Movies

സുന്ദരിയായ അഭിനേത്രിയാണ് ബോളിവുഡ് താരം സൊണിലി ബെന്ദ്രെ. 1994 ൽ പുറത്തിറങ്ങിയ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊണാലിയുടെ വരവ്. ഗോവിന്ദയും ശിൽപ്പാ ഷെട്ടിയും താരങ്ങൾ. പിന്നീട് മികച്ച എത്രയോ വേഷങ്ങൾ.

എഴുപതോളം സിനിമകളിൽ അവർ വേഷമിട്ടു. സന്തോഷത്തോടും പുഞ്ചിരിയോടും കൂടെ സഹജീവികളെ വരവേറ്റ താരം എന്ന അപൂർവ്വ വിശേഷണം കൂടിയുണ്ട്. സൊണാലിയ്ക്ക്. പരിഭവങ്ങളെക്കാൾ മാനുഷിക ബന്ധത്തിനും സ്നേഹത്തിനും പ്രാമുഖ്യം കൊടുത്തിരുന്ന സുന്ദരിയായ താരം തന്റെ 43–ാമത്തെ വയസിൽ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. താൻ ക്യാൻസർ ബാധിതയാണെന്ന് സമൂഹമാധ്യമങ്ങൾ വഴി സൊണാലി തന്നെയാണ് ലോകത്തെ അറിയിച്ചത്.

ഇര്‍ഫാന്‍ ഖാന് ക്യാന്‍സറാണെന്ന സ്ഥിരീകരണം ബോളിവുഡിനെ ഞെട്ടിച്ചതിന് പിന്നാലെ സൊനാലി ബെന്ദ്രെയ്ക്കും ക്യാന്‍സറാണെന്ന സത്യം അംഗീകരിക്കാൻ ബോളിവുഡിന് ഇതു വരെ കഴിഞ്ഞിട്ടില്ല. തനിക്ക് സ്തനാർബുദമാണെന്നും രോഗത്തെ പൊരുതി തോല്‍പിക്കാനാകുമെന്നാണ് വിശ്വാസമെന്നും ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികില്‍സയിലാണെന്നും സോണാലി അറിയിച്ചു.
രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍. എനിക്ക് കഴിയും- സൊണാലി കുറിച്ചു.

ജീവിതം ചിലപ്പോള്‍ ഒരു പന്ത് പോലെ നിങ്ങളെ തട്ടിപ്പെറിക്കും, ഈയിടെയാണ് ക്യാൻസർ എന്റെ ശരീരത്തെ വിഴുങ്ങുന്നതായി വിദഗ്ദ പരിശോധനയിലൂടെ മനസിലായത്. എന്നാല്‍ താന്‍ തളര്‍ന്നുപോയില്ല. എന്റെ കുടുംബവും, സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാല്‍ താന്‍ ഭാഗ്യവതിയാണ്, ഓരോരുത്തര്‍ക്കും താന്‍ നന്ദിയറിയിക്കുന്നു’- സൊനാലി പറഞ്ഞു. ഹം സാത് സാത് ഹൈന്‍, സര്‍ഫറോഷ്, കല്‍ ഹോ ന ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് സൊനാലി.

സൊനാലിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് നിരവധി ബോളിവുഡ് താരങ്ങളും രംഗത്ത് വന്നു. സമൂഹമാധ്യമങ്ങളിലെ സൊണാലിയുടെ കുറിപ്പ് ഷെയർ ചെയ്തു കൊണ്ടാണ് ബോളിവുഡ് താരങ്ങൾ നടിയ്ക്ക് പിന്തുണ അറിയിച്ചത്. ഒരു കാലഘട്ടത്തെ ത്രസിപ്പിക്കുകയും സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് മറ്റുളളവരുടെ ഹൃദയം കവരുകയും ചെയ്ത പ്രിയനായിക ജീവിതത്തിലേയ്ക്ക് തിരിച്ചു നടക്കുന്നത് കാത്തിരിക്കുകയാണ് ബോളിവുഡ്.

സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍നിന്നു കള്ളനോട്ട് നിര്‍മാണ യന്ത്രം പൊലീസ് പിടിച്ചെടുത്തു.നടി, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കളളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത കൊല്ലം മുളങ്കാടകത്തെ സീരിയല്‍ നടിയുടെ വീട് ഏറെ ദുരൂഹതകൾ നിറഞ്ഞതെന്ന് നാട്ടുകാർ. പിടിയിലായ നടിയുടെ അമ്മ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ക്ക് സമീപവാസികളുമായി യാതൊരു ബന്ധവുമില്ല.

സീരിയൽ നടിയായ മകൾ സൂര്യ ബെംഗളൂരുവിൽ താമസിക്കുന്നതിനാൽ രമാദേവിയും മറ്റൊരു മകൾ ശ്രുതിയും ബെംഗളൂരുവിലായിരുന്നെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. എന്നാല്‍ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേത്.

