Spiritual

ഈ വർഷത്തെ തിരുവാതിരാഘോഷം ആത്മീയതയും സൗഹൃദവും സംസ്കാരസൗന്ദര്യവും ഒരുമിച്ചുചേർന്ന സ്മരണീയ അനുഭവമായി മാറി.മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമാജത്തിലെ (GMMHC) സഹോദരിമാരും അനിയത്തിമാരും കുഞ്ഞുങ്ങളും ഒരുമിച്ചു ഭഗവാനെയും പാർവതിദേവിയെയും സ്തുതിച്ചുകൊണ്ട്, പ്രകൃതിയുടെ സ്നേഹസാന്നിധ്യം നിറഞ്ഞ മനോഹരമായ അന്തരീക്ഷത്തിൽ പരമ്പരാഗത ഉല്ലാസത്തോടെയും ഉത്സാഹത്തോടെയും ആഘോഷത്തിൽ പങ്കെടുത്തു.

പരിപാടിക്ക് സ്വാഗതം മായ സജി ആശംസിച്ചു. തിരുവാതിരയുടെ ആത്മീയവും സാംസ്കാരികവുമായ മാഹാത്മ്യം അഞ്ചു രാഹുൽ വിശദീകരിച്ചു. നന്ദി പ്രസംഗം ബിന്ദു ഹരികുമാർ നിർവഹിച്ചു. പാരമ്പര്യത്തിന്റെ രുചിയും സ്‌നേഹത്തിന്റെ ചൂടും ഒരുമിച്ചുനിറഞ്ഞ വിപുലമായ നൊയമ്പ് സദ്യയും, അതിന് പിന്നിൽ അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അമ്മമാരുടെയും അനിയത്തിമാരുടെയും നിസ്വാർത്ഥ സേവനവും ഈ ആഘോഷത്തിന് പ്രത്യേക മഹത്വം നൽകി. ഹൃദയപൂർവ്വമായ നന്ദിയും അഭിനന്ദനങ്ങളും പ്രസിഡന്റ് ഗോപകുമാർ, സെക്രട്ടറി വിനോദ് ചന്ദ്രൻ, ട്രഷറർ ഹരികുമാർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് അറിയിച്ചു.

ഇതിനോടനുബന്ധിച്ച് ജനുവരി 10ന് സംഘടിപ്പിക്കുന്ന മകരവിളക്ക് മഹോത്സവത്തിന്റെ ഔദ്യോഗിക വിളംബരവും നടത്തി. മകരവിളക്കിനോടനുബന്ധിച്ച് ഗജവീരന്റെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ് സംഘടിപ്പിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

 

 

ബിനോയ് എം. ജെ.

സങ്കല്പത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് നാം ആരും തന്നെ ബോധവാന്മാരാണെന്ന് തോന്നുന്നില്ല. പണ്ടുമുതൽ തന്നെ യാഥാർത്ഥ്യമാണ് പ്രധാനപ്പെട്ടതെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്തു പോരുന്നു. ആചാര്യന്മാരും ഗുരുക്കന്മാർ പോലും ഈ വിധത്തിലാണ് ജനങ്ങളെ പഠിപ്പിച്ചതായി കാണുന്നത്. സങ്കല്പം ഒരു പാഴ് വേലയാണെന്ന് എല്ലാവരും തന്നെ കരുതുകയും ചിന്തിക്കുകയും ചെയ്തു പോരുന്നു. കുട്ടികളെ സങ്കല്പ ലോകത്തിലേക്ക് വിടുവാൻ മുതിർന്നവരും അധ്യാപകരും അനുവദിക്കുന്നില്ല. മുതിർന്നവർക്കാകട്ടെ സങ്കൽപ്പിക്കാനുള്ള സമയവുമില്ല. വാർദ്ധക്യത്തിൽ എത്തുമ്പോഴാകട്ടെ എല്ലാം പോയല്ലോ എന്ന നിരാശയോടുകൂടി നാം പൂർവ്വ ജീവിതത്തെ സ്മരിക്കുന്നു. ഇതിന്റെ

എല്ലാം ധ്വനി സങ്കല്പം ചീത്തയും വ്യർത്ഥവും ആണെന്നല്ലേ? അത് ഒരു സമയം പോക്ക് മാത്രമാണെന്ന് എല്ലാവരും കരുതുന്നു. വിലപ്പെട്ട സമയം ആരാണ് പാഴാക്കുവാൻ ആഗ്രഹിക്കുക?

