ചുരുളി സിനിമയിലെ ഭാഷാപ്രയോഗവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
ചുരുളി സിനിമ ഇറങ്ങിയതിനു പിന്നാലെ നിരവധി കോണുകളിൽ നിന്നും വിമർശനങ്ങളുയർന്നിരുന്നു. സിനിമയെ ന്യായീകരിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. വിമർശനങ്ങൾ കൂടിയപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെക്കുറിച്ചും തെന്നിന്ത്യൻ നടൻ പ്രഭാസിനെക്കുറിച്ചും നടനും എംഎൽഎയുമായ ഗണേശ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടപ്പിച്ചപ്പോൾ ഉണ്ടായ അനുഭവവും മോഹൻലാലിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും പങ്കുവച്ചുകൊണ്ടാണ് സ്റ്റാർഡം നടന്മാരിൽ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.
സിനിമയിൽ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ? സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്… ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിൽ പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്. ഇതു കാണുന്ന അന്യഭാഷാ നടന്മാർക്ക് വലിയ അദ്ഭുതമാണ്.
അദ്ദേഹത്തിന്റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ് ഇന്നസെന്റ് ചേട്ടനടക്കം ഞങ്ങളുടെ അടുത്തേക്കു വന്നിരുന്ന് തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു- ഗണേശ് കുമാർ പറഞ്ഞു.
പ്രഭാസിനെ കാണണമെന്ന വലിയ ആഗ്രഹത്തോടെ മകൻ സെറ്റിൽ വന്നതിനെക്കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചും ഗണേശ് കുമാർ പറഞ്ഞു. കുഞ്ഞാലി മരക്കാറിന്റെ ഷൂട്ടിംഗ് നടക്കുന്പോൾ തൊട്ടടുത്ത ഒരു ഫ്ളോറിൽ പ്രഭാസിന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്.
പ്രഭാസ് എന്ന നടനെ കാണാൻ എന്റെ മകനടക്കമുള്ളവർ സെറ്റിലുണ്ട്. അവൻ സാബു സിറിലിനോടു കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ, സാബു ശ്രമിച്ചിട്ടുപോലും അയാൾ കാണാൻ തയാറായില്ല.
പ്രഭാസ് കാരവാന്റെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ടു വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്. മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിംഗ് ഫ്ളോറിലേക്ക് പോകുന്നത്.
അവിടെയാണ് ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹൻലാലെന്നും ഗണേഷ് കുമാർ പറഞ്ഞു.
മലയാളത്തിലെ ഇതിഹാസ നടന്മാരിലൊരാളായ തിലകൻറെ മകൻ ആണ് ഷമ്മിതിലകൻ.കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരസംഘടനയായ അമ്മയിലേ മാഫിയ സംഘത്തെ പറ്റി ഇദ്ദേഹം പറഞ്ഞിരുന്നു. അടുത്ത ഭരണസമിതി ലിസ്റ്റിൽ നിന്നും ഉള്ള ഇദ്ദേഹത്തിൻ്റേ നോമിനേഷൻ തള്ളപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത വിമർശനവുമായി എത്തിയത്. ഇതിൻറെ പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തുകയാണ് ഷമ്മിതിലകൻ ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.
അമ്മയിലെ മാഫിയാസംഘങ്ങൾ ഏതൊക്കെയാണ് എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. ഈ ചോദ്യം ചോദിക്കേണ്ടത് സർക്കാരിനോട് ആണ്. കാരണം ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കൃത്യമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. 15 അംഗങ്ങളുടെ പേര് ഇതിൽ പരാമർശിച്ചിട്ടുണ്ട്. അവർക്കെതിരെയുള്ള ചാറ്റിംഗ് സ്ക്രീൻഷോട്ടുമുണ്ട്. സ്ത്രീ പീഡനം കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്.
