മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിൻെറ വീഡിയോ പുറത്ത്. പണ്ഡിറ്റ് അഭിനയം പഠിച്ചു എന്ന രീതിയിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.
രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് ദേവ് ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട റോളിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
കോംറേഡ് ഇൻ അമേരിക്കയിലെ ദുൽഖർ സൽമാൻ പാടിയ പാട്ടിന്റെ സ്റ്റുഡിയോ റെക്കോർഡിങ് വിഡിയോയെത്തി. വാനം തിള തിളയ്‌ക്കണ് എന്ന ഗാനമാണ് ദുൽഖർ പാടുന്നത്.
വെളള ഷർട്ടിട്ട് സ്‌റ്റൈലായി നിന്ന് ആസ്വദിച്ച് പാടുന്ന ദുൽഖറിനെയാണ് വിഡിയോയിൽ കാണുന്നത്. നിർദേശങ്ങളുമായി ഗാനത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദറുമുണ്ട് വിഡിയോയിൽ. റഫീഖ് അഹമ്മദും കരോലിനയും മുഹമ്മദ് മക്ബൂൽ മൻസൂറും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിട്ടുളളത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഹിന്ദി വരികളെഴുതിയിരിക്കുന്നത് മുഹമ്മദ് മക്ബൂൽ മൻസൂറും സ്‌പാനിഷ് വരികളെഴുതിയിരിക്കുന്നത് കരോലിനയുമാണ്. ദുൽഖറും മുഹമ്മദ് മക്ബൂൽ മൻസൂറും കരോലിനയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.അമൽ നീരദാണ് കോംറേഡ് ഇൻ അമേരിക്ക സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ മറ്റൊരു പാട്ടും ദുൽഖർ പാടുന്നുണ്ട്. കേരള മണ്ണിനായ് എന്നു തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മി, ജി.ശ്രീറാം എന്നിവർക്കൊപ്പമാണ് പാടുന്നത്. നല്ലൊരു നടൻ മാത്രമല്ല ഗായകൻ കൂടിയാണെന്നു ദുൽഖർ നേരത്തെതന്നെ തെളിയിച്ചിട്ടുണ്ട്. ചാർളി എന്ന ചിത്രത്തിൽ പാടിയ ‘സുന്ദരിപ്പെണ്ണേ’യും എബിസിഡിയ്ക്കു വേണ്ടി പാടിയ ‘ജോണി മോനേ ജോണി’യും വൻ ഹിറ്റായിരുന്നു.
കോട്ടയത്തെ പാലായിൽ നിന്ന് അമേരിക്കയിലെത്തുന്ന സാധാരണക്കാരന്റെ കഥയാണ് കോംറേഡ് ഇൻ അമേരിക്ക പറയുന്നത്. അജി മാത്യു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. പുതുമുഖമായ കാർത്തികയാണ് ദുൽഖറിന്റെ നായിക. പ്രശസ്‌ത ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകളാണ് കാർത്തിക. സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ എഴുതിയത്. അമൽ നീരദും അൻവർ റഷീദും ചേർന്നാണ് നിർമാണം.അമൽ നിരദ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.
ആകാംക്ഷകളും പ്രതീക്ഷകളും വീണ്ടും വാനോളമുയർത്തി കൊണ്ട് ബാഹുബലി ദി കൺക്ളൂഷനിലെ സാഹോരോ ബാഹുബലി എന്ന ഗാനത്തിന്റെ പ്രൊമോ വിഡിയോയെത്തി. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും എത്തുന്ന പ്രഭാസാണ് വിഡിയോയിലുളളത്. ബാഹുബലിയുടെ ആക്ഷൻ രംഗങ്ങളും മഹിഷ്‌മതിയുമെല്ലാമാണ് 30 സെക്കന്റ് ദൈർഘ്യമുളള പ്രമോ വിഡിയോയിലുളളത്. എസ്.എസ്.രാജമൗലിയാണ് ബാഹുബലി ദി കൺക്ളൂഷൻ സംവിധാനം ചെയ്യുന്നത്.
കെ.ശിവശക്തി ദത്ത,ഡോ.കെ.രാമകൃഷ്‌ണ എന്നിവരാണ് തെലുങ്കിലെ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് എം.എം.കീരവാണി.
2015ലാണ് മഹിഷ്‌മതിയുടെ കഥ പറഞ്ഞ എസ്.എസ്. രാജമൗലി ചിത്രം ബാഹുബലി തിയേറ്ററിലെത്തിയത്. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യമുയർത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിരശീല വീണത്. അന്ന് മുതലുളള കാത്തിരിപ്പാണ് ബാഹുബലി ദി കണക്ളൂഷനായി. ഏപ്രിൽ 28നാണ് ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്തുക. രാജ്യത്താകമാനം 6500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങുന്നത്.
മലയാളം ബാഹുബലിയിൽ സാഹോരോ ബാഹുബലിയെന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ്. സംഗീതം നൽകിയിരിക്കുന്നത് എം.എം.കീരവാണിയും. യാസിൻ നസാർ, വിജയ് യേശുദാസ്, ശ്വേത മോഹൻ എന്നിവരാണ് മലയാളത്തിലെ ഗാനം പാടിയിരിക്കുന്നത്. ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രേക്ഷകരുടെ ആകാംക്ഷ ഒന്നൂടെ ഉയർത്തിയിരിക്കുകയാണ് സഹോരോ ബാഹുബലിയെന്ന ഗാനത്തിന്റെ പ്രമോഷൻ വിഡിയോ.
ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകൻ ദീപൻ ഒരുക്കിയ സത്യയിലെ ഐറ്റം സോങിന് ട്രോൾ മഴ. റോമ തകര്‍ത്താടിയ ഗാനരംഗങ്ങളും പശ്ചാത്തലവും ഗാനത്തിന്‍റെ മൂഡുമായി പുലബന്ധം പോലും പുലര്‍ത്തുന്നില്ലെന്നാണ് ട്രോളന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.
ചിത്രത്തിലെ ഈ ഐറ്റം സോങ്ങിന് ഭക്തിഗാനവുമായി നല്ല ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞുവെയ്ക്കുന്നു. യൂട്യൂബിലുള്ള ‘ചിലങ്കകൾ തോൽക്കും’ എന്ന ഈ ഗാനത്തിന് താഴെയും രസകരമായ ചില കമന്‍റുകളാണ് പല വിരുതന്മാരും കുറിച്ചിരിക്കുന്നത്.ആദ്യദിനത്തില്‍ തന്നെ ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം റെക്കോര്‍ഡ് സത്യയിലൂടെ സ്ഥാപിച്ചതായാണ് പുതിയ വിവരം. ജയറാമിന്റെ പുതിയ റിലീസ് ‘സത്യ’ ആദ്യദിനം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് വെറും 28 ലക്ഷം രൂപയാണ് .
മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാസമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തഴയപ്പെട്ട ലിബര്‍ട്ടി ബഷീറിന് നാളെ മുതല്‍ സിനിമകള്‍ നല്‍കാന്‍ തീരുമാനം.
നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും അസോസിയേഷന്‍ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍നിന്നു ബഷീര്‍ രാജിവച്ചതോടെയാണ് വിലക്ക് പിന്‍വലിച്ചത്.
ഇതോടെ ഞായറാഴ്ച മുതല്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കു സിനിമകള്‍ വിതരണം ചെയ്യാന്‍ യോഗത്തില്‍ ധാരണയായി. പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുമായുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് ബഷീറിന്റെ തിയറ്ററുകള്‍ക്കു റിലീസ് സിനിമകള്‍ ലഭിക്കാതിരുന്നത്.
ദിലീപ് ആണ് പുതിയ സംഘടനയുടെ നേതാവ്. സിനിമാ വ്യവസായത്തെ വ്യക്തി താത്പര്യത്തിന്റെ പേരില്‍ ബഷീര്‍ തകര്‍ക്കുകയാണെന്ന ആരോപണമുണ്ടായിരുന്നു.
തിയറ്ററുകളില്‍ നിന്ന് ഉടമകള്‍ക്കു ലഭിക്കുന്ന വരുമാന വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷന്‍ നേതൃത്വം നിര്‍മാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദിലീപിന്റെ നേതൃത്വത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന സംഘടന രൂപീകരിച്ചത്.
തിരക്കുകൾ മാറ്റിവച്ച് പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിലെ ആ വീട്ടിലേക്ക് മോഹൻലാൽ എത്തി. 32 വർഷങ്ങൾക്കുശേഷമാണ് താൻ ജനിച്ചു വളർന്ന ഇലന്തൂരിലെ പഴയ ഓടിട്ട വീട്ടിലേക്ക് ലാൽ മടങ്ങിയെത്തിയത്. 1960 ൽ മെയ് മാസത്തിൽ മോഹൻലാൽ ജനിച്ചു വീണത് പുന്നയ്ക്കൽ തറവാടെന്ന ഈ വീട്ടിലാണ്. മോഹന്‍ലാലിന്റെ അമ്മയായ ശാന്തകുമാരി അമ്മയുടെ വീടാണിത്. അതായത് മോഹൻലാലിന്റെ കുടുംബ വീട്.
വെളളിയാഴ്ചയാണ് മോഹൻലാൽ വീട്ടിലെത്തിയത്. സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനും കൂടെ ഉണ്ടായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് ലാൽ മടങ്ങിയത്. കുടുംബ വീടിനു മുന്നിൽ മോഹൻലാലുമൊത്തുളള ചിത്രം ബി.ഉണ്ണിക്കൃഷ്ണനാണ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
തന്റെ പുതിയ ചിത്രമായ വില്ലന്റെ ഷൂട്ടിങ് ഇടവേളയിലാണ് മോഹൻലാൽ ഇവിടെയെത്തിയത്. ബി.ഉണ്ണിക്കൃഷ്ണനാണ് വില്ലന്റെ സംവിധായകൻ. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.
ഈ അടുത്തക്കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ദിലീപ് -കാവ്യ വിവാഹത്തെ പറ്റിയാകും .എന്നാല്‍ ഇപ്പോള്‍ അതല്ല ചര്‍ച്ചാവിഷയം .സമൂഹമാധ്യമങ്ങിലും,പൊതുചടങ്ങുകളിലും സജീവമായിരുന്ന കാവ്യാ മാധവന്‍ എവിടെ പോയി എന്നാണു ഇപ്പോള്‍ മലയാളികളും മാധ്യമങ്ങളും ചോദിക്കുന്നത് .ഇടക്ക് അപൂര്‍വമായി വല്ല ഫോട്ടോയില്‍ എങ്ങാനും കണ്ടത് ഒഴിച്ചാല്‍ നടി കാവ്യയെ ഇപ്പോള്‍ കാണാനില്ല എന്ന് ചുരുക്കം .
ദിലീപ് കാവ്യാ വിവാഹം പോലെ ഇത്രയും വിവാദങ്ങള്‍ നിറഞ്ഞ ഒരു കല്യാണം ഈ അടുത്ത കാലത്ത് ഒന്നും മലയാളസിനിമ കണ്ടു കാണില്ല .വിവാഹ ശേഷം ഉണ്ടായ മറ്റു പല സംഭവവികാസങ്ങളും ഇതിനു ആക്കം കൂട്ടി .ഇപ്പോള്‍ പാപ്പരാസികള്‍ പറയുന്നത് കാവ്യയെ ദിലീപ് വീട്ടില്‍ അടച്ചിട്ടിരിയ്ക്കുകയാണെന്നാണ്.
കാവ്യ – ദിലീപ് വിവാഹത്തിന് ശേഷം സിനിമാ ലോകത്ത് ഒത്തിരി താരങ്ങളും താരപുത്രന്മാരും പുത്രിമാരുമൊക്കെ വിവാഹിതരായി. കഴിയുന്നിടത്തൊക്കെ ദിലീപ് സാന്നിധ്യം അറിയിച്ചു. പക്ഷെ എവിടെയും കാവ്യയെ കണ്ടില്ല. അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസയ്ക്ക് മകള്‍ മീനാക്ഷിയെ കൂട്ടിയെങ്കിലും അവിടെയും കാവ്യ വന്നില്ല.ഇപ്പോള്‍ ഏറ്റവുമൊടുവില്‍ സംവിധായകന്‍ വിനയന്റെ മകളുടെ വിവാഹം നടന്നു. സിനിമാക്കാരുമായുള്ള വിനയന്റെ അകല്‍ച്ചകാരണം അധികം താരങ്ങളൊന്നും വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ ദിലീപ് എത്തി വധൂവരന്മാരെ അനുഗ്രഹിച്ചു. അവിടെയും കാവ്യയെ കൂട്ടിയില്ല.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഫേസ്ബുക്കിന്റെ പരിസരത്ത് പോലും കാവ്യയെ കണ്ടിട്ടില്ല. നവംബര്‍ 23 നാണ് കാവ്യ ഏറ്റവുമൊടുവില്‍ ഫേസ്ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്തത്. 25 ന് വിവാഹം നടന്നു. വേണ്ടപ്പെട്ടവരുടെ പിറന്നാളും ചരമ വാര്‍ഷികവും മരണവും വിവാഹവുമൊക്കെ ഓര്‍ത്ത് വച്ച് ഫേസ്ബുക്കില്‍ എഴുതുകയും സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത കാവ്യ എന്തുകൊണ്ട് വിവാഹ ശേഷം ഫേസ്ബുക്കില്‍ എത്തിയില്ല എന്നാണ് ആരാധകരുടെ ചോദ്യം.ദിലീപിനൊപ്പം വിദേശത്തും മറ്റും സ്റ്റേജ് ഷോകളിലും കാവ്യ പങ്കെടുക്കാറുണ്ട്. പക്ഷെ അതൊക്കെ വളരെ സ്വകാര്യമാണ്.മഞ്ജു വാര്യരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ക്യാമറയുടെ വെളിച്ചത്തിലേക്കേ മഞ്ജു വന്നിട്ടില്ല. ഇപ്പോള്‍ കാവ്യയുടെ അവസ്ഥയും അങ്ങനെയൊക്കെ തന്നെയായി എന്നാണ് അടക്കംപ്പറച്ചില്‍ .
ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് എതിരെ രണ്ടു ദിവസമായി ഒരു വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വച്ച് പാറി നടക്കുന്നുണ്ട്. വാര്‍ത്തയുടെ സാരാംശം ഇപ്രകാരമാണ്.
കൊച്ചിയിലെ ഒരു പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ കുട്ടികള്‍ ധര്‍മജനെ കാണുന്നു. 50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു താരം പറയുന്നു . ചേട്ടാ പിഷാരടി ചേട്ടന്‍ പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ പിഷാരടിയെ പോലെയാണോ ഞാന്‍ എന്നു താരം ചോദിച്ചത്രേ.എന്നാല്‍ ഇതിനു പിന്നില്‍ വല്ല സത്യവും ഉണ്ടോ ?.അത് ധര്‍മജന്‍ തന്നെ പറയും ,അതിങ്ങനെ :
ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. ഒരു മഞ്ഞപ്പത്രത്തില്‍ വന്ന ആ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര് വലിച്ചിഴച്ചതാണ്. പണ്ടും ഞാന്‍ കോളജുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നതാണ്. അന്നൊക്കെ പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങാറുണ്ട്. അതിലെന്താണിത്ര മോശമുള്ളത്. ഞാനൊരു കലാകാരനാണ്. ഇത്തരം പരിപാടികളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതുപോലെ മഞ്ഞവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെ ശ്രമിക്കാറില്ല. എന്നെ അറിയാവുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യമറിയാം എന്നും ധര്‍മ്മജന്‍ പറയുന്നു .
നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന വാദം ഉന്നയിച്ച് ദമ്പതികൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഇന്ന് രാവിലെ കേസിൽ വിധി പറഞ്ഞത്.
തമിഴ്നാട് മധുര ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശൻ-മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മകനാണ് ധനുഷ് എന്ന അവകാശവാദവുമായി രംഗത്ത് വന്നത്. കുട്ടിക്കാലത്ത് നാടുവിട്ട് പോയ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞാണ് ധനുഷ് എന്നായിരുന്നു ഇവരുടെ വാദം.
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഞെട്ടലുണ്ടാക്കിയ ഈ അവകാശവാദം തള്ളി ധനുഷും കുടുംബവും രംഗത്ത് വന്നിരുന്നു. എന്നാൽ ദമ്പതികൾ മകനാണെന്ന അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.
1985 ൽ നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർത്ഥപേര് കലൈശെല്‍വന്‍ എന്നാണെന്ന് ഇവർ ഹർജിയിൽ പറയുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടന്ന മകൻ സ്കൂൾ പഠന കാലത്ത് നാടു വിട്ടതാണെന്നും ഇയാളെ സംവിധായകൻ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്നും ദമ്പതിമാർ ആരോപിച്ചു.
ഇതിന് കലൈശെല്‍വന്‍റെ ജനന സർട്ടിഫിക്കറ്റ് രേഖകളും സ്കൂൾ രേഖകളും ദമ്പതിമാർ ഹാജരാക്കിയിരുന്നു. എന്നാൽ ശരീരത്തിലെ തിരിച്ചറിയാനുള്ള അടയാളങ്ങൾ ദമ്പതിമാർ പറഞ്ഞത് ധനുഷിന്റെ ശരീരത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇത് വിദഗ്ദ്ധ ചികിത്സയിൽ മായ്ച്ച് കളഞ്ഞതാവാമെന്ന ദമ്പതികളുടെ സംശയത്തെ തുടർന്ന് കേസ് കോടതി വിശദമായി വാദം കേട്ടു.
മാതാപിതാക്കൾക്ക് പ്രതിമാസം 65000 രൂപ ജീവിതച്ചെലവിന് നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. പണം തട്ടിയെടുക്കാൻ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ധനുഷിന്റെ കുടുംബം ഇതിനോട് പ്രതികരിച്ചത്.
‘നിന്റെ എളിമ, നിന്റെ ഭംഗി… നിന്റെ തലയെടുപ്പ്…
നിന്നോട് മത്സരിക്കാന്‍ ഇവിടെ ആര്‍ക്കു ചങ്കുറപ്പ്…
മലയാളികളുടെ സ്വന്തം DQ എന്നാ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ സിഐഎക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കുഞ്ഞിക്കാ ആരാധകര്‍. ഈ അമല്‍ നീരദ് ചിത്രം സകലമാന യൂത്ത് മൂവികളുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആദ്യമായാണ് ഒരു മുഴുനീള അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്.
ചിത്രത്തിനായി ദുല്‍ഖര്‍ പാടിയ ‘വാനം തിള തിളക്കണ് ..’ എന്ന ഗാനം യൂട്യൂബില്‍ തരംഗമാകുകുമ്പോള്‍
ആ ഗാനത്തിന്റെ ഫാന്‍ വെര്‍ഷന്‍ ഒരിക്കിയിരിക്കുകയാണ് കുഞ്ഞിക്കാ ആരാധകര്‍. മലയാളം റാപ് റീമിക്സ് ശൈലിയില്‍ ഒരുക്കിയ പാട്ടില്‍ തങ്ങള്‍ ഇപ്പോഴും അവരുടെ കുഞ്ഞിക്കയുടെ ഒപ്പം ഉണ്ടാകും എന്നാണ് ആരാധകര്‍ പറയുന്നത്.
പോരായ്മകള്‍ ഒരുപാട് തങ്ങള്‍ക്കു ഉണ്ടെങ്കിലും തങ്ങളാല്‍ കഴിയുന്ന വിധം ഒരുക്കിയ, DQ’വിനുള്ള സമ്മാനമാണ് ഈ റാപ്പ് ഗാനം എന്നാണ് ആരാധകരുടെ ഭാഷ്യം. കുഞ്ഞിക്കാ നീ യൂത്തിന്‍ പ്രതിരൂപമാ… DQ ഫാന്‍സ് ഞങ്ങള്‍ എന്നും നിന്റെ ഒപ്പമാ..’
എന്നിങ്ങനെ പോകുന്നു വരികള്‍…
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ
നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. മെയ് അഞ്ചിനാണ് റിലീസ്.
ഫാന്‍ മെയ്ഡ് ഗാനം കേള്‍ക്കാം…