Social Media

പുരാതന ജീവികളുടെ ശേഷിപ്പുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കുന്ന പ്രദേശമാണ് സൈബീരിയ. റഷ്യയുടെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് നിരവധി ജീവികളുടെ ശരീരാവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചെന്നു കരുതുന്ന കൂറ്റന്‍ ചെന്നായയുടെ തല.

40,000ത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും അഴുകാത്ത തല ഗവേഷണരംഗത്ത് അത്ഭുത കാഴചയാകുന്നു. രോമങ്ങള്‍ പോലും കൊഴിഞ്ഞു പോകാതെ അടുത്ത ദിവസങ്ങളില്‍ ചത്തു പോയ ഒരു ജീവിയുടെ ശരീരത്തിന്റെ അവസ്ഥയിലാണ് ഈ തല കണ്ടെത്തിയത്. സാധാരണ വേനല്‍ക്കാലത്ത് മഞ്ഞുരുക്കം ഉണ്ടാകുമ്പോഴാണ് സൈബീരിയയില്‍ ഇത്തരം ജീവികളുടെ ശരീരത്തിനു വേണ്ടി പര്യവേഷണം നടത്താറുള്ളത്.

മഞ്ഞുരുകി പല പാളികളും അടര്‍ന്നു പോരുമ്പോഴാണ് അവയ്ക്കിടയിലുള്ള പുരാതന ജീവികളുടെ ശരീരം പുറത്തു കാണുക. ഇതേ സമയത്തു തന്നെയാണ് ഭീമന്‍ ചെന്നായുടെ തലയും ലഭ്യമായത്. പ്രദേശവാസികളിലൊരാളാണ് ഈ തല കണ്ടെത്തിയതും പിന്നീട് ഗവേഷകര്‍ക്ക് കൈമാറിയതും. ശരീരത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ട പോലെയാണ് ഈ തല കണ്ടെത്തിയത്. ഒരു കരടിയുടെ തലയുടെ വലുപ്പം ഈ ചെന്നായുടെ തലയ്ക്കുണ്ട്.

സൈബീരിയയിലെ യകൂതിയ മേഖഖലയിലെ നദിക്കരയില്‍ നിന്നാണ് ഈ തല ലഭിച്ചത്. മഞ്ഞുരുകിയ സമയത്ത് വെള്ളത്തിലൂടെ ഒഴുകി നദിയില്‍ പതിച്ചതാകാം ഇതെന്നാണ് കരുതുന്നത്. ആദ്യം കരടിയുടെ തലയെന്നാണു കരുതിയതെങ്കിലും വൈകാതെ ഇത് ഭീമന്‍ ചെന്നായുടെ തലയാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു.

തിരുവനന്തപുരം ടെക്നോപാർക്ക് ഫുഡ്കോർട്ടിലെ റസ്റ്ററന്റിൽ നിന്ന് ഇന്നലെ വാങ്ങിയ ബിരിയാണിയിൽ ആരോ ഉപയോഗിച്ച ബാൻഡേജ്. നാലു മാസം മുൻപ് വാങ്ങിയ ചിക്കൻ ടിക്കയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി അടച്ച റസ്റ്ററന്റിലാണ് സംഭവം. നാളുകളായി സമാനമായ പരാതികളുയർന്ന നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്നോപാർക്ക് ഇടപെട്ട് ഇന്നലെ വീണ്ടും അടച്ചത്. തുടർച്ചയായി പരാതികൾ ഉയർന്നിട്ടും കൂസലില്ലാത്ത അധികൃതർക്കെതിരെ ജീവനക്കാരുടെ സംഘടനയും രംഗത്തു വന്നു.

രംഗോലിയിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാൻഡേജ് ലഭിച്ചത്. ഉടൻ തന്നെ ടെക്നോപാർക്ക് അധികൃതർക്കു പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കൻ ടിക്കയിൽ നിന്നു പുഴുവിനെ കണ്ടെത്തിയത്. ഇന്നലെ വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമ പ്രതികരിച്ചത്. ഫുഡ് കമ്മിറ്റി യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു ടെക്നോപാർക്കിന്റെ വിശദീകരണം.

പ്രായമേറിക്കഴിഞ്ഞുള്ള വിവാഹവും രണ്ടാം വിവാഹവുമൊക്കെ അംഗീകരിക്കാൻ ഇന്നും മടിക്കുന്ന സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ പ്രസക്തമാകുകയാണ് ഒരു മകന്റെ കുറിപ്പ്. തന്റെ അമ്മയുടെ രണ്ടാം വിവാഹം നടന്ന കാര്യം പരസ്യമായി പങ്കുവച്ചിരിക്കുകയാണ് ഗോകുൽ ശ്രീധർ എന്ന മകൻ.

‘അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്’. അമ്മ അനുഭവിച്ച വേദനയാണ് തന്നെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഗോകുൽ പറയുന്നത്.

ഗോകുൽ ശ്രീധറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ. Happy Married Life..

ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും അച്ഛനും വിവാഹമോചിതരാകുന്നത്. അന്നുമുതൽ എന്റെ എല്ലാകാര്യങ്ങളും നോക്കിയത് അമ്മയാണ്. അച്ഛൻ ജീവിതത്തിലെ വില്ലനൊന്നുമല്ല, അദ്ദേഹത്തിന് തന്റേതായ താൽപര്യങ്ങളുണ്ടായിരുന്നു. അതുമായി യോജിച്ച് പോകാൻ സാധിക്കാത്തതിനാലാണ് അമ്മ വിവാഹമോചനം തിരഞ്ഞെടുത്തത്. അധ്യാപികയായിരുന്നു അമ്മ. എന്നാൽ കുടുംബപ്രശ്നങ്ങൾ മൂലം ആ ജോലി രാജിവെയ്ക്കേണ്ടി വന്നു. അതിനുശേഷം ഒരു ലൈബ്രേറിയനായിട്ട് ജോലി നോക്കുകയാണ്.

തനിച്ചായ ശേഷവും എന്റെ ഒരു കാര്യത്തിനും അമ്മ മുടക്കം വരുത്തിയിട്ടില്ല. എന്നെ എൻജിനിയറിങ്ങ് വരെ പഠിപ്പിച്ചു. ഇനി ഞാനൊരു ജോലി കിട്ടി എവിടെയെങ്കിലും പോയാൽ എന്റെ അമ്മ പൂർണ്ണമായും തനിച്ചാകും. ഞാൻ ഒറ്റ മകനാണ്. അമ്മയുടെ ഒറ്റപ്പെടൽ എനിക്ക് കാണാൻ വയ്യ. അതുകൊണ്ടാണ് അമ്മയ്ക്ക് വീണ്ടുമൊരു വിവാഹമെന്ന് ചിന്തിച്ചത്.

ഒരുപാട് ആലോചനകൾ വന്നിരുന്നു. ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല. പിന്നീട് പതിയെ എതിർപ്പ് മാറി. രണ്ട് മൂന്ന് മാസം മുൻപാണ് ഈ ആലോചന വന്നത്. പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടതോടെയാണ് വിവാഹം നടത്തിയത്.

പത്താംക്ലാസ് വരെ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. അമ്മയുടെ വീട്ടിലേക്ക് മാറിയ ശേഷമാണ് എസ്.എഫ്.ഐയോട് അനുഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയത്. അത് എന്റെ ചിന്തകളെയും പെരുമാറ്റത്തെയുമെല്ലാം മാറ്റി. ഞാൻ ഇടപഴകുന്ന പ്രസ്ഥാനവും എന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. കൊട്ടിയം ഏരിയ സെക്രട്ടറിയാണ് ഞാൻ.

അമ്മയുടെ വിവാഹക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. ആരെങ്കിലും പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അറിയേണ്ട എന്നുള്ളത് കൊണ്ടാണ് ഞാൻ തന്നെ ഫെയ്സ്ബുക്കിൽ ഇട്ടത്. എന്നാൽ ഇത് വൈറലാകുമെന്ന് കരുതിയില്ല. ഒരുപാട്പേർ അഭിനന്ദനം അറിയിച്ച് വിളിച്ചു.

