Spiritual

കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ ആദ്യമായി ഒരുക്കിയ ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 -ന് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഈ വർഷം മുതൽ ആരംഭിച്ച കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകളിലുള്ളവർക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിന്നത് . രൂപതാ കമ്മീഷൻ ഫോർ കൊയറിന്റെ ചെയർമാൻ ഫാ ജോസ് അഞ്ചാലിക്കലിന്റെ സ്വാഗത പ്രസംഗത്തോടെ മത്സരം ആരംഭിച്ചു. യുകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള വിവിധ ക്രിസ്തീയ സഭകളിൽ നിന്നും ടീമുകൾ മത്സരത്തിൽ പങ്കെടുക്കുവാനെത്തിച്ചേർന്നിരുന്നു.

വാശിയേറിയ മത്സരത്തിൽ ഒന്നാം സമ്മാനവും £500 ട്രോഫിയും കരസ്ഥമാക്കിയത് സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചും, രണ്ടാം സമ്മാനം £300 ട്രോഫി കരസ്ഥമാക്കിയത് കാർഡിനാൾ ന്യൂ മാൻ മിഷൻ ഓക്സ്ഫോർഡും, മൂന്നാം സമ്മാനം £200 ട്രോഫിയും കരസ്ഥമാക്കിയത് സെന്റ് ബെനഡിക്ട് മിഷൻ ബർമിങ്ഹാമുമാണ്.

സമാപന സമ്മേളനത്തിൽ ഫാ. ജോസ് അഞ്ചാനിക്കൽ സ്വാഗതവും, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു, ജോമോൻ മാമ്മൂട്ടിൽ മത്സരത്തിൽ എത്തിച്ചേർന്നവർക്കു നന്ദിയും പ്രകാശിപ്പിച്ചു.

നേരത്തെ വൂസ്റ്ററിൽ നടത്തുവാനുദ്ദേശിച്ചിരുന്ന മത്സരം പിന്നീട് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിലേക്ക് മാറ്റുകയായിരുന്നു.

ബെഡ്ഫോർഡ്: വലിയ നോമ്പിൽ ആദ്ധ്യാൽമിക-മാനസ്സിക തലങ്ങളിലുള്ള നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും,വചന പ്രഘോഷകനും,കാർമ്മലേറ്റ് സഭാംഗവുമായ ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒ.സി.ഡി ആണ് വിശുദ്ധവാര ധ്യാനവും,വചന പ്രഘോഷണവും നയിക്കുന്നത്

ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അടുത്തയിടെ മിഷനായി ഉയർത്തപ്പെട്ട ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന വിശുദ്ധവാര ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന പാഥയിലൂടെ ചേർന്ന് നടക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും, അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏറെ അനുഗ്രഹദായമാവും ശുശ്രുഷകൾ.

മാർച്ച് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 11:00 മുതൽ വൈകുന്നേരം 16:00 വരെയും, പത്താം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിമുതൽ ഒമ്പതു മണിവരെയുമാണ് ധ്യാന ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിലും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാൻ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി മിഷൻ പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി യും, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കൊശാക്കലും, പള്ളിക്കമ്മിറ്റിയും അറിയിച്ചു.

Venue: Christ The King Catholic Church, Harrowden Road,
Bedford, MK42 9SP

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് സൂചനകൾ ഒരു ബൈബിൾ വീക്ഷണം.

ക്രിസ്തുമസ് കാലയളവിൽ നാം ഭവനങ്ങളിലും ദേശങ്ങളിലും സഞ്ചരിക്കുമ്പോൾ ധാരാളം പ്രത്യേകതകൾ കാണാറുണ്ട്. അലങ്കാരങ്ങൾ ആണ് എന്ന് കരുതി നാം പലപ്പോഴും അതിനുവേണ്ടി മനസ്സൊരുക്കുകയോ അർത്ഥം ഗ്രഹിക്കുകയോ ചെയ്യില്ല . എന്നാൽ ഇവ ഓരോന്നും ക്രിസ്തു എന്ന രക്ഷകന്റെ ജനനം നമ്മെ ഓർമ്മപ്പെടുത്തുന്ന സൂചനകൾ എന്ന് മനസ്സിലാകുമ്പോൾ ക്രിസ്തുമസ് ദിനം കൂടുതൽ അർത്ഥപൂർണ്ണമാകും.

1) ക്രിസ്തുമസ് ട്രീ : നിത്യജീവിതവും പ്രതീക്ഷയും.

വിളക്കുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ജീഡിൻറെ പ്രതീകമായ പച്ചമരം വളരെ അർത്ഥം നമുക്ക് നൽകുന്നു. ക്രിസ്തുവിലൂടെ നാം ആർജ്ജിച്ച രക്ഷ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ രക്ഷകൻ നമ്മുടെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മരത്തിന്മേൽ തൂക്കപ്പെടുന്നു. ശാപത്തിൽ നിന്നും മരണത്തിൽ നിന്നും രോഗത്തിൽ നിന്നും നമ്മെ വീണ്ടെടുത്ത അനുഭവത്തിന്റെ പ്രതീകമായി ഇതിനെ കാണാം. ക്രിസ്തുമസ് മരത്തിന്റെ ചുവട്ടിൽ നാം ക്രമീകരിക്കുന്ന സമ്മാനം കാൽവരിയുടെ ചുവട്ടിൽ കടന്നുവന്ന് രക്ഷ നേടുന്ന ഓരോരുവനും സ്വീകരിക്കുന്ന സമ്മാനത്തിന് തുല്യമാണ്. വിടുതൽ, രക്ഷ, പ്രതീക്ഷ, പ്രത്യാശ, വീണ്ടെടുപ്പ്, സന്തോഷം , സമാധാനം, സൗഖ്യം ഇവയെല്ലാം ഈ സമ്മാനപ്പൊതികൾ പ്രതിനിധീകരിക്കുന്നു. മരത്തിൻറെ നിത്യഹരിതഭാവം ക്രിസ്തുവിൻറെ നിത്യതയും, നിവർത്തിയും നമുക്ക് നൽകുന്നു. വലിയ സമ്മാനമായ ക്രിസ്തു തന്നെ ആണ് എന്ന ബോധ്യം വളർത്തുക.

2) നക്ഷത്രം: വഴികാട്ടിയും വഴിയും .

രക്ഷകന്റെ ജനന നാളിൽ കിഴക്ക് നിന്ന് വിദ്വാന്മാർ യഹൂദിയായിലെത്തി “യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ , ഞങ്ങൾ അവൻറെ നക്ഷത്രം കിഴക്ക് കണ്ടു. അവനെ നമസ്കരിക്കുവാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞു. വി. മത്തായി 2:2. തുടർന്ന് നാം വായിക്കുന്നു. അവർ പുറപ്പെട്ടു. അവർ കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്ന് നിൽക്കുവോളം അവർക്ക് മുൻപായി പൊയ്ക്കൊണ്ടിരുന്നു. വി. മത്തായി 2: 9. കോടാനുകോടി ജ്വാലകളെ സൃഷ്ടിച്ചവൻ, സാക്ഷാൽ സത്യപ്രകാശമാകുന്ന പ്രഭാ പൂർണ്ണൻ തന്റെ ജനനം കാണ്മാൻ വരുന്നവരെ സുരക്ഷിതമായി അവിടേയ്ക്ക് എത്തിക്കുന്നു. നമ്മുടെ ജീവിതത്തിലും പല കാലങ്ങളിലും പല അവസരങ്ങളിലും തന്നിലേക്ക് കടന്നുവരുവാൻ അവൻ പല മുഖാന്തിരങ്ങളും നൽകിയെങ്കിലും നാം വഴിതെറ്റിലും തൻ കാര്യങ്ങളിലും അഴലുന്നവരായി. ഈ ക്രിസ്തുമസ് നക്ഷത്രം നാം ആയിക്കൂടെ. അനേകരെ രക്ഷക സനിധിയിലേയ്ക്ക് നയിക്കുന്നവരായി രൂപാന്തരപ്പെട്ടു കൂടെ നമുക്ക് . നമ്മുടെ ഭവനങ്ങളിൽ നാം തൂക്കുന്ന നക്ഷത്രത്തിന്റെ അർത്ഥം അതിലും പ്രാധാന്യമുള്ളതാണ്. നക്ഷത്ര ശോഭ കണ്ട് അതിനെ പിൻപറ്റി അനേകർ കടന്നുവരാം നമ്മുടെ ഭവനങ്ങളിലേക്കും. അവരുടെ പ്രതീക്ഷ രക്ഷകന്റെ ജനനവും അതിലൂടെ ലഭിച്ച സ്നേഹവും , സമാധാനവും, പ്രത്യാശയും അനുഭവിക്കുവാനാണ്. പുൽക്കൂടിന്റെ ശാന്തത നമ്മുടെ ഭവനങ്ങൾക്കുണ്ടോ ? എത്തിച്ചേർന്നവരെ രൂപാന്തരപ്പെടുത്തുവാനും , സമാധാനം നിറയ്ക്കുവാനും നമ്മുടെ ഭവനങ്ങൾക്കാവുന്നുണ്ടോ ? നക്ഷത്രം കാണുമ്പോഴും നമ്മുടെ ഭവനങ്ങളിൽ നക്ഷത്രം തൂക്കുമ്പോഴും വേദലഹേമിലെ പുൽത്തെഴുത്തും അവിടെ പിറന്ന ഉണ്ണിയേശുവിനെയും നാം ഓർക്കണം. നമ്മുടെ ഭവനങ്ങളും അനേകർക്ക് ആശ്വാസം നൽകുന്ന ഇടമായി മാറ്റിയെടുക്കണം.

3) സന്തോഷകരമായ പ്രഖ്യാപനത്തിന്റെ മണികൾ

ഈ സന്തോഷവാർത്തയെ ലോകമെങ്ങും എത്തിക്കുന്ന പ്രഘോഷണമാണ് ഈ മണികൾ നിവർത്തിക്കുന്നത് . വലിയ സന്തോഷത്തിന്റെ മഹത്തരമായ പ്രഘോഷണം. ഈ വാർത്ത അറിഞ്ഞവർ ആരും മിണ്ടാതിരുന്നില്ല. “പെട്ടെന്ന് സ്വർഗീയ സൈന്യത്തിന്റെ ഒരു വലിയ സംഘം ദൂതനോടൊപ്പം പ്രത്യക്ഷപ്പെട്ടു. ദൈവത്തെ സ്തുതിച്ചുകൊണ്ട് അത്യുന്നതമായ സ്വർഗത്തിൽ മഹത്വം, ഭൂമിയിൽ ദൈവപ്രീതിയുള്ളവർക്ക് സമാധാനം, വി. ലൂക്കോസ് 2 :13 -14 . എന്നാൽ നമ്മുടെ ജീവിതത്തിൽ ഈ സന്തോഷവാർത്ത എത്രമാത്രം പ്രഘോഷിച്ചു. ക്രിസ്തുമസിന്റെ മണിമുഴക്കം കേൾക്കുമ്പോൾ നാമും പാടുക , പറയുക രക്ഷകൻ ജനിച്ചുവെന്ന് .

4) പുൽക്കൂടിന്റെ അനുഭവം : കുടുംബരക്ഷ.

യേശുക്രിസ്തുവിന്റെ ജനനം ചിത്രീകരിക്കുന്ന പുൽക്കൂടും അതിലെ പ്രതീകങ്ങളും മറ്റൊരു പാഠം നമുക്ക് നൽകുന്നു. പരിമിതികളും പരാധീനതകളും നമ്മുടെ സന്തോഷം കെടുത്തുമ്പോൾ പുൽക്കൂട് നൽകുന്ന അർത്ഥം ഇപ്രകാരമാണ്. നമ്മുടെ കുറവുകൾ ഒരിക്കലും നമ്മുടെ സന്തോഷം കെടുത്തരുത്. കാരണം എല്ലാ മാനുഷിക പരിമിതികളും അതിൻറെ നടുവിൽ പ്രത്യാശയും പ്രതീക്ഷയും നൽകുന്ന തിരുജനനം ആണ് . പുൽക്കൂട് നൽകുന്ന അർത്ഥം മറിയം, ജോസഫ് , ശിശു, ഇടയന്മാർ, ജ്ഞാനികൾ, കന്നുകാലികൾ ഇവയെല്ലാം ഒരു സാധാരണ കുടുംബ പശ്ചാത്തലം പരിചയപ്പെടുത്തുകയും, നിസ്സാരമായി നാം കാണുന്ന അനുഭവങ്ങളിലാണ് ദൈവം ജനിക്കുവാൻ ഇടങ്ങളായി തീരുകയും ചെയ്യുന്നത് എന്ന് നമ്മെ പഠിപ്പിക്കുന്നു. ഈ പുൽക്കൂട്ടിൽ നമ്മുടെ കാഴ്ചപ്പാട് പോലെ ഉള്ള അനുഭവങ്ങൾ ഇല്ല എങ്കിലും സമാധാനവും, സന്തോഷവും രക്ഷയും ആവിർഭവിക്കുന്നു ; അതിനല്ലേ പ്രാധാന്യം.

ഇനിയുമുണ്ട് പ്രതീകങ്ങൾ ധാരാളം. ബലിയുടെയും രക്ഷയുടെയും പ്രതീകമായ റീത്തുകളും , വിളങ്ങി കത്തുന്ന മെഴുകുതിരികളും , ആശംസാ കാർഡുകളും നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും , പ്രത്യാശയുടെയും , സ്നേഹത്തിന്റെയും ദിനങ്ങളിലേയ്ക്കാണ്. നമ്മുടെ രക്ഷയ്ക്ക് വേണ്ടി ദൈവപുത്രൻ വെറുമയക്കപ്പെട്ടു . സ്വയം ചെറുതായി, മനുഷ്യനായി, കാൽവരിയിലേയ്ക്ക് നടന്ന് കയറി. ജനനത്തിന്റെ പ്രതീകങ്ങൾ എല്ലാം ത്യാഗത്തിന്റെ ചൂണ്ട് പലകയാക്കി അവൻ തീർത്തു.

ക്രിസ്തുമസിന്റെ അനുഭവം നിങ്ങളുടെ ഹൃദയത്തെ ക്രിസ്തുവിൻറെ സ്നേഹത്താൽ നിറയ്ക്കട്ടെ . നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രത്യാശയും നിറയട്ടെ . ദൈവത്തിൻറെ അനന്തമായ സ്നേഹവും ദിവ്യകാരുണ്യവും നിറഞ്ഞ അനുഗ്രഹീതമായ ക്രിസ്തുമസും പുതുവർഷവും ആശംസിക്കുന്നു.

പ്രാർത്ഥനയിൽ ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

സ്ട്രെസ്സും നിഷേധാത്മക വികാരങ്ങളും എന്നും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്. ഈ കാലങ്ങളിൽ ഇവ കൂടി വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്കൊരു കടിഞ്ഞാൺ ഇട്ടാൽ മനുഷ്യൻ പരമാനന്ദത്തിൽ എത്തും. നിഷേധാത്മക വികാരങ്ങൾ പലതുണ്ടെങ്കിലും അവയെല്ലാം ഒരു പരിധിവരെ ഉത്കണ്ഠയുടെ വകഭേദങ്ങൾ തന്നെ. ഉത്കണ്ഠയെ പുറത്തേക്ക് വിക്ഷേപിക്കുമ്പോൾ അത് ഭയമായി മാറുന്നു. ഉത്കണ്ഠയെ ഭൂതകാലത്തിലേക്ക് വിക്ഷേപിക്കുമ്പോൾ അത് ദുഃഖമായി മാറുന്നു. ഉത്കണ്ഠയും, ഭയവും, ദുഃഖവും പലതരത്തിൽ കൂടികലരുമ്പോൾ വിവിധങ്ങളായ നിഷേധാത്മക വികാരങ്ങൾ ജനിക്കുന്നു. അതിനാൽതന്നെ ഉത്കണ്ഠയിൽ പിടിമുറുക്കിയാൽ നമുക്ക് നിഷേധാത്മക വികാരങ്ങളെയെല്ലാം വരുതിയിൽ കൊണ്ടുവരുവാൻ കഴിയും. അതാണ് എല്ലാ പ്രശ്നങ്ങളെയും നിയന്ത്രിക്കുവാനുള്ള നമ്മുടെ കയ്യിലുള്ള കടിഞ്ഞാൺ.

