Spiritual

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവാഞ്ചലൈസേഷൻ ടീം നയിക്കുന്ന ബിർമിംഗ്ഹാം റീജിയണൽ ബൈബിൾ കൺവൻഷൻ ഒക്ടോബർ 5 ശനിയാഴ്ച ബിർമിംഗ്ഹാമിലെ സാൾറ്റ്ലിയിലുള്ള ജപമാല റാണിയുടേയും വി. കൊച്ചുത്രേസ്യയുടെയും നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

പ്രശസ്ത വചന പ്രഘോഷകനും, ബൈബിൾ പണ്ഡിതനും ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററുമായ റവ. ഡോ. ടോം ഓലിക്കരോട്ട് നയിക്കുന്ന കൺവെൻഷനിൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുന്നു.

രാവിലെ 9.00 ന് ആരംഭിച്ച് വൈകിട്ട് 4 ന് അവസാനിക്കുന്ന കൺവെൻഷനിൽ കുമ്പസാരത്തിനും സ്പിരിച്ചൽ ഷെയറിങ്ങിനുമുള്ള  സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഉച്ചഭക്ഷണം ക്രമീകരിക്കുന്നതാണ്. അഭിവന്ദ്യ പിതാവിന്റേയും ബിർമിങ്ങ്ഹാം റീജിയണിലെ വൈദികരുടെയും സമർപ്പിതരുടെയും സാന്നിധ്യം കൊണ്ടും ഏറെ പ്രാർത്ഥനാ ഒരുക്കത്തോടെയും നടക്കുന്ന ബൈബിൾ കൺവെൻഷനിലേക്ക് റീജിയൺ നേതൃത്വം യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.

ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്റർമാർ, റീജിയനിലെ വൈദികർ, ഇടവക ട്രസ്റ്റിമാർ, കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബിർമിങ്ഹാം കൺവൻഷന്റെ വിജയത്തിനായി ഇവാഞ്ചലൈസേഷൻ ടീമിന്റെ നേതൃത്വത്തിൽ മാസങ്ങളായി മധ്യസ്ഥ പ്രാർത്ഥനാ യജ്ഞങ്ങളും നടന്നുവരികയാണ്.

ഈ റീജിയണൽ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് രൂപത ഇവാഞ്ചലൈസേഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയയും ബിർമിംഗ്ഹാം റീജിയൻ ഭാരവാഹികളും ഏവരെയും സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ അഡ്രസ്സ്:
Our Lady of the Rosary and St Therese of Lisieux catholic church
Bridge Rd, Alum Rock, Birmingham B8 3BB

കാർ പാർക്കിന്റെ പോസ്റ്റ് കോഡ്: B8 1EP

ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ലീഡ്സ് റീജൻറ് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 28-ാം തീയതി ശനിയാഴ്ച രാവിലെ 9 .30 മുതൽ ലീഡ്സ് സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. രാവിലെ 9. 30 ന് വിശുദ്ധ കുർബാനയോടു കൂടിയാണ് ബൈബിൾ കൺവെൻഷൻ ആരംഭിക്കുക. ലീഡ്സ് റീജൺ രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത്തെ ബൈബിൾ കൺവെൻഷന് വിപുലമായ ക്രമീകരണങ്ങളാണ് സീറോ മലബാർ സഭയുടെ ലീഡ്സിലെ ഇടവക ദേവാലയമായ സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ നടന്ന പ്രഥമ ബൈബിൾ കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ശനിയാഴ്ച നടക്കുന്ന ബൈബിൾ കൺവെൻഷനിൽ സീറോ മലബാർ സഭയുടെ തലവനും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും പ്രഭാഷണം നടത്തുമെന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ടോം ഓലിക്കാരോട്ട് ആണ് ബൈബിൾ കൺവെൻഷൻ നയിക്കുക. കുട്ടികളുടെ ധ്യാനത്തിനായി പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്.

ലീഡ്സ് റീജന്റെ കീഴിലുള്ള വിശ്വാസ സമൂഹം ബൈബിൾ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കൺവെൻഷന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന റീജൻ്റെ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിയും സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളവും അഭ്യർത്ഥിച്ചു.

