സ്മാര്‍ട്ട് ഫോണുകള്‍ക്കു ഭീഷണിയായി മറ്റൊരു ‘ടെക്സ്റ്റ് ബോംബ്’. പുതിയ ടെക്‌സറ്റ് വൈറസിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് സൈബര്‍ ലോകം. ആന്‍ഡ്രോയിഡ്, ഐഒഎസ് വ്യത്യാസമില്ലാതെ ഫോണുകളെ നിശ്ചലമാക്കുവാന്‍ കഴിവുള്ള മാരക വൈറസുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്ത സന്ദേശമാണ് അപകടം സൃഷ്ടിക്കുക. പരസ്പര ബന്ധമില്ലാത്ത കുറച്ച് അക്ഷരങ്ങളും ഒരു ഇമോജിയും അടങ്ങുന്ന ഒരു കുഞ്ഞു വാട്ട്‌സാപ്പ് സന്ദേശത്തിന് സ്മാര്‍ട്ട് ഫോണുകളെ തകര്‍ക്കാന്‍ കഴിയുമെന്നതാണ് വാസ്തവം. വൈറസിന്റെ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച മൊബൈല്‍ നിര്‍മാതാക്കളുടെ വിശദീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
സന്ദേശം ഇതാണ്: ‘This is very interesting!’ ഇതിന്റെ അവസാനം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഇമോജിയും ഉണ്ടായിരിക്കും. ഡൈഹോ (DieHoe) എന്നു പേരുള്ള റെഡിറ്റ് ഉപയോക്താവ് പറയുന്നത് ആന്‍ഡ്രോയിഡിലെ മാത്രമല്ല ഐഒഎസിലെയും വാട്സാപ്പ് ഈ മെസേജിലൂടെ ക്രാഷ് ആകുന്നു എന്നാണ്. ഈ മെസേജ് കംപ്യൂട്ടറില്‍ നിന്നോ, വാട്സാപ്പ് വെബില്‍ (WhatsApp Web) നിന്നോ ആയിരിക്കും അയയ്ക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്ക് ഈ സന്ദേശങ്ങളെ താങ്ങാനുള്ള റാം (RAM) കപ്പാസിറ്റിയുണ്ടാവില്ലെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. വാട്‌സാപ്പിന്റെ ലെഫ്റ്റ് ടു റൈറ്റ് എന്ന സംവിധാനത്തിന് എതിരായി റൈറ്റ് ടു ലെഫ്റ്റ് എന്ന ഫോര്‍മാറ്റ് ഉപയോഗിക്കുന്നതിനാലാണ് ഫോണ്‍ ഹാംഗ് ആകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു വൈറസ് സന്ദേശവും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ വലച്ചിരുന്നു. If you touch the black point then your WhatsApp will hang.’ എന്നായിരുന്നു മുന്‍പുണ്ടായിരുന്ന മറ്റൊരു വൈറസ് സന്ദേശം. ഈ സന്ദേശത്തിലുള്ള ഒരു കറുത്ത ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഫോണ്‍ പ്രതികരിക്കാതാകും.
വാട്‌സാപ്പ് നിര്‍മ്മാതാക്കള്‍ പുതിയ നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കാനിരിക്കെ പുറത്തു വന്നിരിക്കുന്ന വൈറസ് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. ടെക്സ്റ്റ് ബോംബാണെന്ന് സംശയം തോന്നുന്ന അപരിചതമായ സന്ദേശങ്ങള്‍ തുറക്കാതിരിക്കുകയെന്നതാണ് വൈറസ് ആക്രമണം നേരിടാനുള്ള പോംവഴി. ലഭിക്കുന്ന സന്ദേശങ്ങള്‍ വളരെ സൂക്ഷ്മതയോടെ മാത്രം തുറക്കുക. അതേസമയം പുതിയ ഫീച്ചറുകളുമായി ഉടന്‍ എത്തുമെന്നാണ് വാട്ട്‌സാപ്പിന്റെ ഡയറക്ടര്‍ മുബാറിക് ഇമാം പറയുന്നത്. സ്റ്റിക്കറുകളും ഗ്രൂപ്പ് വീഡിയോ കോളിങും ഉടന്‍ തന്നെ നിലവില്‍ വരും. പുതിയ ഫീച്ചറുകള്‍ വരുന്നതോടെ വാട്‌സാപ്പിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായായിട്ട് ഒന്നരമാസത്തോളം ആയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോഴും വിവരങ്ങളൊന്നുമില്ലാത്തത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കുന്നു. ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജസ്‌നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു.
പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പിന്നെ പെണ്‍കുട്ടി എവിടെപ്പോയെന്നത് മാത്രമാണ് അറിയാത്തത്.
സഹോദരിയെ കാണാതായിട്ട് 44 ദിവസം പിന്നിട്ടിരിക്കുന്ന അവസരത്തില്‍ ജെസ്നയെ കണ്ടെത്താന്‍ സഹായിക്കണം എന്നും അവളെ സ്വന്തം സഹോദരിയായി കാണണം എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ജെയ്സ് ജോണും സഹോദരിയും.
ജെസ്നയെ കണ്ടെത്താന്‍ തങ്ങളെ സഹായിക്കണം എന്നും അവളെ സ്വന്തം പെങ്ങളായി കണ്ട് പ്രവര്‍ത്തിക്കണം എന്നും ഇവര്‍ പറയുന്നു. മാതാവ് മരിച്ചിട്ട് ഏതാനം മാസങ്ങളെ ആയിട്ടുള്ളു. ഇനി ഒരു വേര്‍പാടു കൂടി താങ്ങാന്‍ കഴിയില്ല എന്നും ഇവര്‍ വേദനയോടെ പറയുന്നു. ജെസ്‌നയെ കുടംബത്തെയും പറ്റി മോശമായി പറയുന്നവര്‍ സത്യവസ്ഥ മനസിലാക്കണം എന്നും ജെയ്സ് പറയുന്നു. ജെയ്സിന്റെ വാക്കുകള്‍ ഇങ്ങനെ.
നാല്‍പ്പത്തിനാലു ദിവസമായിട്ടും ജെസ്നയുടെ കാര്യത്തില്‍ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസില്‍ പോയി. ശേഷം താന്‍ എട്ടരവരെ വീട്ടിലുണ്ടായിരുന്നു.
തന്റെ ബികോം റിസള്‍ട്ട് വന്നുവെന്നും 91 ശതമാനം മാര്‍ക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോള്‍ അവള്‍ക്കൊരിക്കലും പ്ലാന്‍ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.
അവള്‍ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താന്‍ കോളജില്‍ പോയി 9.15 ഒക്കെ ആയപ്പോള്‍ അവള്‍ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്നും പറഞ്ഞു.
ഓട്ടോ കയറി ഒരു ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യന്‍ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാന്‍ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയല്‍വക്കത്തെ പിള്ളേരോടും പഠിക്കാന്‍ പോകുന്നുവെന്നാണ് പറഞ്ഞത്.
എരുമേലിയില്‍ നിന്നു കയറിയ ഒരു ബസ്സില്‍ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയില്‍ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവള്‍ എവിടെയെങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം.
അവള്‍ക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കില്‍ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ പറ്റാത്തതായിരിക്കും. ഞങ്ങളുെട അവസ്ഥയും മനസ്സിലാക്കണം. ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.
ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ അതു പോലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു.
എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസ്സിങ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്സാപ്പില്‍ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്. എന്നാല്‍ അതവളുടെ ഭാവിയെ തകര്‍ക്കുമെന്നു കരുതി താനാണ് വേണ്ടെന്നു പറഞ്ഞത്.
ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല. അവള്‍ കൂടി പോയി കഴിഞ്ഞാല്‍ പിന്നെ താങ്ങാന്‍ സാധിക്കില്ല.
സ്വന്തം പെങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാങ്ങളയായി നില്‍ക്കുകയാണ്. നാളെ അവള്‍ക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനു ശേഷം കൂടെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇപ്പോള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കൂടെ നില്‍ക്കുന്നതാണ്.
മമ്മി മരിച്ച വിഷമത്തില്‍ നിന്നും മുക്തമായി വരുന്നതേയുള്ളു. അതിനിടയിലാണ് ജെസ്നയുടെ മിസ്സിങ്ങും. ജെസ്നയെ നിങ്ങളുടെ പെങ്ങള്‍ കൂടിയായി കണ്ട് ഒന്നിച്ചു പ്രവര്‍ത്തിക്കാം. അവള്‍ക്കൊരു റിലേഷന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് താനിപ്പോള്‍ പ്രാര്‍ഥിക്കുന്നത്. കാരണം അവള്‍ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളര്‍ത്തുന്ന ആരോപണങ്ങള്‍ ദയവുചെയ്ത് ഉണ്ടാക്കരുത്.
സ്വന്തം ജീവന്‍ പണയം വച്ച് ബസ് ഇടിക്കാതെ പെണ്‍കുട്ടിയെ രക്ഷിച്ച പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിരുപ്പതി ലീല മഹല്‍ സര്‍ക്കിളിലായിരുന്നു സംഭവം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുപ്പതി പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സൈക്കിളുമായി പെണ്‍കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് സംഭവമുണ്ടായത്. ബസ് കുട്ടിയുടെ സൈക്കിളില്‍ തട്ടി. പക്ഷേ പെണ്‍കുട്ടി അപകടത്തില്‍പ്പെടുന്നതിന് മുമ്പെ പൊലീസുകാരന്‍ രക്ഷാദൂതനായെത്തി. ഇതു കാരണം പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.
ഗതാഗത കുരുക്ക് കാരണം പതുക്കെ പോകുന്ന ബസിനു മുന്നിലൂടെ പെണ്‍കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിനു വഴിതെളിച്ചത്. പക്ഷേ കൃത്യസമയത്ത് തന്നെയുള്ള പൊലീസുകാരന്‍ നടത്തിയ ഇടപെടല്‍ കാരണം ദുരന്തം ഒഴിവായി.
ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി മാറിയ വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍, ഇപ്പോഴിതാ ആ രക്ഷകനെ കണ്ടെത്തിയിരിക്കുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി നാസറാണ്, ഒരു നിരാപരാധിയെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുമ്പോള്‍ സിനിമാ സ്‌റ്റൈലില്‍ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സൂപ്പര്‍താരം. ഇയാളെ കണ്ടെത്തിയ വിവരം ബിജു നിലങ്ങല്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രണ്ട് ദിവസം മുന്നേ വൈകുന്നേരം തളിപ്പമ്പില്‍ കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
മര്‍ദ്ദനം നടക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റി യാത്രക്കാരനെ രക്ഷിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതില്‍ ഒരാള്‍ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ സ്വകാര്യ ബസ് ജീവനക്കാരനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.
മര്‍ദ്ദനം തുടര്‍ന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുമാറ്റുന്ന വ്യക്തിയുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. സൂപ്പര്‍ഹീറോ എന്നാണ് പിന്നീട് വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കോട്ടയം: സീറോ മലബാര്‍ സഭയില്‍ വിശ്വാസികള്‍ക്കിടയില്‍ നടത്താന്‍ തയ്യാറാക്കിയ സര്‍വേ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ സഭയ്ക്കുള്ളില്‍ നിന്നുതന്നെ തിരുത്തലുമായി ഒരു വൈദികന്‍. പഞ്ചാബ് ബണാലയിലെ ‘മിഷനറീസ് സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പസ്‌തോലേറ്റ്’ സമൂഹാംഗമായ ഫാ. ജോസ് വള്ളിക്കാട്ടില്‍ ആണ് സഭാ നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ബദല്‍ സര്‍വേയുമായി എത്തിയത്. സഭ എത്തിനോക്കേണ്ടത് വിശ്വാസികളുടെ സ്വകാര്യതയിലേക്കല്ല, അവരുടെ ജീവിതത്തിലേക്കാണെന്നും മാന്യമായി ജീവിക്കാനുള്ള സാഹചര്യം അവര്‍ക്കുണ്ടോ എന്നുമാണെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് ഫാ. ജോസ് സര്‍വേ തയ്യാറാക്കി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഭയില്‍ ഇപ്പോള്‍ ‘സര്‍വേക്കാലം’ ആണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്. സഭാ മക്കളില്‍ എത്രപേര്‍ വയറുനിറച്ച് ഉണ്ണുന്നുണ്ട്? അവര്‍ എത്രനേരംഉണ്ണുന്നു? സഭ കരുതി വയ്‌ക്കേണ്ട സഭാ മക്കള്‍ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങള്‍, സഭാ മക്കള്‍ക്ക് വീടുണ്ടോ? വീട്ടിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയുണ്ടോ? ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം എത്ര? സ്വന്തമായി ഭൂമി ഉള്ളവര്‍ എത്ര? അവശ (ദളിത്) ക്രൈസ്തവര്‍ സഭയുടെ മുന്‍നിരയില്‍ കഴിയുന്നതെങ്ങനെ? അവരുടെ കൂദാശ സ്വീകരണം എങ്ങനെ?
സഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം? അവരില്‍ ധനവാന്മാര്‍ , ദരിദ്രര്‍, നമ്പൂതിരി കുടുംബത്തില്‍ പിറന്നവര്‍, അല്ലാത്തവര്‍ എന്നീ വിവരം വേറെ വേറെ. സഭയ്ക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും…. തുടങ്ങി 19 ഓളം വിവരങ്ങളില്‍ ഊന്നിയുള്ള ചോദ്യാവലിയാണ് ഈ വൈദികന്‍ ഉന്നയിച്ചിരിക്കുന്നത്.
സീറോ മലബാര്‍ കുടുംബപ്രേഷിത കേന്ദ്രം ഹ്യുമനേ വിത്തേ (മനുഷ്യജീവന്‍ )യുടെ സൂവര്‍ണ ജൂബിലി വര്‍ഷ കുടുംബ പഠന സര്‍വേ എന്ന പേരില്‍ ദമ്പതികളുടെ സ്വകാര്യതയിലേക്കും ലൈംഗികതയിലേക്കും വരെ ചൂഴ്ന്നുനോക്കുന്ന സര്‍വേ തയ്യാറാക്കിയത്. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ‘ഹ്യുമാനേ വിത്തേ’ എന്ന ചാക്രിക ലേഖനം നിലവില്‍ വന്നതിന്റെ അമ്പതാം വര്‍ഷിക വേളയിലാണ് സഭ ഇത്തരമൊരു സര്‍വേയ്ക്ക് മുന്നോട്ടുവന്നത്. കുടുംബപ്രേഷിത കേന്ദ്രം സെക്രട്ടറി ഫാ.ജോസഫ് കൊല്ലക്കൊമ്പിലിന്റെ പേരിലാണ് സര്‍വേ ഇറങ്ങിയത്. സര്‍വേയ്‌ക്കെതിരെ ഒരു വിഭാഗം വൈദികര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ചോദ്യാവലി വിശ്വാസികള്‍ക്കിടയിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
ഫാ. ജോസ് വള്ളിക്കാട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സഭയിൽ ഇപ്പോൾ “സർവേക്കാലം” ആണല്ലോ.
“ഒരു ചോദ്യാവലി കിട്ടിയിരുന്നെങ്കിൽ…” എന്ന് ഞാൻ ആശിക്കുന്നു.
പക്ഷെ താഴെ പറയുന്ന ചോദ്യങ്ങൾ അതിൽ ഉണ്ടാവണം.
ചോദ്യാവലി ഇഷ്ടപെട്ടാൽ നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതണെ…
1. സഭാമക്കളിൽ എത്രപേർ വയറു നിറച്ചു ഉണ്ണുന്നുണ്ട്?
2. അവർ എത്ര നേരം ഉണ്ണുന്നു? ഒരുനേരം, രണ്ടുനേരം, മൂന്നു, നാല്, അഞ്ചു, ഒരിക്കലും ഇല്ല.
3. വാർക്കുന്ന ചോറിന്റെ അളവ് എത്ര? ഉരി, നാഴി, പറ, ഒഴിനാഴി.
4. പാല്, പ്രോടീൻ, അന്നജം, കാൽസിയം എന്നിവയുടെ വെവ്വേറെ ഉള്ള അളവ് എത്ര?
5. സഭ കരുതൽ വെക്കേണ്ട, സഭാ മക്കൾ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങൾ, ആവർത്തി, അളവ്.
6. സഭാ മക്കൾക്ക് വീടുണ്ടോ? വീടിനു മേൽക്കൂര ഉണ്ടോ? അത് വാർക്ക, ഓട്, ഓല, ആകാശം?
7. വീടിന്റെ മുറികളുടെ എണ്ണം? ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു, തറ മാത്രം.
8. വീട്ടിലെ സ്ത്രീകൾക് അർഹമായ പരിഗണന ഉണ്ടോ?
9. തീരുമാനങ്ങളിൽ സ്ത്രീകൾ പങ്കാളിയാണോ?
10. സഹനത്തെ കുറിച്ച് നിങ്ങളുടെ കാഴ്ചപാട് എന്ത്?
11. സഹനം സ്ത്രീകൾക്കും, അബലർക്കും മാത്രം മതി.
12. ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ വേറെ വേറെ,
13. സ്വന്തമായി ഭൂമി ഉള്ളവർ എത്ര?
14. ഭൂമി ഇല്ലാത്തവർ നമ്പൂരി ക്രൈസ്തവരുടെ അടിയാളർ ആയി കഴിയുന്നുണ്ടോ?
15. അവശ (ദളിത്) ക്രൈസ്തവർ സഭയുടെ മുൻനിരയിൽ കഴിയുന്നതെങ്ങനെ?
16. അവശ (ദളിത്) ക്രൈസ്തവർ മുഖ്യധാരയിൽ നിന്ന് കൂദാശകൾ സ്വീകരിക്കുന്നതെങ്ങനെ?
17. സഭയുടെ സ്ഥാപനങ്ങളിൽ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം. ധനവാന്മാർ, ദരിദ്രർ, നമ്പൂരികുടുംബത്തിൽ പിറന്നവർ, അല്ലാത്തവർ എന്നീ വിവരം വേറെ വേറെ.
18. സഭക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും.
19 അധികാരി അടുപ്പിൽ കാര്യം സാധിക്കുന്നതിൽ കുഴപ്പം ഉണ്ടോ?
ചോദ്യാവലി സമ്പൂർണമല്ല… ആവശ്യാനുസരണം ചോദ്യങ്ങൾ കൂട്ടാവുന്നതാണ്.
വാട്സ്ആപ്പ് തലവൻ ജാൻ കോം രാജിവെച്ചു. മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാൻ കോം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ടെക്നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ആസ്വദിക്കാൻ ഒരു മാറ്റം ആവശ്യമാണ്. എന്നായിരുന്നു കോം ഫേസ്ബുക്കിൽ കുറിച്ചത്. വാട്സ്ആപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാൻ സമീപകാലത്ത് മാതൃ കമ്പനിയായ ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിക്ക് കാരണെമന്നാണ് റിപ്പോർട്ട്. വാട്സ്ആപ്പ് യൂസർമാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളും എൻക്രിപ്ഷനിലെ വീഴ്ചയും കാരണം കോം ഫേസ്ബുക്ക് നേതൃത്വവുമായി ഇടഞ്ഞു എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്കുമായുള്ള കോമിെൻറ പ്രശ്നങ്ങൾ ചർച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിെൻറ പോസ്റ്റ്.
കോമിെൻറ സ്റ്റാറ്റസിന് താഴെ ഫേസ്ബുക്ക് സി.ഇ.ഒാ മാർക്ക് സുക്കർബർഗ് േകാമിയെ യാത്രയാക്കുകയും ചെയ്തു. താങ്കളുടെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യും. എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാൻ താങ്കൾ ചെയ്ത എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നുവെന്നും സുക്കർബർഗ് കമൻറ് ചെയ്തു.
വാട്സ്ആപ്പിനെ ഫേസ്ബുക്ക് വാങ്ങിയതോടെ ഷെയറിെൻറ ഭൂരിഭാഗവും ഫേസ്ബുക്കിെൻറ കയ്യിലായിരുന്നു. നിലവിൽ ഫേസ്ബുക്കിെൻറ ബോർഡ് മെമ്പർമാരിലൊരാളാണ് കോം. ഇപ്പോഴത്തെ വാട്സ്ആപ്പ് ബിസ്നസ് എക്സിക്യൂട്ടീവ് നീരജ് അറോറയെ വാട്സ്ആപ്പിെൻറ സി.ഇ.ഒാ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. 2011 മുതൽ വാട്സ്ആപ്പ് ജോലി ചെയ്യുന്നയാളാണ് നീരജ്.
തൂശൂര്‍ പൂരത്തിന്റെ പെരുമയെക്കുറിച്ചും സംസ്‌ക്കാരത്തെക്കുറിച്ചും കേള്‍ക്കാത്ത കേരീളയരുണ്ടാകില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ പൂരത്തിന്റെ പെരുമയ്ക്കപ്പുറം മറ്റൊരു മുഖം കൂടിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഹസ്‌ന ഷാഹിദ ജിപ്‌സി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍. പരന്ന കൈപ്പത്തികള്‍ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങള്‍ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആണ്‍ പുളപ്പാണ് പൂരപ്പറമ്പുകളെന്ന് ഹസ്‌ന പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
പരസ്യമായി നൂറ് കണക്കിന് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂര്‍ പൂരം. പൂരം കാണാനെത്തുന്ന ഈ ‘പുരുഷാരം’ അവിടെ വരുന്ന സ്ത്രീകളോട് പെരുമാറുന്നത് എങ്ങിനെയെന്ന് പോയിട്ടുള്ളവര്‍ക്ക് മനസ്സിലാകും. പരന്ന കൈപ്പത്തികള്‍ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങള്‍ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആണ്‍ പുളപ്പായിപൂരപ്പറമ്പില്‍. ആണെണ്ണവും തിരക്കും ആഘോഷത്തിമര്‍പ്പും ഉഛ്സ്ഥായിലെത്തുന്നത് കൊണ്ട് സാധാരണ ആണ്‍കൂട്ടങ്ങളില്‍ നിന്ന് പുറപ്പെടുന്ന പെണ്‍ശരീരത്തിലേക്കുള്ള അധിനിവേശ ത്വരയേക്കാള്‍ രൂക്ഷമാണ് ഇവിടെ എന്ന് തോന്നുന്നു.
മുതിര്‍ന്നതിന് ശേഷം ആദ്യമായാണ് കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരത്തിനും ഉത്രാളിക്കാവിലും പോയത്. ചെറുതായിരിക്കുമ്പോള്‍ ചുറ്റുവട്ടത്തുള്ള പൂരങ്ങള്‍ക്കും പെരുന്നാളിനും കൊണ്ട് പോകുമെന്നല്ലാതെ ഈ രണ്ടിടത്തേക്കും വീട്ടിലെ ആണുങ്ങള്‍ അല്ലാതാരും പോകുമായിരുന്നില്ല. ഒഴിവാക്കലിന്റെ അനിഷ്ടത്തില്‍ പിറ്റേന്ന് കൊണ്ട് വരുന്ന മുറുക്കോ ഈത്തപ്പഴമോ ബലൂണോ ഒന്നും വലിയ സന്തോഷവുമുണ്ടാക്കാറില്ല. മനുഷ്യര് കൂടി നിക്കുന്നത്, താളത്തില് കൈയ്യുയര്‍ത്തുന്നത്, ചെണ്ടമേളത്തിനൊപ്പം തലയിളക്കുന്നത്, പൊരിയുടേയും നേര്‍ത്ത ബലൂണ്‍ റബ്ബറിന്റേയും മണങ്ങള്‍ പരക്കുന്നത്, ആനപ്പുറത്ത് നിന്നും വെഞ്ചാമരം ഇളകുന്നത് ഒക്കെ കാണാന്‍ എനിക്കിഷ്ടമാണ്. ആനപ്പിണ്ടത്തിന്റെയും കരിമരുന്നിന്റേയും മണം വലിച്ച് കേറ്റുന്നതിന്റെയും പരുത്തിയിലയില്‍ പായസ്സം നക്കി വടിക്കുന്നതിന്റെയുമൊക്കെ നാട്ടോര്‍മകള്‍.
ഇന്നിപ്പോ വ്യക്തിപരമായി വന്ന മാറ്റങ്ങളുടെയോ ചില രാഷ്ട്രീയ ബോധ്യങ്ങളുടേയോ തെളിച്ചത്തില്‍ അത്രക്കങ്ങ് നിഷ്‌കളങ്കമായ കൊതിയൊന്നുമില്ലെങ്കിലും വലിയ പൂരങ്ങള്‍ക്ക് കൊണ്ട് പോകാത്തതിന്റെയൊരു കെറുവ്, ഉറക്കമൊഴിച്ച് വെടിക്കെട്ടും കണ്ട് പുലര്‍ച്ചെ വന്ന് കേറുന്ന ഒരു ആണവകാശത്തോട് തോന്നുന്ന അതെന്താ എനിക്കും വന്നാല്‍ ചോദ്യത്തിന്, പെണ്ണുങ്ങളെ കൊണ്ട് പോയാല്‍ നോക്കാന്‍ മെനക്കേടാണെന്ന ഒഴിവാക്കല്‍, ചിലയിടങ്ങള്‍ അനുഭവിക്കണമെന്ന വാശി. പൂരത്തിന് പോകാനുള്ള തീരുമാനം പണ്ടെങ്ങോ മനസ്സിലുണ്ട്.
സഞ്ചാരത്തിനും പൊതുവിടങ്ങളിലേക്ക് പോകാനുമൊക്കെ അനുവാദം വാങ്ങേണ്ടാത്ത ഒരു സമയമുണ്ടായിട്ട് അധികം കാലമായിട്ടില്ല. അതിന്റെ ഒരു ബലത്തില്‍ തന്നെയാണ് കഴിഞ്ഞ വട്ടം ഒരു സുഹൃത്തിനൊപ്പം ഉത്രാളിക്കാവില്‍ പോയത്. വൈകീട്ട് വരെ അവിടെ കറങ്ങിത്തിരിഞ്ഞ് നടന്നു. ഇന്നാട്ടുകാരല്ലെന്ന് നാട്ടുകാര്‍ക്ക് തോന്നിയതിന്റെ ആനുകൂല്യം ഉണ്ടായിരുന്നത് കൊണ്ട് പെണ്ണുങ്ങള് നില്‍ക്കുന്ന/ഇരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം നിക്കേണ്ടി വന്നില്ല. തോന്നിയിടത്തൊക്കെ അലഞ്ഞ് നടന്നു. ഇടക്ക് നാട്ടിലെ സംഘങ്ങള്‍ തമ്മിലൊരു കത്തിക്കുത്ത് സീനുണ്ടാകാന്‍ തുടങ്ങിയപ്പോ വരമ്പിലൂടെ ഓടി.
ഇരുട്ട് പരക്കുമ്പോഴാണ് പ്രധാന വെടിക്കെട്ടിന് കോപ്പ് കൂട്ടുന്നത്. ആ നേരത്ത് എല്ലായിടത്ത് നിന്നും ആളുകളെ ഓടിക്കും. മുകളിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാലാണ് കൂട്ടപ്പൊരിച്ചില്‍ കാണാനാകുക എന്നുള്ളത് കൊണ്ട് മിക്കവാറും കൊല്ലം അവിടെ കയറി നിന്ന് ട്രെയിന്‍ തട്ടി ആരെങ്കിലുമൊക്കെ മരിക്കാറുണ്ട്. ഉത്രാളിക്കാവ് വെടിക്കെട്ട് കഴിഞ്ഞാല്‍ പിറ്റേന്നത്തെ തൃശ്ശൂര്‍ എഡിഷനില്‍ വരുന്ന ആ മുന്‍പേജ് വാര്‍ത്ത അതായിരിക്കും. വെടിക്കെട്ട് കാണാന്‍ പോയ വാപ്പയും ചങ്ങാതിമാരും തിരിച്ചെത്തുന്നത് വരെ ആധി കേറ്റാനുള്ള കോപ്പും കൊണ്ടാണ് ആ പത്രം വരിക.
വെടിക്കെട്ട് നടക്കുന്നതിന്റെ തൊട്ടടുത്തുള്ള വരമ്പിലേക്കാണ് ഞങ്ങളന്ന് ഓടിക്കയറി നിന്നത്. ഏറ്റവും മുന്നില്‍. പൊരിച്ചില്‍ കഴിയുമ്പളേക്കും പുല്ലും പൊടിയും തീപ്പൊരിയും തലയില്‍ പറ്റി നില്‍ക്കും. മുന്നില്‍ നിന്ന് കാണാന്‍ വേണ്ടി എത്ര തള്ളിയിട്ടും നീങ്ങാതെ അള്ളിപ്പിടച്ചവിടെ നില്‍ക്കുകയാണ്. മോളേ ദേ ഇവിടെ നിന്നോ എന്നൊക്കെ പറഞ്ഞ് ഭീകര കരുതല് തരുന്ന ചേട്ടന്‍മാര്‍. അങ്ങനെ തീ കൊളുത്തി എല്ലാ കണ്ണുകളും മേല്‍പ്പോട്ടായി ചെവിയിങ്ങനെ കഴുത്ത് വെച്ച് അമര്‍ത്തി നില്‍ക്കുമ്പോഴാണ് തിക്കിലും തിരക്കിലും നിന്ന് ചില സ്പര്‍ശനങ്ങള്‍ വേറിട്ടറിയുന്നത്.
പാവാടയില്‍ പറ്റിയ മുള്ള് വിത്തുകള്‍ പറിച്ചെറിയുന്നത് പോലെ വിരലുകളെ പിച്ചിപ്പറിച്ച് നീക്കാന്‍ തുടങ്ങി . നല്ലൊരു അമിട്ട് പൊട്ടുമ്പോള്‍, ആരവത്തിനൊപ്പം കഴുത്ത് പൊക്കുന്ന അതേ നിമിഷത്തില്‍ തല പുറകിലേക്കും, താഴോട്ടും വെട്ടിച്ച് ഏത് ശരീരത്തില്‍ നിന്നാണ് ആ കൈ പുറപ്പെട്ടതെന്ന് തിരിച്ചറിയാനുള്ള പെടപ്പുണ്ടാകും. അതിക്രമിച്ച് കടക്കുന്നവര്‍ക്കുണ്ടാകുന്ന വൃത്തികെട്ട വൈദഗ്ധ്യത്തോടെ ഉയര്‍ത്തിയ തല താഴ്ത്താതെ തന്നെ അവര്‍ ഞൊടിയിടയിള്‍ കൈ പിന്‍വലിച്ചിട്ടുമുണ്ടാകും. അഞ്ചോ പത്തോ മിനിറ്റില്‍ കൂടാത്ത ആ വെടിക്കെട്ട് നേരം മുഴുവന്‍ അമര്‍ഷത്തിന്റേയും വെറുപ്പിന്റേയും കൂട്ടപ്പൊരിച്ചിലോടെ കൈയും ഉടലും വെച്ച് പ്രതിരോധമുയര്‍ത്തേണ്ടി വരുന്നത് ഒട്ടും സുഖമില്ലാത്ത കാര്യമാണ്.
അക്കൊല്ലം തൃശ്ശൂര്‍ പൂരത്തിനും പോയി. ജാക്കി’ വെപ്പെന്ന ഓമനപ്പേരില്‍ ഇവിടത്തെ പുരുഷന്‍മാര്‍ ആസ്വദിച്ച് പോരുന്ന ലൈംഗികാതിക്രമത്തിന്റ് കിലോമീറ്ററുകള്‍ നീളുന്ന കാഴ്ചയാണവിടെ. രണ്ടു കൈയും വിടര്‍ത്തി പെണ്ണുങ്ങള്‍ക്ക് നടുവിലൂടെ നടന്ന് പോയി ചന്തിയില്‍ തൊട്ട് തൊട്ട് പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം. ദേഹത്തേല്‍ക്കുന്ന അമര്‍ത്തലിനും തോണ്ടലിനും തലോടലിനും പ്രതികരിക്കാനാകാതെ മുഖം കടുപ്പിച്ച് സ്വാഭാവികത അഭിനയിച്ച്, പ്രശ്‌നം ഉണ്ടാക്കി അവിടെ വന്നതിനും സ്വയം സൂക്ഷിക്കാത്തതിനും പഴി കേള്‍ക്കേണ്ട എന്ന് കരുതി നീങ്ങുന്ന നൂറു കണക്കിന് പെണ്ണുങ്ങള്‍. അത് കൊടുക്കുന്ന ആത്മവിശ്വാസത്തില്‍ അടുത്ത ഇരയിലേക്ക് നടക്കുന്ന ലിംഗങ്ങള്‍. ഷൂട്ട് ചെയ്യാനായി മുകളിലിരുന്ന് നോക്കുമ്പോള്‍ താഴെ ഈ കാഴ്ചകള്‍ എന്തൊരു അസ്വസ്ഥതയാണെന്ന് ‘പൂരക്കാഴ്ചകള്‍’ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സുഹൃത്ത് പറയുന്നുണ്ടായി.
വെളുപ്പിനേ നാല് മണിക്കുള്ള വെടിക്കെട്ടിന് ഒരു കൂട്ടമുണ്ടാക്കി ചുറ്റും പരിചയമുള്ള ആണുങ്ങളെ മാത്രം നില്‍ക്കാനനുവദിച്ചാണ് ഞങ്ങളേറെപ്പേര്‍ നിന്നത്. എങ്ങോട്ടോ നടക്കുമ്പോ ചന്തിയുടെ അവിടെ നിന്ന് കിട്ടിയ ഒരു കൈയ്യുടെ ഉടമക്ക് ഒന്ന് പൊട്ടിക്കേണ്ടിയും വന്നു. രസമുള്ള കാഴ്ചകള്‍ക്ക് നടുവില്‍ ഏത് നിമിഷവും ഉടലിന് നേരെയുണ്ടാകാവുന്ന ഒരതിക്രമത്തെ പ്രതീക്ഷിച്ച് നില്‍ക്കേണ്ടി വരലാണ് ഈ പൂരത്തിന്റെ പെണ്ണനുഭവമെന്ന് അന്ന് ബോധ്യപ്പെട്ടു.
ആള് കൂടുന്നിടത്ത് പോയി തപ്പലും പിടുത്തവും വാങ്ങി ഇവിടെ വന്ന് മോങ്ങുന്നതെന്തിനെന്ന പാട്രിയാര്‍ക്കള്‍ ചോദ്യം ഒരുപാട് തവണ അനാവശ്യമായി പ്രയോഗിച്ച് തേഞ്ഞ് പോയത് കൊണ്ട് ഇവിടെയും പ്രസക്തമല്ല. ആളു കൂടുന്ന , തിക്കും തിരക്കും കൊണ്ട് മനുഷ്യര്‍ക്ക് ശരീരം മുട്ടി നില്‍ക്കേണ്ടി വരുന്ന ഇടങ്ങളൊക്കെ നിര്‍ലോഭം ലൈംഗികാതിക്രമങ്ങള്‍ നടത്താനുള്ള അവസരമായി കരുതുന്ന വലിയൊരു വിഭാഗം മനുഷ്യരുടെ ലോകമാണിത്. സ്‌കൂള്‍ നേരങ്ങളിലെ ബസ്സുകള്‍ തുടങ്ങി ഉത്സവപ്പറമ്പുകള്‍ വരെ. തിരക്കിനിടയില്‍ നിന്ന് നീണ്ട് വരുന്ന ഒരു കൈ മുലയിലോ ചന്തിയിലോ അമര്‍ത്തി പോകുന്നത് നിസ്സഹായതയോടെയോ അമര്‍ഷത്തോടെയോ അനുഭവിക്കാത്തവര്‍ കുറവാകും.ശരീരത്തെ കുറിച്ചുള്ള നിങ്ങളുടടെ ആകുലതയാണ് ഈ അസ്വസ്ഥതപ്പെടുത്തലിന് കാരണമെന്ന സിദ്ധാന്തം കൊണ്ടൊന്നും ഈ കയ്യേറ്റത്തെ ലഘൂകരിക്കപ്പെടില്ല.
തിരിച്ചൊന്ന് പൊട്ടിക്കാന്‍ കണ്ണും കയ്യും ഉയര്‍ത്തുമ്പോഴേക്കും യാതൊരു അടയാളവും അവശേഷിപ്പിക്കാതെ ആള്‍ക്കൂട്ടത്തില്‍ അലിയാന്‍ സുഗമമായി സാധിക്കുന്ന അക്രമികള്‍. പിടിച്ചാല്‍ തന്നെ തിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ അറിയാതെ തൊട്ട് പോയെന്ന ആനുകൂല്യം അവകാശപ്പെടാന്‍ യാതൊരു സംശയവും കാണാത്ത വിധം വ്യവസ്ഥയാല്‍ സംരക്ഷിക്കപ്പെട്ടവരാണവര്‍.
ഇരുട്ടും തിരക്കുമുണ്ടെങ്കില്‍ നിങ്ങളുടെ ലൈംഗിക ദാരിദ്യം കൊണ്ട് തള്ളാവുന്ന പ്രതലമായി പെണ്ണുടല്‍ കാണുന്നതില്‍ നിന്ന് എന്നാണൊരു മാറ്റം? തന്റെ ദേഹത്തിന് നേരെ വരുന്ന അതിക്രമത്തോട് പ്രതികരിക്കുന്നവളെ നിന്റെ മനസിലിരിപ്പിന്റെ കുഴപ്പമാണെന്ന കുറ്റപ്പെടുത്തലില്‍ നിന്ന് എപ്പോഴാണൊന്ന് വിടുതലാക്കുക? പൂരം കാണണോ, അവിടെ പോകണോ, ആന വേണോ, വെടിക്കെട്ട് വേണോ തുടങ്ങിയ ചര്‍ച്ചകള്‍ മറ്റൊരു വശത്താകാം.
പൊതുവിടവും ആള്‍കൂട്ടവും ഹിംസാത്മകായ സ്പര്‍ശനങ്ങളും ആംഗ്യങ്ങളും , വാചകങ്ങളും വെടിഞ്ഞ് അതിന്റെ ലിംഗരൂപത്തില്‍ നിന്ന് മോചിപ്പിക്കപ്പെടേണ്ടതിനെ പറ്റിയാണ് പറയുന്നത്. പൂരമോ പെരുന്നാളോ തീവണ്ടി മുറിയോ ബസ്സോ പാര്‍ട്ടി ഫ്‌ളോറോ അനുവാദമില്ലാത്ത സ്പര്‍ശനങ്ങള്‍ക്കുള്ള ഇടമല്ലെന്ന് ഈ ആണുങ്ങള്‍ക്കെന്നാണ് മനസ്സിലാകുക.
കുടമാറ്റവും കരിമരുന്നും മൊബൈല്‍ ഫ്‌ളാഷുകളും വര്‍ണ്ണ വെളിച്ചവും കൊണ്ടൊക്കെ എത്ര മോടി പിടിപ്പിച്ചാലും, പൂരങ്ങളുടെ പൂരം പൊതു വഴിയിലെ നൂറ് നൂറ് ബലാല്‍സംഗങ്ങളുടെ ആണാഘോഷമായി തന്നെ ഇക്കൊല്ലവും ആര്‍പ്പ് വിളിച്ച് കൊണ്ടാടുമെന്ന തോന്നലില്‍ നിന്ന് എഴുതുന്നത്.
തിരുവനന്തപുരം: കെസ്ആര്‍ടിസി ബസിന്റെ ഈ കട്ട ആരാധികയുടെ പേരാണ് റോസ്മി. നേരത്തെ ചങ്കായ കെഎസ്ആര്‍ടിസി ബസിനെ തിരികെയെത്തിച്ച ഫോണ്‍കോളിന്റെ ഉടമയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒറ്റ ഫോണ്‍കോളിലൂടെ താരമായ റോസ്മി ഇന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ സന്ദര്‍ശിച്ചു.
ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഡിപ്പോയിലേക്ക് വിളിച്ചതാണ് റോസ്മിയെ താരമാക്കിയത്. ആരാധികയുടെ അപേക്ഷ പരിഗണിച്ച് അധികൃതര്‍ ചങ്ക് ബസിനെ തിരികെ കൊണ്ടുവരികയും ചെയ്തു. റോസ്മി ഡിപ്പോയിലേക്ക് വിളിച്ച ഫോണ്‍കോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഫോണ്‍കോള്‍ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. സ്ഥിരം വീട്ടിലേക്ക് പോകുന്ന ബസ് നഷ്ടപ്പെട്ടാലോയെന്ന ഭയം മൂലമാണ് താന്‍ ഡിപ്പോയിലേക്ക് വിളിച്ചതെന്നും റോസ്മി പറഞ്ഞു. ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത് ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ’ റോസ്മിയുടെ ഈ വാക്കുകളാണ് ചങ്ക് ബസിനെ തിരികെയെത്തിച്ചത്.
ഇപ്പോള്‍ ബസ് തിരികെ ഈരാറ്റുപേട്ടയിലെത്തി എന്നുമാത്രമല്ല ചങ്ക് എന്ന് പേരും നല്‍കിയിട്ടുണ്ട്. ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പേരുമാറ്റം. കോട്ടയത്ത് പഠിക്കുന്ന റോസ്മി ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണ്. ഒരു ദിവസം ബസ് പിന്‍വലിച്ചതറിഞ്ഞ് കെസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ച ആരാധികയുടെ സങ്കടം ബോധിപ്പിക്കുകയായിരുന്നു. സ്വന്തം പേര് പോലും വെളിപ്പെടുത്താതെ നടത്തിയ സംഭാഷണത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി.
ന്യൂഡൽഹി: ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന വർഗീയ ട്വിറ്റർ പരാമർശവുമായി യുവാവ്. വിശ്വഹിന്ദു പരിഷതുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത് കേന്ദ്ര പ്രതിരോധമന്ത്രിയും പെട്രോളിയം മന്ത്രിയും സാംസ്കാരികമന്ത്രിയും അടക്കമുള്ള പ്രമുഖർ.
ഈ മാസം ഇരുപതിനാണ് അഭിഷേക് മിശ്രയെന്നയാൾ ട്വിറ്ററിൽ ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന പരാമർശം നടത്തിയത്. ന്”ജിഹാദി’കൾക്കു പണം നൽകാൻ ഇഷ്ടപ്പെടുന്നില്ല എന്നതായിരുന്നു ഇയാൾ ടാക്സി റദ്ദാക്കിയതിനു നൽകിയ കാരണം. ഇതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ട്വിറ്ററിൽ പങ്കുവച്ചു. മസൂദ് ആലം എന്നാണ് ടാക്സി ഡ്രൈവറുടെ പേരെന്ന് ചിത്രത്തിൽ കാണാൻ കഴിയും.
14,000 പേരാണ് ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, സാംസ്കാരികമന്ത്രി മഹേഷ് ശർമ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അയോധ്യ സ്വദേശിയായ അഭിഷേക് ലക്നോവിൽ ഐടി ജീവനക്കാരനാണെന്നാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പറയുന്നത്.
വർഗീയ പരാമർശം ട്വിറ്ററിൽ വിവാദം സൃഷ്ടിച്ചതോടെ പ്രതികരണവുമായി ഒല രംഗത്തെത്തി. മതേതര രാഷ്ട്രമായ ഇന്ത്യയെപോലെ, തങ്ങളുടെ സർവീസും മതേതരമാണെന്നും ഉപഭോക്താക്കളെ മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിൽ വേർതിരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഒല വ്യക്തമാക്കി.
തിരുവനന്തപുരം∙ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ലെന്ന് ഐടി വിദഗ്ധൻ. ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ കുറ്റകൃത്യത്തിന് അഡ്മിനും തുല്യപങ്കാളികളായിരിക്കുമെന്നു വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് എതിരഭിപ്രായങ്ങളുമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വൈസ് ചെയർമാൻ അൻവർ സാദത്ത് രംഗത്തെത്തിയത്.
കേവലം ഒരു ‘വേദി’ ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല. എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്– അൻവർ സാദത്ത് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ രൂപം:
‘വാട്സാപ് ഗ്രൂപ്പിലെ ഒരംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതുവഴി നടത്തിയ കുറ്റകൃത്യത്തിന് അഡ്മിനും തുല്യ പങ്കാളിയാണെന്നാണ് ഐടി നിയമത്തിൽ പറയുന്നത്’ എന്ന തരത്തിലുള്ള വാർത്ത ഇപ്പോഴാണു കണ്ടത്. ഇതു ശരിയല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഐടി ആക്റ്റിൽ വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അഡ്മിന്മാർ ‘intermediaries’ (മധ്യവർത്തികൾ / ഇടനിലക്കാർ) എന്ന ഗണത്തിലാണു പെടുക. ഗൂഗിളും ഫെയ്സ്ബുക്കും മുതൽ സാധാരണ സൈബർ കഫേകൾ വരെ ഈ വിഭാഗത്തിലാണ്.
ഐടി ആക്ടിന്റെ 79–ാം വകുപ്പു പ്രകാരം മറ്റാരാലെങ്കിലും ഉൽപാദിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ (third party information) ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ടു മാത്രം മധ്യവർത്തികൾക്ക് ഇല്ല. അതായത് അഡ്മിന്‍മാർക്കു താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഉത്തരവാദിത്വം ഇല്ല
∙ ആ വിവരം തയ്യാറാക്കുന്നത് (source) അവരല്ലെങ്കിൽ
∙ അത് ആർക്കയക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെങ്കിൽ
∙ അതിലെ ഉള്ളടക്കം തിരഞ്ഞെടുക്കാനോ, അതിൽ മാറ്റം വരുത്താനോ അവർക്ക് അധികാരമില്ലെങ്കിൽ
അതായത് കേവലം ഒരു വേദി ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല . എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കലും ശിക്ഷാർഹമാണ്.
ഇത്തരം വിവരങ്ങൾ ‘like’ ചെയ്യുന്നത് ശിക്ഷാർഹമാണ് എന്നു പറയാൻ കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ അവ ‘Foreward / Share’ ചെയ്യുമ്പോൾ അത് transmission (പ്രസരണം) ആണ്. ഉറവിടം പോലെത്തന്നെ നാമും അതിന്റെ ഭാഗമാകുകയാണ് . ഇക്കാര്യത്തിലാണ് കൂടുതൽ ജാഗ്രത വേണ്ടത്.
പിൻകുറിപ്പ് :
79–ാം വകുപ്പിനു വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 2000 ഒക്ടോബർ 17ന് ആണ് ഇന്ത്യയിൽ ‘ഐടി ആക്ട് 2000’ എന്ന പേരിൽ സൈബർ നിയമം നിലവിൽ വന്നത്. 2004 ഡിസംബറിൽ ഡൽഹി പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ അശ്ലീല വീഡിയോ bazee.com എന്ന പോർട്ടലിൽ വിൽപനക്കായി പ്രദർശിപ്പിച്ചതിൽ ഐടി ആക്ടിലെ 85, 67 വകുപ്പുകൾ പ്രകാരം പോർട്ടലിന്റെ സിഇഒ ആയ അവിനാശ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഇന്ത്യൻ ഐടി വ്യവസായ മണ്ഡലത്തിൽ കോളിളക്കം സൃഷ്ടിച്ചു.
നെറ്റ്‌വർക്ക് സേവന ദാതാക്കളുടെ അറിവോടെയല്ലാതെ അവരുടെ നെറ്റ്‌വർക്ക് വഴി നടത്തുന്ന നിയമ ലംഘനങ്ങൾക്ക് അവർ ഉത്തരവാദികൾ അല്ല എന്ന് ആക്ടിലെ 79–ാം വകുപ്പിൽ അന്നും പറഞ്ഞിരുന്നുവെങ്കിലും ഇപ്രകാരം തങ്ങൾ ഉത്തരവാദികളല്ല എന്നു ‘തെളിയിക്കേണ്ട ബാധ്യതയും’ അന്നത്തെ നിയമ പ്രകാരം അവർക്കായിരുന്നു. അതായത് തങ്ങളുടെ ടെലിഫോൺ നെറ്റ്‌വർക്കിലൂടെ നടത്തുന്ന നിയമ വിരുദ്ധ ഫോൺ വിളികളുടെ ഉത്തരവാദിത്വം ടെലികോം കമ്പനികൾ ഏറ്റെടുക്കണം എന്നു പറയുന്നതു പോലെ വിചിത്രമാണ് ഈ വകുപ്പ് എന്നായിരുന്നു അന്നത്തെ വിമർശനം.
ഇതേത്തുടർന്ന് 2005 ജനുവരിയിൽ സൈബർ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ സമിതിയെ നിശ്ചയിച്ചു. നാലു വർഷവും കഴിഞ്ഞു 2009 ഫെബ്രുവരിയിലാണ് സൈബർനിയമത്തിൽ ഭേദഗതികൾ ഉൾപ്പടെയുള്ള ഗസറ്റ് വിജ്ഞാപനം വന്നതും, ആദ്യം സൂചിപ്പിച്ച ഭാഗം (Exemption from liability of intermediariy in certain cases) നിയമത്തിൽ ഉൾപ്പെടുത്തുന്നതും.