ഉത്കണ്ഠ ഒരു ദുശ്ശീലം മാത്രമാണെന്ന് വേണമെങ്കിൽ പറയാം. മറ്റേതൊരു ദുശ്ശീലത്തെയും പോലെ (ഒരുപക്ഷേ അവയെക്കാളും എളുപ്പത്തിൽ) ഇതിനെയും നമുക്ക് എടുത്തു കളയുവാൻ കഴിയും. മനസ്സിൽ എപ്രകാരമാണ് ആധി പ്രത്യക്ഷപ്പെടുന്നതെന്നും അതിൽ നിന്നും വിവിധങ്ങളായ പ്രശ്നങ്ങൾ ജനിക്കുന്നതെന്നും നിരീക്ഷിക്കുവിൻ. അനാവശ്യമായ ഉത്കണ്ഠകളെ ഒഴിവാക്കുവാൻ ശ്രമിക്കുവിൻ. എല്ലാ ഉത്കണ്ഠകളും അനാവശ്യങ്ങളാണ്! ഇവിടെ സ്വാഭാവികമായ ഒരു സംശയം ജനിച്ചേക്കാം..”ഇപ്രകാരം ഉത്കണ്ഠകളെ ഒഴിവാക്കിയാൽ നാം പ്രശ്നങ്ങളിൽ വന്നു ചാടുകയില്ലേ?” ഇതും ഒരുതരം ഉത്കണ്ഠ തന്നെ! സ്വയം കബളിപ്പിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ. ഉത്കണ്ഠയുടെ ഒരു ശൃംഖല തന്നെ നമ്മുടെ മനസ്സിൽ പ്രവർത്തിക്കുന്നു. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയുടെയെല്ലാം കേന്ദ്രബിന്ദുവായി മരണത്തെക്കുറിച്ചുള്ള ഉത്കണ്ഠയും(Death Anxiety) കിടക്കുന്നു. മരണമോ, രോഗങ്ങളോ, പരാജയമോ അല്ല മനുഷ്യന്റെ യഥാർത്ഥത്തിലുള്ള പ്രശ്നം. അവയെക്കുച്ചുള്ള ഉത്കണ്ഠയാകുന്നു അവന്റെ യഥാർത്ഥ പ്രശ്നം. നിങ്ങൾ വാസ്തവത്തിൽ ഈശ്വരൻ തന്നെയാണ്! ഉത്കണ്ഠയാവട്ടെ നിങ്ങളെ ഈ ബോധ്യത്തിൽ നിന്നും തെറിപ്പിക്കുന്നു. അപ്പോഴാണ് വിവിധങ്ങളായ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നത്. എങ്കിലും മരണവും, രോഗങ്ങളും, പരാജയങ്ങളും സംഭവിക്കുന്നില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അവ സംഭവിക്കുന്നതായി നിങ്ങൾക്ക് തോന്നുകയും അനുഭവപ്പെടുകയും ചെയ്യുന്നു; വാസ്തവത്തിൽ അവ സംഭവിക്കുന്നില്ല. നിങ്ങൾ മരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. വാസ്തവത്തിൽ നിങ്ങൾ മരിക്കുന്നില്ല. കാരണം നിങ്ങൾ ഈശ്വരൻ ആണ്. എല്ലാം ഉത്കണ്ഠയുടെ സൃഷ്ടികൾ മാത്രം!

നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഉത്കണ്ഠയിലേക്ക് വീഴുമ്പോഴേക്കും പ്രകൃതി നിങ്ങളെ അടിമകളായി പിടിച്ചു കഴിഞ്ഞിരിക്കും. ഉത്കണ്ഠയിൽ കഴിയുന്നത്രയും കാലം നിങ്ങൾ അടിമകളായി തന്നെ തുടരുകയും ചെയ്യും. ഉത്കണ്ഠ മൂലം നാം ജീവിതത്തിന്റെയും മരണത്തിന്റെയും അടിമകളാകുന്നു. അപ്പോഴാണ് നാം നമ്മെക്കുറിച്ച് തന്നെ ചിന്തിച്ചു തുടങ്ങുന്നത്. ഇപ്രകാരം സ്വാത്ഥതയും സ്വാർത്ഥതയിൽ നിന്നും ആഗ്രഹങ്ങളും ജനിക്കുന്നു. ഇവയെല്ലാം നമ്മെ പരിമിതപ്പെടുത്തുക മാത്രം ചെയ്യുന്നു. “ആകുലപ്പെട്ടതുകൊണ്ട് നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം കൂടി നീട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും” എന്ന് യേശുദേവൻ ചോദിക്കുന്നു. വാസ്തവത്തിൽ ആകുലപ്പെടുമ്പോഴാണ് നമ്മുടെ ആയുസ്സ് പരിമിതപ്പട്ടു പോകുന്നത്. നാം കെണിയിൽ വീണു പോകുന്നു. നിത്യം ജീവിക്കുവാൻ വേണ്ടി നാം ആകുലപ്പെടുന്നു; ആ ആകുലത നമ്മെ നിത്യജീവിതത്തിൽ നിന്നും തെറിപ്പിക്കുന്നു. ആകുലപ്പെടാതിരുന്നാൽ നാമൊക്കെ ഈശ്വരൻമാരാണ്. അപ്പോൾ നമുക്ക് മരണമില്ല!