സാലിസ്ബറി സീറോ മലബാർ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന ആ പുണ്യ ദിനം അതേ ഒരു കൂട്ടായ്മ മാത്രമായിരുന്ന ഈ സമൂഹത്തെ ഒരു മിഷൻ ആയി പ്രഖ്യപിക്കണമേ എന്ന ആദ്യ ആഗ്രഹം (19/09/2024) വ്യാഴാഴ്ച വൈകിട്ട് നടന്നു. മിഷൻ പ്രഖ്യാപനത്തിനായി സാലിസ്ബറിയിലേക്ക് കടന്നു വന്ന സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷനും പിതാവുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെ മിഷൻ ഡയറക്ടർ ഫാ. തോമസ് പറക്കണ്ടത്തിൽ അച്ചൻ കത്തിച്ച മെഴുകുതിരി നൽകിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിനെ കൈക്കാരൻമാരായ ബോസ്സും ,ജയ്സണും ബൊക്കെ നൽകിയും സ്വീകരിച്ചു. തുടർന്ന് സീറോ മലബാർ സഭയുടെ സുറിയാനി ഭാഷയിലുള്ള ഔദ്യോഗിക ഗാനം രാജേഷ് ടോമിൻ്റെ നേതൃത്വത്തിലുള്ള ക്വയർ സംഘം പാടി പള്ളിയിലേയ്ക്ക് സ്വീകരിച്ചു.

അഭിവന്ദ്യ പിതാക്കൻമാരെയും ബഹുമാനപ്പെട്ട വൈദികരെയും വിശിഷ്ഠാതിഥികളെയും വന്നുചേർന്ന മുഴുവൻ വിശ്വസ സമൂഹത്തെയും ബഹുമാനപ്പെട്ട തോമസ്സച്ചൻ സ്വാഗതം ചെയ്തു . തുടർന്ന് സാലിസ്ബറി കൂട്ടായ്മയെ “OUR LADY OF IMMACULATE CONCEPTION എന്ന നാമകരണം നൽകി മിഷൻ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ കൽപന പിതാവിൻ്റെ സെക്രട്ടറി ബഹുമാനപ്പെട്ട റവ: ഡോ. ടോം ഓലിക്കരോട്ട് അച്ചൻ വായിക്കുകയും തുടർന്ന് മിഷൻ ഡയറക്ടർ തോമസ്സ് പാറക്കണ്ടത്തിൽ അച്ചനും കൈക്കാരൻമാരായ ബോസ്സ് ചാക്കോ, ജയ്സൺ ജോൺ എന്നിവർ ചേർന്ന് മേജർ ആർച്ച്ബിഷപ്പിൽ നിന്നും ബൂള സ്വികരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന ദിവ്യബലിയ്ക്ക് അഭിവന്ദ്യമേജർ ആർച്ച്ബിഷപ് മാർ റാഫൽ തട്ടിൽ പിതാവും,ജോസഫ് സ്രാമ്പിക്കൽ പിതാവും ചേർന്ന് ബലിയർപ്പിച്ചു ഫാദർ മാത്യു തുരുത്തിപള്ളി, ഫാദർ ഡോ . റ്റോം ഓലിക്കരോട്ട്, ഫാദർ തോമസ്സ് പാറക്കണ്ടത്തിൽ, ഫാദർ ജോൺ പുളിന്താനം, ഫാദർ ബിനോയി അമ്പഴത്തിനാൽ, ഫാദർ അബിൻ കൊച്ചു പുരയ്ക്കൽ തുടങ്ങിയവർ സഹകാർമ്മികരുമായിരുന്നു. വിശുദ്ധബലിമദ്ധ്യേ മാർ റാഫേൽ തട്ടിൽ പിതാവ് സന്ദേശം നൽകുകയും എത്രയും പെട്ടെന്നു തന്നെ മിഷൻ ഇടവകയായി തിരുവൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു. അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവും സാലിസ്ബറി കൂട്ടായ്മയെ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും മിഷൻ എത്രയും വേഗം ഇടവകയായി തീരുവാൻ വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

കുർബാനയ്ക്കും മറ്റും ഗാനങ്ങൾക്ക്‌ രാജേഷ് ടോം,ജോബിൻജോൺ, ജ്യോതി മെൽവിൻ, ജാക്കുലിൻ എന്നിവർ ആണ് നേതൃത്വം നൽകിയത്. കൈക്കാരൻ ബോസ്സ് അഭിവന്ദ്യ പിതാക്കൻമാർക്കും . വിശിഷ്ടാതിഥികൾക്കും സമൂഹത്തിനും നന്ദിയും പറഞ്ഞു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിമൻസ് ഫോറം വാർഷിക സമ്മേളനം “THAIBOOSA ” ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു . രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം വനിതകൾ പങ്കെടുത്ത കൺവെൻഷൻ ബ്രിട്ടനിലെ മലയാളി വനിതകളുടെ സ്ത്രീശക്തി വിളിച്ചോതുന്നതായി മാറി .ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്സൻ അധ്യക്ഷത വഹിച്ച സമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉത്‌ഘാടനം ചെയ്തു .

തിരുസഭ അതിന്റെ ആരംഭം മുതൽ ഈ കാലഘട്ടം വരെ വിശ്വാസവും പരസ്നേഹവും നിറഞ്ഞ സ്ത്രീകളുടെ സമർപ്പണത്തിലൂടെയും സഹകരണത്തിലൂടെയും ആണ് നിർമ്മിക്കപ്പെട്ടതെന്നും ദൈവരാജ്യത്തിന്റെ വളർച്ചയിൽ പുരുഷനൊപ്പമോ ഒരുപക്ഷേ പുരുഷനെക്കാളോ അനുകമ്പാർദ്രമായ സ്നേഹത്തോടെ സംഭാവനകൾ നൽകിയത് സ്ത്രീകളാണ്ന്നും മേജർ ആർച്ച് ബിഷപ്പ് തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .പ്രവാസികളായി ബ്രിട്ടനിൽ എത്തിയിട്ടുള്ള സ്ത്രീകൾ തങ്ങളുടെ മഹത്തായ വിശ്വാസ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും തലമുറകളിലേക്ക് അത് പകരാനും സന്നദ്ധരാകണമെന്നും, സീറോമലബാർ സഭ പ്രവാസകളായി കഴിയുന്ന ഇടങ്ങളിൽ എല്ലാം സഭയെ നിർമ്മിക്കുന്നതിൽ സഹകരിക്കണമെന്നും ,ഈ കാലഘട്ടത്തിൽ മിശിഹായ്ക്ക് പ്രവർത്തിക്കാൻ കരങ്ങളായും അവന് സഞ്ചരിക്കാൻ കാലുകളായും അവന് സ്നേഹിക്കാൻ ഹൃദയമായും ഓരോ വിശ്വാസിയും മാറണമെന്നും കുടുംബത്തിലും സമൂഹത്തിലും അങ്ങനെ സുവിശേഷത്തിന്റെ പ്രോജ്ജ്വല ശോഭ പ്രകാശിപ്പിക്കാൻ അവർക്ക് കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ചരിത്രം കണ്ട ഏറ്റവും ഉന്നതരായ സ്ത്രീകളാണ് നസ്രാണി സമൂഹങ്ങളിൽനിന്ന് പ്രവാസികളായി വിദേശരാജ്യങ്ങളിലേക്ക് യാത്ര പുറപ്പെട്ട സ്ത്രീകൾ എന്നും അവരുടെ ത്യാഗപൂർവമായ ജീവിതത്തിന്റെ ഫലമായിട്ടാണ് കേരളത്തിൻറെ എല്ലാ പുരോഗതികളും ഉണ്ടായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. നഴ്സിംഗ് പ്രൊഫഷന്റെ മനോഹാരിതയും മഹത്വവും അദ്ദേഹം എടുത്തു പറയുകയും ദൈവത്തിൻറെ സൗഖ്യസ്പർശനമാണ് നഴ്സുമാരിലൂടെയും ആ തുരശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്നവരിലൂടെ ലോകത്തിലേക്ക് പങ്കുവയ്ക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ സി ജീൻ മാത്യു എസ് എച്ച് , പ്രസംഗിച്ചു . കൺവെൻഷനോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് , മാർ ജോസഫ് സ്രാമ്പിയ്ക്കലിനോടും രൂപതയിലെ മറ്റ് വൈദികരോടും ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു , തുടർന്ന് പന്ത്രണ്ട് റീജിയനുകളിലെയും വനിതകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു , വിമൻസ് ഫോറം ഭാരവാഹികളായ ട്വിങ്കിൾ റെയ്സൻ , ഡിംപിൾ വർഗീസ് ,അൽഫോൻസാ കുര്യൻ , ഷീജ പോൾ ,ഡോളി ജോസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുതിയ മിഷൻ നിലവിൽ വരുന്നു. സെൻറ് അൽഫോൻസാ മിഷൻ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 25-ാം തീയതി സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവ് നടത്തും. സെപ്റ്റംബർ 25-ാം തീയതി ബുധനാഴ്ച 5 മണിക്ക് നടക്കുന്ന തിരുകർമ്മങ്ങൾക്കും ഉത്ഘാടന ചടങ്ങുകൾക്കും മാർ റാഫേൽ തട്ടിൽ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നൽകും. കിത്തിലിയിലെ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചായിരിക്കും ചടങ്ങുകൾ നടക്കുക.

കിത്തിലി കേന്ദ്രീകൃതമായി സീറോ മലബാർ സഭയ്ക്ക് ഒരു മിഷൻ എന്ന കിത്തിലി നിവാസികളുടെ ചിരകാല സ്വപ്നത്തിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സെന്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രഡ് ദേവാലയത്തിന്റെ വികാരിയും പുതിയതായി രൂപീകൃതമാകുന്ന മിഷന്റെ നിയുക്ത ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാംകുളം (MCBS ) ന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. കിത്തിലിയിലെ സീറോ മലബാർ സമൂഹം നിലവിൽ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകയിലെ അംഗങ്ങളാണ്. ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവക വിഭജിച്ച് പുതിയതായി ഒരു മിഷൻ കൂടി നിലവിൽ വരുന്നതോടുകൂടി വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് ഒരു പുതിയ നാഴിക കല്ലാകും.

വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് കിത്തിലിയിലെ വിശ്വാസികൾ നൽകിയ പിന്തുണ ചരിത്രത്തിന്റെ ഭാഗമാണ്. വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന ദൗത്യവുമായി ഫാ. ജോസഫ് പൊന്നോത്ത് ഒന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് എത്തുമ്പോൾ കിത്തിലി ആയിരുന്നു അദ്ദേഹത്തിൻറെ ആസ്ഥാനം. കിത്തിലി നിവാസികൾ നൽകിയ പിന്തുണ ഫാ. ജോസഫ് പൊന്നോത്തിനെ ഭൂവിസ്തൃതിയിൽ വിശാലമായി കിടക്കുന്ന വെസ്റ്റ് യോർക്ക് ഷെയറിലെമ്പാടും ഓടിനടന്ന് സഭാ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും ഏകോപിപ്പിക്കാനും സഹായകരമായി. ലീഡ്സ് ആസ്ഥാനമായി വെസ്റ്റ് യോർക്ക് ഷെയറിലെ വിശ്വാസികൾ ഫാ. ജോസഫ് പൊന്നോത്തിൻ്റെ നേതൃത്വത്തിൽ ഒത്തുകൂടിയപ്പോഴും, ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിൽ ഇടവക ദേവാലയം ആയപ്പോഴും കിത്തിലിയിലെ വിശ്വാസികൾ സഭയുടെ വളർച്ചയ്ക്ക് നിർണ്ണായകമായ സംഭാവനകളാണ് നൽകിയത്.

പുതിയ മിഷന്റെ ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത മിഷൻ ഡയറക്ടർ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം.ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത എസ് എം വൈ എം വൂൾവർ ഹാംപ്ടണിൽ വച്ച് സംഘടിപ്പിച്ച യുവജന സംഗമം (ഹന്തൂസാ- ആനന്ദം -2024 ) ആവേശ കടലായി മാറി . ഇംഗ്ലണ്ട് , വെയിൽസ്, സ്കോട്ട് ലണ്ട് എന്നിവ ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിൽ നിന്നും വിവിധ മിഷനുകളിൽ നിന്നും എത്തിയ 1600ഓളം യുവജന ങ്ങൾ പങ്കെടുത്ത സംഗമം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചരിത്രത്തിലും നാഴികക്കല്ലായിമാറി .

യൂറോപ്പിൽ ഇത്രയും മലയാളി യുവജനങ്ങളെ പങ്കെടുപ്പിച്ച് നടന്ന ആദ്യ പരിപാടി എന്ന നിലയിൽ സീറോ മലബാർ സഭക്കും ഇത് അഭിമാന നിമിഷം . ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന നടന്ന സമ്മേളനം സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു .

“സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്നും അവരുടെ പരിപോഷണത്തിനു വേണ്ടിയാണ് സഭയുടെ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതെന്നും ദൈവ രാജ്യത്തിൻറെ വളർച്ചയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ യുവജനങ്ങളെ അനുവദിക്കണമെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. സഭയുടെ തനതായ പാരമ്പര്യത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഏത് സാഹചര്യത്തിലും വിശ്വാസം ഉറക്ക പ്രഘോഷിക്കാനും യഥാർത്ഥ ആനന്ദമായ ഈശോയോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളെ ചേർത്തുവയ്ക്കാനും ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷ പ്രസംഗത്തിൽ യുവജനങ്ങളോട് പറഞ്ഞു .

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും കത്തോലിക്ക വചന പ്രഘോഷകനുമായ മിസ്റ്റർ ബ്രണ്ടൻ തോംസൺ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി . പ്രോട്ടോ സിഞ്ചല്ലൂസ് റവ ഡോ.ആൻറണി ചുണ്ടലിക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ ഡോ.ഫാ. ടോം ഓലികരോട്ട്,ഫാദർ ജോർജ് ചേലക്കൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ജിറ്റോ ഡേവിഡ് ചിറ്റിലപ്പള്ളി, അലൻ ജോസി മാത്യു, ജോയൽ ടോമി, ആൻഡ്രിയ ജോർജ്,ജൂഡിൻ ജോജി. റിറ്റി ടോമിച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച പരിശുദ്ധ കുർബാന, ഗ്രേറ്റ് ബ്രിട്ടൻ രൂപത എസ് എം വൈ എം മ്യൂസിക് ബാൻഡിൻ്റെ ‘ ഉദ്ഘാടനവും മ്യൂസിക് മിനിസ്ട്രി തുടങ്ങിയവ ഹന്തൂസായെ അവിസ്മരണീയമാക്കി. ഗ്രേറ്റ് ബ്രിട്ടൺ രൂപത എസ് എം വൈ എം ഡയറക്ടർ റവ ഫാദർ ജോസഫ് മുക്കാട്ട് സ്വാഗതവും സെക്രട്ടറി അഞ്ചുമോൾ ജോണി നന്ദിയും പ്രകാശിപ്പിച്ചു

