ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു യുകെ മലയാളി കൂടി മരണത്തിന് കീഴടങ്ങി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിച്ചിരുന്ന കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോൺ ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മൂന്നാഴ്ച മുമ്പ് മാത്രമാണ് മരിയ ജോണിൻെറ ഭർത്താവ് ജോൺ വർഗീസ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഹോസ്പിറ്റലിലായിരുന്ന മരിയ ശ്വാസതടസത്തെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാൽ ഇന്നലെ രോഗം മൂർച്ഛിച്ച മരിയ ജോൺ മരണത്തിന് കീഴടങ്ങി. അങ്ങനെ ജീവിതത്തിൽ എന്നപോലെ മരണത്തിലും ഒന്നായി ജോൺ മരിയ ദമ്പതികൾ. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും
ഇണയും തുണയും എന്നതിൻറെ ആൾ രൂപങ്ങളായിരുന്നു യുകെ മലയാളികളുടെ പ്രിയപ്പെട്ട ജോണങ്കിളും മേരി ആന്റിയും. ജോൺ അങ്കിളിനെയും മേരിയാൻ്റിയെയും ഒരുമിച്ചല്ലാതെ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവർ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന ഹെയർഫീൽഡ് ദേവാലയത്തിലെ മുൻ വികാരി സെബാസ്റ്റ്യൻ ചാമക്കാല അച്ചൻെറ സാക്ഷ്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. പള്ളിയിലെ ശുശ്രൂഷാപരമായ കാര്യങ്ങളിൽ മേരി ആൻറി ചടുലമായി ഇടപെടുമ്പോൾ പ്രാർത്ഥനയുടെ പിന്തുണയുമായി ജോൺ അങ്കിൾ കൂടെയുണ്ടാവും. സ്നേഹത്തിലും പങ്കുവെയ്ക്കലിലും മാതൃകയായ ദമ്പതികളെയാണ് ചെറിയ ഒരു ഇടവേളയിൽ യുകെ മലയാളികൾക്ക് നഷ്ടമായത്.
മേരി ആന്റിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലിവർപൂൾ മലയാളിസമൂഹത്തിലെ സർവ്വ സാന്നിധ്യമായിരുന്ന ജോസ് കണ്ണങ്കര (57) അന്തരിച്ചു. ക്യാൻസർ ബാധിതനായിട്ടാണ് ജോസ് കണ്ണങ്കര നിര്യാതനായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അടൂർ സ്വദേശിയാണ്. ഭാര്യ സൂസി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ് . ഏക മകൾ രേഷ്മ. മൃതസംസ്കാരത്തിൻെറ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വികാരി ജനറാൾ ഫാ. ജിനോ ആരിക്കാട്ട്, ലിവർപൂൾ ഇടവകയുടെ വികാരി ആൻഡ്രൂസ് ചേതലൻ, ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഫാ. എൽദോസ് , ലിവർപൂൾ മലയാളി അസോസിയേഷൻ ഭാരവാഹികൾ, ഇടുക്കി ചാരിറ്റി ഗ്രൂപ്പിൻെറ കൺവീനർ ടോം ജോസ് തടിയംപാട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ജോസ് കണ്ണങ്കരയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടൻ: കൊറോണയുടെ വരവോടെ ഒരുപിടി മരണങ്ങൾ കണ്ടു മരവിച്ച വർഷമായിരുന്നു കടന്നുപോയത്. എന്നാൽ പുതുവർഷത്തിൽ കൊറോണയുടെ വകഭേദം കൂടുതൽ ആക്രമണകാരിയായപ്പോൾ മരിക്കുന്നത് ആയിരങ്ങൾ ആണ്. യുകെ മലയാളികൾക്ക് വീണ്ടും ആഘാതം ഏല്പിച്ചുകൊണ്ട് ഒരു മലയാളികൂടി കൊറോണയുടെ പിടിയിൽ അമർന്നിരുന്നു. ഗ്രെയ്റ്റര്‍ ലണ്ടനിലെ ഹെയ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുജ പ്രേംജിത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സ തേടിയ സുജക്ക് പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു എന്നാണ് അറിയുന്നത്. വെറും നാല് ദിവസം മുമ്പാണ് കോവിഡ് മൂലമുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത്.
പെട്ടെന്ന് തന്നെ രോഗം വഷളാവുകയും, ശ്വാസതടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു പിന്നീട് സുജ എന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ ദീപാഞ്ജലി ഹൗസില്‍ പ്രേംജിത്ത് ആണ് ഭര്‍ത്താവ്. ഏകമകള്‍ സ്കൂൾ വിദ്യാർത്ഥിനിയായ അനന്യ നായര്‍ ( 13). സുജ ചടയമംഗലം സ്വദേശിയാണ്.
സുജയുടെ ആകസ്മിക മരണത്തെത്തുടര്‍ന്ന് ഹെയ്‌സിലെ മലയാളി സമൂഹം സഹായഹസ്തവുമായി കുടുംബത്തോടൊപ്പം ഉണ്ട്. ശവസംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നതായി അറിയുന്നു.
സുജയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഒമാൻ/ മസ്‌കറ്റ്: പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്‌വയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. ജെസിബി ഓപറേറ്ററായിരുന്നു. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഫെയ്‌സ്ബുക്കില്‍ മരിക്കാന്‍ പോവുകയാണെന്ന പോസ്റ്റ് ഇട്ട ശേഷം ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു.
അവിവാഹിതനാണ്. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ് എന്നാണ് അറിയുന്നത്.
നെയ്യശ്ശേരി: കുന്നുംപുറത്ത് പരേതനായ ഐപ്പ് പൗലോസിൻെറ ഭാര്യ റോസാ പൗലോസ് (91) നിര്യാതയായി. സംസ്കാരം 23 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. പരേത ഏഴു മുട്ടം തുറക്കൽ കുടുംബാംഗമാണ്.
മക്കൾ : സിസ്റ്റർ ഗ്രേസ് റോസ് (ഡൽഹി), ജോസഫ് കരിമണ്ണൂർ, സിസ്റ്റർമേരി പോൾ പൊന്മുടി, പരേതയായ ബ്രിജിത്ത്, ജോയി, ലിസി (മസ്കറ്റ്), സൈമൺ (ഡൽഹി) ഫാദർ ഇഗ്നേഷ്യസ് (റോം) മരുമക്കൾ: മോളി (തെരുവുംകുന്നെൽ, കരിങ്കുന്നം) ഏലിയാമ്മ (നിരപ്പേൽ, കൊടുവേലി), ജോസ് (ലോന്തിയേൽ, മസ്കറ്റ്) കൊച്ചുറാണി (വേങ്ങക്കൽ, ഡൽഹി)
ഫാദർ ഇഗ്നേഷ്യസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കൗണ്ടി വെക്സ്‌ഫോര്‍ഡിലെ ബെന്‍ക്ളോഡിയില്‍ നിര്യാതനായ മലപ്പുറം തൂവൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (ജനുവരി 20 ) രാവിലെ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ റിയോള്‍ട്ടയിലെ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിനടുത്തുള്ള പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ നടത്തപ്പെട്ടു .
ചൊവ്വാഴ്ച വെക്സ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ നിന്നും ഭൗതീകദേഹം ബെന്‍ക്ളോഡിയിലെ ലെനോണ്‍സ് ഫ്യുണറല്‍ ഹോമില്‍ എത്തിച്ചു.
ഇന്ന് രാവിലെ എട്ടു മണിയോടെ മൃതദേഹം ഡബ്ലിനിലേയ്ക്ക് കൊണ്ടുപോയി .പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ എത്തിച്ചതോടെ ശുശ്രൂഷാകര്‍മ്മങ്ങള്‍ ആരംഭിച്ചു .
സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ശുശ്രൂഷകളില്‍ പരമാവധി പത്തു പേര്‍ക്കേ പങ്കെടുക്കാനായുള്ളു.തുടര്‍ന്ന് ഡബ്ലിന്‍ ന്യൂ ലാന്‍ഡ്‌സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിച്ചു.
അയര്‍ലണ്ടിലെ എല്ലാ മാധ്യമങ്ങളും തന്നെ പ്രധാനപേജുകളിലാണ് ‘ ഫ്രണ്ട് ലൈന്‍ ഹീറോയുടെ’വിയോഗം വാര്‍ത്തയാക്കിയത്.സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേര്‍ അനുസ്മരിച്ചു.
ഐറിഷ് നഴ്സുമാരുടെ ദേശിയ സംഘടനയായ ഐ എന്‍ എം ഓ യും , സോള്‍സണ്‍ ജോലി ചെയ്ത ആശുപത്രികളുമൊക്കെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അനുശോചനകുറിപ്പുകള്‍ ഇറക്കി.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ,ഡോ, ക്ലമന്റ് പാടത്തില്‍ പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.രാജേഷ് മേച്ചിറാകത്ത് ,ഫാ.റോയി വട്ടയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
അയര്‍ലണ്ടിലെ വിവിധ കുര്‍ബ്ബാന സെന്ററുകളിലെ വികാരിമാരും, അല്‍മായ നേതൃത്വവും ,മറ്റു സഭാ വിഭാഗങ്ങളും ,പൊതു സമൂഹവും സോള്‍സന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
യൂറോപ്പിലെ സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ബിന്‍സിയുടെ കുടുബത്തെ അനുശോചനം അറിയിച്ചു.
തുവ്വൂര്‍ സ്വദേശി പരേതനായ സേവ്യര്‍ പയ്യപ്പിള്ളിലിന്റെ മകനായ സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 ) വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച വൈകിട്ടാണ് നിര്യാതനായത്.
മാതാവ് മറിയം ഭാര്യ ബിന്‍സി ഇവർക്ക് ഒരു മകനാണ് ഉള്ളത്. സിമയോന്‍ സോള്‍സണ്‍ (3 വയസ്) ഏക സഹോദരന്‍ റെമില്‍ സേവ്യര്‍.
പിതാവിന്റെ മരണവര്‍ത്തയറിഞ്ഞാണ് രണ്ട് വര്‍ഷം മുമ്പ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ യാത്ര മുടക്കി. ഫെബ്രുവരിയില്‍ നാട്ടില്‍ എത്താൻ ഇരിക്കെയാണ് സോള്‍സനെ മരണം കവർന്നത്.
കരുവാരക്കുണ്ട് തൂവൂരിലുള്ള സോള്‍സന്റെ തറവാട്ട് വീട്ടിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഒരുക്കിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ദുഖാര്‍ത്ഥരായ നിരവധി പേര്‍ സോള്‍സന്റ അനുസ്മരണശുശ്രൂഷകളില്‍ പങ്കെടുത്തു.കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോനാ വികാരി ഫാ. മാത്യൂ പെരുവേലില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു.
പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.
1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എകെജി, ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികൾക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് ശ്രീ. വിനു ഹോർമിസിൻെറ മാതാവും പരേതനായ കെ എം ഹോർമീസിന്റെ ഭാര്യയുമായ ശ്രീമതി ലില്ലി ഹോർമിസ് (81 ) നിര്യാതയായി. പരേത എറണാകുളം തേവര സ്വദേശിയും പോളപ്പറമ്പിൽ കുടുംബാംഗവുമാണ്. ഇന്ത്യൻ സമയം വൈകീട്ട് 7.00 മണിയോടെയാണ് മരണമടഞ്ഞത്.
വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശനങ്ങൾ കാരണം എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. അസുഖം കൂടുതൽ ആണ് എന്ന അറിയിപ്പിനെ തുടർന്ന് വിനു നാട്ടിലേക്ക് പുറപ്പെടുവാനുള്ള ഒരുക്കങ്ങൾ നടത്തവേയാണ് ഇന്ന് മരണ വാർത്തയെത്തിയത്.
സംസ്‌കാരം അടുത്ത ചൊവ്വാഴ്ച (26/12/2021) വൈകീട്ട് നാല് മണിക്ക് സ്വഭാവനത്തിൽ ആരംഭിക്കുകയും തുടർന്ന് കോന്തുരുത്തി സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.
മക്കൾ : മിനി പോൾ, ഷിബു ഹോർമീസ്, വിനു ഹോർമീസ്.
മരുമക്കൾ : പോൾ സേവ്യർ, പരേതയായ പ്രീതി ഷിബു, ഷിമ്മയ് വിനു.
വിനു ഹോർമിസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും പുതിയ തലമുറ കുടിയേറ്റത്തിലെ ആദ്യകാല മലയാളിയുമായ ബോളിൻ മോഹനൻ (മോഹൻ കുമാരൻ-66) കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.
ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.
യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.