ബാഹ്യലോകം നമ്മെ സദാ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നാം ആ ഭീഷണീയെ സ്വീകരിക്കുകയും അതിനെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യുമ്പോഴേ ആ ഭീഷണി നമ്മെ ബാധിക്കുന്നുള്ളൂ. അല്ലാത്തിടത്തോളം കാലം ആ ഭീഷണി നമുക്ക് പുല്ലാണ്! ഇത്തരം ഭീഷണികൾ നിങ്ങൾ സ്വതന്ത്രനാണോ അല്ലയോ എന്ന് തിരിച്ചറിയുവാൻ ഉള്ള പരീക്ഷകൾ മാത്രം. ഇതൊരു പ്രധാനപ്പെട്ട പരീക്ഷ തന്നെ. ഇതിൽ പരാജയപ്പെട്ടാൽ നിങ്ങൾ പ്രകൃതിക്ക് ദാസ്യവൃത്തി ചെയ്യേണ്ടതായി വരും. വിജയിച്ചാലോ, പ്രകൃതി നിങ്ങൾക്ക് ദാസ്യവൃത്തി ചെയ്യും! അപ്പോൾ നിങ്ങളെ ബാധിക്കുവാൻ പ്രകൃതിക്ക് കഴിയാതെ പോകുന്നു. നിങ്ങൾ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറുന്നു. ഉത്കണ്ഠകളാൽ നിങ്ങൾ സ്വയം തീർത്ത ചങ്ങലകളെ പൊട്ടിച്ചെറിയുവിൻ. അവ വ്യാജങ്ങളാണ്.

ഉത്കണ്ഠയാണ് മനുഷ്യന്റെ യഥാർത്ഥത്തിലുള്ള പ്രശ്നമെന്ന് മനസ്സിലാക്കുന്നത് തന്നെ പരമാനന്ദത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ്. ഉത്കണ്ഠ നമ്മുടെ മനസ്സിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് രണ്ടാമത്തെ പടിയാണ്. എല്ലാ ഉത്കണ്ഠകളെയും ഒരുമിച്ചു വലിച്ചെറിയുക എന്നത് മൂന്നാമത്തെ പടിയും. അപ്പോൾ നാം ഈശ്വരൻ തന്നെയാണെന്നും ഭൂസ്വർഗ്ഗവാസങ്ങളുടെ ആവശ്യം നമുക്കില്ലെന്നുമുള്ള ബോധ്യത്തിലേക്ക് നാം വളരുന്നു. നാം ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് ഉത്കണ്ഠയെ ഭയന്നുകൊണ്ടാണ്. കർമ്മം ചെയ്യുന്നതും ഉത്കണ്ഠയെ ഭയന്നുകൊണ്ട് തന്നെ. യുക്തി ചിന്തയിൽ ഏർപ്പെടുമ്പോൾ നാം ഉത്കണ്ഠ ജനിപ്പിക്കുന്ന സാഹചര്യങ്ങളെ തന്ത്രപൂർവ്വം ഒഴിവാക്കുവാൻ ശ്രമിക്കുന്നു. ഇവിടെയൊന്നും ഉത്കണ്ഠ തിരുത്തപ്പെടുന്നില്ല; മറിച്ച് പ്രോത്സാഹിപ്പിക്കപ്പെടുകയേ ചെയ്യുന്നുള്ളൂ. നാം ബാഹ്യലോകത്തെ തിരുത്തുമ്പോൾ ഉള്ളിലെ ഉത്കണ്ഠ തിരുത്തപ്പെടാതെ പോകുന്നു. ഉത്കണ്ഠയെ തിരുത്തിയാൽ ബാഹ്യലോകത്തെ തിരുത്തേണ്ട ആവശ്യവുമില്ല. അപ്പോൾ നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം നിഷ്കാമകർമ്മങ്ങളായി ഭവിക്കുന്നു – നാമവ ചെയ്യുന്നത് നമുക്ക് വേണ്ടിയല്ല. അതിനാൽ ആന്തരിക ലോകത്തിലേക്ക് തിരിയുവിൻ. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം അവിടെയാണ് കിടക്കുന്നത്. അവിടെ തിരുത്തിയാൽ നാം വിജയിക്കുക തന്നെ ചെയ്യും. അപ്പോൾ നമ്മുടെ ജീവിതം ഭാവാത്മകമാവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക മിഷൻ കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , മിഷൻ ഡയറക്ടര്മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൻ തിരിച്ചു തയ്യാറാക്കിയത് താഴെ നൽകുന്നു .

 

ബിർമിങ്ഹാം .കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ കമ്മീഷൻ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 ന് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വെച്ച് ഈ വരുന്ന ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ നടത്തപ്പെടുന്നു.

ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകളിലുള്ളവർക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.

നേരത്തെ വൂസ്റ്ററിൽ നടത്തുവാനുദ്ദേശിച്ചിരുന്ന മത്സരം പിന്നീട് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിലേക്ക് മാറ്റുകയായിരുന്നു.മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായ തായി സംഘാടകർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫാ. ജോസ് അഞ്ചാനിക്കൽ: 07534967966
ജോമോൻ മാമ്മൂട്ടിൽ: 07930431445

വേദിയുടെ വിലാസം:

Our Lady of the Rosary and St Thérèse of Lisieux Church
Bridge Road
Saltley,Birmingham
B8 3BB

ഫാന്റസാഫ്: വിൻസെൻഷ്യൽ കോൺഗ്രിഗേഷൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ റസിഡെൻഷ്യൽ ധ്യാനം പാന്റസാഫ് വിൻസെൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.ഫെബ്രുവരി 23,24,25 തീയതികളിലായി നടത്തപ്പെടുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം പ്രശസ്ത ധ്യാന ഗുരുവും, ഫാമിലി കൗൺസിലറുമായ ഫാ. പോൾ പാറേക്കാട്ടിൽ വി സി നയിക്കും.

” കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” (അപ്പസ്തോല പ്രവർത്തനം 16 :31) എന്ന തിരുവചനത്തിലൂന്നിക്കൊണ്ടുള്ള ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാന ചിന്തകളും, ശുശ്രുഷകളും ആല്മീയ വിശുദ്ധീകരണത്തിനും, നവീകരണത്തിനും അനുഗ്രഹദായകമാവും.

വലിയ നോമ്പുകാലത്തിലൂടെ വിശുദ്ധ വാരത്തിലേക്കുള്ള തീർത്ഥയാത്രയുടെ ഒരുക്കത്തതിനും,ആല്മീയ-ആദ്ധ്യാൽമിക വളർച്ചക്കും, ദൈവീക കൃപകൾ പ്രാപിക്കുന്നതിനും കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

പരിശുദ്ധ ജപമാല സമർപ്പണത്തിനായും, കുരിശിന്റെ വഴിക്കുമായി ധ്യാന കേന്ദ്രത്തിന്റെതായ കുന്നിൻ പ്രദേശത്ത് വീഥിയൊരുക്കി ഗ്രോട്ടോകൾ സ്ഥാപിച്ച് പ്രത്യേകമായി സംവിധാനം ചെയ്തിട്ടുള്ള ഫ്രാൻസിസ്കൻ ഫ്രയറിൽ വ്യക്തിപരമായും ഗ്രൂപ്പുകളായും നിത്യേന സന്ദർശകർ എത്തി പ്രാർത്ഥിച്ചു മടങ്ങാറുണ്ട്.

പാന്റസാഫ് റിട്രീറ്റ് സെന്ററിൽ വിശാലമായ താമസ സൗകര്യവും, പാർക്കിങ്ങും വ്യക്തിപരമായ പ്രാർത്ഥനയ്ക്കും, കൗൺസിലിങ്ങിനുമുള്ള സൗകര്യങ്ങളും ഉണ്ട്.

ഫെബ്രുവരി 23 നു വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം 25 നു ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
[email protected],
Phone: +44 07417494277
Online registration: www.pantasaph.org

Vincentian Divine Retreat Centre,
Franciscan Friary, Monastery Road, Pantasaph,Holywell,CH8 8PE

ഷൈമോൻ തോട്ടുങ്കൽ

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”(സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുന്നു .

2024 ജനുവരി 1 മുതൽ ഒരു ദിവസം ഒരു അധ്യായം (അല്ലെങ്കിൽ ചെറിയ രണ്ടോ മൂന്നോ അധ്യായങ്ങൾ) എന്ന നിലയിൽ വചനപാരായണം ക്രമീകരിക്കുന്നു. രൂപതയിലെ 12 റീജണുകളിൽനിന്നും ”റഹ്മേ ദ്സവ്റാ” (‘Friend’s of Hope’ or ‘പ്രത്യാശയുടെ കൂട്ടുകാർ’) എന്ന പേരിൽ രൂപീകൃതമായിരിക്കുന്ന വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേർന്ന്, അതിൽ നൽകപ്പെടുന്ന ഓരോ ദിവസത്തെയും വചനപാരായണത്തിനുള്ള നിശ്ചിത അധ്യായം വ്യക്തിപരമായി സൗകര്യപ്രദമായ സമയത്ത് വായിക്കുന്നു.

ഓരോ ദിവസവും വായിക്കുന്ന അധ്യായങ്ങളിൽനിന്നും കൗതുകകരമായ അറിവു നൽകുന്ന ഒരു മിനിറ്റിൽ താഴെയുള്ള ശബ്ദ സന്ദേശം ഈ വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ നൽകുന്നതാണ്. അതോടൊപ്പം വായന പൂർത്തിയാക്കുന്ന അധ്യായങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് ബൈബിൾ പണ്ഡിതരുടെ സഹായവും ലഭ്യമാക്കുന്നതാണ്. എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും ”റഹ്മേ ദ്സവ്റാ” (Friend’s of Hope) യുടെ തിരുവചനപാരായണ സൗഹൃദ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുരൂപതയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ യിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് രൂപത ഇയർ ഓഫ് ജൂബിലി കോഡിനേറ്റർ റെവ ഫാ ജോൺ പുളിന്താനത്ത് . ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് എന്നിവരുമായി ബന്ധപ്പെടുക.

എപ്പാർക്കിയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു.

https://emea01.safelinks.protection.outlook.com/?url=https%3A%2F%2Fchat.whatsapp.com%2FBZDCa3FMBeRDcjN4vfrlCi&data=05%7C02%7C%7Ce0d3c8a494664302f1df08dc00d98df4%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C638386181581808207%7CUnknown%7CTWFpbGZsb3d8eyJWIjoiMC4wLjAwMDAiLCJQIjoiV2luMzIiLCJBTiI6Ik1haWwiLCJXVCI6Mn0%3D%7C3000%7C%7C%7C&sdata=ZGntjGuD9RWMXyrdvoxtppXN40B%2Bdt5FIqw3ew%2FTm8c%3D&reserved=0

ഷൈമോൻ തോട്ടുങ്കൽ

ചിയാം . ലണ്ടൻ സെന്റ്‌ മരിയ ജോൺ വിയാനി മിഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി . ശനിയാഴ്ച ഹിൽ ഹൌസ് സെന്റ്‌ ഹെയ്‌ലർ കമ്മ്യൂണിറ്റി സെന്ററിൽ മിഷൻ ഡയറക്ടറും രൂപത വികാരി ജനറലും ആയ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ കാർഷാൾട്ടൻ ആൻഡ് വാല്ലിങ്ടൺ എം പി ശ്രീ ഏലിയറ്റ് ഹെയ്ഡൻ ജോർജ് കോൾബേൺ ഉത്‌ഘാടനം ചെയ്തു .

മിഷനിലെ മുന്നൂറ്റി അൻപതോളം കുടുംബഅംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി . കൈക്കാരന്മാരായ റോയ് ജോസഫ് , ഐഷ് ലൂക്ക , ഷിബി ജോബി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ നൈസി ടിന്റു ആയിരുന്നു പ്രോഗ്രാം കോഡിനേറ്റർ കാറ്റിക്കിസം ഹെഡ് ടീച്ചർമാരായ വിനീത , മെർലിൻ എന്നിവർ ആയിരുന്നു കലാപരിപാടികൾ ഏകോപിപ്പിച്ചത് .

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ്സിന്റെ അനുരണനം “ഉത്തമ സന്ദേശത്തോട് ഉണരുന്ന പ്രതികരണങ്ങൾ ” .

ലോകമെമ്പാടും ഉള്ള സർവ്വ ജനതകളുടെയും ഹൃദയങ്ങളിൽ സുന്ദരമായ ഒരു സന്ദേശം പ്രതിധ്വനിക്കുന്ന കാലമാണല്ലോ ക്രിസ്തുമസ് . ജാതി വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ സമാധാനവും സന്തോഷവും സ്നേഹവും ആഗ്രഹിക്കുന്ന സർവ്വ മാനവരും ഈ ജനന സന്ദേശവാഹകരാണ്. ആയതിനാൽ ഈ കാലയളവ് ദൈവീക സംഭവങ്ങളുടെ സാരാംശ പ്രതിധ്വനികളായി നാമും അലിഞ്ഞ് ചേരുന്നു. വിശുദ്ധ വേദപുസ്തകത്തിന്റെ ഉൾകാഴ്ചകളുമായി ഇഴ ചേർന്ന് ക്രിസ്തുമസിന്റെ അനുരണന സന്ദേശത്തോടുള്ള ചില പ്രതികരണങ്ങൾ നമുക്ക് ശ്രദ്ധിക്കാം. അവയിൽ ചിലത് നമുക്ക് പാഠങ്ങളാണ്. പല കാരണങ്ങളാൽ പങ്കുകാരാകാതെ വിട്ടുകളഞ്ഞ അനുഭവങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതായ കാര്യങ്ങൾ ഇവ ഒക്കെ നമ്മെ ഓർമിപ്പിക്കുന്നു.

I) അത്ഭുതവും വിസ്മയവും .

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അരുളി ചെയ്യപ്പെട്ടിട്ടുള്ളതും അത്ഭുതകരവുമായ തിരുജനനം ഇന്നും വിസ്മയമാണ്. അസാധ്യമായി എന്ന് നാം തീർപ്പു കൽപ്പിക്കുന്ന സർവ്വകാര്യങ്ങൾക്കും ദൈവം പരിഹാരകൻ എന്ന് തിരിച്ചറിയുവാൻ കഴിഞ്ഞാൽ ഈ സംഭവം എത്ര വിസ്മയനീയമാണ്. സംശയലേശ മന്യേ നമുക്ക് ഉൾക്കൊള്ളുവാൻ കഴിയും. അല്ലാഞ്ഞാൽ ചില ആളുകളുടെ ആചാരങ്ങളുടെ ചില അനുകരണങ്ങളായി നാം അധപതിക്കും. സ്വർഗ്ഗവും ഭൂമിയും അതുല സന്തോഷത്തിൽ നിറഞ്ഞപ്പോൾ ഇടയരും അഷരണരും അനുഭവിച്ച ഭയഭക്തിയുടെയും പ്രതീക്ഷയുടെയും വൈകാരികമായ പ്രതിധ്വനികളും പ്രവചനങ്ങളുടെ നിവർത്തിയും ആഴവും , മനുഷ്യരാശിയോടുള്ള ദൈവത്തിൻറെ അഗാധമായ സ്നേഹത്തിൻറെ വെളിപ്പെടുത്തലും വിസ്മയം ജനിപ്പിക്കുന്നു. അത്ഭുതവും വിസ്മയവും നമ്മെ കൊണ്ടെത്തിക്കുന്നത് കൺ മുൻപിൽ ജാതം ചെയ്ത ക്രിസ്തുവിൻറെ സന്നിധിയിലാണ്.

2) കാത്തിരിപ്പിന്റെ സന്തോഷം .

ഈ നോമ്പിന്റെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷകരമായ ഒരു സന്ദേശത്തിലാണ്. യശയ്യാവ് 9 : 6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും, അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന പേർ വിളിക്കപ്പെടും. ഈ അത്ഭുത ശിശുവിൻറെ ഓരോ പ്രവർത്തനങ്ങളും ഒരു പേരായി നൽകിയിരിക്കുന്നു. പ്രത്യാശയും വീണ്ടെടുപ്പും വാഗ്ദാനവും എല്ലാം നിറവേറ്റപ്പെടുന്ന സന്തോഷത്തിന്റെ ദിനം ജോസഫും മറിയവും മാത്രമല്ല ദൈവത്തിൻറെ രക്ഷാകരമായ കാത്തിരിപ്പിൽ ഉള്ളത് – മിശിഹായുടെ ആഗമനത്തിനായി കാത്തിരിക്കുന്ന സർവ്വരും ഇതിൻറെ ഭാഗമത്രെ.

3) പ്രതിഫലനങ്ങളുടെ ആഴം.

ഉപരിപ്ലവങ്ങളുടെയും , അത് പോലുള്ള ബന്ധങ്ങളിലും ജീവിക്കുന്ന നമുക്ക് തിരുജന സ്വാധീനം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ആത്മീകതയിൽ നിറയുമ്പോൾ നമുക്ക് അല്പമെങ്കിലും പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുവാൻ കഴിയും . തിരു സാന്നിധ്യം ജീവിതങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .നിസ്സാര ചെയ്തികൾ പലതും വിളിച്ച് പറഞ്ഞ് അപമാനം പലർക്കും നേടിക്കൊടുക്കുന്ന നാം നന്മകൾക്കും , ഗുണങ്ങൾക്കും നേരെ മുഖം തിരിച്ചുള്ള അനുഭവങ്ങളും ഇല്ലേ? “കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞത് കേട്ട് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു. വി. ലൂക്കോസ് 2: 19 ഭൗതികമായ വ്യാപാരങ്ങളെക്കാൾ ഉപരിയായി ഹൃദയത്തിൻറെ പരിവർത്തനം .

4) ഔദാര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനങ്ങൾ .

ദൈവം നമുക്കായി ഒരുക്കി നൽകിയ ഈ സ്നേഹത്തിൻറെ സന്ദേശം ജീവിതത്തിൻറെ ഭാഗമാക്കുവാൻ കഴിയില്ലേ? സ്നേഹം ആണ് ദൈവം എന്ന് കർത്താവും നമ്മെ പഠിപ്പിച്ചു. കാണുന്ന സ്നേഹിതനെ സ്നേഹിക്കാത്തവൻ എങ്ങനെ ദൈവത്തെ സ്നേഹിക്കും എന്ന ചോദ്യം അവൻ നമുക്കായി നൽകി. പ്രതിഫലമായ ഒന്നും ആഗ്രഹിക്കാതെ സർവ്വതും ദാനം ചെയ്യുവാൻ ക്രിസ്തുമസ് നമ്മെ പഠിപ്പിച്ചു. ” തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു . വി . യോഹന്നാൻ 3: 16. ദൈവത്തിന്റെ സ്നേഹം അവന്റെ പുത്രന്റെ ദാനത്തിൽ പ്രകടമാക്കിയത് പോലെ, ഈ തിരു ജനനകാലത്ത് സഹജീവികളോട് സ്നേഹവും ഭയവും നാം പ്രകടമാക്കിയേ മതിയാവൂ.

സംക്ഷിപ്തമായ ആശയം ഇതാണ്, ക്രിസ്തുമസിന്റെ സന്ദേശം നമ്മുടെ മധ്യേ ബഹു മുഖ പ്രതികരണങ്ങൾ സജീവമാക്കുന്നു. അവയിൽ പലതും അത്ഭുതം, പ്രതീക്ഷ, പ്രതിഫലനം സ്നേഹവും ഉദാരതയും ജീവിതമാക്കുവാൻ നമ്മെ വിളിക്കുന്നു. നമ്മുടെ നോമ്പും ആചരണവും തിരുജനനത്തിന്റെ യഥാർത്ഥമായ പ്രാധാന്യത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ആഴത്തിലാക്കുകയും അത് നൽകുന്ന സ്നേഹവും കൃപയും അനുകരിപ്പാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ .

ആശംസകളോടും പ്രാർത്ഥനയോടും

ഹാപ്പി ജേക്കബ് അച്ചൻ .

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

RECENT POSTS
Copyright © . All rights reserved