സംവിധായകരും നടന്മാരും അതിലുണ്ട്. നിങ്ങൾ എന്തുകൊണ്ട് ഈ ചോദ്യം സർക്കാരിനോട് ചോദിക്കുന്നില്ല. എത്രയോ ലക്ഷം രൂപ മുടക്കിയാണ് ഒരു കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടാൽ ഈ പ്രശ്നം തീരില്ലെ. എന്നാൽ അത് പുറത്തുവന്നിട്ടില്ല. അവർ തന്നെയാണ് ഈ മാഫിയ. തെളിവ് സഹിതമുള്ള റിപ്പോർട്ട് ആണ് അത്. റിപ്പോർട്ട് തൻറെ കയ്യിലും ഇല്ല അവർ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കടലിലെ കൊടുങ്കാറ്റും യുദ്ധവുമെല്ലാം സിനിമ കണ്ട ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിച്ചു. എന്നാല്‍ മരക്കാര്‍ സിനിമയില്‍ കാണുന്ന കടല്‍ കടലല്ലെന്നും അത് ഒന്നര ഏക്കറോളം വിസ്തൃതിയിലുള്ള ടാങ്കാണെന്നും സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിലെ കമ്മലില്‍ മുതല്‍ കപ്പലില്‍ വരെ സാബുവിന്റെ മുദ്രയുണ്ട്. ആയുധങ്ങളെയും കപ്പലുകളെയും കുറിച്ചും കാലഘട്ടത്തെക്കുറിച്ചും പഠിച്ചതിനു ശേഷമാണ് സാബു കലാസംവിധാനം ഒരുക്കിയത്. സാമൂതിരിയും പോര്‍ച്ചുഗീസുകാരും വെവ്വേറെ പീരങ്കികളാണ് ഉപയോഗിക്കുന്നത്. ഇതിന് പീരങ്കിയുടെ ഒരു കുഴലിന്റെ ഭാഗത്ത് സാമൂതിരിയുടെയും മറുഭാഗത്ത് പോര്‍ച്ചുഗീസുകാരുടെയും അടയാളം കൊത്തിവെച്ചു. കുഴല്‍ മറിച്ചുവെച്ചാല്‍ രാജ്യം മാറി.
മലയാളസിനിമയ്ക്ക് ഇത്രയേ പറ്റൂ എന്നായിരുന്നു സാബു സിറില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാഹുബലി പോലെയുള്ള ചിത്രം 200 കോടി രൂപ കലാസംവിധാനത്തിന് ചെലവഴിച്ചപ്പോള്‍ 16 കോടി രൂപയാണ് മരക്കാറിന്റെ കലാസംവിധാനത്തിന് വേണ്ടി ചെലവഴിച്ചത്.
ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകളില്‍ ഒന്നു കൂടിയാണ് മരക്കാറിന്റേത്. സംവിധായകന്‍ പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ ആണ് അത് സൃഷ്ടിച്ചെടുത്തത്. സാബു സിറിള്‍ ആയിരുന്നു കലാസംവിധായകന്‍. കടല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് വാട്ടര്‍ടാങ്കിലെ ഓരോ ഷോട്ടിനു പിന്നില്‍ ബ്ലൂ സ്‌ക്രീനുകള്‍ വയ്ക്കണം. പിന്നീട് അതിലാണ് കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ചെയ്ത് കടലാക്കി മാറ്റിയത്. കപ്പലിനു തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്.
അതുകൊണ്ട് തന്നെ ഇതില്‍ നിന്നും 40 അടി ഉയരത്തില്‍ സ്‌ക്രീന്‍ നിന്നാലേ ഗ്രാഫിക്‌സ് ചെയ്യാന്‍ കഴിയൂ. ഇതിനു വേണ്ടി ടാങ്കിനു ചുറ്റും റോഡ് ഉണ്ടാക്കി വലിയ ട്രക്കുകളില്‍ സാബു സിറിള്‍ സ്‌ക്രീന്‍ വെച്ചു.
തെലുങ്കിലെ ഐക്കൺ സ്റ്റാർ എന്നറിയപ്പെടുന്ന സൂപ്പർ താരമാണ് അല്ലു അർജുൻ. സ്റ്റൈലിഷ് സ്റ്റാർ എന്നും അറിയപ്പെടുന്ന യുവതാരമായ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഈ മാസം റിലീസ് ചെയ്യാൻ പോകുന്ന പുഷ്പ. രണ്ടു ഭാഗങ്ങൾ ആയി പുറത്തു വരുന്ന ഈ ചിത്രം ഇതിനോടകം വമ്പൻ ഹൈപ്പ് ആണ് സൃഷ്ടിച്ചിരിക്കുന്നത്. തെലുങ്കു കൂടാതെ മലയാളം, തമിഴ്ഷ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തു വന്നു. അക്ഷരാർത്ഥത്തിൽ യുവ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു ട്രൈലെർ ആണ് ഇന്ന് വന്നിരിക്കുന്നത്.
