വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന അഭിലാഷ് മാത്യുവിന്റെ പിതാവ് കൊല്ലം ചാത്തന്നൂർ, കല്ലുവാതുക്കൽ പൊയ്കവിള വീട് ജോൺ മാത്യു ( 74) നിര്യാതനായി. കൊല്ലം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യമായ ജോൺ മാത്യു സാർ പാരിപ്പള്ള ദേവസ്വംബോർഡ് സ്കൂളിലെ മുൻ പ്രഥമ അധ്യാപകനും വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയുമാണ്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ച് വന്നിരുന്ന ജോൺ മാത്യു സാർ മുൻ ജനതാദൾ മണ്ഡലം പ്രസിഡന്റും കല്ലുവാതുക്കൽ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറുമാണ്. ഭാര്യ : അന്നമ്മ മാത്യു കല്ലുവാതുക്കൽ യു.പിസ്കൂൾ മുൻ അധ്യാപികയും, മുളവന വട്ടവിള കുടുംബാംഗവുമാണ്. മക്കൾ: ഷീബ മാത്യു (അധ്യാപിക, ആലുംമൂട് എൽപി സ്കൂൾ, മയ്യനാട്), ഷെൻസി മാത്യു (കവൺട്രി, യു .കെ) , ആശ മാത്യു (ഡാഗെൻഹാം ഈസ്റ്റ് ,ലണ്ടൻ ,യു.കെ), അഭിലാഷ് മാത്യു( വെയ്ക്ക് ഫീൽഡ് , യു.കെ) മരുമക്കൾ : റ്റി. ഒ ജോൺസൺ (ജോളിയിൽ, കാഷ്വർസ് ),ബിജു മാത്യു( കവൺട്രി,യു .കെ), എൽദോസ് ജേക്കബ്(ലണ്ടൻ), പ്രിയ മാത്യു(വെയ്ക്ക് ഫീൽഡ്).
മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കല്ലുവാതുക്കൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. ജോൺ മാത്യു സാറിൻറെ നിര്യാണത്തിൽ മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മാഞ്ചസ്‌റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ്, വൈമ പ്രസിഡൻറ് സിബി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അഭിലാഷ് മാത്യുവിനെയും കുടുംബാംഗങ്ങളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
എന്‍റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലതെ, വാദ്ധ്യാർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.
അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി. ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്‍) പോയി. ചേച്ചി നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും’– ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് കിഷോര്‍ സത്യ ഫെയ്സ്ബുക്കിൽ എഴുതി. സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്.
ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോമി ജോസഫ് (സിബി കുഞ്ഞ് – 59 ) കാനഡായിൽ നിര്യാതനായി. പരേതരായ തോയക്കുളം ഔതച്ചന്റേയും മറിയാമ്മയുടെയും മകനാണ്. മാമ്മൂട് ലൂർദ് മാതാ ഇടവകാംഗവും, നാലാം വാർഡ് കുടുംബ കൂട്ടായ്മയിലെ അംഗവുമാണ്. മൃതസംസ്കാരം പിന്നീട് .
ടോമി ജോസഫിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന്‍ മന്‍മീത് സിംഗിന് ദാരുണാന്ത്യം. സൂഫി ഗായകനും സെയ്ന്‍ സഹോദരന്മാരില്‍ ഒരാളുമായ മന്‍മീത്, കങ്കര ജില്ലയിലെ കരേരി തടാകത്തില്‍ വീണു മരിക്കുകയായിരുന്നു.
കുറച്ചു ദിവസം മുമ്പാണ് മന്‍മീതും സുഹൃത്തുക്കളും ധര്‍മശാലയിലെത്തിയത്. തിങ്കളാഴ്ച സംഘം കരേരിയിലെത്തുകയായിരുന്നു. ഇതിനിടെ പെയ്ത കനത്തമഴക്കിടെ മന്‍മീത കാല്‍വഴുതി തടാകത്തില്‍ വീഴുകയായിരുന്നു.
ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച കരേരി തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ധര്‍മശാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായിരുന്ന മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു.ഈസ്റ്റ് ഹാമിൽ താമസിക്കുന്ന കുമാരൻ ഹൃദയാഘാതത്തെത്തുടർന്നു ലണ്ടനിലെ സെന്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിൽ ഇന്നലെ രാവിലെയായിരുന്നു മരണം. 64 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.
കൊല്ലം കരുനാഗപ്പള്ളി കൊച്ചായത്തു വീട്ടിൽ മോഹൻലാൽ കുമാരൻ കുടുംബ സുഹൃത്തുക്കൾക്കു മണിചേട്ടനും ബിസിനസ് സുഹൃത്തുക്കൾക്കു മഹേന്ദ്രൻ അണ്ണനുമായിരുന്നു. ഭാര്യ രാഗിണി. അശ്വതി, ആരതി എന്നിവർ മക്കളാണ്.
മാസങ്ങൾക്കു മുമ്പ് കോവിഡ് ബാധിച്ചു മരിച്ച ഈസ്റ്റ് ലണ്ടനിലെ പ്രമുഖ വ്യവസായിയും ബോളീൻ സിനിമാ തിയറ്റർ ഉടമയുമായിരുന്ന ബോളീൻ മോഹനൻ എന്ന മോഹനൻ കുമാരൻ സഹോദരനാണ്. മോഹനൻ കുമാരന്റെ മരണത്തിനു പിന്നാലെയാണു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി മോഹൻലാലിന്റെയും മരണം.
ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഹൃദ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ആദ്യകാലത്തു കേരളത്തിൽനിന്നെത്തുന്ന മലയാളികൾക്ക് ആശ്രയിക്കാവുന്ന സഹായമായിരുന്നു എന്നും സുഹൃത്തുക്കൾ അദ്ദേഹത്തെ അനുസ്മരിച്ചു പറഞ്ഞു
ഇലക്ട്രിക്കൽ എൻജിനീയറായ മോഹൻലാൽ സഹോദരൻ മോഹനനോടൊപ്പം തിയറ്റർ നടത്തിപ്പിലും മറ്റു ബിസിനസുകളിലും സജീവ സാന്നിധ്യമായിരുന്നു. എന്നിഷ്ടം നിന്നിഷ്ടം-2, ഇംഗ്ലീഷ് – ആൻ ഓട്ടം ഇൻ ലണ്ടൻ എന്നീ സിനിമകളുടെ നിർമാതാവാണ്.
ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സ തേടിയിരുന്ന വീരഭദ്ര സിങ് ഇന്ന് പുലർച്ചെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.
തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളായി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഒമ്പത് തവണ എംഎൽഎയും അഞ്ചു തവണ എംപിയുമായിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
ഇതിനിടെ ഇദ്ദേഹത്തിന് ജൂൺ 11ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തെ കോവിഡ് പിടികൂടുന്നത്. ഏപ്രിൽ 12നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യ പ്രതിഭ സിങും മകൻ വിക്രമാദിത്യ സിങും രാഷ്ട്രീയ പ്രവർത്തകരാണ്. പ്രതിഭാ സിങ് മുൻ എംപിയായിരുന്നു. മകൻ വിദ്രമാദിത്യ ഷിംല റൂറലിലെ എംഎൽഎയാണ്. വീരഭദ്ര സിങ് കേന്ദ്രമന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്.
ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതങ്ങളിലേയ്ക്ക് എത്തിച്ചു.
റൊമാന്റിക് നായകനില്‍ നിന്ന് ആഴമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം 80 കളില്‍ മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹം ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഈശോ സഭാ വെെദികൻ ഫാ. സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചുവെന്ന് ബോംബെ ഹൈക്കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് മരണവിവരം കോടതിയെ അറിയിച്ചത്.
എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നാണ് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിക്കാതെയായിരുന്നു അറസ്റ്റ്. 2020 ഒക്ടോബർ മുതൽ തടവിൽ കഴിയേണ്ടി വന്നതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
ആരോഗ്യസ്ഥിതി പരിഗണിച്ച് ബോംബെ ഹൈക്കോടതി ഇടപെട്ട് അദ്ദേഹത്തെ മുംബൈയിലെ ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. ചികിത്സയ്ക്കിടെ ശനിയാഴ്ച അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത് നില കൂടുതൽ വഷളാക്കി. ഇതാണ് മരണത്തിന് കാരണമായത്.
സ്വാമിയുടെ മരണത്തിൽ ബോംബെ ഹൈക്കോടതി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കോടതി മരണവിവരം അറിഞ്ഞത്. കോടതി നടപടികൾക്കിടെ ഫാ.സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ ഡോക്ടർക്ക് ഒരുകാര്യം ബോധിപ്പിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറാണ് കോടതിയിൽ മരണവിവരം അറിയിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ഉച്ചയ്ക്ക് 1.24 ഓടെയായിരുന്നു അന്ത്യം. ആശുപത്രിയെക്കുറിച്ച് പരാതിയില്ലെങ്കിലും എൻഐഎയെക്കുറിച്ച് പരാതികളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫാ.സ്റ്റാൻ സ്വാമിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോഗ്യസ്ഥി വളരെ മോശമായിട്ടും മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചില്ലെന്നും ജെസ്യൂട്ട് സഭ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ നില വളരെ മോശമായിരുന്നു. പലവട്ടം മെച്ചപ്പെട്ട ചികിത്സ തേടി കോടതിയെയും അധികാരികളെയും സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് വിമർശനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കിടയിൽ ആകസ്‌മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യൻെറ (45) വേർപാടിൻെറ ഞെട്ടലിലാണ് മാഞ്ചസ്റ്റർ മലയാളികൾ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ സുമിത്ത് മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.
പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൻെറ ഒരുക്കങ്ങളിലൊക്കെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യൻെറ വേർപാടിൻെറ വേദനയിലാണ് ഇന്നലെ തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുനാൾ ആഘോഷങ്ങളുടെ മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമിത്ത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു.
