ചൈനയില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു. തെക്കുകിഴക്കന്‍ ചൈനയിലാണ് അപകടം നടന്നത്. അപകടത്തില്‍ 19 പേര്‍ മരിച്ചതായും 172 പേര്‍ക്ക് പരിക്കേറ്റതായുമാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 4.45നാണ് അപകടം ഉണ്ടായത്. ഷെന്‍ജിയാങ് പ്രവിശ്യയിലെ ഷാങ്ഹായില്‍ ഷെന്യാങ്ജ ഹൈകൂ എക്‌സ്പ്രസ് പാതയിലാണ് അപകടം നടന്നത്. അതേസമയം ടാങ്കര്‍ മറിഞ്ഞ് ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ചത് കാരണം സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും തീപ്പിടിച്ചു.
നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പരിക്കേറ്റ 189 പേരെ ആറ് ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി വെന്‍ലിങ് നഗര ഭരണകൂടം അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
മുട്ടയിടാനെത്തുന്ന പച്ച കടലാമകളുടെ ഡ്രോണ്‍ വീഡിയോകള്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് സയന്‍സ് വിഭാഗം പുറത്ത് വിട്ടു. ഓസ്‌ട്രേലിയയിലെ റെയ്ന്‍ ദ്വീപിലെ കരയിലേക്ക് മുട്ടയിടാനായി എത്തുന്ന 64,000 ത്തോളം പച്ച കടലാമകളുടെ ചിത്രമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് ഫൗണ്ടേഷന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഗ്രേറ്റ് ബാരിയര്‍ റീഫിലെ ദ്വീപിലേക്കു മുട്ടയിടാനെത്തുന്ന കടലാമകളാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യമായാണ് കടലാമകളുടെ ഇത്ര വലിയ ഒരു കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്താന്‍ സാധിക്കുന്നത്. കടലാമകള്‍ക്ക് മുട്ടയിടാന്‍ അനുയോജ്യമായ വിധത്തില്‍ റെയ്ന്‍ ദ്വീപിനെ മാറ്റിയെടുക്കുന്നതിനായി ആരംഭിച്ച റെയ്ന്‍ ഐലന്‍ഡ് റിക്കവറി പ്രോജക്ടിന്റെ ഭാഗമായാണ് പച്ച കടലാമകളുടെ ആകാശദൃശ്യം പകര്‍ത്തിയത്.
മുട്ടയിടാന്‍ സുരക്ഷിതമായ സൗകര്യങ്ങള്‍ ഇല്ലാത്തതും മത്സ്യബന്ധന ഉപകരണങ്ങളില്‍ പെട്ട് അപകടത്തിലാവുന്നതും മൂലം പച്ചകടലാമകള്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. 64000 എന്ന കണക്ക് ഒരു ഏകദേശ കണക്കു മാത്രമാണന്നും ഗവേഷകര്‍ പറയുന്നു. മുന്‍പ് ബോട്ടില്‍ യാത്ര ചെയ്ത് സമുദ്രത്തില്‍ വച്ചുതന്നെ അടയാളം നല്‍കിയതും അല്ലാത്തവയുമായ കടലാമകളുടെ എണ്ണം എടുക്കുന്നതിന് ഗവേഷകര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് ഉദ്ദേശിച്ച ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഡ്രോണ്‍ ഉപയോഗിച്ച് ചിത്രം പകര്‍ത്താന്‍ തീരുമാനിച്ചത്.
പച്ച കടലാമകളുടെ എണ്ണം സംബന്ധിച്ച വിലയിരുത്തലുകള്‍ തെറ്റാണെന്നാണ് ചിത്രം തെളിയിക്കുന്നതെന്ന് മുതിര്‍ന്ന ഗവേഷകനായ ഡോക്ടര്‍ ആന്‍ഡ്രൂ ഡെന്‍സ്റ്റന്‍ പറയുന്നു. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് പച്ച കടലാമകളെ കൂടുതലായി കാണാറുള്ളത്. വാസസ്ഥലങ്ങളില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ചാണ് അവ മുട്ടയിടാന്‍ കരയിലേക്കെത്തുന്നത്.
തന്റെ മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ഉയർത്തിയ ആരോപണത്തിൽ നിലപാടു വ്യകതമാക്കി നടി മാല പാര്‍വതി. മകന്‍ ചെയ്തതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നും മാല പാര്‍വതി പ്രതികരിച്ചു. അനന്തകൃഷ്ണന്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ചെയ്തതിന്റെ ഉത്തരവാദിത്തം അയാള്‍ സ്വയം ഏറ്റെടുക്കുമെന്നും മാല പാര്‍വതി പറഞ്ഞു.
സംഭവത്തെക്കുറിച്ച് മാല പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ: “സംഭവം അറിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചു. നേരില്‍ കണ്ടാലേ, ഈ വിഷയം തീരൂ എന്ന് അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. പിന്നീട് ഒരു വോയ്സ് നോട്ട് കിട്ടി. അതില്‍ നഷ്ടപരിഹാരം കിട്ടിയാലേ ഈ വിഷയം തീരാന്‍ സാധ്യതയുള്ളൂ എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിനു ശേഷം ഞാന്‍ പ്രതികരിച്ചില്ല.”
സീമ വിനീതിന് നേരിടേണ്ടി വന്നത് തികച്ചും ദുഃഖകരമായ അനുഭവമാണെന്ന് പറയുമ്പോഴും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാല പാര്‍വതി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. “മെയ്ക്കപ്പ് ആര്‍ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്നാണ് അവന്‍ പറയുന്നത്. സത്യമെന്തായാലും പുറത്തു വരണം. ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ഇക്കാര്യത്തില്‍ സീമയ്ക്ക് ഒപ്പമാണ്. മകനെ ഒരിക്കലും പിന്തുണയ്ക്കില്ല. എന്നാല്‍ മകന്‍ പറയുന്നത് അവര്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെ ആണെന്നുമാണ്.”
എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാല പാര്‍വതിയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. അതിനെക്കുറിച്ച് പാർവതി പറയുന്നതിങ്ങനെ: “സീമ എന്നോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച ഞാന്‍ കേട്ടു എന്നാണ് പറഞ്ഞത്. അവര്‍ അങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നതായുള്ള ഓഡിയോ ക്ലിപ് എനിക്ക് കിട്ടി. മറ്റൊരു മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ആണ് അതു അയച്ചു തന്നത്. അവര്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. എന്തായാലും ഇത് ഒതുക്കിതീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ചാല്‍ അതു നടക്കില്ല. നിയമപരമായി മുന്നോട്ടു പോകാം. എന്റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, അത് തെളിയിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കട്ടെ,” മാല പാര്‍വതി പറഞ്ഞു.
ഏകപക്ഷീയമായ സെക്സ് ചാറ്റാണ് നടന്നതെന്ന സീമ വിനീതിന്റെ ആരോപണത്തില്‍ സംശയമുണ്ടെന്നും പരസ്പര സമ്മതത്തോടെ നടന്ന സംഭാഷണമായിരുന്നെന്ന് സംശയിക്കുന്നതായും മാല പാര്‍വതി വ്യക്തമാക്കി. ഇക്കാര്യം മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഉഭയസമ്മതപ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കില്ലെന്ന് പാര്‍വതി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് താരം ആവശ്യപ്പെട്ടു. കൂടാതെ, സെക്സ് ചാറ്റിനു വേണ്ടി ഫെയ്സ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ പല സീക്രട്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നും അവയ്ക്കെതിരെയും നടപടി വേണമെന്നും മാല പാര്‍വതി പറഞ്ഞു.
അതേസമയം, അനന്തകൃഷ്ണനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ മറവില്‍ മാല പാര്‍വതിക്കെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വ്യക്തിഹത്യയെ അപലപിച്ച് സീമ വിനീത് രംഗത്തു വന്നു. “ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാൻ ഉന്നയിച്ച സത്യങ്ങൾ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണയ്ക്കാൻ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളിൽ എനിക്കൊരു പങ്കുമില്ല,” സീമ വിനീത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
നഷ്ടപരിഹാരം വാങ്ങാന്‍ നടക്കുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ സീമ പ്രതികരിച്ചു. “കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല,” സീമ പറഞ്ഞു.