ചിത്രത്തിന് മേൽ ഉള്ള പ്രതീക്ഷകളെ ആകാശത്തു എത്തിക്കുന്ന ട്രൈലെർ എന്ന് നമ്മുക്ക് ഇതിനെ കുറിച്ച് പറയാം. ആക്ഷനും നൃത്തവും പ്രണയവും പകയുമെല്ലാം കോർത്തിണക്കിയ ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആണ് പുഷ്പ എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ ആണ്. ഫഹദിന്റെ ഈ ചിത്രത്തിലെ ഗെറ്റപ്പും ഏറെ വൈറലായി കഴിഞ്ഞു.
പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിദേശിയായ മിറോസ്ലാവ് കുബേ ബ്രോസിക് ആണ്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീ തേജ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദനാ ആണ്. കാർത്തിക ശ്രീനിവാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ഷെറിൻ പി യോഹന്നാൻ
കാനഡയിൽ നേഴ്സായി ജോലി ചെയ്യുകയാണ് ജോയ്മോൻ. മനസ്സ് തുറന്ന് മിണ്ടാൻ ആരുമില്ല. കൊടുംതണുപ്പിൽ ഏകാന്തജീവിതം നയിച്ച് മനം മടുത്ത ജോയ്മോൻ തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കാനായി നാട്ടിലേക്ക് വരികയാണ്. പണ്ട് കൂടെ പഠിച്ചവരെയൊക്കെ ക്ഷണിച്ചിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വീട്ടിൽ ഗംഭീര പാർട്ടി നടത്താനാണ് പദ്ധതി. എന്നാൽ അന്ന് രാത്രി മറ്റ് ചില സംഭവങ്ങൾ കൂടി നടക്കുന്നു.
തൊട്ടടുത്ത രണ്ട് വീട്ടിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലൂടെ കഥ പറയുകയാണ് ജാൻ. എ. മൻ. ബേസിൽ ജോസഫ് അവതരിപ്പിച്ച ജോയ്മോനിൽ നിന്നാണ് കഥയുടെ തുടക്കം. എന്നാൽ ജന്മദിനം ആഘോഷിക്കാൻ എത്തുന്ന ജോയ്മോന്റെ കഥയല്ല ചിത്രം. രണ്ട് വീടുകളിലേക്കും അവിടെയെത്തുന്ന ആളുകളിലേക്കും കഥ ചുരുങ്ങുന്നതോടെ ചിത്രം കൂടുതൽ രസകരമാകുന്നു.
ആകാംഷാഭരിതമായ ആഖ്യാന രീതിയാണ് ചിത്രത്തിന്റെ ശക്തി. വന്നുപോകുന്ന കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ ഇടം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അർജുൻ അശോകൻ, ഗണപതി, ബേസിൽ, ബാലു വർഗീസ്, ലാൽ, സിദ്ധാർഥ് മേനോൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ ഇവിടെ കാണാം. ഗുണ്ടയുടെ സഹായിയായി എത്തുന്ന കഥാപാത്രം ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ഏകാന്തതയെ പറ്റി കൃത്യമായി സംസാരിച്ചു തുടങ്ങുന്ന ചിത്രം, സൗഹൃദം, സഹോദര സ്നേഹം, പ്രണയം എന്നിവയും സ്‌ക്രീനിൽ നിറയ്ക്കുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം പകുതിയിലെ ഇമോഷണൽ സീനുകൾ കൃത്യമായി പ്രേക്ഷകനിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ക്ലൈമാക്സിന് തൊട്ട് മുൻപ് ഓവർ ഡ്രമാറ്റിക്കായ സീനുകൾ കടന്നുവരുന്നെങ്കിലും അത് ആസ്വാദനത്തെ ബാധിക്കുന്നില്ല.
റിയലിസ്റ്റിക്കായ കഥാപരിസരത്ത് നിന്നുകൊണ്ട് സംഭവബഹുലമായ കഥ പറയുകയാണ് ‘ജാൻ. എ. മൻ’. സാന്ദർഭികമായ തമാശകളിലൂടെ രണ്ടര മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. മനസ്സ് നിറയ്ക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രം. തീയേറ്ററിൽ കണ്ട് വിജയിപ്പിക്കുക.
മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് സ്ഫടികം ജോർജ്ജ്. 1995ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ സ്ഫടികം എന്ന ചിത്രത്തിലൂടെ യാണ് ശ്രദ്ധ നേടുന്നത്. ‘ആകാശഗംഗ -2′ ആണ് അദ്ദേഹം അഭിനയച്ചതിൽ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.
സ്ഫടികത്തി’ന് പിന്നാലെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി ഇദ്ദേഹം മാറി. വില്ലനായും സഹനടനായും കോമഡി വേഷങ്ങളിലു മൊക്കെയായി സ്ഫടികം ജോർജ്ജ് സിനിമയിൽ സജീവമായിരുന്നു. എന്നാലിപ്പോൾ കൊവിഡ് കാലമായതിനാൽ തൽക്കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് അദ്ദേഹം.
ഇപ്പോളിതാ വൃക്കരോഗം ബാധിച്ചപ്പോൾ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്ഫടികം. അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാൽ മതിയെന്ന് പ്രാർത്ഥിച്ചതിനെ കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. വാക്കുകളിങ്ങനെ
ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് രോഗിയായത്. കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ഉൾപ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അർബുദ രോഗത്തിന് ചികിത്സയിലായി. മരണത്തോളം പോന്ന അസുഖങ്ങൾ മുന്നിലെത്തിയപ്പോൾ തകർന്നു പോയി. എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടുപോകണേ… എന്ന് കണ്ണീരോടെ പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷേ അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേർത്തുനിർത്തുകയും ചെയ്തു’
സിനിമയിൽ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയിൽ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനകൾ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങൾ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്. അത് പിന്നീട് യാഥാർഥ്യമായപ്പോൾ ദൈവത്തിന് എത്രമേൽ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേർത്ത് നിർത്തിയത്. 40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്
മോഹൻലാൽ ചിത്രം “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസാണ് പിടിയിലായത്.
സിനിമ കമ്പനി എന്ന ആപ്പിലൂടെയാണ് വ്യാജപതിപ്പ് പ്രചരിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ജില്ലാ സൈബർ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.
പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു പ്രായം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആന്റോ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
സി.ജെ തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെയാണ് ആന്റോ പിന്നണി ഗായകനായത്. പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എന്‍.എന്‍ പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ സ്വരമായി.
യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാല്‍പ്പാടുകള്‍’ സംവിധാനം ചെയ്ത കെ.എസ് ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. ‘ഫാദര്‍ ഡാമിയന്‍’ എന്ന ആദ്യ ചിത്രത്തില്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്‍.
പിന്നീട് എം.കെ. അര്‍ജുനന്‍, ദേവരാജന്‍, കെ.ജെ. ജോയ് തുടങ്ങിയ പ്രതിഭകളുടെ സംഗീത സംവിധാനത്തില്‍ പാടാന്‍ കഴിഞ്ഞു. ”മധുരിക്കും ഓര്‍മകളേ…” എന്ന ഹിറ്റ് നാടകഗാനം സി.ഒ ആന്റോയാണ് ആദ്യം പാടിയതെങ്കിലും അദ്ദേഹം സിനിമയിലേക്ക് പോയതോടെ ആ ഗാനം ഒട്ടേറെ വേദികളില്‍ തോപ്പില്‍ ആന്റോ അവതരിപ്പിച്ചു. ഒട്ടേറെ പുതിയ ഗായകരെ തന്റെ ട്രൂപ്പായ ‘കൊച്ചിന്‍ ബാന്‍ഡോറി’ലൂടെ ആന്റോ കേരളത്തിന് സമ്മാനിച്ചിട്ടുമുണ്ട്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിനെതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയന്‍ ചിലര്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മമ്മൂട്ടി ആരാധകരാണ് ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് ചില മോഹന്‍ലാല്‍ ആരാധകരും രംഗത്ത് എത്തിയിരുന്നു.
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മമ്മൂട്ടിക്കുള്ള തുറന്ന കത്ത് എന്ന നിലയില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമല്‍ കുമാറിന്റെ പ്രതികരണം.
പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിമല്‍. പോസ്റ്റില്‍ വെല്ലുവിളിയും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി വിവാദമായതോടെയാണ് വിമല്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചത്. മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.
വിമലിന്റെ ആദ്യ പോസ്റ്റ്:
മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍’ എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ മൗനം വെടിയണം. ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.
രണ്ടാമത്തെ പോസ്റ്റ്:
AKMFCWA എന്ന മോഹന്‍ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാര്‍ എന്ന മഹാനായ കലാകാരന്‍ താല്‍പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയില്‍ ഞാന്‍ എന്റെ മുഖപുസ്തകത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല..