Spiritual

സെന്റ് ജോൺ മിഷൺ ചെസ്റ്റർഫീൽഡിൽ ദുക്റാന തിരുനാൾ ജൂൺ 23ന് ഞായറാഴ്ച. വൈകുന്നേരം 4മണിക്ക് ആരംഭിക്കുന്ന കൊടികയറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും, കുട്ടികളുടെ പ്രദമ ദിവ്യകാരുണ്യ സ്വീകരണം, പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ തിരുനാളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാൻ സെന്റ് ജോൺ ഡയറക്ടർ ഫാദർ ജോബി ഇടവഴിക്കലും, പള്ളി കമ്മറ്റിക്കാരും ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

THE HOLY SPIRIT CHURCH,
STONELOW ROAD,
DRONFIELD,
S18 2EP.

വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോ മലബാർ മിഷനിൽ വി. എവുപ്രാസ്യാമ്മയുടെയും വി. തോമാശ്ലീഹായുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നു. പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 7 ഞായറാഴ്ച 11:30 ന് കാത്തലിക് സീറോ മലബാർ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൺ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ആഘോഷമായ തിരുന്നാൾ വി.കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകും.

തിരുനാളിന് ഒരുക്കമായി ജൂൺ 28 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ജൂലൈ 5 വെള്ളിയാഴ്ച വൈകുന്നേരം 5:45 ന് മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുന്നാളിന് കൊടിയേറ്റും. തുടർന്ന് വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ബഹു. ബാബു പുത്തൻപുരയിൽഅച്ചൻ നേതൃത്വം നൽകും. ജൂലൈ 6 ശനിയാഴ്ച 2 മണിക്ക് ബഹു. ജിനോ അരിക്കാട്ട് എം.സി. ബി. എസ് അച്ചന്റെ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. തുടർന്ന് 4:45 ന് മിഷൻ ഡേ ആഘോഷവും സൺഡേസ്ക്കൂൾ വാർഷികവും നടത്തപ്പെടും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 7 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷൻ തിരുന്നാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ ട്രസ്റ്റിമാരായ സിറിൽ മാത്യു (07916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ടോം സക്കറിയ (07931 757032), സോണി ജോസഫ് (07853 380625) എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും, മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ നടന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും മറ്റു തിരുക്കർമ്മങ്ങളും നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളെ അനുസ്മരിക്കും വിധമായിരുന്നു.

തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് മിഷൻ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ അജൂബ് തോട്ടനാനിയിൽ തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന്, പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയും നടത്തി. ഫാദർ ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാദർ അജൂബ് തോട്ടനാനിയിൽ സഹകാര്‍മ്മികനായി. ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകർന്ന് നൽകണമെന്ന് ഫാദർ ജോബി തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്നു ഭക്ത്യാദരപൂര്‍വ്വം നടത്തിയ പ്രദക്ഷിണം എല്ലാവര്‍ക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. ഫാദർ മാത്യു പാലറകരോട്ട് സി ആർഎം പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നല്‍കി. തുടർന്ന് വിശ്വാസികൾക്കായി കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങൾ വണങ്ങി മധ്യസ്ഥ പ്രാർത്ഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു.

തിരുന്നാളിനോട് അനുബന്ധിച്ച് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കളറിംഗ് മത്സരത്തിൽ വിജയികളായവരായ സാറാ കുര്യാക്കോസ്, ജോഷ് ഷിബു, നതാലിയ റ്റിജോ എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. വളരെ നാളത്തെ പരിശീലനത്തിന് ശേഷം തിരുനാള്‍ ദിവസം അരങ്ങേറ്റം കുറിച്ച് ആസ്വാദ്യകരമായി മേളപ്പെരുമയൊരുക്കിയ യുകെകെസിഎ ബിസിഎൻ യൂണിറ്റിന്റെ ചെണ്ടമേളം ട്രൂപ്പിനെ മിഷൻ പ്രത്യേകം അനുമോദിക്കുകയുണ്ടായി.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് സ്‌നേഹവിരുന്നും തിരുനാൾ കമ്മറ്റി ക്രമീകരിച്ചിരുന്നു. വൈകുന്നേരം 7 മണിയോടെ മിഷൻ കോർഡിനേറ്റർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിന് പരിസമാപ്തിയായി. തിരുനാളിന് മുന്നോടിയായി 30 അംഗ പ്രസുദേന്തിമാരെയും മിഷൻകമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയവിജയത്തിന് സഹായകരമായത്.

അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ നന്ദി പ്രകാശിപ്പിച്ചു.

തിരുനാള്‍ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം, ജെയിംസ് ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു. കേരളത്തില്‍നിന്നും വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും ഈ തിരുനാളിലുണ്ടായത് മിഷൻ അംഗങ്ങളുടെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാള്‍ കമ്മറ്റി വിലയിരുത്തി.

കൂടുതൽ ചിത്രങ്ങൾക്കായി ഫേസ്ബുക് പേജ് ലിങ്ക് ക്ലിക്ക് ചെയ്യുക.
https://www.facebook.com/St.AnthonysKnanayaMissionWales/

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ആനുവല്‍ ഗാതറിങിന് ഗംഭീര പരിസമാപ്തി. ഇന്നലെ ഗ്ലോസ്റ്ററിലെ സെന്റ് അഗസ്റ്റിയന് ചര്‍ച്ചില്‍ നടന്ന ആനുവല്‍ ഗാതറിങ് വനിതകളുടെ പങ്കാളിത്തം കൊണ്ടും പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി.

മൂന്ന് വൈദികരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടി ആരംഭിച്ചത്. ശേഷം ആനുവല്‍ ഗാതറിങ്ങിന്റെ ഔദ്യോഗിക ഉത്ഘാടനം നടന്നു. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ജോയ്ന്റ് സെക്രട്ടറി ഷീബ അളിയത്ത് ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. വുമണ്‍സ് ഫോറം റിജ്യണല്‍ ഡയറക്ടര്‍ റവ ഫാ മാത്യു സെബാസ്റ്റ്യന്‍ പാലരകരോട്ട് പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. വലിയ സ്വപ്നം കാണുക, വലിയ മനസുള്ളവരാകുക.. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതു പോലെ നമ്മള്‍ സ്വപ്നത്തിന്റെ തീര്‍ത്ഥാടകരാണ്. അതിനാല്‍ വലിയ സ്വപ്നങ്ങള്‍ കണ്ട് വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഫാദര്‍ മാത്യു സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ കോര്‍ഡിനേറ്ററായ റവ ഫാ ജിബിന്‍ വാമറ്റത്തില്‍ വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ത്രീകള്‍ ഹൃദയമാണ്. ശക്തമായ ധമനികളുണ്ടായാല്‍ മാത്രമേ ഹൃദയം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കൂ.. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാകണമെന്ന് ഫാ ജിബിന്‍ ഏവരോടും ആവശ്യപ്പെട്ടു.

സെന്റ് തോമസ് മിഷന്‍ കാര്‍ഡിഫ് ഡയറക്ടര്‍ റവ ഫാ പ്രജില്‍ പണ്ടാരപറമ്പില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ചു. സ്ത്രീകള്‍ ഡോട്ടേഴ്‌സ് ഓഫ് കിങ്ങ് എന്നാണ് വിശേഷിപ്പിച്ചത്. കൃത്യനിര്‍വഹണത്തിന്റെ കാര്യത്തിലും മനോഭാവത്തിന്റെ കാര്യത്തിലും മികച്ച മുന്നേറ്റം കൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഫാദറിന്റെ വാക്കുകള്‍.

സ്ത്രീകള്‍ക്ക് പൈശാചിക ശക്തികളെ തകര്‍ക്കാന്‍ കരുത്തുള്ളവരാണ്. ബാഹ്യ സൗന്ദര്യമല്ല കരുത്ത്. പ്രാര്‍ത്ഥനയോടെ മക്കളെ ചേര്‍ത്തുപിടിക്കുക. സ്ത്രീയുടെ സൃഷ്ടി മഹനീയമാണെന്നും സിസ്റ്റര്‍ ജീന്‍ പറഞ്ഞു.
വുമണ്‍സ് ഫോറം ഡയറക്ടര്‍ ഓഫ് എപാര്‍കി ജീന്‍ മാത്യുവും ബ്രദര്‍ ഷിബു ജോണും വനിതാ ഫോറത്തിന്റെ ആവശ്യകതകളെ പറ്റി സംസാരിച്ചു.ഷാലോം ടിവിയില്‍ നിന്ന് പ്രശനസ്തനായ ബ്രദര്‍ ഷിബു ജോണിന്റെ മോട്ടിവേഷണല്‍ വാക്കുകള്‍ ഏവര്‍ക്കും ആവേശം നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്. പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചായിരുന്നു സംസാരം. നേടിയെടുക്കാനല്ല ശക്തി സ്വീകരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. സ്വര്‍ഗ്ഗസ്തനായ പിതാവേ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും ബ്രദര്‍ വിശദീകരിച്ചു. പഴയ കാലത്തെ അമ്മമാരെ പോലെ നേടിയെടുക്കാനല്ല ശക്തിസ്വരൂപിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ ഫാദര്‍ ആഹ്വാനം ചെയ്തു.

രുചികരമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. പിന്നീട് യൂണിറ്റുകളുടെ ആക്ടിവിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ പ്രസിഡന്റ് സോണിയ ആന്റണി ഏവരോടും സംസാരിച്ചു. ജൂബി എല്‍സാ ജോണ്‍ പരിപാടിയുടെ ആങ്കറിങ്ങ് മനോഹരമായി നിര്‍വഹിച്ചു. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെയും ന്യൂ പോര്‍ട്ടിന്റെയും വനിതകളുടെ നൃത്ത പരിപാടികള്‍ ഏവരുടേയും മനം കവര്‍ന്നു. മനോഹരമായ ഒരു ദിവസമാണ് വനിതാ ഫോറത്തിന് ആനുവല്‍ ഗാതറിങ്ങ് സമ്മാനിച്ചത്. അടുത്ത തവണ വീണ്ടും കാണാമെന്ന് പറഞ്ഞ് ഏവരും പിരിഞ്ഞത്. വനിതകളുടെ ഈ കൂട്ടായ്മയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ പ്രചോദനമായിരുന്നു ഈ ഗെറ്റ് ടുഗെതര്‍.

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ ‘നസ്രേത്’ എന്ന് ഖ്യാതിനേടിയതും, കത്തോലിക്കാ സഭയുടെ മരിയൻ തീർത്ഥാടക കേന്ദ്രങ്ങളിൽ പ്രമുഖവുമായ വാത്സിങ്ങാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സീറോമലബാർ സഭയുടെ നേതൃത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവ്വവും നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും, തിരുന്നാളും ജൂലൈ 20 ന് ശനിയാഴ്ച്ച കൊണ്ടാടും. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മാതൃഭക്ത സംഗമവേദിയായി വാത്സിങ്ങാം മരിയ തീർത്ഥാടനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ അഭിവന്ദ്യഅദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബ്ബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകും.രൂപതയിലെ മുഴുവൻ സീറോ മലബാർ വൈദികരും സഹകർമ്മികരായി പങ്കുചേരും.

ഈ വർഷം വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജണിലെ വിശ്വാസസമൂഹമാണ്.തീർത്ഥാടന വിജയത്തിനായി റീജണിലെ ഭവനങ്ങളിൽ പ്രത്യേകമായി നടന്നു വരുന്ന മാധ്യസ്ഥ പ്രാർത്ഥനകളുടെ നിറവിൽ മാതൃസന്നിധിയിൽ മരിയൻ പ്രഘോഷണവും, പ്രാർഥനാ നിയോഗവുമായി എത്തുന്ന തീർത്ഥാടകർക്ക് അനുഗ്രഹ സാക്ഷ്യങ്ങളുടെ അനുഭവവും, പ്രാർഥനാ സാഫല്യവും ലഭിക്കും.

യു കെ യിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുള്ള പ്രസുദേന്തിമാർ വാത്സിങ്ങാം തീർത്ഥാടനത്തിൽ പങ്കുചേരും. അതിനാൽ തന്നെ യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുന്ന തീർത്ഥാടനത്തിൽ, രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർത്ഥാടന നടത്തിപ്പിൽ ആത്മീയ ചൈതന്യ പ്രൗഢി ഉണർത്തും.

വിശ്വാസികളുടെ വർദ്ധിച്ചു വരുന്ന ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു ഇക്കുറി തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു തന്നെ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട് . അതിനാൽ തന്നെ വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ചൈതന്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.

തീർത്ഥാടകർക്കായി ചൂടുള്ള കേരള ഭക്ഷണം, മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ഫുഡ് സ്റ്റാളുകൾ അന്നേദിവസം തുറന്നു പ്രവർത്തിക്കുന്നതാണ്.

ജൂലൈ 20 നു ശനിയാഴ്ച ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ മരിയൻ പുണ്യകേന്ദ്രത്തിൽ നടത്തപ്പെടുന്ന എട്ടാമത് വാത്സിങ്ങാം തീർത്ഥാടനത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സീറോമലബാർ കേംബ്രിഡ്ജ് റീജിയൻ തീർത്ഥാടക സ്വാഗതസംഘം അറിയിച്ചു.

മോഹൻജി ഫൗണ്ടേഷനുമായി ചേർന്ന് ലണ്ടൻ ഹിന്ദു ഐക്യവേദി ലണ്ടനിൽ പണികഴിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ലണ്ടൻ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന “പ്രണവോത്സവം 2024 ” ജൂൺ 29 ശനിയാഴ്ച അരങ്ങേറും. ലണ്ടനിൽ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാൻ ഒരുങ്ങുന്നത്.

ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് മോഹൻജി ഫൗണ്ടേഷൻ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മോഹൻജി ഫൗണ്ടേഷൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് 80 ൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്വിസർലണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. യുകെയിലെ സ്കോട്ലാൻഡിലുള്ള അബെർഡീനിൽ മോഹൻജി സെൻ്റർ ഓഫ് ബെനവലൻസ് ഈ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.

ആധുനിക സാമൂഹത്തിൽ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹൻജിയുടെ പ്രഭാഷണവും പിന്നീട് നടത്തുന്ന ചോദ്യോത്തര സദസ്സുമാണ് പ്രണവോത്സവത്തിലെ പ്രധാന ആകർഷണം. പ്രഭാഷണം കൂടാതെ ലണ്ടൻ ഹിന്ദു ഐക്യവേദി (എൽ എച്ച് എ) സംഘാംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, എൽ എച്ച് എ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താർച്ചന, കോൾചെസ്റ്റർ ടീം അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്താർച്ചന, അനുഗ്രഹീത കലാകാരൻ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, യുകെയിലെ പ്രശസ്തനായ വാദ്യ കലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രശസ്ത സിനിമാതാരം ശങ്കറിന്റെ പത്നി ചിത്രാലക്ഷ്മി ടീച്ചർ നേതൃത്വം നൽകുന്ന ‘ദക്ഷിണ യുകെ’ യുടെ നൃത്തശില്പം, യുകെയിലെ അനുഗ്രഹീത നർത്തകി ആശ ഉണ്ണിത്താനും മകളുടെയും നേതൃത്വത്തിൽ അരങ്ങേറുന്ന നൃത്താർച്ചന, അനുഗ്രഹീത നൃത്തകലാകാരനും യുകെ മലയാളികളുടെ പ്രിയപ്പെട്ട ഹരിദാസ് തെക്കുമുറി എന്ന ഹരിയേട്ടന്റെ മകനുമായ വിനോദ് നായർ അവതരിപ്പിക്കുന്ന നൃത്തശില്പം, അപ്സരമുണ്ടുസ് ടീം അവതരിപ്പിക്കുന്ന സംഘ നൃത്തം, ദേവിക പന്തല്ലൂർ അവതരിപ്പിക്കുന്ന മധുരാഷ്ടകം, വിശ്വജിത് മണ്ഡപത്തിൽ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയാണ് മറ്റ് പ്രധാന കാര്യപരിപാടികൾ. കേരളത്തിന്റെ തനത് ക്ഷേത്രകലകളിൽ ഒന്നായ സോപാന സംഗീത മേഖലയിൽ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മോഹൻജിയുടെ പ്രഭാഷണത്തിന് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും.

ശ്രീ ഹരിദാസ് തെക്കുമുറിയുടെ സ്വപ്നമായിരുന്ന ലണ്ടൻ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. പ്രണവോത്സവം തികച്ചും സൗജന്യമായാണ് സംഖാടകർ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്ന പ്രണവോത്സവത്തിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി മോഹൻജി ഫൗണ്ടേഷനോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.

For further details please contact
Suresh Babu: 07828137478, Vinod Nair : 07782146185 , Ganesh Sivan : 07405513236 , Geetha Hari: 07789776536
Pranavolsavam Venue: Greenshaw High School, Grennell Road, Sutton, SM1 3DY
Date and Time: 29 June 2024 – 3pm – 8pm
Email: [email protected]

കാർഡിഫ് : വെയിൽസിലെ സെന്‍റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 16 ഞായറാഴ്ച്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ‌‌‌

കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ വച്ച് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 ന് തിരുന്നാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും, തുടർന്ന് ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടുന്നു.

തിരുന്നാൾ കുർബാനയിൽ റവ.ഫാ. ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുന്നാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. റവ. ഫാ. മാത്യു പാലറകരോട്ട് സി ആർ എം, ഫാ. ജോസ്‌ കുറ്റിക്കാട്ട് ഐ സി എന്നിവർ നേതൃത്വം നൽകും.

ഈ തിരുന്നാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ ഡയറക്ടർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ, ട്രസ്റ്റിമാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം , ജെയിംസ് ജോസഫ് എന്നിവർ അറിയിച്ചു.

തിരുന്നാൾ ദിവസം നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും, കുട്ടികളെ അടിമവെക്കുവാനും, കഴുന്നെടുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:-
St Illtyd’s Catholic High School Chapel,
Newport Rd, Rumney
CF3 1XQ

വാറ്റ്ഫോർഡ് വേർഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയിൽ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 7.00 മണിമുതൽ 9.00 മണി വരെ പ്രയർ മീറ്റിങ്ങും നടത്തപ്പെടുന്നു.

പാസ്റ്റർ ജോൺസൺ ജോർജ്ജ്‌ 07852304150 & ബ്രദർ ടൈറ്റസ് ജോണും 07442966142 ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ലണ്ടൻ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവർക്ക് ആത്മീക കൂട്ടായ്മകൾക്ക്‌ പങ്കെടുക്കുവാൻ പ്രസ്തുത യോഗങ്ങൾ ഒരു അനുഗ്രഹീത അവസരമാണ്.

വെംബ്ലി സെൻട്രൽ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളിൽ അനായാസമായി എത്തിച്ചേരുവാൻ കഴിയുന്നതാണ്. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Address: St John’s Community Centre, 1Crawford Avenue, Wembley, HA02HX.
Time: Sunday 10am-12.30pm
& Friday 7.00pm – 9.00pm

For further details contact.
Pr. Johnson George #07852304150 &
Br. Titus John #07442966142
www.wbpfwatford.co.uk & Email [email protected]

ജോർജ്‌ മാത്യു

മനുഷ്യത്വത്തോടും , മാനവിക മൂല്യങ്ങളോടുമുള്ള ആഗോള ദർശനം കാലിക പ്രസക്തമാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.സ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നാടത്തുകയായിരുന്നു അദ്ദേഹം. സാഹോദര്യവും, സമഭാവനയും, സഹിഷ്ണതയും സമൂഹത്തിൽ നിലനില്കേണ്ടതിന്റെ ആവശ്യകത ബാവ ചൂണ്ടികാട്ടി . പള്ളിയിലെത്തിയ ബാവ തിരുമേനിക്കും, ഇടവക മെത്രാപോലിത്തക്കും പ്രൗഡഗംഭീരമായ സ്വീകരണം നൽകി.

പൊതുസമ്മേളനം കാതോലിക്ക ബാവ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപോലിത്ത എബ്രഹാം മാർ സ്തെഫനോസ് അധ്യക്ഷത വഹിച്ചു.ഭദ്രാസന സെക്രട്ടറി ഫാ.വര്ഗീസ് മാത്യു ,ഫാ.ജോർജ്‌ മാലെക് ( കോപ്റ്റിക് ചർച്) എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം സ്വാഗതവും,സെക്രട്ടറി പ്രവീൺ തോമസ് നന്ദിയും പറഞ്ഞു. ഇടവക ആരംഭിച്ചു 20 വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീർ ‘പടവുകൾ ‘ ബാവ തിരുമേനി പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇടവക നൽകുന്ന ഒരു നിശ്ചിത തുക ട്രസ്റ്റി ഡെനിൻ തോമസ് ബാവക്ക് കൈമാറി.തുടർന്ന് സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുമായി ബാവ സംവേദിച്ചു.സഭയുടെ പാരബര്യത്തെയും,ചരിത്രത്തെയും, വിശ്വാസത്തെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് തിരുമേനി മറുപടി പറഞ്ഞു.

ഗ്രേസ് മോൻസി രൂപപ്പെടുത്തിയ ബാവയുടെ ഛായാചിത്രം ബാവ തിരുമേനിക്ക് സമ്മാനിച്ചു. ലോക പരിസ്ഥിതിദിനതോടനുബന്ധിച്ചു ബാവ തിരുമേനി പള്ളി പരിസരത്തു വൃക്ഷ തൈ നട്ടു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ്, സെക്രട്ടറി പ്രവീൺ തോമസ് , ഇവന്റ് കോർഡിനേറ്റർസ് ജോർജ്‌ ഉണ്ണുണ്ണി, ബൈജു കുര്യാക്കോസ് , മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

ബിനോയ് എം. ജെ.

ആസ്വാദനം ഒരു ജീവിതനിയമമാണ്. നിങ്ങൾ ജീവിതം ആസ്വദിക്കുന്നയാളാണെങ്കിൽ നിങ്ങൾ തീർച്ചയായും ജീവിതത്തിൽ വിജയിക്കും. മറിച്ചാണെങ്കിൽ നിങ്ങൾ പരാജയപ്പടുകയും ചെയ്യും. ഓരോ നിമിഷവും ജീവിതം ആസ്വദിക്കുവിൻ. ജീവിതത്തിൽ ഉള്ള സകലതിനെയും ജീവിതത്തെ അതിന്റെ പൂർണ്ണതയിലും ആസ്വദിക്കുവിൻ. ചിലതിനെ മാത്രം ആസ്വദിക്കുകയും മറ്റു ചിലതിനെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ആസ്വാദനം പരിമിതപ്പെടുന്നു. അല്ലെങ്കിൽ നിങ്ങൾ പരിമിതമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ഈ പരിമിതിയാണ് മനുഷ്യനെ അപൂർണ്ണനാക്കുന്നത്. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ നിങ്ങൾക്ക് പൂർണ്ണനാകുവാൻ കഴിയും. അതത്ര കഠിനമായ കാര്യവുമല്ല. മറിച്ച് അതത്രമാത്രം അനായാസവും ആനന്ദദായകവുമാണ്. നിങ്ങൾക്ക് ജീവിതത്തിൽ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെയില്ല. കഠിനാധ്വാനം നിങ്ങളെ ഒരിക്കലും പൂർണ്ണനാക്കില്ല. കാരണം കഠിനാധ്വാനം എപ്പോഴും പരിമിതമായ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്ന പ്രകിയയാണ്. അത് എപ്പോഴും ആഗ്രഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ സമ്പത്തിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അതാഗ്രഹിക്കും. നിങ്ങൾ പ്രശസ്തിയെയാണ് ആസ്വദിക്കുന്നതെങ്കിൽ നിങ്ങൾ പ്രശസ്തി ആഗ്രഹിക്കും. എന്നാൽ നിങ്ങൾ ജീവിതത്തിലുള്ള സകലതിനേയും ആസ്വദിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രത്യേകിച്ച് ആഗ്രഹിക്കുവാൻ ഒന്നും ഉണ്ടാകില്ല. ജീവിതത്തിൽ എന്തു സംഭവിച്ചാലും നിങ്ങൾക്ക് അത് ആസ്വാദ്യകരവും സ്വീകാര്യമായിരിക്കും. അപ്പോൾ നിങ്ങളുടെ വ്യക്തിത്വം അനന്ത വികാസം പ്രാപിക്കുന്നു.

നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. കുറെ കൂടി വ്യക്തമായി പറഞ്ഞാൽ നിങ്ങളുടെ അനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ പലതിനെയും വെറുക്കുന്നു. നിങ്ങൾ ജീവിതത്തിൽ എത്രയധികം കാര്യങ്ങളെ വെറുക്കുന്നുവോ അത്രയധികം ദുഃഖിതനുമായിരിക്കും. നമ്മുടെ സ്നേഹം സാർവ്വലൗകീകമാവേണ്ടിയിരിക്കുന്നു. മനുഷ്യരെ മാത്രം സ്നേഹിച്ചാൽ പോരാ. മൃഗങ്ങളെയും, സസ്യലതാദികളെയും, ഭൂമിയെയും, സൂര്യനെയും, ചന്ദ്രനെയും, വെയിലിനെയും മഴയെയും, സാമൂഹിക ജീവിതത്തെയും, ഏകാന്തതയെയും, സുഖത്തെയും, ദുഃഖത്തെയും, സമ്പത്തിനെയും ദാരിദ്ര്യത്തെയും, വിജയത്തെയും, പരാജയത്തെയും, പ്രശംസയെയും, നിന്ദയെയും എന്നു വേണ്ട ജീവിതത്തിലും പ്രകൃതിയിലും എന്തെല്ലാം ഉണ്ടോ അതിനെയെല്ലാം സ്നേഹിക്കുമ്പോൾ നിങ്ങൾ അനന്തമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. പിന്നീടങ്ങോട്ട് ദു:ഖങ്ങൾക്കും ക്ലേശങ്ങൾക്കും നിങ്ങളെ ബാധിക്കുവാനാവില്ല. കാരണം നിങ്ങളെല്ലാറ്റിനെയും – ദുഃഖങ്ങളെയും ക്ലേശങ്ങളെയും പോലും – ആസ്വദിക്കുന്നു.

നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ് നമ്മുടെ മനസ്സ്. ആത്മാവാകട്ടെ സ്നേഹത്തിന്റെയും, ആസ്വാദനത്തിന്റെയും, ആനന്ദത്തിന്റെയും ഉറവിടവുമാണ്. ‘സച്ചിദാനന്ദം’ എന്ന് നിങ്ങൾ കേട്ടിരിക്കും. അത് അസ്ഥിത്വം ( സത് ), അറിവ് ( ചിത് ), ആനന്ദം ഇവയുടെ സമ്മേളനമാണ്. സച്ചിതാനന്ദമാണ് ആത്മാവിന്റെ സ്വരൂപം. അനന്തമായ ആസ്വാദനം ആത്മാവിന്റെ സ്വഭാവമാണ്. അപ്പോൾ പിന്നെ ദുഃഖങ്ങളും, അനിഷ്ടങ്ങളും, പരിമിതികളും എവിടെ നിന്നും വരുന്നു? അവ മനസ്സിലാണ് കിടക്കുന്നത്. നിങ്ങളുടെ ഇഷ്ടക്കേടുകളുടെയും, വെറുപ്പുകളുടെയും, നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സ്, അത്യന്തം ഭാവാത്മകവും സൂര്യനെക്കാൾ പ്രകാശവുള്ളതുമായ ആത്മാവിനെ മറച്ചു കളയുന്നു. എപ്രകാരമാണോ മഴമേഘങ്ങൾ സൂര്യനെ മറക്കുമ്പോൾ സൂര്യപ്രകാശത്തിന് മങ്ങലുണ്ടാകുന്നുവോ അപ്രകാരം മനസ്സ് ആത്മാവിനെ മറക്കുമ്പോൾ ആത്മാവിന്റെ അറിവിനും ആനന്ദത്തിനും മങ്ങലുണ്ടാവുകയും അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് നമുക്ക് നന്നായി അറിവുള്ള കാര്യമാണ്. നാം ഉള്ളിലേക്ക് നോക്കുമ്പോൾ നാമവിടെ ഈശ്വരന് ( ആത്മാവിന് ) പകരം മനസ്സിനെ കാണുന്നത് എന്തുകൊണ്ട്? കാരണം മനസ്സ് ആത്മാവിനെ മറച്ചു കളയുന്നു. ഞാനീ കാണുന്ന ശരീരവും മനസ്സും മാത്രമാണെന്ന് പാശ്ചാത്യർ പറയുന്നതിന്റെ പൊരുൾ ഇതാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനസ്സിനെ അവിടെ നിന്നും നീക്കം ചെയ്യൂ. അപ്പോൾ അവിടെ ഈശ്വരനെ കാണുവാൻ കഴിയും. അതിൽ വിജയിക്കന്നവർ താൻ ഈശ്വരൻ തന്നെ എന്ന് ലോകസമക്ഷം ഭീതി കൂടാതെ പ്രഖ്യാപിക്കുന്നു. അവരാണ് ആത്മസാക്ഷാത്കാരം നേടിയവർ.

അതിനാൽ തന്നെ മനസ്സിനെ അലിയിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പയും വെല്ലുവിളിയും. നിഷേധാത്മകതയോടൊപ്പം ആഗ്രഹങ്ങളും മനസ്സിനുള്ളിൽ കടന്നു കൂടിയിരിക്കുന്നു. ഈ ആഗ്രഹങ്ങളാവട്ടെ നിഷേധാത്മകതയുടെ തുടർച്ചയും മറുവശവുമാണ്. നിങ്ങൾ പണമോ, അധികാരമോ, പ്രശസ്തിയോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിപ്പോൾ അവയില്ലെന്നും, ആ നിഷേധാത്മകതയ്ക്കും, ദുഃഖത്തിനും, പരിമിതികൾക്കും ഒരു താത്കാലികമായ പ്രതിവിധി അല്ലെങ്കിൽ മറ എന്ന നിലയിൽ നിങ്ങളാ ആഗ്രഹങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തു പോരുന്നു. നിങ്ങളാ ആഗ്രഹങ്ങൾ നേടിയെടുത്താലും നിങ്ങളുടെ വ്യക്തിത്വം പഴയത് പോലെ തന്നെ തുടരുന്നു. നിങ്ങൾ അപ്പോഴും ദാരിദ്ര്യത്തെയും ലളിതജീവിതത്തെയും വെറുക്കുന്നു. ആ പരിമിതികൾ അതുപോലെ തന്നെ തുടരുന്നു. ഭാവാത്മകത എന്നാൽ ആഗ്രഹം എന്നല്ല അർത്ഥം വരുന്നത്. മറിച്ച് അത് ആഗ്രഹങ്ങളുടെയും അഭാവമാണ്. നിഷേധാത്മകതയിൽ നിന്നും ആഗ്രഹങ്ങൾ ജനിക്കുന്നതുപോലെ തന്നെ ആഗ്രഹങ്ങൾ കാലക്രമേണ നിഷേധാത്മകതയ്ക്ക് വഴിമാറുന്നു. അതുകൊണ്ട് “ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം” എന്ന് ശ്രീബുദ്ധൻ പറഞ്ഞു വയ്ക്കുന്നു. ഇപ്രകാരം ആഗ്രഹങ്ങളുടെയും നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന നിഗമനത്തിലേക്ക് നമുക്ക് അനായാസം എത്തിച്ചേരുവാൻ കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved