Movies

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -കാതൽ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട (രോഹിത് എം.ജി കൃഷ്ണൻ)

മികച്ച കഥ – ആദർഷ് സുകുമാരൻ, പോൾസൻ സ്കറിയ ( കാതൽ)
ഛായാ​ഗ്രഹണം -സുനിൽ.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ​ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടൻ -വിജയരാഘവൻ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)
സ്പെഷ്യൽ ജൂറി| നടന്മാർ -കെ.ആർ ​ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് -കാതൽ
സ്പെഷ്യൽ ജൂറി ചിത്രം -​ഗ​ഗനചാരി

സ്പെഷ്യൽ ജൂറി (നടി)- ശാലിനി ഉഷാദേവി (എന്നെന്നും)

സ്പെഷ്യൽ ജൂറി (അഭിനയം)- കൃഷ്ണന്‍ (ജൈവം)

നവാ​ഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)

വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ (ഒ ബേബി)

ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)
ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ – സുമം​ഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ – റോഷൻ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടി

മേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ – മോഹൻദാസ് (2018)
എഡിറ്റിങ് -സം​ഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
പിന്നണി ​ഗായിക -ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ​ഗായകൻ – വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ – ജനനം 1947 പ്രണയം തുടരുന്നു)
സംഗീതസംവിധായകന്‍ (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതൽ)
സംഗീതസംവിധായകന്‍- ജസ്റ്റിൻ വർ​ഗീസ് (ചാവേർ)
ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ചാവേർ)
ചലച്ചിത്ര​ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. 2023 ലെ പുരസ്കാരങ്ങൾ നാളെ (16 ഓഗസ്റ്റ് 2024) ഉച്ചയ്ക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ പ്രഖ്യാപിക്കും.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.

ആദ്യഘട്ടത്തില്‍ നൂറ്ററുപതിലേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്‌ക്രീനിങ്.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കാണുന്നുണ്ട്.

മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സർപ്രെെസായി മറ്റൊരു എൻട്രി ഉണ്ടാകുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.

കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാന്‍ ഉര്‍വശിക്ക് കഴിഞ്ഞാല്‍ അത് കരിയറിലെ ആറാം പുരസ്‌കാരമാകും. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.

വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017-ല്‍ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

ലാസ് വെഗാസ് പ്രീമിയർ ഫിലിം ഫെസ്റ്റിവൽ 2024-ൽ വേൾഡ് പ്രീമിയർ നടത്തുന്നതിനായി ഷാർവി സംവിധാനം ചെയ്ത ഇന്ത്യൻ സിനിമ ‘ബെറ്റർ റ്റുമാറോ’ ഓഗസ്റ്റ് 9-ന് ഗ്യാലക്‌സി തിയറ്റേഴ്‌സ് ലക്ഷ്വറി+ ലാസ് വെഗാസ്, നെവാഡ 89169 USA. “ ‘ബെറ്റർ റ്റുമാറോ ” അതിൻ്റെ ലോക പ്രീമിയർ ആക്കും. ഉത്സവത്തിൽ ഓഗസ്റ്റ് 9 വെള്ളിയാഴ്ച. ഞെട്ടിക്കുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ ‘ബെറ്റർ റ്റുമാറോ ’ എ വേക്ക് അപ്പ് കോൾ എന്ന സംഗ്രഹം ഇതാ. എംഡിഎംഎ പാർട്ടി മയക്കുമരുന്നിന് കടുത്ത ആസക്തിയുള്ള ജനനിയുടെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അവളെ സഹായിക്കാൻ ശ്രമിക്കുന്ന അവളുടെ സഹോദരൻ അരവിന്ദിൻ്റെയും ജീവിതത്തെ ഇത് വിശദമാക്കുന്നു.

മയക്കുമരുന്ന് ദുരുപയോഗം ഒരു വ്യക്തിയുടെ ജീവിതത്തിലും അവരുടെ പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിലുണ്ടാക്കുന്ന പ്രതികൂലവും ഹൃദയഭേദകവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സബ്‌സ്റ്റൻസ് യൂസ് ഡിസോർഡറിൻ്റെ (എസ്‌യുഡി) തുടർച്ചയായ പോരാട്ടവും കഠിനമായ യാഥാർത്ഥ്യവും ഇത് കാണിക്കുന്നു. ലഹരിയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന മാനസിക പ്രത്യാഘാതങ്ങളും ആസക്തി പ്രശ്നങ്ങളും അനുഭവിക്കുന്നവരിലേക്ക് ധൈര്യം പകരാനാണ് സിനിമയിലൂടെ സംവിധായകൻ ശ്രമിക്കുന്നത്.

ഒരു വ്യക്തിയെ അവരുടെ ആശ്രിതത്വത്തിലേക്ക് ഉണർത്താനും അതിൽ നിന്ന് ബോധപൂർവ്വം നടക്കാനും സാഹചര്യങ്ങൾ എങ്ങനെ സഹായിക്കുമെന്ന് ഇത് കാണിക്കുന്നു. ഷാർവിയുടെ സംവിധാനത്തിൽ പ്രേരണ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ ശൈലേന്ദ്ര ശുക്ലയാണ് ചിത്രം നിർമ്മിക്കുന്നത്. പി ജി വെട്രിവേൽ ഛായാഗ്രഹണവും ഈശ്വരമൂർത്തി കുമാർ എഡിറ്റിംഗും കുമാരസാമി പ്രഭാകരൻ സംഗീത സംവിധായകനും ശരവണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. മാനവ് നായക കഥാപാത്രത്തെയും ഗൗരി ഗോപൻ നായികയായും അഭിനയിച്ചു ബോയ്സ് രാജൻ, ജഗദീഷ് ധർമ്മരാജ്, ശൈലേന്ദ്ര ശുക്ല, ആർജി. വെങ്കിടേഷ്, ശരവണൻ, ദിവ്യ ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ഗുണ എന്ന ചിത്രത്തിലെ ‘കണ്‍മണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതിൻറെ പേരില്‍ നിർമ്മാതാക്കളും സംഗീത സംവിധായകൻ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീർന്നു.

മഞ്ഞുമ്മല്‍ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ചർച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് മാസമായിരുന്നു തന്റെ അനുവാദമില്ലാതെ കണ്‍മണി അൻപോട് എന്ന ഗാനം ഉപയോഗിച്ചതിനെതിരെ മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. ടൈറ്റില്‍ കാർഡില്‍ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

എന്നാല്‍ ‘മഞ്ഞുമ്മല്‍ ബോയ്സി’ല്‍ ഗാനം ഉപയോഗിച്ച്‌ നിയമപരമായി തന്നെയാണെന്നാണ് നിർമാതാവ് ഷോണ്‍ ആന്റണി ഇതിന് മറുപടി നല്‍കിയത്. പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്ബനികള്‍ക്കാണ് ഗാനത്തിന്റെ അവകാശം. അവരില്‍നിന്നു ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴില്‍ മാത്രമല്ല ‘മഞ്ഞുമ്മല്‍ ബോയ്സ്’ റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയതാണ്. ഇത് സംബന്ധിച്ച്‌ ഇളയരാജയില്‍ നിന്ന് വക്കീല്‍ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും നിർമാതാവ് പറഞ്ഞിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

സിനിമാതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന പേരിലുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്. എറണാകുളത്തെ പി.കെ. ടൈൽസ് സെൻറർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ട പരിഹാരം നൽകേണ്ടത്.

എറണാകുളം ചെമ്പുമുക്കിൽ 2014ലാണ് ഹരിശ്രീ അശോകൻ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ എ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.

വീടിൻ്റെ പണികൾ പൂർത്തിയായി നാല് വർഷം എത്തിയപ്പോൾ തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ബാപ്പയുടെയും മകളുടെയും യഥാർത്ഥ സ്നേഹത്തെ വിവരിക്കുന്ന കൊച്ചു കഥ ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു.

വർഷങ്ങളോളം തന്റെ കുടുംബത്തിനുവേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്ന ഒരു ബാപ്പക്ക്, മകളുടെ കല്യാണത്തിനുപോലും പോകാൻ പറ്റാതെ വരുമ്പോൾ കൂടെയുള്ള കൂട്ടുകാരും, സഹപ്രവർത്തകരും ഒരുമിച്ചുചേർന്ന് മകളുടെ കല്യാണത്തിന് വേണ്ടി നാട്ടിലേക്കു വിടുന്ന ഹൃദയസ്പർശിയായ കഥ.

ജീവിതത്തിലെ ആ ധന്യ നിമിഷത്തിൽ ബാപ്പയും കൂടി പ്രതീക്ഷിക്കാതെ എത്തുബോൾ ഉണ്ടാകുന്ന സന്തോഷം പങ്കുവയ്ക്കുന്ന മകളും.

നല്ല ഒരു സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുന്ന ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തുത് ഷിജോ സെബാസ്റ്റൈൻ ആണ്. ക്യാമറ നിർവഹിച്ചത് ജയിബിൻ തോളത്തും, എഡിറ്റിംഗ് ചെയ്തു മനോഹരമാക്കിയത് അരുൺ കുത്തേടുത്ത് ആണ്.

സ്റ്റാൻലി ജോസഫ്, ഷൈൻ മാത്യു, എബിൾ എൽദോസ്, രതീഷ് തോമസ്, ബിജി ബിജു, സൗമ്യ ബൈജു, എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കൾക്കുള്ള 68-ാമത് ഫിലിംഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തിൽ നിന്ന് മൂന്ന് പുരസ്കാരങ്ങൾ ന്നാ താൻ കേസ് കൊട് സ്വന്തമാക്കി. മികച്ച നടനായി കുഞ്ചാക്കോ ബോബനും നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദർശനയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകൻ ന്നാ താൻ കേസ് കൊട് സിനിമയിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ അർഹനായി. മികച്ച ചിത്രവും ന്നാ താൻ കേസ് കൊട് തന്നെയാണ്.

‘അറിയിപ്പ്’ മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രമായി. നിരൂപക പ്രശംസ നേടിയ മികച്ച നടിയായി രേവതിയും പുരസ്കാരത്തിന് അർഹയായി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്കാരം ലഭിച്ചത്.

തമിഴ് വിഭാഗത്തിൽ മികച്ച ചിത്രം ‘പൊന്നിയിൻ സെൽവൻ’. മികച്ച നടനായി കമൽഹാസനെ തിരഞ്ഞെടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സായി പല്ലവിയ്ക്കാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്കാരം.

തെലുങ്ക് വിഭാഗത്തിൽ ആർ ആർ ആറിലെ അഭിനയത്തിന് മികച്ച നടനായി രാം ചരണും ജൂനിയർ എൻടിആറും പുരസ്കാരം പങ്കിട്ടു. കന്നഡയിൽ കാന്താരയിലൂടെ റിഷബ് ഷെട്ടിയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു

മികച്ച സംവിധായകൻ (തെലുങ്ക്) – എസ് എസ് രാജമൗലി (ആ‍ർ ആ‍ർ ആ‍ർ)

മികച്ച സംവിധായകൻ (തമിഴ്) – മണിരത്നം (പൊന്നിയിൻ സെൽവൻ)

മികച്ച സംവിധായകൻ (കന്നഡ) – കിരൺ രാജ് കെ (777 ചാ‍ർളി)

മികച്ച നടൻ (കന്നഡ) – റിഷബ് ഷെട്ടി (കാന്താര)

മികച്ച ​ഗാന രചയിതാവ് (തെലുങ്ക്) – ശ്രീ വെണ്ണല സീതാരാമ ശാസ്ത്രി (സീതാ രാമം)

മികച്ച സഹനടി (തെലുങ്ക്) – നന്ദിക ദാസ് (വിരാട പ‍ർവ്വം)

മികച്ച സഹനടി (തമിഴ്) – ഉർവ്വശി (വീട്ടില വിശേഷം‌)

മികച്ച സഹനടൻ (തമിഴ്) – കാളി വെങ്കട് (​ഗാ‍ർ​ഗി)

മികച്ച സഹനടൻ (തെലുങ്ക്) – റാണ ദ​ഗ്​ഗുബാട്ടി (ഭീംല നായക്)

നിരൂപക പ്രശംസ നേടിയ ചിത്രം (തെലുങ്ക്) – സീതാരാമം

നിരൂപക പ്രശംസ നേടിയ ചിത്രം (മലയാളം) – അറിയിപ്പ്

നിരൂപക പ്രശംസ നേടിയ ചിത്രം (തമിഴ്) – കടൈസി വിവസായി

നിരൂപക പ്രശംസ നേടിയ നടൻ (തമിഴ്) – ധനുഷ് (തിരുചിട്രമ്പലം), മാധവൻ (റോക്‌ട്രി)

നിരൂപക പ്രശംസ നേടിയ നടൻ (തെലുങ്ക്) – ദുൽഖ‍ർ സൽമാൻ (സീതാരാമം)

നിരൂപക പ്രശംസ നേടിയ നടൻ (മലയാളം) – അലൻസിയ‍ർ (അപ്പൻ)

നിരൂപക പ്രശംസ നേടിയ നടൻ (കന്നഡ) – നവീൻ ശങ്ക‍ർ (ധരണി മണ്ഡല മധ്യദോലഗേ)‌‌

നിരൂപക പ്രശംസ നേടിയ നടി (തെലുങ്ക്) – സായി പല്ലവി (വിരാട പർവ്വം)

നിരൂപക പ്രശംസ നേടിയ നടി (തമിഴ്) – നിത്യ മേനോൻ (തിരുച്ചിട്രമ്പലം)

നിരൂപക പ്രശംസ നേടിയ നടി (കന്നഡ) – സപ്തമി ​ഗൗഡ (കാന്താര)

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയ താരം സ്വരാജ് വെഞ്ഞാറമൂടിൻ്റെ പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിത്.
അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും.

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്.
ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ്‌ ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം: ഗാഗുൽ ഗോപാൽ, മ്യൂസിക്: ജസീർ, അസി൦ സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, സ്റ്റണ്ട്: ജാക്കി ജോൺസൺ, മേക്കപ്പ്: അനീഷ്‌ പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റിൽസ്: റോഷൻ സർഗ്ഗം, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സിനിമ നടീനടന്‍മാരുടെ സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖിനെ തിരഞ്ഞെടുത്തു. ഇടവേള ബാബു മാറിയ ഒഴിവിലാണ് സിദ്ദിഖ് എത്തുന്നത്. സംഘടനയുടെ പ്രസിഡന്റായി കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ്മാരായി തിരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു.

നാല് തവണ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018-21 കാലത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു.

കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയെങ്കിലും മോഹന്‍ലാല്‍ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരമൊഴിവായി.

ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണ സമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു നടന്‍. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്.

25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുകയായിരുന്നു. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ തവണ തന്നെ ബാബു സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരം തുടരുകയായിരുന്നു.

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി ചാര്‍ത്തി. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകന്‍ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

പുതിയ മുഖം, പോത്തന്‍ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്.

ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

RECENT POSTS
Copyright © . All rights reserved