പഴയ കുടുംബവീട് ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ മോടിപിടിപ്പിച്ചെടുത്തത്. വീടിന് ചുറ്റും കെട്ടിപ്പൊക്കിയ കൂറ്റന്‍ മതിലും മതിലിനപ്പുറത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കടലാസു ചെടികളുമെല്ലാം വീട്ടിനകത്തെ കാഴ്ചകള്‍ പുറം ലോകത്തിന് മറച്ചു. നാട്ടുകാര്‍ക്ക് ഇവര്‍ ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പ്രയാസമായിരുന്നു.കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു.

എന്നാൽ ഞായറാഴ്ച വൈകീട്ടോടെ വീട്ടിൽ ആളനക്കവും വെളിച്ചവും ഉണ്ടായിരുന്നു.വീടിന്റെ മുകള്‍ നിലയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. 500, 200 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങിയ പരിശോധന രാവിലെ പത്തുവരെ നീണ്ടു. ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി പൊലീസ് പറഞ്ഞു.

ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്റെ തയാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു.

ആറുമാസമായി ഈ വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന്‌ അന്വേഷണസംഘം പറയുന്നു. കള്ളനോട്ടടിക്കുന്ന ആധുനിക യന്ത്രമാണ് പോലീസ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകളും അച്ചടിക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടർ, പ്രിന്റർ മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ തുടങ്ങിയവയും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടുക്കിയിൽനിന്നെത്തിയ പ്രത്യേക അന്വേഷണസംഘമാണ് വീട്ടിൽ പരിശോധന നടത്തി രമാദേവിയെ കസ്റ്റഡിയിലെടുത്തത്.

നോട്ടടിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അണക്കരയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു. ഇതിലെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാന്‍ ഹൈദരാബാദില്‍നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു. വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കുവാനും ആര്‍.ബി.ഐ. മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കംപ്യൂട്ടറും പ്രിന്ററും കൊല്ലത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ. 57 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്

സീരിയല്‍ മേഖലയുമായി ബന്ധമുള്ള വയനാട് സ്വദേശി ബിജു വഴിയാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനികളിലൊരാളായ ലിയോയെ രമാദേവി പരിചയപ്പെടുത്. കള്ളനോട്ട് വിറ്റഴിച്ചു ലഭിക്കുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്നായിരുന്നു ധാരണ. അന്നു മുതല്‍ കള്ളനോട്ടടിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. അഞ്ചു വര്‍ഷം മുമ്പു ലിയോയുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടടി യന്ത്രം മോടി വരുത്തി സജ്ജമാക്കി.

ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പിടികൂടിയത്. അച്ചടിച്ച 57 ലക്ഷം രൂപ രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മസ്‌ക്കറ്റില്‍ വെച്ച്‌ മസ്തിഷ്‌കാഘാതം ഉണ്ടായ നടന്‍ ക്യാപ്ടന്‍ രാജുവിന്റെ നില വീണ്ടും ഗുരുതരമായി. ചികിത്സയിലിരിക്കെ നടന് വീണ്ടും മസ്തിഷ്‌കാഘാതം ഉണ്ടായതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധ ബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്.

മസ്‌കത്തില്‍ ചികില്‍സയിലായിരുന്ന രാജുവിനെ വിദഗ്ധ ചികില്‍സയ്ക്കായി തിങ്കളാഴ്ചയാണു കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു പോകുമ്ബോഴാണു വിമാനത്തിലായിരിക്കെ മസ്തിഷ്‌കാഘാതം ഉണ്ടായത്. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

30 നായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ മകന്‍ രവി രാജിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അത് മുടങ്ങരുതെന്ന് അച്ഛന്‍ മനസ്സാ പ്രാര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് രവി രാജ് കഴിഞ്ഞ 27 ന് യുഎസിലേക്ക് മടങ്ങിയിരുന്നു. 30 ന് അദ്ദേഹം വിവാഹിതനാവുകയും ചെയ്തു.ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം ക്ഷണിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് വിവാഹം മാറ്റി വയ്ക്കേണ്ടെന്ന് തീരുമാനിച്ചത്.

ക്യാപ്റ്റന്‍ രാജു വിവാഹ സമയത്ത് ഒമാനിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ പ്രമീളയും കൂടെയുണ്ടായിരുന്നു. ഏതായാലും അമ്മയുടെയും അച്ഛന്റെയും മനസാ ഉള്ള ആശീര്‍വാദത്തോടെ വിവാഹം മംഗളമായി നടന്നു.നടന്റെ നില അല്‍പം മെച്ചപ്പെട്ടതോടെ തുടര്‍ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു.വിദഗ്ധ ചികില്‍സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ താല്‍പര്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് ഒമാന്‍ എയര്‍ വിമാനത്തിലാണു കൊണ്ടുവന്നത്.

ഭാര്യ പ്രമീളയും ചികില്‍സിച്ച കിംസ് ഒമാന്‍ ആശുപത്രിയിലെ നഴ്സ് വിഷ്ണു ചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗികളോടൊത്തു പോകാന്‍ പ്രത്യേക പരിശീലനം ലഭിച്ച നഴ്സാണു മലയാളിയായ വിഷ്ണു ചന്ദ്രന്‍.അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു നേരേ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി.ക്യാപ്റ്റന്‍ രാജുവിന്റെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ഒമാനിലെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്.

