തഞ്ചാവൂര്‍: പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ അന്തരിച്ചു. സ്വദേശമായ തഞ്ചാവൂരിലുണ്ടായ ബെെക്കപകടത്തിലാണ് നാല്‍പത്തിയൊന്നുകാരന്റെ മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വന്‍ന്‍മാരായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍.
തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്നാട് സ്വദേശി പെരുമാളിന്റെ മകനാണ്.
2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബോള്‍ ജേതാക്കളാകുമ്പോള്‍ ഐ.എം വിജയന്‍, ബൈചുങ് ബുട്ടിയ, ഒക്കൊരു രാമന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ.
ഉയരക്കുറവിനെ വേഗത കൊണ്ട് മറികടന്ന കാലിയ 2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ ഐലീഗ് ഒന്നാം ഡിവിഷനിലേക്ക് മുംബൈ എഫ്.സി യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്‍ നിര്‍ണായക പങ്കുവെച്ചു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര റായ്ഗഢിലെ അംബനലിഘട്ടില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30പേര്‍ മരിച്ചു. ഡാപോളി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരത്തിനു പോയ 34 സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 500 അടി താഴ്ചയിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ചെംസ്ഫോര്‍ഡ് : തുടരെ എത്തുന്ന ആകസ്മിക മരണങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലായി ഒരു യുകെ മലയാളിയുടെ പേര് കൂടി ഓര്‍മ്മച്ചെപ്പിലേക്ക്. ഇന്നലെ വൈകിട്ട് ചെംസ്‌ഫോര്‍ഡ് ആശുപത്രിയില്‍ അവസാന ശ്വാസം വരെ മരണത്തോട് പോരാടിയ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി ജോര്‍ജ് ജോസഫാണ് മരണ പരമ്പരയിലെ അവസാന കണ്ണി. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയില്‍ ആയിരുന്ന ജോര്‍ജ് ജോസഫ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു.
ഏതാനും ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റും നടത്തിയ പ്രാര്‍ത്ഥന വിഫലമാക്കിയാണ് ജോര്‍ജ് ജോസഫ് നിത്യതയിലേക്കു യാത്ര ആയിരിക്കുന്നത്. ഒരു ദശകത്തിലേറെയായി യുകെയില്‍ താമസിക്കുന്ന ജോര്‍ജ്ജ് ജോസഫിന്‍റെമൃതദേഹം അദ്ദേഹത്തിന്‍റെ താല്‍പ്പര്യ പ്രകാരം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കും.
നീണ്ട പ്രവാസ ജീവിതത്തിനു കൂടിയാണ് ജോര്‍ജ് ജോസഫ് മരണത്തിലൂടെ അന്ത്യം കുറിച്ചിരിക്കുന്നത്. ഒരു ദശകത്തോളം ബഹറിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പ്രവാസി ആയിരുന്ന ജോര്‍ജ് മറ്റൊരു ദശകം യുകെയില്‍ വസിച്ചതിനു ശേഷമാണു മരണത്തെ പുല്‍കിയിരിക്കുന്നത്. പ്രമേഹം അതിന്‍രെ മൂര്‍ധന്യാവസ്ഥയില്‍ കീഴ്‌പ്പെടുത്തിയെങ്കിലും പ്രമേഹ സംബന്ധിയായ അസുഖങ്ങളോട് നിരന്തരം പോരാടിയാണ് ജോര്‍ജ് ജോസഫ് ജീവിതത്തെ പിടിച്ചു നിര്‍ത്തിയിരുന്നത്. രോഗം കലശലായതോടെ ആന്തരിക അവയവ പ്രവര്‍ത്തനം തകരാറില്‍ ആകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി ജോര്‍ജ് ജോസഫ് ജീവിത യാത്ര അവസാനിപ്പിച്ചത്.
അതിനിടെ മാതാപിതാക്കളുടെ ശവക്കല്ലറയ്ക്കു സമീപം നിത്യ നിദ്ര വേണമെന്ന പരേതന്റെ ആഗ്രഹം സാധിക്കാന്‍ കുടുംബ അംഗങ്ങള്‍ ശ്രമം ആരംഭിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ ജോര്‍ജ് ജോസഫിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബന്ധുക്കള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജെസ്സിയുടെ സഹോദരിമാരും സഹോദരനും അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ ചെംസ്‌ഫോഡില്‍ എത്തിയാണ് അനന്തര നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബത്തിന് സഹായമായി ചെംസ്‌ഫോഡ് മലയാളി സമൂഹവും കൂടെയുണ്ട്. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന ജോര്‍ജ് ജോസഫിനെ എളുപ്പം മറക്കാന്‍ കഴിയില്ലെന്ന് ചെംസ്‌ഫോര്‍ഡ് മലയാളികള്‍ ഏക സ്വരത്തില്‍ പറയുന്നു.