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ബെഡ്ഫോർഡ് കേന്ദ്രമായുള്ള സെന്റ് അൽഫോൻസാ മിഷനിൽ കഴിഞ്ഞ മൂന്നു വർഷമായി സ്തുത്യർഹമായ നിലയിൽ അജപാലന സേവനം അനുഷ്ഠിക്കുകയും, സെൻറ് അൽഫോൻസാ കമ്മ്യൂണിറ്റിയെ മിഷൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത എബിൻ നീറുവേലിൽ അച്ചൻ സ്ഥലം മാറി പോകുന്ന വേളയിൽ ഇടവകയുടെ നേതൃത്വത്തിൽ അച്ചന് ഹൃദ്യമായ യാത്രയയപ്പു നൽകും.

ഇതോടൊപ്പം ബെഡ്‌ഫോർഡ്‌ സെന്റ് അൽഫോൻസാ മിഷനിൽ ഇടവക വികാരിയായി ചാർജ് എടുക്കുന്ന ഫാ. എൽവിസ് ജോസ് കോച്ചേരി MCBS നു തഥവസരത്തിൽ ഊഷ്‌മള സ്വീകരണം ഒരുക്കുന്നതുമാണ്.
ഫാ. എൽവിസ് കോച്ചേരി MCBS നിലവിൽ എപ്പാർക്കിയൽ മീഡിയ കമ്മീഷൻ ചെയർമാനും, ലെസ്റ്റർ റീജണൽ കോർഡിനേറ്ററുമാണ്. എൽവിസ് അച്ചൻ കെറ്ററിംഗ്‌ & നോർത്താംപ്ടൺ മിഷനുകളിൽ അജപാലന ശുശ്രുഷ ചെയ്തുവരികയായിരുന്നു.

ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ മിഷന്റെ ആല്മീയ തലത്തിലുള്ള സമഗ്ര വളർച്ചയ്ക്കു നേതൃത്വം വഹിച്ച ഫാ. എബിൻ, പ്രശസ്ത ധ്യാനഗുരുവും, വിൻസൻഷ്യൽ സഭാംഗവുമാണ്. കെറ്ററിംഗ്‌ & നോർത്താംപ്ടൺ മിഷൻറെ അജപാലന ശുശ്രുഷ എബിൻ അച്ചൻ ഏറ്റെടുക്കും.

ബെഡ്ഫോർഡിൽ അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റ് എന്ന നിലയിൽ സേവനം അനുഷ്‌ടിക്കുകയും, മിഷൻ പ്രവർത്തനങ്ങളിൽ എബിൻ അച്ചനെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ജോബിൻ കൊശാക്കൽ അച്ചനും എബിൻ അച്ചനോടൊപ്പം ബെഡ്ഫോർഡിൽ നിന്നും മാറുകയാണ്. സഭ ഏല്പിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിൻ അച്ചന്റേയും ജോബിൻ അച്ചന്റേയും സ്ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്‌ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാർത്ഥനകളും നേരുന്നതായും പള്ളിക്കമ്മിറ്റി അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” നാളെ ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും , ബ്രിട്ടനിൽ നടക്കുന്ന ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മയിൽ പങ്കെടുക്കാൻ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വനിതകൾ ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും .

സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കുകയും , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ഉള്ള വൈദികരോടുമൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും . രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും .

മേജർ ആർച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശനത്തിനെത്തുന്ന മേജർ ആർച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ രൂപതയുടെ എല്ലാ ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുവാനായുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും എന്ന് കമ്മീഷൻ ചെയർമാൻ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ സി. ജീൻ മാത്യു എസ് എച്ച് . വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ, സെക്രെട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു .

ജെഗി ജോസഫ്

യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് ആകെ ഇത് അഭിമാന നിമിഷമാണ്. സ്വന്തമായി ദേവാലയം പണം നല്‍കി വാങ്ങിയ ആദ്യത്തെ ഇടവക സമൂഹമാണ് ബ്രിസ്റ്റോളിലേത്. യുകെയിലെ അഞ്ചോളം പള്ളികള്‍ സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ചെങ്കിലും ബ്രിസ്റ്റോളിലേത് പണം നല്‍കി സ്വന്തമാക്കിയ ദേവാലയമാണ്. കുറേ കാലമായി ഉപയോഗിക്കാതിരുന്ന ദേവാലയം ഇപ്പോള്‍ വിശ്വാസികള്‍ക്ക് മുതല്‍കൂട്ടായ ആരാധനാലയമായി മാറ്റിയിരിക്കുകയാണ്. സീറാ മലബാര്‍ സഭയിലെ കൂദാശയും വെഞ്ചിരിപ്പും ആദ്യമായി നടത്തുന്ന യുകെയിലെ ദേവാലയമാണ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച്. വൈകിട്ട് ആറുമണിയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ദേവാലയത്തില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകള്‍ .

പള്ളിയില്‍ വിശ്വാസികള്‍ നിറഞ്ഞതിനാല്‍ അടുത്ത ഹാളില്‍ ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിങ് ഉണ്ടായിരുന്നു. ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സീറോ മലബാര്‍ സഭ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് റിബണ്‍ മുറിച്ച് പള്ളിയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് കൂദാശ കര്‍മ്മങ്ങള്‍ ആരംഭിച്ചു. സീറോമലബാര്‍ സഭയുടെ വലിയ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലും വികാരി ഫാ പോള്‍ ഓലിക്കലും മറ്റ് പുരോഹിതന്മാരും ചേര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.തുടര്‍ന്ന് തൈലം പൂശി കൂദാശ കര്‍മ്മം പൂര്‍ത്തിയാക്കി.

ദേവാലയത്തിന്റെ വെഞ്ചിരിപ്പും ബലി പീഢത്തിനും മറ്റും തൈലം പൂശുന്ന ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍, ഫാ ജോ മൂലാച്ചേരില്‍, ഫാ മാത്യു തുരുത്തിപ്പള്ളി , ഫാ ടോണി പഴയകളം, ഫാ ജിമ്മി പുളിക്കക്കുന്നേല്‍, ഫാ ബിനോയ് നെല്ലാറ്റിങ്കല്‍, ഫാ തോമസ് ലോവ്സ്, ഫാ മാത്യു എബ്രഹാം,, ഫാ എല്‍ദോസ് കറുകപ്പിള്ളില്‍ , ഫാദര്‍ മാത്യു പാലറക്കരോട്ട് ,ഫാ അജൂബ് , തുടങ്ങി നിരവധി പുരോഹിതര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു

കൂദാശ കര്‍മ്മങ്ങള്‍ക്ക് ശേഷം വചന സന്ദേശത്തില്‍ പിതാവ് ബ്രിസ്റ്റോളിലെ ഓരോ സഭാ വിശ്വാസികളുടെ സ്നേഹത്തേയും നിശ്ചയ ദാര്‍ഢ്യത്തേയും എടുത്തു പ്രശംസിച്ചു.ധാരാളം അനുഗ്രഹങ്ങള്‍ സഭാ അംഗങ്ങള്‍ക്കുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സമൂഹത്തിന്റെ ഏറ്റവും മൂല്യമേറിയ ഒന്നാണ് കുടുംബമെന്നും പിതാക്കന്മാരില്‍ നിന്ന് കിട്ടിയ മൂല്യങ്ങള്‍ മക്കളിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ നല്ല മക്കളും വൈദീകരും ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എല്ലാ ദിവസവും വൈകീട്ട് അത്താഴത്തിന് മുമ്പ് ദൈവത്തിന് മുന്നില്‍ മുട്ടുകുത്തുന്ന കൊച്ചു കുടുംബമാണ് നമ്മുടേത്. മാതാപിതാക്കളില്‍ നിന്ന് കിട്ടിയ നന്മ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. കുടുംബ പ്രാര്‍ത്ഥനകള്‍ വലിയൊരു പങ്കാണ് വഹിക്കുന്നതെന്നും ഈ ജീവിതചര്യകള്‍ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുമെന്നും പിതാവ് പറഞ്ഞു. ചടങ്ങില്‍ ദേവാലയം വാങ്ങുന്നതിനായി സഹായിച്ച ഓരോരുത്തരേയും നന്ദിയോടെ സ്മരിച്ചു. വലിയൊരു പ്രാര്‍ത്ഥനാ സാഫല്യത്തിന് ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു.

