മുൻ വിംബിൾഡണ്‍ വനിതാ ചാമ്പ്യനും ചെക്ക് റിപ്പബ്ലിക്ക് താരവുമായിരുന്ന ജാന നൊവോട്ന (49) അന്തരിച്ചു. അർബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു അവർ. 1998 വിംബിൾഡണ്‍ ഫൈനലിൽ ഫ്രാൻസിന്‍റെ നഥാലി ടൗസിയാറ്റിനെ തോൽപ്പിച്ചാണ് നൊവോട്ന വിംബിൾഡണ്‍ കിരീടം സ്വന്തമാക്കിയത്. 1993, 1997 വർഷങ്ങളിൽ വിംബിൾഡണ്‍ ഫൈനലിസ്റ്റുമായിരുന്നു നൊവോട്ന. സ്റ്റെഫി ഗ്രാഫ്, മാർട്ടിന ഹിംഗിസ് എന്നിവരോടാണ് ഫൈനലുകളിൽ തോറ്റത്. നാല് തവണ വിംബിൾഡണ്‍ ഡബിൾസ് കിരീടവും ചെക്ക് താരം നേടിയിട്ടുണ്ട്. എല്ലാ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടവും സ്വന്തമാക്കിയിട്ടുള്ള നൊവോട്ന കരിയറിൽ 24 സിംഗിൾസ് കിരീടവും 76 ഡബിൾസ് കിരീടവും സ്വന്തമാക്കി. 1968 ഒക്ടോബർ രണ്ടിന് ജനിച്ച നൊവോട്ന 1987 മുതൽ 1999 വരെ കളിക്കളങ്ങളിൽ സജീവമായിരുന്നു. 1988-ൽ വിഭജനത്തിന് മുൻപ് ചെക്കോസ്ലോവാക്യയ്ക്ക് വേണ്ടി ഡേവിസ് കപ്പ് കിരീടം നേടിയ ടീമിലും അംഗമായിരുന്നു നൊവോട്ന.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി ഐ.സി.യുവില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് മലയാളി കായിക താരം മരിച്ചു. കിക്ക് ബോക്‌സിംഗില്‍ ഏഷ്യന്‍ ചാമ്പ്യനായ കെ.കെ ഹരികൃഷ്ണനാണ് മരിച്ചത്.
റായ്പൂരിലെ ജൂനസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 10ന് നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അംബേദ്കര്‍ ആശുപത്രിയിലെത്തിച്ച ഹരികൃഷ്ണന് അടിയന്തിര ശസ്ത്രക്രിയ നടത്തി.
കേരള സര്‍ക്കാരും സംസ്ഥാന – ദേശീയ കിക്ക് ബോക്സിംഗ് അസോസിയേഷനുകളും ഇടപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ വി.വി.ഐ.പി ബ്ലോക്കിലെ ഐ.സി.യുവും അനുവദിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിനായി കൊണ്ടുവന്ന സമയത്ത് ഒരു ബ്ലോക്കിലെ എല്ലാ രോഗികളെയും ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ ബ്ലോക്കിലുള്ള രോഗികളെ താഴത്തെ നിലയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന ഹരികൃഷ്ണന്റെ നില അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ഗുരുതരമായി. തുടര്‍ന്ന് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 15 ന് പുലര്‍ച്ചെ എയര്‍ ആംബുലന്‍സില്‍ ഹരിയെ വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നില മെച്ചപ്പെടും മുന്‍പ് ഐ.സി.യുവില്‍ നിന്ന് മാറ്റിയതിനാലാണ് അണുബാധയുണ്ടായതെന്ന് ആക്ഷേപമുണ്ട്. ദേശീയതലത്തില്‍ ആറു തവണ സ്വര്‍ണ്ണ മെഡലും 12 തവണ വെള്ളിമെഡലും നേടിയിട്ടുള്ള താരമാണ് ഹരികൃഷ്ണന്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിയുടെ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു. ഏതാണ്ട് 1200ഓളം രോഗികളെയാണ് ഇത്തരത്തില്‍ വാര്‍ഡില്‍ നിന്നും മാറ്റിയത്.
ഒന്നാം നിലയിലേക്ക് രോഗികളെ മൊത്തം മാറ്റിയതോടെ ഒരു ബെഡില്‍ രണ്ടുപേര്‍ കിടക്കേണ്ട സ്ഥിതിയായി. സംഭവം വിവാദമായപ്പോള്‍ മന്ത്രിയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. മറ്റു പ്രൈവറ്റ് ആശുപത്രികള്‍ ഉണ്ടായിട്ടും മന്ത്രിയുടെ മരുമകളെ അംബേദ്ക്കര്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അജയ് ചന്ദ്രാകര്‍ പറഞ്ഞിരുന്നു.
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് പെരുമ്പാവൂർ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിൽ മരിച്ച നിലയിലാണ് ജിഷയുടെ പിതാവിന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവ സ്ഥലത്തേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം എത്തിയിട്ടുണ്ട്. മൃതദേഹം ഇനിയും ഇവിടെ നിന്നിന്നും മാറ്റിയിട്ടില്ല. ജിഷ കേസിലെ സാക്ഷിപ്പട്ടികയിലും പാപ്പുവിനെ പൊലീസ് ഉൾപ്പെടുത്തിയിരുന്നു. ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ നരകതുല്യമാണ് ജീവിതമാണ് പാപ്പു നയിച്ചിരുന്നത്. സർക്കാറും സംഘടനകളും നൽകിയ ധനസഹായത്താൽ ജിഷയുടെ മാതാവ് ധൂർത്തടിച്ച് ആഡംബര ജീവിതം നയിച്ചവേളയിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിപ്പോലും കഷ്ടപ്പെട്ടാണ് പാപ്പു കഴിഞ്ഞിരുന്നത്. വാഹനമിടിച്ചതിനെ തുടർന്ന് എഴുന്നേറ്റ് നടക്കാൻ പോലൂം ആവാതെ വീടിനുള്ളിൽ ഏകനായി കിടന്ന കിടപ്പിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെകുറിച്ചുള്ള വിവരം നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഓക്സ്ഫോര്‍ഡില്‍ മലയാളി നിര്യാതനായി. ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യകാല നേതാക്കന്മാരില്‍ ഒരാളായ സാമുവല്‍ വര്‍ഗീസ് (57 വയസ്സ്) ആണ് നിര്യാതനായത്. ഇന്ന് വെളുപ്പിന് രണ്ടരയോടെ ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു സാമുവല്‍ വര്‍ഗീസിന്‍റെ വേര്‍പാട്.
ചങ്ങനാശ്ശേരി പാറമ്പുഴ സ്വദേശിയാണ് സാമുവല്‍ വര്‍ഗീസ്. മുന്‍പ് സൗദിയില്‍ ജോലി ചെയ്തിരുന്ന സാമുവലും കുടുംബവും 2004ല്‍ ആണ് യുകെയില്‍ എത്തിയത്. ഓക്സ്ഫോര്‍ഡിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഷെറിന്‍, മെല്‍ബിന്‍ എന്നിവര്‍ മക്കളാണ്.
നടന്‍ വെട്ടൂര്‍ പുരുഷന്‍ (70) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഉയരം കുറവായിരുന്നുവെങ്കിലും ആ പരിമിതികള്‍ ജീവിതത്തില്‍ മറികടന്ന വ്യക്തിയായിരുന്നു അദ്ദേഹം.
വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപില്‍ രാജഗുരു എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നുമുതല്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ക്കലയ്ക്കടുത്ത് വെട്ടൂരാണ് സ്വദേശം 1974 ല്‍ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് വെട്ടൂര്‍ പുരുഷന്‍ ആദ്യമായി അഭിനയിച്ചത്.
പൂള്‍: ബോണ്‍മൌത്തില്‍ മലയാളി ബാലന്‍ നിര്യാതനായി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലായിരുന്ന ഡൊമിനിക് (4) ആണ് ഇന്ന് ഉച്ചയ്ക്കുശേഷം പൂള്‍ എന്‍ എച്ച് എസ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.
പത്തു വര്‍ഷത്തിലേറെയായി ബോണ്‍ മോത്തില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരി സ്വദേശി തെങ്ങും പളളി ജോഷി, സോനാ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് ഡൊമിനിക്ക്. ഡോമിനിക്കിനു അസുഖമാണെന്ന് അറിഞ്ഞത് മുതല്‍ കഴിഞ്ഞ ആറു മാസമായി ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും പിഞ്ചു ഡൊമിനികിന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്കും കരുതലുകള്‍ക്കും ഒന്നും പിടിച്ച് നിര്‍ത്താന്‍ കഴിയാതെ ഡൊമിനിക്കിന്‍റെ ജീവന്‍ നിത്യതയിലേക്ക് യാത്രയാവുകയായിരുന്നു.
ഡൊമിനിക്കിന്റെ ഓര്‍മ്മക്കായി ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ഫാ.ചാക്കോയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്‍സ്ബറി പാര്‍ക്കിലെ കാത്തലിക്ക് ദേവാലയത്തില്‍ നടക്കുന്നതായിരിക്കുമെന്ന് പൂള്‍ പാരിഷ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
ഡോമിനിക്കിന്‍റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന കുടുംബംഗങ്ങള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു.കൂടുതൽ പേരെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ഡാലസിലെ മലയാളി സമൂഹത്തിന്റെ ആവശ്യമെങ്കിലും കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു സംസ്കാരം സ്വകാര്യമാക്കുകയായിരുന്നു. ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളർത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തതായി അഭിഭാഷകരായ മിട്ചെൽ നോൾട്ടും ഗ്രെഗ് ഗിബ്സും അറിയിച്ചു. കഴിഞ്ഞമാസം ഏഴിനു കാണാതായെ ഷെറിന്റെ മൃതദേഹം ഈമാസം 22ന് ആണു വീടിനടുത്തുള്ള കലുങ്കിനടിയില്‍നിന്നു കണ്ടെടുത്തത്.
തിങ്കളാഴ്ചയാണു പോസ്റ്റ്മോർട്ടത്തിനുശേഷം ഷെറിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. സുരക്ഷാ കാരണങ്ങളാൽ ആരാണു മൃതദേഹം ഏറ്റുവാങ്ങിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ, ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്ക് സ്മാരകമാക്കി മാറ്റണമെന്നു റിച്ചാർഡ്സൺ സമൂഹം ആവശ്യപ്പെട്ടു. ഷെറിനെ കാണാതായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ അവളെ രാത്രി ഇറക്കിനിർത്തിയ മരച്ചുവട്ടിലും മൃതദേഹം കണ്ടെത്തിയ കലുങ്കിനു സമീപമായും ഒട്ടേറെപ്പേരാണു പ്രാർഥനകൾ അർപ്പിക്കുന്നതിന് എത്തുന്നത്.
ഈ മാസം ഏഴിനാണു റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടർന്നു പുറത്തിറക്കി നിർത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് ആദ്യം മൊഴി നൽകിയത്. എന്നാൽ ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ നിർബന്ധിപ്പിച്ചു പാലുകുടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഷെറിൻ മരിച്ചെന്നു മൊഴി മാറ്റി. ഇതിനുപിന്നാലെ വെസ്‌ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല മരണപ്പെട്ടു. ഇന്ന് പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. അഭിഷേകും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട മറ്റൊരു കാര്‍ പാഞ്ഞ് കയറുകയായിരുന്നു.
അഭിഷേകിനേയും സുഹൃത്തുക്കളായ രണ്‍ ദീപ്, യോഗേഷ് എന്നിവരേയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ ഒളിവിലാണ്. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളി ഇടവകാംഗമായ തിനംകാലായില്‍ തോമസ് (103) ഇന്നലെ നിര്യാതനായി. ശവസംസ്‌ക്കാരം ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ നടക്കും. നൂറു വര്‍ഷങ്ങള്‍ക്കുമേല്‍ ആരോഗ്യത്തോടെ ജീവിച്ച പരേതന്‍ രണ്ട് മാസമായി രോഗാവസ്ഥയിലായിരുന്നു. പരേതയായ റോസ തോമസ്സാണ് ഭാര്യ. പെണ്ണമ്മ, കുട്ടിയമ്മ, ലീലാമ്മ, ദേവസ്യാച്ചന്‍ (T. T. ദേവസ്യാ, റിട്ട. പ്രൊഫ. ദേവമാതാ കോളേജ് കുറവിലങ്ങാട്) ഏലിയാമ്മ എന്നിവര്‍ മക്കളാണ്.
നിര്‍മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാര്‍ തിരുവനന്തപുരംകന്യാകുമാരി ദേശീയപാത ഉപരോധിക്കുന്നു. ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഉദിയന്‍കുളങ്ങര താന്നിവിള അശ്വതിഭവനില്‍ പി.വേണുഗോപാലന്‍ നായരെയാണ് (61) കഴിഞ്ഞ ദിവസം വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ മകള്‍ വിദ്യയുടെ വിവാഹം ഉടന്‍ നടക്കാനിരിക്കുകയായിരുന്നു. ബാങ്ക് പൂട്ടിയതു മുതല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു വേണുഗോപാലന്‍നായര്‍. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി ഇരുപതിനായിരത്തോളം നിക്ഷേപകരില്‍നിന്നു 2000 കോടി രൂപ പിരിച്ചെടുത്തു മുങ്ങിയെന്നാണു പരാതി. ചിട്ടിക്കന്പനി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ അധികവും. സ്ഥാപനത്തില്‍ 21 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്ന അശോകന്‍ എന്നയാളുടെ പരാതിയിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.