കഴിഞ്ഞ നവംബര്‍ മൂന്നിനാണ് കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു മരിക്കുന്നത്. മരിച്ചാല്‍ അടക്കേണ്ടത് കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. പക്ഷെ മരിച്ച അന്ന് അടക്കം നടന്നില്ല. രണ്ട് ദിവസം കഴിഞ്ഞു, അഞ്ച് ദിവസം കഴിഞ്ഞു, പത്ത് ദിവസം കഴിഞ്ഞു… മൃതദേഹം അടക്കാതെ മൊബൈല്‍ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കപ്പെട്ടു. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പള്ളിയിലേക്കും പള്ളിയില്‍ നിന്ന് നടുറോട്ടിലേക്കും റോഡില്‍ നിന്ന് തിരികെ വീട്ടിലേക്കും മൃതദേഹവുമായി ബന്ധുക്കള്‍ നടന്നു. മൃതദേഹത്തിന് അര്‍ഹിക്കുന്ന മാനുഷിക പരിഗണന പോലും ലഭിക്കാതായപ്പോള്‍ മനുഷ്യാവകാശ കമ്മീഷന് വരെ ഇടപെട്ടു. ഒടുവില്‍ പന്ത്രണ്ടാം നാള് കുടുംബക്കല്ലറയില്‍ തന്നെ മാത്യൂസ് അന്ത്യവിശ്രമം കൊണ്ടു… സമൂഹമന:സാക്ഷിയെ വേദനിപ്പിച്ച ഈ സംഭവത്തിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു.
വര്‍ഗീസ് മാത്യുവും കുടുംബവും യാക്കോബായ വിശ്വാസികളായിരുന്നു. വര്‍ഷങ്ങളായി യാക്കോബായ വിഭാഗത്തിന്റേതായിരുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളി ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയുടേതാണ്. സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്സ് വിഭാഗത്തിന് അവകാശം ലഭിച്ച പള്ളികളിലൊന്ന്. കേരളത്തില്‍ മറ്റ് പലയിടത്തുമെന്നപോലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും രൂക്ഷതയില്‍ നില്ക്കുന്ന പള്ളിയാണ് കട്ടച്ചിറയും. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷമായി. അന്ന പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. യാക്കോബായ വിശ്വാസികള്‍ പള്ളി പൂട്ടി താക്കോല്‍ കൊണ്ടുപോയി. പിന്നീടിങ്ങോട്ട് ഓരോ പതിനാല് ദിവസമിടവിട്ട് പള്ളിയിലും പരിസരത്തും നിരോധനാജ്ഞ തുടര്‍ന്ന് പോന്നു. മാസങ്ങളായി പള്ളിയില്‍ പ്രാര്‍ഥനയും നടക്കാറില്ല. ഓര്‍ത്തഡോക്സ് വിഭാഗം കറ്റാനത്തുള്ള പള്ളിയിലും യാക്കോബായ വിശ്വാസികള്‍ കട്ടച്ചിറ പള്ളിയോട് ചേര്‍ന്നുള്ള ചാപ്പലിലും പ്രാര്‍ഥനകള്‍ നടത്തിവരുന്നു. ഇതിനിടെ മൂന്ന് തവണ ശവസംസ്ക്കാരം മാത്രം നടന്നു. സുപ്രീംകോടതി വിധിക്ക് ശേഷം യാക്കോബായ വിശ്വാസികള്‍ മരിച്ചാല്‍ ചാപ്പലില്‍ വച്ച് അന്ത്യശുശ്രൂഷ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം പള്ളി സെമിത്തേരിയില്‍ അടക്കും. എന്നാല്‍ യാക്കോബായ വിഭാഗത്തിലെ വൈദികരെ അവിടേക്ക് പ്രവേശിപ്പിക്കില്ല.
വര്‍ഗീസ് മാത്യു മരിച്ചപ്പോള്‍ പള്ളിയില്‍ വീണ്ടും തര്‍ക്കമായി. വര്‍ഗീസിന്റെ ചെറുമകന് യാക്കോബായ വൈദികനാണ്. ഇദ്ദേഹത്തിന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വൈദികവേഷം അഴിച്ചുവച്ച് മറ്റുവേഷത്തില്‍ എത്തണമെന്ന നിബന്ധന നിയമപ്രകാരം പള്ളിയുടെ ഉടമസ്ഥരായ ഓര്‍ത്തഡോക്സ് വിഭാഗം വച്ചു. എന്നാല്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ വൈദിക വേഷം അഴിച്ച് വക്കണമെന്ന് കോടതി വിധിയില്‍ പറഞ്ഞിട്ടില്ല എന്നും, വര്‍ഗീസിന്റെ ശവസംസ്ക്കാര ചടങ്ങില്‍ ചെറുമകനായ ഫാ. ജോര്‍ജി ജോണ്‍ വൈദിക വേഷത്തില്‍ തന്നെ പങ്കുകൊള്ളണമെന്നും യാക്കോബായ വിഭാഗക്കാര്‍ ശഠിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുമില്ല. ഒടുവില്‍ ജില്ലാ കളക്ടറും എഡിഎമ്മും ഉള്‍പ്പെടെ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശവസംസ്ക്കാരം നടത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് വര്‍ഗീസിന്റെ ബന്ധുക്കള്‍ റോഡില്‍ മൃതദേഹവുമായി കുത്തിയിരുന്ന പ്രതിഷേധിച്ചു. എന്നാല്‍ പിന്നീട് ജില്ലാകളക്ടര്‍ മൃതദേഹം പിടിച്ചെടുക്കും എന്ന് വന്നതോടെ അവര്‍ മൃതദേഹവുമായി വീട്ടിലേക്ക് പോയി. തമ്മില്‍ തല്ലുന്ന സഭകള്‍ക്കും അതിന് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുന്നില്‍ വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ദിവസങ്ങളോളം വലിയ ചോദ്യചിഹ്നമായി. പതിനൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു. പിന്നീടും ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ വൈദിക വേഷത്തില്‍ തന്നെ ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിക്കാം എന്ന തരത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. അങ്ങനെ പന്ത്രണ്ടാം ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ഭാര്യയെ അടക്കിയ അതേ കല്ലറയില്‍ അടക്കം ചെയ്തു.
ഏഴു വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങൾ വരച്ച്, അകാലത്തിൽ പൊലിഞ്ഞുപോയ ക്ലിന്റിന്റെ, പിതാവ് തോമസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലിൻറ് വരച്ച ചിത്രങ്ങളുടെ സംരക്ഷണത്തിനായി ജീവിതം നീക്കിവച്ചാണ് ജോസഫ് വിടവാങ്ങുന്നത്.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ക്ലിൻറിന്റെ ഓർമകൾക്കും ചിത്രങ്ങൾക്കും ഒപ്പമായിരുന്നു തോമസ് ജോസഫിന്റെയും ഭാര്യ അന്നമ്മയുടെയും ജീവിതം. ആ ഓർമകളിൽ അന്നമ്മയെ തനിച്ചാക്കി ജോസഫ് ക്ലിൻറിൻറെ അരികിലേക്ക് യാത്രയായി. ജോസഫും അന്നമ്മയും പറഞ്ഞു കൊടുത്ത കഥകളിൽ കേട്ട ലോകവും ജീവിതവുമാണ് ക്ലിൻറ് വർണങ്ങളിൽ വരച്ച് ചേർത്തത്. തന്റെ ഏഴാം വയസിൽ ക്ലിൻറ് ലോകത്തോട് യാത്ര പറഞ്ഞപ്പോൾ, ഈ ചിത്രങ്ങളായിരുന്നു പിന്നീട് ഇവരുടെ ജീവിതം.
ഹോളിവുഡ് താരം ക്ലിൻറ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധനയാണ് മകന് ക്ലിൻറ് എന്ന പേര് നൽകിയത്. ക്ലിൻറിനെ കുറിച്ച് അറിയാനിടയായ ക്ലിൻറ് ഈസ്റ്റ് വുഡ് ആദരസൂചകമായി ഒരു ചിത്രം ജോസഫിന് അയച്ചു നൽകിയിരുന്നു. ഒടുവിൽ തൻറെ മകന്റെ ജീവിതം സിനിമയാകുന്നത് കാണുവാനും ഈ പിതാവിനായി.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. മഞ്ഞുമ്മലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് ശേഷം ജോസഫിൻറെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് കൈമാറും. കലൂർ ജഡ്ജസ് അവന്യൂവിലെ കൊച്ചു വീട്ടിൽ ക്ലിൻറിൻറെ ചിത്രങ്ങൾ കാണിച്ചു തരാൻ ജോസഫില്ല. ഇവിടെ ക്ലിൻറിൻറെ ചിത്രങ്ങൾക്കും ഓർമകൾക്കുമൊപ്പം ഇനി അന്നമ്മ തനിച്ചാണ്.
അയർലൻണ്ട് : ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഹെലന് സാജുവിന്റെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ അയർലണ്ടിലുള്ള ലീമെറിക്കിനെ കണ്ണീരിലാഴ്ത്തി മലയാളി നഴ്സിന്റെ അപ്രതീക്ഷിത നിര്യാണം. ലീമെറിക്ക് സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ടിനി സിറിളാണ് (37 ) ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ നിര്യാതയായത്. പാലാ കത്തീഡ്രല്‍ ഇടവകാംഗം ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയാണ് ടിനി. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അയര്‍ലണ്ടില്‍ എത്തിയ ടിനി ലീമെറിക്കിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ഏവര്‍ക്കും സുപരിചിതയുമായിരുന്നു.
ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനിയെ സര്‍ജറിയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാൽ ശാസ്ത്രക്രിയക്ക് ശേഷം രക്തസ്രാവം നിലയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഭര്‍ത്താവ് സിറിള്‍ ജോയി ലിമറിക്കിലെ മൗണ്ട് ട്രെന്‍ഛാഡ് ഹോട്ടലിലെ സീനിയര്‍ ഷെഫായി ജോലി ചെയ്യുന്നു. എടത്വ നീലിക്കാട്ടില്‍ കുടുംബാംഗമാണ് പരേത. രണ്ട് മക്കളാണ് ഇവർക്കുള്ളത്. എട്ടുവയസുകാരി റിയയും, നാല് വയസുകാരന് റിയോണും ആണ് മക്കൾ.
ടിനിയുടെ അപ്രതീക്ഷിത മരണവിവരമറിഞ്ഞ് ലീമെറിക്ക് മേഖലയിലെ നിരവധി മലയാളികള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ആശുപത്രി ചാപ്പലില്‍ പരേതയുടെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെട്ടു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി സുഹൃത്തുക്കൾ അറിയിക്കുന്നു.
കാഞ്ഞിരത്താനം. പ്രശസ്ത ക്രിസ്തീയ ഭക്തിഗാന രചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ പിതാവ് മാത്യൂ കുര്യന് താന്നിക്കുഴിയില്‍ അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു പ്രായം. ഇന്നലെ പുലര്‍ച്ചെ 2.30 തിനായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശവസംസ്കാരം നാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 തിന് കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടക്കും. പരേതയായ ഏലിയാമ്മ മാത്യുവാണ് ഭാര്യ. നാല് മക്കളാണ് പരേതനുള്ളത്. മക്കള്‍, മിനി കേരളത്തിലും ഷൈനി സ്കോട്ലാന്റ്, റോയി ഓസ്ട്രേലിയ, ജോണ്സണ് അയര്‍ലന്റിലുമാണ്. മരണസമയത്ത് മക്കള്‍ നാലുപേരും പരേതനോടൊപ്പമുണ്ടായിരുന്നു.
മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയ്ക്കുന്നു.
ഡബ്ലിന്‍: ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഹെലന് സാജുവിന്റെ(43) നിര്യാണം ഡബ്ലിനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയിലായിരുന്ന ഹെലന് ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ജെയിംസ് കൊണോലി ഹോസ്പിറ്റലില്‍ വെച്ച് അന്ത്യയാത്ര പറഞ്ഞത്. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആണ് ഹെലന് സാജു.
പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലനും കുടുംബവും അയര്‍ലണ്ടിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം നാവനിലെ നേഴ്സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡബ്ലിനില്‍ ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാന്‍ തുടങ്ങി. ഡബ്ലിനിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന ഹെലന് സാജുവിന്റെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്. പരേതയുടെ കുടുബത്തിന് സാന്ത്വനമേകാന്‍ സഹപ്രവര്‍ത്തകരും പ്രിയപെട്ടവരുമായി അനേകര്‍ ലൂക്കനിലുള്ള ഭവനത്തിലേക്ക് എത്തുന്നുണ്ട്.
അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അവസാനമായി ഹെലന് സാജുവിനെ കാണാനും അന്ത്യയാത്ര നല്‍കാനും അടുത്ത ആഴ്ച ലൂക്കന്‍ സീറോ മലബാര്‍ സഭയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർ നടപടികൾ പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. സംസ്കാരം രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്.
മക്കള്‍ :സച്ചിന് ( മെഡിക്കല്‍ വിദ്യാര്‍ത്ഥി), സബീന്‍ (തേര്‍ഡ് ക്ലാസ് ).
കലാലയത്തിലെ അക്രമരാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയാണ് സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983 ഒക്ടോബര്‍ 14നാണ് സൈമണ്‍ ബ്രിട്ടോ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന അദ്ദേഹത്തിന്റെ ശേഷകാല ജീവിതം വീല്‍ച്ചെയറിലായിരുന്നു. ആ ചക്രക്കസേരയില്‍ ഇരുന്നുകൊണ്ടും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായി തുടര്‍ന്നു. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി, എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിജീവനത്തിന്റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്നു സൈമൺബ്രിട്ടോ. തികച്ചും അപ്രതീക്ഷിതമാണ് ധീര സഖാവിന്റെ വിയോഗം . സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും തീരാനഷ്ടം. പിന്തിരിപ്പൻ ശക്തികളുടെ കുത്തേറ്റ് അരയ്ക്കു കീഴെ തളർന്ന് വീൽച്ചെയറിൽ ജീവിച്ച ബ്രിട്ടോ പോരാട്ടവീര്യത്തിന്റെ മറുപേരാണ്. എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കെഎസ്യുക്കാരുടെ കിരാതാക്രമണത്തിന് ഇരയായത്. ഹൃദയം, കരൾ, നട്ടെല്ല്, ശ്വാസകോശം എന്നിവയ്ക്കെല്ലാം ആക്രമണത്തിൽ പരിക്കേറ്റു.
എന്നിട്ടും ആ പോരാളി തളർന്നില്ല. ഊർജ്ജം പ്രസരിപ്പിക്കുന്ന സാന്നിധ്യമായി എപ്പോഴും നിലകൊണ്ടു. വിപ്ലവപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പ്രചോദിപ്പിക്കുന്ന ജീവിതമായി. എല്ലാ പരിമിതികളും മറികടന്ന് രാഷ്ട്രീയ‐ സാമൂഹ്യ സാംസ്കാരികരംഗങ്ങളിൽ സജീവമായിരുന്നു. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ തയ്യാറാകാത്ത ബ്രിട്ടോ എഴുത്തും വായനയും വളരെ ഗൗരവത്തോടെ കൂടെ കൊണ്ടുനടന്നു.
ഈയടുത്ത കാലത്താണ് അദ്ദേഹം തളരാത്ത മനസ്സുമായി അദ്ഭുതയാത്ര നടത്തിയത്. വീല്‍ച്ചെയറും യൂറിന്‍ ബോട്ടിലുമായി നടത്തിയ ഭാരതപര്യടനത്തില്‍ 18,000 കിലോമീറ്ററാണ് ബ്രിട്ടോ താണ്ടിയത്. നാലരമാസക്കാലം രാജ്യത്തിന്റെ ഹൃദയവീഥികളിലൂടെ അദ്ദേഹം യാത്രനടത്തി. പട്ടിണിപ്പാവങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞും വഴിയോരങ്ങളില്‍ അന്തിയുറങ്ങിയും അദ്ദേഹം ഇന്ത്യയെ അടുത്തറിഞ്ഞു. തളര്‍ന്ന ശരീരത്തിന്റെ വേദനകള്‍ ചിലപ്പോഴെല്ലാം അദ്ദേഹത്തെ അലട്ടിയെങ്കിലും പിന്മാറാകാതെ പര്യടനം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. 138 ദിവസങ്ങളിലായി 18 സംസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം യാത്ര നടത്തിയത്. അതും പഴയൊരു അംബാസഡര്‍ കാറിലായിരുന്നു ബ്രിട്ടോയുടെ അദ്ഭുത യാത്ര. ഈ യാത്രാനുഭവങ്ങള്‍ സമാഹരിച്ചുകൊണ്ടുളള യാത്രാവിവരണം തയ്യാറാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആക്സ്മികമായ വേര്‍പാട്.
പതറാത്ത മനസ്സും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമായി പ്രവർത്തിച്ച ബ്രിട്ടോ ഓരോ കമ്മ്യൂണിസ്റ്റുകാരനും ആവേശവും പ്രചോദനവുമായിരുന്നു. ജീവിതം സമർപ്പിച്ച പ്രസ്ഥാനം നൽകിയ എല്ലാ ചുമതലകളും ഒരു പരാതിയുമില്ലാതെ ഏറ്റെടുക്കുകയും കൃത്യമായി നിർവഹിക്കുകയും ചെയ്തു. പുതുതലമുറയ്ക്ക് ആവേശം പകർന്നു കൊടുക്കാനും അവർക്ക് രാഷ്ട്രീയ ദിശാബോധം നൽകാനും എപ്പോഴും ശ്രദ്ധിച്ചു. ആ വീര സഖാവിന്റെ സ്മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
മഹേഷിന്റെ പ്രതികാരത്തിലെ ‘ചാച്ചനായി’ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് കെഎല്‍ ആന്റണി (70). അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാപ്രേമികളും സിനിമാലോകവും.
ഹൃദയാഘാതമാണ് മരണകാരണം. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിനിമയിലെന്ന പോലെ നാടക രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു കെഎല്‍ ആന്റണി. ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ മകനാണ്. ചാച്ചന്റെ മരണവും നാടകീയമായെന്ന് ലാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’ എന്ന് മകനെ വിളിച്ചറിയിച്ചായിരുന്നു അദ്ദേഹം എന്നന്നേക്കുമായി കണ്ണടച്ചത്.
ചാച്ചന്റെ മരണമറിയിച്ചു കൊണ്ട് ലാസര്‍ ഷൈന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
‘ഉച്ചയോടെ ചാച്ചന് വിളിച്ചു; ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ടെ’ന്നു പറഞ്ഞു.
എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടി; ചാച്ചന് പിടി തന്നില്ല.
അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷന് തിയറ്ററിലാണ്. കാണാന്‍ പോയതായിരുന്നു ചാച്ചന്. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്ഷോറില്‍ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടില്‍ ചെന്ന് ആ താക്കോലെടുക്കട്ടെ…’
[ot-video][/ot-video]
യോവ്: യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി മലയാളിയുടെ മരണം. യോവിൽ താമസിച്ചിരുന്ന കോട്ടയം കുറവിലങ്ങാട് കാട്ടാർപതിയിൽ ജോർജ്ജ് ജോസഫിന്റെ ഭാര്യ മരിയ ജോർജ്ജ് (ജയാ) ആണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വർഷത്തോളമായി ക്യാൻസർ ചികിത്സയിലായിരുന്നു ജയ. പരേത കോട്ടയം പരിപ്പ് സ്വദേശിനിയാണ്. യോവിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു ജയയും കുടുംബവും. ഭർത്താവ് ജോർജ്ജ് (സജി) കുറവിലങ്ങാട് സ്വദേശിയാണ്.
മരണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.
ആലപ്പുഴ: സിനിമാ-സീരിയൽ നടൻ ഗീഥ സലാം അന്തരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാടകകൃത്ത്, സംവിധായകൻ, നടൻ, സമിതി സംഘാടകൻ, സിനിമ-സീരിയൽ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
32 വർഷം നാടകരംഗത്തു സജീവമായിരുന്നു. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയിൽ അഞ്ച് വർഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടർന്നാണ് പേരിനൊപ്പം ഗീഥ ചേർക്കപ്പെടുന്നത്.
1980-ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്. 82 സിനിമകളിൽ അഭിനയിച്ചു. ഏഴിലം പാല, താലി, അമ്മക്കിളി, അമ്മത്തൊട്ടിൽ, ജ്വാലയായ് തുടങ്ങി ഒട്ടേറെ സീരിയലുകളുടെയും ഭാഗമായി.
ഓയൂര്‍: ബെല്‍ഫാസ്റ്റിലുള്ള അനില്‍ തോമസിന്റെ പിതാവ് ചെങ്കൂട്ടം വലിയ കോണത്തു കിഴക്കേക്കര പുത്തന്‍വീട്ടില്‍ തോമസ് ചാക്കോ(89) നിര്യാതനായി. സംസ്കാരം നാളെ 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും.
ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കള്‍; കൊച്ചുമ്മന്‍ തോമസ് (റിട്ട. ഇന്‍കം ടാക്സ് ഓഫീസര്‍), അച്ചാമ്മ വര്‍ഗീസ്(യു.എസ്), കുഞ്ഞാമ്മ ഐസക്, അക്കാമ്മ ജോണ്‍, ജോണ്സണ് തോമസ്(ദുബായ്), അനില്‍ തോമസ്(ബെല്‍ഫാസ്റ്റ്, യു.കെ), ഷീല സജു(ദുബായ്). മരുമക്കള്‍; വല്‍സമ്മ തോമസ്, എ.ജി ഐസക്, ഉമ്മന്‍ ജോണ്‍, അനില ജോണ്സണ്, സുനിമോള്‍ (ബെല്‍ഫാസ്റ്റ് യു.കെ), സജു വര്‍ഗീസ് (ദുബായ്), പരേതനായ കെ.എം വര്‍ഗീസ്