Social Media

ഒരു ജീവന്‍ രക്ഷിക്കാന്‍ കെഎസ്ആര്‍ഡിസി അല്‍പ്പനേരത്തേക്ക് ആംബുലന്‍സായി. കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ആലുപ്പുഴ ഡിപ്പോയിലെ എടിഎ 268 നമ്പര്‍ ബസാണ് ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. മങ്കൊമ്പ് സ്വദേശിനിയായ രത്‌നമ്മ (74) ആണ് യാത്രയ്ക്കിടെ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഡ്രൈവറിന്റെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ രത്‌നമ്മയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മങ്കൊമ്പില്‍ നിന്ന് ബസില്‍ കയറിയതു മുതല്‍ രത്‌നമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പള്ളാത്തുരുത്തി എത്തിയപ്പോള്‍ രത്‌നമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വണ്ടി നേരെ ആശുപത്രിയിലേക്ക് വിടാന്‍ കണ്ടക്ടര്‍ കെ. മായ നിര്‍ദ്ദേശിക്കുകയായിരുന്നു. യാത്രക്കാരും ഇതിനെ അനുകൂലിച്ചു. തുടര്‍ന്ന് പരമാവധി വേഗം ഡ്രൈവര്‍ സുനില്‍ കുമാര്‍ ബസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് സുനില്‍ കുമാറും മറ്റ് യാത്രക്കാരും ചേര്‍ന്ന് രത്‌നമ്മയെ ബസില്‍ നിന്നറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രത്‌നമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ മനസുകാണിച്ച ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അഭിന്ദന പ്രവാഹമാണ്.

നൃത്തച്ചുവടുകളുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി കെനിയയിൽ എത്തിയപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരിക്കൽക്കൂടി നൃത്തം ചെയ്ത് കാണികളെ അമ്പരിപ്പിച്ചത്. യുഎന്നിന്റെ നെയ്റോബി ക്യാംപസിലെത്തിയ തെരേസ മേ സ്കൗട്ട്സ് അംഗങ്ങൾക്കൊപ്പമാണ് ചുവടുകൾ വച്ചത്.

ക്യാംപസിലെത്തിയ തെരേസ ‘പ്ലാസ്റ്റിക് ചലഞ്ചി’നും തുടക്കമിട്ടു. അതിനുശേഷം അവിടെനിന്നും പോകാനൊരുങ്ങുമ്പോഴാണ് വോളന്രിയർമാരായ വിദ്യാർത്ഥികൾ നൃത്തം ചെയ്തത്. തെരേസ മേയും അവർക്കൊപ്പം കൂടി നൃത്തം ചെയ്തു. എന്നാൽ തെരേസ മേയുടെ നൃത്തച്ചുവടുകൾ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. നേരത്തെ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലെ സ്കൂളിൽ എത്തിയപ്പോഴും തെരേസ മേ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഡാൻസും ഭാവപ്രകടനവും ട്രോളുകളായും മെം ആയും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്.

കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരവധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍, പാണ്ടനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചു.

വന്‍ സുരക്ഷയിലാണ് രാഹുല്‍ ഗാന്ധി എർപ്പെടുത്തിയിട്ടുള്ളത്.  ഇന്ന് രാവിലെ കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് സാധരണഗതിയിൽ കാണാറുള്ള സുരക്ഷഭടന്മാർ ഉണ്ടായിരുന്നില്ല.

പ്രളയബാധിത യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ റോഡിലിറങ്ങി അഭിവാദ്യം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡരികില്‍ രാഹുലിനെ അഭിവാദ്യം ചെയ്യാന്‍ കാത്തിരുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി കടന്നു ചെല്ലുകയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്‍കാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ യാത്ര ചെയ്ത വാഹനം നിര്‍ത്തി. ഉടന്‍ തന്നെ അദ്ദേഹം റോഡിലിറങ്ങി പ്രവര്‍ത്തകരോടെ സംസാരിച്ചു. രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ വിഡിയോയില്‍ കാണാന്‍ കഴിയും.

റോഡില്‍ ഇറങ്ങിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും നിന്നും. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം തിരികെ വാഹനത്തില്‍ കയറിയത്. തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇരുപത് മിനുറ്റോളം ക്യാമ്പില്‍ ചെലവഴിച്ചു. ദുരന്തബാധിതരുടെ ആവലാതികള്‍ അവരില്‍ നിന്ന് നേരിട്ടു കേട്ടു. അവരെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ചെങ്ങന്നൂര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ ക്യാമ്പിലേക്ക് പോയി.

