ഫാ. ഹാപ്പി ജേക്കബ്ബ്
അലങ്കാരങ്ങളും, അലങ്കരിക്കപ്പെട്ട മരങ്ങളും പൊതിയപ്പെട്ട സമ്മാനങ്ങളും സന്തോഷത്തിന്റെയും ഭംഗിയുടെയും നിറങ്ങളും നമ്മുടെ ഭവനങ്ങളെയും, തെരുവുകളെയും മനസ്സുകളെയും ഈ ദിനങ്ങളിൽ കീഴ്പെടുത്തി കളഞ്ഞു. കാരൾ ഗാനങ്ങൾ അലയടിക്കുന്ന ഇടങ്ങളായി നമ്മുടെ ഇടവകകൾ മാറ്റപ്പെട്ടു കഴിഞ്ഞു. യഥാർത്ഥമായും എന്താണ് ഈ ദിനങ്ങളിൽ നാം ആഗ്രഹിക്കുന്നത്. പങ്കുവയ്ക്കലും, ആശംസകളും സന്തോഷ അനുഭവങ്ങളും മാത്രമാണോ? എല്ലാവർക്കും ഒരുപോലെ ഇത് പ്രാപ്യമാണോ?
യെശയ്യാ പ്രവചനം 52: 7 -10 വാക്യങ്ങൾ. ദൈവത്തിൻറെ ശക്തിയും മഹത്വവും വെളിപ്പെട്ട അവസരം ആണ് ക്രിസ്തുമസ് . സമ്മാനമായി ലഭിച്ചത് രാജാധി രാജാവായ ക്രിസ്തുവിനെയാണ്. സർവ്വ അലങ്കാരങ്ങളും വർണ്ണങ്ങളും ആ രാജകീയ പ്രൗഢിയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ ആഘോഷ തിമിർപ്പിനിടയിൽ വെളിപ്പെട്ട സമ്മാനം നാം സ്വീകരിക്കുന്നുണ്ടോ? ഈ ചിന്തയാണ് ഇന്നത്തെ സന്ദേശത്തിന്റെ പ്രധാന അംശം .
1 . ക്രിസ്തുമസ് – ഒന്നുമില്ലാത്ത ജനതയ്ക്ക് ലഭിച്ച സമ്മാനം
ചിതറി പാർക്കുകയും, ദൈവം ചിതറിക്കുകയും പാലായനം ചെയ്യുകയും കാലാകാലങ്ങളിൽ കാലാവസ്ഥയും സാഹചര്യങ്ങളും അനുസരിച്ച് ജീവിതങ്ങളിൽ മാറുന്ന ഒരു സമൂഹം ആയി ആണല്ലോ വിശുദ്ധ ഗ്രന്ഥങ്ങളിൽ നാം ദൈവജനത്തെ കാണുന്നത്. എന്നാൽ മാറാത്തവനായ ഒരു ദൈവം രാവിലും പകലിലും എല്ലാ കാലങ്ങളിലും അവരോടൊപ്പം ഉണ്ടായിരുന്നു. വാഗ്ദത്തം നൽകുന്നവനായിട്ടല്ല വാഗ്ദത്തം നിറവേറ്റുന്നവനായി തന്നെ അവരോടു കൂടെ നടന്നു. അവൻ വിശ്വസ്തനാണ്. ഇന്നും പരദേശികളായി, നഷ്ടപ്പെട്ടവരായി, പാപത്തിന്റെ അടിമത്വത്തിൽ കഴിയുന്നവരായി, സർവ്വ പ്രതീക്ഷകളും കെട്ടവരായി, പാലായനം ചെയ്യപ്പെട്ടവരായി, ഒന്നുമില്ലാത്തവരായി നാം ആയിത്തീരുമ്പോൾ ഈ ക്രിസ്തുമസ് നമുക്കുള്ളതാണ്. നാം നഷ്ടമാക്കിയതൊക്കെ വീണ്ടെടുക്കാനുള്ള സമ്മാനമാണ് ഈ ക്രിസ്തുമസ് . അലങ്കാരങ്ങളുടെയും സമ്മാന പൊതികളുടെയും നൈമാഷിക സ്വപ്നങ്ങളും സന്തോഷവും അല്ല ; എൻറെ കുറവുകൾക്കുള്ള സമ്മാനം , എൻറെ പുതുജീവിതത്തിനുള്ള സമ്മാനം, എൻറെ ജീവിത യാത്രയ്ക്കുള്ള സമ്മാനം ആകണം ഈ ക്രിസ്തുമസ് .
2 . ക്രിസ്തുമസ് – എല്ലാം ആഗ്രഹിക്കുന്നവർക്ക് ഒരുക്കപ്പെട്ട സമ്മാനം
കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ എല്ലാ ജീവിത വ്യാപാരങ്ങളിലും ദൈവിക ഇടപെടലുകൾ ദർശിക്കുവാൻ നമുക്ക് കഴിഞ്ഞു. സമാധാനവും, സന്തോഷവും, കൃപകളും ധാരാളം നമുക്ക് നൽകി. ദൂതന്മാരെ അയച്ചു. സന്ദേശങ്ങൾ നൽകി. ഭൂമിയിൽ ദൈവപ്രീതി ഉള്ളവർക്ക് സമാധാനം ആശംസിച്ചു; അത് മാത്രമല്ല ഇതൊക്കെ സ്വീകരിക്കാനും നമുക്ക് കൃപ തന്നു. നമുക്ക് വേണ്ടുന്ന സകലവും , അർഹിക്കുന്നതിന് മുൻപേ തന്ന് പരിപാലിച്ചു . ഇങ്ങനെ ഒക്കെ എന്തെങ്കിലും ലഭിച്ച ക്രിസ്തുമസ് സമ്മാനത്തെ നാം തിരിച്ചറിഞ്ഞോ? വീണ്ടും സദ് വാർത്ത ഇക്കൊല്ലവും ദൈവം നമുക്ക് നൽകുന്നു. മാലാഖമാരാൽ ദൈവകീർത്തനം പാടുന്നു. പാപം , മരണം, പിശാച് , തിന്മ ഇവയിൽ നിന്നെല്ലാം വിടുതൽ വേണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നിട്ടും എത്രമാത്രം ആത്മാർത്ഥമായി ഈ സമ്മാനം നാം സ്വീകരിച്ചു. ബേതലഹേമിൽ ദൈവപുത്രൻ ജാതനാവുമ്പോൾ അത് നിത്യമായ വീണ്ടെടുപ്പിന്റെ സമ്മാനം എന്ന് നാം മനസ്സിലാക്കിയോ? ഈ ചിന്തയിലേയ്ക്ക് നാം ഒരുങ്ങുക. ചിന്തിക്കുക, തീരുമാനിക്കുക. നാം ഒരുക്കുന്ന വർണ്ണങ്ങളും അലങ്കാരങ്ങളും പ്രതീകങ്ങളും അല്ല ക്രിസ്തുമസ് . അതെല്ലാം പ്രതീകങ്ങൾ മാത്രം. മഹത്തരമായ ദാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രതീകങ്ങൾ. ഒന്നുമില്ലാത്തവർക്കും എല്ലാം ഉള്ളവർക്കും വേണ്ടിയാണ് ക്രിസ്തുമസ് . സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം. ദാവീദിൻ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. അതാണ് ക്രിസ്തുമസ് . അത് തന്നെയാണ് ക്രിസ്തുമസ് സമ്മാനവും ‘
സ്നേഹപൂർവ്വം
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
പതിനെട്ടു മലകൾക്കും അധിപനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നാമ സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ട് സംഗീത സാന്ദ്രമായ ഒരു വേദി ബർമിംഗാം ശ്രീ ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയിൽ ഡിസംബർ 21-ാം തീയതി അരങ്ങേറുകയാണ് . മലയാളം തമിഴ് ഭക്തി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സംഘടിപ്പിക്കുന്ന ഈ സംഗീതാർച്ചനയിൽ യുകെയിലെ പ്രശസ്തരായ ഗായകർ. രഞ്ജിത്ത് ഗണേഷ്, , രാജീവ് ജി കാഞ്ഞങ്ങാട് , അനീഷ്കുട്ടി നാരായണൻ, അജിത് കർത്ത ഐശ്വര്യ വിനീത്, സ്മിത സജീഷ് അപർണ സൗപർണിക തുടങ്ങിയവരോടൊപ്പം പ്രശസ്ത കീബോർഡിസ്റ്റ് ശ്രീ മുകേഷ് കണ്ണൻ, തബലിസ്റ്റ് ശ്രീ സന്ദീപ്, വയലിനിസ്റ്റ് ശ്രീ അക്ഷയകുമാർ എന്നിവർ നയിക്കുന്ന ഓർക്കസ്ട്രയും ഒപ്പം ചേരുന്നു..
ഈ ഭക്തിഗാന സുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്റെ (BHIMA) ഈ വർഷത്തെ മണ്ഡലകാല അയ്യപ്പപൂജ പരിപാവനമായ ബർമിംങ്ഹാം ബാലാജി ക്ഷേത്രസന്നിധിയിൽ 14-12-2024 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വൈകിട്ട് 4.30 തിന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ചടങ്ങ് പടിപൂജയും വിവിധങ്ങളായ അഭിഷേകങ്ങൾക്കും നെയ്യഭിഷേകത്തിനും ശേഷം പ്രസാദവിതണത്തോടെയാണ് അവസാനിക്കുന്നത്.
കലിയുഗ വരദനായ കാനനവാസന്റെ പാദാരവിന്ദങ്ങളിൽ ശിരസ്സ് നമിച്ച് മനസ്സ് സമർപ്പിക്കാനാഗ്രഹിക്കുന്ന യുകെയിലെ വിശ്വാസികൾ ഭക്തിസാന്ദ്രമായ ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കുചേരണമെന്ന് ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷൻ ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു.
ബിനോയ് എം. ജെ.
ഈശ്വരൻ അനന്തസത്തയാണ്. ശൂന്യാകാശ പേടകത്തിൽ കയറി ആയിരം കോടി പ്രകാശ വർഷങ്ങൾ സഞ്ചരിച്ചാലും ഈശ്വരന്റെ ഒരംശം പോലും താണ്ടുന്നില്ല. ഈശ്വരൻ മാത്രമാണ് അനന്തസത്ത. നാമീകാണുന്ന പ്രപഞ്ചവും, മറ്റു പ്രപഞ്ചങ്ങളും ഇവയെല്ലാം കൂടി ചേർന്നാലും (അവയോരോന്നും പരിമിതങ്ങളാണെന്നുള്ളതിന് വേറെ തെളിവു വേണ്ടല്ലോ) ഈ ഈശ്വരന്റെ ഒരംശം പോലുമാകുന്നില്ല. മനുഷ്യജീവിതവും അനന്തമാണ്. കാരണം നമ്മിലും അതേ ഈശ്വരൻ തന്നെ വസിക്കുന്നു. ഞാനും ആ അനന്തസത്തയാണ്. മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ല. മരണത്തിനപ്പുറം മറ്റൊരു പുനർജ്ജന്മം ഉണ്ട്. ഈ ജീവിതചക്രം ഒരിക്കലും അവസാനിക്കില്ലെന്ന് പലരും നിരാശയോടെ പറയാറുണ്ട്. ഇതെന്തിന് അവസാനിക്കണം? അനന്തമായി ജീവിക്കുക എന്നുള്ളത് ഒരു മഹാഭാഗ്യമല്ലേ? അത് തന്നെയല്ലേ നമ്മുടെ ആഗ്രഹവും ലക്ഷ്യവും? ഇനി മോക്ഷം സമ്പാദിച്ച് ഈശ്വരനിൽ ലയിച്ചാലും ആ ഈശ്വരനും അനന്തസത്ത തന്നെയല്ലേ? എങ്ങിനെ നോക്കിയാലും നമുക്ക് അവസാനമില്ല. അതു തന്നെയല്ലേ നമ്മുടെ അസ്ഥിത്വത്തിന്റെ ഭാവാത്മകതയും മധുരിമയും.
അതിനാൽ ഈ അനന്തതയുമായി മനസ്സിനെ പൊരുത്തപ്പെടുത്തികൊള്ളുക. പലപ്പോഴും നാം അനന്തതയുമായും പരിമിതിയുമായും മനസ്സിനെ കൂട്ടികുഴയ്ക്കാറുണ്ട്. അനന്തതയാണ് നമുക്കേറെ ഇഷ്ടം. എന്നാൽ നാം വ്യർത്ഥമായി പരിമിതികളെയും സ്നേഹിക്കുന്നു. ഉദാഹരണത്തിന് പഠനം കഴിഞ്ഞു ജോലി കിട്ടുമ്പോഴേക്കും, എല്ലാം തീർന്നു, ഇനി നന്നായി ഒന്ന് വിശ്രമിച്ചേക്കാം എന്ന് നാം ചിന്തിക്കുന്നു. അൽപസമയം വിശ്രമിച്ചു കഴിയുമ്പോഴേക്കും നമ്മുടെ തലക്ക് ഒരു പ്രഹരം കിട്ടുന്നു. നാം ഞെട്ടിതിരിഞ്ഞു നോക്കുമ്പോൾ പ്രകൃതി നമ്മോട് പറയുന്നു “ഒന്നും അവസാനിച്ചിട്ടില്ല, എല്ലാം തുടരുകയാണ്, നിങ്ങളുടെ ജോലിയും അനുബന്ധ കാര്യങ്ങളും തുടങ്ങുവാൻ പോകുന്നതേയുള്ളൂ…”
അനന്തമായി നീളുന്ന നമ്മുടെ അസ്ഥിത്വത്തിൽ പരിമിതി ആരോപിക്കുമ്പോൾ അനന്തതയും പരിമിതിയും കൂടിച്ചേർന്ന് പുതിയ ഒരു സത്ത ജന്മമെടുക്കുന്നു. അതാകുന്നു ഈ കാണുന്ന ജഗത്. ഈ കാണുന്ന ജഗത് ഒരേസമയം പരിമിതവും അനന്തവും ആണ്. നമ്മുടെ ജീവിതവും അപ്രകാരം തന്നെ. ഒരേ സമയം പരിമിതവും അനന്തവും ആകയാൽ ഈ ജഗത് ദ്വൈതമാണ്. അനന്തത കേവലാനന്ദമാണെങ്കിൽ, പരിമിതി ദുഃഖവുമാണ്. അനന്തതയും പരിമിതിയും കൂടിക്കലർന്ന ഈ ജഗത്തിൽ സുഖദു:ങ്ങൾ മാറിമാറി വരുന്നു. അനന്താനന്ദം തീർച്ചയായും സാധ്യമാണ്. അത് വേണമെങ്കിൽ എല്ലാ പരിമിതികളെയും ദൂരെയെറിയേണ്ടിയിരിക്കുന്നു. പരിമിതി മിഥ്യയാണ്. വാസ്തവത്തിൽ അങ്ങിനെയൊന്നില്ല. ഉള്ളത് അനന്തത എന്ന ഏകസത്തയാണ്. രണ്ടാമതൊന്നില്ല(അദ്വൈതം). പരിമിതി മനസ്സിന്റെ ഒരു വികൽപം മാത്രം. അതിന്റെ പിറകേ പോകുന്നവൻ മിഥ്യയിൽ ചരിക്കുന്നു. ദുഃഖം അവന്റെ കൂടപ്പിറപ്പായിരിക്കും. പരിമിതികളെക്കുറിച്ചുള്ള ചിന്ത അനന്തതയെ ഇല്ലാതാക്കുന്നില്ല. മറിച്ച് അവതമ്മിൽ കൂടി കലരുന്നു. വൈരുധ്യങ്ങൾ നിറഞ്ഞ ജഗത് ഇങ്ങനെയാണ് രൂപം കൊള്ളുന്നത്.
അനന്തസത്തയായ ഈശ്വരന് പല ഭാവങ്ങൾ ഉണ്ടാവാം. അതനുസരിച്ച് ഈശ്വരൻ അനന്തസ്നേഹമാണ്; അനന്താനന്ദമാണ്; അനന്തമായ ഭാവാത്മകതയാണ്; അങ്ങനെ പലതും ആണ്. അനന്തസ്നേഹത്തിൽ പരിമിതി ആരോപിക്കുമ്പോൾ വിദ്വേഷം ജനിച്ചു വീഴുന്നു. ഇത് ലൗകിക സ്നേഹമാണ്. അനന്താനന്ദത്തിൽ പരിമിതി ആരോപിക്കുമ്പോൾ ദുഃഖം ജന്മമെടുക്കുന്നു. അത് ലൗകിക ആനന്ദമാണ്. ഇപ്രകാരം തന്നെ അനന്തമായ ഭാവാത്മകതയിൽ പരിമിതി ആരോപിക്കുമ്പോൾ നിഷേധാത്മകത ജനിക്കുന്നു. അതും ലൗകികത തന്നെ.
നാം കാണുന്ന ഈ ജഗത് ഒരേസമയം സത്യവും മിഥ്യയും ആണ്. അതിൽ അനന്തതയുടെ ഒരു സ്പർശം ഉള്ളതിനാൽ അത് സത്യമാണ്. അതിൽ പരിമിതിയുടെ ഒരു സ്പർശമുള്ളതിനാൽ അത് മിഥ്യയുമാണ്. അനന്തസത്തയിൽ പരിമിതിയാരോപിക്കുമ്പോഴാണ് ഈ ജഗത് ഉണ്ടാകുന്നതെന്ന് നാം കണ്ടു. ഇപ്രകാരം പരിമിതി ആരോപണം സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഉത്കണ്ഠ മൂലമാണ് ഇത് സംഭവിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഞാൻ അനന്താനന്ദത്തിൽ കഴിയുമ്പോൾ “ഇതെങ്ങാനും നഷ്ടപ്പെട്ടു പോയാലോ” എന്ന ഉത്കണ്ഠ വരികയും ഞാനാ ഉത്കണ്ഠയുടെ പിറകേ പോവുകയും ചെയ്യുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഉത്കണ്ഠ എന്റെ അനന്താനന്ദത്തെ മറക്കുന്നു. അപ്പോൾ ഞാൻ ജഗത്തിനെ കാണുന്നു. ജഗത്തിനെ കാണുമ്പോൾ പാതിസത്യം മാത്രമായ ജഗത് എനിക്ക് പൂർണ്ണ സത്യമായി അനുഭവപ്പെടുകയും ഈശ്വരൻ മറക്കപ്പെടുകയും ചെയ്യുന്നു. ആനന്ദവും ഉത്കണ്ഠയും കൂടി കലർന്നുണ്ടാകുന്ന ഈ ജഗത് സുഖദു:ഖങ്ങളുടെ കേളീരംഗമാണ്. ജഗത് സത്യമായി അനുഭവപ്പെടുമ്പോൾ അതു കൂടുതൽ ഉത്കണ്ഠകളെ ജനിപ്പിക്കുകയും ഒരു ദൂഷിതവലയം രൂപം കൊള്ളുകയും ചെയ്യുന്നു. ഇതിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പമല്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
പേരുപോലെതന്നെ ഭൂമിയുടെ ഉപ്പായി, ഉപ്പുരസം ഒട്ടും നഷ്ടപ്പെടുത്താതെ യു കെ യിലെ സമൂഹത്തിനു മുഴുവൻ മാതൃകയായി ആത്മീയപ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ബർമിങ്ഹാമിലെ സൾറ്റ്ലി ദേവാലയത്തിലെ ( സെൻറ് ബെനഡിക്ട് മിഷൻ, സൾറ്റ്ലി) ഇടവകാംഗങ്ങൾ, വികാരി ഫാ ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിൽ ഈ വർഷം ക്രിസ്തുമസിനായി വിപുലമായ ആത്മീയ ഒരുക്കത്തിലാണ്. ഈ ഒരുക്കത്തിൻറെ ഏറ്റവും പ്രധാന ഘടകം ഇരുപത്തിയഞ്ച് നോയമ്പിനോടനുബന്ധിച്ച് ഡിസംബർ മാസം ക്രിസ്തുമസ് വരെ എല്ലാ ദിവസവും നടത്തപ്പെടുന്ന പന്ത്രണ്ടുമണിക്കൂർ ദിവ്യകാര്യണ്യ ആരാധനയാണ്. രാവിലെ ഏഴു മണിക്ക് ദിവ്യബലിയോടെ ആരംഭിക്കുന്ന ആരാധന വൈകുന്നേരം ഏഴുമണിക്ക് ദിവ്യബലിയോടെതന്നെ അവസാനിക്കുന്നു. അങ്ങിനെ ബലിയർപ്പിച്ച് കർത്താവിനെ ആരാധിച്ച് പഠനമാരംഭിക്കാൻ കുട്ടികൾക്കും വിശുദ്ധകുർബാനയിൽനിന്ന് ലഭിക്കുന്ന ആത്മീയശക്തിയിൽ അനുദിന ജോലികളിൽ പ്രവേശിക്കാൻ മുതിർന്നവർക്കും സാധിക്കുന്നു. നൈറ്റ് ഡ്യൂട്ടിമൂലവും മറ്റു കാരണങ്ങളാലും രാവിലത്തെ ബലിയിൽ പങ്കുചേരാനാവാത്തവർക്ക് വൈകുന്നേരത്തെ ബലിയർപ്പണം വലിയ ഒരനുഗ്രഹമാണ്.
ആരാധനയിൽ പങ്കുചേരുന്ന വിശ്വാസികൾ സഭയ്‌ക്കും സമൂഹത്തിനും വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു, കൂടാതെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു . വിശുദ്ധഗ്രന്ഥം വായിക്കുകയും രൂപതയ്ക്കും പിതാവിനും ഇടവകയ്ക്കും ഇടവകയിലെ ഓരോ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു ക്രിസ്തുമസ് വരെയുള്ള എല്ലാ ദിവസങ്ങളിലും മുടക്കംവരുത്താതെ വിശുദ്ധകുർബാനയിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പ്രത്യേകം സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനായുള്ള മാസ്സ് കാർഡ് കുട്ടികൾക്ക് നൽകിയിട്ടുണ്ട്.
നിരീശ്വരവാദികളും ആജ്ഞേയവാദികളും ഭൗതികവാദികളുമെല്ലാം ചേർന്ന് ക്രിസ്തുമസിൽ ഉണ്ണിയേശുവിനു സ്ഥാനം കൊടുക്കാതെ ക്രിസ്തുനാഥൻറെ പിറവിതിരുനാളിനെ ആഘോഷങ്ങളുടെയും കച്ചവടതാത്പര്യങ്ങളുടേയും മാത്രം ഉത്സവമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ദിവ്യബലിയിലൂടെയും ദിവ്യകാരുണ്യാരാധനയിലൂടെയും ദൈവപുത്രന് ഒന്നാം സ്ഥാനം നൽകിക്കൊണ്ട് ക്രിസ്തുമസിനായി വിശ്വാസികളുടെ ഹൃദയങ്ങളെ ഒരുക്കുന്ന സൾറ്റലി ദേവാലയവും വികാരി ടെറിനച്ചനും പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ഈ മാതൃക കൂടുതൽ ഇടവക ദേവാലയങ്ങൾ ഏറ്റെടുക്കുമെന്നും അതിലൂടെ ഈ സമൂഹത്തിൽ പുതിയൊരു ആത്മീയഉണർവ് രൂപപ്പെടുമെന്നും ഉണ്ണിയേശുവിന് കേന്ദ്രസ്ഥാനംനൽകുന്ന, ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന, നവീകരിക്കുന്ന പുത്തൻ ക്രിസ്തുമസ് അനുഭവം പങ്കുവയ്ക്കുന്ന കൂട്ടായ്മകളായി മാറാൻ നമുക്ക് സാധിക്കുമെന്നും പ്രത്യാശിക്കാം. അതിനായി ദൈവസുതനോട് പ്രത്യേകം പ്രാർത്ഥിക്കാം.
ഇടവകയിലെ കുടുംബക്കൂട്ടായ്‌മകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ആരാധനയുടെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും പങ്കുചേരുന്നതിനുമായി ഇടവക ട്രസ്റ്റീ ബിബിൻ ഫ്രാൻസിസുമായി (07533898627) ബന്ധപ്പെടുക.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൾ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹാ 2024 ” മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ഹേ വാർഡ്‌സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷൻ അംഗങ്ങളായ ജോമോൻ ജോൺ , ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി .
കഴിഞ്ഞ വർഷം നടന്ന ആരാധന ക്രമ വർഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റർ ഹോളി ഫാമിൽ മിഷൻ അംഗങ്ങളായ എബിൻ ടി ജെ , അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീമും , മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്റണി മിഷൻ അംഗങ്ങളായ സാബു ജോസഫ് , ഷിനി സാബു , റോൺ മാത്യു സാബു എന്നിവരുൾപ്പെടുന്ന പുളിക്കക്കുന്നേൽ കുടുംബ ടീമും കരസ്ഥമാക്കി . ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വിവിധ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ 40 കുടുംബങ്ങൾ ആണ് ദേശീയ തലത്തിലുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത് .
ഇതിൽ നിന്നും യോഗ്യത നേടിയ ആറ് കുടുംബങ്ങൾ ആണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത് .റെവ ഫാ നിഥിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ ആയി മത്സരം നിയന്ത്രിച്ചത് . മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും , ട്രോഫിയും സർട്ടിഫിക്കറ്റുകളും , ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു .രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , ക്വിസ് പ്രോഗ്രാം കോഡിനേറ്റർ റെവ ഡോ ബാബു പുത്തൻപുരയ്ക്കൽ , റെവ ഫാ ജെയിംസ് കോഴിമല , റെവ ഫാ ജിനു മുണ്ടുനടക്കൽ , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ , ഇയർ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങൾ ആയ ഡീക്കൻ ജോയ്‌സ് പള്ളിക്യാമാലിൽ, ഡോ മാർട്ടിൻ തോമസ് ആന്റണി , ജൈസമ്മ ബിജോ എന്നിവരും സന്നിഹിതരായിരുന്നു .
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവ ശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും . രൂപതയുടെ രണ്ടാം പഞ്ച വത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ദൈവശാസ്ത്ര വർഷത്തിന്റെ സമാപനം കുറിക്കുന്ന ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് ലൈവ് ആയിട്ടാണ് നടക്കുക .
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും .
ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തിൽ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ആയി നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത് . മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപത യുടെ ഔദ്യോഗിക യു ട്യൂബ് , സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും സംപ്രേക്ഷണം ചെയ്യും . മുപ്പതാം തീയതി നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു .
ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്ററ് താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനെലിൽ കൂടി സംപ്രേഷണം ചെയ്യും .
ഫാ. ഹാപ്പി ജേക്കബ്ബ്
എല്ലാ സൃഷ്ടികളെയും സന്തോഷിപ്പിക്കുവാനും, വീണ്ടെടുക്കുവാനും ത്യാഗമായ ദൈവപുത്രന്റെ വരവേൽപ്പിന്റെ ദിനങ്ങൾ അടുത്ത് വന്നുവല്ലോ. ആഘോഷങ്ങളിൽ അല്ല ഒരുക്കവും സമർപ്പണവും ആണ് ഈ ദിനങ്ങളിലെ വിശേഷം. താരതമ്യേന ഒന്നാം കാര്യമാണ് ഈ കാലഘട്ടം ആഗ്രഹിക്കുന്നത്. ആഘോഷിക്കുവാനും, സന്തോഷിക്കുവാനും വ്യാപാര താത്‌പര്യങ്ങളും എല്ലാം ഈ കാലത്തിൽ പ്രസ്തുതമാണെങ്കിലും അതിന് കാരണമായ ത്യാഗത്തിന്റെ ചില ചിന്തകൾ ഇവിടെ കുറിക്കട്ടെ.
1. നമ്മുടെ പാപം നീക്കാൻ അവൻ സ്വയം ബലിയായി.
ദൈവ സൃഷ്ടികളുടെ പാപജീവിതത്തിൽ നിന്നും വീണ്ടെടുപ്പിന്റെ അനുഭവത്തിലേയ്ക്ക് നേടുവാൻ ന്യായപ്രമാണം, അരുളപ്പാടുകൾ, പ്രവാചകന്മാർ, ബാധകൾ, ദൈവകോപം കാലാകാലങ്ങളിലൂടെ കടന്നുപോയി. എന്നാൽ വീണ്ടെടുപ്പിനും പാപ മോചനത്തിനും ദൈവസുതൻ സ്വയം യാഗമാകുന്നു. മനുഷ്യൻ അനുഭവിക്കുന്ന സർവ്വ പാപങ്ങളും ദോഷങ്ങളും വിട്ടൊഴിഞ്ഞ് ദൈവസാന്നിധ്യം അനുഭവിപ്പാനും നിത്യജീവിതത്തിലേക്ക് ചേർക്കുവാനും ആയാണ് ഈ ത്യാഗം അവൻ നിർവഹിച്ചത്. “സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം” ഇതാണ് . അല്ലാതെ നാം കരുതുന്നതുപോലെ വിരുന്നും സമ്മാനവും അല്ല. അതൊക്കെ വെറും പ്രതീകം മാത്രം. ആഘോഷങ്ങൾക്കിടയിലും ഈ ത്യാഗം തിരിച്ചറിഞ്ഞാൽ ക്രിസ്തുമസ് ദിനങ്ങൾക്ക് ശോഭയേറും.
2. പിതാവിൻറെ ഇഷ്ടത്തിന് വിധേയമായി ദൈവസുതൻ ബലിയായി
ഈ സംഭവം ഒരു അവതാര പിറവിയുടെ അനുഭവം ആയിട്ടല്ല ലോകാരംഭം മുതലുള്ള രക്ഷാകര പദ്ധതിയുടെ ഭാഗത്തിന്റെ നിവർത്തീകരണം കൂടിയാണ്. അതിനാൽ ജനത്തിന്റെ അർത്ഥം തിരയുമ്പോൾ കുരിശു മരണവും അടക്കവും, പുനരുത്ഥാനവും ചേർന്ന് ത്യാഗത്തിന്റെയും വിജയത്തിൻറെയും ജീവന്റെയും അനുഭവങ്ങൾ ചേർന്ന് ചിന്തിക്കേണ്ടി വരുന്നത്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവും ജനനസമയത്ത് അനുഭവിച്ച ഇല്ലായ്മകളും വല്ലായ്മകളും പാലായനങ്ങളും മരണത്തിന്റെ കാസായുടെ മുൻ അനുഭവങ്ങൾ ആയി നമുക്ക് മനസ്സിലാക്കാം. (മത്തായി 1: 21, ലൂക്കോസ് 1 : 32 ) ഈ വേദഭാഗങ്ങൾ വായിക്കുമ്പോൾ ദൈവീക പദ്ധതിയുടെ ഭാഗവും, അനുസരണവും വിധേയത്വവും ജീവൻ തന്നെ ത്യാഗമായി സമർപ്പിക്കുന്നതും നമുക്ക് മനസ്സിലാകും. ക്രിസ്തുമസ് കാരൾ ഗാനങ്ങളിലെ വരികളും, ആശംസ വാചകങ്ങളും പ്രതീക്ഷയും പ്രത്യാശയും സ്നേഹവും കരുതലും പകരുന്നുവെങ്കിൽ അത് അർത്ഥമാക്കുന്നത് ഈ ത്യാഗത്തിന്റെ അർത്ഥം ആണ്.
3 . അവൻ ത്യാഗമായത് നമ്മെ വിശുദ്ധരാക്കുവാൻ വേണ്ടിയാണ് ‘
സ്വന്തം കൈപ്പണിയായതും, ജീവശ്വാസം ഉൾക്കൊള്ളുന്നതുമായ മനുഷ്യൻ അനുസരണക്കേടും പാപവും നിമിത്തം ദൈവ സംസർഗ്ഗത്തിൽ നിന്ന് അകന്ന് പോയപ്പോൾ വീണ്ടെടുക്കുവാനും തിരികെ ദൈവീകരാക്കുവാനും അവൻ ത്യാഗമായി. കുരിശു മരണത്തിൽ “സകലവും നിവർത്തിയായി ” എന്ന് അവൻ മൊഴിഞ്ഞപ്പോൾ ഈ രക്ഷണ്യ പ്രക്രിയയുടെ പൂർത്തീകരണമാണ് പ്രഖ്യാപിച്ചത്. ‘വിശുദ്ധി ‘ എന്ന പദം ക്ഷണികവും ശിപ്രവുമല്ല. ഇത് അനുദിനം വളരേണ്ട അനുഭവം ആണ്. ഡിസംബർ മാസം, ക്രിസ്തുമസ് മാസം മാത്രമല്ല ലഭിച്ച ദൈവിക ദാനം നമ്മളിലൂടെ വളരണം. നമ്മുടെ ജീവിതത്തിലൂടെ അനേകരിലേക്ക് ഇത് എത്തപ്പെടണം. മാലാഖമാരുടെ വൃന്ദങ്ങൾ സ്വർഗ്ഗോനതികളിൽ ആർത്ത് സ്തുതിച്ച ദൈവ സന്തോഷം സർവ്വ ജനതയിലേക്കും എത്തിക്കുവാൻ നമുക്ക് ശ്രമിക്കാം ; മറ്റെന്തിനേക്കാളും ഉപരി നമ്മുടെ ജീവിതത്തിലൂടെ . വി. ലൂക്കോസ് 2 :10 – 11, മാലാഖ അവരോട് ; നിങ്ങൾ ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാക്കുവാനിരിക്കുന്ന മഹാ സന്തോഷം നിങ്ങളെ അറിയിക്കുന്നു. മശിഹാ എന്ന കർത്താവ് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ജാതം ചെയ്തിരിക്കുന്നു.
സ്നേഹത്തോടെ
ഹാപ്പി അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു.ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. പതിനൊന്നാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം (11th London Chembai Music Festival) ഇക്കൊല്ലം നവംബർ 30ന് ഉച്ചക്ക് 2:00 മുതൽ കാർഷാൾട്ടൻ ബോയ്സ് സ്പോർട്സ് കോളേജിൽ അരങ്ങേരുന്നതായിരിക്കുമെന്ന് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു. അനവധി കലാകാരൻമാർ നടത്തുന്ന സംഗീതാർച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു .
നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള UK യിലെ തന്നെ പ്രമുഖ സംഗീത പരിപാടികളിൽ ഒന്നാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ, വിജയകരമായി പതിനൊന്നാം വർഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും. ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കർണാടക സംഗീത പാരമ്പര്യം ലണ്ടനിൽ ആഘോഷിക്കപ്പെടുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാർച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തിൽ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികൾ വിജയകരമാക്കാൻ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536
Date and Time: 30/11/2024 – 2:00 pm onwards
Venue: Carshalton Boys Sports College, Winchcombe Rd, Carshalton SM5 1RW
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനുകൾ ആരംഭിക്കുന്നു. ആദ്യ ശനിയാഴ്ച കൺവെൻഷനുകളുടെ പ്രഥമ ശുശ്രുഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബ്ബാനക്ക് സഹകാർമ്മികത്വം വഹിക്കുകയും,
ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
2025 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 8:00 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ തുടർന്ന് വിശുദ്ധബലി അർപ്പിക്കും. തിരുവചന ശുശ്രുഷകൾക്കു ശേഷം ആരാധനക്കുള്ള സമയമാണ്.
സൗഖ്യ ശാന്തിക്കും, വിടുതലിനും, നവീകരണത്തിനും അനുഭവദായകമായ ശുശ്രുഷകളാവും കൺവെൻഷനിൽ നയിക്കപ്പെടുക. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്. കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ക്രമീകരിക്കുന്നുണ്ട്.
നവീകരണവും, കൃപകളും ആർജ്ജിക്കുവാനും, നവവത്സര പ്രാർത്ഥനാനിറവിനും
‘ആദ്യ ശനിയാഴ്ച’ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-07848 808550
മാത്തച്ചൻ വിളങ്ങാടൻ-07915 602258
January 4th Saturday 8:00 – 16:00 PM.
Our lady Of La Salette R C Church,
1 Rainham Road, Rainham, Essex,
RM13 8SP, UK.