ആത്മീയ തുളുമ്പി നില്‍ക്കുന്നതായിരുന്നു ദേവാലയ അന്തരീക്ഷം. ആദ്യമായിട്ടാണ് യുകെയില്‍ ഒരു കൂദാശ കര്‍മ്മം ഇങ്ങനെ നടക്കുന്നതെന്നും മറ്റൊരു പ്രത്യേകതയാണ്. രണ്ട് മില്യണ്‍ പൗണ്ട് വരുന്ന ദേവാലയം വാങ്ങാന്‍ നടത്തിയ ശ്രമം അഭിനന്ദിക്കാതെ പറ്റില്ലെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വൈദീകര്‍ക്കൊപ്പം പിതാക്കന്മാരും കാര്‍മ്മികത്വം വഹിച്ചു. പിന്നീട് നടന്ന പൊതു യോഗത്തില്‍ പ്രൊജക്ടിനായി കൂടെ നിന്ന ഏവര്‍ക്കും ആശംസ അറിയിച്ചു. പൊതു സമ്മേളനത്തില്‍ ട്രസ്റ്റി ബിനു ജേക്കബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ട്രസ്റ്റി സിജി സെബാസ്റ്റ്യന്‍ 24 വര്‍ഷത്തെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ വളര്‍ച്ചയുടെയും പ്രധാനപ്പെട്ട വിവരങ്ങളുടേയും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബ്രിസ്റ്റോളിലെ ദേവാലയത്തിന് വേണ്ടി നടന്ന പ്രവര്‍ത്തനങ്ങളെയും അതിന് വേണ്ടി ബുദ്ധിമുട്ടിയവരേയും അഭിനന്ദിച്ചു. യുകെയിലെ കത്തോലിക്കാ സമൂഹത്തിന് ബ്രിസ്റ്റോള്‍ നല്‍കിയ സേവനം അദ്ദേഹം എടുത്തു പറഞ്ഞു. ഇനിയും കൂടുതല്‍ കെട്ടുറപ്പുള്ള നല്ല സമൂഹമായി ബ്രിസ്റ്റോള്‍ സമൂഹം മാറട്ടെയെന്ന് ആശംസിച്ചു.

ബ്രിസ്റ്റോള്‍ ദേവാലയ പദ്ധതിയുടെ ഭാഗമായി നടന്ന മെഗാ റാഫിള്‍ പ്രൊജക്ടിന്റെ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനം പിതാവ് നിര്‍വ്വഹിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25000 പൗണ്ടാണ് ഒന്നാം സമ്മാനം.
ലോ ആന്‍ഡ് ലോയേഴ്സ് സ്പോണ്‍സര്‍ ചെയ്ത 5000 പൗണ്ട് രണ്ടാം സമ്മാനവും എംജി ട്യൂഷണ്‍ സ്്പോണ്‍സര്‍ ചെയ്തിരിക്കുന്ന 1000 പൗണ്ട് വീതം 3 പേര്‍ക്ക് മൂന്നാം സമ്മാനങ്ങളും പിതാവ് വിതരണം ചെയ്തു
ബ്രിസ്റ്റോള്‍ വിശ്വാസ സമൂഹത്തിന് ദേവാലയ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മുന്‍ വികാരിയായിരുന്ന ഫാ പോള്‍ വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സിജി സെബാസ്റ്റിയന്‍ ,ബിനു ജേക്കബ് ,മെജോ ജോയി എന്നിവരുടേയും ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ ബെര്‍ലി തോമസ് എന്നിവരുടേയും നേതൃത്വത്തില്‍ വളരെ നാളത്തെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് സ്വന്തമായ ദേവാലയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ കാരണം.

വുമണ്‍സ് ഫോറത്തിന്റെയും കുട്ടികളുടേയും യുവജനങ്ങളുടേയും ഇന്റേണല്‍, എക്‌സ്റ്റേണല്‍ ഫണ്ട് റൈസിങ് കമ്മറ്റി അംഗങ്ങളുടേയും മെഗാ റാഫിള്‍ കമ്മറ്റി അംഗങ്ങളുടേയും തുടങ്ങി നിരവധി പേരുടെ വര്‍ഷങ്ങള്‍ നീണ്ട അദ്ധ്വാനമാണ് ദേവാലയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ കാരണം.

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ വിശ്വാസ സമൂഹത്തിന് ഇത് മഹീനയ നിമിഷം .ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പ്രപ്പോസ്ഡ് മിഷനെ സെന്റ് മേരീസ് മിഷനായി പ്രഖ്യാപിച്ചു. ഇടവകയാകുന്നതിന് മുമ്പുള്ള പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ഗ്ലോസ്റ്റര്‍ സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി.

നാട്ടില്‍ നിന്ന് യുകെയിലെത്തി ഗ്ലോസ്റ്ററില്‍ താമസമാക്കിയ മലയാളി സമൂഹം കഴിഞ്ഞ 20 കൊല്ലമായി പല വൈദീകരുടേയും കീഴില്‍ പലപ്പോഴായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നത്. പിന്നീട് ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ വികാരിയായി എത്തിയ ശേഷം മൂന്നു വര്‍ഷമായി എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയും വേദപഠനവും ആഴ്ചയില്‍ നാലു ദിവസം വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്ന സമൂഹമായി വളര്‍ന്ന സെന്റ് മേരീസ് മിഷന് ഇതൊരു ചരിത്ര നിമിഷം കൂടിയാണ്.

സീറോ മലബാര്‍ സഭയുടെ തലവന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ അനുഗ്രഹത്തോടെ മിഷനായി പ്രഖ്യാപിക്കുക എന്ന ഭാഗ്യവും ഉണ്ടായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. വൈകീട്ട് ഏഴേ കാലോടെ രൂപത വികാരി ജനറല്‍ ഫാന്‍സ്വാ പത്തിലും വികാരി ജിബിന്‍ പോള്‍ വാമറ്റത്തിലും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് എട്ടരയോടുകൂടി മേജര്‍ ആര്‍ച്ച് ബിഷപ്പിന് മെഴുകുതിരി ദീപം കൈമാറിയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ബൊക്ക നല്‍കിയും അല്‍ത്താരയിലേക്ക് സ്വീകരിച്ചു.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും വുമണ്‍സ് ഫോറത്തിലെ അംഗങ്ങളും ചേര്‍ന്ന് പിതാക്കന്മാരെ പള്ളിയിലേക്ക് ആഘോഷപൂര്‍വ്വം വരവേറ്റത്. തുടര്‍ന്ന് ചടങ്ങില്‍ പിതാവിന്റെ സെക്രട്ടറി ഫാ ടോം ഒലിയകരോട്ട് മിഷന്‍ പ്രഖ്യാപന ഡിക്രി വായിച്ചു. ഫാദര്‍ ജിബിന്‍പോള്‍ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.തന്റെ ഗുരുനാഥനായ മാര്‍ തട്ടില്‍ പിതാവിന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സ്വാഗതം ചെയ്തത്. മാര്‍ റാഫേല്‍ തട്ടിലും സ്രാമ്പിക്കല്‍ പിതാവും ഫാ ജിബിനുംട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി ജെയിംസ് എന്നിവരും ചേര്‍ന്ന് നിലവിളക്കു കൊളുത്തി മിഷന്റെ ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിച്ചു. മിഷന്‍ പ്രഖ്യാപന ചടങ്ങുകളായിരുന്നു പിന്നീട്.

 

വചന സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച വാക്കുകളിലൂടെ പ്രവാസികളായ വിശ്വാസ സമൂഹത്തിന്റെ വചന പ്രഘോഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും മാതൃ സഭയോട് ചേര്‍ന്ന് സഭാ പാരമ്പര്യത്തില്‍ മക്കളെ വളര്‍ത്തികൊണ്ടു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഓര്‍മ്മിപ്പിച്ചു

നര്‍മ്മം ചാലിച്ച് തന്റെ വാക്കുകളിലൂടെ സഭയോട് ചേര്‍ന്ന് നിന്ന് പാരമ്പര്യത്തേയും വിശ്വാസത്തേയും മുറുകി പിടിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉത്ബോധിപ്പിച്ചു.രണ്ട് പിതാക്കന്മാരുടേയും ആറു വൈദീകരുടെ പ്രാര്‍ത്ഥനയോടൊപ്പമാണ് ചടങ്ങു നടന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന് ആശംസകള്‍ അര്‍പ്പിച്ചു. നമ്മള്‍ വലിയ പിതാവിനായി കാത്തിരിക്കുകയായിരുന്നുവെന്നും വലിയൊരു ദൈവാനുഗ്രമാണ് നമുക്കുണ്ടായിരിക്കുന്നതെന്നും പ്രസംഗ വേളയില്‍ അദ്ദേഹം പറഞ്ഞു. ട്രസ്റ്റി ആന്റണി ജെയിംസ് പിതാക്കന്മാര്‍ക്കും പങ്കുചേര്‍ന്ന മറ്റ് വിശ്വാസകള്‍ക്കുമെല്ലാം നന്ദി പറഞ്ഞു. ജൂബി ബിജോയ് അവതാരികയായിരുന്നു.

ശേഷം ഏവര്‍ക്കും മധുരം വിതരണം ചെയ്തു. പിതാവിനൊപ്പം ഗായക സംഘം , കമ്മറ്റി അംഗങ്ങള്‍, വുമണ്‍സ് ഫോറം തുടങ്ങി ഏവരും ഫോട്ടോകള്‍ എടുത്തു. ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹത്തിന് ഇതു സന്തോഷ നിമിഷമായിരുന്നു.ഫാ ജിബിന്‍ പോള്‍ വാമറ്റത്തിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍ക്കൊപ്പം മുഴുവന്‍ കമ്മറ്റി അംഗങ്ങളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ചടങ്ങ് ഗംഭീരമാക്കിയത്.

 

RECENT POSTS
Copyright © . All rights reserved