എന്നാൽ ജീവിവർഗങ്ങളിൽ മനുഷ്യന് മാത്രമേ സങ്കല്പിക്കുവാനുള്ള കഴിവുള്ളു. അത് വളരെ വിശിഷ്ടമായ ഒരു കഴിവ് കൂടിയാണ്. നീണ്ട പരിണാമത്തിലൂടെ മനുഷ്യൻ ആർജ്ജിച്ചെടുത്ത ഒരു കഴിവാണ് സങ്കല്പശക്തി. അതിനെ നിന്ദിക്കുവാൻ എളുപ്പമാണ്. എന്നാൽ അപ്രകാരം ചിന്തിക്കുമ്പോൾ നാം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിഞ്ഞു കൊള്ളുക. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിനുള്ള പകരക്കാരനാണ്. നമുക്ക് അറിവുള്ളതുപോലെ യാഥാർത്ഥ്യം പരിമിതികൾ നിറഞ്ഞതാണ്. അത് വിരൂപവും വിരസവും ആണ്.

സൗന്ദര്യത്തിൽ സങ്കല്പം തന്നെ യാഥാർത്ഥ്യത്തേക്കാൾ മനോഹര എന്ന് തോന്നിപ്പോകുന്നു. സങ്കൽപ്പത്തിന് ചിറക് വിരിക്കുമ്പോൾ നാം സാധ്യതകളുടെ അനന്തവിഹായുസ്സിൽ പറന്നുയരുകയാണ് ചെയ്യുന്നത്. മാനവ സംസ്കാരത്തിന്റെ ഇന്നേവരെയുള്ള പുരോഗതി എടുത്താൽ സങ്കല്പമാണ് അതിന്റെ എല്ലാം മൂലകരണം എന്ന് കണ്ടെത്തുവാൻ കഴിയും. കാറും കമ്പ്യൂട്ടറും വിമാനവും എല്ലാം സങ്കൽപ്പത്തിലാണ് ആദ്യമേ ജന്മം എടുത്തത്. മാനവസംസ്കാരം അവന്റെ സങ്കൽപ്പത്തിന്റെ ആവിഷ്കാരമാണ്.

അപ്പോൾ പിന്നെ പ്രശ്നം എവിടെയാണ് കിടക്കുന്നത്? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘടനത്തിലാണ് പ്രശ്നങ്ങളെല്ലാം കിടക്കുന്നത് എന്ന് എനിക്ക് സധൈര്യം പറയുവാൻ കഴിയും. നിങ്ങൾ പണം

ഉണ്ടാക്കുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ നിങ്ങൾക്ക് പണം ഉണ്ടാക്കാൻ കഴിയുന്നില്ല, നിങ്ങൾ അധികാരത്തിൽ എത്തുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ, യഥാർത്ഥത്തിൽ, നിങ്ങൾ അധികാരത്തിൽ എത്തുന്നില്ല. നിങ്ങൾക്ക് ജോലി കിട്ടുന്നതായി സങ്കൽപിക്കുന്നു, എന്നാൽ നിങ്ങൾക്ക് ജോലി കിട്ടുന്നില്ല. സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനത്തിൽ വരുന്നത് എങ്ങനെയാണെന്ന് നോക്കി കണ്ടുകൊള്ളുവിൻ. വാസ്തവത്തിൽ ഇപ്രകാരം ഒരു സംഘടനത്തിന്റെ ആവശ്യകതയുണ്ടോ? സങ്കല്പത്തെ സങ്കല്പത്തിന്റെ വഴിക്ക് വിടുവിൻ യാഥാർത്ഥ്യത്തെ യാഥാർത്ഥ്യത്തിന്റെ വഴിക്കും വിട്ടുകൊള്ളുവിൻ. താൻ സങ്കൽപിക്കുന്നതൊക്കെ യാഥാർത്ഥ്യമാകണമെന്ന് നാം എന്തുകൊണ്ടാണ് വാശിപിടിക്കുന്നത്?