എയര്‍ ആംബുലന്‍സിനായി തന്റെ യാത്ര അല്‍പം വൈകിപ്പിക്കാനും അദ്ദേഹം തയ്യാറായി.

പ്രളയം നമുക്ക് നഷ്ടങ്ങള്‍ അല്ലാതെ എന്താണ് നല്‍കിയത്.? ഉത്തരം ഉണ്ട്! പരസ്പര സ്‌നേഹത്തിന്റെ കാഴ്ച്ചകള്‍, കണ്ണ് നനയിച്ച നിമിഷങ്ങള്‍, ഊര്‍ജ്ജം നല്‍കിയ അനുഭവങ്ങള്‍, ഒരുമയില്‍ വിശ്വസിക്കുന്ന ഒരു ജനതയുടെ പ്രാര്‍ഥനകള്‍. മഹാ പ്രളയമെന്ന നരകയാതനക്കിടയിലും, മലയാളക്കര ഒരു ചെറു സ്വര്‍ഗം തന്നെ എന്നുള്ള തിരിച്ചറിവ്.! പലരും എഴുതിയ തള്ളിയ യുവ ജനങ്ങള്‍ കൈമെയ്യ് മറന്നാണ് രക്ഷ ദൗത്യത്തിന് മുന്‍കൈ എടുത്തത്. ഈ യുവാകള്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ചും, പ്രളയത്തില്‍ സാന്ത്വനം ഏകിയ പട്ടാളത്തിനും, പോലീസിനും, മാധ്യമങ്ങള്‍ക്കും, മുക്കുവര്‍ക്കും, അങ്ങനെ എല്ലാവര്‍ക്കും നന്ദി പറഞ്ഞും, ഒരുക്കിയ ഗാനം ‘ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം’ ശ്രദ്ധിക്കപ്പെടുന്നു.

നമ്മള്‍ അനുഭവിച്ച വേദനകളും, അനുഭവങ്ങളും ഓരോന്ന് എടുത്തു പറയുകയാണ് വരികളിലൂടെ.
പ്രളയ ദുഃഖത്തില്‍ മനം നൊന്തു കഴിയുന്നവര്‍ക്ക്, സാന്ത്വനവും പ്രചോദനവും നല്‍കുന്ന തരത്തിലാണ് ഗാനത്തിന്റെ നിര്‍മിതി. മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഫെജോ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, തങ്ങള്‍ക്കു കഴിയുന്ന വിധത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫെജോ വ്യക്തമാക്കി.

നമ്മെ സങ്കടകടലില്‍ നിന്ന് രക്ഷിച്ച നല്ല മനസ്സുകളെ കുറിച്ച്, ഒരു തടസ്സങ്ങളുടെയും വേര്‍തിരിവില്ലാതെ തുണ നല്‍കിയവരെ കുറിച്ച്, കണ്ണീര്‍ തുടക്കാന്‍ പരിശ്രമിച്ചവരെ കുറിച്ച്, ആര്‍ക്കും ഉപകാരം ഇല്ല എന്നു സമൂഹം വിധി എഴുതിയ, എന്നാല്‍ ആ ചിന്ത പാടെ തിരുത്തിയ നമ്മള്‍ യുവാക്കളെ കുറിച്ച്, കേരളത്തെ തകര്‍ത്ത് എറിയാന്‍ എത്തിയ ജലപ്രളയത്തിനും തകര്‍ക്കാന്‍ ആവാത്ത മലയാളിയുടെ മനസ്സിനെയും ആത്മ സമര്‍പ്പണത്തെയും കുറിച്ച്. ഇത് അതിജീവനത്തിന്റെ കഥ!

ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം ഗാനം കേള്‍ക്കാം

പ്രളയക്കെടുതികള്‍ക്കിടയിലും ആളുകളെ ചിരിപ്പിച്ച ചില സംഭവങ്ങളുണ്ടായിരുന്നു. അതില്‍ തന്നെ ആളുകളെ ഏറ്റവുമധികം ചിരിപ്പിച്ച സംഭവമായിരുന്നു വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ടത്. വാട്ട്സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്.

ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു. ഒടുവില്‍ ഹെലികോപ്ടര്‍ അവനെ തിരുവനന്തപുരത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

യുവാവിന്റെ അനാവശ്യ യാത്ര എയര്‍ഫോഴ്‌സിന് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതോടെ ഇയാളെ ട്രോളി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി പറഞ്ഞു കൊണ്ട് കഥാനായകന്‍ ജോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജോബി പറയുന്നതിങ്ങനെ… ഞങ്ങളുടെ നാട്ടിലെ യുവാക്കളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സമയമായിരുന്നു അപ്പോള്‍. വെള്ളമിറങ്ങിക്കഴിഞ്ഞ് ഒരു ഞായറാഴ്ചയായിരുന്നു സംഭവം. ഞാനും ഒരു സുഹൃത്തും വീട്ടിലേക്ക് പൊയ്‌ക്കോണ്ടിരുന്നപ്പോള്‍ മര്‍ത്തോമാ പള്ളിയുടെ സമീപം ഹെലികോപ്ടര്‍ ഇറങ്ങി. ആ സമയത്ത് അങ്ങോട്ട് ചെന്നപ്പോള്‍ ഹെലികോപ്ടറില്‍ നിന്നിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങളോട് വരുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലയെന്നു ഞങ്ങള്‍ മറുപടി പറഞ്ഞു.

ഹെലികോപ്ടറിന്റെ ഫാനിന്റെ ശബ്ദം കാരണം അവര്‍ പറയുന്നതൊന്നും വ്യക്തമായി കേള്‍ക്കുന്നില്ലായിരുന്നു. കുടുങ്ങിക്കിടക്കുന്ന ആളുകളെ കാട്ടിക്കൊടുക്കാനോ മോക്ഡ്രില്‍ ചെയ്യാനോ അണ് എന്നെ വിളിച്ചത് എന്നു കരുതിയാണ് ഹെലികോപ്ടറില്‍ കയറിയത്. എന്നാല്‍ അവര്‍ എന്നെ കൊണ്ടെത്തിച്ചത് തിരുവനന്തപുരത്താണ്. പിന്നെ അവരോട് സംസാരിച്ചപ്പോഴാണ് ഇത് ഞാന്‍ ഉദ്ദേശിച്ച കാര്യമല്ലെന്നും അവര്‍ എന്നെ രക്ഷപ്പെടുത്തിയതാണെന്നും മനസ്സിലാവുന്നത്. അവരോട് ഞാന്‍ കാര്യം തുറന്നു പറയുകയും ചെയ്തു. പിന്നീടാണ് സോഷ്യല്‍ മീഡിയകളില്‍ സംഭവത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നിറയുന്നത്. എന്നെ സഹായിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുക… ഇങ്ങനെ പറഞ്ഞാണ് യുവാവ് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

ജോബി ഡ്രൈവറാണെന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ആളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇയാളുടെ വീട് തകര്‍ന്നിരിക്കുകയാണെന്നും ഡ്രൈവിംഗ് ജോലി ചെയ്താണ് ഇയാള്‍ ജീവിതം പുലര്‍ത്തുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. വീഡിയോ ഇതിനോടകം പതിനായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

മഹാപ്രളയത്തിൽ കേരളം മുങ്ങിത്താഴ്ന്ന കാഴ്ചയാണ് ആഗസ്റ്റ് ആദ്യവാരം മുതൽ എല്ലാവരും കണ്ടത്. പ്രളയവാർത്തകളോടൊപ്പം സമൂഹമാധ്യമങ്ങളിൽ ട്രോളായും അല്ലാതെയും ചർച്ച ചെയ്യുന്ന വിഷയമാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ വിഷുഫലം.

വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷുഫല വിഡിയോയില്‍, ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍‌വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം, വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു എന്നാണ് കാണിപ്പയ്യൂരിന്‍റെ 2018ലേക്കുള്ള വിഷുഫലപ്രവചനം.

വിഷുഫല വിമർശനങ്ങളെക്കുറിച്ച് കാണിപ്പയ്യൂർ പ്രമുഖ മാധ്യമത്തിനോട് വിശദീകരിച്ചു

38 വർഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് ഞാൻ. ഇത്തരം ഒരു അനുഭവം ആദ്യമാണ്. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല. എന്നാൽ എനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി. മനുഷ്യനാകുമ്പോൾ തെറ്റുകൾ സ്വാഭാവികമല്ലെ? ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോൾ. എനിക്ക് അബദ്ധം പറ്റി. അങ്ങനെ കരുതിയാൽ മതി.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളീയരെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മസ്‌ക്കറ്റിലെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെയാണു പിരിച്ചുവിട്ടത്. ക്യാമ്പുകളിലുള്ളവര്‍ക്ക് സാനിട്ടറി നാപ്കിന്‍ ആവശ്യപ്പെട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കീഴെയാണ് ഗര്‍ഭനിരോധന ഉറ കൂടി തരാം എന്ന രാഹുലിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണുണ്ടായത്.

