Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ മലയാളി കൂട്ടായ്മയിൽ നിന്ന് ഒരു മാലാഖ കൂടി വിടപറഞ്ഞു. പുത്തൻ കുളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്‌സ്മൗത്തിൽ വച്ച് നിര്യാതയായി. ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി ജോൺസൺ പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാരം പിന്നീട് . മകൾ: ചിന്നു അജോ കുത്തമറ്റത്തിൽ, മകൻ: കെവിൻ ജോൺസൺ, മരുമകൻ: അജോ കുത്തമറ്റത്തിൽ.

കേരളത്തിൽ കുമരകമാണ് സ്വദേശം. പരേതയായ ജെസി ജോൺസൺ സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്.   എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴിക്കുന്നേലിൻെറ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: അന്നമ്മ മാത്യു, ലൂക്കോസ് തോമസ്, ടെസി ജിമ്മി , ടോം സാജൻ .

മേരി ജോൺസൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ആരോടും പരിഭവമില്ലാതെ ഒന്നിനെക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് പ്രിയ സഹോദരി വിട പറഞ്ഞതായി പ്രൊഫ. ബാബു പൂഴിക്കുന്നേൽ ജെസി ജോൺസനെ അനുസ്മരിച്ചു.

നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന (39) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

റേഡിയോയിലൂടെയാണ് രചന കരിയര്‍ ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ കന്നട വിനോദമേഖലയില്‍ പ്രശസ്തി നേടി. രക്ഷിത് ഷെട്ടി നായകനായ സിംപിള്‍ അഗി ഒന്‍ത് ലൗ സ്‌റ്റോറിയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധനേടുന്നത്.

രചനയുടെ വിയോഗത്തില്‍ കന്നട താരങ്ങള്‍ അനുശോചിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്ലാക്ക്‌ബേണ്‍: ക്യാൻസറിനോട് ധീരമായ് പോരാടി യുകെ മലയാളികൾക്ക് മാതൃകയായ ഷിജി (46) ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്ലാക്ക്‌ബേണ്‍ ഹോസ്പിറ്റല്‍ നേഴ്സായ ഷിജിയുടെ മരണം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി യുകെയിൽ കഴിഞ്ഞ ഡോക്ടര്‍ ഫ്‌ലെമിങും ഭാര്യ ഷിജിയും മനോധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും ആൾരൂപങ്ങളായിരുന്നു. നാല് വര്‍ഷമായി ക്യാൻസർ ബാധിതയായിരുന്ന ഷിജിയുടെ മരണം പ്രിയപ്പെട്ടവർക്കെല്ലാം തീരാവേദനയാണ്. കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം യുകെയിൽ നടക്കും. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ദമ്പതികൾക്ക്. മൂവരും വിദ്യാർഥികളാണ്. കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒപ്പമുണ്ട്.

രോഗം മൂർച്ഛിച്ചതോടെ ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിച്ച ഷിജി പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ സംവിധാനങ്ങൾക്കൊന്നും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഷിജി, ദൈവത്തിൽ ആശ്രയം വച്ചാണ് മുന്നോട്ട് നീങ്ങിയത്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം സ്ഥിരമായി പ്രാര്‍ത്ഥന കൂട്ടായ്മയിലും പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥന കൂട്ടായ്മയിലെ ഗായിക കൂടിയായിരുന്നു ഷിജി.

ഭർത്താവ് ഫ്ലെമിങ്ങ്, ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഫ്‌ലെമിങ്ങിന്റെ കരുതലും പരിചരണവും ഏറ്റുവാങ്ങിയാണ് ഷിജി യാത്രയായത്. വിശ്വാസത്തിൽ അടിയുറച്ച് നീങ്ങിയതോടെ രോഗത്തോട് പരിഭവം ഇല്ലാതെ പുഞ്ചിരിയും സന്തോഷവുമായി ശിഷ്ട കാലം ജീവിക്കാനായെന്ന് ഷിജി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഭേദപ്പെട്ട രോഗം മടങ്ങിയെത്തി ഷിജിയെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒന്നടങ്കം ദുഃഖത്തിലാണ്.

ഷിജിയുടെ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഓസ്‌ട്രേലിയയില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനിറങ്ങി കാണാതായ പ്രശസ്ത കാന്‍സര്‍ ഗവേഷകന്റെ മൃതദേഹം കണ്ടെത്തി. ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായ ഡോ. ലുഖ്മാന്‍ ജുബൈര്‍ (35) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ക്വീന്‍സ് ലന്‍ഡിലെ മിയാമിയില്‍ ഒരാള്‍ കടലില്‍ അകപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി അറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം രക്ഷിക്കാനിറങ്ങിയത്. തുടര്‍ന്ന് കടലില്‍ കാണാതാകുകയായിരുന്നു.

കരയിലും വെള്ളത്തിലും വ്യോമ മാര്‍ഗത്തിലും നടത്തിയ വിപുലമായ തിരച്ചിലാണ് മെര്‍മെയ്ഡ് ബീച്ചില്‍ നിന്ന് ലുഖ്മാന്‍ ജുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്.സിഡ്‌നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ കഴിഞ്ഞ ദിവസം സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പുതിയ സംഭവം.

ഇറാഖ് സ്വദേശിയായ ലുഖ്മാന്‍ ജുബൈര്‍ 2014-ലാണ് അവിടെ നിന്നു പലായനം ചെയ്ത് ഓസ്ട്രേലിയയിലെത്തിയത്. ഇറാഖില്‍ ഡോക്ടറായിരുന്ന ഡോ. ലുഖ്മാന്‍ ഓസ്ട്രേലിയയില്‍ വീണ്ടും യോഗ്യത തെളിയിച്ച് ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മികച്ച സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തും അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞനുമായിരുന്നു ലുഖ്മാനെന്ന് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ നൈജല്‍ മക്മില്ലന്‍ പറഞ്ഞു. ഇറാഖിലെ കഠിനമായ പശ്ചാത്തലത്തില്‍നിന്ന് മികച്ച അവസരങ്ങള്‍ തേടി ഓസ്ട്രേലിയയില്‍ എത്തിയ ആളാണ് ലുഖ്മാന്‍. ഗവേഷണ രംഗത്ത് അദ്ദേഹം വളരെയധികം കഴിവുകളുള്ള വ്യക്തിയായിരുന്നുവെന്ന് നൈജല്‍ മക്മില്ലന്‍ അനുസ്മരിച്ചു.

‘വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനായി അദ്ദേഹം കടലില്‍ ഇറങ്ങിയതില്‍ അതിശയിക്കാനില്ല. അവിശ്വസനീയമാംവിധം ധൈര്യശാലിയും പ്രതിഭാശാലിയുമായ വ്യക്തിയായിരുന്നു ലുഖ്മാന്‍.

കാന്‍സറിനെതിരായ പോരാട്ടത്തില്‍ ഉപയോഗിക്കുന്ന ക്രിസ്പര്‍ (CRISPR) എന്ന ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഡോ. ലുഖ്മാന്‍.’CRISPR’ കാന്‍സര്‍ ഭേദമാക്കാന്‍ ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന ലോകത്തിലെ ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതാണ്. മൃഗങ്ങളിലായിരുന്നു പരീക്ഷണം.

ആന്ധ്രപ്രദേശിന്റെ ഐടി മന്ത്രി കേമപതി ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബായിലായിരുന്ന റെഡ്ഡി ഞായറാഴ്ചയാണ് ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഐടി കൂടാതെ ആന്ധ്ര വ്യവസായ വകുപ്പിന്റെയും മന്ത്രിയായിരുന്നു. മുന്‍ എംപി മേകപതി രാജ്‌മോഹന്‍ റെഡ്ഡിയുടെ മകനാണ് ഗൗതം.

2014, 2019 വര്‍ഷങ്ങളില്‍ നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019ലാണ് മന്ത്രിയാകുന്നത്. റെഡ്ഡിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.

സൗദി അറേബ്യയില്‍  ജോലിക്കിടയില്‍ കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദിലെ (Riyadh) ബത്ഹയില്‍ പലവ്യഞ്ജന കട (ബഖല)യില്‍ ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന്‍ (44) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്സ് ബഖാലയില്‍ ജോലി ചെയ്യുന്ന സിറാജ് ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്അബ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

മികച്ച സൗഹൃദ വലയമുള്ള സിറാജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സിറാജ് സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മലയാളി കൂടി വിടവാങ്ങി. ലണ്ടനിലെ ഹാംപ്ടൺ റോഡ് ഫോറസ്റ്റ് ഗേറ്റിൽ താമസിക്കുന്ന ശിവപ്രസാദ് ശങ്കരൻ (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മരണപ്പെട്ടത്. എറണാകുളം കോതമംഗലം സ്വദേശിയായ ശിവപ്രസാദ്, മൂത്തമകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ മകനും ഒപ്പമുണ്ടായിരുന്നു. തളർന്നു വീണ ഉടനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗത്താളിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സജിത്ത് കുമാറിന്റെ മരണം ഫെബ്രുവരി ആദ്യ വാരമായിരുന്നു. അടുത്തടുത്ത് ഉണ്ടായ മരണങ്ങളുടെ ഞെട്ടലിലാണ് മലയാളി സമൂഹം.

കോതമംഗലം പിടവൂർ പല്ലാരിമംഗലം പുൽപ്രപുത്രൻ വീട്ടിൽ പരേതനായ ശങ്കരൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് ശിവപ്രസാദ്. ഭാര്യ സജിത, വാരപ്പെട്ടി എൻഎസ്എസ്എസ് ഹൈസ്കൂൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്. 20 വയസ്സുള്ള മകൻ കാർത്തിക് ലണ്ടനിലെ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയാണ്.

കോവിഡിനെ തുടർന്ന് പല ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ശിവപ്രസാദ്, ന്യൂഹാം ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു.

ശിവപ്രസാദ് ശങ്കരൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബജാജിനെ ഇന്ത്യന്‍ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938-ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

1965-ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 2001-ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.

 

കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു മുൻ നഗരസഭാ കൗൺസിലറായ ഇരുചക്ര വാഹന ഷോറൂം ഉടമ മരിച്ചു. കോട്ടയം ചാലുകുന്ന് മണപ്പുറത്ത് ജോൺ മാത്യുവിന്റെ മകൻ ജവീൻ മാത്യു(52)ആണ് മരിച്ചത്.

മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് റൈഡർമാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. ‘ജവീൻസ് റോയൽ എൻഫീൽഡ്’ ഉടമയായ ജവീന് മുന്‍പ്‌ അപൂർവമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു.

ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം താലൂക്ക് ഓഫീസിന് സമീപം രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ജവീൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജവീൻ മാത്യുവിനെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ അംഗവും മദ്ധ്യകേരള മഹായിടവക മുൻ കൗൺസിൽ അംഗവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ജവീൻ മാത്യു.

കേരളത്തിന് അകത്തും പുറത്തുമായി നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന വ്യക്തിയുമായിരുന്നു ജവീൻ. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അനു ജവീൻ ആണ് ഭാര്യ. സംസ്കാരം പിന്നീട്.

കിളിയന്തറ (കണ്ണൂർ) ∙ യുഎസിലെ കനക്ടിക്കട്ടിൽ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു. 2 കന്യാസ്ത്രീകൾക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്സ് അഡോറേഷൻ പ്രൊവിൻസ് അംഗം കാസർകോട് ബദിയടുക്ക സ്വദേശിനി സിസ്റ്റർ അനില പുത്തൻതറ (40) ആണു മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റർ ബ്രജിറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

യുഎസിലെ സെന്റ് ജോസഫ്സ് ലിവിൽ നഴ്സിങ് ഹോമിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ അനിലയും മറ്റുള്ളവരും ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യൻ സമയം 9.30) ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ ശക്തമായ മഴയും മഞ്ഞും മൂലം റോഡിൽ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബദിയടുക്കയിലെ കുര്യാക്കോസ് – ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Copyright © . All rights reserved