അതുപോലെതന്നെ യാഥാർത്ഥ്യമാകുന്നത് മാത്രമേ ഞാൻ സങ്കൽപ്പിക്കൂ എന്നും വാശിപിടിക്കുന്നത് എന്തിന്? അങ്ങിനെയാണ് സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനം ഉണ്ടാകുന്നത്. സങ്കല്പം യാഥാർത്ഥ്യത്തിനുവേണ്ടി എന്നുള്ള മിഥ്യാധാരണ നമ്മുടെ എല്ലാം മനസ്സിൽ ചെറുപ്പം മുതൽ കുടിയേറിയിട്ടുണ്ട്. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടി അല്ല! സങ്കല്പം യാഥാർത്ഥ്യത്തിന്റെ അടിമയും അല്ല. സങ്കൽപ്പത്തിന് അതിന്റേതായ ഒരു ഭാസുരമായ ലോകമുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം വെട്ടിത്തിളങ്ങുന്നു. അവിടെ അന്ധകാരത്തിന് സാധ്യതയില്ല. അവിടെ പരിമിതികൾക്ക് സാധ്യതയില്ല. അവിടെ ദുഃഖത്തിന് സ്ഥാനമില്ല. അവിടെ നൈരാശ്യത്തിനും സാധ്യതയില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ വിലയും പ്രാപിക്കുന്നു.

അവിടെ അനന്താനന്ദമാണ്. എന്നാൽ താൻ സങ്കൽപ്പിക്കുന്നത് ഒക്കെ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിച്ചാൽ കഥയാകെ മാറുകയാണ്. യാഥാർത്ഥ്യത്തിന്റെ ലോകം സങ്കൽപ്പത്തിന്റെ ലോകത്തിൽ നിന്നും ഭിന്നമാണ്. യാഥാർത്ഥ്യത്തിൽ എല്ലാം പരിമിതമാകുമ്പോൾ സങ്കൽപ്പത്തിൽ യാതൊരുവിധ പരിമിതിയും ഇല്ല. അതുകൊണ്ടുതന്നെ താൻ സങ്കൽപ്പിക്കുന്നതെല്ലാം യാഥാർത്ഥ്യമാകണമെന്ന് ഒരാൾ വാശിപിടിച്ചാൽ അവിടെ സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ ഒരു സംഘടനം ജന്മം കൊള്ളുന്നു. അതുകൊണ്ട് സങ്കല്പത്തെ യാഥാർത്ഥത്തിൽ നിന്നും വേർതിരിച്ചെടുക്കുവിൻ. രണ്ടിനും രണ്ടു ലോകമാണുള്ളത്. യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് പോകാതെ തന്നെ പൂർണമായും സങ്കല്പത്തിന്റെ

ലോകത്തിൽ കഴിഞ്ഞുകൊണ്ട് നിങ്ങളുടെ ജീവിതത്തെ അതിന്റെ പൂർണ്ണതയിലേക്ക് കൊണ്ടുവരുവാൻ നിങ്ങൾക്ക് കഴിയും. സങ്കല്പത്തെ തുറന്നു വിടുവിൻ. അതിന് സ്വാതന്ത്ര്യം കൊടുക്കുവിൻ. ആവോളം സങ്കൽപ്പത്തിന്റെ ലോകത്തിൽ വിഹരിക്കുവിൻ. അപ്പോൾ നിങ്ങൾക്ക് കിട്ടുന്ന നിർവൃതി ഒന്ന് വേറെ തന്നെയാണ്.

സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിക്കുമ്പോഴാണ് ആഗ്രഹങ്ങൾ ജന്മം എടുക്കുന്നത്. ഞാൻ പണക്കാരൻ ആകുന്നതായി സങ്കൽപ്പിക്കുന്നു, അതിനുശേഷം അത് യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നു. അത് യാഥാർത്ഥ്യമായില്ലെങ്കിൽ ഞാൻ പോയി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

ഇതല്ലേ നമ്മുടെ ജീവിതത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം? എന്തിനീ വയ്യാവേലിക്കൊക്കെ മുതിരണം? സങ്കല്പം സങ്കല്പത്തിനുവേണ്ടി, യാഥാർത്ഥ്യം യാഥാർത്ഥ്യത്തിന് വേണ്ടി. അവ തമ്മിൽ കൂട്ടിയിടിക്കാതെ ഇരിക്കട്ടെ. ആഗ്രഹങ്ങൾ മനുഷ്യനെ തകർത്തു തരിപ്പണമാക്കുന്നു.

അതിനാൽ സ്നേഹിതരെ നമുക്ക് ജീവിതത്തിൽ മുന്നോട്ടു പറക്കുവാനുള്ള രണ്ട് ചിറകുകളാണ് സങ്കല്പവും യാഥാർത്ഥ്യവും. അവയെ വേണ്ടവണ്ണം ഉപയോഗിച്ച് ശീലിക്കുവിൻ. അതിൽ നിങ്ങൾ വിജയിച്ചാൽ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. സങ്കൽപ്പമോ യാഥാർഥ്യമോ കൂടുതൽ ശ്രേഷ്ഠം എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ ആളല്ല. എന്നിരുന്നാലും ഒന്ന് മറ്റതിനോട്

കിടപിടിക്കുന്നതാണെന്ന് എനിക്ക് പറയുവാൻ കഴിയും. അതിനാൽ നിങ്ങളുടെ സങ്കല്പശക്തിയെ വേണ്ട വണ്ണം ഉപയോഗിക്കുവിൻ. അതുവഴി നിങ്ങൾക്ക് മോക്ഷത്തിലേക്കും നിർവ്വാണത്തിലേക്കും ചുവട് വയ്ക്കുവാൻ സാധിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് 2026 ഫെബ്രുവരി മാസം 13 മുതൽ 15 വരെ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും, ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)

ആന്തരികമായി ഭവിച്ചിട്ടുള്ള വേദനകളും, മുറിവുകളും, ആകുലതകളും, ചിന്താധാരകളിൽ ഉണർത്തി, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

2026 ഫെബ്രുവരി മാസം നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 13 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 15 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മാനസിക നവീകരണത്തിനും, ആന്തരിക വേദനകളും, ഉത്കണ്ഠകളും സൗഖ്യപ്പെടുന്നതിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ , ഫാ ഡെബ്രിൻ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12 ന്, വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രെജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.

Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: [email protected], Website:www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരക്കും ഭക്തിനിർഭരമായ സമാപനമായി. 2025 ഡിസംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ ലണ്ടനിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ദേശവിളക്ക് പൂജകൾ നടത്തിയത് . അന്നേ ദിവസം തത്വമസി യുകെയും, ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് ആലപിച്ച ഭക്തി ഗാനസുധ ചടങ്ങുകൾക്ക് മികവേകി. തുടർന്ന് ഗുരുവായൂരപ്പ സേവാ അവതരിപ്പിച്ച തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടർന്ന് ദീപാരാധന,പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിന്നു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ ചടങ്ങിൽ പങ്കെടുത്തു.ലണ്ടൻ ദേശാവിളക്കിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു 2025 ഡിസംബർ 27 ന് 41 ആം ദിവസ സമാപന വിളക്ക് ദിവസം വിശേഷൽ പൂജകളും, ശ്രീ വീരമണി കണ്ണൻ നയിച്ച പ്രേത്യേക ഭജനയോടും കൂടി ഭക്തി നിർഭാരമായ സമാപനമായി. അന്നേ ദിവസം നിർമല്യദർശനം, ഉഷപൂജ, ഗണപതി ഹോമം, അകണ്ട നാമർച്ചന, ഉച്ചപൂജ,തിടമ്പ് സമർപ്പണം, നെൽപ്പറ വഴിപാട്, താലപ്പൊലിയോടുകൂടി ആറാട്ട്, ദീപാരാധന, സഹസ്രനാമ അർച്ചന, നീരാഞ്ജനം, പടിപൂജ, അത്താഴപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.

പൂജകൾക്ക് ശ്രീ അഭിജിത്തും, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരറും കർമികത്വം വഹിച്ചു.ശ്രീ വീരമണി കണ്ണൻ നയിച്ച ഭജന ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ചടങ്ങുകക്ക് സാക്ഷിയായി.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ’ ജനുവരി 3 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.

2026 ജനുവരി 3 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും, വിടുതലും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യിൽ-

07848 808550

മാത്തച്ചൻ വിളങ്ങാടൻ-

07915 602258

Our lady Of La Salette

R C Church,

1 Rainham Road, Rainham, Essex,

RM13 8SR, UK.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ, ഡിസംബർ 31 ന് വാൾത്തംസ്റ്റോവിൽ കൃതജ്ഞതാബലിയും, പുതുവത്സര സമർപ്പണ ശുശ്രുഷകളും സംഘടിപ്പിക്കുന്നു.

ലണ്ടൻ റീജൻറെ നേതൃത്വത്തിൽ നടത്തി വരുന്ന രാത്രി ആരാധനകളുടെ പ്രഥമ വാർഷീക നിറവിൽ ഒരുക്കുന്ന തിരുക്കർമ്മങ്ങളിൽ ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവർ സംയുക്തമായിട്ടാവും നേതൃത്വം വഹിക്കുക.

കഴിഞ്ഞ വർഷത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും, സംരക്ഷണത്തിനും , പരിപാലനത്തിനും കൃതജ്ഞത അർപ്പിക്കുവാനും, പുതുവത്സരം ദൈവസന്നിധിയിൽ സമർപ്പിച്ച് ആത്മീയമായി ഒരുക്കപ്പെടാനും, ദൈവ കരുണക്കായി പ്രാർത്ഥിക്കുവാനും, അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുവാനുമുള്ള അവസരമായിരിക്കും വിശ്വാസികൾക്ക് ഈ നിശാ ജാഗരണ പ്രാർത്ഥനയിൽ ലഭിക്കുക.

നൈറ്റ് വിജിൽ ശുശ്രുഷകളിൽ വിശുദ്ധ കുർബാന, സ്തുതിപ്പ്, ദൈവവചന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന അടക്കം ശിശ്രൂഷകൾ ഉണ്ടായിരിക്കും.

നന്ദിപ്രകാശിപ്പിക്കുവാനും, പുതുവത്സര സമർപ്പണത്തിനും ആത്മീയ-വിശ്വാസ വളർച്ചയ്ക്കുമായി ഏവരെയും ജാഗരണ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. തിരുക്കർമ്മങ്ങൾ ഡിസംബർ 31 നു ശനിയാഴ്ച്ച വൈകുന്നേരം 7:30 നു ആരംഭിയ്ക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ –
07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258
Venue:
Blessed Kunjachan & St. Mary’s Mission, 132 Sherrnhall Street,
Walthamstow, E17 9HU

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2025 ഡിസംബർ 27 (ശനി) 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തിൽ വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.
ചടങ്ങുകളുടെ സമയക്രമം:
രാവിലെ 7.00 – നിർമാല്യദർശനം
രാവിലെ 7.30 – ഉഷപൂജ
രാവിലെ 8.00 – ഗണപതി ഹോമം
രാവിലെ 10.00 – അഖണ്ഡ നാമാർച്ചന
ഉച്ചക്ക് 12.00 – ഉച്ചപൂജ
വൈകുന്നേരം 3.00 – താലപ്പൊലിയോടുകൂടിയ ആറാട്ട്
വൈകുന്നേരം 5.00 – പ്രത്യേക അഭിഷേകം
വൈകുന്നേരം 5.30 മുതൽ – ശ്രീ വീരമണി കണ്ണൻ നയിക്കുന്ന ഭജന
വൈകുന്നേരം 6.30 – ദീപാരാധന
രാത്രി 7.00 – സഹസ്രനാമാർച്ചന
രാത്രി 7.30 – നീരാഞ്ജനം
രാത്രി 9.30 – പടിപൂജ
രാത്രി 10.00 – അത്താഴപൂജ
രാത്രി 10.30 – ഹരിവരാസനം
ക്ഷേത്ര വിലാസം:
KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്:
07838170203, 07985245890, 07507766652, 07906130390, 07973 151975

ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ ഗാന സന്ധ്യ ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി .മിഷനിലെ 14 കുടുംബ കൂട്ടായ്മകളിലെയും കുടുംബാംഗങ്ങൾ പങ്കെടുത്ത കരോൾ ഗാന സന്ധ്യ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി , മിഷൻ ഡയറക്ടർ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ കരോൾ ഗാന സന്ധ്യ ഉത്‌ഘാടനം ചെയ്തു .

മിഷനിലെ മുഴുവൻ കൂട്ടായ്മകളും പൂർണ്ണമായും പങ്കെടുത്ത പരിപാടിയിൽ ഓരോ കൂട്ടായ്മയും ക്രിസ്‍മസിന്റെ വ്യത്യസ്തമായ വേഷവിധാനങ്ങളും , തിരഞ്ഞെടുത്ത ഗാനങ്ങളും വ്യത്യസ്തത പുലർത്തി , കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ വീടുകൾ തോറുമുള്ള കരോൾ സർവീസും നടക്കുന്നുണ്ട് , കൈക്കാരന്മാരായ ഷിന്റോ ജെയിംസ് , റെജി പൂമറ്റം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് , ദീപ്തി ജെയിംസ് കരോൾ ഗാന സന്ധ്യയുടെ പരിപാടികൾ ഏകോപിപ്പിച്ചു .

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് എന്നത് നമ്മെ സംബന്ധിച്ച് ഉത്സവമോ ആഘോഷമോ വ്യാപാരോത്സവമോ അല്ല. അതിലുപരിയായി കർത്താവായ ക്രിസ്തുവിൻറെ മനുഷ്യാവതാരത്തിന്റെ ആഴമുള്ള ദൈവസ്നേഹ പ്രതീകമാണ് . പാരമ്പര്യത്തിലും, പൈതൃകത്തിലും വേരൂന്നി ദൈവശാസ്ത്രപരമായി ആഴമുള്ളതും വി. വേദപുസ്തകത്തിൽ, പിതാക്കന്മാരുടെ ഉപദേശങ്ങളിൽ ആരാധനയാൽ പോഷിക്കപ്പെട്ടിട്ടുള്ളതും അർത്ഥപൂർണ്ണവും ആണ്. അത്തരത്തിൽ നാം ചിന്തകളെ ക്രോഡീകരിക്കുമ്പോൾ ഓരോ അലങ്കാര വസ്തുവും ആഴത്തിലുള്ള യാഥാർത്ഥ്യങ്ങളിലേക്കുള്ള ചൂണ്ട് പലകകൾ ആണ്. എന്നാൽ അർത്ഥം മറന്ന് അലങ്കാരം മാത്രമായി മാറുമ്പോൾ രക്ഷണ്യമായ അനുഭവം ആഘോഷമായി പരിമിതപ്പെടുന്നു. സാധാരണയായി നാം ഉപയോഗിക്കുന്ന അടയാളങ്ങളും അലങ്കാരങ്ങളും ചൂണ്ട് പലകകൾ ആണ് എന്നും അതിൽ ചിലതിൻറെ യാഥാർത്ഥ്യങ്ങളും ചുവടെ കുറിക്കട്ടെ.

1 . പുൽക്കൂട് (crib)

ക്രിസ്തുമസ് ആചാരങ്ങളിൽ പുൽക്കൂടിന് ഒരു വലിയ സ്ഥാനം ഉണ്ട്. പ്രത്യക്ഷത്തിൽ ഒരു ചെറു കുടുംബത്തിൻറെ പ്രതീകം ഇവിടെ കാണുവാൻ കഴിയും. വി. മത്തായി l : 18 – 25 ലൂക്കോസ് 2 :1 – 20 വരെ ഭാഗങ്ങളിൽ ക്രിസ്തുവിൻറെ സാന്നിധ്യം കുടുംബത്തെ തിരുകുടുംബം ആയി രൂപാന്തരപ്പെടുത്തുന്നു. പൂർണതയുടെ അനുഭവം ക്രിസ്തുവിലൂടെ സാധ്യമാക്കുന്നു. നമ്മുടെ വിശ്വാസ പാരമ്യതയിൽ പുൽക്കൂടിൽ കിടത്തപ്പെട്ട ക്രിസ്തു ദൈവാവതാരത്തിന്റെ വിനയവും, രക്ഷണ്യവതാരത്തിൻ്റെ മർമ്മവുമായി സൂചിപ്പിക്കപ്പെടുന്നു. തെരുവുകളുടെ മദ്ധ്യേ അഗ്നി രഥത്തിൽ ആവേശിക്കപ്പെടേണ്ട വ്യക്തിത്വം ദാരിദ്ര്യവും അസഹായതയും സ്വയം ഏൽക്കുന്നു. ആരാധന ഗീതങ്ങളിൽ ഈ അവസ്ഥ പലവട്ടം ആവർത്തിക്കപ്പെടുന്നു. അതിരുകൾ ഇല്ലാത്ത ദൈവസ്വരൂപൻ അതിരുകളിലേക്ക് കടക്കുന്നു, മറ്റൊരർത്ഥത്തിൽ സൃഷ്ടാവ് സൃഷ്ടിയിലേക്ക് പ്രവേശിക്കുന്നു. സൃഷ്ടിയെ ദൈവികരാക്കുവാൻ. തന്നെ വഹിച്ച മാതാവ് ദൈവം മാതാവ് എന്ന മഹത്വത്തോടെ ആദരിക്കപ്പെടുന്നു. വിനയത്തിന്റെ പിതാവായി യൗസേപ്പ് മാറുന്നു. മൃഗങ്ങൾ യെശയ്യാവിന്റെ പ്രവചനത്തെ ഓർമിപ്പിക്കുന്നു. യെശയ്യാവ് 1: 3 കാള തൻറെ ഉടമയേയും കഴുത തൻറെ യജമാനന്റെ തൊഴുത്തിനേയും തിരിച്ചറിയുന്നു.

2 . ബേത് ലഹേമിലെ നക്ഷത്രം

പുൽക്കൂടിന്റെ മുകളിലായി നിൽക്കുന്ന നക്ഷത്രം ഒരു പ്രധാന ചിഹ്നമാണ്. വിദ്വാന്മാരും ജ്ഞാനികളും ബൗധികതയെ മറന്ന് തങ്ങൾക്ക് ലഭിച്ച അടയാളത്തെ പിൻപറ്റുന്നതായി നാം മനസ്സിലാക്കുന്നു. വി. മത്തായി 2: 1 -12 വരെ നമുക്ക് ഈ അനുഭവം വായിക്കാം. ജ്യോതിശാസ്ത്രമായ ഒരു പ്രതിഭാസം ആയി കരുതുന്നവർ ഉണ്ടാകാം. സംഖ്യാപുസ്തകം 24: 17 ൽ പറയുന്ന യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും എന്നതിന്റെ പൂർത്തീകരണം ആണിത്. ജ്ഞാനികൾ ജ്ഞാനത്തിന്റെ അജ്ഞാനാന്തകാരത്തെ ദൂരീകരിക്കുവാൻ ആകുന്നുവെങ്കിൽ, ക്രിസ്തു സർവജനത്തിന്റെയും അന്ധകാരത്തെ ദൂരീകരിക്കുന്നവൻ ആകുന്നു. അതിനാൽ യഥാർത്ഥമായ വെളിച്ചം ക്രിസ്തു ആകുന്നു എന്നും നക്ഷത്രം അവിടെ എത്തിയപ്പോൾ നിശ്ചലമായി . നമ്മുടെ ഭവനങ്ങളിൽ തൂക്കുന്ന ഓരോ നക്ഷത്രവും ഇത് പ്രതിനിധാനം ചെയ്യപ്പെടുന്നതായിരിക്കണം. ആ പ്രകാശം കണ്ട് അവിടേക്ക് വരുന്ന ഓരോരുത്തർക്കും ജാതം ചെയ്ത ക്രിസ്തുവിനേയും, ആ ജ്ഞാനം പ്രാപിച്ച നാം ഓരോരുത്തരേയും പ്രാപ്യമാക്കണം.

3 . ക്രിസ്തുമസ് മരം.

എപ്പോഴും ജീവനുള്ള പ്രതീകമായി പച്ച ഇലകളുള്ള മരം നാം ഒരുക്കാറുണ്ട്. പൗരസ്ത്യ ഭാഗങ്ങളിൽ ഇത് ആദിമ കാലങ്ങളിൽ ഇല്ലായിരുന്നെങ്കിലും പാശ്ചാത്യ സ്വാധീനത്താൽ നമ്മുടെ ഇടങ്ങളിലും ഇത് ഒഴിച്ച് കൂടാനാവാത്ത പ്രതീകമായി ചേർന്നിരിക്കുന്നു. ഇല വാടാത്ത വൃക്ഷം നിത്യജീവന്റെ പ്രതീകമാണ്. ആറ്റരികത്ത് നട്ടിരിക്കുന്നതും ഇലവാടാത്തതുമായ വൃക്ഷം ഒരു വലിയ പ്രതീകമാണ്. ഇത് സ്വർഗത്തിലെ ജീവ വൃക്ഷത്തിന്റെയും പ്രതീകമാണ് – ദൈവ അവതാരത്തിലൂടെ തുറക്കപ്പെട്ട ദിനങ്ങളിലൂടെ കാൽവരിയും കുരിശും ഉയിർപ്പും മുഖാന്തിരം പൂർണ്ണതയിൽ എത്തിയ ജീവൻറെ യാത്രയിൽ ഈ വൃക്ഷത്തിന്റെ പ്രതീകം എത്ര വലുതാണെന്ന് നമ്മെ പഠിപ്പിക്കുന്നു.

4 . വിളക്കും വെളിച്ചവും.

അലങ്കാരങ്ങളിൽ പ്രാധാന്യം ഏറെയുണ്ട്. ആകർഷകമായ വിളക്കുകൾക്ക് അത് പല നിറങ്ങളിലും ശോഭകളിലും രീതികളിലും ഭവനങ്ങളിലും വഴിയോരങ്ങളിലും അലങ്കാരത്തിന് ഉപയോഗിക്കുന്നു. വി. യോഹന്നാൻ 1:9 എല്ലാ മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർത്ഥ വെളിച്ചം ആയി ക്രിസ്തുവിനെ പ്രഖ്യാപിക്കപ്പെടുന്നു. അന്ധകാരമയമുള്ള പാപമുള്ള ജീവിതം. ആ അവസ്ഥയിൽ നിന്ന് പ്രകാശത്തിലേക്ക് വരുന്ന അനുഭവം ആണ് ക്രിസ്തുമസ് . വെളിച്ചം ദൈവമഹിമയും ദൈവ സാന്നിധ്യവും ആയി മനസ്സിലാക്കുക. ഏതൊരു കാര്യവും നാം ആരംഭിക്കുമ്പോൾ വിളക്ക് കൊളുത്തി ആരംഭിക്കുന്നതിന്റെ അർത്ഥവും ഇത് തന്നെയാണ് .

5 . ദൂതന്മാർ.

കുഞ്ഞുങ്ങളുടെ ക്രിസ്തുമസ് പരിപാടികൾ നാം ശ്രദ്ധിക്കുമ്പോൾ ചിറക് ധരിച്ച മാലാഖമാരുടെ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമാണ്. കാരൾ ഗാനങ്ങളിൽ പ്രത്യേകിച്ചും ആട്ടിടയന്മാരോടുള്ള പ്രഖ്യാപനം ശ്രദ്ധേയമാണ്. ലൂക്കോസ് 2 :8 -14. ദൈവസന്നിധിയിൽ മഹത്വം അർപ്പിക്കുകയും ദൈവ സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ദൂതന്മാർക്കുണ്ട്. അത്തരത്തിൽ നാമും ഈ സദൃശ്യം ധരിച്ചവരല്ലേ. ദൈവത്തെ മഹത്വപ്പെടുത്തുവാനും സദ് വാർത്ത പങ്ക് വയ്ക്കുവാനും ഉള്ള സാധ്യത നമ്മളിലും ഇല്ലേ?

6 . മണികൾ, മാലകൾ, റീത്തുകൾ

മണികൾ പ്രഖ്യാപനത്തിന്റെ സൂചനകൾ ആണ്. വാടാത്ത ഇലകളും പൂക്കളും ചേർത്ത് ദൈവത്തിൻറെ അനാദ്യന്ത സ്നേഹവും പുനക്രമീകരിക്കപ്പെടുന്ന ജീവിതവും, സന്തോഷവും ഒക്കെ സൂചനയായി മാലകളും റീത്തുകളും അലങ്കാരത്തിനായി കരുതുന്നു. അതിലും ഉപരിയായി ചുവന്ന പുഷ്പങ്ങളും കായ്കളും കാൽവരിയിലെ ബലി ആയും ദൈവ അവതാരം ക്രൂശിൽ നിന്ന് മാറി ചിന്തിക്കുവാൻ പറ്റില്ല എന്നും നമ്മെ ശീലിപ്പിക്കുന്നു.

7 . സമ്മാനങ്ങളും ആശംസകളും.

ക്രിസ്തുമസ് മരത്തിന്റെ ചുവട്ടിൽ സമാനങ്ങൾ പൊതിഞ്ഞ് വയ്ക്കുന്ന ഒരു പതിവ് നമുക്കുണ്ട്. സമ്മാനങ്ങൾ അർപ്പണത്തിന്റെ പ്രതീകം ആണ്. അതിലും ഉപരിയായി ക്രൂശ് നമുക്ക് നൽകിയ സമ്മാനം ആണ് നിത്യജീവൻ . തിരു അവതാരത്തിന്റെ സമ്മാനം ദൈവം മനുഷ്യനായി നമ്മുടെ ഇടയിൽ വന്നു പാർത്തു എന്നതാണ്. ഇങ്ങനെ ജീവനെ നേടുന്ന സമ്മാനങ്ങൾ നമുക്ക് ലഭിച്ചത് കൊണ്ട് സമ്മാനങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും നമ്മളും പങ്ക് വയ്ക്കുന്നു.

മുൻ പറഞ്ഞതെല്ലാം അലങ്കാരങ്ങളായി കാണാതെ “ദൈവം നമ്മോട് കൂടെ ” എന്ന പൂർണ്ണതയിലേക്ക് നമ്മെ എത്തിക്കുന്ന ചിന്തകളാകട്ടെ. സ്വർഗ്ഗവും ഭൂമിയും ഒന്നാകുന്ന ഈ ദിനത്തിൽ നാം ഓരോരുത്തരും പുനഃസ്ഥാപിക്കപ്പെടുവാൻ ഈ ചിന്തകൾ സഹായകമാകട്ടെ.

ഏവർക്കും പുതുക്കപ്പെട്ട വിശ്വാസത്തിന്റെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും സദ് വാർത്തകളുടെയും അടിസ്ഥാനത്തിൽ ആശംസിക്കുന്നു ; “ദൈവം നമ്മോടുകൂടെ, ഇമാനുവേൽ”.

ഹാപ്പി അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

RECENT POSTS
Copyright © . All rights reserved