മാല പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ച് സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അന്തകൃഷ്ണന്റെ പേരു വെളിപ്പെടുത്താതെയായിരുന്നു ആദ്യം സീമ ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീട് മാല പാര്‍തിയുടെ മകനില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്ന് അവർ തുറന്നു പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പലരും കടലാസിലെഴുതിയ പരാതിയുമായി പോകുമ്പോൾ പാലോട് ഒരു കുടുംബം പോയത് കടമായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തുമായാണ്. പാലോട് പൊലീസ് സ്റ്റേഷനിലാണ് രണ്ട് മക്കളുമായി ഒരു വീട്ടമ്മ കടം ചോദിച്ചെത്തിയത്. സഹായമായല്ല കടമായാണ് ഇവർ പണം ചോദിച്ചത്. അത് ജോലി ചെയ്ത് വീട്ടിക്കൊള്ളാമെന്നും അവർ കത്തിൽ വ്യക്തമാക്കിയിരുന്നു.
കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പൊലീസുകാർ പണത്തിന് പുറമെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും വാങ്ങി നൽകി.
എസ്ഐക്ക് ലഭിച്ച കത്ത് ഇങ്ങനെ, “സർ, ഞങ്ങൾ പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൂത്തമകള്‍ പ്ലസ് ടുവിലും ഇളയമകൾ നാലിലുമായി പഠിക്കുന്നു. കുട്ടിക്ക് ടിസി വാങ്ങാന്‍ പോകുന്നതിനു മറ്റും എന്റെ കയ്യില്‍ സാമ്പത്തികമായി ഒന്നുമില്ല. അതിനാൽ ഒരു 2000 രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെ തരാം.”
പൊലീസുകാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.
ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിഎന്‍എന്‍ അവതാരകന്‍ ക്രിസ് ക്യൂമോയുടെ നഗ്‌ന ദൃശ്യങ്ങളും. തന്റെ ആഢംഭര വീടിന്റെ മട്ടുപ്പാവില്‍ നഗ്‌നായി നില്‍ക്കുകയായിരുന്നു ക്രിസ് ക്യൂമോയാണ് വീഡിയോയില്‍ ഉള്‍പ്പെട്ടത്. ഭാര്യ യോഗ ചെയ്യുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ പിന്‍വലിച്ചെങ്കിലും ആളുകള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തിരുന്നു.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയുടെ സഹോദരനാണ് ക്രിസ് ക്യൂമോ. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് കൊട്ടാരസദൃശമായ വീട്ടില്‍ ക്യൂമോ കഴിയുന്നത്.
മാര്‍ച്ചില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയ ക്രിസ് മാസ്‌ക് പോലും ധരിക്കാതെ വീടിന് പുറത്തിറങ്ങിയത് വിവാദമായിരുന്നു. കൊവിഡ് ബാധിച്ച് താന്‍ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ”വൈറസ് എന്നെ ബാധിക്കുന്നതിന് മുമ്പ് എന്തായിരുന്നോ അതിലേക്ക് തിരിച്ചുപോകാന്‍ ഇതുവരെയുമായിട്ടില്ല, എന്നാലും എനിക്ക് ജോലി ചെയ്യാനാകും” എന്നാണ് ക്രിസ് രോഗമുക്തനായതിന് ശേഷം പ്രതികരിച്ചത്.
കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് പകരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് അനുശോചനങ്ങള്‍ അറിയിച്ച് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേ. അനുശോചനം അറിയിച്ചുള്ള ട്വീറ്റില്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം അബദ്ധത്തില്‍ ചിരഞ്ജീവിയുടെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നു.
”ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അമളി മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റ് പ്രചരിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ.
പാലക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് വര്‍ഗീയ വിഷം ചീറ്റുന്നവര്‍ കാണണം യഥാര്‍ത്ഥ മലപ്പുറത്തിന്റെ ചിത്രം. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് വ്യക്തമാക്കി ക്ഷേത്ര മുറ്റത്ത് ഒന്നിച്ച് മരം നടുന്ന തങ്ങളുടെയും പൂജാരിയുടേയും ചിത്രം മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
ലോക പരിസ്ഥിതി ദിനത്തിലാണ് പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിനിടയിലും വര്‍ഗീയ വാദികള്‍ക്ക് ചുട്ട മറുപടി നല്‍കുന്ന ചിത്രം വൈറലായത്. മലപ്പുറത്തിന്റെ ഒത്തനടുക്ക്, കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്രമുറ്റത്താണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ഒരു തൈ നട്ടത്.
മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് നട്ട മരത്തിന് ഇരുവരുംചേര്‍ന്ന് മൈത്രി എന്ന് പേരും നല്‍കി. മുനവ്വറലി തങ്ങള്‍ മണ്ണിലുറപ്പിച്ച ആ സ്വപ്നമരത്തിന് മണികണ്ഠന്‍ എമ്പ്രാന്തിരി ആദ്യ തീര്‍ഥജലം പകര്‍ന്നു. ക്ഷേത്ര മുറ്റത്ത് മരം നടാന്‍ താത്പര്യമുണ്ടെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ മുനവ്വറലി തങ്ങള്‍ രണ്ട് ദിവസം മുമ്പാണ് ആഗ്രഹം പ്രകടിപ്പിച്ചത്.
അമ്പലക്കമ്മിറ്റി സന്തോഷത്തോടെ അനുമതിയും നല്‍കി. ചെയര്‍മാന്‍ സുരേഷ് സിംസ് മുനവ്വറലി തങ്ങളെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തില്‍ രാവിലെ എട്ടുമണിയോടെ മുനവ്വറലി തങ്ങള്‍ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം തൈയുമായി ക്ഷേത്രാങ്കണത്തില്‍ എത്തി.
തുടര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ക്ഷേത്രമുറ്റത്ത് ഐക്യത്തിന്റെ മരം നട്ടു. മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിക്കുന്ന സമയത്ത് ഇതൊരു സന്ദേശമാണ്. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വളരെ സന്തോഷത്തോടെയാണ് ഈ മരം നട്ടത്. എല്ലാ മതസ്ഥരും സൗഹാര്‍ദത്തില്‍ ജീവിക്കുന്ന നാടാണ് മലപ്പുറം. ഉത്സവം നടത്താന്‍വരെ നാട്ടുകാര്‍ ഒന്നിച്ചുനില്‍ക്കുന്നുവെന്നും ഈ സൗഹൃദം എന്നുമെന്നും നിലനിര്‍ത്താനാണ് ശ്രമമെന്നുംത്രിപുരാന്തക ക്ഷേത്രം പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും കൂട്ടിച്ചേര്‍ത്തു.
‘മൈത്രി’ക്ക് പുറമെ ക്ഷേത്രഭാരവാഹികള്‍ ഒരു റമ്പൂട്ടാന്‍ തൈകൂടി അമ്പലമുറ്റത്ത് നട്ടു. വ്യാഴാഴ്ച മലപ്പുറം സെയ്ന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഫാ. കെ.എസ്. ജോസഫ്, പാണക്കാട് സാദിഖലി തങ്ങള്‍ എന്നിവര്‍ ചേര്‍ന്നും മരം നട്ടിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പുകൊണ്ടിടിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിവാദം ആളിക്കത്തുന്നു. ഹരിയാണ ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ സിങിനെ ഒരു ദാക്ഷിണ്യവുമില്ലാതെ ചെരുപ്പുകൊണ്ടടിച്ച ബിജെപി നേതാവ് സൊണാലി ഫോഗട്ടാണ് വിവാദത്തിലായിരിക്കുന്നത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ബല്‍സാമന്ദ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് സൊണാലി ഫോഗട്ടും സുല്‍ത്താന്‍ സിങും തമ്മില്‍ തര്‍ക്കമുണ്ടായി. സംസാരത്തിനിടെ ക്ഷുഭിതയായ ഫോഗട്ട് സുല്‍ത്താന്‍ സിങിനെ ചെരുപ്പൂരി അടിക്കുകയായിരുന്നു.
സുല്‍ത്താന്‍ സിങ് തനിക്കെതിരെ സഭ്യതയില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അടിക്കാനിടയായതെന്ന് ഫോഗട്ട് പോലീസിന് മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ പോലീസുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടിരുന്നില്ല.
ഇതിന് പിന്നാലെ ബിജെപി നേതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ‘നിങ്ങളെ പോലെയുള്ളവരില്‍ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാന്‍ പ്രവര്ത്തിക്കേണ്ടത്? മാന്യമായ ജീവിതം നയിക്കാന്‍ എനിക്ക് അവകാശമില്ലേ. നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ ഒരു തരത്തിലും അര്‍ഹതയില്ല’ എന്ന് ഫോഗട്ട് സുല്‍ത്താന്‍ സിങ്ങിനോട് പറയുന്നത് വ്യക്തമായി കേള്‍ക്കാം.
ഇതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് ബിജെപി നേതാവിനെതിരെ ഉയര്‍ന്നത്. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സംഭവത്തില്‍ ഫോഗട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചു കൊണ്ട് കുറിച്ചു. സര്‍ക്കാര്‍ജോലി ചെയ്യുന്നത് ഒരു കുറ്റമാണോയെന്നും മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ശരിയാണോയെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.
खट्टर सरकार के नेताओं के घटिया कारनामे!
मार्किट कमेटी सचिव को जानवरों की तरह पीट रही हैं आदमपुर, हिसार की भाजपा नेत्री।
क्या सरकारी नौकरी करना अब अपराध है?
क्या खट्टर साहेब कार्यवाही करेंगे?
क्या मीडिया अब भी चुप रहेगा? pic.twitter.com/2K1aHbFo5l— Randeep Singh Surjewala (@rssurjewala) June 5, 2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനായി തന്റെ നഗ്നചിത്രം ലേലത്തിന് വെച്ച് അമേരിക്കന്‍ താരം ജെന്നിഫര്‍ ആനിസ്റ്റണ്‍. തന്റെ 25-ാം വയസില്‍ ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് സെലിഗര്‍ പകര്‍ത്തിയ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം ചേര്‍ന്നാണ് ആനിസ്റ്റണ്‍ ചിത്രം ലേലം ചെയ്യുന്നത്.
ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവന്‍ നാഫ്ക്ലിനിക്‌സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ആനിസ്റ്റണ്‍ പോസ്റ്റ് ചെയ്തു. മാര്‍ക്ക് സെലിഗര്‍ പകര്‍ത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ ഇതുപോലെ ലേലം ചെയ്യുന്നുണ്ട്. ലിയാനാര്‍ഡോ ഡി കാപ്രിയോ, ഓപ്ര വിന്‍ഫ്രേ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
‘ദ ഗുഡ് ഗേള്‍’, ‘ഓഫീസ് സ്‌പേസ്’, ‘ദ ബ്രേക്ക് അപ്പ്’, ‘ബ്രൂസ് ഓള്‍മൈറ്റി’, ‘ഡംപ്ലിന്‍’ എന്നിവയാണ് ജെന്നിഫര്‍ ആനിസ്റ്റണിന്റെ ഹിറ്റ് ചിത്രങ്ങള്‍.
പ്രമുഖ ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു. ടെലികോം വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിന് ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്‍സ്ഫര്‍. 2 ജിബി വരെയുള്ള ഫയലുകള്‍ അയക്കാന്‍ സാധിക്കുന്നതായിരുന്നു. വി ട്രാന്‍സ്ഫര്‍ പ്രീമിയം ഉള്ളവര്‍ക്ക് 2 ജിബിയിലും വലിയ ഫയലുകള്‍ സെന്‍ഡ് ചെയ്യാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചതോടെ വി ട്രാന്‍സ്ഫറിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു.
മെയ് 18നാണ് ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ നോട്ടിസ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സിന് അയക്കുന്നത്. ആദ്യം രണ്ട് നിശ്ചിത യുആര്‍എലിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ വി ട്രാന്‍സ്ഫര്‍ വെബ്സൈറ്റിന് മൊത്തമായി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ വി ട്രാന്‍സ്ഫര്‍ ഒരു മെസഞ്ചര്‍ സര്‍വീസ് മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാം അയക്കുന്ന ഡേറ്റകള്‍, ഫയലുകള്‍ എന്നിവ അവര്‍ക്ക് ലഭിക്കില്ല.
അതേസമയം, രാജ്യത്ത് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മാല്‍വെയറുകള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റുകള്‍, പോണ്‍ വെബ്സൈറ്റുകള്‍, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്സൈറ്റുകള്‍ എന്നിവ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.