വിവാദ പ്രകൃതി ചികിത്സകൻ ചേര്‍ത്തല മോഹനന്‍ വൈദ്യന്‍ (65) നിര്യാതനായി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജിലേക്ക് മാറ്റി.
ശ്വാസം മുട്ടൽ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. വൈദ്യശാസ്ത്ര സംബന്ധമായ നിരവധി പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച ഇദ്ദേഹം, കോവിഡ് 19നു വ്യാജ ചികിത്സ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് വൈദ്യർ ചികിത്സ നടത്തിയിരുന്നു. തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെ കോവിഡ് ചികിത്സയുടെ പേരിലാണ് കഴിഞ്ഞ വർഷം അറസ്റ്റ്ിലായത്. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന് കേസെടുത്തത്.
മാരരോഗങ്ങൾക്കുള്ള മരുന്ന് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടെന്നും അർബുദം എന്നത് വെറും പൊള്ളയായ രോഗമാണെന്നും മോഹനൻ വൈദ്യർ അവകാശപ്പെട്ടിരുന്നു. കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സാരീതികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ”വീട്ടുമുറ്റത്ത് നിൽക്കുന്ന പച്ചമരുന്ന് കൊണ്ട് മാറ്റാനാകുന്ന രോഗമാണ് ക്യാൻസർ. എന്നാൽ ആധുനിക ചികിത്സാ രീതി ക്യാൻസറിനെ മാരക രോഗമായി ചിത്രീകരിച്ച് മനുഷ്യ ശരീരത്തിനു ഏറെ ദോഷകരമായ കീമോതെറാപ്പി പോലുള്ള ചികിത്സയിലൂടെ സൂക്ഷ്മകണങ്ങൾ പ്രവഹിപ്പിക്കുന്നു. യഥാർത്ഥത്തിൽ കീമോ ചെയ്യുന്നതാണ് ക്യാൻസർ രോഗത്തിനു അടിമയാക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം.
ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല്‍.
മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി.
പറക്കും സിങ്- ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം തന്നെ ഒരുകാലത്ത് അതായിരുന്നു. പേരില്‍ തന്നെ രാജാവായുള്ള മില്‍ഖ ഇന്ത്യന്‍ ട്രാക്കുകള്‍ കീഴടക്കി ഭരിച്ചത് ഏറെക്കാലം. അന്താരാഷ്ട്ര ട്രാക്കുകളില്‍ ഇന്ത്യയുടെ പേര് മുഴങ്ങിക്കേട്ടതും മില്‍ഖയിലൂടെ തന്നെ. അയാള്‍ ഓടുകയല്ല, പറക്കുകയാണ്-മില്‍ഖാ സിങ്ങിനെക്കുറിച്ച് ആദ്യം ഇങ്ങനെ പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. അങ്ങനെ മില്‍ഖ സിങ് ഇന്ത്യയുടെ പറക്കും സിങ്ങായി. ലാഹോറില്‍ നടന്ന ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ പിന്നിലാക്കി 200 മീറ്ററില്‍ മില്‍ഖ മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാന്‍ ഇതുപറഞ്ഞത്. പറക്കും സിങ് എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു മില്‍ഖയുടെ പിന്നീടുള്ള കരിയര്‍.
മില്‍ഖാ സിങ് ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം
1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 വാര ഓട്ടത്തിലൂടെ മില്‍ഖയാണ് അന്താരാഷ്ട്ര ട്രാക്കില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യ മെഡല്‍ കൊണ്ടുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും മില്‍ഖയുടേത് തന്നെ. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിലാണ് മില്‍ഖ വരവറിയിക്കുന്നത്. അന്ന് 400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മില്‍ഖക്ക് തന്നെയായിരുന്നു സ്വര്‍ണം. 4 400 മീറ്റര്‍ റിലേയിലും മില്‍ഖ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ നിന്നു.
മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി. മൂന്ന് ഒളിമ്പിക്‌സുകളിലാണ് മില്‍ഖ സിങ് പങ്കെടുത്തത്. അവസാനം പങ്കെടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ നിന്നു തന്നെ പുറത്തായി.
രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്ത് ക്രൂവിലേക്ക് കുടിയേറിയ എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശി കാർത്തിക് സെൽവരാജിൻ്റെ ഭാര്യ കാലിയത്ത് അജിതാ ആൻ്റണി (31) യാണ് ഇന്ന് പുലർച്ചെ യു കെ മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തികൊണ്ട് ലോകത്തോട് വിട പറഞ്ഞത്. എറണാകുളം പള്ളുരുത്തി കാലിയത്ത് കെ.സി ആൻറണിയുടെയും ജെസ്സി ആൻ്റണിയുടെയും മകളാണ് പരേത. അജിതയ്ക്ക് ഒരു സഹോദരനും സഹോദരിയുമാണുള്ളത് .
യുകെയിലെത്തി നഴ്സായി ജോലിയിൽ പ്രവേശിക്കാനുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് അജിത കോവിഡ് ബാധിതയായത്. കഴിഞ്ഞ 114 ദിവസങ്ങളായി സൗത്ത് മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വിഥിൻഷോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടയിൽ കോവിഡ് നെഗറ്റീവ് ആയെങ്കിലും പെട്ടെന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മരണമടയുകയായിരുന്നു.
അജിതാ ആൻ്റണിയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
വാഹനപാകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കന്നഡ നടന്‍ സഞ്ചാരി വിജയിന് മസ്തിഷ്‌ക മരണം സംഭവിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സഞ്ചാരി വിജയിന്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതം അറിയിച്ചു.
ബംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയാണ് അപകടമുണ്ടായത്.
അപകടത്തില്‍ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ നില ഗുരുതരമാവുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും ചികിത്സയിലായിരുന്നു.
‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഒട്ടനവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. താരത്തിന്റെ വിയോഗം കന്നഡ ചലച്ചിത്ര മേഖലയെ ഒന്നാകെ തന്നെ ഞെട്ടിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ സിയോൺ ചന(76) അന്തരിച്ചു. 39 ഭാര്യമാരെയും 94 മക്കളുമടങ്ങുന്ന വിശാലകുടുംബമാണ് മിസോറാമുകാരനായ സിയോണിന്റേത്. 33 പേരക്കുട്ടികളും സിയോണിനുണ്ട്. 100 മുറികളുള്ള നാലുനില വീട്ടിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്.
17–ാം വയസിൽ മൂന്ന് വയസ് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചാണ് സിയോൺ കല്യാണ പരമ്പരയ്ക്ക് തുടക്കമിട്ടത്. 2011ൽ ലോകത്തെ അത്ഭുതകഥകളിലൊന്നായി സിയോണിന്റെ കുടുംബവൃക്ഷം അവതരിപ്പിക്കപ്പെട്ടിരുന്നു. ബഹുഭാര്യത്വം അനുവദനീയമായ സമുദായക്കാരനാണ് സിയോൺ.
ഓക്സ്ഫോർഡ് മലയാളിയായ ജോബി എൽദോ(49) നാട്ടിൽ മരണമടഞ്ഞു. എറണാകുളം കോതമംഗലം ആയക്കാട് സ്വദേശിയായ ജോബി എൽദോ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. പ്രായമായ പിതാവിനെ ശുശ്രൂഷിക്കാനായി കുറച്ചു നാളുകളായി നാട്ടിയിലിരുന്നു ജോബി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞു 1 മണിക്ക് വീട്ടിൽ ആരംഭിക്കുകയും (പ്രാദേശിക സമയം) തുടർന്ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയി സെമിത്തേരിയിൽ സംസ്‌കാരവും നടക്കുകയുണ്ടായി.
ജോബി എൽദോയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ശവസംക്കാര ചടങ്ങിന്റെ വീഡിയോ താഴെ…
[ot-video][/ot-video]
മാഞ്ചസ്റ്ററിനു അടുത്തുള്ള വിഗനില്‍ താമസിക്കുന്ന മക്കളെ കാണാന്‍ ഓടിയെത്തിയ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ആകസ്മിക മരണം. തൃശൂര്‍ മാളയിലെ പുത്തന്‍വേലിക്കര സ്വദേശിയായ കല്ലറയ്ക്കല്‍ ജോസഫാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ വച്ച് അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ അധികം വൈകാതെ വിഗാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീടു മരണം സംഭവിക്കുക ആയിരുന്നു. മക്കളായ റൂണയും മിറാന്‍ഡയും വിഗണില്‍ എത്തിയിട്ട് അധികമായിട്ടില്ല എന്നാണ് ലഭ്യമായ വിവരം. കുടുംബത്തിന് സഹായവുമായി ലിതര്‍ലാന്‍ഡ് ഇടവക അംഗങ്ങള്‍ ഒപ്പമുണ്ടെന്നും വിവരം ലഭിച്ചു. ഇടവക വികാരി ഫാ. ആന്‍ഡ്റോസിന്റെ നേതൃത്വത്തില്‍ അല്‍പ സമയത്തിനകം വീട്ടില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍മക്കളില്‍ രണ്ടുപേരും യുകെയില്‍ എത്തിയതോടെ ഇവര്‍ക്കൊപ്പം അല്‍പംകാലം ചിലവിടാനാണ് മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും എത്തിയത്. റൂണയും മിറാന്‍ഡയും യുകെയില്‍ കുടുംബവുമായി എത്തിയിട്ട് ഒരു വര്‍ഷത്തിലധികം ആയിട്ടില്ല. നേരത്തെ ലണ്ടനില്‍ ആയിരുന്ന സഹോദരിമാരില്‍ ഒരാള്‍ വിഗനിലേക്കു താമസം മാറിയതോടെ രണ്ടു മക്കളെയും ഒന്നിച്ചു കാണാമല്ലോ എന്ന സന്തോഷവുമായാണ് മാതാപിതാക്കള്‍ ഏതാനും മാസം മുന്‍പ് ഓടിയെത്തിയത്. എന്നാല്‍ ആ വരവ് മരണത്തിലേക്കായിരുന്നല്ലോ എന്ന സങ്കടമാണ് വിഗാന്‍ മലയാളികള്‍ പങ്കിടുന്നത്. റൂണയുടെ ഭര്‍ത്താവ് ജിജോയും മിറാന്‍ഡയുടെ ഭര്‍ത്താവ് ഷെല്ലിയും ഇവര്‍ക്കൊപ്പമുണ്ട്.
മൃതദേഹം വിഗാന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബം പിന്നീട തീരുമാനിക്കും.
റൂണയുടെയും മിറാന്‍ഡയുടെയും പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രമുഖ സിനിമാതാരനും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവുമായ നടി പൗളി വത്സന്റെ ഭർത്താവ് വത്സൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വത്സൻ. കുടുംബാംഗങ്ങൾക്കും കോവിഡും ബാധിച്ചിരുന്നെങ്കിലും രോഗമുക്തരായി. എന്നാൽ കോവിഡ് മൂലം കടുത്ത ന്യൂമോണിയ ബാധിച്ചതോടെ വത്സന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
രാത്രി 10:30ന് കലൂർ പിവിഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വൃക്കരോഗിയായ വൽസന് ഡയാലിസിസും ചെയ്യേണ്ടി വന്നിരുന്നു. ഇതിനായി ദിനംപ്രതി 40000 രൂപയോളം കുടുംബത്തിന് ചെലവായിരുന്നു. സിനിമാക്കാരാണ് ഈ സമയത്ത് പൗളിക്കും കുടുംബത്തിനും തണലായത്.
നാടകതാരമായിരുന്ന വത്സൻ സിനിമാ പാട്ടുകളും രചിച്ചിട്ടുണ്ട്. നാടക-സിനിമ നടി പൗളിയുടെ ഭർത്താവെന്ന നിലയിലാണ് പിന്നീട് വത്സൻ അറിയപ്പെട്ടിരുന്നത്. ഈ മ യൗ എന്ന ചിത്രത്തിലെ വേഷത്തിന് ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് പൗളി വത്സൻ.
ടാര്‍സന്‍ കഥാപാത്രമായി വേഷമിട്ട് ശ്രദ്ധ നേടിയ അമേരിക്കന്‍ താരം ജോ ലാറ (58) വിമാനാപകടത്തില്‍ മരിച്ചു. അമേരിക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സെസ്‌ന 501 എന്ന വിമാനമാണ് നാഷ്വില്ലെ ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്.
ജോ ലാറയുടെ ഭാര്യ ഗ്വെന്‍ ലാറയും അപകടത്തില്‍ മരണമടഞ്ഞു. ജോയും ഭാര്യയും ഉള്‍പ്പടെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടാര്‍സന്‍-ദ എപ്പിക് അഡ്വഞ്ചര്‍ എന്ന ചിത്രത്തില്‍ ടാര്‍സനായി വേഷമിട്ട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ജോ.
ടാര്‍സന്‍ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് ജംഗിള്‍ പരമ്പരകളിലും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്.
കുളത്തിങ്കൽ കെ സി ജോർജിൻ്റെ ഭാര്യ ചിന്നമ്മ ജോർജ് (75) ഹൃദയാഘാതം മൂലം മരണമടഞ്ഞു. യുകെയിലെ നോട്ടിങ്ഹാമിൽ താമസിക്കുന്ന ഡിക്സ് ജോർജിൻ്റെ മാതാവാണ്. പരേത കോതമംഗലം കൊടക്കൽ കുടുംബാംഗമാണ്.
ഡാക്സ് ജോർജ് (ഹിന്ദുസ്ഥാൻ ഇലക്ട്രോണിക്സ്, പെരുവ), ഡിക്സ് ജോർജ്, ഡെനിക്സ് ജോർജ് എന്നിവർ മക്കളാണ്. മരുമക്കൾ : മിലൻ ഡാക്സ് (കാട്ടുമന, വൈക്കം), ട്രീസാ ഡിക്സ് ( പൂക്കോട്, കാഞ്ഞിരത്താനം), ഷെൽമ ഡെനിക്സ് (പാല).
മൃതസംസ്കാരം പെരിയപ്പുറം സെൻറ്.ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ നടത്തുന്നതാണ്
വെസ്റ്റ് മിഡ് ലാൻഡിൻെറ മുൻ റീജിണൽ പ്രസിഡന്റും നോട്ടിങ്ഹാം അസോസിയേഷൻ മുൻ ഭാരവാഹിയുമായ ഡിക്സ് ജോർജിൻ്റെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.