അമ്മയ്ക്കും ഫെഫ്കയ്ക്കും സമാന്തരമായി സിനിമയില്‍ പുതിയ സംഘടന വരുന്നു. ഈ സംഘടനകളിലെ ജനാധിപത്യവിരുദ്ധതയും തൊഴില്‍ സ്വാതന്ത്ര്യം ഇല്ലായ്മയും മടുത്താണ് കൊച്ചി കേന്ദ്രീകരിച്ച് സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ് തുടങ്ങി നരവധി പേര്‍ ഇതിന് പിന്നിലുണ്ട്. സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്ന് അറിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സിനിമയുടെ എല്ലാ മേഖലയും ദിലീപ് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ഇവരില്‍ പലരുടെയും സിനിമകളെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് വിവാദമായത് മുതലെടുത്ത്, കാര്യങ്ങള്‍ അനുകൂലമാക്കാനാണ് നീക്കം.

സിനിമയുടെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവരെ അണിനിരത്തിയാണ് പുതിയ സംഘടന ഉണ്ടാക്കുന്നത്. സിനിമാ ചോറുണ്ണുന്നവരെല്ലാം സംഘടനയില്‍ ഉണ്ടാവണം എന്നതാണ് ഇതിന് നേതൃത്വം നല്‍കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന കാര്യം. എല്ലാവര്‍ക്കും സ്വതന്ത്രമായി തൊഴിലെടുക്കാന്‍ സാധിക്കണം. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. എല്ലാവര്‍ക്കും വേതനം കൃത്യമായി ലഭിക്കണം. തുല്യവേതനം ഉറപ്പാക്കണം. തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം സിനിമയില്‍ സജീവമായി നില്‍ക്കുന്നവരല്ല പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് പറയുന്നവരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടവേളയ്ക്ക് ശേഷം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ചോദിച്ചാണ് എതിര്‍പക്ഷം പരിഹസിക്കുന്നത്.

പുതിയ സംഘടനയുണ്ടായാല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ സിനിമകളുടെ റിലീസിംഗ് ഉള്‍പ്പെടെ പ്രശ്‌നമാകും. കാരണം ദിലീപിന്റെ നേതൃത്വത്തിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പ്രവര്‍ത്തിക്കുന്നത്. എവിടെ ആരുടെയൊക്കെ സിനിമകള്‍ കളിക്കണമെന്ന് തീരുമാനിക്കുന്നത് തിയേറ്റര്‍ ഉടമകളാണ്. സര്‍ക്കാര്‍ തിയേറ്ററുകളും ബി ക്ലാസ് തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും താരതമ്യേന കുറവായതിനാല്‍ എ ക്ലാസ് തിയേറ്ററുകളെ ആശ്രയക്കാതെ പിടിച്ചുനില്‍ക്കാനാവില്ല. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിയേറ്റര്‍ കിട്ടാതാവുകയും റിലീസിംഗ് പ്രതിസന്ധി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അന്‍വര്‍ റഷീദിന്റെ സി.ഐ.എ തിയേറ്ററില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിയേറ്ററുകാര്‍ സമരം നടത്തുകയും സമരം തീര്‍ന്ന ശേഷം ആ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറാകാതിരിക്കുകയും ചെയ്ത സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്.

അമ്മയും ഫെഫ്കയും സാമ്പത്തികമായി പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. അവരോട് പിടിച്ച് നില്‍ക്കാന്‍ പുതിയ സംഘടന ഏറെ പ്രയാസപ്പെടേണ്ടി വരും. അംഗങ്ങള്‍ കുറവാണെങ്കില്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ദിലീപ് മാത്രം ഏറെ വിയര്‍പ്പൊഴുക്കിയാണ് അമ്മയെ സാമ്പത്തിക ഭദ്രതയിലെത്തിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും പോലും അതിന്റെ റിസ്‌ക്ക് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ദിലീപിനെ പല താരങ്ങളും തള്ളിക്കളയാത്തത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവുമായി ചര്‍ച്ചയ്‌ക്കു തയ്യാറെന്ന് അമ്മ. നടി രേവതിക്കു നല്‍കിയ കത്തിലാണ് അമ്മ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

ദിലിപീനെ തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്‌ക്ക് കത്തു നല്‍കിയത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.

കത്തു നൽകിയ നടിമാർക്കു കൂടി സാധിക്കുന്ന ഒരു ദിവസം ചർച്ച നടത്താമെന്നാണ് കത്തിൽ പറയുന്നത്. ഈ മാസം അവസാനത്തോടുകൂടി കൊച്ചിയിൽ വച്ച് ചർച്ച നടക്കുമെന്നാണ് അറിയുന്നത്.

ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്‌തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചുകൊണ്ടാണ് നടിമാർ അമ്മയ്‌ക്ക് കത്ത് കൈമാറിയിരുന്നത്.

ദിലീപിനെ അമ്മ സംഘടനയിൽ തിരികെ എടുക്കുന്നില്ലേ എന്ന ചോദ്യം യോഗത്തിൽ ഉന്നയിച്ചത് നടി ഊർമിള ഉണ്ണിയാണ്. ഈ തീരുമാനത്തെ എല്ലാവരും കൈയടിച്ച് പാസാക്കുകയായിരുന്നു. ഊർമിള ഉണ്ണിയുടെ നിലപാടിലും ചോദ്യത്തിലുമുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ആളിക്കത്തുകയാണ്. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഊർമിള ഉണ്ണിയുടെ നിലപാട് കോഴിക്കോട്ടെ മാധ്യമപ്രവർത്തകര്‍ ആരാഞ്ഞത്.

നിങ്ങളും ഒരു അമ്മയല്ലേ, മകളുടെ ഭാവിയിൽ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവം നടന്നതിനെ എങ്ങനെയാണ് ഇങ്ങനെ കാണാൻ സാധിക്കുന്ന ചോദ്യത്തിന്, തീർത്തും പരിഹാസരൂപത്തിലുള്ള മറുപടിയാണ് നടിയിൽ നിന്നും ഉണ്ടായത്. ‘അമ്മേ കാണണം, അമ്മേ.. അമ്മേ’, ‘ഒരു ഫോൺവരുന്നു നോക്കട്ട?’ എന്നീതരത്തിൽ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയതെന്ന് നവമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

നടിയെ ആക്രമിച്ചതിനെക്കുറിച്ചുള്ള മറ്റുചോദ്യങ്ങൾക്ക്, വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്, മാധ്യമങ്ങൾ കുറച്ചുകൂടി പോസ്റ്റീവാകൂ, എന്റെ മകളുടെ ഷോർട്ട്ഫിലിമിനെക്കുറിച്ചൊക്കെ ചോദിച്ചുകൂടെ എന്നുള്ള ഉപദേശവും മറുചോദ്യവുമാണ് ലഭിച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിശാന്ത് അടക്കമുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തി.

ദീപാനിശാന്തിന്റെ കുറിപ്പ് വായിക്കാം…..

ചുറ്റും നിന്ന് ഇവരോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിക്കുന്നു! സ്വന്തം തൊഴിൽ മേഖലയിൽ ഒരു പെൺകുട്ടി നേരിട്ട പീഡനത്തെ എത്ര ലാഘവത്തോടുകൂടിയാണ് ഈ സ്ത്രീ നോക്കിക്കാണുന്നത്. പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു!

ദിലീപിനെ തിരിച്ചെടുക്കാൻ ഊർമ്മിള ഉണ്ണിയാണ് കൂടുതൽ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനുള്ള വള്ളുവനാടൻ മറുപടി :

‘അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ…. അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാൻ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാൻ മറുപടി പറയാം… എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ…ന്ന് ട്ടാ….!’

മുഴുവൻ വീഡിയോ ഇവിടെ ഇടാൻ നിവൃത്തിയില്ല.. വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യിൽപ്പിടിച്ച് കണ്ടാ മതി! നല്ല ക്ഷമ കിട്ടും!

https://m.facebook.com/story.php?story_fbid=915722715301092&id=100005901160956

നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി ഊര്‍മിള ഉണ്ണി. തനിക്ക് മാത്രമാണ് അതിന് ധൈര്യമുണ്ടായിരുന്നത്. വീട്ടിലെ വേലക്കാരിയെ രണ്ട് ദിവസം കാണാതിരുന്നാല്‍ അവര്‍ മടങ്ങിവരുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത്തരത്തിലുള്ള സംശയമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായത്. യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പലതും വാസ്തവവിരുദ്ധമാണ്. താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊര്‍മിള ഉണ്ണി കോഴിക്കോട് പറഞ്ഞു.

നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി ഊര്‍മിള ഉണ്ണി. തനിക്ക് മാത്രമാണ് അതിന് ധൈര്യമുണ്ടായിരുന്നത്. വീട്ടിലെ വേലക്കാരിയെ രണ്ട് ദിവസം കാണാതിരുന്നാല്‍ അവര്‍ മടങ്ങിവരുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത്തരത്തിലുള്ള സംശയമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായത്. യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പലതും വാസ്തവവിരുദ്ധമാണ്. താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊര്‍മിള ഉണ്ണി കോഴിക്കോട് പറഞ്ഞു.

ഇനി ചോദ്യമുണ്ടോ എന്ന് ആരാഞ്ഞപ്പോൾ എല്ലാവരും കൂടി ദിലീപിന്റെ കാര്യം ഉന്നയിക്കണമെന്ന് നിർബന്ധിച്ചു. ഇത് ചോദിക്കാൻ എഴുന്നേറ്റ് നിന്നപ്പോൾ വേദിയിലേക്ക് കയറി വന്ന് മൈക്കിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. വേദിയിൽ കയറിയ ഞാൻ ഒറ്റക്കാര്യമാണ് ചോദിച്ചത്, ‘നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്’ എന്നാണ്. പക്ഷേ, മാധ്യമങ്ങൾ ഇതിനെ വളച്ചൊടിച്ചു. ഞാൻ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയിലായി വാർത്തകൾ. ദിലീപിന്റെ കാര്യത്തിൽ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവർ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചു- ഊര്‍മിള ഉണ്ണി പറഞ്ഞു.

കെബി ഗണേഷ് കുമാറില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി സജിത മഠത്തില്‍. സിനിമാ മന്ത്രിയായിരുന്നപ്പോളാണ് അദേഹത്തില്‍ നിന്ന് ദുരനുഭവമുണ്ടായതെന്ന് സജിത വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ദുരനുഭവമാണ് സജിത മഠത്തില്‍ പരസ്യമാക്കിയിരിക്കുന്നത്.

സജിതയുടെ വാക്കുകള്‍:

‘സിനിമ മന്ത്രിയായിരുന്നപ്പോള്‍ കെബി ഗണേഷ് കുമാര്‍ ചലച്ചിത്ര അക്കാദമിയില്‍ ഒരു ദിവസം അപ്രതീക്ഷിതമായി കടന്നു വന്നു. അദ്ദേഹം എന്റെ കാബിന് മുന്നിലൂടെ പോകുന്നത് കണ്ടിരുന്നു. അന്ന് ഡെപ്യൂട്ടി ഡയറക്ടറായാണ് അവിടെ ജോലി ചെയ്തിരുന്നത്. മന്ത്രിയോട് എനിക്ക് മുകളിലുള്ള സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ സംസാരിക്കുകയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ട് ഉടന്‍ തന്നെ ഞാന്‍ സെക്രട്ടറിയെ വിളിച്ച് മന്ത്രി വന്ന കാര്യം അറിയിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് വരാമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

പെട്ടെന്ന് പിയൂണ്‍ വന്നിട്ട് മിനിസ്റ്റര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ മിനിസ്റ്റര്‍ ചെയര്‍മാന്റെ സീറ്റില്‍ ഇരിക്കുകയാണ്. എന്നെ എല്ലാവരുടേയും മുന്നില്‍ വെച്ച് അദ്ദേഹം ഷൗട്ട് ചെയ്യുകയാണ്. ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ വിളിച്ചാല്‍ മാത്രമേ വരൂ എന്നെല്ലാം ചോദിച്ചായിരുന്നു ബഹളം.

എനിക്ക് വേണമെങ്കില്‍ വനിതാ കമ്മീഷനില്‍ പരാതിപ്പെടുകയോ മാധ്യമങ്ങളെ അറിയിക്കുകയോ ചെയ്യാമായിരുന്നു. എന്നെ പ്രൈവറ്റായി ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ തിരിച്ചുപറഞ്ഞേനേ. ഒരു സംഘടനയെ മുഴുവന്‍ ചീത്തപ്പേരിലെത്തിക്കുന്ന കാര്യമായതിനാല്‍ ഞാനന്ന് മിണ്ടാതിരിക്കുകയായിരുന്നു. ഇപ്പോള്‍ പറയുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല’ സജിത മഠത്തില്‍ പറയുന്നു

 

ബെംഗളൂരുന്മ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ ചലച്ചിത്ര പ്രവര്‍ത്തകര്‍. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി സംവിധായിക കവിത ഉള്‍പ്പെടെ 50 പേര്‍ ഒപ്പിട്ട കത്ത് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് അയച്ചിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ അമര്‍ഷവും നിരാശയും രേഖപ്പെടുത്തിയ കത്തില്‍ കന്നഡ ഫിലിം ഇന്‍ഡസ്ട്രി (കെഎഫ്‌ഐ), ഫിലിം ഇന്‍ഡ്‌സ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി (എഫ്‌ഐആര്‍ഇ) സംഘടനകളിലെ അംഗങ്ങളാണ് ഒപ്പിട്ടിരിക്കുന്നത്.

ബഹുമാനം അര്‍ഹിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത സംഘടനയാണ് ‘അമ്മ’. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അവരുടെ ജനറല്‍ ബോഡി തീരുമാനം ഞെട്ടിക്കുന്നതും ദൗര്‍ഭാഗ്യകരവുമായി. 2017ല്‍ ദിലീപിനെ പുറത്താക്കിയത് നടിയെ തട്ടിക്കൊണ്ടു പോയതിനു നിയമനടപടി നേരിടുന്നതിന്റെ പേരിലാണ്. ലൈംഗികാക്രമണ ആരോപണവും നിയമപ്രകാരം നിലനില്‍ക്കുന്നുണ്ട്.

കുറ്റക്കാരനെന്നു നിയമം മൂലം തെളിയുന്നതു വരെ നിരപരാധിയാണെന്നു ഭരണഘടന വിഭാവനം ചെയ്യുന്നതിനൊപ്പം തന്നെയാണ് കെഎഫ്‌ഐയും എഫ്‌ഐആര്‍ഇയും. എന്നാല്‍ കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ ഇപ്പോഴും കുറ്റവിമുക്തനായിട്ടില്ല. ആക്രമണം ഉണ്ടായിരിക്കുന്നതാകട്ടെ അമ്മയിലെ തന്നെ ഒരംഗത്തിനെതിരെയും. ഈ സാഹചര്യത്തില്‍ അയാളെ തിരിച്ചെടുത്തത് തികച്ചും അസാന്ദര്‍ഭികമായിപ്പോയി.

സ്ത്രീസുരക്ഷയും ലിംഗസമത്വവും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോള്‍ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ട പ്രവര്‍ത്തനങ്ങളാണ് ചലച്ചിത്ര മേഖലയില്‍ നിന്നുണ്ടാകേണ്ടത്. ഈ സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതു വരെ ദിലീപിനെ പുറത്തു തന്നെ നിര്‍ത്താന്‍ ‘അമ്മ’ തയാറാകണം.

ചലച്ചിത്രമേഖലയിലെ എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിന് അമ്മയ്‌ക്കൊപ്പം കന്നഡ ചലച്ചിത്ര പ്രവര്‍ത്തകരും ഉണ്ടാകും. ഈ സാഹചര്യത്തില്‍ ദിലീപ് വിഷയത്തില്‍ ഉചിതമായ നടപടിയാണു പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ശ്രുതി ഹരിഹരന്‍, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ്, ദിഗ്‌നാഥ്, രൂപ നടരാജ്, മേഘ്‌ന രാജ്, സംഗീത ഭട്ട്, കാവ്യ ഷെട്ടി, സംയുക്ത ഹൊര്‍ണാഡ്, ഭാവന റാവു, നിവേദിത, വീണ സുന്ദര്‍, ചേതന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

‘അമ്മ’യുടെ തീരുമാനത്തിനെതിരെ നേരത്തേ ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ (എന്‍ഡബ്ല്യുഎംഐ)യും രംഗത്തു വന്നിരുന്നു.

സോണി ജോസഫ് കല്ലറയ്ക്കല്‍

‘അമ്മ’ എന്ന താരസംഘടനയില്‍ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ഇന്ന് ലോകമെമ്പാടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റായ നടീ- നടന്മാരുടെ കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ ‘അമ്മ’യില്‍ സ്ത്രീപീഡന കേസില്‍ പ്രതിയെന്നു സംശയിക്കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തത് ഒട്ടും ശരിയല്ലെന്ന് മാത്രമല്ല മോഹന്‍ലാലിന്റേയും കൂട്ടരുടേയും ഈ നടപടി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളികൂടിയാണ്. സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പറയാതെ തരമില്ല. ഒരിക്കലും നല്ല കലാകാരന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യം.

ഒരുപക്ഷേ, അമ്മ എന്ന സംഘടനയുടെ ജീര്‍ണ്ണതയാണ് ഇത് കാണിക്കുന്നത്. വനിതാ ശാക്തീകരണത്തെ കുറിച്ച് അഭിപ്രായം തേടിയാല്‍ നൂറു നാവാല്‍ പ്രസംഗിക്കുന്ന പഞ്ചനക്ഷത്ര രാജകുമാരന്‍മാര്‍ സ്വന്തം സംഘടനയിലെ വനിതാ അംഗത്തിനു സംഭവിച്ച ജീവിതദുരന്തത്തിനു പേരിനെങ്കിലുമുള്ള (പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനെങ്കിലും) ധാര്‍മികമായ പിന്തുണ നല്‍കുവാന്‍ സാധിക്കുന്നില്ലായെങ്കില്‍ കപട നടനം നടത്തുന്ന എല്ലാ കലാകാരന്‍മാര്‍ക്കും കാലം ചവറ്റുകൊട്ട കരുതി വെച്ചിട്ടുണ്ടെന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. ടിക്കറ്റ് എടുത്തു നിങ്ങള്‍ക്ക് കയ്യടിക്കുന്ന സ്ത്രീ സമൂഹത്തിനു നേരെ ഇങ്ങനെ കാര്‍ക്കിച്ചു തുപ്പാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ധൈര്യം എന്താണ്.? അമ്മ നേതൃത്വത്തിന് മുന്നില്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും നടിമാര്‍ പറയുന്നു. പിന്നെ ഇതെന്തു സംഘടന ആണ്. അംഗങ്ങങ്ങളുടെ സംരക്ഷണം അല്ലെങ്കില്‍ എന്താണ് നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്?

മാസാന്തോറും വിലകൂടിയ കാറുകളില്‍ വന്നിറങ്ങി ആഡംബരം കാണിക്കാനും താരോത്സവങ്ങള്‍ നടത്തി സ്വയം പ്രൊമോട്ട് ചെയ്യാനുമല്ലാതെ ഈ സംഘടന കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്. ഈ ലാഭത്തിന്റെ നക്കാപ്പിച്ച പങ്ക് അവശത അനുഭവിക്കുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് എത്തിക്കുന്നു എന്നതുകൊണ്ട് നിങ്ങള്‍ വിമര്‍ശനാതിതര്‍ ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. വളരെ ആത്മസംയമനത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമായിരുന്നു ഇത്. പ്രത്യേകിച്ചും ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിനെപ്പോലുള്ള ഒരാള്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍. താരപ്രഭുക്കളുടെ മൗനവും നിലപാടുകളും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ശക്തി കണ്ടുകൊണ്ടാണോ?. ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍ നിങ്ങള്‍ക്ക് എങ്ങനെ ഇത്ര നിഷ്‌കളങ്കമായ മൗനം പാലിക്കാനാവുന്നു? ഇനി അമ്മയിലെ മറ്റു പെണ്മക്കളോട്. എല്ലാത്തിനോടും പൊരുത്തപ്പെട്ടു പോകാന്‍ നിങ്ങള്‍ തയ്യാറാണോ? അതോ രാജി വെച്ചവര്‍ പറയുന്നത് കള്ളമാണെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ. എങ്കില്‍ അത് പറയാന്‍ നിങ്ങള്‍ക്ക് മടി എന്തിനാണ്?


അവസരങ്ങള്‍ക്ക് വേണ്ടിയുള്ള ആട് ജീവിതമാണ് അമ്മയില്‍ നിങ്ങളുടേതെങ്കില്‍ പരമപുച്ഛം മാത്രം. നടീ നടന്മാരില്‍ നിന്നും  കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. അവര്‍ വെറും നടീനടന്മാര്‍ മാത്രമാണ് ജീവിതത്തിലും ജോലിയിലും. നമ്മളെ രസിപ്പിക്കാനും സന്തോഷിപ്പിക്കാനും സമയം കളയാനും ഉള്ള മാര്‍ഗം ഉണ്ടാക്കിത്തന്ന് അതില്‍ നിന്നും ബുദ്ധിപൂര്‍വം നല്ലൊരു  വരുമാന മാര്‍ഗം കണ്ടെത്തി ജീവിക്കുന്ന ഒരു കൂട്ടം കലാകാരന്മാര്‍. ആ കലാകാരന്മാരെ പലവിധത്തില്‍ സേവിച്ച് നിലനില്‍ക്കുന്ന നട്ടെല്ലില്ലാത്ത കുറെ കിങ്കരന്മാരും മാത്രമാണ് ഇവിടെയുള്ളത്. ഇവരില്‍ ആരാണ് യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാര്‍. പഴയ ഒരു സര്‍ക്കസിലെ അല്ലെങ്കില്‍ അമ്പല പറമ്പില്‍ കണ്ട് മറന്ന ഒരു നാടകത്തിലെ കുറച്ച് സമയം നമ്മെ രസംപിടിച്ച കോമാളികള്‍. അത്ര വിലയെ കൊടുക്കാവൂ. അതില്‍ കൂടുതല്‍ എന്ത് വിലയ്ക്കാണ് അവര്‍ക്ക് അര്‍ഹത? അവരുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും.? ഇതൊക്കെ കാണുമ്പോള്‍ നമ്മള്‍ക്ക് ഇങ്ങനെ തോന്നിപോവുക സ്വഭാവികം. നമുക്കു ചുറ്റുമുള്ള ഓരോ ജീവിതത്തിലുമുണ്ട് നായകന്മാര്‍. അവനവന്റെ ജീവിതംകൊണ്ട് നായകര്‍ ആയവര്‍. മാതൃകയാക്കേണ്ടവര്‍ അവരല്ലെ. ഓരോ പ്രൊഫഷനിലും ഉണ്ട് നമ്മുടെ യഥാര്‍ത്ഥ ഹീറോകള്‍. ഡ്രൈവര്‍ ആയാലും, മീന്‍കാരനായാലും, ഡോക്ടര്‍ ആയാലും, കൃഷിക്കാരന്‍ ആയാലും. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന യഥാര്‍ഥ ജീവിതത്തിലെ ഹീറോസ്. പലപ്പോഴും സിനിമയില്‍ അനീതിക്കെതിരെ പടപൊരുതി വിജയം നേടിയെത്തുന്ന നായകനെ മനസില്‍ പ്രതിഷ്ഠിച്ച് ദൈവത്തെപ്പോലെ കാണുന്ന ഒരു സമൂഹമാണ് നമ്മുടെ ഈ നാടിന്റെ ശാപം. ഓരോ സിനിമയും കണ്ടിറങ്ങുമ്പോഴും അത് വെറും സിനിമയാണെന്നും അതിലെ അഭിനേതാക്കള്‍ വെറും കലാകാരന്മാര്‍ മാത്രമാണെന്നും ചിന്തിക്കാന്‍ കഴിഞ്ഞാല്‍ നാട് രക്ഷപെടും. ഈ വിവാദങ്ങള്‍ അതാണ് നമുക്ക് കാണിച്ചു തരുന്നത്. ദിലീപ് ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന ‘ ഹൈക്കോടതി വിധി നിലവില്‍ ഉണ്ട്. അങ്ങനെയുള്ള ഒരാളെ സംരക്ഷിച്ച് നിര്‍ത്തുകയെന്നുള്ളത് ‘രാജ്യം ബഹുമാനപൂര്‍വ്വം ആദരിച്ച് നല്കിയിരിക്കുന്ന ‘ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് ‘ തീരാക്കളങ്കമാണ്, ഇത് ഈ ധീര പദവിയോടും ,രാജ്യത്തോടുമുള്ള അനാദരവ് ആണ്. പ്രതി കുറ്റവിമുക്തനായി തിരിച്ച് വരട്ടെ. അതിന് മുന്‍പ് അദേഹത്തെ പീഡനത്തിന് വിധേയായ നടി കൂടി ഉള്‍പ്പെട്ട സംഘടനയില്‍ തിരിച്ചെടുക്കണമായിരുന്നോ എന്ന് സിനിമയെ സ്‌നേഹിക്കുന്ന ഇവിടുത്തെ ഓരോ പൌരനും ചിന്തിച്ചാല്‍ അതിനെ എങ്ങനെ തെറ്റുപറയാനാകും.