കമ്പനി വിശദീകരണം ചോദിക്കുക കൂടി ചെയ്തതോടെ രാഹുല്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തില്‍ അല്ലാതായ സമയത്തായിരുന്നു കമന്റിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വിശദീകരണം. ലുലു ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ യൂസഫലിയുടെയും ഫെയ്‌സ്ബുക്ക് പേജുകളില്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ കമന്റുമായി രംഗത്ത് എത്തിയിയിരുന്നു.

കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ തീര്‍ത്തും അപകീര്‍ത്തിപരമായ കമന്റാണ് ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള കുറിപ്പില്‍ അറിയിച്ചു.

അടുത്ത നാളിൽ ബ്രിട്ടനില്‍ നടത്തിയ ഒരു സർവ്വേയില്‍ 38 ശതമാനം പേരും തങ്ങള്‍ ഫോണ്‍ ആവശ്യത്തിലധികം ഉപയോഗിക്കുന്നുവെന്ന് സമ്മതിച്ചവരാണ്. ബാക്കിയുള്ളവരില്‍ കുറേപ്പേര്‍ ഫോണിന് അടിമകളാണെന്നു സമ്മതിക്കാന്‍ വൈഷമ്യം ഉള്ളവരാവണം. ഓരോ ദിവസവും ഫോണ്‍ നമ്മള്‍ എത്രതവണ അണ്‍ലോക്ക് ചെയ്തിട്ടുണ്ടെന്ന കണക്കുനോക്കിയാല്‍ ചിലപ്പോള്‍ നമ്മള്‍ തന്നെ അത്ഭുതപ്പെട്ടേക്കാം. ദിവസത്തില്‍ എത്രനേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നുവെന്ന കണക്കുകളൊന്നും നമ്മള്‍ പരിഗണിക്കാറേയില്ല.

എന്നാല്‍ നിങ്ങള്‍ ഫോണിന്റെ അടിമ എന്ന നിലയിലേക്ക് നീങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഒരാളുണ്ടായാലോ? അത്തരത്തിലൊരാള്‍ പണി പറ്റിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. റഷ്യന്‍ റാപ്പറും കോടീശ്വരനുമായ ടിമാറ്റി അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ഫ്രാന്‍സിലെത്തിയതായിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൂട്ടത്തില്‍ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

ഫോണില്‍ കളിച്ചു നിന്ന ടിമാറ്റിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയ മകള്‍ കടലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐഫോണ്‍ എക്സാണ് കടലിലേക്ക് എറിഞ്ഞത്. മകളുടെ പ്രവൃത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം വീഡിയോ ശ്രദ്ധ കിട്ടാനായി കെട്ടിച്ചമച്ചതാണെന്ന് ചിലര്‍ ആരോപിച്ചു.

 

😭😭😭

A post shared by Black Star (@timatiofficial) on

1924ന് ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്. 14ല്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. ഈ മാസം 9 മുതല്‍ 12 വരെ 37 ജീവന്‍ നഷ്ടപ്പെട്ടു. കാലവര്‍ഷ കെടുതി എന്ന കേട്ടറിവിനേക്കാളും അതിന്റെ നേർകാഴ്ചയിലൂടെ ഇന്ന് കേരളം കടന്നുപോകുന്നത്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ എന്ന വിത്യാസമില്ലാതെ എല്ലാവരെയും ഒന്നായി നില്‍ക്കാന്‍ പഠിപ്പിക്കാന്‍ പ്രകൃതിക്കാകുമെന്ന് തെളിയിക്കപ്പെടുന്ന സമയങ്ങള്‍. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പിലായി 60000ത്തോളം ആളുകളാണ് കഴിഞ്ഞിരുന്നത് ഇപ്പോൾ അത് 30000 ആയി ചുരുങ്ങിയതെയുള്ളൂ എന്ന് മാത്രം.

ഇവര്‍ക്ക് സഹായവുമായി കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ജനങ്ങള്‍ കൈകോര്‍ത്തിറിങ്ങിയിരിക്കുകയാണ്. വീട്ടില്‍ പോലും പോകാതെ ദുരിതബാധിത പ്രദേശങ്ങളില്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃകയാണ്. വീട്ടില്‍ പോകാതെ ദിവസങ്ങളായി ഓഫീസില്‍ തങ്ങി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസറായ മകനെ കാണാന്‍ അമ്മയെത്തിയതും വാര്‍ത്തയായിരുന്നു. അത്തരത്തില്‍ സ്വന്തം വിവാഹമടുത്തിട്ടും വീട്ടില്‍ പോകാതെ ദുരന്തമുഖത്ത് കര്‍മ്മനിരതയായിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.

