Spiritual

വെംബ്ലി: സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ വെംബ്ലിയിൽ വെച്ച് നൈറ്റ് വിജിൽ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രുഷകയും, രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിലിന് നേതൃത്വം നൽകുക.

വെംബ്ലി സെന്റ് ജോസഫ്സ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടക്കുന്ന നൈറ്റ് വിജിൽ, ഏപ്രിൽ 26 ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്കാരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലിൽ തുടർന്ന് വിശുദ്ധ കുർബ്ബാന അർപ്പിക്കും. തിരുവചനം പങ്കുവെക്കൽ, പ്രെയ്‌സ് ആൻഡ് വർഷിപ്പ്, കുമ്പസാരം, ആരാധന, കൗൺസിലിംഗ് തുടങ്ങിയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും

രാത്രിയാമങ്ങളുടെ ഏകാന്തതയിൽ ശാന്തമായിരുന്ന് മനസ്സും ഹൃദയവും ഉത്ഥിതനായ ക്രിസ്തുവിന്റെ സന്നിധിയിലേക്കുയർത്തി, തങ്ങളുടെ രോഗങ്ങളും, നിസ്സഹായതയും, ബന്ധനങ്ങളും, മുറിവുകളും അവിടുത്തെ തൃക്കരങ്ങളിൽ ഭരമേല്പിക്കുവാനും, സ്വീകരിച്ച നന്മകളെയും, അനുഗ്രഹങ്ങളെയും, കൃപകളേയും ഓർത്തോർത്ത് നന്ദിപുരസ്സരം സ്തുതിക്കുവാനും ഒപ്പം ദിവ്യ കാരുണ്യ ആരാധനക്കും ഉള്ള അനുഗ്രഹീത വേളയാണ് വെംബ്ലിയിൽ ഒരുങ്ങുന്നത്.

പരിശുദ്ധ കുർബ്ബാനയിലൂടെ അവിടുത്തെ രക്ഷാകര യാത്രയോട് ചേർന്നു നിന്ന്, തിരുവചനത്തിലൂടെ ക്രിസ്തുവിനെ ശ്രവിച്ചും, ദിവ്യകാരുണ്യ ആരാധനയിൽ അവിടുത്തോട്‌ അനുരജ്ഞനപ്പെട്ടും, പ്രാർത്ഥനകളും, നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുവാൻ വെംബ്ലിയിൽ നൈറ്റ് വിജിൽ അവസരമൊരുക്കും.

രാത്രി ആരാധനയിൽ പങ്കു ചേരുവാനും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ ചാവറ പിതാവിന്റെയും മാദ്ധ്യസ്ഥ കരങ്ങളിലൂടെ അനുഗ്രഹങ്ങളുടെ വാതായനം തുറന്നു കിട്ടുന്ന നൈറ്റ് വിജിൽ ശുശ്രുഷകളിൽ ഭാഗഭാക്കാകുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
മനോജ്: 07848808550
മാത്തച്ചൻ വിളങ്ങാടൻ: 07915602258

Night Vigil Venue:
St. Joseph RC Church, 339 Harbow Road, Wembley HA9 6AG

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, കേംബ്രിഡ്ജിൽ വെച്ച് ദമ്പതികൾക്കായി, താമസിച്ചുള്ള ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തിൽ സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നേതൃത്വം വഹിക്കും.

” ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു” (ലൂക്കാ19:5). വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം, കൃപയോടെ വിശുദ്ധിയിൽ സംരക്ഷിക്കുന്നതിനും, ജീവിത സമ്മർദ്ധങ്ങൾ, സാഹചര്യങ്ങൾ, പ്രലോഭനങ്ങൾ, സ്വാർത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്നേഹാനുഭവത്തിലും, ജീവിതത്തിലും ഭവിച്ച ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തിൽ ആത്മപരിശോധന ചെയ്യുവാനുള്ള അവസരങ്ങളാണ് ഇവിടെ സംജാതമാവുക. ധ്യാന ശുശ്രുഷകളിലൂടെ ദൈവീക കൃപകളും, അനുരജ്ഞനവും, ദാമ്പത്യ അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് അവസരമൊരുങ്ങും.

ക്രൈസ്തവ ജീവിതത്തിൽ ദൈവവും പങ്കാളികളുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, നവീകരിക്കപ്പെടുവാനും, സ്നേഹാർദ്രവും, ശാന്തവും, സൗമ്യവുമായ ദാമ്പത്യ കൃപകൾ ആർജ്ജിക്കുവാനും, അമൂല്യമായ അവസരമാവും ദമ്പതി ധ്യാന ദിനങ്ങൾ.

ദൈവം ആശീർവദിച്ചു സ്ഥാപിച്ച വിവാഹബന്ധത്തെ സുദൃഢവും, സ്നേഹോജ്ജ്വലവും സന്തോഷകരവുമായി നയിക്കുവാൻ, കൃപകളും അനുഗ്രഹങ്ങളും പ്രാപ്യമായ ധ്യാന ശുശ്രുഷകളിൽ പങ്കുചേരുവാൻ ദമ്പതികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ താമസിയാതെ പൂർത്തിയാക്കി അവസരം ഉറപ്പാക്കുവാൻ സസ്നേഹം അഭ്യർത്ഥിക്കുന്നു.

https://forms.gle/9CdY6x6ymAD6AARF9

ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിച്ചു 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് – 07848808550
മാത്തച്ചൻ വിളങ്ങാടൻ – 07915602258
[email protected]

Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA

ഷിബി ചേപ്പനത്ത്

യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ 35ൽ പരം ദേവാലയങ്ങളിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി.

യുകെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. കൂടാതെ മാർച്ച് 28 പെസഹാ വ്യാഴാഴ്ച, കർത്താവ് ശിഷ്യൻമാരുടെ കാൽ കഴുകഴിയതിനെ അനുസ്മരിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ അഭിവന്ദ്യ പിതാവിൻറെ മഹനീയ കാർമ്മികത്വത്തിൽ നടത്തപ്പെടും. ബർമ്മിങ്ങ്ഹാമിലെ St. ജോർജ് ദേവാലയമാണ് കൃത്യം 1 മണിക്ക് തുടങ്ങുന്ന പ്രസ്തുത ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്.

Address:-

St. ALPHEGE PARISH CHURCH
CHURCH HILL ROAD
SOLIHULL-B913RQ

ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ കാലേകൂട്ടി വന്ന് മഹനീയമായ ഈ ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ വിധം ജോലി ക്രമീകരണങ്ങൾ നടത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്ബ്

അനന്ത സാധ്യതകൾ പലതും മുൻപിൽ നിൽക്കവെ കാണാത്ത ഭാവത്തിൽ പിൻ കാലിനാൽ വാതിലുകൾ ചവിട്ടി അടച്ച് അവസരങ്ങൾ ഇല്ലാതാക്കുന്ന അനുഭവങ്ങളിൽ കഴിയുന്ന നമുക്കുള്ള പാഠം ആണ് നോമ്പിൻറെ ഈ ദീനചിന്തയിൽ പാതിയിൽ അധികം നോമ്പിൻ ദിനങ്ങൾ പിന്നിട്ട് അനന്തവിജയത്തിന്റെ അസാധ്യ കിരണങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമുക്ക് കൂനിയുടെ സൗഖ്യം പുതിയ വാതായനങ്ങൾ തുറന്നു തരും തീർച്ച. വി. ലൂക്കോസിൻ്റെ സുവിശേഷം 13 -ാം അധ്യായം 10 – 17 വരെയുള്ള വാക്യങ്ങൾ.

കർത്താവ് ദേവാലയത്തിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ധാരാളം ആളുകൾ അവൻറെ വചനം കേൾക്കുവാൻ അടുത്ത് വന്നു. അത് കേവലം ഒരു ദിനം ആയി തോന്നിയെങ്കിലും ഒരു പ്രധാന സംഭവത്തിന് നിദാനമായി. ഒരു കൂനിയായ സ്ത്രീയും അവളുടെ സൗഖ്യവും ആ ദിനത്തെ വ്യത്യസ്തമാക്കി,

1. ബന്ധിതന്റെ അവസ്ഥ

സാധാരണ ഒരു മനുഷ്യ വസ്ഥയിൽ കഴിയേണ്ട സ്ത്രീ , നിവർന്ന് നിൽക്കുവാൻ കഴിയാതെ കഷ്ടപ്പെടുന്നു. അവളുടെ ചുമരിലെ ഭാരം ഭൗതിക വ്യാപാരങ്ങളുടെ ഭാരത്തേക്കാൾ അധികം ആയിരുന്നു എന്ന് വാക്യങ്ങളിലൂടെ മനസ്സിലാക്കാം. പതിനെട്ട് വർഷം ഇവൾ ഇതേ യാതനയിൽ കൂടി കടന്നു പോയി, ആത്മീക തലത്തിൽ ഇത് പാപാധിക്യം മൂലമുള്ള കഠിന ചുമടായിട്ടാണ് കാണേണ്ടത്. ഏതെങ്കിലും കാര്യത്തിന് കീഴ്പെട്ട് ജീവിക്കേണ്ട അവസ്ഥ. അത് ജീവിത ഭാരം ആകാം, ആത്മീക ച്യുതിയാവാം, ശാരീരിക ബലഹീനത ആകാം, ഏതെങ്കിലും കെണിയിൽ വീണതാവാം. എന്ത് തന്നെയായാലും വിടുതൽ ആവശ്യം എങ്കിൽ കർത്തൃസന്നിധിയിൽ എത്തിയേ മതിയാവൂ. ഇന്നത്തെ ജനത എന്തൊക്കെ കാര്യത്തിന് അധികം സമയവും വ്യയവും ചിലവാക്കുന്നുവെങ്കിൽ അതെല്ലാം അവൻറെ ഭാരമായി അവന് ഭവിക്കും. ആധുനിക മാധ്യമങ്ങളും , ചിന്തകളും പലപ്പോഴും അവൻറെ ഭാരത്തിന്മേൽ ദാനമായി ഭവിച്ചേക്കാം. എന്തൊക്കെ നമ്മെ അധീനപ്പെടുത്തിയിരിക്കുന്നുവോ ഈ നോമ്പിൻ ദിനങ്ങളിലൂടെ കർത്താവിൻ്റെ സന്നിധിയിൽ എത്തിപ്പെടുവാനും അടിമ ജകങ്ങളെ ചെറുപ്പാനും നമുക്ക് കഴിയണം.

2. യഥാവസരത്തിലെ കർത്താവിൻറെ കാരുണ്യം

പല അവസരങ്ങളിലും നാം അടിമത്വത്തിൽ നിന്ന് മോചനം നേടുവാൻ ആഗ്രഹിക്കും. പല തീരുമാനങ്ങളും നാം എടുക്കും. എന്നാൽ അവ ഒന്നും പാലിക്കുവാൻ നമുക്ക് കഴിയാതെ പോകും – മാനുഷിക ബലഹീനത ആയി നാം അതിനെ വിലയിരുത്തുന്നു. എന്നാൽ ഓരോന്നും നമുക്ക് ഭവിക്കുമ്പോൾ സ്വയം തീരുമാനങ്ങളെക്കാള്‍്് കർത്താവിന് എന്നിൽ പ്രവർത്തിക്കുവാൻ ഉള്ള അവസരമായി മാറ്റുക. ഈ സ്ത്രീ കർത്താവിൻറെ സന്നിധിയിൽ ആയപ്പോൾ അവളെ അടുത്ത് വിളിച്ച് അവളുടെ ബന്ധനത്തെ അഴിച്ച് നിവരുവാൻ ഇടയായി. പാപം മാറിയപ്പോൾ അവൾ ദൈവാനുഭവം ദർശിച്ചു. നമ്മുടെ അവസ്ഥകൾ കാണുന്ന ദൈവം, നമ്മുടെ മുൻപിൽ അവതരിക്കുമ്പോൾ അവനെ വിധേയപ്പെടുക.

3. യഥാസ്ഥിതിക മാറ്റത്തിന് കാരണമാകുക

ഈ സംഭവം നടന്നത് ശാബതിൽ ആയിരുന്നത് കൊണ്ട് പ്രമാണിമാർ ചോദ്യം ചെയ്യുന്നു. സൗഖ്യപ്പെടുവാൻ അനേകം ദിവസങ്ങൾ ഉണ്ടല്ലോ എന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിക്കുന്നു. ഇന്ന് ഇത് നമ്മുടെ മധ്യേ നടമാടുന്ന ഒരു ഭാവമാണ്. നമുക്കോ ഒരാളെ കരുതുവാൻ കഴിയുന്നില്ല. എങ്കിലും ഏതെങ്കിലും തരത്തിൽ ലഭിക്കുന്ന അനുഗ്രഹത്തിന് വിഘാതമാകുവാൻ നമ്മുടെ പ്രവർത്തനം ഇടയാക്കുന്നുണ്ട് ! എന്നാൽ വിളിക്കപ്പെട്ട നാം അനേകർക്ക് ആശ്വാസം പകരുവാൻ വിളിക്കപ്പെട്ടവരാണ്. നോമ്പും പ്രാർത്ഥനയും അപ്രകാരം ഉള്ള അനുഭവങ്ങൾക്ക് അനേകരെ ഒരുക്കി സൗഖ്യം നൽകേണ്ടവരാണ്. തുറന്ന വാതിലുകൾ ചവിട്ടി അടയ്ക്കാതെ പ്രത്യാശയോടെ ദൈവ മുൻപാകെ എത്തുക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിലാണ്” എന്ന് റൂസ്സോ പറയുന്നു. തന്റെ ഭാര്യയും, മകനും, പിതാവും രാജകീയ സുഖസൗകര്യങ്ങളും ബന്ധനമായി തോന്നിയതുകൊണ്ടാണ് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടിറങ്ങിയത്. നാമെല്ലാവരും ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. സാമൂഹിക ജീവിയെന്ന നിലയിൽ മനുഷ്യന് ബന്ധങ്ങൾ ഇല്ലാതെ ജീവിക്കുവാനുമാകില്ല. എന്നാൽ ഈ ബന്ധങ്ങൾ എപ്പോഴാണ് ബന്ധനങ്ങളായി മാറുന്നത്? അവയെപ്പോഴാണ് ഒരു ശാപമായി മാറുന്നത്? മനുഷ്യബന്ധങ്ങളെ എങ്ങനെ ആരോഗ്യപ്രദമായി മുന്നോട്ട് കൊണ്ടു പോകുവാനാവും? പരസ്പരസ്നേഹത്തിന്റെ ദിവ്യാനുഭൂതിയിൽ നിന്നും മനുഷ്യബന്ധങ്ങൾ എപ്രകാരമാണ് വിദ്വേഷത്തിന്റെയും പകയുടെയും സ്രോതസ്സായി അധ:പതിക്കുന്നത്. നമുക്ക് പ്രത്യാശയ്ക്ക് എന്തെങ്കിലും വഴിയുണ്ടോ?

മനുഷ്യന്റെ ദു:ഖത്തിന്റെ അടിസ്ഥാനപരമായ കാരണം മുമ്പ് പറഞ്ഞതുപോലെ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി മാറുന്നതാണ്. സ്നേഹിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സ്നേഹിക്കുവാൻ കഴിയുന്നില്ല. സ്നേഹം പ്രതീക്ഷിക്കുന്നുണ്ട് പക്ഷേ ലഭിക്കുന്നില്ല. ആകെ അസംതൃപ്തി. എവിടെയൊക്കെയോ തെറ്റുകൾ പറ്റിയിട്ടുണ്ട്. എവിടെയാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്? തെറ്റുകൾ തിരുത്തേണ്ടിയിരിക്കുന്നു. കുറ്റാരോപണം നമുക്ക് നേരേ സമൂഹത്തിൽ നിന്നും സദാ വന്നു കൊണ്ടിരിക്കുന്നു. നാമവയെ സ്വീകരിക്കുന്നതിന് പകരം സമൂഹത്തിലേക്ക് തന്നെ തിരിച്ചയക്കുന്നു. സമൂഹമുണ്ടോ തെറ്റുകൾ തിരുത്തുന്നു! നാമോ? നാമും തെറ്റുകൾ തിരുത്തുന്നില്ല. കുറ്റാരോപണം എല്ലാ ദിശകളിലേക്കും പായുന്നു. സാമൂഹിക ജീവിതം ഒരു നരകമായി മാറുന്നു. ആരാണ് തെറ്റുകാർ? ആരാണ് തിരുത്തേണ്ടത്?

ഇത് വിഷമം പിടിച്ച ഒരു ചോദ്യമാണ്. പക്വതയുടെ പ്രാരംഭഘട്ടങ്ങളിൽ നാം നമ്മിലേക്കും സമൂഹത്തിലേക്കും മാറിമാറി കുറ്റാരോപണം നടത്തുന്നു. രണ്ടു പേരുടെയും ഭാഗത്ത് തെറ്റുണ്ട് ( I am not OK; You are not OK). ഇത്തരം ഒരു കാഴ്ചപ്പാടിൽ മനുഷ്യജീവിതം അന്ധകാരാവൃതമാണ്. അല്പം കൂടി പക്വതയുള്ള ആളുകൾ വലിയ ഒരു സത്യം മനസ്സിലാക്കുന്നു. താൻ തന്നെതന്നെ സ്നേഹിക്കുകയും സ്വികരിക്കുകയും ചെയ് തെങ്കിലേ തന്റെ ജീവിതത്തിൽ ശാന്തി ലഭിക്കൂ. അവിടെ മാത്രമേ തന്റെ ജീവിതം അർത്ഥവ്യത്താവൂ. മറ്റുള്ളവർ വേണമെങ്കിൽ തിരുത്തട്ടെ (I am OK; You are not OK). ഇപ്രകാരം സ്വയം സ്വീകരിക്കുന്ന വ്യക്തി ഒരു പ്രതിഭാശാലിയായി രൂപാന്തരപ്പെടുന്നു. ഇക്കൂട്ടർക്ക് അവരോട് തന്നെ വലിയ മതിപ്പാണ്. എന്നിരുന്നാലും സമൂഹത്തെ നന്നാക്കുവാൻ ശ്രമിക്കുന്നത് ഒരു പാഴ്വേല മാത്രമാണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. സമൂഹം നന്നാവുകയുമില്ല തന്റെ മന:ശ്ശാന്തി നഷ്ടപ്പെടുകയും ചെയ്യുന്നു. പകരം സ്വയം ബഹുമാനിച്ചുകൊണ്ട് തന്നെ സ്വയം മെച്ചപ്പെടുവാനാകുമെന്ന് വ്യക്തി മനസ്സിലാക്കി തുടങ്ങുമ്പോൾ അയാളുടെ ജീവിതത്തിൽ ഗംഭീരമായ പുരോഗതി ആരംഭിക്കുന്നു. ഇവരാണ് ‘സാധന’ ചെയ്യുന്ന ആളുകൾ. അവർ സ്വയം തിരുത്തുകയും സമൂഹത്തെ വെറുതെ വിടുകയും ചെയ്യുന്നു (I am not OK; You are OK). എന്നാൽ ഇപ്രകാരം സ്വയം മെച്ചപ്പെടുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയ ആണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. പൂർണ്ണത ഒരു മരീചികയായി തന്നെ തുടരുന്നു. ഇവിടെ അയാൾ ആത്മപുരോഗതിയെയും സാധനയെയും വലിച്ചെറിയുന്നു. അവിടെ അയാൾ താനിപ്പോൾതന്നെ പരിപൂർണ്ണനും കുറവുകൾ ഇല്ലാത്തവനും ആണെന്ന് കണ്ടെത്തുകയും തന്നിൽ പ്രകാശിക്കുന്നത് ഈശ്വരൻ തന്നെയാണ് അറിയുകയും ചെയ്യുന്നു. അവിടെ കുറ്റം ആരുടെ ഭാഗത്താണ്? ആരുടെയും ഭാഗത്ത് കുറ്റമില്ല (I am OK; You are OK). കുറ്റം ഉണ്ടെന്നുള്ളത് ഒരു തോന്നൽ മാത്രമായിരുന്നു. അതുവരെ നരകമായി അനുഭവപ്പെട്ടിരുന്ന സാമൂഹിക ജീവിതം അവിടെ തുടങ്ങി ഒരു സ്വർഗ്ഗമായി മാറുന്നു.

അതെ! കുറ്റാരോപണമാണ് സ്വർഗ്ഗത്തെ നരകമാക്കി മാറ്റുന്നത്. കുറ്റങ്ങൾ കാണുന്നത് ഒരു ദുശ്ശീലം മാത്രമാണ്. നമുക്ക് നമ്മിൽ തന്നെ കുറ്റം ആരോപിക്കാം; സമൂഹത്തിലും കുറ്റം ആരോപിക്കാം. ഇപ്രകാരം കുറ്റാരോപണം നടത്തുന്നിടത്തോളം കാലം ആരിൽ കുറ്റം ആരോപിക്കുന്നുവോ അവരിൽ കുറ്റം ഉള്ളതായി നമുക്ക് തോന്നുന്നു. അതൊരു തോന്നൽ മാത്രമാണ്. കുറ്റാരോപണം നിർത്തുന്ന നിമിഷം ആ തോന്നൽ തിരോഭവിക്കുകയും ചെയ്യുന്നു. എന്തെങ്കിലും ഒക്കെ പുരോഗതി ഇല്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥം എന്ന് നാം ചിന്തിച്ചേക്കാം. പുരോഗതിക്കുവേണ്ടിയുള്ള ഈ ദാഹം – ആഗ്രഹം – ആണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. വാസ്തവത്തിൽ പുരോഗതിയുടെ ആവശ്യം അവിടെയില്ല. ഇപ്പോൾ തന്നെ എല്ലാം പരിപൂർണ്ണമാണ്. ആഗ്രഹങ്ങൾ എല്ലാം അസ്ഥാനത്താണ്. പുരോഗതിയെയും ആഗ്രഹങ്ങളെയും പ്രതി നിങ്ങൾ പൂർണ്ണതയിൽ അപൂർണ്ണത ദർശിക്കുന്നു. നിങ്ങൾ കുറ്റം ആരോപിക്കുന്നു. ഈ പ്രതിഭാസം എപ്പോൾ നിലക്കുന്നുവോ അപ്പോൾ നിങ്ങൾ പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുന്നു. പ്രശ്നം കിടക്കുന്നത് നിങ്ങളുടെ മനസ്സിലാണ്. പൂണ്ണത ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല. മറിച്ച് ഇപ്പോൾ തന്നെ എല്ലാം പൂർണ്ണമാണ്. അപൂർണ്ണതയാണ് കൃത്രിമം.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റം ആരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുവാൻ ശ്രമിക്കുമ്പോൾ സമൂഹം ബലം പ്രയോഗിച്ച് നിങ്ങളെയും തിരുത്തുന്നു. നിങ്ങൾ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോൾ സമൂഹം നിങ്ങളുടെ സ്വാതന്ത്ര്യത്തിലും കൈകടത്തുന്നു. സമൂഹത്തെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുന്ന നിങ്ങളെ സമൂഹം അടിമയായി പിടിക്കുന്നു. അതിനാൽ നിങ്ങൾ സമൂഹത്തെ ആദരിച്ചു തുടങ്ങുവിൻ. നിങ്ങളെ തന്നെയും ആദരിക്കുവിൻ. അപ്പോൾ പിന്നെ ജീവിതം എന്തിനുവേണ്ടിയാണ്? മെച്ചപ്പെടുവാൻ ഒന്നുമില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്? ആസ്വാദനത്തിനു വേണ്ടി! എല്ലാം പരിപൂർണ്ണം! അതിനാൽ തന്നെ ആവോളം ആസ്വദിക്കുവിൻ! നിങ്ങൾ ചെയ്യുന്ന എല്ലാ കർമ്മവും ആസ്വാദനത്തിനു വേണ്ടി മാത്രം ചെയ്യുവിൻ! അപ്പോൾ അവ നിഷ്കാമകർമ്മമായി പരിണമിക്കും. ഇപ്രകാരം പരമാനന്ദത്തിലേക്ക് ചുവടു വയ്ക്കുവിൻ. സമൂഹവുമായുള്ള നിങ്ങളുടെ ബന്ധം ഒരു ബന്ധനമാവാതിരിക്കട്ടെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബർമിങ്ഹാമിൽ നടക്കും. നോർത്താംപ്റ്റൻ രൂപത ബിഷപ്പ് എമിരിറ്റസ് പീറ്റർ ഡോയലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.

ലോക പ്രശസ്തമായ കോർ അറ്റ് ലുമൻ ക്രിസ്റ്റി കമ്യൂണിറ്റി ലീഡറും രോഗശാന്തി ശുഷ്രൂഷകനുമായ ഡാമിയൻ സ്റ്റയിൻ നയിക്കുന്ന “മിറക്കിൾ ഹീലിങ് ” ഇത്തവണത്തെ കൺവെൻഷന്റെ പ്രത്യേകതയാണ്.അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ ജോസ് കുര്യാക്കോസും പങ്കെടുക്കു. .യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുത രോഗശാന്തികൾ ബ്രദർ ഡാമിയന്റെ ശുഷ്രൂഷകളിൽ ദൈവിക അടയാളമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

കൺവെൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ,

Sandwell & Dudley
West Bromwich
B70 7JD.

ജെഗി ജോസഫ്

നോമ്പുകാലത്തിലേക്ക് കടക്കവേ വിശ്വാസ സമൂഹത്തിന് വലിയൊരു ഉണര്‍വായി ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ ആനുവല്‍ റിട്രീറ്റ് . കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഡയറക്ടറായ ഫാ ജിന്‍സ് ചീങ്കല്ലേല്‍ നയിച്ച മൂന്നു ദിവസം നീണ്ട ധ്യാനം ജീവിത മൂല്യങ്ങളെ ഉണര്‍ത്തുന്ന ദൈവിക നിമിഷങ്ങളാണ് സമ്മാനിച്ചത്.വിശ്വാസം , സ്‌നേഹം , പ്രത്യാശ എന്നീ മൂല്യങ്ങളെ മുറുകെ പിടിച്ച് പിതാവിലേക്ക് തിരിയാന്‍ ഫാദര്‍ തന്റെ വചനങ്ങളിലൂടെ ഉദ്‌ബോധിപ്പിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ മിഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അച്ചന്റെ ധ്യാനത്തില്‍ പങ്കുകൊണ്ടു.മൂന്നു ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായിരുന്നു. വചന വ്യാഖ്യാനങ്ങള്‍കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും ധ്യാന വേദിയെ ധന്യമാക്കി വലിയൊരു അഭിഷേക ഉണര്‍വായിരുന്നു റിട്രീറ്റ് സമ്മാനിച്ചത്. ചെറിയ സംഭവങ്ങളിലൂടെ വലിയ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കി ലളിതമായി ദൈവസ്‌നേഹവും കാരുണ്യവും ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ച് അച്ചന്‍ വിശ്വാസ സമൂഹത്തിന് പറഞ്ഞു നല്‍കി.

വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം സജീവമാകേണ്ടതിനെ പറ്റി ഫാ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഓര്‍മ്മിപ്പിച്ചു ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ അച്ചനും ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി തുടങ്ങിയവരും ധ്യാനത്തിന് നേതൃത്വം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച ധ്യാനം ഞായറാഴ്ച ഉച്ചയ്ക്കാണ് അവസാനിച്ചത്. ജീസസ് യൂത്ത് അംഗങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ധ്യാനവും ശ്രദ്ധേയമായിരുന്നു. ഫാ ജിബിന്‍ വാമറ്റത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിശ്വാസ സമൂഹത്തിന് വലിയൊരു ഉണര്‍വ് സമ്മാനിച്ച് നോമ്പുകാല ഒരുക്കങ്ങള്‍ക്ക് ഭക്തിപൂര്‍വ്വമുള്ള ഒരു തുടക്കമായി ഫാ ജിന്‍സ് നയിച്ച റിട്രീറ്റ്.

ഫാ. ഹാപ്പി ജേക്കബ്ബ്

“പുല്ല് ഉണങ്ങി, പൂ ഉതിർന്നു “എന്ന ആശയവും പ്രയോഗവും വി. വേദപുസ്തകത്തിൽ നാം കാണാറുണ്ട്. ക്ഷണികം, നൈമിഷികം എന്ന അർത്ഥം ആണ് ഈ വിശേഷണം നൽകുന്നത്. എന്നാൽ തുടർച്ചയായ , എന്നും പ്രാപ്യമായി നിലനിൽക്കുന്ന, അനിത്യമായി വ്യാപരിക്കുന്ന ഒരു തലം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതം ക്ഷണികം എങ്കിൽ നിത്യജീവൻ എന്നേക്കും ഉള്ളതാണ്. പ്രാർത്ഥിക്കുക എന്ന വാക്ക് പരിചിതമാണ് എങ്കിലും അതിൻറെ ആവർത്തനം എത്ര രുചി തരും നമുക്ക്. എന്നാൽ നിരന്തരം പ്രാർത്ഥിക്കുക എന്ന ക്രിയ നമ്മെ കൊണ്ടെത്തിക്കുന്നത് നിത്യ ദൈവത്തോടുള്ള നിത്യ ബന്ധത്തിലാണ് . അങ്ങനെ നിത്യനായ ദൈവത്തോട് നിരന്തരമായ പ്രാർത്ഥന മൂലം അത്ഭുതം നേടിയ ഒരു സ്ത്രീയുടെ കഥയാണ് ഇന്നത്തെ ചിന്തയുടെ ആധാരം ; വി. മത്തായി 15: 21- 31 വരെയുള്ള വാക്യങ്ങൾ തൻറെ മകളുടെ രോഗശാന്തിക്കായി നിരന്തര അപേക്ഷയുമായി യേശുവിനെ സമീപിച്ച കനന്യക്കാരിയായ സ്ത്രീ ഈ സംഭവം നിരന്തരമായ വിശ്വാസത്തിലൂടെ പരിവർത്തനത്തിന്റെ അനുഭവങ്ങളെ ഉയർത്തി കാണിക്കുകയും ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആഴമേറിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

1. നിരാശയുടെ നിലവിളി

കർത്താവേ ദാവീദു പുത്രാ എന്നോട് കരുണയുണ്ടാകണമേ എന്ന് നിലവിളിക്കുന്ന ആ സ്ത്രീയുടെ ചിത്രം, നമ്മളിൽ പലരും കടന്നു പോയിട്ടുള്ള ജീവിത സാഹചര്യം ,ആശ്രയം അറ്റ ദിനങ്ങളിൽ ഒരിറ്റ് ആശ്വാസത്തിനായി കേഴുന്ന ദിനങ്ങൾ, ഇങ്ങനെ എണ്ണമറ്റ വ്യക്തികളുടെ ഹൃദയംഗമമായ നിലവിളിയുടെ പ്രതിധ്വനി. യേശുവിനോടുള്ള തീഷ്ണമായ അഭ്യർത്ഥനയും അവളുടെ പ്രതീക്ഷയും രോഗശാന്തിയിലൂടെ വിടുതലും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പാഠം നമുക്ക് നൽകുന്നു. നമ്മുടെ ജീവിതത്തിൽ ഏത് നിമിഷവും ഇങ്ങനെയുള്ള ദിനങ്ങൾ കടന്നു വന്നേക്കാം, എങ്കിലും നമുക്കും ഒരു ഈ കനന്യ സ്ത്രീയെ പോലെ സൗഖ്യം ലഭിക്കും വരെ അവൻറെ കരുണയും അതിരില്ലാത്ത സ്നേഹത്തോടും നമുക്ക് പ്രാർത്ഥിക്കാം.

2. പരീക്ഷണത്തിൽ തളരാത്ത വിശ്വാസം

യേശുവും ആ സ്ത്രീയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക . ” കുട്ടികളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് കൊടുക്കുന്നത് വിഹിതമല്ല ” എന്ന പ്രസ്താവന അവളുടെ വിശ്വാസത്തെയും സ്ഥിരതയും പരീക്ഷിക്കുന്നു. എന്നാലും അവൾ പിന്മാറാതെ നായ്ക്കൾ യജമാനന്മാരുടെ മേശമേൽ നിന്നും വീഴുന്ന നുറുക്കുകൾ തിന്ന് ജീവിക്കുന്നു എന്ന് മറുപടി പറയുന്നു .യേശുവിൻറെ സമൃദ്ധമായ കൃപയും കാരുണ്യത്തെയും കുറിച്ചുള്ള അവളുടെ അഗാധ ബോധം ആ കൃപയുടെ ഒരു നുറുക്ക് മതി തൻറെ മകളുടെ സൗഖ്യത്തിന് എന്ന് അവൾ പ്രതിവചിക്കുന്നു. ദൈവത്തിൻറെ നന്മയിലും പരമാധികാരത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പരീക്ഷണങ്ങളിലും പ്രത്യക്ഷമായ തിരിച്ചടികളിലും വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാൻ നമ്മെ ഈ ഭാഗം പഠിപ്പിക്കുന്നു.

3. വിശ്വാസത്തിലുള്ള അന്തിമവിജയം.

അവളുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവളോട് പ്രതിവചിക്കുന്നു. “സ്ത്രീയേ നിൻറെ വിശ്വാസം വലിയത്, നിൻറെ അപേക്ഷ കേട്ടിരിക്കുന്നു. ” ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിക്കുന്നു. അവളുടെ മകളുടെ രോഗശാന്തി വിശ്വാസത്തിന്റെയും പരിവർത്തന ശക്തിയുടെയും നമ്മുടെ രക്ഷകന്റെ അതിരില്ലാത്ത അനുകമ്പയുടെയും തെളിവായി വർത്തിക്കുന്നു. അവളുടെ വിശ്വാസം മൂലം തൻറെ മകൾ ശാരീരിക ശാന്തി മാത്രമല്ല ആത്മീക സ്ഥിരീകരണവും അനുഗ്രഹവും ലഭിക്കുന്നു. വിശ്വാസത്തോടെ അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നുള്ളതും ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിൽ ദൈവം സന്തോഷിക്കുന്നു എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാനും ദൈവത്തിൻറെ നന്മയിലും കരുണയിലും ആശ്രയിക്കാനും അങ്ങനെയെങ്കിൽ തൻറെ വാഗ്ദാനം അവൻ നിറവേറ്റും എന്നുള്ള ഉറപ്പും നമുക്ക് ലഭിക്കുന്നു. നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുമ്പോൾ പർവ്വതങ്ങളെ ചലിപ്പിക്കുവാനും അത്ഭുതഫലങ്ങൾ കൊണ്ടുവരുവാനും നമ്മുടെ വിശ്വാസത്തിന് ശക്തിയുണ്ട് എന്ന് അറിഞ്ഞുകൊണ്ട് ഈ കനാനായ സ്ത്രീയുടെ ദൃഢതയും സ്ഥിരോത്സാഹവും നമുക്കും അനുകരിക്കാം.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ലീഡ്സ്: വിശുദ്ധവാരത്തിനായി ആത്മീയമായി ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ ഇടവകാംഗങ്ങളായ വിശ്വാസ സമൂഹം. ഇതിൻറെ ഭാഗമായി ആത്മശുദ്ധീകരണത്തിനായുള്ള വാർഷിക ധ്യാനം മാർച്ച് 22 ,23 ,24 തീയതികളിൽ ലീഡ്സിലെ ഇടവക ദേവാലയമായ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലും മാർച്ച് 18, 19, 20 തീയതികളിൽ കീത്തിലി സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചും നടത്തപ്പെടും.


പ്രമുഖ വചനപ്രഘോഷകനായ ഫാ. ജിൻസ് ചെൻങ്കല്ലിൽ HGN ലീഡ്സിലും ഫാ. ടോണി CSSR കീത്തിലിയിലും വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും. വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ആത്മ വിശുദ്ധീകരണം പ്രാപിക്കാൻ ഇടവക വികാരി ഫാ.ജോസ് അന്ത്യാംകുളം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു .വാർഷിക ധ്യാനത്തിന്റെ വിശദമായ സമയക്രമം താഴെ പറയും പ്രകാരം ആയിരിക്കും.

ലീഡ്സ്

22/03/24 – വെള്ളി – 4.30 PM to 9 PM

23103/24 – ശനി – 9.30 AM to 5 PM

24103124- ഞായർ – 10.00 AM to 5 PM

കീത്തിലി

മാർച്ച് 18 19 20 തീയതികളിൽ 4 . 30 PM To 9 PM

ഫാ. ഹാപ്പി ജേക്കബ്ബ്

വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങളിൽ മനുഷ്യനും ദൈവവുമായുള്ള ആത്മീക ബന്ധവും നാലാം അധ്യായം മുതൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും ജീവിതയാത്രയുടെ വർണ്ണനയുമാണ്. അത് ഇന്നും തുടർന്ന് വരുന്നു. കൊണ്ടും കൊടുത്തും സ്നേഹിച്ചും യുദ്ധം ചെയ്തും, പങ്കുവച്ചും കലഹിച്ചും , ക്ഷമിച്ചും പൊറുത്തും പല സമൂഹങ്ങളായി ഈ മനുഷ്യൻ ജീവിക്കുന്നു. എല്ലാവരുടെയും ഉള്ളിൽ ‘സ്വയം ‘ എന്ന ഭാവവും തന്റേത് എന്ന അഹംഭാവവും ഉണ്ട് എങ്കിലും ഹൃദയത്തിൻറെ ആഴങ്ങളിൽ എവിടെയോ കാരുണ്യവും കരുതലും വറ്റാത്ത ഉറവയായി ഇന്നും അവശേഷിക്കുന്നു. പരസ്പരം കരുതുവാനും, ഒരു കൈ സഹായം ചെയ്യുവാനും ഒക്കെ നമ്മെ ഇടയാക്കുന്നത് ഈ കൃപയാണ്.

പരിവർത്തനത്തിന്റെ വേദ ചിന്തയായ കാനായിലെ കല്യാണവിരുന്നും തൊട്ടുകൂടായ്മയും അയിത്തവും മാറ്റുന്ന കുഷ്ഠരോഗിയുടെ അനുഭവവും കഴിഞ്ഞ് നാം ഇന്ന് എത്തി നിൽക്കുന്നത് തളർവാത രോഗിയെ സൗഖ്യമാക്കുന്ന വേദ ചിന്തയിലാണ്. നാല് പേർ ചുമന്ന് ഒരു മനുഷ്യനെ ദൈവ സന്നിധിയിൽ എത്തിക്കുന്ന വേദഭാഗം, വി. മർക്കോസ് 2: 1- 12 ഓരോ അതിശയങ്ങളും അത്ഭുതങ്ങളും നമുക്ക് സംഭവിക്കുമ്പോൾ “എല്ലാവരും അത്ഭുതപ്പെടുകയും ഇങ്ങനെ നാം ഒരിക്കലും കണ്ടിട്ടില്ല എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുകയും ” ചെയ്യുന്ന അനുഭവം. ഈ വിവരണം ശരീരരോഗങ്ങൾ സൗഖ്യമാക്കുന്ന കർത്താവിൻറെ അധികാരത്തെ പ്രകടമാക്കുക മാത്രമല്ല വിശ്വാസവും രോഗശാന്തിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ എടുത്ത് കാണിക്കുകയും ചെയ്യുന്നു. ദൈവത്തിലുള്ള വിശ്വാസം എത്രമാത്രം ബന്ധങ്ങളെ സ്വാധീനിക്കുവാൻ കഴിയും എന്നും ഈ ചിന്ത നമ്മെ പഠിപ്പിക്കുന്നു.

1. വിശ്വാസം രോഗശാന്തിക്കുള്ള വാതിലുകൾ തുറക്കുന്നു

തങ്ങളുടെ സഹോദരനെ സൗഖ്യപ്പെടുത്തുവാൻ നാലുപേർ ചേർന്ന് ചെയ്യുന്ന ത്യാഗപൂർണ്ണമായ സേവനം എത്ര വലുതാണ്. അവരുടെ മുൻപിൽ പ്രതിബന്ധങ്ങൾ ധാരാളം ഉണ്ടായി. ജനബാഹുല്യം, വീടിൻറെ അവസ്ഥ, ഈ മനുഷ്യൻറെ ബലഹീനത എല്ലാം പ്രതിബന്ധങ്ങൾ ആയിരുന്നുവെങ്കിലും അതിനെ എല്ലാം അതിജീവിക്കുവാൻ അവരുടെ വിശ്വാസത്തിന് സാധിച്ചു . വെല്ലുവിളികളും പോരാട്ടങ്ങളും നേരിടുമ്പോൾ, രോഗശാന്തിയും പുനഃസ്ഥാപനവും കൊണ്ട് വരുവാൻ നമ്മുടെ വിശ്വാസത്തിന് ശക്തി ഉണ്ട് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. നാല് പേർ സമൂഹത്തിന്റെ മുഖമാകുന്നു. നമുക്ക് കൂട്ടായി ഐക്യത്തോടെ, വിശ്വാസത്തോടെ ബലഹീനരെ ശക്തീകരിക്കാനും, സൗഖ്യപ്പെടുത്തുവാനും വിശ്വാസത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് കർത്താവിൻ്റെ സന്നിധിയിൽ എത്താം.

2. പാപമോചനത്തിനുള്ള ദൈവീക അധികാരം.

തന്റെ മുമ്പാകെ എത്തപ്പെട്ട തളർവാത രോഗിയോട് യേശു പറയുന്നു , “എന്നാൽ മനുഷ്യപുത്രന് ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കുവാൻ അധികാരം ഉണ്ടെന്ന് നിങ്ങൾ അറിയുവാൻ ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു”. രോഗം പാപത്തിന്റെ ഫലമാണ് എന്ന രൂഢമൂലമായ അവസ്ഥയിലാണ് കർത്താവ് ഇത് പറയുന്നത് . ശാരീരിക രോഗങ്ങൾ സൗഖ്യപ്പെടുത്തുവാനല്ല പാപം ക്ഷമിക്കുവാനും അവന് കഴിയും. പാപമോചനം സൗഖ്യത്തിന് മുൻപുള്ള അവസ്ഥയാണ്, രോഗശാന്തിയുടെ ആത്മീക മാനവും ഇതാണ്. യഥാർത്ഥ സൗഖ്യം ആത്മീകവും ശാരീരികവും ചേർന്നുള്ള പുനസ്ഥാപനം ആണ് എന്നുള്ള പാഠം ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന് മനുഷ്യനെ ഉപദേശിക്കാം ‘നല്ല വാക്ക് പറയാം , ദൈവത്തിങ്കലേക്കുള്ള വഴികാട്ടി കൊടുക്കാം എന്നാൽ അവന്റെ പാപങ്ങളെ ക്ഷമിക്കുവാനും മോചിക്കുവാനും ദൈവത്തിന് മാത്രമേ കഴിയൂ. ഈ അനുഭവം കൗശിക പരമായി വി. കുമ്പസാരം എന്ന കൂദാശയായി നാം നിർവഹിക്കുന്നു.

3. ദൈവ പ്രവർത്തനത്തിന്റെ സാക്ഷ്യം.

തളർവാത രോഗി തന്നെ ചുമന്നു കൊണ്ടുവന്ന കട്ടിൽ എടുത്ത് സന്തോഷത്തോടെ തിരികെ നടന്നു പോകുന്ന സന്തോഷകരമായ അനുഭവം . ജനം പറയുന്നു തങ്ങൾ ഇങ്ങനെ മുൻപ് കണ്ടിട്ടില്ല. അവർ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ദൈവത്തിൻറെ രോഗശാന്തിയുടെയും വിടുതലിന്റെയും അനുഭവങ്ങൾ നമ്മുടെ പ്രയോജനത്തിന് മാത്രമല്ല ജീവനുള്ള ദൈവീക ബന്ധങ്ങളെ അനുഭവിക്കുവാനും അഭിമുഖീകരിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു. സൗഖ്യപ്പെട്ടവൻ കട്ടിലുമായി തിരികെ പോകുമ്പോൾ വിജയത്തിൻറെ രണ്ട് ചിന്തകൾ നമുക്ക് നൽകുന്നു. കർത്താവിൻറെ കൃപ ഉണ്ടായപ്പോൾ തന്നെ ഇന്നുവരെയും താങ്ങിയ കട്ടിലിനെ അവൻ എടുത്തു കൊണ്ടു പോകുന്നു. രണ്ടാമതായി ബലഹീനമെന്ന് കരുതിയ അവൻറെ കാലിന്റെ ശക്തിയിൽ അവൻ നടന്ന് നീങ്ങുന്നു. പാപമോചനം ലഭിച്ചവൻ ഇനി പാപിയല്ല പുതിയ ജീവിതത്തിന്റെ ഉടമ എന്ന് നമുക്ക് കാണിച്ചു തരുന്നു.

ഈ നോമ്പിൽ വിശ്വാസവും രോഗശാന്തിയും തമ്മിലുള്ള അടുത്ത ബന്ധവും, പാപമോചനത്തിനുള്ള കർത്താവിൻറെ അധികാരവും പരിവർത്തനത്തിന്റെ ശക്തിയും നമുക്ക് അടുത്ത് അറിയുവാൻ ശ്രമിക്കാം . നാം വിശ്വാസത്തോടെ മുൻപോട്ട് പോകുമ്പോൾ രോഗശാന്തിക്കുള്ള വാതിലുകൾ തുറക്കുകയും അതിലൂടെ നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുകയും, വിശ്വാസത്തോടെ അത്ഭുതങ്ങൾ ദർശിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ നമുക്ക് ഇടയാകട്ടെ.

കർത്താവിൻറെ സ്നേഹത്തിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

RECENT POSTS
Copyright © . All rights reserved