സുമിത്തിൻറെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.
തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.
നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയിൽകോവിലകം പൊതുശ്മശാനത്തിൽ.
ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്‌മോര്‍ണിംഗ് മെസേജ് അയച്ച ചേട്ടന്‍ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല… എന്നാണ് നടി സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വാക്കുകള്‍ കിട്ടുന്നില്ല വിടപറയാന്‍. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്ന് വിളിച്ചുകൊണ്ടു തമാശ പറഞ്ഞു എപ്പോഴും ഖനഗംഭീര ശബ്ദത്തില്‍ എല്ലാവരോടും സ്‌നേഹത്തോടെ നിറഞ്ഞു നിന്നു മുഖം നോക്കാതെ ചിലപ്പോള്‍ പെരുമാറും. കുറച്ചു കഴിഞ്ഞാല്‍ പറയും അപ്പോള്‍ അങ്ങനെ അങ്ങ് പറഞ്ഞു പോയി ഒന്നും മനസ്സില്‍ വയ്ക്കരുത് എന്നാണ് നടി ഉമ നായര്‍ കുറിച്ചിരിക്കുന്നത്.
മണി മായമ്പിള്ളിയെ കുറിച്ച് നീണ്ട കുറിപ്പാണ് നടന്‍ ആനന്ദ് നാരായന്‍ പങ്കുവച്ചത്. പ്രണാമം മണി ചേട്ടായെന്ന് പറഞ്ഞാണ് ആനന്ദ് നാരായന്റെ കുറിപ്പ് തുടങ്ങുന്നത്. മണി മായമ്പള്ളി എന്ന എന്റെ മണി ചേട്ടന്‍ ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല എനിക്ക്. എനിക്ക് എന്നല്ല മണി ചേട്ടനെ അറിയാവുന്നവര്‍ക്ക് എല്ലാം ഒരു കൂട്ടുകാരനായിരിന്നു അദ്ദേഹം.
മണിച്ചേട്ടന്റെ സ്വന്തം ശൈലിയില്‍ ഉള്ള ഒരു ചിരി ഉണ്ട് ഉള്ളു കൊണ്ടു മനസ്സു നിറഞ്ഞു ചിരിക്കുന്ന ഒരു ചിരി, ആ ചിരിയും തമാശയും ചേട്ടന്റെ ആ ശബ്ദവും ലൊക്കേഷനില്‍ നിറഞ്ഞു നില്‍ക്കും. ഏതാണ്ട് ഒരേ ടൈമില്‍ ഷൂട്ട് നടന്നുകൊണ്ടിരുന്ന രണ്ടു സീരിയലുകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.
സ്വാതി നക്ഷത്രം ചോതി ഇവിടെ തിരുവന്തപുരം ലൊക്കേഷനില്‍ നിന്നും ഉണ്ണിമായ എറണാകുളം ലൊക്കേഷനിലേയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് എന്റെ കാറില്‍ ആണു യാത്ര, നാല് മണിക്കൂര്‍ ഡ്രൈവ് എനിക്ക് വെറും 40 മിനിറ്റു ഡ്രൈവ് ആയി തോന്നിയ നാളുകള്‍, മണി ചേട്ടന്‍ പറയാറുണ്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തട്ടേല്‍ വീണു മരിക്കണം അതാണ് ഒരു നടന് ദൈവം തരുന്ന ഓസ്‌കര്‍ എന്ന്.
പരിചയപെട്ട ആ നാള്‍ മുതല്‍ (ജൂണ്‍ 2)ഇന്നലെ വരെ മണി ചേട്ടന്‍ മെസ്ജ് അയക്കാത്ത ദിവസങ്ങള്‍ ഇല്ല, രാവിലെ ഫോണ്‍ എടുക്കുമ്പോ ആദ്യം കാണുന്നത് മേന്‍നെ,, നെ എന്നൊരു നീട്ടി വിളിയുടെ വോയിസ് മെസ്ജ് അല്ലേല്‍ ഗുഡ് മോര്‍ണിംഗ്, സുപ്രഭാതം ഇതൊക്കെ ആണു. ഇന്നലെ മണിച്ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയി എന്ന് കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം നാളെ മുതല്‍ എനിക്ക് മണി ചേട്ടന്റെ മെസ്ജ് ഇല്ലഎന്നായിരുന്നു.
പക്ഷെ ഇന്നും( 03/06/21)പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു മണി ചേട്ടന്‍ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിച്ച എനിക്ക് എന്റെ മണി ചേട്ടന്റെ ആത്മാവ് മകനിലൂടെ അയച്ച മെസേജ്. ചേട്ടാ, ചേട്ടന്‍ മരിച്ചിട്ടില്ല ചേട്ടാ. ഞങ്ങളുടെ ഒക്കെ മനസ്സില്‍ മണി ചേട്ടന് ഞങ്ങള്‍ മരിക്കും വരെയാണു ആയുസ്സ്. മണി ചേട്ടന് ആയിരം പ്രണാമമെന്നുമായിരുന്നു ആനന്ദ് കുറിച്ചത്.