അഞ്ജലി രവി എന്ന പെണ്‍കുട്ടിയാണ് ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഞായറാഴ്ച അഞ്ജലിയുടെ വിവാഹമാണ്. വിവാഹ ഒരുക്കങ്ങളും മറ്റുമായി ഒരുപാട് കാര്യങ്ങളുള്ളപ്പോള്‍ അതൊന്നും വകവെയ്ക്കാതെ അഞ്ജലി ദുരന്തനിവാരണ ഏകോപന സെല്ലില്‍ ജോലി ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്. ആവശ്യസമയത് ഉണർന്ന് പ്രവർത്തിക്കുന്ന ഈ പെൺകുട്ടി അർഹിക്കുന്ന അഭിനന്ദനം തന്നെ.

[ot-video][/ot-video]

മൊമേ അല്ല അതിനപ്പുറമുള്ള ഭീകരർ വന്നാലും മലയാളികളുടെ അടുത്ത് ഒരു വേലയും നടക്കില്ലെന്ന് ട്രോളർമാര്‍. മോമോയെ ട്രാോളിക്കൊല്ലുന്ന തകർപ്പന്‍ തമാശകൾ നവമാധ്യമങ്ങളിൽ കറങ്ങിനടക്കുകയാണ്.

ചാറ്റ് ചെയ്യാനെത്തുന്ന മോമോയോട് ഇതു മാമന്‍റെ പുതിയ ഗൾഫ് നമ്പറാണോ എന്ന് ഒരു വിരുതന്‍റെ ചോദ്യം. നമോയെ നേരിട്ടവർ മോമോയെയും നേരിടുമെന്ന് ചിലർ. ഫോണിൽ മോമോയുടെ മെസേജ് എത്തിയപ്പോൾ നമോ ആണെന്നു കരുതി അച്ഛാ ദിൻ എപ്പോൾ എത്തുമെന്നു വരെ ചോദിച്ചവരുണ്ടത്രേ.

ഗെയിം കളിക്കാൻ ചലഞ്ച് ചെയ്യാനെത്തുന്ന മോമോയോട് ഭക്ഷണം കഴിച്ചോയെന്ന് കുശലം ചോദിക്കുന്ന വിരുതനാണ് മറ്റൊരു ട്രോൾ താരം. ഇതെന്താ ഈ പ്രൊഫൈൽ ചിത്രം ഇങ്ങനെ എന്നും ഇവന്‍ ചോദിക്കുന്നു. ഒടുവിൽ മലയാളികളുടെ പ്രതികരണം കണ്ട് അപമാനിച്ചതു മതിയെങ്കിൽ നിർത്തിക്കൂടേ എന്നു ചോദിക്കുന്ന നിസഹായനായ മോമോയെയും കാണാം.

momo-thump

momo-2

momo-1

momo3

‌മോമോ ഗെയിമുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കൊലയാളി ഗെയിമിനെ പൂട്ടാൻ കേരളപൊലീസും രംഗത്തെത്തിയിട്ടുണ്ട്.

”മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കുക.

എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും”.

എന്താണ് മോമോ?

ബ്ലൂ വെയിൽ പോലെ തന്നെ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമാണ് മോമോ. വാട്സ്ആപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജിൽ നിന്നാണ് തുടക്കം. തുടർന്ന് ഈ കോണ്ടാക്ടിൽ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടർന്ന് സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും.
ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണ് മോമോയുടെ ഐക്കൺ. മോമോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണ് മോമോ ഗെയിം ആരംഭിച്ചതെന്നാണ് മെക്സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അർജൻറീനയിൽ ആത്മഹത്യ ചെയ്ത ടീനേജുകാരിയുടെ മരണത്തിനു പിന്നിൽ മോമോ ആണോ എന്ന് അന്വേഷിച്ചു വരികയാണ്.
അതേസമയം ഉപഭോതാക്കളുടെ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ അതീവ തത്പരരാണെന്നും അ‍ജ്ഞാത സന്ദേശമെത്തിയാൽ തങ്ങളുമായും ബന്ധപ്പെടാമെന്നും വാട്സ്ആപ്പ് അധികൃതർ അറിയിച്ചു കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved