കങ്കണ ഹൃത്വിക്ക് പോര് ബോളിവുഡില്‍ ഇന്നു വലിയ ചര്‍ച്ചകള്‍ക്കു തന്നെ വഴിവച്ചിരിക്കുകയാണ്. ഹൃത്വിക്കിനു തന്നോടു പ്രണയമായിരുന്നു എന്നും താന്‍ അയച്ച ഈ മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക്ക് പുറത്തു വിട്ടു എന്നുമുള്ള ആരോപണമായിരുന്നു കങ്കണ ആരോപിച്ചിരുന്നത്. എന്നാല്‍ കേസ് അന്വേഷിച്ച മുംബൈ പോലീസിന്റെ ഫോറന്‍സിക് വിഭാഗത്തിനു വേണ്ടത്ര തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. പൊതുപരിപാടികളിലും ലഭിക്കുന്ന അവസരങ്ങളിലും എല്ലാം കങ്കണ ഹൃത്വിക്കിനെതിരെ ആരോപണവുമായി രംഗത്ത് എത്തി. എന്നാല്‍ ഹൃത്വിക്കിന്റെ ഭാഗത്തു നിന്ന പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിത ഒരു ദേശിയ ചാലിനു നല്‍കിയ അഭിമുഖത്തില്‍ ഹൃത്വിക്ക് തന്റെ ഭാഗം പൂര്‍ണ്ണമായും പറഞ്ഞിരിക്കുന്നു. ഹൃത്വിക്ക് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ.
ആദ്യമേ പറയട്ടെ ഞാന്‍ ഒരു ഇരയല്ല. ജീവിതത്തില്‍ എന്ത് തന്നെ ഉണ്ടായാലും ഞാന്‍ ഇരയാണെന്ന് ഒരിക്കലും ചിന്തിക്കുകയുമില്ല. ഞാന്‍ ആരുമായും വഴക്കു കൂടിയിട്ടില്ല. അത് പുരുഷനായാലും സ്ത്രീയായാലും ശരി. എന്റെ വിവാഹമോചന പ്രശ്നത്തില്‍ പോലും ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടിയിട്ടില്ല. പരസ്പരം ചെളിവാരിയെറിഞ്ഞിട്ടുമില്ല. ഈ അഭിമുഖത്തിന് ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് ആരുടെയും സഹതാപത്തിന് വേണ്ടിയല്ല. അതിനുള്ള കാരണം ഞാന്‍ വ്യക്തമാക്കാം. റോഡിലൂടെ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരാള്‍ എന്നെ ശല്യം ചെയ്താല്‍ ഞാന്‍ അത് ഗൗനിക്കാതെ നടന്നു പോകും. പക്ഷെ പിന്നീട് നമ്മുടെ വീടിന് നേരെ അയാള്‍ തുടര്‍ച്ചയായി കല്ലേറിഞ്ഞുകൊണ്ടിരുന്നാല്‍ അത് നമുക്കൊപ്പം ജീവിക്കുന്ന പലരെയും പ്രതികൂലമായി ബാധിക്കും. ഒരു നടനായി ജീവിക്കാന്‍ ഞാന്‍ ചിലത് നടിച്ചു. പക്ഷെ ഇതെന്നെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. നടിക്കുന്നത് വീരത്വമല്ല, നമ്മുടെ ശക്തിയുമല്ല. എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ സമയമായിരിക്കുന്നു.
കങ്കണയും ഞാനും പരസ്പരം കാണുന്നത് 2008 ലാണ്. ആദ്യമേ പറയട്ടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നില്ല. ഞാന്‍ മനസ്സിലാക്കിയ കങ്കണയ്ക്ക് ജോലിയോട് കടുത്ത ആത്മാര്‍ഥതയായിരുന്നു. കൈറ്റ്സ്, കൃഷ് എന്നീ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടുള്ള അവളുടെ അര്‍പ്പണബോധം കാണുമ്പോള്‍ എനിക്ക് അവളെയോര്‍ത്ത് അഭിമാനം തോന്നിയിട്ടുമുണ്ട്. ഞാന്‍ അവളെ നേരിട്ട് അഭിനന്ദിച്ചിട്ടുമുണ്ട്. ഒരിക്കല്‍ ജോര്‍ദനിൽ വച്ച് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഘോഷമായിരുന്നു അത്. സമയം ഒരുപാട് വൈകിയപ്പോള്‍ ഞാന്‍ റൂമില്‍ പോയി വിശ്രമിക്കാമെന്ന് കരുതി. ആ സമയത്ത് എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് കങ്കണ പറഞ്ഞു. രാവിലെ സംസാരിച്ചാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ മുറിയിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ മുറിയുടെ വാതിലിന്മേൽ ആരോ ശക്തമായി തട്ടി. വാതില്‍ തുറന്നപ്പോള്‍ അത് കങ്കണയായിരുന്നു. മദ്യപിച്ച് ബോധം പോകാറായ അവസ്ഥയിലായിരുന്നു അവള്‍. പാര്‍ട്ടിയില്‍ ഡ്രിങ്ക്സ് കഴിക്കുക സ്വഭാവികമാണ്. എന്റെ സഹായിയോട് അവളുടെ സഹോദരി രംഗോലിയെ വിളിച്ചു കൊണ്ട് വരാന്‍ പറഞ്ഞു. റൂമിലെത്തിയ രംഗോലി എന്നോട് മാപ്പ് പറഞ്ഞു. അവളെ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല. ഒരു വ്യക്തി എന്ന നിലയില്‍ അവളെ വിലയിരുത്താന്‍ സമയമായിട്ടുണ്ടായിരുന്നില്ല അന്ന്.
ഞാനും കങ്കണയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത് 2013 ലാണ്. ആ സമയത്ത് ഞങ്ങള്‍ പരസ്പരം കാണുന്നത് പോലും അപൂര്‍വമായിരുന്നു. ഞാന്‍ അവളോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന പ്രചരണവും ഉണ്ടായിരുന്നു. അതിനിടയിലാണ്, ഞങ്ങൾ ഇരുവരുമുള്ള ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രം പ്രചരിക്കുന്നത്. ഇനി ഇ മെയിലുകളെ കുറിച്ച് പറയാം. തുടക്കത്തില്‍ തന്നെ അവളെ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ഞാന്‍ മാക്ബുക്ക് പ്രോ ആണ് ഉപയോഗിച്ചിരുന്നത്. അതില്‍ നമുക്ക് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുപാട് ശ്രമിച്ച് നോക്കി. കങ്കണയുടെ മെയിലുകളെ ഞാന്‍ സ്പാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. 4000 മെയിലുകളോളം അവള്‍ അയച്ചിട്ടുണ്ട്. അതില്‍ ഒരു അമ്പതെണ്ണം ഞാന്‍ വായിച്ചിട്ടുണ്ടാകും. അവളുടെ അധിക്ഷേപം എന്റെ ലാപ്പ്&ടോപ്പില്‍ മാത്രമായി ഒതുങ്ങിയിരുന്നുള്ളൂ. പക്ഷെ ഇത് പരസ്യമായി പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. ആദ്യം ഞാന്‍ അവഗണിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ ധരിച്ചതും പഠിച്ചതും അങ്ങിനെ ചെയ്യാനായിരുന്നു. ഞാന്‍ ഇതെക്കുറിച്ച് എന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. അവരില്‍ ചിലര്‍ അവളുടെ സുഹൃത്തുക്കളോടും സംസാരിച്ചു. അതിന്റെ അനന്തരഫലം വലുതായിരുന്നു. രംഗോലി എനിക്ക് നേരെ ബലാത്സംഗം പോലുള്ള വാക്കുകള്‍ ഉപയോഗിച്ചു. പ്രശ്നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ആരോപണങ്ങള്‍ വരട്ടെ. നേരിടാന്‍ ഞാന്‍ തയ്യാറാണ് ഹൃത്വിക് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ സോളോയെ കൂവിയും മോശം പ്രചരണങ്ങള്‍ നടത്തിയും നശിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍. സംവിധായകന്റെ സമ്മതമില്ലാതെ സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയ സാഹചര്യത്തിലാണ് തന്റെ ഹൃദയവേദന പങ്കുവച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പേജിലെ സുദീര്‍ഘമായ കുറിപ്പിലൂടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ദുല്‍ഖര്‍ പങ്കുവയ്ച്ചു.
നിങ്ങൾ നൽകിയ പിന്തുണയായിരുന്നു ഇതുവരെ എന്റെ ഊർജ്ജം . സിനിമയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുകയും തിയേറ്ററില്‍ കൂവുകയും ചെയ്യുമ്പോള്‍ അത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നിങ്ങള്‍ ഇത്രയും കാലം എനിക്ക് നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പവും അദ്ദേഹത്തിന്റെ ആഖ്യാനത്തോടൊപ്പവും മാത്രം നില്‍ക്കുന്നു. സിനിമയുമായി ബന്ധമില്ലാത്തവര്‍ വെട്ടിച്ചുരുക്കുകയോ മാറ്റിമറിയ്ക്കുകയോ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിന് തുല്ല്യമാണ്. ദയവു ചെയ്ത് അത് ചെയ്യരുത്. ഞാൻ അപേക്ഷിക്കുകയാണ്.
ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക്പോസ്റ്റ് ഇങ്ങനെ :
സോളോ കണ്ട ശേഷം ഇതിനെുറിച്ച് ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്. എന്നാല്‍, തിരക്ക് കാരണം അതിന് സമയം കിട്ടിയില്ല. ഇന്നാണ് അത് കണ്ടത്. ഞാന്‍ മനസ്സില്‍ കരുതിയതിനേക്കാള്‍ എത്രയോ നന്നായിരിക്കുന്നു അത്. അതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ബഹുഭാഷാ ചിത്രങ്ങളായതിനാല്‍ അങ്ങിങ്ങ് ചില പ്രശ്നങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല. ശേഖറിന്റെ ട്രാക്കിന് കുറച്ചുകൂടി ദൈര്‍ഘ്യമുള്ള സ്‌ക്രീന്‍ സമയം വേണമായിരുന്നു. എങ്കിലും ഞാന്‍ പരിപൂര്‍ണമായി ചിത്രത്തെ സ്നേഹിക്കുന്നു. അതിന്റെ ഒറിജിനല്‍ പതിപ്പിനെ. സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ യാഥാര്‍ഥമാക്കിയ പതിപ്പിനെ.
സോളോയെ പോലുള്ള ചിത്രങ്ങള്‍ അഭിനേതാക്കളുടെ സ്വപ്നമാണ്. അതിനെ കേട്ട ആ നിമിഷം മുതല്‍ ഞാന്‍ അതിനെ സ്നേഹിച്ചിരുന്നു. ചിത്രീകരണത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. സ്‌ക്രീനില്‍ കണ്ട ചിത്രത്തെയും സ്നേഹിക്കുന്നു. ഈ ചിത്രത്തിനുവേണ്ടി ഞാന്‍ എന്റെ ഹൃദയവും ആത്മാവും നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ ചോര നീരാക്കിയാണ് ഇത്രയും കുറഞ്ഞൊരു ബജറ്റില്‍ ഇങ്ങനെയൊരു ചിത്രം യാഥാര്‍ഥ്യമാക്കിയത്. ഇതുപോലെയുള്ള, ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്ന, വ്യത്യസ്തമായ ചിത്രങ്ങള്‍ക്കുവേണ്ടി ഇങ്ങനെ വീണ്ടും അധ്വാനിക്കാനും ആത്മസമര്‍പ്പണം നടത്താനും ഞാന്‍ ഒരുക്കമാണ്.
സോളോ ചാര്‍ലിയെയോ ബാംഗ്ലൂര്‍ ഡെയ്സിനെയോ പോലുള്ള ചിത്രമല്ലെന്ന് ആള്‍ക്കാര്‍ എന്നോട് പറയാറുണ്ട്. എന്തു കൊണ്ടാണ് ഈ ചിത്രം ചെയ്തതെന്ന് പലരും എന്നോട് ചോദിച്ചു. ഇത് ഒഴിവാക്കാമായിരുന്നില്ലെ എന്നും ചിലര്‍ ചോദിച്ചു. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നാണ് ചിലര്‍ പറഞ്ഞത്. നിങ്ങള്‍ക്ക് അറിയുമോ ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാന്‍ ഇതില്‍ അഭിനയിച്ചത്. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എനിക്ക് ആഗ്രഹം. വ്യത്യസ്തതയെക്കുറിച്ച് എല്ലാവരും പറയുമ്പോള്‍ ഒരു വിഭാഗം എന്തിനാണ് വ്യത്യസ്തമായ ഒരു ചിത്രത്തെ എന്തിനാണ് കളിയാക്കുന്നത്.
എവിടെ പോകുമ്പോഴും കഥകള്‍ തിരയുന്ന ആളാണ് ഞാന്‍. കഥ പറയാന്‍ എനിക്ക് ധൈര്യം നല്‍കുന്നത് എന്റെ പ്രേക്ഷകരായിരുന്നു. നല്ലൊരു കഥ നന്നായി പറഞ്ഞാല്‍ അവര്‍ ആസ്വദിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. നല്ലതോ ചീത്തതോ ആയിക്കോട്ടെ, തിരക്കഥകള്‍ സ്വീകരിക്കുന്നത് എന്റെ സ്വന്തം താത്പര്യപ്രകാരമാണ്.
അതുകൊണ്ട് തന്നെ സോളോയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്കായ രുദ്രയുടെ കഥയെ ആളുകള്‍ കളിയാക്കുകയും കൂവുകുയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. എല്ലാവരും ആവേശത്തോടെയാണ് ഈ ചിത്രം ചെയ്തത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതില്‍ അത് പറയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ട് കൃത്രിമമായ ഹാസ്യമാണെന്ന് ആളുകള്‍ പറയുമ്പോള്‍ എനിക്കത് മനസ്സിലാവുന്നില്ല.
സുഹാസിനിക്കൊപ്പമുള്ളത് കരിയറില്‍ ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും മികച്ച സീനുകളില്‍ ഒന്നായിരുന്നു. യാതൊരു മുന്‍ മാതൃകയുമില്ലാതെയാണ് ഒറ്റ ഷോട്ടിലുള്ള ആ സീന്‍ ഞാന്‍ അഭിനയിച്ചത്. ജീവിതത്തിലെ മറ്റേത് സീനിനേക്കാള്‍ ആ സീന്‍ ഞാന്‍ ആസ്വദിച്ചിരുന്നു. ബിജോ അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. രസകരമായിരുന്നു കട്ട് പറഞ്ഞ നിമിഷം. രസകരമായിരുന്നു അതിന്റെ ഡബ്ബിങ്. സ്‌ക്രീനില്‍ കണ്ടപ്പോഴും രസമുണ്ടായിരുന്നു. എന്നിട്ടും ആളുകള്‍ക്ക് അത് മനസ്സിലാകാതെ പോയത് എനിക്ക് മനസ്സിലാകുന്നില്ല. കറുത്ത ഹാസ്യം എന്നും ഇത്തരത്തില്‍ തന്നെയാണ്. ഞങ്ങള്‍ ലക്ഷ്യമിട്ടതും ഇതു തന്നെയായിരുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ട് അതിനെ തിയേറ്ററില്‍ കളിയാക്കുന്നതും കൂവുന്നതും മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതും മോശമായി ചിത്രീകരിക്കുന്നതും അതിനെ കൊല്ലുന്നതിന് തുല്യമാണ്. അത് ഞങ്ങളുടെ ഹൃദയവും മനസ്സും തകര്‍ക്കുകയാണ്. ഇത്രയും കാലം നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് കെഞ്ചുകയാണ്. ദയവു ചെയ്ത് സോളോയെ കൊല്ലരുത്. അതിന്റെ പ്രദര്‍ശനം തുടരട്ടെ. തുറന്ന മനസ്സോടെ കണ്ടാല്‍ അത് നന്നായി ഓടും.
ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പമാണ്. അയാളുടെ ആഖ്യാനത്തിനൊപ്പമാണ്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ വെട്ടുന്നതും സീനുകള്‍ മാറ്റിമറിക്കുന്നതും അതിനെ കൊല്ലാനേ സഹായിക്കൂ.
കവിതാലക്ഷ്മി എന്നു പറയുമ്പോൾ അത്ര എളുപ്പത്തിൽ മനസ്സിലാകണമെന്നില്ല, എന്നാല്‍ സ്ത്രീധനം സീരിയലിലെ ചാളമേരിയുടെ മരുമകളെ കുടുംബ പ്രേക്ഷകര്‍ക്കു നല്ല പരിചയമുണ്ട് എന്നുറപ്പാണ്. പ്രൈം ടൈം സീരിയലില്‍ ശ്രദ്ധേയ കഥാപാത്രമായി അഭിനയിക്കുന്ന കവിതാ ലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എങ്ങനെ ജീവിതം മാറിമറിഞ്ഞു കവിത വിവരിക്കുന്നു …
”അത്യാവശ്യം സന്തോഷമായി ജീവിച്ച് വരികയായിരുന്നു ഞങ്ങൾ. എല്ലാം മാറി മറിഞ്ഞതു പെട്ടെന്നാണ്. എനിക്കു ഭര്‍ത്താവില്ല, ഒരു മോനും മോളുമാണ് ഉള്ളത്. പത്തു വര്‍ഷത്തോളമായി നെയ്യാറ്റിന്‍കരയിലാണ് താമസം. ഒരു സുഹൃത്തിന്റെ മകള്‍ക്ക് യു കെയില്‍ എംഡിക്ക് അഡ്മിഷനു വേണ്ടിയാണ് ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയത്. ആ കുട്ടിക്കു പകരം ഹോട്ടല്‍ മാനേജ്മെന്റ്റ് ഡിപ്ലോമ കഴിഞ്ഞ എന്‍റെ മകനുള്ള ഒരു അവസരത്തെക്കുറിച്ചാണ് അവര്‍ അന്നു പറഞ്ഞത്. ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെയില്‍ മൂന്നു ഹോട്ടലുകള്‍ ഉണ്ടെന്നും അവിടെ സ്റ്റഡി ആന്‍ഡ് വര്‍ക്ക് ചെയ്യാം എന്നുമായിരുന്നു ഓഫര്‍. നാലുവര്‍ഷത്തെ കോഴ്സിനു സീറ്റ് ശരിയാക്കിത്തന്നു. അന്നു പറഞ്ഞത് പത്തു പൗണ്ട് മണിക്കൂര്‍ ശമ്പളത്തില്‍ അവനവിടെ ജോലി ചെയ്യാം എന്നായിരുന്നു.
അമ്പതു ലക്ഷം ചിലവു വരുന്ന കോഴ്സിന് ഒരുവര്‍ഷം പന്ത്രണ്ടുലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം അടച്ചാല്‍ മതിയെന്നും പറഞ്ഞു. ഒരു മാസം ഏകദേശം ഒരുലക്ഷം രൂപ അന്നൊരു കൂടുതലായി തോന്നിയില്ല, എനിക്കു വര്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങളുടേത് ആര്‍ഭാട ജീവിതമൊന്നും അല്ലാത്തതിനാല്‍ മിച്ചം പിടിക്കാവുന്നതെയുള്ളൂ. പിന്നെ മോന്‍റെ പാര്‍ട്ട് ടൈം ജോലിയുമുണ്ടല്ലോ. അങ്ങനെ ഒരുപാടു പേരുടെ സഹായം കൊണ്ട് അവനെ യു കെയ്ക്ക് അയച്ചു. പക്ഷെ അവിടെ ചെന്നപ്പോള്‍ എല്ലാം മാറി മറിഞ്ഞു. പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും കിട്ടിയില്ല. അവിടെ ഒരുവര്‍ഷം കോഴ്സ് എന്നു പറഞ്ഞാല്‍ മഞ്ഞുവീഴ്ചയുടെ മാസങ്ങള്‍ ഒഴിവാക്കി ആറുമാസമേ ക്ലാസ് ഉള്ളൂ. ഇതൊന്നും ഞങ്ങളോടു വ്യക്തമായി പറഞ്ഞിരുന്നില്ല. അതായത് ആറുമാസം കൊണ്ട് പന്ത്രണ്ടു ലക്ഷം രൂപ. അതോടെ ഞങ്ങള്‍ പെട്ടു എന്നു മനസ്സിലായി. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ കൊക്കില്‍ ഒതുങ്ങില്ല എന്നു മനസ്സിലാക്കി നേരത്തെ പിന്മാറിയേനെ. യൂണിവേഴ്സിറ്റിയില്‍ നിന്ന് മെയിലുകള്‍ വന്നു തുടങ്ങിയപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. കോഴ്സ് മുടങ്ങാതിരിക്കുവാന്‍ ആദ്യവര്‍ഷത്തെ ഫീസ് ഒരു വിധത്തില്‍ അടച്ചു. ആ പരീക്ഷ അവന്‍ പാസാകുകയും ചെയ്തു. ഈ വർഷം ഫീസ് അടയ്ക്കാനുള്ള തീയതി കഴിഞ്ഞു ആകെ വല്ലാത്ത അവസ്ഥയിലാണ്. എന്തെങ്കിലും വരുമാനം എന്ന നിലയിലാണ് തട്ടുകട തുടങ്ങിയത്, പക്ഷെ അതുകൊണ്ട് ഒന്നുമാകുന്നില്ല.
മോന്‍റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച് നാള്‍ സീരിയലില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. അവസരങ്ങള്‍ കുറഞ്ഞതോടെ വരുമാനം നിലച്ച പോലെയായി. മോന്‍ അയച്ചു തരുന്നത് കൊണ്ട് കുടുംബം കഴിഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം ഒഴികെ സിനിമാ-സീരിയല്‍ മേഖലയില്‍ നിന്ന് ആരും സഹായിച്ചിട്ടില്ല. ആര്‍ട്ടിസ്റ്റുകളുടെ സംഘടനയും ഒരു സഹായവും ചെയ്തില്ല. മോന്‍റെ പഠനം മുടങ്ങാതിരിക്കാനായിരുന്നു സഹായം വേണ്ടിയിരുന്നത്, അല്ലാതെ നല്ല അവസ്ഥയില്‍ ജീവിയ്ക്കുമ്പോള്‍ ഫ്ലാറ്റിനും കാറിനും സഹായം കിട്ടിയിട്ടു കാര്യമുണ്ടോ? ഒരു ആവശ്യത്തിനു ചോദിച്ചപ്പോള്‍ നോ മാത്രമായിരുന്നു മറുപടി. ദിനേശ് പണിക്കര്‍ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട് എന്നതിനപ്പുറം ഒരു സംഘടനയും തിരിഞ്ഞു നോക്കിയിട്ടില്ല.
ഒരു ഗ്രാനൈറ്റിന്റെ ചെറിയ ഷോപ്പ് നടത്തിയിരുന്നു, അതു നന്നായി ചെയ്യാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സ്വന്തമായി വസ്തു ഇല്ലാത്തത് കൊണ്ട് ലോണ്‍ ഒന്നും കിട്ടിയില്ല. മുദ്ര ലോണിനെക്കുറിച്ച് അന്വേഷിച്ച് ഒരുപാട് ബാങ്കുകള്‍ കയറിയിറങ്ങി. എല്ലായിടത്തും നിരാശയായിരുന്നു ഫലം, ഒടുവില്‍ ആ കടയും പൂട്ടി. ഈ വര്‍ഷത്തെ ഫീസ് മുന്നില്‍ കണ്ടാണ് ഒരു ചിട്ടി ചേര്‍ന്നത്, അതിന്മേലായിരുന്നു അവസാന പ്രതീക്ഷ. സ്വന്തം വസ്തുവില്ലാത്തതിനാല്‍ ഒടുവില്‍ അതും നടന്നില്ല. എന്തു ജോലിയും ചെയ്യുന്നതില്‍ എനിക്ക് അഭിമാനക്കുറവ് തോന്നിയിട്ടില്ല. തട്ടുകട നടത്താന്‍ മാത്രമല്ല, ഹോട്ടലില്‍ പണിയെടുക്കാനും ഒരു മടിയുമില്ല, ഇന്ന് ഡബ്ബിങ് ഉള്ളതാണ്. രാത്രി തട്ടുകടയിലേക്കു വേണ്ട ചമ്മന്തി അരച്ചു വച്ചിട്ടു വേണം പോകാന്‍. വീട്ടുടമസ്ഥന്‍ ഒരു അനുഗ്രഹമാണ്, പത്തുവര്‍ഷമായി ഇവിടെ താമസിയ്ക്കുന്നു. വാടക പലപ്പോഴും മുടങ്ങും, പക്ഷെ അവര്‍ മുഖം കറുപ്പിച്ചിട്ടില്ല ഇതുവരെ.
ഹാര്‍ട്ടിന് ചെറിയ പ്രശ്നമുണ്ട്, എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മോളുടെ കാര്യം എന്താവും എന്നോര്‍ത്ത് ഭയമുണ്ട്. ഒരുപാടു സുഹൃത്തുക്കള്‍ ഒന്നുമില്ല എനിക്ക്. എന്‍റെ ഫെയ്സ്ബുക്ക് മോനാണ് മാനേജ് ചെയ്യുന്നത്. എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുഹൃത്തുക്കളില്‍ പലരും സഹായം ചെയ്തു. ജീവിതത്തില്‍ ഒപ്പമുണ്ടാകും എന്നു കരുതിയ പലരും മുഖം തിരിക്കുകയും ചെയ്തു. ഒരു ചേതവുമില്ലാത്ത ഒരുവാക്ക് കൊണ്ട് എന്‍റെ ജീവിതം മാറിയേക്കാം എന്ന അവസ്ഥയില്‍ അതു പോലും ചെയ്യാതിരുന്നവര്‍ ഉണ്ട്. ഒരു പ്രതിസന്ധിയിലാണ് യഥാര്‍ഥമിത്രങ്ങളെ തിരിച്ചറിയുന്നത്.
സിനിമയില്‍ മനസ്സു കൊണ്ട് അടുപ്പമുള്ളത് മമ്മൂക്കയോടും ലാല്‍ ജോസിനോടുമാണ്. താപ്പാനയുടെ സമയത്താണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പരിഗണനയും ബഹുമാനവുമാണ് അദ്ദേഹം തന്നത്. മമ്മൂക്ക സംവിധായകനോട് നേരിട്ടു നിര്‍ദ്ദേശിച്ചിട്ട് ആ സിനിമയില്‍ എനിക്കു ഡബ് ചെയ്യാനും പറ്റി. ദുല്‍ഖറിന്‍റെ ഉസ്താദ് ഹോട്ടല്‍ കണ്ട് ഇഷ്ടപ്പെട്ടാണ് മോന്‍ ഷെഫ് ആകുന്നത്. ലാല്‍ ജോസ് സാറും വളരെ സ്നേഹത്തോടെ പെരുമാറുന്ന ആളാണ്. ഇവരൊക്കെ തിരക്കുള്ളവരാണ്, നേരിട്ടു ചെന്ന് കാണാനോ പറയാനോ പറ്റാറില്ല, എങ്കിലും എന്‍റെ സങ്കടങ്ങള്‍ ഇവര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്നു പ്രതീക്ഷയുണ്ട്.
നല്ല മനസ്സുള്ള ആരെങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. സ്പോൺസര്‍ഷിപ്പോ സാമ്പത്തിക സഹായമോ ചെയ്‌താല്‍ മോന്‍റെ പഠനം പൂര്‍ത്തിയാക്കാം. ഈ സമയത്തു വേണ്ട സഹായം അതാണ്. എത്രയും പെട്ടെന്നു തിരികെ നല്‍കാന്‍ കഴിയുമെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ദൈവം സഹായിച്ച് കെ കെ രാജീവിന്റെ സീരിയലിലും അമൃതയിലെ ഒരു സീരിയലിലും റോള്‍ ഉണ്ട്. ബാക്കി സമയം തട്ടുകട നടത്തുന്നു. നെയ്യാറ്റിന്‍കരയില്‍ നിംസ് ഹോസ്പിറ്റലിന്റെ സമീപമാണ് തട്ടുകട. ചില കൂട്ടുകാരും കസിനും സഹായിക്കും. എന്‍റെ ലോണ്‍ പെയ്മെന്റ് ഹിസ്റ്ററി നോക്കിയാല്‍ അറിയാം ഇതുവരെ ഒരു മുടക്കവും വരുത്തിയിട്ടില്ല. ഈ അവസ്ഥയൊക്കെ ആര്‍ക്കും വരാമല്ലോ. ഇപ്പോള്‍ ഒന്നു പിടിച്ചു നില്‍ക്കാന്‍, എന്‍റെ മോന്‍റെ പഠനം മുടങ്ങാതിരിക്കാൻ ആരെങ്കിലും സഹായിയ്ക്കും എന്നു പ്രതീക്ഷിക്കുന്നു.
ദിലീപ് വിഷയത്തിലെ വ്യത്യസ്ത നിലപാടുകളെ തുടര്‍ന്ന്‍ പരസ്പരം ഭിന്നിച്ചു നിന്ന താരങ്ങളുടെ നിലപാടുകള്‍ കാരണം പ്രതിസന്ധിയിലായിരുന്ന അമ്മയുടെ യോഗം ഉടന്‍ ചേരാന്‍ തീരുമാനം. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ യോഗം വിളിക്കാനാണ് തീരുമാനം. ഇതിനായി പരസ്പരം ഭിന്നിച്ചു നില്‍ക്കുന്ന നാല് വിഭാഗങ്ങളുമായി മുതിര്‍ന്ന താരങ്ങള്‍ അനൌപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. അതേസമയം അമ്മയുടെ ഭാരവാഹിത്വമോ അംഗത്വമോ ഉടന്‍ ഏറ്റെടുക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയ നടന്‍ ദിലീപ് അമ്മയുടെ യോഗത്തിലും പങ്കെടുക്കില്ലെന്നാണ് സൂചന. താരസംഘടന ഇപ്പോള്‍ നിലവില്‍ 4 തട്ടിലാണ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്, പ്രിഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവ താരങ്ങള്‍.
ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം, മമ്മൂട്ടിയുടെയും ഇന്നസെന്റിന്റെയും നേതൃത്വത്തില്‍ ഇടത് ആഭിമുഖ്യമുള്ള താരങ്ങളുടെ മറ്റൊരു വിഭാഗം എന്നിങ്ങനെയാണ് നിലവില്‍ താരസംഘടനയിലെ ഭിന്നിപ്പ്. ഇവരില്‍ മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കലക്ടീവും പ്രിഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളും പരസ്പരം സഹകരണത്തിലാണ്. ഇവരുടെ നിലപാടാണ് അമ്മ യോഗത്തില്‍ നിര്‍ണ്ണായകമാകാന്‍ സാധ്യത. ഇത് ഭയന്ന് തന്നെയാണ് ദിലീപ് തല്‍ക്കാലം അമ്മയിലേക്ക് ഇല്ലെന്ന് തീരുമാനം എടുത്തിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നും ഇനി കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകനും നടന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അത് കേസിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് മാറിയേക്കാമെന്നാണ് അഭിഭാഷകന്റെ വിലയിരുത്തല്‍. അതേസമയം അമ്മയുടെ ഔദ്യോഗിക പക്ഷമെന്ന് അറിയപ്പെട്ടിരുന്ന ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഗണേഷ് കുമാര്‍, മുകേഷ് എന്നിവരൊക്കെ ഉള്‍പ്പെടുന്ന വിഭാഗം ഇപ്പോള്‍ രണ്ടു തട്ടിലാണ്. ദിലീപിന് ആപത്ത് വന്നപ്പോള്‍ നടനെ സംരക്ഷിക്കാന്‍ ശക്തമായ നിലപാട് കൈക്കൊണ്ടില്ലെന്ന വിമര്‍ശനമാണ് മമ്മൂട്ടിക്കെതിരെ ഇതില്‍ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. ഗണേഷ് കുമാറാണ് അതില്‍ മുന്‍പന്തിയില്‍. നടന്‍ സിദ്ദിഖ്, സലിംകുമാര്‍, മുകേഷ്, ജയറാം, മിമിക്രിയിലൂടെ സിനിമയിലെത്തിയ മറ്റ് താരങ്ങള്‍ എന്നിവരുടെയൊക്കെ പിന്തുണ ദിലീപിനും ഗണേഷിനുമാണ്. അതേസമയം, മമ്മൂട്ടിയും ഇന്നസെന്റും സംഘടനയില്‍ ഇപ്പോള്‍ നിശബ്ദരാണ്. സര്‍ക്കാരില്‍ ശക്തമായ സ്വാധീനം ഉണ്ടായിട്ടും ദിലീപിനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പഴിയാണ് ഇവര്‍ കേള്‍ക്കുന്നത്. അതേസമയം, ദിലീപിനെതിരെയുള്ള തെളിവുകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഇവരെ ബോധ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ ഒന്നിലും ഇടപെടാനില്ലെന്നായിരുന്നു ഇവര്‍ സ്വീകരിച്ച നിലപാട്. ഇതൊക്കെയാണെങ്കിലും മോഹന്‍ലാല്‍ ഇതിലൊന്നും പക്ഷം പിടിക്കാതെ മാറി നില്‍ക്കുകയാണ്. ദിലീപിന്റെ ഏറ്റവും വലിയ ശത്രുക്കളായ മഞ്ജുവാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഒപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല അവരുടെ ചിത്രമായ ഒടിയന് വേണ്ടി പണം മുടക്കുന്നതും മോഹന്‍ലാലാണ്.
അതിനാല്‍ തന്നെ ലാലിന്റെ നിലപാടുകളോടും ദിലീപിന് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ സിനിമ വേറെ നിലപാടുകള്‍ വേറെ എന്നതാണ് ലാലിന്റെ നിലപാട്. മഞ്ജുവിനും ശ്രീകുമാറിനും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമ്പോഴും ദിലീപ് വിഷയത്തില്‍ പ്രത്യക്ഷത്തില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ലാലിന് കഴിയുന്നുണ്ട്. അതിനാല്‍ തന്നെ നിലവിലെ ഭിന്നിപ്പുകള്‍ പറഞ്ഞവസാനിപ്പിച്ച് വിവിധ വിഭാഗങ്ങളെ ഒന്നിച്ചിരുത്തി അമ്മ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ദൗത്യം ഇന്നസെന്റും മമ്മൂട്ടിയും എല്പ്പിച്ചിരിക്കുന്നതും മോഹന്‍ലാലിനെയാണ്. ഒപ്പം ഔദ്യോഗിക ഭാരവാഹിത്വങ്ങള്‍ ഒഴിയാനുള്ള സന്നദ്ധതയും ഇരുവരും ലാലിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അത് സമ്മതിച്ചിട്ടില്ല. പകരം ദിലീപിന്റെ പുറത്താക്കല്‍ നടപടി സസ്പെന്‍ഷനില്‍ ഒതുക്കി ദിലീപ് വഹിച്ച ട്രഷറര്‍ സ്ഥാനത്തേക്ക് മാത്രം നിയമനം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ലാല്‍. ഈ സ്ഥാനത്തേക്ക് ദിലീപ് നിര്‍ദേശിക്കുന്ന ഒരാള്‍ എന്നതാണ് മോഹന്‍ലാലിന്റെ നിലപാട്.എന്നാല്‍, ആ നോമിനി സിദ്ദിഖ് ആണെങ്കില്‍ അംഗീകരിക്കില്ലെന്നാണ് പ്രിഥ്വിരാജിന്റെയും വിമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെയും നിലപാട്.
അങ്ങനെയെങ്കില്‍ കെ പി എ സി ലളിതയെ ട്രഷററാക്കാനാണ്‌മോഹന്‍ലാലിന് അതീവ താല്പര്യം. ദിലീപും ഇത് അംഗീകരിച്ചേക്കും. മുതിര്‍ന്ന നടി എന്ന നിലയില്‍ മഞ്ജുവാര്യര്‍ വിഭാഗത്തിനും ഇതിനെ എതിര്‍ക്കാനാകില്ല. പകരം യുവ താരങ്ങളില്‍ ചിലരെ ഭാരവാഹിത്വത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. അതിന് ജനറല്‍ ബോഡി വിളിച്ചുകൂട്ടി നിയമാവലി പുതുക്കേണ്ടതുണ്ട്. അങ്ങനെ തന്നെ അത് നടപ്പിലാക്കാനുള്ള തയാറെടുപ്പാണ് നിലവില്‍ നടന്നുവരുന്നതെന്നാണ് സൂചന. എന്തായാലും സംഘടന ഒന്നിച്ചു പോകുന്നു എന്നുറപ്പാക്കാനുള്ള ദൗത്യമാണ് മോഹന്‍ലാലില്‍ നിഷിപ്തമായിരിക്കുന്നത്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ അണിയറ പ്രവര്‍ത്തകര്‍ സഹ സംവിധായകനെ പറ്റിച്ച് കാറും പണവും തട്ടിയെടുത്തതായി സഹസംവിധായകന്‍ ഹരിയുടെ പരാതി. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി യുവാവ് രംഗത്തെത്തിയിട്ടുണ്ട്.
യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഹായ് ഫ്രണ്ട്‌സ്,
സാധാരണ ഞാന്‍ എന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇതുപോലെയുള്ള സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറില്ല. പക്ഷെ ഈ കാര്യങ്ങള്‍ എല്ലാവരും അറിയണമെന്ന് എനിക്കും തോന്നി അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നും എനിക്ക് നേരിടേണ്ടിവന്ന ഒരു ചതിയെക്കുറിച്ചാണ്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമ മേഖലയിലെ ചതികളെ കുറിച്ച്. അപ്പോഴൊന്നും എനിക്ക് തോന്നിയിട്ടില്ല, നാളെ ഞാനും ഇങ്ങനെയൊരു ചതിയില്‍ പോയി വീഴുമെന്ന്.
ഇനി ഞാന്‍ കാര്യത്തിലേക്ക് കടക്കാം. 2017 മാര്‍ച്ചില്‍ ആണ് ഞാന്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്. സെക്കന്റ് ഷെഡ്യൂള്‍ കഴിഞ്ഞു ഞാന്‍ കുറേക്കാലം വീട്ടില്‍ ആയിരുന്നു. മാര്‍ച്ചില്‍ വീണ്ടും ജോയിന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ എന്റെ പുതിയ കാറും കൊണ്ടാണ് വന്നത്. ഈ കാറു കൂടി നമ്മുടെ വര്‍ക്കിന് തരുമോയെന്നു ചോദിച്ചപ്പോള്‍ ഞാന്‍ എതിരൊന്നും പറഞ്ഞില്ല. അങ്ങനെ വണ്ടിയും ഡ്രൈവറും അടക്കം 39000 ഒരു മാസത്തേക്ക് വാടക പറഞ്ഞുറപ്പിച്ചു വണ്ടിയും ഓടാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഇതിനു പുറകിലുള്ള ചതിയെക്കുറിച്ച്.
ആദ്യ മാസം വണ്ടിയുടെ വാടക ചോദിച്ചപ്പോള്‍ ഈ മാസം തരാന്‍ ഇല്ല സിനിമ അടുത്ത മാസം റിലീസ് ചെയ്യും അപ്പോഴേക്കും പൈസ തരാമെന്നും പറഞ്ഞു. വല്യ താല്പര്യമില്ലെങ്കിലും മനസ്സില്ലാ മനസ്സോടെ ഞാനതിന് സമ്മതിച്ചു. കാരണം ഒരു നിര്‍മാതാവിന്റെ അവസ്ഥ എനിക്കും ആ സമയത്തു മനസ്സിലാകുമായിരുന്നു. പക്ഷെ പിന്നീട് സംഭവിച്ചത് വളരെ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ആയിരുന്നു. ഒരു ദിവസം ഡിസ്ട്രിബ്യൂഷന്‍ ഏജന്റിനെ കാണാന്‍ എന്ന് പറഞ്ഞു വണ്ടിയും കൊണ്ട് പോയ ആള്‍ രാത്രിയായിട്ടും വരുന്നത് കാണുന്നില്ല. ആ സമയത്തു ഞാന്‍ അങ്ങോട്ടു വിളിച്ചപ്പോള്‍ കോട്ടയത്താണുള്ളതെന്നും നാളെ തിരിച്ചു വരുമെന്നും പറഞ്ഞു. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തെയും കൂടെയുണ്ടായിരുന്നവരെയും കാണാതാവുകയും ഫോണില്‍ പോലും വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയും ആയി. ആകെ മൊത്തം പേടിച്ച ഞാന്‍ ഇതിന്റെ മറ്റുള്ള ആള്‍ക്കാരെ വിവരം അറിയിക്കുകയും എന്റെ കാറും തരാനുള്ള പൈസയും എത്രയും വേഗം തിരിച്ചു തരണമെന്നും പറഞ്ഞു.
പക്ഷെ അവര്‍ എന്നെ താല്‍ക്കാലികമായി സമാധാനപ്പെടുത്താന്‍ പറഞ്ഞു അവര്‍ ഒരു പൈസ വാങ്ങാന്‍ പോയതാണെന്നും പൈസ കിട്ടിയാല്‍ ഹരിയുടെ വണ്ടിയും പൈസയും തരുമെന്നും പറഞ്ഞു. ഇങ്ങെനെ 25 ദിവസം കഴിഞ്ഞിട്ടും വണ്ടിയും പൈസയും എതിക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ അവര്‍ എനിക്ക് താല്‍ക്കാലികമായി 5000 രൂപയും വണ്ടിയും തിരിച്ചേല്‍പിച്ചു ബാക്കി പൈസ അടുത്ത ദിവസം തരാമെന്നും ഇപ്പോഴത്തെ വര്‍ക്ക് കഴിഞ്ഞു, ഇനി വേണമെങ്കില്‍ ഒന്നു നാട്ടില്‍ പോയി വന്നോ എന്നും പറഞ്ഞു.
പറഞ്ഞ പ്രകാരം ഞാന്‍ പോയതിന്റെ അടുത്ത ദിവസം എനിക്ക് അക്കൗണ്ടിലേക്ക് ഒരു 10000 രൂപ കൂടി തന്നു. പക്ഷേ ഇതില്‍ മറ്റൊരു ചതി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. അതു എനിക്ക് ആ സമയത്തു ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്റെ വണ്ടിയുടെ പേപ്പറും പിന്നെ എന്റേതായിട്ടുള്ള എല്ലാ ഡോക്യൂമെന്റസും(പാസ്പോര്‍ട് ആധാര്‍ ഐഡന്റിറ്റി കാര്‍ഡ് രണ്ടു നാഷണല്‍ ബാങ്കുകളുടെ പാസ്ബുക്കും ചെക്ക് ബുക്കും അങ്ങനെ എനിക്ക് വേണ്ടപ്പെട്ട രേഖകള്‍) കാണാനില്ല. എന്റെ ഓര്‍മയില്‍ ഈ സാധനങ്ങളൊക്കെ ഞാന്‍ വണ്ടിയുടെ ഡാഷില്‍ സൂക്ഷിച്ചിരുന്നതാണ്. ഉടനെ തന്നെ ഞാന്‍ ബിനോയ്(പ്രൊഡ്യൂസര്‍) വിളിച്ചു ചോദിച്ചു. അദ്ദേഹം എന്നത്തേക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറി അവസാനം എന്നോട് പറഞ്ഞു ഹരി ഒന്നു കൂടെ കൊച്ചിയിലേക്ക് വാ ഇവിടെ ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആളില്ല വരുമ്പോള്‍ നമുക്ക് പോയ ഡോക്യൂമെന്റ്‌സും അന്വേഷിക്കാം.
അങ്ങനെ ഞാന്‍ വീണ്ടും ആ കാറും കൊണ്ട് എറണാകുളത്തു എത്തി. അവിടുന്നാണ് എനിക്ക് സംഭവത്തിന്റെ സത്യാവസ്ഥകള്‍ മനസ്സിലാകുന്നത്. 8 ലക്ഷം രൂപ കൊടുക്കാനുള്ള ഒരാള്‍ക്ക് പൈസ കൊടുക്കുന്നവരെ എന്റെ ഡോക്യൂമെന്റ്‌സ് അയാള്‍ക്ക് പണയം വെച്ചതാണെന്ന്. ഞാന്‍ വീണ്ടും ഇതു പ്രശ്നമാക്കി. ആ സമയത്തു ബിനോയ് എന്റെ കാലില്‍ വീണു പറഞ്ഞു ഹരി ഇതു പ്രശ്നമാക്കരുത്. പ്രശ്നമായാല്‍ സിനിമ ഇറങ്ങൂല ഞാന്‍ രണ്ടു ദിവസമേ കൊണ്ട് ഹരിയുടെ ബാലന്‍സ് പൈസയും ഡോക്യൂമെന്റ്‌സും വാങ്ങിത്തരാം. ഇപ്പോള്‍ ഹരി എന്റെ കൂടെ ഒരു കാറും കൊണ്ട് മൈസൂര്‍ വാ. തിരിച്ചു വന്നാല്‍ ഉടന്‍ ആ പൈസയും ഡോക്യൂമെന്റ്‌സും തരാമെന്നുള്ള ഉറപ്പിമ്മേല്‍ ഒരു കാറും കൊണ്ട് ഞാനും ബിനോയ്‌യും മൈസൂരില്‍ എത്തുകയും ആ കാര്‍ അവിടെയുള്ള ഒരു പ്രൈവറ്റ് ഫൈനാന്‍ഷ്യര്‍ക്ക് കൈമാറുകയും ചെയ്തു.
അതിനു ശേഷം അവിടെ നില്‍ക്കാതെ നേരെ ബസ് മാര്‍ഗം ബാംഗ്ലൂര്‍ എത്തുകയും ഒരാഴ്ച അവിടെ താമസിച്ച് അതിനു ശേഷം വീണ്ടും ബസ് മാര്‍ഗം കോഴിക്കോട് വഴി എറണാകുളത്ത് തിരിച്ചെത്തുകയും ചെയ്തു. ഞാന്‍ പൈസ ചോദിച്ചു. ഇന്നൊരു ട്രിപ്പുണ്ട്. ചെന്നൈക്ക് എന്നു പറഞ്ഞു ഞാന്‍ എന്റെ കാര്‍ ചോദിച്ചപ്പോള്‍ അതു ഒറ്റയം പോയിരിക്കുകയാണെന്നും നമുക്ക് വേറെയൊരു വണ്ടിയും കൊണ്ടാണ് പോകണ്ടതെന്നും പറഞ്ഞു. അങ്ങനെ ഏകദേശം ഒരു മാസത്തോളം എന്നെയും കൊണ്ട് ബാംഗ്ലൂര്‍ ചെന്നൈ മൈസൂര്‍ എന്നീ സ്ഥലങ്ങളില്‍ താമസിക്കുകയും തിരിച്ചു എറണാകുളത്തു എത്തിയപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് എന്റെ വണ്ടിയും ഡോക്യൂമെന്റ്സുമൊക്കെ പണയത്തിലാണെന്നും എനിക്ക് പൈസയോ വണ്ടിയോ തിരിച്ചു തരാന്‍ ടിയാനു യാതൊരു താത്പര്യവുമില്ലായെന്നും.
അതിനു ശേഷം ബിനോയ് ഒളിവില്‍ പോകുകയും പിന്നീട് വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയും ആയി. എന്തു ചെയ്യണമെന്നു മനസ്സിലാകാത്ത അവസ്ഥയില്‍ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അവിടുന്നു കാര്യമായ ഒരു ഇടപെടല്‍ ഉണ്ടായില്ലെന്നത് വേദനയോടെ കണ്ടു നില്‍ക്കാനേ എനിക്ക് പറ്റിയുള്ളു. പക്ഷെ ഞാന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. ഒരുപാട് പരിശ്രമത്തിനുശേഷം എന്റെ വണ്ടിയും ഡോക്യൂമെന്റസും ഞാന്‍ തിരിച്ചു പിടിച്ചു. പക്ഷെ ഈ കാലയളവില്‍ എനിക്ക് വലിയ സാമ്പത്തിക ബാധ്യതയും വന്നു. 6 മാസത്തെ ലോണ്‍ പെന്‍ഡിങ്ങായി. കാര്‍ ജപ്തിപോകും എന്ന അവസ്ഥയായി. കാറിനും മൊത്തം 25000 രൂപയുടെ മെയിന്റനന്‍സ് ഉണ്ടായിരുന്നു. എല്ലാം റെഡി ആക്കി തരാം എന്ന വാക്കുമായി എന്നെയും എന്റെ കുടുംബത്തെയും ഒരു വലിയ സാമ്പത്തിക ബാധ്യത വരുത്തിയിട്ടു.
ആള്‍ വീണ്ടും മുങ്ങിയിരിക്കുകയാണ്. ഏകദേശം 3 ലക്ഷം രൂപ ഇദ്ദേഹം എനിക്ക് തരാനുണ്ട. ആഗ്രഹിച്ചു വാങ്ങിയ കാര്‍ ഇപ്പോള്‍ ജപ്തി നടപടികള്‍ നേരിട്ടോണ്ടിരിക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ ആത്മഹത്യയുടെ വക്കിലാണ് ഇപ്പോള്‍ ഞാന്‍ …
ദിലീപിനെ സന്ദർശിക്കാനെത്തിയ ദൃശ്യങ്ങൾ പകർത്തിയതിന് സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമങ്ങളോട് ക്ഷോഭിച്ചത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തിൽ ഖേദം പ്രകടിപ്പ് എബ്രിഡ് ഷൈൻ. തന്റെ പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ ഹൃദയത്തില്‍ത്തൊട്ട് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എബ്രിഡ് ഷൈനിന്റെ വാക്കുകൾ
ഇന്നലെ ആലുവയില്‍ നടന്ന സംഭവത്തിൽ എന്റെ വികാരം എന്റെ വിവേകത്തേക്കൾ മുകളിൽ പോകുകയും ക്ഷുഭിതനാകുകയും ചെയ്തു. അങ്ങനെയായിരുന്നില്ല ഞാൻ പെരുമാറേണ്ടിയിരുന്നത്. അതൊരു നല്ല മാതൃകയല്ല.
ഏതെങ്കിലും ആളുകളെയോ സുഹൃത്തുക്കളെയോ ആ പെരുമാറ്റം വേദനിപ്പിച്ചുണ്ടെങ്കിൽ ഹൃദയത്തില്‍ത്തൊട്ട് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. നമ്മുടെ വികാരം വിവേകത്തിന് മുകളിൽ പോകുമ്പോഴാണ് ചെറിയ കാര്യങ്ങൾ വലിയ കലാപങ്ങളായി മാറുന്നത്. അതെനിക്ക് അറിമായിരുന്നിട്ട് പോലും എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നു.
ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. സിനിമയുടെ വമ്ബന്‍ വിജയത്തിനു ശേഷം പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു കണ്ടത്. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്നും അനുഷ്‌ക ഉടന്‍ വിവാഹിതയാകുമെന്നുമുള്ള വാര്‍ത്തകളായിരുന്നു ആസമയം പുറത്തു വന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതാ ആ ഗോസിപ്പുകളെല്ലാം സത്യമാകാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പ് അടുത്തുതന്നെ അവര്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ വിവാഹ നിശ്ചയം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടായേക്കുമെന്നും വിവാഹത്തിനോടനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കുകയാണെന്നുമാണ് ഇന്ത്യ ഡോട്ട് കോം എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു ട്വീറ്റില്‍ നിന്നായിരുന്നു താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ നിരുപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ നിന്നാണ് അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന വാര്‍ത്ത പൂറത്തുവന്നത്. പ്രഭാസും അനുഷ്‌കയും പരസ്പരം നല്‍കുന്ന സ്‌നേഹവും സംരക്ഷണവുമാണ് അവരെ ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു.
1982-ൽ പുറത്തിറങ്ങിയ ‘ആലോലം’ എന്ന ചിത്രത്തിലെ ജാനകിയെ മറക്കാനാകില്ല.തൊടുപുഴയ്ക്കു സമീപം മണക്കാട് ആർ.കെ. ഭവൻ എന്നൊരു കൊച്ചു വീടുണ്ട്. നീല പെയിന്റിൽ വെള്ള അക്ഷരങ്ങളിൽ വസന്തകുമാരി പി. എന്നു കുറിച്ചിരിക്കുന്നു. ചായം മങ്ങിയ, ചോർന്നൊലിക്കുന്ന വർഷങ്ങൾ പഴക്കമുള്ള വീട്… ഒരു സിനിമാ നടിയുടെ വീടാണിതെന്നു പറഞ്ഞാൽ ആരും അത്ഭുതപ്പെടും.
ഇപ്പോഴത്തെ അവരുടെ അവസ്ഥ കണ്ടാൽ !
ഒരിക്കൽ ചിലങ്കയണിഞ്ഞ കാലുകളിലൊന്നിന്റെ മുട്ടിനു മുകളിൽ വച്ചു മുറിച്ചു മാറ്റിയതിന്റെ തുന്നൽപ്പാടുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല….റേഡിയേഷന്റെ പൊള്ളൽച്ചൂട് കഴുത്തിനെ വരിഞ്ഞു മുറുക്കിയതു പോലെ….ഭക്ഷണം ദ്രവരൂപത്തിലാക്കി ഇറ്റിച്ചു കൊടുക്കാനുള്ള റെയ്ൽ ട്യൂബ് മൂക്കുത്തിയുടെ തൊട്ടടുത്ത് ഞാന്നു കിടക്കുന്നു… ആർക്ക് ലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ ഒരിക്കൽ തിളങ്ങിയിരുന്ന തൊടുപുഴ വാസന്തി (65) യുടെ മുഖത്ത് ഇപ്പോൾ നിരാശയുടെ നിഴൽചിത്രങ്ങൾ മാത്രം… നെറ്റിയിലെ വട്ടപ്പൊട്ടിൽ പോലും നിരാശയുടെ കണികകൾ.. പ്രായാധിക്യവും രോഗവും അവശയാക്കുമ്പോൾ നിശബ്ദമായി കരയുകയാണ് തൊടുപുഴ വാസന്തിയെന്ന നടി. ചികിത്സിക്കാൻ പണമില്ലാതെ, ജീവിതം സമ്മാനിച്ച ദുരിതങ്ങൾ ഉള്ളിലൊതുക്കി തൊടുപുഴയിലെ കൊച്ചു വീട്ടിൽ ഒതുങ്ങിക്കൂടുകയാണ് തൊടുപുഴയുടെ ഈ സ്വന്തം കലാകാരി.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നു ഓഗസ്റ്റ് 17 നാണു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചു തൊടുപുഴ വാസന്തിയുടെ വലതു കാൽ മുറിച്ചു മാറ്റിയത്. മുട്ട് ഭാഗത്തു വച്ച് ആദ്യം മുറിച്ചെങ്കിലും, പഴുപ്പു കയറിയതിനെ തുടർന്നു മുട്ടിനു മുകളിൽ വച്ച് വീണ്ടും മുറിച്ചു. കാൽ മുറിച്ചു മാറ്റിയതിനു മാത്രം നാലു ലക്ഷം രൂപ ചെലവായി. ‘‘തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്നു അതിനായിരുന്നു അടുത്ത ചികിത്സ. ഇതു വരെയായി 20 റേഡിയേഷൻ കഴിഞ്ഞു. ഒരു മാസം കഴിഞ്ഞ് വീണ്ടും എത്തണമെന്നു ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. കീമോ തെറപ്പി ചെയ്യേണ്ടി വരുമെന്നു ഡോക്ടർ പറഞ്ഞു. പക്ഷേ അതിനുള്ള കാശില്ല. എന്റെ വൃക്കകളിലൊന്നു കരാറിലാണ്….കേൾവിക്കുറവുമുണ്ട്…. തുടർ ചികിത്സ നടത്തണമെങ്കിൽ കുറഞ്ഞത് ഏഴു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. പക്ഷേ ആ തുക എങ്ങനെ കണ്ടെത്തുമെന്ന് എനിക്കറിയില്ല…ആരും എന്നെ സഹായിക്കാനില്ല. ഒരു കൊച്ചു വീടു മാത്രമാണു സിനിമയിൽ നിന്നുള്ള എന്റെ ഏക സമ്പാദ്യം’’– 40 വർഷം മുൻപു പണിത, ചോർന്നൊലിക്കുന്ന കോൺക്രീറ്റ് കെട്ടിടം ചൂണ്ടി വാസന്തി പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
‘‘ സിനിമ എനിക്ക് ഉപജീവന മാർഗം കൂടിയായിരുന്നു. 2007 വരെ ദിവസം തന്നെ രണ്ടോ അതിലധികമോ ചിത്രങ്ങളിൽവരെ അഭിനയിച്ചിരുന്നു. തുടർന്നാണ് പിതാവ് രാമകൃഷ്‌ണൻ നായരെ കാൻസർ രോഗം പിടികൂടുന്നത്. ഒരു വർഷം നീണ്ട ചികിൽസയ്‌ക്കും അച്ഛനെ രക്ഷിക്കാനായില്ല. സിനിമയിലേക്ക് കൈപിടിച്ചിറക്കിയ അച്‌ഛന്റെ മരണത്തോടെ സിനിമയിൽനിന്നു കുറച്ചു കാലം അകന്നു നിന്നു. മൂന്ന് വർഷത്തിനു ശേഷം സിനിമയുടെ ലോകത്തേക്കു തിരിച്ചെത്താൻ തുടങ്ങിയപ്പോഴാണ് ഭർത്താവ് രജീന്ദ്രനെയും, അച്‌ഛനെ ബാധിച്ച അതേ രോഗം കുടുക്കിട്ടുപിടിച്ചത്. സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെയായിരുന്നു എന്റെ വിവാഹം. കലാസ്വാദകനായ രജീന്ദ്രനുമൊത്തുള്ള ദാമ്പത്യം എനിക്ക് സ്വർഗതുല്യമായിരുന്നു. പക്ഷേ, അർബുദം രജീന്ദ്രനെ കീഴടക്കി. ജീവച്‌ഛവമായി എന്റെ കണ്ണീരിന് സാക്ഷിയായി രജീന്ദ്രൻ ഏറെ നാൾ കിടന്നു. ഇതോടെ ഞാൻ സിനിമകൾ കുറച്ചു. രോഗക്കിടക്കയിലായിരുന്ന ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു. 2010 ഓഗസ്റ്റിൽ രജീന്ദ്രൻ വാസന്തിയെ തനിച്ചാക്കി വിടപറഞ്ഞു. തൊട്ടു പിന്നാലെ അമ്മയും മരിച്ചതോടെ ഞാൻ ഒറ്റപ്പെട്ടു. 13 വർഷം ഞാനും രജീന്ദ്രനും സന്തോഷത്തോടെ ജീവിച്ചു. ഈ ബന്ധത്തിൽ മക്കളില്ല’’– വാസന്തിയുടെ വാക്കുകൾ മുറിയുന്നു…
‘‘സിനിമയിൽ നിന്നു എന്തു നേടിയെന്നു ചോദിച്ചാൽ തൊടുപുഴ മണക്കാട് ഒരേക്കർ സ്ഥലം വാങ്ങി, അവിടെ മൂന്നു മുറികളുള്ള ഒരു കൊച്ച് വീടു പണിതു. മഴ പെയ്താൽ ഈ വീട് ചോർന്നൊലിക്കും. എന്റെ ഭർത്താവിന്റെ ചികിത്സയ്ക്കായി 43 സെന്റ് വിറ്റു. 10 സെന്റ് പണയപ്പെടുത്തി. എന്റെ സഹോദരങ്ങൾക്ക് നല്ല ജീവിതം നൽകാൻ കഴിഞ്ഞു. അതിലെനിക്ക് അഭിമാനമുണ്ട്. സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം എന്ന പേരിൽ വീടിനോടു ചേർന്ന് നൃത്ത വിദ്യാലയം തുടങ്ങി. രോഗങ്ങൾ എന്നെ വിടാതെ പിൻതുടർന്നതോടെ നൃത്ത വിദ്യാലയം രണ്ടു വർഷം മുൻപു അടച്ചിട്ടു. നൃത്ത വിദ്യാലയത്തിൽ നിന്നു ലഭിക്കുന്ന തുച്‌ഛമായ തുക കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നു.
‘ഈ തണുത്ത വെളുപ്പാൻകാലത്ത്’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ വീട്ടിലേക്കു കാറിൽ വരുമ്പോൾ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റു. വലതു കൈ രണ്ടായി ഒടിഞ്ഞു. പിന്നെ ചികിത്സയുടെ നീണ്ട നാളുകൾ….സിനിമയിലേക്കുള്ള തിരിച്ചുവരവിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തമായി. എന്നാൽ ഹൃദയത്തിനും കണ്ണിനെയുമൊക്കെ ബാധിച്ച രോഗങ്ങൾ സിനിമയിൽ സജീവമാകുന്നതിൽനിന്നു വീണ്ടും വിലക്കി. ഹൃദയത്തിനുണ്ടായ തകരാറിനെ ആൻജിയോ പ്ലാസ്‌റ്റിയിലൂടെയും കണ്ണിനെ ബാധിച്ച ഗ്ലൂക്കോമിയ എന്ന രോഗത്തെ ശസ്‌ത്രക്രിയയിലൂടെയും മറി കടന്നു. രോഗാവസ്‌ഥയിൽ അഭിനയിച്ച ‘പറുദീസ’യിലെ വേഷമാണു അഭിനയത്തിലേക്കുള്ള മടങ്ങിവരവിന് നിമിത്തമായത്. എന്നാൽ വീണ്ടും രോഗങ്ങൾ എന്നെ കീഴ്പ്പെടുത്തി….
രോഗങ്ങൾ പിൻതുടർന്നതോടെ എന്റെ ജീവിതം നടുക്കടലിലായി. എന്റെ വീടിന്റെ ഒരു ഭാഗത്ത് കറി പൗഡർ നിർമാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. എന്റെ സഹോദരൻ സുരേഷ് കുമാറാണു ഇതു നടത്തുന്നത്. കാൻസർ രോഗത്തിന് എനിക്കു റേഡിയേഷൻ ചെയ്യുന്നതിനാൽ പൊടി ശല്യമുണ്ടാകാതിരിക്കാൻ ഇപ്പോൾ എന്നെ ഇപ്പോൾ തൊട്ടടുത്തുള്ള മൂത്ത സഹോദരി രാധാമണിയുടെ വീട്ടിലാക്കിയിരിക്കുകയാണ്. താര സംഘടനയായ അമ്മയിൽ നിന്നുള്ള പ്രതിമാസ കൈനീട്ടമായ 5000 രൂപ കൊണ്ടാണു ഞാൻ ജീവിക്കുന്നത്. അമ്മയുടെ കലാകാരൻമാർക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി പ്രകാരം 70000 രൂപ അനുവദിച്ചു. കാൽ മുറിച്ചു മാറ്റിയ സമയത്തായിരുന്നു തുക അനുവദിച്ചത്. നാട്ടുകാരും അടുത്ത ബന്ധുക്കളുടെയും സഹായത്താലാണു ഇതു വരെ ചികിത്സ നടത്തിയത്. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ല. മരുന്നുകുപ്പികളുടെ എണ്ണം ഓരോ ദിവസവും പെരുകുകയാണ്. വിലക്കൂടുതലുള്ളയാണ് എല്ലാ മരുന്നുകളും. മിക്സിയിൽ അരച്ച് ഇടതു മൂക്കിൽ ഘടിപ്പിച്ച റെയ്ൽ ട്യൂബിലൂടെയാണു ഭക്ഷണം ഉള്ളിലാക്കുന്നത്..
നല്ലകാലത്ത് എനിക്കൊപ്പമുണ്ടായിരുന്ന ആരും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ചിലർ ഫോണിലൂടെ വിളിച്ചു വിവരം തിരക്കി, ചിലർ അക്കൗണ്ട് നമ്പർ വാങ്ങി, ‘ചടങ്ങ്’ പൂർത്തിയാക്കി. ഇവരൊന്നും എന്നെ സഹായിച്ചില്ല. സിനിമാ രംഗത്തെ പ്രമുഖരിൽ പലരും തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനുകളിൽ വന്നു മടങ്ങും. ആരും എന്നെ സഹായിക്കാറില്ല, ആരും എന്റെ വീട്ടിൽ വരാറുമില്ല. എനിക്ക് ആരോടും പരാതിയില്ല, കാരണം സിനിമയല്ല, ജീവിതം എന്നെനിക്കറിയാം.. പ്രായത്തിന്റെ അവശതകളുണ്ടെന്ന് എനിക്കു നന്നായി അറിയാം. പക്ഷേ ക്രച്ചസിൽ താങ്ങി അഭിനയിക്കാനുള്ള അവസരം കിട്ടിയാൽ ഞാൻ ഇനിയും അഭിനയിക്കാൻ ഒരുക്കമാണ്, ജീവിക്കാൻ വേണ്ടി…’’– പറഞ്ഞു നിർത്തുമ്പോൾ വാസന്തിയുടെ നിറ കണ്ണുകൾ പതിഞ്ഞത് ചുമരിൽ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന തന്റെ പഴയ ചിത്രത്തിലേക്ക്….
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചു ഞെട്ടിക്കുന്ന പ്രതികരണവുമായി നടി സോന നായര്‍. ഒരു ചാനൽ ചർച്ചക്കിടയിൽ ആണ് സോന നായര്‍ ഇതു പറഞ്ഞത്. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടങ്കില്‍ അതിനു പിന്നില്‍ ശക്തമായ ഒരു കാരണം കാണില്ലെ അങ്ങനെ ആലോചന വരുന്നിടത്താണ് ആരുടെ കൂടെ നില്‍ക്കാണമെന്ന ആശയകുഴപ്പം ഉണ്ടാകുന്നത് എന്നും സോന നായര്‍ പറയുന്നു. സോന പറയുന്നത് ഇങ്ങനെ.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റൂട്ട് എന്താണെന്ന് അറിയില്ല. രണ്ട് പേരും സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ദിലീപ് തെറ്റ് ചെയ്‌തോ ഇല്ലയോ എന്നറിയില്ല. എന്നാല്‍ ഞാന്‍ പരിചയപ്പെട്ട കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ് കുറ്റവിമുക്തനായിരിക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആരും തന്നെ ദിലീപിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു ദുരനുഭവം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരെയൊക്കെ കെയര്‍ ചെയ്യുന്ന പ്രകൃതമുള്ളയാളാണ് ദിലീപ്. എല്ലാവര്‍ക്കും സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന മലയാള സിനിമയിലെ ഒരു മികച്ച കലാകാരന്‍. അങ്ങനെയൊരാള്‍ ഇങ്ങനെയൊന്നും ചെയ്തിരിക്കല്ലെയെന്നാണ് ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. പക്ഷെ അയാള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തക്കശിക്ഷ തന്നെ നല്‍കണം.
ദിലീപിന്റെ വിഷയത്തില്‍ നടക്കുന്ന ജനകീയ വിചാരണയെ ശക്തമായി വിമര്‍ശിച്ച സോന, ദിലീപിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പലരും സത്യത്തില്‍ കാര്യങ്ങളറിയാതെ അയാളെ അടച്ചാക്ഷേപിക്കുകയാണെന്നാണ് പറയുന്നത്.കുറ്റാരോപിതന്‍ മാത്രമായ ഒരാളെ ഇത്തരത്തില്‍ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നവരില്‍ പലരും ഒരു കാലത്ത് അയാളോടൊപ്പം കളിച്ച് ചിരിച്ച് നടന്നവര്‍ തന്നെയാണ്. നാളെ ചിലപ്പോ ദിലീപ് തെറ്റുകാരനല്ലെന്ന് വന്നാല്‍ ദിലീപിനെതിരെ തിരിഞ്ഞവരൊക്കെ എന്ത് ചെയ്യുമെന്നും സോന ചോദിച്ചു. അഥവ ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാനായി കോടതിയും നിയമവ്യവസ്ഥിതികളുമുണ്ട്. അതിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. അല്ലാതെ കാര്യം അറിയാതെ കൂട്ടത്തോടെ ആക്രോശിക്കുന്നത് ശരിയല്ല. സത്യാവസ്ഥ എന്തെന്നും പോലും അറിയാതെയാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്ന വിചാരണ. ആക്രമണത്തിന് ഇരയാക്കപ്പെട്ട’ നടിയെയും വളരെ അടുത്ത് പരിചയമുണ്ട്. അനിയത്തിയെ പോലെയുള്ള അവള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്… അതുകൊണ്ട് കൂടി സംഭവത്തില്‍ പ്രതി ദിലീപ് ആകരുതെ എന്നാണ് പ്രാര്‍ത്ഥിച്ചത്. അഥവ ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാകില്ലെ.അങ്ങനെ ആലോചന വരിന്നിടത്താണ് ആരുടെ കൂടെ നില്‍ക്കണമെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നത്. കൃത്യമായ തെളിവുകളിലൂടെ നിയമനടപടികളിലൂടെ അയാള്‍ കുറ്റാരോപിതനാണെ് തെളിയുന്നത് വരെ താന്‍ അവര്‍ക്കൊപ്പം നില്‍ക്കും എന്നും സോന പറയുന്നു.
പ്രശസ്ത കോമഡി ആർട്ടിസ്റ് ഗിന്നസ് വിനോദിന്റെ വധുവിനെ അന്വേഷിച്ചു ഫേസ് ബുക്കിലൂടെയുള്ള അപേക്ഷിച്ചു കൊണ്ടുള്ള കല്യാണ അഭ്യർത്ഥന വൈറൽ ആക്കുന്നു. തന്റെ കല്യാണ ആലോചനകൾ മനഃപൂർവം അയൽ വാസികളിൽ ആരോ മുടക്കുന്നതായും. പ്രായം അതിക്രമിച്ചതായും പറയുന്ന കത്ത് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതു . ഈ കഴിഞ്ഞ നാളിലാണ് ഫേസ് ബുക്ക് മാട്രിമോണിയിലൂടെ ഫോട്ടോ ഗ്രാഫർ ആയ യുവാവ് വധുവിനെ അന്വേഷിച്ചതും തുടർന്ന് രണ്ടു മുന്ന് ദിവസങ്ങൾക്കു ശേഷം വധുവിനെ കണ്ടെത്തിയ വിവരം ആ യുവാവ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും
ഗിന്നസ് വിനോദിന്റെ കത്തിന്റെ പൂർണ്ണ രൂപം ….
“ഇത് കോമഡി അല്ല” ഇനിയുള്ള എന്റെ ജീവിതയാത്രയിൽ എന്റെയൊപ്പം നിൽക്കാൻ എനിക്ക് ഒരു ജീവിത പങ്കാളിയെ വേണം.
ഞാൻ ഒരു കോമഡി ആർട്ടിസ്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര മുകളിൽ കൊടുത്തത്…….
ഞാൻ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടിൽ വരുന്ന പെണ്ണു വീട്ടുകാരോട് നുണ പറഞ്ഞ് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാൾ എനിക്ക് വരുന്ന കല്ല്യാണങ്ങൾ മുടക്കിക്കൊണ്ടിരിക്കുകയാണ് (എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.)
കല്ല്യാണാലോചനകൾ മുടക്കാൻ അവർ പറയുന്ന കാരണങ്ങൾ ഇതാണ് ‘
1. ഞാൻ വലിയ ഒരു മദ്യപാനിയാണ് ( ഞാൻ കുടിക്കാറില്ല )
2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാൽ ആണ് ഞാൻ ഇപ്പോൾ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവർ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങൾ ഒന്നുമില്ല വാർദ്ധക്യസഹജമായ ചില ബുദ്ധിമുട്ടുകൾ ആ ഒരു ബുദ്ധിമുട്ടുകൾ കാരണം എനിക്ക് എന്റെ അമ്മയേ ഒഴിവാക്കിയിട്ട് കല്യാണം കഴിക്കാന്‍ പറ്റുമോ??????
3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താൽ വെള്ളം നിൽക്കു ( ശരിയാണ് മഴ പെയ്താൽ വെള്ളം നിൽക്കും വെയിൽ വന്നാൽ ഉണങ്ങും)
ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും ഇതിൽ കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവർ താൽപ്പര്യമുള്ളവർ വിളിക്കുക( ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും)
mob: 9847355110, 9897921593(Whatsapp)