിഷ വെളിപ്പെടുത്തി.

സെറ്റില്‍ പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധാകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്ന് പറഞ്ഞാണ് സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കിയത്. എന്നാല്‍ ഇക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് നിഷ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്.ഔദ്യേഗികമായി ഇതു വരെ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. അതേസമയം, തന്നോട് സീരിയലില്‍ നിന്ന് പുറത്താക്കിയ കാരണം സംവിധായകനോ ഇതുമായി ബന്ധപ്പെട്ടവരോ പറഞ്ഞിട്ടില്ല.

മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉപ്പും മുകളിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാര്‍ക്കും ദൈവത്തെത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലം.

ഇനി ഉപ്പും മുകളിലെ സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമില്ല. തന്റെ ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. താന്‍ അത് എതിര്‍ത്തത് നീരസത്തിന് കാരണമായിട്ടുണ്ടെന്നും നിഷാ പറഞ്ഞു.

സുന്ദരിയായ അഭിനേത്രിയാണ് ബോളിവുഡ് താരം സൊണിലി ബെന്ദ്രെ. 1994 ൽ പുറത്തിറങ്ങിയ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊണാലിയുടെ വരവ്. ഗോവിന്ദയും ശിൽപ്പാ ഷെട്ടിയും താരങ്ങൾ. പിന്നീട് മികച്ച എത്രയോ വേഷങ്ങൾ.

എഴുപതോളം സിനിമകളിൽ അവർ വേഷമിട്ടു. സന്തോഷത്തോടും പുഞ്ചിരിയോടും കൂടെ സഹജീവികളെ വരവേറ്റ താരം എന്ന അപൂർവ്വ വിശേഷണം കൂടിയുണ്ട്. സൊണാലിയ്ക്ക്. പരിഭവങ്ങളെക്കാൾ മാനുഷിക ബന്ധത്തിനും സ്നേഹത്തിനും പ്രാമുഖ്യം കൊടുത്തിരുന്ന സുന്ദരിയായ താരം തന്റെ 43–ാമത്തെ വയസിൽ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. താൻ ക്യാൻസർ ബാധിതയാണെന്ന് സമൂഹമാധ്യമങ്ങൾ വഴി സൊണാലി തന്നെയാണ് ലോകത്തെ അറിയിച്ചത്.

ഇര്‍ഫാന്‍ ഖാന് ക്യാന്‍സറാണെന്ന സ്ഥിരീകരണം ബോളിവുഡിനെ ഞെട്ടിച്ചതിന് പിന്നാലെ സൊനാലി ബെന്ദ്രെയ്ക്കും ക്യാന്‍സറാണെന്ന സത്യം അംഗീകരിക്കാൻ ബോളിവുഡിന് ഇതു വരെ കഴിഞ്ഞിട്ടില്ല. തനിക്ക് സ്തനാർബുദമാണെന്നും രോഗത്തെ പൊരുതി തോല്‍പിക്കാനാകുമെന്നാണ് വിശ്വാസമെന്നും ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികില്‍സയിലാണെന്നും സോണാലി അറിയിച്ചു.
രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍. എനിക്ക് കഴിയും- സൊണാലി കുറിച്ചു.

ജീവിതം ചിലപ്പോള്‍ ഒരു പന്ത് പോലെ നിങ്ങളെ തട്ടിപ്പെറിക്കും, ഈയിടെയാണ് ക്യാൻസർ എന്റെ ശരീരത്തെ വിഴുങ്ങുന്നതായി വിദഗ്ദ പരിശോധനയിലൂടെ മനസിലായത്. എന്നാല്‍ താന്‍ തളര്‍ന്നുപോയില്ല. എന്റെ കുടുംബവും, സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാല്‍ താന്‍ ഭാഗ്യവതിയാണ്, ഓരോരുത്തര്‍ക്കും താന്‍ നന്ദിയറിയിക്കുന്നു’- സൊനാലി പറഞ്ഞു. ഹം സാത് സാത് ഹൈന്‍, സര്‍ഫറോഷ്, കല്‍ ഹോ ന ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് സൊനാലി.

സൊനാലിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് നിരവധി ബോളിവുഡ് താരങ്ങളും രംഗത്ത് വന്നു. സമൂഹമാധ്യമങ്ങളിലെ സൊണാലിയുടെ കുറിപ്പ് ഷെയർ ചെയ്തു കൊണ്ടാണ് ബോളിവുഡ് താരങ്ങൾ നടിയ്ക്ക് പിന്തുണ അറിയിച്ചത്. ഒരു കാലഘട്ടത്തെ ത്രസിപ്പിക്കുകയും സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് മറ്റുളളവരുടെ ഹൃദയം കവരുകയും ചെയ്ത പ്രിയനായിക ജീവിതത്തിലേയ്ക്ക് തിരിച്ചു നടക്കുന്നത് കാത്തിരിക്കുകയാണ് ബോളിവുഡ്.

സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍നിന്നു കള്ളനോട്ട് നിര്‍മാണ യന്ത്രം പൊലീസ് പിടിച്ചെടുത്തു.നടി, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കളളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത കൊല്ലം മുളങ്കാടകത്തെ സീരിയല്‍ നടിയുടെ വീട് ഏറെ ദുരൂഹതകൾ നിറഞ്ഞതെന്ന് നാട്ടുകാർ. പിടിയിലായ നടിയുടെ അമ്മ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ക്ക് സമീപവാസികളുമായി യാതൊരു ബന്ധവുമില്ല.

സീരിയൽ നടിയായ മകൾ സൂര്യ ബെംഗളൂരുവിൽ താമസിക്കുന്നതിനാൽ രമാദേവിയും മറ്റൊരു മകൾ ശ്രുതിയും ബെംഗളൂരുവിലായിരുന്നെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. എന്നാല്‍ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേത്.

പഴയ കുടുംബവീട് ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ മോടിപിടിപ്പിച്ചെടുത്തത്. വീടിന് ചുറ്റും കെട്ടിപ്പൊക്കിയ കൂറ്റന്‍ മതിലും മതിലിനപ്പുറത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കടലാസു ചെടികളുമെല്ലാം വീട്ടിനകത്തെ കാഴ്ചകള്‍ പുറം ലോകത്തിന് മറച്ചു. നാട്ടുകാര്‍ക്ക് ഇവര്‍ ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പ്രയാസമായിരുന്നു.കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു.

എന്നാൽ ഞായറാഴ്ച വൈകീട്ടോടെ വീട്ടിൽ ആളനക്കവും വെളിച്ചവും ഉണ്ടായിരുന്നു.വീടിന്റെ മുകള്‍ നിലയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. 500, 200 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങിയ പരിശോധന രാവിലെ പത്തുവരെ നീണ്ടു. ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി പൊലീസ് പറഞ്ഞു.

ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്റെ തയാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു.

ആറുമാസമായി ഈ വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന്‌ അന്വേഷണസംഘം പറയുന്നു. കള്ളനോട്ടടിക്കുന്ന ആധുനിക യന്ത്രമാണ് പോലീസ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകളും അച്ചടിക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടർ, പ്രിന്റർ മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ തുടങ്ങിയവയും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടുക്കിയിൽനിന്നെത്തിയ പ്രത്യേക അന്വേഷണസംഘമാണ് വീട്ടിൽ പരിശോധന നടത്തി രമാദേവിയെ കസ്റ്റഡിയിലെടുത്തത്.

നോട്ടടിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അണക്കരയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു. ഇതിലെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാന്‍ ഹൈദരാബാദില്‍നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു. വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കുവാനും ആര്‍.ബി.ഐ. മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കംപ്യൂട്ടറും പ്രിന്ററും കൊല്ലത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ. 57 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്

സീരിയല്‍ മേഖലയുമായി ബന്ധമുള്ള വയനാട് സ്വദേശി ബിജു വഴിയാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനികളിലൊരാളായ ലിയോയെ രമാദേവി പരിചയപ്പെടുത്. കള്ളനോട്ട് വിറ്റഴിച്ചു ലഭിക്കുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്നായിരുന്നു ധാരണ. അന്നു മുതല്‍ കള്ളനോട്ടടിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. അഞ്ചു വര്‍ഷം മുമ്പു ലിയോയുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടടി യന്ത്രം മോടി വരുത്തി സജ്ജമാക്കി.

ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പിടികൂടിയത്. അച്ചടിച്ച 57 ലക്ഷം രൂപ രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മസ്‌ക്കറ്റില്‍ വെച്ച്‌ മസ്തിഷ്‌കാഘാതം ഉണ്ടായ നടന്‍ ക്യാപ്ടന്‍ രാജുവിന്റെ നില വീണ്ടും ഗുരുതരമായി. ചികിത്സയിലിരിക്കെ നടന് വീണ്ടും മസ്തിഷ്‌കാഘാതം ഉണ്ടായതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധ ബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്.

മസ്‌കത്തില്‍ ചികില്‍സയിലായിരുന്ന രാജുവിനെ വിദഗ്ധ ചികില്‍സയ്ക്കായി തിങ്കളാഴ്ചയാണു കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു പോകുമ്ബോഴാണു വിമാനത്തിലായിരിക്കെ മസ്തിഷ്‌കാഘാതം ഉണ്ടായത്. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

30 നായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ മകന്‍ രവി രാജിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അത് മുടങ്ങരുതെന്ന് അച്ഛന്‍ മനസ്സാ പ്രാര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് രവി രാജ് കഴിഞ്ഞ 27 ന് യുഎസിലേക്ക് മടങ്ങിയിരുന്നു. 30 ന് അദ്ദേഹം വിവാഹിതനാവുകയും ചെയ്തു.ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം ക്ഷണിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് വിവാഹം മാറ്റി വയ്ക്കേണ്ടെന്ന് തീരുമാനിച്ചത്.

ക്യാപ്റ്റന്‍ രാജു വിവാഹ സമയത്ത് ഒമാനിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ പ്രമീളയും കൂടെയുണ്ടായിരുന്നു. ഏതായാലും അമ്മയുടെയും അച്ഛന്റെയും മനസാ ഉള്ള ആശീര്‍വാദത്തോടെ വിവാഹം മംഗളമായി നടന്നു.നടന്റെ നില അല്‍പം മെച്ചപ്പെട്ടതോടെ തുടര്‍ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു.വിദഗ്ധ ചികില്‍സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ താല്‍പര്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് ഒമാന്‍ എയര്‍ വിമാനത്തിലാണു കൊണ്ടുവന്നത്.

ഭാര്യ പ്രമീളയും ചികില്‍സിച്ച കിംസ് ഒമാന്‍ ആശുപത്രിയിലെ നഴ്സ് വിഷ്ണു ചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗികളോടൊത്തു പോകാന്‍ പ്രത്യേക പരിശീലനം ലഭിച്ച നഴ്സാണു മലയാളിയായ വിഷ്ണു ചന്ദ്രന്‍.അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു നേരേ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി.ക്യാപ്റ്റന്‍ രാജുവിന്റെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ഒമാനിലെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്.

അമ്മയ്ക്കും ഫെഫ്കയ്ക്കും സമാന്തരമായി സിനിമയില്‍ പുതിയ സംഘടന വരുന്നു. ഈ സംഘടനകളിലെ ജനാധിപത്യവിരുദ്ധതയും തൊഴില്‍ സ്വാതന്ത്ര്യം ഇല്ലായ്മയും മടുത്താണ് കൊച്ചി കേന്ദ്രീകരിച്ച് സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ് തുടങ്ങി നരവധി പേര്‍ ഇതിന് പിന്നിലുണ്ട്. സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്ന് അറിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സിനിമയുടെ എല്ലാ മേഖലയും ദിലീപ് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ഇവരില്‍ പലരുടെയും സിനിമകളെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് വിവാദമായത് മുതലെടുത്ത്, കാര്യങ്ങള്‍ അനുകൂലമാക്കാനാണ് നീക്കം.

സിനിമയുടെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവരെ അണിനിരത്തിയാണ് പുതിയ സംഘടന ഉണ്ടാക്കുന്നത്. സിനിമാ ചോറുണ്ണുന്നവരെല്ലാം സംഘടനയില്‍ ഉണ്ടാവണം എന്നതാണ് ഇതിന് നേതൃത്വം നല്‍കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന കാര്യം. എല്ലാവര്‍ക്കും സ്വതന്ത്രമായി തൊഴിലെടുക്കാന്‍ സാധിക്കണം. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. എല്ലാവര്‍ക്കും വേതനം കൃത്യമായി ലഭിക്കണം. തുല്യവേതനം ഉറപ്പാക്കണം. തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം സിനിമയില്‍ സജീവമായി നില്‍ക്കുന്നവരല്ല പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് പറയുന്നവരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടവേളയ്ക്ക് ശേഷം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ചോദിച്ചാണ് എതിര്‍പക്ഷം പരിഹസിക്കുന്നത്.

പുതിയ സംഘടനയുണ്ടായാല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ സിനിമകളുടെ റിലീസിംഗ് ഉള്‍പ്പെടെ പ്രശ്‌നമാകും. കാരണം ദിലീപിന്റെ നേതൃത്വത്തിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പ്രവര്‍ത്തിക്കുന്നത്. എവിടെ ആരുടെയൊക്കെ സിനിമകള്‍ കളിക്കണമെന്ന് തീരുമാനിക്കുന്നത് തിയേറ്റര്‍ ഉടമകളാണ്. സര്‍ക്കാര്‍ തിയേറ്ററുകളും ബി ക്ലാസ് തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും താരതമ്യേന കുറവായതിനാല്‍ എ ക്ലാസ് തിയേറ്ററുകളെ ആശ്രയക്കാതെ പിടിച്ചുനില്‍ക്കാനാവില്ല. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിയേറ്റര്‍ കിട്ടാതാവുകയും റിലീസിംഗ് പ്രതിസന്ധി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അന്‍വര്‍ റഷീദിന്റെ സി.ഐ.എ തിയേറ്ററില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിയേറ്ററുകാര്‍ സമരം നടത്തുകയും സമരം തീര്‍ന്ന ശേഷം ആ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറാകാതിരിക്കുകയും ചെയ്ത സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്.

അമ്മയും ഫെഫ്കയും സാമ്പത്തികമായി പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. അവരോട് പിടിച്ച് നില്‍ക്കാന്‍ പുതിയ സംഘടന ഏറെ പ്രയാസപ്പെടേണ്ടി വരും. അംഗങ്ങള്‍ കുറവാണെങ്കില്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ദിലീപ് മാത്രം ഏറെ വിയര്‍പ്പൊഴുക്കിയാണ് അമ്മയെ സാമ്പത്തിക ഭദ്രതയിലെത്തിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും പോലും അതിന്റെ റിസ്‌ക്ക് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ദിലീപിനെ പല താരങ്ങളും തള്ളിക്കളയാത്തത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവുമായി ചര്‍ച്ചയ്‌ക്കു തയ്യാറെന്ന് അമ്മ. നടി രേവതിക്കു നല്‍കിയ കത്തിലാണ് അമ്മ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

ദിലിപീനെ തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്‌ക്ക് കത്തു നല്‍കിയത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.

കത്തു നൽകിയ നടിമാർക്കു കൂടി സാധിക്കുന്ന ഒരു ദിവസം ചർച്ച നടത്താമെന്നാണ് കത്തിൽ പറയുന്നത്. ഈ മാസം അവസാനത്തോടുകൂടി കൊച്ചിയിൽ വച്ച് ചർച്ച നടക്കുമെന്നാണ് അറിയുന്നത്.

ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്‌തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചുകൊണ്ടാണ് നടിമാർ അമ്മയ്‌ക്ക് കത്ത് കൈമാറിയിരുന്നത്.

Copyright © . All rights reserved