നിലവില്‍ രാജ്യത്തെ നിയമം പണക്കാരനും – പാമരനും ഒരേ പോലെ ബാധകമാണ്. അങ്ങനെ ആയിരിക്കുകയും വേണം. ഈ വിഷയം ഇത്ര വഷളായ സ്ഥിതിക്ക് മോഹന്‍ലാല്‍ കേണല്‍ പദവി തിരിച്ചേല്‍പ്പിച്ച് അതിന്റെ മാന്യതയും പവിത്രതയും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍’അമ്മ’ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയാനെങ്കിലും തയാറാകേണ്ടിയിരിക്കുന്നു. എന്തായാലും അതൊന്നുമുണ്ടാകില്ലെന്ന് അറിയാം. എന്നാലും സമൂഹത്തോട് പ്രതിബദ്ധതയുള്ള പൗരന്‍ എന്നുള്ള നിലയില്‍ വെറുതെ ആശിച്ച് പോകുകയാണ്. ഇത്രയും ചെയ്താല്‍ മോഹന്‍ലാല്‍ എന്ന നടന്റെ മഹത്വം മലയാളികളുടെ മനസില്‍ ഇരട്ടി വര്‍ദ്ധിക്കുമെന്നത് തീര്‍ച്ച.

എന്തായാലും ഒരു കാര്യം അംഗീകരിക്കണം. അമ്മ എന്ന സംഘടന ഈ കുടുംബത്തിലെ തന്നെ പീഡനത്തിന് വിധേയയായ നടിയോട് കാണിച്ച ധിക്കാരത്തിനെതിരെ 4 നടിമാര്‍ ചങ്കുറ്റത്തോടെ നെഞ്ചും വിരിച്ച് പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ കേരളം മുഴുവന്‍ അതേറ്റെടുക്കുകയായിരുന്നു. അതോടെ രാജ്യവും ശക്തിയും മഹത്വവുമെല്ലാം തങ്ങളാണെന്ന് ധരിച്ചിരുന്ന ഇവിടുത്തെ സൂപ്പര്‍സ്റ്റാറുകള്‍ക്കും വിവാദ നായകനുമെല്ലാം നോക്കുകുത്തികളായി നില്‍ക്കേണ്ടി വന്നു. അതാണ് പെണ്‍കരുത്ത്. ഒരു പെണ്‍ ഒരുമ്പിട്ടിറങ്ങിയാല്‍ എന്തും നടക്കുമെന്ന് തെളിഞ്ഞില്ലെ.!
ഇന്ത്യയുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, ഗവര്‍ണര്‍, സ്പീക്കര്‍ തുടങ്ങി വലിയ പദവികളില്‍ വരെ എത്തപ്പെട്ടവരാണ് ഇന്ത്യന്‍ സ്ത്രീകളെന്ന് ഓര്‍ക്കുക. കഴിവുള്ള സ്ത്രീകള്‍ ഉള്‍വലിയുന്നതാണ് ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. പ്രതിഷേധത്തിന് ധൈര്യമായി തുടക്കമിട്ട 4 നടിമാരെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഇന്ന് നന്നായി പോകുന്ന (സിനിമയിലായാലും പൊതുസമൂഹത്തിലായാലും) കുടുംബജീവിതങ്ങള്‍ തകര്‍ക്കുന്ന ‘വെള്ളയടിച്ച കുഴിമാടങ്ങള്‍’ ക്കെതിരെയുള്ള ഒരു ഉഗ്രന്‍ താക്കിത് കൂടിയാണ് ഈ നടിമാരുടെ പ്രതിഷേധം. ഈ പ്രതിഷേധത്തില്‍ സിനിമ മേഖലയില്‍ മാറ്റത്തിന്റെ അലയൊലികള്‍ കൂടുതല്‍ മുഴങ്ങുമെന്ന് പ്രത്യാശിക്കാം. സ്ത്രീകള്‍ പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചാല്‍ സ്ത്രീപീഡകരെ നിലയ്ക്ക് നിര്‍ത്താമെന്നതിന് തെളിവുകൂടിയാണ് ഈ നടപടി.

അനീതിക്കെതിരെ ദുര്‍ബലചേരിക്ക് വേണ്ടി തിരശീലക്കു മുന്‍പില്‍ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നത് ആരെല്ലാമാണെന്നറിയാന്‍ പൊതുസമൂഹം ഇനിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ മേഖലയില്‍ കൂടുതല്‍ ശുദ്ധികലശം ഉണ്ടാകുമെന്ന് കരുതാം. അതിന് നല്ലൊരു നടക്കമാവട്ടെ ഈ നടിമാര്‍ തൊടുത്തുവിട്ട പ്രതിഷേധം. ഇത് മറ്റ് സ്ത്രീകള്‍ക്കും കരുത്തുപകരട്ടെ! വിജയാശംസകള്‍.

RECENT POSTS
Copyright © . All rights reserved