സിസിടിവി ദൃശ്യം കണ്ട് ഞെട്ടി. സിനിമയിലൊക്കെ കാണുന്നതുപോലെ ഭയപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്. അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന ദൃശ്യം പതിഞ്ഞത്.

ഒരു ജീവി ഓടിനടക്കുന്ന ദൃശ്യം. മെലിഞ്ഞ ശരീരവും നീണ്ട ചെവികളും വളഞ്ഞ കാലുകളും ഉള്ള ഒരു ജീവി. മനുഷ്യനാണോ ജീവിയാണോ എന്ന് മനസിലാകുന്നില്ല. വിവിയാന്‍ ഗോമസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ജീവിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയില്‍ നോക്കിയപ്പോഴാണ് ഞാന്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. ആദ്യം വീടിന്റെ മുന്‍വാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളില്‍ എന്തോ കാരണത്താല്‍ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ലെന്നും യുവതി പറയുന്നു.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളിലാണ് വീഡിയോ വൈറലായത്. 92 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.

മകളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ഭാര്യ പോയപ്പോൾ പതറാതെ ഒരു അച്ഛൻ. രണ്ടു മാസത്തോട്ട് അമ്മയില്ലാതെ മകളെ വളർത്തി അവളുടെ നല്ല ഭാവിക്കായി അധ്വാനിക്കുന്ന ഈ അച്ഛന്റെ കഥ പ്രചോദനമാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഹൃദ്യമായ ഈ കുറിപ്പ്.

‘അവളെന്റെ കുഞ്ഞുമോളാണ്, എന്റെ ജീവിതത്തിലെ വെളിച്ചമാണ്. അവൾക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരാളുടെ ഒപ്പം പോയത്. എന്റെ സമ്പാദ്യങ്ങളും അവൾ കൊണ്ടുപോയി. ഞാൻ ഒറ്റപ്പെട്ടു. ഞാൻ സ്നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിച്ചില്ല. അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചത് എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടല്ലോ എന്നോർത്താണ്.

അന്ന് ഞാൻ ഉറപ്പിച്ചു ഒരിക്കലും അവൾക്ക് അമ്മയുടെ ഒരു കുറവും വരുത്തരുത് എന്ന്. അന്ന് അവൾ ചെറിയ കുഞ്ഞായിരുന്നു. എനിക്ക് അവളെ നന്നായി എടുക്കാൻ പോലും അറിയില്ല. പക്ഷേ എന്നെ എന്റെ അമ്മ സഹായിച്ചു. ഒഴിവു സമയങ്ങളിലൊക്കെ ഞാൻ അവളോടൊപ്പം ചിലവഴിച്ചു. അവൾ കുറച്ചൊന്നു വളർന്നപ്പോൾ എന്റെ ജോലിസ്ഥലത്തേക്ക് കൂട്ടി. ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മകളെ ഒരു നോക്കു കാണാൻ അവളുടെ അമ്മ വന്നിട്ടില്ല.

പക്ഷേ എനിക്ക്, ഞങ്ങൾക്ക് പരിഭവമില്ല.ഞാനും മകളും പരസ്പരം സ്നേഹിച്ചും കരുതലോടെയും കഴിയുന്നു. എപ്പോഴെങ്കിലും ഞാൻ വിഷമിച്ചിരിക്കുകയാണെങ്കിൽ അവൾ എന്റെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്റെ പ്രശ്നങ്ങളൊക്കെ ഞാൻ‌ മറക്കും. ഞാൻ ഒന്നിനുവേണ്ടിയും ആഗ്രഹിക്കുന്നില്ല. അവളാണ് എന്റെ ജിവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്നെക്കൊണ്ടാകുന്നതുപോലെ അവൾക്ക് ഞാൻ എല്ല സൗഭാഗ്യങ്ങളും നൽകും. അത് അവൾ അർഹിക്കുന്നുണ്ട്’. അച്ഛൻ പറയുന്നു.

ചെന്നൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ സിസി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമിതവേഗതയുണ്ടാക്കുന്ന ദുരന്തങ്ങളെന്ന ടാഗ് ലൈനോടെയാണ് താംബരത്തെ കാറപടകം പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ ചെന്നൈയ്ക്ക് സമീപത്തെ താംബരത്തെ ട്രാഫിക് സിഗ്നലില്‍ നിന്നുള്ളതാണ്. പലതരത്തിലുള്ള ടാഗ് ലൈനോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വാഹനങ്ങളെ നിയന്ത്രിക്കാനായി നിരത്തിയ ബാരിക്കേഡുകളെല്ലാം തകര്‍ത്ത് ചുവന്ന വാന്‍ പറന്നെത്തുന്നു. മുന്നില്‍പെട്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ച്.

താംബരം സ്വദേശികളായ ഗ്ലാഡ്സണ്‍,വിക്രം ,ശാന്തി,ഭര്‍ത്താവ് ആറുമുഖം,എന്നിവരെ ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവിൽ വാഹനം ഒതുക്കി നിര്‍ത്തിയതിനു ശേഷം ഡ്രൈവര്‍ പരിഭ്രമില്ലാതെ നടന്നുപോകുന്നു. നഗരത്തിലെ ബിസിനസുകാരനായ ഡ്രൈവറെ പിന്നീട് പൊലീസ് പിടികൂടി.

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന തെന്നിന്ത്യൻ താരം സമീറ റെഡ്ഡി തന്റെ ​ഗർഭകാലം ആഘോഷിക്കാൻ തുടങ്ങിയത് മുതൽ വൻ ട്രോളുകൾക്കാണ് ഇരയാവുന്നത്. ​ഗർഭിണിയായപ്പോൾ ഭാരം കൂടിയെന്നതായിരുന്നു സോഷ്യൽമീഡിയയിൽ സമീറയ്ക്കെതിരെ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ട്രോൾ. തുടർന്ന് ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് വിശദീകരിച്ച് സമീറ രംഗത്തെത്തി.

എല്ലാവരും കരീന കപൂറല്ലെന്നായിരുന്നു ട്രോളുകൾക്കെതിരെ സമീറ നൽകിയ മറുപടി. പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂർ അല്ലല്ലോയെന്നും സമീറ പറഞ്ഞു. പിന്നീട് പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വച്ച് അവരെ കളിയാക്കുന്ന പ്രവണതയെയും സമീറ ശക്തമായി ചോദ്യം ചെയ്തു.

നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണെന്നും സമീറ പറഞ്ഞു.

ഇപ്പോഴിത ട്രോളുകാരെ വിമർശിച്ച് വീണ്ടും എത്തിയിരിക്കുകയാണ് സമീറ. ആഴമില്ലാത്ത വെള്ളത്തിൽ മാത്രം നീന്തിത്തുടിച്ചു ശീലിച്ചിട്ടുള്ളവർക്ക് അവളുടെ ആത്മാവെന്നും ഒരു നിലയില്ലാക്കയമാണ്. ഈ ഗർഭകാലത്ത് ഞാൻ എന്റെ സ്വന്തം വയറു കണ്ടാസ്വദിക്കുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ക്കുള്ള എന്റെ മറുപടിയാണിത്, സമീറ തന്റെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

​ഗർഭക്കാലത്ത് ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്തെന്നാരോപിച്ചും സമീറയ്ക്കെതിരെ ട്രോളുകൾ ഉയർന്നിരുന്നു. അതിനാൽ തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രമുൾ‌പ്പെടെയാണ് താരം കുറിച്ച് പങ്കുവച്ചിരിക്കുന്നത്. 2015-ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാർദെക്കും ആദ്യകുഞ്ഞ് ജനിച്ചത്.

 

കോഴിമുട്ട പൊട്ടിക്കുന്നത് ഇഷ്ടിക കൊണ്ട്. മൈനസ് 40 മുതൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ജീവിക്കുന്നത് അത്ര എളുപ്പമല്ലെന്ന വാക്കുകളോടെയാണ് സൈന്യം വിഡിയോ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിഡിയോ വൈറലായി. ജ്യൂസ് പുറത്തെടുക്കുന്നത് തണുത്തുറഞ്ഞ പായ്ക്കറ്റ് കത്തി കൊണ്ടു കുത്തിക്കീറി, മേശയിലേക്കുവലിച്ചെറിഞ്ഞും, പച്ചക്കറികളുടെ അവസ്ഥയും ഇതു തന്നെ… ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമിയായ സിയാച്ചിനിൽ നിന്നുള്ള കാഴ്ചയാണിത്. വിഡിയോ പുറത്തുവിട്ടതാകട്ടെ ഇന്ത്യൻ സൈനികരും.

കയ്യിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങൾ ഉണ്ടെങ്കിലും സിയാച്ചിനിലെ തണുത്തുറഞ്ഞ കാലാവസ്ഥയിൽ അവ ഇഷ്ടിക പോലെ ഉറച്ചു പോയിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ തുടക്കത്തിൽ, കല്ലു പോലെ കട്ടിയായിരിക്കുന്ന ജ്യൂസ് പായ്ക്കറ്റ് വളരെ കഷ്ടപ്പെട്ട് കത്തികൊണ്ടു കീറി പുറത്തെടുക്കുന്നത് കാണാം. മറ്റൊരു സൈനികൻ ചുറ്റിക കൊണ്ട് അടിച്ച് അതു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം.

അടുത്ത പരീക്ഷണം കോഴിമുട്ടയിലാണ്. ചുറ്റിക കൊണ്ട് മുട്ട പൊട്ടിക്കാൻ നോക്കിയെങ്കിലും സാധിക്കുന്നില്ല. പൊട്ടിക്കാനായി മുട്ട മുന്നിലെ മേശയിലേക്ക് എടുത്തെറിയുന്നുമുണ്ട്. ഇതുപോലെ സവാളയും തക്കാളിയും ഇഞ്ചിയും ഉരുളക്കിഴങ്ങുമൊക്കെ പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഇടയ്ക്കിടെ നർമസംഭാഷണങ്ങളൊക്കെ കേൾക്കാമെങ്കിലും സിയാച്ചിനിലെ ജീവിതം കഠിനമായിരിക്കുന്നുവെന്നാണ് ഒരു സെനികൻ പറയുന്നത്. ഉറച്ചു കട്ടിയായ ജ്യൂസ് ചൂടാക്കിയാൽ മാത്രമേ കുടിക്കാനാകൂ.

മൈനസ് 60 ഡിഗ്രിയാണ് നിലവിലെ താപനില. ക്യാംപെല്ലാം മഞ്ഞുമൂടിയ അവസ്ഥയിലും. ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സിയാച്ചിനിലെ സൈനികരുടെ നിശ്ചയദാർഢ്യത്തിനും സഹിഷ്ണുതയ്ക്കും ഐക്യദാർഢ്യം അറിയിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലാണ് സിയാച്ചിൻ പട്ടാളക്യാംപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുകൂടിയ യുദ്ധമേഖലയാണിത്. ശക്തമായ മഞ്ഞുവീഴ്ചയോടും തണുത്തുറഞ്ഞ കാറ്റിനോടുമൊക്കെ യുദ്ധം ചെയ്താണ് സൈനികർ കഴിയുന്നത്.

പേടിയല്ല നീലകണ്ഠാ, എനിക്ക് സന്തോഷമാ, നീയിറങ്ങണം, പഴയ കണക്കുകളൊക്കെ തീർക്കേണ്ടെ’ എന്ന ദേവാസുരത്തിലെ ഡയലോഗിന്റെ അകമ്പടി, കേരള പോലീസ് ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു.ദേവാസുരത്തിലെ ഡയലോഗിന്റെ അകമ്പടി ചേർത്താണ് പൊലീസ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വൻ ബ്ലോക്കിനിടെ അമിതവേഗത്തിൽ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് ട്രാഫിക് പൊലീസ് കൊടുത്ത പണിയാണ് വിഡിയോയിലുള്ളത്. മണിക്കൂറുകളായുള്ള ബ്ലോക്കിൽ നിരന്നു കിടന്നിരുന്ന വാഹനങ്ങളെയെല്ലാം കബളിപ്പിച്ച് വലിയ മിടുക്കനായി മുന്നോട്ട് പോകവുകയായിരുന്നു സ്വകാര്യ ബസ് ഡ്രൈവർ. ഒടുവിൽ മറ്റെല്ലാ വണ്ടികളെയും പിന്നിലാക്കി ഡ്രൈവർ പൊലീസിന് മുന്നിലെത്തി. അപ്പോഴാണ് സ്മാർട്ടാ പൊലീസിന് മുന്നിൽ ഒാവർ സ്മാർട്ടായ ഡ്രൈവറുടെ മാനം പോയത്. ഡ്രൈവറെക്കൊണ്ട് വന്നതിലും വേഗത്തിൽ ബസ് പിന്നോട്ടെടുപ്പിച്ചാണ് പൊലീസ് മാസ് കാണിച്ചത്. റിവേഴ്സ് എടുക്കുന്ന ബസും ഒപ്പം നീങ്ങുന്ന പൊലീസ് വാഹനവും അടങ്ങുന്ന വിഡിയോ വൈറലാവുകയാണ്. ദേശീയപാത 47ൽ തൃശൂർ – പാലക്കാട് റൂട്ടില്‍ കുതിരാനു സമീപമാണ് സംഭവം. ബ്ലോക്കിൽ കിടന്നിരുന്ന വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. വിഡിയോ കാണാം.

കഴുത്തറുത്ത് കൊല്ലുന്ന തിമിംഗലങ്ങളുടെ രക്തം വീണാണ് കടൽ ചുവക്കുന്നത്.ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി കൊന്നൊടുക്കിയത് എണ്ണൂറിലേറെ തിമിംഗലങ്ങളെ. അവയുടെ ചോരയിൽ കടൽ തന്നെ ചുവന്ന് നിറഞ്ഞു. ഇൗ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ഡെന്‍മാര്‍ക്കിനു കീഴിലുള്ള ഫറോ ദ്വീപിൽ നിന്നാണ് ആചാരത്തിന്റെ പേരിലുള്ള കൊടുംക്രൂരത.

തിമിംഗലങ്ങളെ മാത്രമല്ല ഡോള്‍ഫിനുകളെയും ഗിന്‍ഡാ ഡ്രാപ് എന്നറിയപ്പെടുന്ന ഈ അനാചാരത്തിന്‍റെ ഭാഗമായി കൊന്നു തള്ളുകയാണ്. ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇൗ കൂട്ടക്കുരുതിക്ക് സർക്കാരിന്റെ പിന്തണയുമുണ്ട്. ഇത്തവണ മെയ് 28ന് മാത്രം 145 തിമിംഗലങ്ങളെയാണ് കഴുത്തറുത്ത് കൊന്നത്. എന്നാൽ ഇത് ഉപജീവനത്തിന്റെ തന്നെ ഭാഗമാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഇത്തരത്തിൽ കെന്നൊടുക്കുന്ന തിമിംഗലത്തിന്റെ മാംസം ദ്വീപ് നിവാസികളുടെ ഭക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും ഭാഗമാണ്. ഭക്ഷണത്തിനു വേണ്ടി നടത്തുന്ന വേട്ടയായതിനാല്‍ ഇതിനെ ആചാരമായി മാത്രം കാണേണ്ടതില്ലെന്നാണ് പോള്‍ നോള്‍സെയുടെയും വേട്ടയെ അനുകൂലിക്കുന്നവരുടെയും വാദം.

കരയോടു ചേര്‍ത്ത് നീന്താനാവാത്ത വിധമുള്ള അവസ്ഥയില്‍ തിമിംഗലങ്ങളെ വേട്ടയാടി എത്തിക്കും എന്നിട്ടാണ് കൊലപ്പെടുത്തുന്നത്. നീന്താൻ പറ്റാതെ കൂട്ടത്തോടെ കരയ്ക്കടിയുന്ന തമിംഗലങ്ങളെ കഴുത്തറുത്ത് കൊല്ലും. ഈ മുറിവില്‍നിന്ന് ചോര വാര്‍ന്നാണ് തിമിംഗലങ്ങള്‍ കൊല്ലപ്പെടുന്നത്. ഇൗ ചോര കടലിൽ പരന്ന് ചുവന്ന നിറമാവുകയും ചെയ്യും. ഇതിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.

 

RECENT POSTS
Copyright © . All rights reserved