ചെംസ്‌ഫോര്‍ഡ് ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചാണ് ജോര്‍ജിന്റെ മരണം നടന്നത് ഇതേ ഹോസ്പിറ്റലില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജെസി ജോര്‍ജ് ജോലി ചെയ്തിരുന്നതും. ഏക മകന്‍ ഡെറിക് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജിന്റെ ഓര്‍മ്മയില്‍ വിലപിക്കുന്ന കുടുംബാംഗങ്ങളോടും ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമും അനുശോചനത്തില്‍ പങ്കു ചേരുന്നു.
ജോബി ജേക്കബ്
ഗ്ലാസ്‌ഗോ: ഗ്ലാസ്ഗോയില്‍ അന്തരിച്ച ഷാജന്‍ കുര്യന് യുകെ മലയാളികള്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഷാജന്‍ കുര്യന്‍റെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഗ്ലാസ്‌ഗോയില്‍ ചടങ്ങിനെത്തിയത്. സ്‌കോട്‌ലന്‍ഡില്‍ നിന്ന് മാത്രമല്ല, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇന്നലെ യാത്രയേകാന്‍ എത്തിയത്. സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലും, വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഉള്‍പ്പെടെ നിരവധി വൈദികരും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചു.
ഏകദേശം മൂന്ന് മണിയോടെ തന്നെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന സെന്റ് ബര്‍നാര്‍ഡ് പള്ളിയില്‍ നിരവധി ആളുകള്‍ എത്തി ചേര്‍ന്നിരുന്നു. നാലു മണിയോടെ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് എത്തിയപ്പോഴേക്കും പള്ളിയും പരിസരവും നിറഞ്ഞിരുന്നു. പ്രസ്റ്റണില്‍ നിന്നും ബിഷപ്പെത്താന്‍ താമസിച്ചതിനാല്‍ അഞ്ചരയോടെയാണ് ദേവാലയത്തിലെ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് ഏഴരവരെ പൊതു ദര്‍ശനം നടത്തി.
പിതാവിന്റെ വിയോഗത്തെ കുറിച്ച നാലു കുഞ്ഞുങ്ങളും വേദന പങ്കുവച്ചു. പിതാവിന്റെ സ്‌നേഹവും കെയറിങ്ങും തങ്ങള്‍ക്ക് മിസ് ചെയ്യുമെന്ന് കുട്ടികള്‍ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. മക്കളായ ആര്‍ഷ, ആഷ്‌നി, ആദര്‍ശ്, അമിത് എന്നിവര്‍ തങ്ങളുടെ വേദന പങ്കുവച്ചു. ഷാജന്റെ ഭാര്യ ഷൈലജയെ ആശ്വസിപ്പിക്കാന്‍ ചുറ്റുമുള്ള സുഹൃത്തുക്കള്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു.
അന്ത്യ ശുശ്രുഷ ചടങ്ങുകള്‍ക്ക് ബിഷപ് സ്രാമ്പിക്കലിന് ഒപ്പം രൂപതാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍, ഫാ ബിനു കിഴക്കേ ഇളംതോട്ടം, ഫാ ജോസഫ് വേമ്പാടുംതറ, ഫാ സെബാസ്റ്റ്യന്‍ തുരുത്തിപള്ളില്‍, ഫാ തോമസ്, ഫാ ജിം, ഫാ ഫാന്‍സുവ പത്തില്‍ എന്നിവര്‍ പങ്കാളികളായി. ഷാജന്റെ പത്‌നിയും കുടുംബവും ഇന്ന് നാട്ടിലേക്ക് യാത്രയാകും. വെള്ളിയാഴ്ച ഗ്ലാസ്‌ഗോയില്‍ നിന്ന് അയക്കുന്ന മൃതദേഹം ശനിയാഴ്ച നാട്ടില്‍ ബന്ധുക്കളേറ്റു വാങ്ങും. തുടര്‍ന്ന് മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം ഞായറാഴ്ച ഉച്ചയോടെ കടുത്തുരുത്തി വലിയ ക്‌നാനായ പള്ളിയില്‍ സംസ്‌കരിക്കും. ഷാജന്റെ കുടുംബത്തോടൊപ്പം ഗ്ലാസ്‌ഗോയിലെ ഏതാനും സുഹൃത്തുക്കളും നാട്ടിലേക്ക് പോകുന്നുണ്ട് .
ലണ്ടൻ: ചൈനാ വിഷയത്തിൽ നിപുണനായിരുന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞൻ സർ അലൻ ഡോണാൾഡ്(87) അന്തരിച്ചു. 1988 മുതൽ 1991 വരെ ബ്രിട്ടന്റെ ചൈനീസ് അംബാസഡർ ആയിരുന്നു. 1989ൽ ടിയാനൻമെൻ ചത്വരത്തിൽ ചൈനീസ് പട്ടാളം വിദ്യാർഥികളെ കൂട്ടക്കൊല ചെയ്യുന്നതിനു നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. ഇക്കാലത്ത് അദ്ദേഹം അയച്ച ഒരു സന്ദേശം അടുത്തിടെയാണു പുറത്തുവിട്ടത്. ഇതിൽ ടിയാനൻമെൻ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ എണ്ണം പതിനായിരത്തിനു മുകളിലാണെന്നു സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോംങ്കോംഗ് 1997ൽ ചൈനയ്ക്കു കൈമാറിയ പ്രക്രിയയിലും പ്രധാന പങ്കുവഹിച്ചു.
യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് ഒരു മലയാളി മരണം കൂടി. ഗ്ളാസ്ഗോയിൽ നിന്നാണ് അപ്രതീക്ഷിതമായി ഒരു മരണ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഗ്ലാസ്‌ഗോ മലയാളിയായ ഷാജൻ കരിന്തകാരക്കൽ (53 വയസ്സ്) ആണ് നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന് കീഴടങ്ങിയത്. സുഹൃത്തിന്റെ മകന്റെ ആദ്യകുർബാന സ്വീകരണത്തെ തുടർന്നുള്ള പാർട്ടി നടന്നു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി ഷാജൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ എമർജൻസി സർവീസിൽ വിവരമറിയിച്ച് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. കടുത്തുരുത്തി സ്വദേശിയാണ്.
യുകെകെസിഎ ഗ്ലാസ്‌ഗോ യൂണിറ്റിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു ഷാജൻ കുര്യൻ. ഭാര്യ ഷൈല ഷാജൻ. മക്കൾ ഷൈല ഷാജൻ, ആർഷ ഷാജൻ, ആഷ്‌നി ഷാജൻ, ആദർശ് ഷാജൻ, അമിത് ഷാജൻ. സംസ്കാരം പിന്നീട് നാട്ടിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
ജിജോ വാളിപ്ലാക്കല്‍
യുകെയില്‍ കോള്‍ചസ്റ്റര്‍ മലയാളികളെ ദുഃഖത്തിന്റെ തീരാക്കയത്തിലാഴ്ത്തി കോള്‍ചെസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട വിജയന്‍ ചേട്ടന്‍ (വിജയന്‍ പിള്ള, 61 വയസ്) തിങ്കളാഴ്ച വൈകുന്നേരം പത്തരയോടുകൂടി മരണമടഞ്ഞു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നൂ പരേതന്‍. കോള്‍ചെസ്റ്ററിലുള്ള സെന്റ് ഹെലേന പാലിയേറ്റീവ് കേന്ദ്രത്തില്‍ ഏതാനൂം ആഴ്ചകളായി ശുശ്രൂഷിച്ചു വരുകയായിരുന്നൂ. തിങ്കളാഴ്ച ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് മരണമടയുകയുമായിരുന്നൂ.
മരണ സമയത്ത് ഭാര്യ ബീനാ വിജയനൂം മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നൂ. മാവേലിക്കര പുത്തന്‍പുരയ്ക്കല്‍ (വിജയ ഭവന്‍) കുടുംബാംഗമാണ്. രണ്ടായിരത്തി പതിനൊന്ന് മുതല്‍ യുകെയില്‍ സ്ഥിരതാമസമായിരുന്നു വിജയന്‍ പിള്ളയും ബീനാ വിജയനും. രണ്ട് ആള്‍മക്കളാണ് ദമ്പതികള്‍ക്ക് വിപിനും, ജയനും. മൂത്തമകന്‍ വിപിന്‍ നാട്ടില്‍ കുടുംബ സമ്മേതം താമസിക്കുന്നു. ഇളയമകന്‍ ജയന്‍ ദുബായില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നൂ. കോള്‍ചെസ്റ്ററില്‍ തന്നെ താമസിക്കുന്ന തോമസ് രാജനും ജിനി മോള്‍ തോമസും അടുത്ത ബന്ധുക്കളാണ്. ഇവരുടെ മക്കള്‍ റീജയുടെയും റിജിന്റെയും പ്രിയപ്പെട്ട ചാച്ചന്റെ വേര്‍പാടില്‍ കടുത്ത ദുഃഖത്തിലാണ് ഈ കുടുംബം.
മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ എല്ലാ വിധ സഹായ സഹകരണങ്ങളുമായി പരേതന്റെ കുടുംബത്തൊടൊപ്പമുണ്ട്. മൃതദേഹം പ്രാരംഭ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നോ നാളയോ ഫ്യൂണറല്‍ ഡയറക്ടേഴ്സിന് വിട്ടുനല്‍കും. അതിന് ശേഷമാകൂം നാട്ടില്‍ മൃതദേഹം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക.
കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റിയുടെ എല്ലാ ആഘോഷപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു അദ്ദേഹം. നിര്യാണത്തില്‍ കോള്‍ചെസ്റ്റെര്‍ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളായ ജോബി ജോര്‍ജ്, ബെന്നി വര്‍ഗ്ഗീസ്, ഷനില്‍ അരങ്ങത്ത് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി (62) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.
1968ല്‍ തേരി തല്‍ഷാന്‍ മേന്‍ എന്ന ചിത്രത്തിലൂടെയാണ് റീത്താ അഭിനയരംഗത്തേക്കെത്തിയത്. തുടര്‍ന്ന് 70 മുതല്‍ 90കാലഘട്ടം വരെ നായികയായും സഹനടിയായും മിന്നിത്തിളങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞു. സാവന്‍ കോ ആനെ ദോ (1979), ജൂലി (1975), രാജ (1995) എന്നീ ചിത്രങ്ങളില്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. കമലഹാസന്റെ ആദ്യ ചിത്രങ്ങളിലൊന്നായ കന്യാകുമാരിയിലൂടെ (1974) മലയാളത്തിന്റെ നായികയായും റീത്ത എത്തി. അഭിഷേക് ജയിന്‍ സംവിധാനം ചെയ്ത കെവി റിതേ ജയിഷ് എന്ന ഗുജറാത്തി ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് മുംബയ് അന്ധേരിയിലെ ശ്മശാനത്തില്‍ അന്തിമചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ലണ്ടന്‍. യുകെയിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി ഏഴു വയസ്സുകാരന്‍ നെയ്‌തന്‍ യാത്രയായി. ക്യാന്‍സര്‍ രോഗ ബാധിതനായി രണ്ട് വര്‍ഷക്കാലം ചികിത്സയിലായിരുന്ന നെയ്‌തന്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. നെയ്‌തന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്നവരെ ദുഖത്തിന്റെ കയത്തിലേക്ക് തള്ളി വിട്ടു കൊണ്ട് നെയ്‌തന്‍ യാത്രയായത് വിശ്വസിക്കാനാവാത്ത വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും.
യുകെയിലെ സട്ടനില്‍ താമസിക്കുന്ന കോട്ടയം സ്വദേശി മൂലേടം പുകടിയില്‍ വീട്ടില്‍ എബ്രഹാം ചാക്കോയുടെയും സൗമ്യ ജോസഫിന്‍റെയും മകനാണ് മരണമടഞ്ഞ നെയ്തന്‍ എബ്രഹാം. മൂന്ന് വയസ്സുകാരി നോറ എബ്രഹാം സഹോദരിയാണ്. സംസ്കാരം പിന്നീട് കേരളത്തില്‍ നടത്തും.
യുകെയില്‍ നിര്യാതനായ മലയാളി റോഷന്‍ ജോണിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച. സംസ്‌കാര ശുശ്രൂഷകള്‍ സെന്റ് മേരീസ് മദര്‍ ഓഫ് ഗോഡ് റോമന്‍ കാത്തലിക് ചര്‍ച്ചിലാണ് നടക്കുക. ജൂലൈ 12 വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് ചടങ്ങ്. ശേഷം ഉച്ചയ്ക്ക് 1.30ന് ഒക്കെന്‍ഡന്റ് റോഡിലെ അപ്മിന്‍സ്റ്റര്‍ സെമിറ്ററിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.
റോഷന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നികത്താനാവാത്ത ഒരു വിടവും ദുഃഖവുമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹ്യ ജീവികളായ നമ്മള്‍ നമ്മുടേതായ സാമൂഹിക പ്രതിബദ്ധതയും സ്‌നേഹവും സഹകരണവും സഹായവും റോഷന്റെ കുടുംബത്തിന് നല്‍കേണ്ടിയിരിക്കുന്നു. നിങ്ങളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ അതിനായി പ്രതീക്ഷിച്ചുകൊള്ളുന്നു.
തുടര്‍ന്നുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും വ്യാഴാഴ്ച നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകളിലും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കുചേര്‍ന്നു നമ്മുടെ ആദരവും ബഹുമാനവും സ്‌നേഹവും ഏറ്റവും ഭംഗിയായി പ്രകടിപ്പിക്കണമെന്നും നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു.