അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍ നിന്ന് നാല് നടിമാര്‍ രാജി വെച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രൂപേഷ് പീതാംബരന്‍. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാത്തതില്‍ വിമര്‍ശിച്ചു കൊണ്ടാണ് രൂപേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്‍മാര്‍ എങ്ങനെയാണ് സ്‌ക്രീനില്‍ പൊരുതുകയെന്ന് സംവിധായകന്‍ ചോദിക്കുന്നു. ഒറ്റയ്ക്ക് പൊരുതി ജയിക്കാന്‍ കഴിയാത്തവര്‍ക്കൊപ്പമാണ് സിനിമാസംഘടനകള്‍ നില്‍ക്കേണ്ടത് തന്റെ അമ്മയെയും പെങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും രൂപേഷ് പറഞ്ഞു.
രൂപേഷിന്റെ പോസ്റ്റ്
താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?? സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്. P.S : ഇത് വൈറല്‍ ആവാന്‍ വേണ്ടിയുള്ള പോസ്റ്റ് അല്ലാ!
എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല.
I was away from Facebook for sometime because, I lost interest in it! Today I logged back in b’cos I thought this was…
കൊച്ചിയിലെ കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓഫിസിലേക്ക് മാര്‍ച്ച്. മോഹന്‍ലാലിന്റെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം. സ്ര്തീപീഡകരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന സംഘടനയായി അമ്മ മാറിയിരിക്കുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ രാഷ്ട്രീയ സാമൂഹ്യ മേഖലകള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇതിനിടെ തന്‍റെ ഭാഗം വിശദീകരിച്ച് ദിലീപ് അമ്മയ്ക്ക് കത്തെഴുതി. നിരപരാധിത്വം തെളിയുംവരെ സംഘടനയില്‍ സജീവമാകില്ലെന്ന് കത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. തന്റെ പേരുപറഞ്ഞ് സംഘടനയെ അപമാനിക്കുന്നതില്‍ വിഷമമുണ്ട്. തന്നെ പുറത്താക്കിയത് നിലനില്‍ക്കില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതിന് സഹപ്രവര്‍ത്തകര്‍ക്കും ‘അമ്മ’ ഭാരവാഹികള്‍ക്കും നന്ദി പറയുന്നുവെന്നും ദിലീപ് കത്തില്‍ വിശദീകരിക്കുന്നു.
വിവാദത്തില്‍ അമ്മയെ കടുത്തസമ്മര്‍ദത്തിലാക്കി വീണ്ടും വിമന്‍ ഇന്‍ സിനിമ കലക്ടീവ് വീണ്ടും രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്നും വിഷയം ചര്‍ച്ചചെയ്യാന്‍ എക്സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്നും വനിതാകൂട്ടായ്മ ആവശ്യപ്പെട്ടു.
വിമർശനങ്ങള്‍ വിവിധമേഖലകളിൽനിന്ന് ഉയരുമ്പോഴും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് കത്ത് നല്‍കിയത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചവേണം. ഇതിനായി ജുലൈ 13നോ 14നോ wcc അംഗങ്ങളുടെകൂടി സൗകര്യം കണക്കിലെടുത്ത് അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നാണ് ആവശ്യം. അമ്മ നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള നിലപാടുമായി മുന്നോട്ടുപോകാനാണ് വനിതാകൂട്ടായ്മയുടെ തീരുമാനം.
അമ്മ നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടന്നേക്കുമെന്നിരിക്കെ പിന്തുണയുമായി നടന്‍ പൃഥ്വിരാജുമെത്തി. രാജിവച്ചവര്‍ക്കൊപ്പമാണെന്നും അവരുടെ ധീരതയെ അംഗീകരിക്കുകയാണെന്നും ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ദ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
ഇതിനിടെ ആക്രമിക്കപ്പെട്ട നടി തനിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് അമ്മയുടെ നിലപാട്. നടി തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിൽ അമ്മ എന്തുകൊണ്ട് തന്നോട് വിശദീകരണം ചോദിച്ചില്ലെന്ന നിലപാടില്‍ നടൻ ദിലീപും നില്‍ക്കുകയാണ്.
ദിലീപ് അമ്മയ്ക്കയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ.
ജനറൽ സെക്രട്ടറി അമ്മ
തിരുവനന്തപുരം
സർ,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ് നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്
മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ
മലയാളസിനിമാ രംഗത്ത് ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനിന്നു പോന്ന സംഘടനയാണു ഈ അസോസിയേഷന്‍. 2000-ത്തിനു ശേഷം മലയാള സിനിമാ രംഗം കടന്നു പോന്ന പ്രതിസന്ധി ഘട്ടങ്ങള്‍ പലതും ഈ സംഘടനയും സിനിമാ വ്യവസായത്തിലെ മറ്റു ഘടകസംഘടനകളും തമ്മിലുള്ള ഏറ്റു മുട്ടലില്‍ നിന്ന് ജനിച്ചതായിരുന്നു. ആദ്യകാലത്ത് മലയാള സിനിമാ രംഗത്തെ പ്രതിനിധാനം ചെയ്തിരുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്ന കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സുമായി ഉണ്ടായ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ, സിനിമാതാരങ്ങള്‍ക്ക് ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന രീതിയിലാണു കാണപ്പെട്ടത്.
2002-ല്‍, മലയാള ചലച്ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയും, സിനിമാ തിയേറ്ററുകള്‍ അടച്ചു പൂട്ടപ്പെടാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ആശങ്കാകുലരായ ഫിലിം ചേംബര്‍, നടീനടന്മാര്‍ ഗള്‍ഫ് പരിപാടികളിലും ചാനല്‍ പരിപാടികളിലും പങ്കെടുക്കണമെങ്കില്‍ ചേംബറിന്റെ അനുവാദം വാങ്ങണമെന്ന് പ്രഖ്യാപിച്ചു. അല്ലാത്തപക്ഷം അവരെ ചേംബര്‍ ‘ബാന്‍’ ചെയ്യുമെന്നും.
ഇതിനെതിരെ അസ്സോസിയേഷന്‍ ആരംഭിച്ച പ്രക്ഷോഭം മലയാളസിനിമാ രംഗത്തെ മാസങ്ങളോളം സ്തംഭിപ്പിച്ചു. തുടര്‍ന്നുള്ള രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മലയാള സിനിമാ രംഗം തുടര്‍ച്ചയായ സ്തംഭനങ്ങളും സമരാഹ്വാനങ്ങളും തിയേറ്റര്‍ അടച്ചിടലുകളും ഷൂട്ടിങ് നിര്‍ത്തിവെക്കലുകളും കൊണ്ട് കലുഷിതമായിരുന്നു. ഡിസ്ട്രിബ്യൂട്ടര്‍മാരുടെ സംഘടനയും എക്‌സിബിറ്റര്‍മാരുടെ രണ്ടു സംഘടനകളുമെല്ലാം ഇതില്‍ സജീവമായ പങ്കു വഹിച്ചിരുന്നു. പ്രതിസന്ധി മറി കടക്കാന്‍ കെ.എസ്.എഫ്. ഡി.സി യും സര്‍ക്കാരും മുന്‍ കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തി.
ഏറെ സങ്കീര്‍ണ്ണമായിരുന്ന ആ കാലഘട്ടത്തിലാണു തിലകനും പൃഥിരാജും മീരാ ജാസ്മിനും ബാബുരാജുമെല്ലാം ആദ്യമായി അമ്മയുടെ അച്ചടക്ക നടപടി നേരിട്ടത്. എറണാകുളത്ത് ഹോട്ടല്‍ അബാദ് പ്ലാസയില്‍ രാത്രി വരെ നീണ്ട അസോസിയേഷന്റെ യോഗത്തില്‍ ഇവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇവര്‍ ‘ഖേദം പ്രകടിപ്പിച്ചു’ എന്ന് അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ ലാല്‍ പിന്നീട് പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
സിനിമാ രംഗത്തെ കാലുഷ്യങ്ങള്‍ പിന്നെയും തുടരുകയായിരുന്നു. താരസംഘടനയും ഫിലിം ചേംബറും തമ്മില്‍ ആദ്യത്തെ ഏറ്റുമുട്ടലിനൊടുവില്‍ ഉണ്ടാക്കിയ ധാരണയുടെ പേരിലായി പിന്നത്തെ പ്രശ്‌നങ്ങള്‍. ഷൂട്ടിങ് തുടങ്ങും മുമ്പ് ചേംബറുമായി അഗ്രിമെന്റ് ഉണ്ടാക്കണമെന്ന നിബന്ധനയ്‌ക്കെതിരായിട്ടാണു പിന്നെ അസോസിയേഷന്‍ സമരമുഖത്തിറങ്ങിയത്. വീണ്ടും സിനിമാ രംഗം സ്തംഭിച്ചു. ഈ വിഷയത്തില്‍ ചേംബറിനുള്ള പരമാധികാരം എടുത്തുകളയണമെന്ന ആവശ്യം ശരിയല്ലെന്നായിരുന്നു ആ സമയത്ത് സംവിധായകന്‍ വിനയനെടുത്ത നിലപാട്. അതിന്റെ പേരിലാണു അന്ന് താരസംഘടനയും വിനയനും ഏറ്റു മുട്ടിയത്.
അസ്സോസിയേഷന്റെ നിരോധനാജ്ഞ ലംഘിച്ച് തിലകനെയും പൃഥ്വിരാജിനെയും ക്യാപ്റ്റന്‍ രാജുവിനെയും ലാലു അലക്‌സിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ സിനിമയായ ‘സത്യം’ വിനയന്‍ അനൗണ്‍സ് ചെയ്തു. ആ പത്രസമ്മേളനത്തില്‍ വിനയനോടൊപ്പം പങ്കെടുത്ത പൃഥ്വിരാജ് അപ്രതീക്ഷിതമായി അസ്സോസിയേഷന്റെ നിലപാടുകള്‍ക്കെതിരെ ആഞ്ഞടീച്ച് സംസാരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവ് സുകുമാരനെതിരെ നടന്ന വിലക്കിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടാണു ഇരുപത്തൊന്നു കാരനായിരുന്ന പൃഥ്വിരാജ് വികാരനിര്‍ഭരമായി സംസാരിച്ചത്.
‘സത്യ’ത്തെ തുടര്‍ന്ന് പൃഥ്വിരാജ് താരസംഘടനയുടെ വിലക്കു നേരിട്ട നാളുകളിലാണു വിനയന്റെ ‘അത്ഭുത ദ്വീപ്’ ഇറങ്ങിയത്. ‘അത്ഭുതദ്വീപി’ന്റെ വിജയത്തോടെ പൃഥ്വിരാജ് തിരിച്ചെത്തുകയായിരുന്നു. ഈ നാളുകളിലെല്ലാം നിശ്ശബ്ദമായി വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു ദിലീപ് എന്ന നടന്‍.
അസോസിയേഷനില്‍ ദിലീപിന്റെ നിയന്ത്രണവും വര്‍ദ്ധിച്ചു കൊണ്ടിരുന്നു. 2008-ല്‍ ദിലീപ് തുളസീദാസുമായുണ്ടാക്കിയ കരാര്‍, വാങ്ങിയ 40 ലക്ഷം രൂപ തിരിച്ചു കൊടുക്കാതെ ലംഘിച്ചുവെന്ന തുളസീദാസിന്റെ പരാതിയില്‍ അന്ന് മാക്ട സെക്രട്ടറിയായിരുന്ന വിനയന്‍ ഇടപെട്ടു. അതോടെ മാക്ട പിളര്‍ക്കപ്പെടുകയും, ‘ഫെഫ്ക’ രൂപീകരിക്കപ്പെടുകയും ചെയ്തു. വിനയനും തുളസീദാസും ഒറ്റപ്പെട്ടു. വിനയനുമായി സഹകരിക്കാന്‍ തയ്യാറായ തിലകന്റെ വിധിയും മറ്റൊന്നായിരുന്നില്ല. പക്ഷെ, അപ്പോഴേക്കും ആദ്യകാലത്തെ അപേക്ഷിച്ച് പരസ്യമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന കാലം കഴിഞ്ഞിരുന്നു. അതിലും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. രേഖാപരമായ തെളിവുകള്‍ ശേഷിപ്പിക്കാതിരിക്കല്‍ പ്രധാനപ്പെട്ടതാണല്ലോ.
പതിറ്റാണ്ടുകളിലെ ഈ ചരിത്രമെടുത്തു നോക്കുമ്പോള്‍, ഘട്ടം ഘട്ടമായി മലയാള സിനിമാ രംഗത്തെ കൈപ്പിടീയിലൊതുക്കാനായി ഒരു സംഘടന ഉപയോഗിക്കപ്പെട്ടതിന്റെ നാള്‍വഴികള്‍ കാണാന്‍ കഴിയും. പ്രതിരോധിക്കാന്‍ എളുപ്പമല്ലാത്ത കോട്ടയാണു കെട്ടിപ്പൊക്കപ്പെട്ടിരിക്കുന്നതെന്നും.
ഈ ഘടനയ്‌ക്കെതിരെ എത്ര ചെറിയ ശബ്ദം ഉയര്‍ത്തുന്നതും ഒട്ടും എളുപ്പമുള്ള കാര്യമല്ല. എത്ര മാത്രം ‘പ്രിവിലേജ്ഡ്’ ആയവര്‍ക്കു പോലും. ഇതാണു നാം തിരിച്ചറിയേണ്ടത്. ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ലെ, പൊതു സമൂഹത്തിനു ഇതിലും പ്രധാനപ്പെട്ട എന്തൊക്കെ വിഷയങ്ങളുണ്ട് എന്നും സംശയിക്കാം.
കോടികളുടെ ടേണോവര്‍ ഉള്ള വ്യവസായമാണു ചലച്ചിത്ര രംഗം. ഈ ലാഭം വരുന്നത് പൊതുജനങ്ങളില്‍ നിന്നും. മാത്രമല്ല, ഒരു സമൂഹത്തിന്റെ പൊതുവെയുള്ള അഭിരുചിയെ രൂപപ്പെടുത്തുന്നതില്‍ സിനിമ പോലെയുള്ള മാധ്യമത്തിന്റെ പങ്കും ചെറുതല്ല. അതു കൊണ്ടു തന്നെ ചലച്ചിത്രമേഖലയെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് പൊതുപ്രാധാന്യമുണ്ട്.
തൊണ്ണൂറുകളിലാണു മലയാള ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ പ്രവര്‍ത്തനം തുടങ്ങുനത്. സംഘടനകളുടെ സാന്നിദ്ധ്യം ചലച്ചിത്രമേഖലയെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെപ്പറ്റി പഠനങ്ങള്‍ നടക്കുന്നുണ്ട്. സംഘടനകള്‍ക്ക് മുമ്പും ചലച്ചിത്രമേഖല നില നിന്നിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ എന്നത് ഒരു ചലച്ചിത്രവ്യവസായത്തെ സംബന്ധിച്ച് വലിയ കാലയളവൊന്നുമല്ല. പല തരത്തിലുള്ള അഴിച്ചു പണികള്‍ എല്ലാ മേഖലകളിലുമെന്ന പോലെ ഇവിടെയും ആവശ്യമാകാമല്ലോ.
അതു കൊണ്ടു തന്നെ മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള സംഘടനാരൂപത്തിനെതിരെ ചെറുതെങ്കിലും ശക്തമായ ശബ്ദമുയര്‍ത്തിയ അഭിനേതാക്കള്‍ അനുമോദനമര്‍ഹിക്കുന്നു. ആന്നെത്തേതിലും പ്രതികരിക്കാനും ജനശ്രദ്ധ പിടിച്ചുപറ്റാനും നവമാധ്യമങ്ങൾ കൂട്ടിനുള്ളപ്പോൾ മാറ്റത്തിനു തുടക്കം കുറിക്കാന്‍ ചെറിയ ശബ്ദങ്ങള്‍ക്കാകട്ടെ
പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്‌സനെന്ന ജോയ് ജാക്‌സണ്‍ അന്തരിച്ചു. മൈക്കള്‍ ജാക്‌സന്‍ മരിച്ച് ഒന്‍പത് വര്‍ഷം തികഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോഴാണ് പിതാവിന്റെ അന്ത്യം. ആഗ്നേയഗ്രന്ഥിയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു ജോസഫ്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 22ാം തിയ്യതി മുതല്‍ ലാസ്‌വേഗാസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മൈക്കിള്‍ ജാക്‌സന്റെ വക്താവായിരുന്ന റെയ്മണ്‍ ബെയിന്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
സാമുവല്‍ ജാക്‌സണ്‍- ക്രിസ്റ്റല്‍ ലീ കിംങ് ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവനായി 1928ല്‍ യു.എസിലെ ഫൗണ്ടണ്‍ ഹില്ലിലാണ് ജോസഫിന്റെ ജനനം. മൈക്കിള്‍ ജാക്‌സന്റെ സംഗീത ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് ജോസഫ്. മക്കളായ മൈക്കിള്‍, ജാക്കി, ടിറ്റോ, ജെര്‍മെയ്ന്‍, മാര്‍ലണ്‍, എന്നിവരെ ഉള്‍പ്പെടുത്തി 1965ല്‍ ജോസഫ് ഒരു സംഗീത ബാന്‍ഡ് രൂപീകരിച്ചു. ഈ സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ പേരെടുത്തത്. ജോസഫിന്റെയും കാതറിന്‍ എസ്റ്റര്‍ ജാക്‌സന്റെയും പത്തുമക്കളില്‍ എട്ടാമത്തെ മകനായിരുന്നു മൈക്കിള്‍ ജാക്‌സണ്‍. ഗായികയും നടിയുമായ ജാനറ്റ് ജാക്‌സണ്‍ ജോസഫിന്റെ മകളാണ്.
കൊച്ചി: കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് സംഘടനയിലെ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ സംഘടനയുടെ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്‍കി.
പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിലീപിനെ തിരിച്ചെടുത്തത് വീണ്ടും ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ അമ്മ എന്തു നടപടി സ്വീകരിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇതുവരെ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിന് പുറമേ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഇവര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ഡബ്‌ള്യൂസിസിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്‌ള്യൂസിസി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്‍കുന്നു. അമ്മ സംഘടനയില്‍ തുടരുന്ന ഡബ്‌ള്യൂസിസി അംഗങ്ങളായ നടിമാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.
ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനയാണ് കത്ത് നല്‍കുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേര്‍ പുറത്തു പോകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജിവെച്ചവര്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അമ്മ നേതൃത്വവും അങ്കലാപ്പിലാണ്.
ഡബ്‌ള്യൂസിസിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
പുതിയ ഭരണ സമിതി രൂപീകരിച്ചതിനു പിന്നാലെ പ്രതിസന്ധിയിലായി അമ്മ താര സംഘടന. മോഹൻലാൽ അധ്യക്ഷനായ ഭരണ സമിതി വന്നപ്പോൾത്തന്നെ ദിലീപ് ശക്തിയായി സംഘടനയിലേക്ക്തിരിച്ചുവരുമെന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഇതോടുകൂടി അമ്മയിൽ ആഭ്യന്തര യുദ്ധം ഉടലെടുക്കുകയും ചെയ്തു. ഇതിന്റെ ഫലമാണ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി സംഘടനയിൽ നിന്ന് രാജിവച്ചതും. പിന്നാലെ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റു മൂന്നുപേരും സംഘടനയിൽ നിന്ന് രാജിവച്ചതും. ഇതിനൊപ്പം തന്നെ ഇവർക്ക് പിന്തുണയുമായി മറ്റു താരങ്ങളും സംഘടനയിൽ നിന്ന് പുറത്ത് വരാനുള്ള സാധ്യത ഏറെയാണ്…
ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മയിൽ നിന്നും നടി ഭാവന രാജി വച്ചു. അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.
മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യില്‍ നിന്ന് ഞങ്ങളില്‍ ചിലര്‍ രാജി വെക്കുന്നു. 1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങള്‍ നേടി തരുന്ന മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് ഈ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല!
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ”അമ്മ’യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു . ”അമ്മ’ യില്‍ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു . നീതി പുലരട്ടെ .
”അമ്മ’യില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടും.
ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളെന്ന് വിശേഷണം നേടിയവരാണ് ഫഹദ് ഫാസിലും നസ്രിയയും. തന്റെ കരിയറില്‍ നസ്രിയ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം ഉറപ്പിക്കുന്നത്. കുടുംബങ്ങള്‍ തീരുമാനിച്ച വിവാഹമെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നതെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് പിന്നീട് ഫഹദ് വ്യക്തമാക്കിയിരുന്നു.
വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ വീണ്ടും അഭിനയ ലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ്. ഭാര്യയുടെ രണ്ടാം വരവിൽ പ്രേക്ഷകരെപോലെ ത്രില്ലിലാണ് താനുമെന്ന് ഫഹദ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ താന്‍ വീട്ടിലിരിക്കാന്‍ ഒരുക്കമാണെന്ന് ഫഹദ് വെളിപ്പെടുത്തുന്നു. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് നസ്രിയ ഇത്രയും നാള്‍ വീട്ടിലിരുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ എന്ന്.വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാന്‍. തന്‍റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
അവര്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവര്‍ ചെയ്യും. എനിക്ക് തോന്നുമ്പോള്‍ ഞാനും ചെയ്യും. അത്തരത്തിലാണ് ഞങ്ങള്‍ ജീവിതം പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു കാര്യം ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്, രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തും. മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും ഫഹദ് പറഞ്ഞു. നസ്രിയ ഇപ്പോള്‍ ബാംഗ്ളൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് .
സിനിമാ തിരക്കഥയെ വെല്ലും രീതിയിലായിരുന്നു താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന പേരില്‍ ആദ്യം മാധ്യമങ്ങളെ പടിക്കു പുറത്തു നിര്‍ത്തി. തങ്ങളുടെ രഹസ്യ ചര്‍ച്ചകളും നീക്കങ്ങളും പുറത്തു പോകാതിരിക്കാന്‍ യോഗം ചേരുന്ന ഹോട്ടലിന് മുംബൈയില്‍ നിന്നുള്ള സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. അകത്തെ നീക്കങ്ങളും വാഗ്വാദങ്ങളും പുറത്താകാതിരിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണുകളും വാങ്ങി വച്ചു.
കഴിഞ്ഞദിവസം ക്രൗണ്‍പ്ലാസയില്‍ നടന്ന അമ്മ ജനറല്‍ ബോഡിയിലെ മുന്നൊരുക്കങ്ങള്‍ മാധ്യമങ്ങളെ ഭയന്നു തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ദിലീപിനെ തിരികെയെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ ചോരാതിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കങ്ങളെല്ലാം. എന്നാല്‍ ദിലീപ് സംഘടനയില്‍ തിരികെയെത്തിയേക്കും എന്ന കിംവദന്തി പരന്നതോടെ പൃഥ്വിരാജും മഞ്ജു വാര്യരും അടക്കം ചില താരങ്ങള്‍ വിട്ടുനിന്നു.
ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അമ്മയ്‌ക്കെതിരേ മഞ്ജുവിന്റെയും പൃഥ്വിയുടെയും നേതൃത്വത്തില്‍ സമാന്തര കൂട്ടായ്മ വരുന്നുവെന്നതാണ്. ഒരു സംവിധായകനാണ് പുതിയ സംഘടനയ്ക്കു വേണ്ടുന്ന ഉപദേശങ്ങളും നിയമസഹായവും നല്കുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒതുക്കിയ ഒരു മുന്‍കാല നടന് നേതൃസ്ഥാനത്ത് അവരോധിച്ചാകും പുതിയ സംഘടനയുടെ പ്രവര്‍ത്തനം. റിമ കല്ലിംഗലിന്റെ നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ കളക്ടീവിന്റെ പിന്തുണയും പുതിയ കൂട്ടായ്മ ഉറപ്പു വരുത്തിയിട്ടുണ്ട്. സിനിമ താരങ്ങള്‍ക്കു പുറമേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കും സംഘടനയില്‍ അംഗത്വം ലഭിക്കും.
അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. അംഗത്വ ഫീസായി പതിനായിരങ്ങള്‍ നല്കണം. കൂടാതെ ഇത്ര സിനിമയില്‍ അഭിനയിക്കുകയും വേണം. ഇതിനെല്ലാം ഉപരി അമ്മയുടെ തലപ്പത്ത് ഉള്ളവരുടെ പ്രീതി നേടുകയെന്നത് അത്യാവശ്യവും. പുതിയ സംഘടന ഈ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിക്കുന്നതാകും. അടുത്തു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ഗായിക എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചരണം നടന്നിരുന്നു. സംഭവത്തേക്കുറിച്ച് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. മുൻപും, നടൻ ജഗതി ശ്രീകുമാർ, സലീം കുമാർ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങൾ വന്നിരുന്നു.
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയിയ ശേഷം ഒളിവില്‍ പോയ തരികിട സാബു എന്ന അബ്ദു സമദ് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് മലയാളത്തിലെ പ്രമുഖചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഷോയിലെ ഒരു അംഗമായി സാബു രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ ഒളിവില്‍ പോയ ആളാണ് സാബു. ഇയാളെ തിരയുകയാണെന്ന് പോലീസും പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവില്‍ കഴിയുന്നത്. രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹന്‍ലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്. ഇനി സാബുവിനെ പൊക്കാന്‍ പോലീസ് എന്തു ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.